Sunday, 23 November 2014

ബൈപ്പാസ്

"ബൈപ്പാസിൽ  രണ്ടു വൃദ്ധർ ഗ്യാസ്  ടാങ്കറിനടിയിൽ പെട്ട് മരിച്ചു"

നാട്ടിൽ കാട്ടുതീ പോലെ പടർന്ന വാര്‍ത്ത കണാരേട്ടന്‍റെ  ചായക്കടയില്‍ എത്തിയപ്പോഴേക്കും മരിച്ചത് അപ്പ്വേട്ടനും അപ്പൂട്ടേട്ടനുമാണെന്ന് സ്ഥിതീകരിക്കപ്പെട്ടിരുന്നു.

അപ്പ്വേട്ടനും അപ്പൂട്ടേട്ടനും  എന്നും ഒന്നിച്ചായിരുന്നു. ഒന്നിച്ചു  കളിച്ചു വളർന്ന്, ഒന്നിച്ചധ്വാനിച്ച്, അയല്‍ക്കാരായി  ജീവിക്കുന്ന ഉറ്റസ്നേഹിതർ. അതിരാവിലെ പണിക്കിറങ്ങിയാൽ തിരിച്ചെത്തുന്നത് സന്ധ്യ കഴിഞ്ഞാണ്. കുളിയും അത്താഴവും കഴിഞ്ഞാൽ രണ്ടാളും തോട്ടരികിലെത്തും. ആ നാട്ടു തോടാണ് രണ്ടു പുരയിടങ്ങളുടെയും ഇടയിലെ അതിര്. ആ തോട്ടിലൂടെ ഒഴുകി പോയതാണ് അവരുടെ ബാല്യവും കൌമാരവും യൗവനവുമെല്ലാം. അതിനപ്പുറമിപ്പുറം ഇരുന്നാണ്  തങ്ങളുടെ ദുഖങ്ങളും സന്തോഷങ്ങളും കൊച്ചു കൊച്ചു സ്വപ്നങ്ങളുമെല്ലാം അവർ പങ്കു വെക്കുന്നത്.  അവിടെയങ്ങനെ ഇരിക്കുമ്പോൾ സമയം പോകുന്നത് അവരറിയില്ല. ആ ഇരുത്തം ചിലപ്പോൾ പാതിരാ വരെ നീണ്ടെന്നിരിക്കും. ചുറ്റുമുള്ള വെട്ടങ്ങളെല്ലാം അണഞ്ഞാലും ഇരുകരകളിലായി എരിയുന്ന ബീഡിക്കുറ്റികളുടെ വെട്ടം മാത്രം ബാക്കിയാവും.

ആയിടയ്ക്കാണ്, പുതുതായി അനുവദിക്കപ്പെട്ട ബൈപ്പാസ്  ഗ്രാമത്തിലൂടെ കടന്നു പോകുന്നുവെന്ന വാർത്ത‍ കേട്ടത്. ടാറിട്ട ഒരു റോഡു പോലുമില്ലാത്ത നാട്ടിൽ അതൊരാഘോഷമായി; രണ്ടു പെർക്കൊഴികെ. സ്വന്തം പറമ്പിന്‍റെ  ഒരു ഭാഗം പോകുമെന്ന് ഓർത്തല്ല
അപ്പ്വേട്ടനും അപ്പൂട്ടേട്ടനും വിഷമിച്ചത്. അവരുടെ എല്ലാമെല്ലാമായ കൈത്തോടിനു മുകളിലൂടെയാണ് ആ 'ദുരന്തം' കടന്നു പോകുന്നത്. തോട് മാത്രമല്ല വയലുകളും വലിയ തോതിൽ നികത്തപ്പെടുമെന്ന് അറിഞ്ഞതോടെ, നാട്ടിൽ ബാക്കിയുള്ള ചുരുക്കം ചില കൃഷിക്കാരും, ''ടാറിട്ട റോഡുകൾ മാത്രമല്ല; വിളയുന്ന വയലുകളും നാടിന് വേണം" എന്ന് ചിന്തിക്കുന്ന ചില 'വികസന വിരോധികളും' അവർക്കൊപ്പം ചേർന്നതോടെയാണ് ജനകീയ സമര സമിതി രൂപമെടുത്തത്.

അപ്പ്വേട്ടനു ആദ്യമായി അറ്റാക്ക്‌ വന്നത്, സമിതിയുടെ നേതൃത്വത്തിൽ ബൈപ്പാസിനു സർവ്വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ 'അറ്റാക്ക്‌' ചെയ്യാൻ പോയപ്പോഴാണെന്നത് നാട്ടില്‍ പാട്ടാണ്. 
സർവ്വായുധ വിഭൂഷിതരായി നിരന്നു നിൽക്കുന്ന പോലീസുകാരും മുന്നിൽ പടനായകനായി നാട്ടിലെ യുവ എം.എൽ.ഏയും. ഇവരുടെ മുന്നിലേക്കാണ് സമരക്കാരുടെ കൂട്ടത്തിൽ നിന്നും അപ്പ്വേട്ടൻ ഇറങ്ങി ചെല്ലുന്നത്.

"ദേ...അപ്പാപ്പാ...നാടിന് ഗുണമുള്ള കാര്യം വരുമ്പോ സ്വന്തം കാര്യം സിന്ദാബാദും വിളിച്ച് ഒടക്കുണ്ടാക്കാൻ വന്നാൽ പാർട്ടീം സർക്കാരും നോക്കി നിക്കില്ല. പറഞ്ഞേക്കാം"

എം.എൽ.ഏ. മുണ്ട് മടക്കിക്കുത്തി.

"സഖാവേ....നിങ്ങളിത് കണ്ട്നാ?"

ചെങ്കൊടി പാറുന്ന, അറ്റം ചെത്തി കൂർപ്പിച്ച മുള വടി എം.എൽ.ഏക്ക് നേരെ നീട്ടിയാണ് അപ്പ്വേട്ടന്റെ ചോദ്യം.

"പുന്നപ്രേലും വയലാറിലും സഖാക്കള് വാരിക്കുന്തം വെച്ച് സീപീന്റെ പട്ടാളത്തെ നേരിട്ടത് കേട്ട പൂതിക്ക് ഇണ്ടാക്കി വെച്ചതാ. ആടംബരെയൊന്നും പോയിക്കില്ലാന്നേള്ള് ഈന്റെയറ്റത്തും ഇത്തിരീശ്ശെ ചോരയൊക്കെ പറ്റീട്ട്ണ്ട്ടോ. അല്ല... ഞാമ്പറയണത് അനക്ക് തിരിയണണ്ടല്ലോല്ലേ."

ഒരു ചെറു പുഞ്ചിരിയോടെ, കൊടി നിലത്ത് കുത്തിപ്പിടിച്ച്, പറ്റാവുന്നിടത്തോളം നിവർന്നു നിൽക്കുന്ന അപ്പ്വേട്ടനിൽ നിന്നും കണ്ണുകൾ  പറിച്ചെടുത്ത് എം.എൽ.എ. തിരിഞ്ഞു നടന്നതും പോലീസ് മുന്നിലേക്കിരച്ചു കയറി. ഉന്തും തള്ളിലും കുഴഞ്ഞു വീണു പോയ അപ്പ്വേട്ടനെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

"ബൈപ്പാസ് കൂടിയേ തീരു"

കയ്യിലെ കടല്ലാസു നോക്കി ഡോക്ടർ പറയുന്നത് കേട്ടതോടെ അപ്പ്വേട്ടന്‍റെ  സകല നിയന്ത്രണവും വിട്ടു പോയി.

"അത് ങ്ങളാ പറയ്വാ? പോണത് ഞാളെ തോടല്ലേ? ഏതു കത്തണ വെയിലത്തും ചതിക്കാത്ത ഞാളെ തോട്. ഞാൻ ചാവാണ്ട് ഇങ്ങക്കത് മൂടാമ്പറ്റൂല"

എന്താണ് നടക്കുന്നതെന്ന് മനസ്സിലാകാതെ, ഡോക്ടര്‍ പേടിച്ചു പിന്നോക്കം മാറി.

"അച്ഛാ..ഡോക്ടർ ആ ബൈപ്പാസിന്‍റെ  കാര്യല്ല; ഓപറേഷന്‍റെ കാര്യാ പറഞ്ഞെ."

അപ്പ്വേട്ടനെ  ബലമായി കട്ടിലിൽ പിടിച്ചിരുത്തിക്കൊണ്ട് മോൻ പറഞ്ഞു.

അപ്പ്വേട്ടനെ വീട്ടിൽ നിന്നും മാറ്റി നിർത്തുക എന്നത് സർക്കാരിനെ പോലെ മക്കളുടെയും ആവശ്യമായിരുന്നു.  ബൈപ്പാസിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന് കിട്ടുന്ന നഷ്ടപരിഹാര തുക ചെറുതാവില്ലെന്ന്, തന്‍റെ കാലശേഷം മതി സ്വത്തു ഭാഗം വെയ്ക്കലെന്ന അപ്പ്വേട്ടന്റെ നിലപാടിനെതിരെ ശീതസമരത്തിലുള്ള, മക്കൾക്കറിയാമായിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം, ബൈപ്പാസിന്റെ നീളൻ മുറിവടയാളം പേറുന്ന  നെഞ്ചും തടവി ബൈപ്പാസിലേക്ക് കണ്ണും നട്ടിരിക്കുന്ന അപ്പ്വേട്ടൻ നാട്ടുകാർക്കൊരു പരിചിത കാഴ്ചയായിരുന്നു. തിമിരം ബാധിച്ചു തുടങ്ങിയ കണ്ണുകൾ അപ്പൂട്ടെട്ടന്‍റെ  ഉമ്മറം വരെ ചെന്നെത്താറില്ല.

ഇന്ന് അപ്പ്വേട്ടൻ പതിവില്ലാത്ത വിധം ഉത്സാഹിയാണ്. പട്ടണത്തിൽ മൂത്ത മകന്‍റെ   കൂടെ നില്ക്കുന്ന അപ്പൂട്ടെട്ടൻ നാട്ടിൽ വരുന്നുവത്രേ. ഇളയ മകന്‍റെ പേരിലാക്കി കൊടുത്ത പഴയ വീട് പുതുക്കി പണിഞ്ഞതിന്‍റെ  പാല് കാച്ചലാണ് പോലും.

ടിഫിൻ കാര്യറിലടച്ചു വെച്ചിരിക്കുന്ന ഉച്ചയൂണിന്‍റെ  കാര്യമോർമ്മിപ്പിച്ചു കൊണ്ട് മകളും ഭർത്താവും കാറിൽ കയറി ബൈപാസിലൂടെ പറന്നു പോയി. അപ്പ്വേട്ടനു ഇരിപ്പുറക്കുന്നില്ല. ഗൾഫിൽ നിന്നും മകൻ അയച്ചു കൊടുത്ത നീലപ്പിടിയുള്ള പുത്തൻ വടിയും കുത്തി വേച്ച് വേച്ച് റോഡിലെത്തി. തലങ്ങും വിലങ്ങും ചീറി പായുന്ന വണ്ടികൾ അയാളെ ഭയപ്പെടുത്തി. അണമുറിയാത്ത വാഹന പ്രവാഹത്തിനിടയിലെവിടെയോ ആ പഴയ ചങ്ങാതിയുടെ മുഖം  മിന്നി മാഞ്ഞു. അവരുടെ വാക്കുകൾ ചക്രങ്ങൾക്കടിയിൽ പെട്ടു ചതഞ്ഞരഞ്ഞു. അപ്പ്വേട്ടൻ നിരാശയോടെ തിരിഞ്ഞു നടന്നു.

ലോറി ഓടിച്ചിരുന്ന തമിഴൻ ഡ്രൈവറുടെ മൊഴി പ്രകാരം വണ്ടിയുടെ ബാറ്ററി വീക്കായിരുന്നു. ഹെഡ് ലൈറ്റിന്റെ മങ്ങിയ വെട്ടത്തിൽ  റോഡിനു നടുവിൽ എരിഞ്ഞു നിന്ന തീപ്പൊരി വെട്ടങ്ങള്‍ ശ്രദ്ധയിൽപ്പെട്ടപ്പോഴേക്കും വൈകിപ്പോയിരുന്നു. ഗ്യാസ് ടാങ്കറായാതിനാൽ സഡൻ ബ്രേക്ക് ചെയ്യാനും പറ്റിയില്ല.

തോട്ടു വക്കിൽ ബീഡിയും വലിച്ച് കഥ പറഞ്ഞിരിക്കുന്ന അപ്പ്വേട്ടനേയും  അപ്പൂട്ടേട്ടനേയും തമിഴൻ ഡ്രൈവർക്കറിയില്ലല്ലോ.

Saturday, 29 March 2014

പാര്‍ട്ടിചിഹ്നം

മാര്‍ക്കറ്റില്‍ നിന്ന് വരുന്ന വഴിക്കാണ് കണാരേട്ടന്‍ ആ അനൌണ്‍സ്മെന്‍റ് കേട്ടത്.

".......പാവങ്ങളുടെ പടത്തലവന്‍....നീതിയുടെ കാവലാള്‍..നമ്മുടെയൊക്കെ കണ്ണിലുണ്ണിയായ നേതാവ് അല്പസമയത്തിനകം നിങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതാണ്..."

കണാരേട്ടന് പ്രത്യേക രാഷ്ട്രീയ ചായ്‌വൊന്നുമില്ല..രാഷ്ട്രീയക്കാരുടെ ഭാഷയില്‍  പറഞ്ഞാല്‍ ഒരു ടിപ്പിക്കല്‍ അരാഷ്ട്രീയവാദി.എന്നിരുന്നാലും, മറ്റു പല അരാഷ്ട്രീയരെയും പോലെ ഈ നേതാവിനെ എന്തോ കണാരേട്ടന് ഇഷ്ടമാണ്. വയസ്സ് തൊണ്ണൂറു കഴിഞ്ഞിട്ടും കേരള രാഷ്ട്രീയത്തിലെ  നിറസാന്നിദ്ധ്യമായി അങ്ങേരെ കാണുമ്പോള്‍, ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും ഇപ്പുറത്ത്‌ സച്ചിന്‍ ഉണ്ടല്ലോ എന്ന പോലെയൊരു ആശ്വാസമാണ്. ഒരുപാട് കാലമായുള്ള മോഹമാണ് അങ്ങേരെ ഒന്ന് നേരില്‍ കാണുക എന്നുള്ളത്‌. ഇന്ന് നടന്നില്ലെങ്കില്‍ പിന്നെന്നാ?? കണാരേട്ടന്‍ പതുക്കെ മൈതാനിയിലേക്ക് കയറി.

മൈതാനം കൊടിതോരണങ്ങളാല്‍ നിറഞ്ഞിരിക്കുന്നു.നേതാവിനു സംസാരിക്കാനുള്ള വേദി റെഡിയാണ്..ആളുകള്‍ എത്തി തുടങ്ങുന്നതെയുള്ളു. ഇനി എത്ര തിരക്കായാലും ഇവിടെ നിന്നാല്‍ നേതാവിനെ വൃത്തിയായി കാണാം.കണാരേട്ടന്‍ സദസ്സിന്‍റെ മുന്‍വശത്തു തന്നെ നിലയുറപ്പിച്ചു.

ചുമലിലൊരു കൈ വന്നു വീണപ്പോഴാണ് കണാരേട്ടന്‍ തിരിഞ്ഞു നോക്കിയത്.

"ഞങ്ങടെ യോഗസ്ഥലത്ത്‌ മറ്റവന്‍മാരുടെ ചിഹ്നോ൦ പൊക്കിപ്പിടിച്ചു  വരാറായോടാ കഴുവേറീടെ മോനെ...???"

മറുപടിക്കായി വായ തുറക്കും മുന്‍പ് ആദ്യത്തെ അടി വീണു കഴിഞ്ഞു.

ചൂലും വാങ്ങി ഇപ്പൊ വരാന്നു പറഞ്ഞു പോയ ആളെ ഒരു മണിക്കൂറായിട്ടും  കാണാതായപ്പോള്‍  ഭവാനിയമ്മ പരിഭ്രമിച്ചു തുടങ്ങിയിരുന്നു.

Friday, 28 March 2014

നൊസ്റ്റാൾജിയ

എന്‍റെ  മുത്തശ്ശന്  ഒരു പഴയ മരപ്പെട്ടിയുണ്ടായിരുന്നു. വീട്ടിയിൽ  തീർത്ത, പിച്ചള പിടികളുള്ള ഒരു എഴുത്തുപ്പെട്ടി (പെട്ടിയുടെ  പുറ൦ എഴുതാൻ  ഉപയോഗിക്കുന്നതിനാലാവണ൦ അങ്ങനെയൊരു പേര്). കുട്ടിക്കാലത്ത് എന്നെ ഒരുപാടു കൊതിപ്പിച്ചിരുന്നു ആ പെട്ടി.

ഓരോ തവണ അമ്മേടവിടെ പോവുമ്പോഴും എനിക്ക് ആ പെട്ടി തുറന്നു കാണണം.അതിലുള്ളത് പലതും ഞാൻ  ആവശ്യപ്പെടും എന്ന പേടി കൊണ്ടാവണം മുത്തശ്ശൻ  ആ ആവശ്യം പരമാവധി കണ്ടില്ലെന്നു നടിക്കും.ഒടുക്കം, ഒന്നുകില്‍ എന്‍റെ  വാശി സഹിക്ക വയ്യാതാവുമ്പോ അല്ലെങ്കിൽ  മുത്തശ്ശിയുടെ നിർബന്ധത്തിനു വഴങ്ങി, മുത്തശ്ശൻ അതെനിക്ക് തുറന്നു  തരും.

വിവിധ തര൦ നാണയങ്ങൾ,പൊട്ടിയതും പൊട്ടാത്തതുമായ വ൪ണചില്ലുകൾ, മുത്തശ്ശൻ  എഴുതി പഠിച്ച എഴുത്താണി,ഓലക്കീറുകൾ, മുഴുവൻ വിരിഞ്ഞ മയില്പീലിതുണ്ടുകൾ,അറകളിൽ  നിറയെ മഞ്ചാടിയും കുന്നിക്കുരുക്കളും, കത്തുകളിൽ  നിന്ന് കീറിയെടുത്ത സ്റ്റാമ്പുകൾ.....അങ്ങനെ അറിയുന്നതും അറിയാത്തതുമായ ഒരുപാടു വസ്തുക്കൾ. മുന്നിൽ  ഒരു നിധികുംഭം തുറന്നു വെച്ച പോലെ. പലവട്ടം കണ്ടതെങ്കിലും ഓരോ തവണയും എന്‍റെ  കണ്ണുകൾ അത്ഭുതത്താൽ  വികസിക്കും. പക്ഷെ  കണ്ടു കൊതി തീരും മുമ്പേ  മുത്തശ്ശൻ പെട്ടി ഭദ്രമായി പൂട്ടി വെക്കും.

ഒരുപാട് ബാല്യകാലസ്വപ്നങ്ങളിൽ  ആ നിധിപെട്ടി എന്‍റെ  സ്വന്തമായിരുന്നു. അത് കിട്ടുവാൻ  വേണ്ടി മുത്തശ്ശന്‍റെ  മരണം പോലും  ഞാനാഗ്രഹിച്ചു കാണണം. പക്ഷെ ബാല്യത്തിൽ  നിന്നും കൌമാരത്തിലേക്കുള്ള യാത്രയിലെവിടെയോ ആ എഴുത്തുപെട്ടി എനിക്ക് നഷ്ടപ്പെട്ടു.

മുത്തശ്ശന്‍റെ  മരണ ശേഷം എന്നോ ആ എഴുത്തുപ്പെട്ടി എന്‍റെ  വീട്ടിലേക്കു കൊണ്ടു വന്നിരുന്നു. ഇന്ന് തീർത്തും അവിചാരിതമായി ആ പെട്ടി തുറന്നു നോക്കിയപ്പോൾ ഞാൻ കണ്ടത് എന്നോ കളഞ്ഞു പോയ എന്‍റെ  ബാല്യമാണ്. ശ്വസിച്ചത് ആ കാലത്തിൻറെ ഗന്ധമാണ്. കേട്ടത് മറന്ന്  ഒരുപാടീണങ്ങളാണ്. മനസ്സ് നിറഞ്ഞു പെയ്തത് ഓർമ്മകളുടെ കുളിർമാരിയാണ്...ഞാൻ  വല്ലാതെ നൊസ്റ്റാൾജിക്കായി.    

പിറ്റേന്ന്, ഓ.എൽ.എക്‌സിൽ ഞാൻ പോസ്റ്റ് ചെയ്ത ആൻറീക് എഴുത്തുപെട്ടിക്കു ആവശ്യക്കാർ ഏറെയായിരുന്നു.

Monday, 18 November 2013

രേഖാചിത്രം

ചാറ്റല്‍ മഴയുള്ളോരു സായാഹ്നമായിരുന്നു അത്. പ്ലാറ്റ്ഫോമിലെത്തിയപ്പോഴേക്കും ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു. കൈയിലുള്ള സീസണ്‍ ടിക്കറ്റിന്‍റെ ബലത്തില്‍ സ്ലീപര്‍ കോച്ചിലേക്ക് ഓടി കയറുമ്പോഴേക്കും മഴ കനത്തു. കമ്പാർട്ട്മെന്റിൽ സാമാന്യം തിരക്കുണ്ടായിരുന്നെങ്കിലും മഴച്ചാറലിൽ നനഞ്ഞ് ആർക്കും വേണ്ടാതെ കിടന്ന ജനലരികിലെ ഒരു സീറ്റ്‌ കിട്ടി.

"വെള്ളം തെറിക്കുന്നത് കണ്ടില്ലെടോ?? ആ ഗ്ലാസ്‌ താഴ്ത്തിക്കെ."

എനിക്കരികിലിരുന്ന 'മാന്യന്‍' കയര്‍ത്തു.

തൊട്ടു മുന്നിലിരുന്ന യാത്രികനെ അപ്പോഴാണ് ശ്രദ്ധിച്ചത്. മുഖത്തേക്ക് തെറിച്ചു വീഴുന്ന മഴ തുള്ളികളെ ഗൌനിക്കാതെയുള്ള യാത്ര ഒരു കാലത്ത് ഞാനും ഇഷ്ടപ്പെട്ടിരുന്നു. ജനലുകള്‍ അടക്കുന്നതും തുറക്കുന്നതുമായി ബന്ധപ്പെട്ട് ട്രെയിനിലും ബസിലുമൊക്കെ സ്ഥിരമായുണ്ടാകാറുള്ള കശപിശ പ്രതീക്ഷിച്ച എന്നെ തിരുത്തി കൊണ്ട് യാതൊരു ഭാവഭേദവും കൂടാതെ ജനാല ചില്ല് താഴ്ത്തി പുറത്തേക്കു നോക്കിയിരുന്ന അയാളിൽ എന്തോ ഒരു പ്രത്യേകത എനിക്ക് തോന്നി.

പണ്ടെങ്ങോ സന്ദര്‍ശിച്ചു മടങ്ങിയ  വസൂരിയുടെ കലകള്‍ നിറഞ്ഞ ചെറിയ  മുഖം. കൂട്ടു പുരികം കുഴിയിലാണ്ട്‌ പോയ കണ്ണുകളെ കൂടുതല്‍ വികൃതമാക്കുന്നു. താടിമീശയെന്നു വിളിക്കാനകാത്ത വിധം അങ്ങിങ്ങ് ചിതറി കിടന്ന രോമങ്ങള്‍. കറ പിടിച്ച പല്ലുകളും മുഷിഞ്ഞ വസ്ത്രവും പാറിപ്പറക്കുന്ന മുടിയുമൊക്കെ കൂടെ അയാളെ ആ "ഉയര്‍ന്ന ക്ലാസ്സ്‌" കോച്ചിന് അനുയോജ്യനല്ലതാക്കിയത്  പോലെ. ചുറ്റുമുള്ള മാന്യ വസ്ത്രധാരികളുടെ നോട്ടം എന്‍റെ തോന്നലിനെ ശരി വെച്ചു.

കയ്യിലെ കല്ലുകളുടെ താളത്തിനൊപ്പം തമിഴ്‌ ഈണത്തിലുള്ള ഹിന്ദി പാട്ടുകളുമായി നിശബ്ദത ഭേദിച്ച് കയറി വന്ന പയ്യന്‍ പുതിയൊരു ചര്‍ച്ചക്ക് വഴിമരുന്നിട്ടു. പിഞ്ചു കുഞ്ഞുങ്ങളെ തട്ടി കൊണ്ട് പോയി ഭിക്ഷാടനം നടത്തി കാശ് വാരുന്ന വമ്പന്‍ റാക്കറ്റുകളെ പറ്റി; ട്രെയിനില്‍ ഭിക്ഷാടനം നിരോധിക്കാനാവാത്ത റെയില്‍വെയുടെ കഴിവ് കേടിനെ പറ്റിയൊക്കെ ചുറ്റിലുമുള്ള 'മാന്യന്‍മാര്‍' ഘോരഘോരം സംസാരിച്ചു. അതിനിടയിലേക്ക്    നീണ്ടു വന്ന ശോഷിച്ച കയ്യ് ആരും ശ്രദ്ധിച്ചില്ല.

"ദിവസവും ആയിരങ്ങളാ ഇവറ്റയൊക്കെ സമ്പാദിക്കണെ. നമ്മളൊക്കെ രാവും പകലും പണിയെടുത്താ കിട്ട്വോ അത്രേം??? ഇതിനൊക്കെ കാശു കൊടുക്കുന്നത് തന്നെ ഒരു പ്രോത്സാഹനമാ."

കൂട്ടത്തില്‍ മുതിര്‍ന്ന മാന്യന്‍ പ്രസ്താവിച്ചു.

നോട്ടുകള്‍ക്കിടയില്‍ പരതിയപ്പോള്‍  കയ്യില്‍ തടഞ്ഞ നാണയം ഞാന്‍ അതെ പോലെ പോക്കെറ്റിലിട്ടു. അപ്പോഴാണ് മുന്നിലിരിക്കുന്ന  'അയോഗ്യന്‍' ഒരു നാണയ൦ ആ കയ്യിലെക്കിട്ടു കൊടുത്തത്‌.

"സാറന്മാരെ..അന്ത കൊളന്തകള്‍ നൂറും ആയിരമോന്നും സമ്പാദിക്കലെ.ഒരു രൂപ കെടച്ചാ സായംകാലം ഒരടി കുറയും.ഉങ്കള്‍ക്കെല്ലാം അന്ത ഒറ്റ രൂപ ഒന്നുമാകാതു.  ആനാ അവര്‍ക്കത്‌ റൊമ്പ മുഖ്യം.സാമിക്ക് കൊടുക്കതിലും പുണ്യം കെടക്കും."

ആ ശബ്ദം സൌമ്യമായിരുന്നെങ്കിലും വാക്കുകള്‍ക്കു വലാത്ത മൂര്‍ച്ച തോന്നി. എവിടൊക്കെയോ കുത്തി നോവിച്ച പോലെ. മാന്യന്മാര്‍ ചര്‍ച്ച വരാനിരിക്കുന്ന ബജറ്റ് പ്രഖ്യാപനത്തിലേക്ക് വ്യാപിപിച്ചു.

"എന്താ പേര്?"   ഞാന്‍ ചോദിച്ചു.

"മുത്തുവേല്‍...ഉങ്ക പേര്?"

ഞാനെന്‍റെ പേര് പറഞ്ഞു. ആ സംസാരം ഞങ്ങള്‍ക്കിടയിലെ അകല൦ പതുക്കെ ഇല്ലാതാക്കി തുടങ്ങി.

സ്വന്തം ഭാര്യയെ തേടിയുള്ള യാത്രയിലായിരുന്നു അയാള്‍. കേരള-തമിഴ്‌നാട്‌ അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലായിരുന്നു എഴുത്തുകാരനായ അയാള്‍ ഭാര്യയോടൊപ്പം താമസിച്ചിരുന്നത്. മണ്ണ് കുഴച്ചു പാത്രങ്ങളും ചട്ടികളും ഉണ്ടാക്കി വില്‍ക്കുന്ന ചെട്ടികളായിരുന്നു ചുറ്റിലും. ഒരു ദിവസം  അങ്ങാടിയില്‍ പാത്രങ്ങള്‍ വിറ്റ് തിരികെ വന്ന അവര്‍ കണ്ടത് ഇടിച്ചു നിരപ്പാക്കിയ പാര്‍പ്പിടങ്ങളാണ്.  വില്‍ക്കും. തലമുറകളായി അവര്‍ താമസിച്ചു പോന്ന ഊര് കൈയേറ്റ ഭൂമിയാണത്രെ. പിന്നെയൊരു സമര കാലമായിരുന്നു. അവരുടെ ഊര് നികത്തി വരാന്‍ പോകുന്ന കമ്പനിക്കെതിരെ കൂട്ടു നിന്ന രാഷ്ട്രീയക്കാര്‍ക്കെതിരെ നടന്ന വമ്പിച്ച ജനകീയ സമരത്തിനു മുന്നില്‍ മുത്തുവേലും ഭാര്യയുമുണ്ടായിരുന്നു. പത്ത്  പേര്‍ മരിച്ച പോലീസ് അഴിഞ്ഞാട്ടത്തിലാണ് അയാള്‍ ഭാര്യയുമായി വേര്‍പെട്ടു പോയത്. മാസങ്ങളോളം ബോധമറ്റ് തമിഴ്നാട്ടിലെ വിവിധ ആശുപത്രികളില്‍ അയാള്‍ കഴിഞ്ഞു. ബോധം വന്നപ്പോഴാണ് കൂട്ടാളികളില്‍ നിന്നും മാവോയിസ്റ്റ് ബന്ധം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഭാര്യയെ പറ്റി അറിഞ്ഞത്. കണ്ണൂരിലെ ജയിലിലുള്ള അവരെ തേടിയാണ് ഈ യാത്രയും. പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. സ്വന്ത൦ ഭാര്യയെ തേടിയുള്ള ഒരെഴുത്തുകാരന്‍റെ യാത്രയെ പറ്റി ഈയിടെ വായിച്ചത് എനിക്കോര്‍മ വന്നു.

ഏതോ സ്റ്റേഷനില്‍ വണ്ടി നിന്നു. പെട്ടെന്ന് കുറെ പോലീസുകാര്‍ കയറി വന്നു മുതുവേലിനെ പിടിച്ചെണീപ്പിക്കുന്നു കയ്യില്‍ വിലങ്ങണിയിക്കുന്നു. എനിക്കൊന്നും മനസിലായില്ല.

"എന്തിനാ ഇയാളെ അറസ്റ്റ് ചെയുന്നെ?? എന്താ പ്രശ്നം?"

ചോദിക്കാതിരിക്കാനായില്ല. 

മറുപടിയായി പോലീസുകാരന്‍ ഉയര്‍ത്തി കാട്ടിയ രേഖാചിത്രത്തിനു മുതുവേലിന്‍റെ മുഖച്ചായയായിരുന്നു.

Sunday, 10 November 2013

ചന്ദ്രയാൻ

എയർപോർട്ടിന് പുറത്ത് തന്നെ സ്വീകരിക്കാൻ കാത്തു നിന്നവരോടും ഒപ്പമുള്ള മാധ്യമപ്പടയോടും ഹ്രസ്വമായ ഭാഷയിൽ നന്ദി അറിയിച്ചു കൊണ്ട്, അവരണിയിച്ച മാലയും പൂച്ചെണ്ടുമായി അയാൾ കാറിലേക്ക് കയറി. ചുറ്റിലും മിന്നി മറയുന്ന ക്യാമറ ഫ്ലാഷുകള്‍ക്കിടയിലൂടെ കാര്‍ മുന്നോട്ട് നീങ്ങി.

ആ ദിവസം അയാൾക്ക്‌ ഏറെ പ്രിയപ്പെട്ടതായിരുന്നു. കെട്ടിച്ചമക്കപ്പെട്ട ചാരക്കേസും തുടർ പരാജയങ്ങളും കരിനിഴൽ വീഴ്തിയ ഔദ്യോഗിക ജീവിതത്തിൽ അംഗീകാരത്തിന്‍റെ നറുനിലാവുദിച്ച ദിനം. അന്ന് പുലർച്ചെയാണ് ചന്ദ്രനിലെ ജലസ്ത്രോതസ്സു തേടിയുള്ള പേടകം അയാളും സംഘവും വിജയകരമായി വിക്ഷേപിച്ചത്. ഈ ഒരു ദിവസത്തിന് വേണ്ടിയാണ്  മരണത്തോട് മല്ലിടുന്ന ഭാര്യയെ പോലും തനിച്ചാക്കി  അയാൾ രാപകൽ  അധ്വാനിച്ചത്. രാജ്യദ്രോഹിയിൽ നിന്നും രാഷ്ട്രത്തിന്‍റെ  അഭിമാന-പുരുഷനിലേക്കുള്ള ദൂരം ഏറെയായിരുന്നു. ഉദിച്ചു നില്‍ക്കുന്ന പൂർണ്ണചന്ദ്രനെ കണ്ടു കൊണ്ട്,  കാറിന്‍റെ  പിൻസീറ്റില്‍ അയാള്‍ മയക്കത്തിലേക്ക് വഴുതി വീണു.

" എന്താ നിർത്ത്യെ?? " 
ഉറക്കം നഷ്ടമായ ഈർഷ്യയോടെ  അയാൾ ചോദിച്ചു.
" മുഴുവൻ  ബ്ലോക്കാ സാറേ. എന്താന്നറീല്ല" 

അപ്പോഴേക്കും എസ്കോര്‍ട്ട് വന്ന പോലീസ് ജീപ്പില്‍ നിന്നും ഒരു പോലീസുകാരന്‍ ഇറങ്ങി കാറിനടുത്തെക്ക് വന്നു. 

" വൈപ്പിൻകാരുടെ റോഡ്‌ ഉപരോധമാണ്  സാര്‍. കൂടുതല്‍ ഫോര്‍സിനെ വിളിച്ചിട്ടുണ്ട്. .ഇപ്പൊ ഒഴിവാകും."

ചില്ല് താഴ്ത്തിയ ഡ്രൈവറുടെ ജനാലയിലൂടെ തലയിട്ടു കൊണ്ട് ചെറുപ്പക്കാരന്‍ പോലീസുകാരന്‍ പറഞ്ഞു.

"എത്ര കാലായി...പാവങ്ങള്..."

ജനാലയുടെ ചില്ല് ഉയര്‍ത്തിക്കൊണ്ട് ഡ്രൈവര്‍ ആരോടെന്നില്ലാതെ പറഞ്ഞു.
" എന്തിനാ ഉപരോധം?? "

 " കുടിവെള്ള  പ്രശ്നാ സാറേ. അവരിത്  തുടങീട്ടെത്ര കാലായി. ഒരു കാര്യോല്ല. മാറി മാറി ഭരിക്കുന്നോരോക്കെ വോട്ട് പിടിക്കാന്‍ വരുമ്പോ ഒറപ്പ് കൊടുക്കും. ഭരണം കിട്ടിയാ മറക്കും.  ഇവടെ ചന്ദ്രനിലും ചൊവ്വെലുമൊക്കെ വെള്ളണ്ടോന്നു നോക്കാൻ എല്ലാർക്കും കാശുണ്ട് സമയോണ്ട്. അവറ്റകൾക്ക് ഇത്തിരി വെള്ളമെത്തിക്കാൻ ആർക്കും വയ്യ. ....ആ നീങ്ങി തുടങ്ങീലോ.."
അയാൾ വണ്ടി മുന്നോട്ടെടുത്തു. 
റോഡില്‍  ചിതറി കിടന്ന പല നിറങ്ങളിലുള്ള പ്ലാസ്റ്റിക്‌ കുടങ്ങളെ ചതച്ചരച്ചു കൊണ്ട് കാര്‍ മുന്നോട്ടു പാഞ്ഞു. റോഡരികില്‍ നിര്‍ത്തിയിട്ട  പോലീസ്  വാനിലേക്ക് വരിയായി കയറുന്നവരില്‍ വൃദ്ധരും സ്ത്രീകളും കുട്ടികളുമെല്ലാമുണ്ട്. അപ്പോഴേക്കും, ചന്ദ്രബിംബം മാനത്ത് നിറഞ്ഞ കാര്‍മേഘങ്ങൾക്ക് പുറകിലെവിടെയോ പോയി മറഞ്ഞിരുന്നു.

Sunday, 10 February 2013

ആക്സിഡന്റ്

"ഡാ...ചായ എടുത്ത് വെച്ചിട്ടുണ്ട്.കുടിച്ചിട്ട് പോ.." കാര്‍ ഗേറ്റ് കടക്കുമ്പോള്‍ അകത്തു നിന്നും അമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു..ഇപ്പൊ തന്നെ സമയം നാല് മണി കഴിഞ്ഞു....നാലരയ്ക്കാണ് ഷോ...ഊണ് കഴിഞ്ഞു മയങ്ങിയതാ പണിയായത്.ഇന്നേതായാലും അവന്‍റെ വായിലിരിക്കുന്നത് മുഴുവന്‍ കേള്‍ക്കേണ്ടി വരും...

ചാറ്റല്‍ മഴയുണ്ട്.വാഹനങ്ങള്‍ പൊതുവേ കുറവ്‌.... ..........,.സ്പീഡോമീറ്റെറിന്‍റെ സൂചി തൊണ്ണൂര്‍ തൊട്ടു.സിഗ്നല്‍ ഗ്രീന്‍ ആണ്.ദൂരെ നിന്നെ കണ്ടു.കത്തിച്ചു വിട്ടിലെങ്കില്‍ കുറച്ചു നേരം സിഗ്നലില്‍ കിടക്കേണ്ടി വരും.കാല്‍ ആക്സിലെറ്ററില്‍ അമര്‍ന്നു.പെട്ടെന്നാണ് ഒരാള്‍ റോഡിലേക്കു കയറി നിന്ന് കൈ നീട്ടുന്നത് ശ്രദ്ധിച്ചത്.കാര്‍ അയാളെ കടന്നു മുന്നോട്ടു ചെന്നാണ് നിന്നത്.അയാള്‍ ഓടി വരുന്നുണ്ട്.പുറകിലായി ഒരാള്‍കൂട്ടം.എന്തോ ആക്സിടെന്‍റ് ആണെന്ന് തോന്നുന്നു.പെട്ടെന്നാണ് സിനിമയുടെ കാര്യം ഓര്‍മ  വന്നത്.അവര്‍ക്ക് വേറെ വല്ല വണ്ടിയും കിട്ടും.കാല്‍ വീണ്ടും ആക്സിലെറ്ററില്‍ അമരുമ്പോള്‍ മഴ തകര്‍ത്തു പെയ്യാന്‍ തുടങ്ങിയിരുന്നു.

തിയെറ്ററില്‍ എത്തിയപ്പോഴേക്കും പടം തുടങ്ങിയിരുന്നു.വണ്ടി പാര്‍ക്ക്‌ ചെയ്ത് അവന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു.റിംഗ് ചെയ്യുന്നതലാതെ അവന്‍ എടുക്കുന്നില്ല. ഒരുപാടു തവണ ശ്രമിച്ചു നോക്കി.മെസ്സേജിനു൦മറുപടിയില്ല.എത്താന്‍ വൈകി എന്ന് വെച്ച്...ഇത് കുറച്ചു കൂടി പോയി..ഇന്‍റര്‍വെല്‍ ആവട്ടെ പണി അപ്പൊ കൊടുക്കാം.സ്നാക്ക്സ് ബാറില്‍ നിന്നും ഒരു കാപ്പി വാങ്ങി അവിടെ സോഫയില്‍ പോയിരുന്നു.പുറത്ത്‌ മഴ തകര്‍ക്കുന്നുണ്ട്.

"ഹലോ....ഡാ...നീയെവിടാ..?? " മറുപടിയില്ല..."ഡാ..ഹലോ..."

"ഹലോ" അപ്പുറത്ത് ഒട്ടും പരിചിതമല്ലാത്ത ശബ്ദം.

"ഹലോ...രോഹന്‍ എവിടെ?? നിങ്ങള്‍?? "

"മോനെ..നിങ്ങള്‍ ആ പയ്യന്‍റെ സുഹൃത്താണോ?"

"അതെ..എന്താ?"

"അവനൊരു ആക്സിടെന്‍റ് പറ്റി...പേടിക്കാന്‍ ഒന്നുല.ഇപ്പൊ ഇവടെ സിറ്റി ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തിരിക്യ.."

അയാള്‍ പറഞ്ഞു മുഴുമിപ്പിക്കു൦ മുന്‍പേ ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു.
ഹോസ്പിറ്റലില്‍ എങ്ങനെ എത്തിയെന്നറിയില്ല.ഐ സി യു വിന്‍റെ വാതില്‍ക്കല്‍ തളര്‍ന്നിരിക്കുന്ന അവന്‍റെ അച്ഛനും അമ്മയും...ചുറ്റിലും ഒരുപാടു പരിചിത മുഖങ്ങള്‍... കുറെ ചോദ്യങ്ങള്‍....... """"""""",,,,,,,,,,,വേച്ചു വേച്ചു ഞാന്‍ തിരിഞ്ഞു നടക്കവേ ഒരു മധ്യ വയസ്ക്കന്‍ എന്‍റെ തോളില്‍ കൈ വെച്ചു.

"എന്നോടാണ് മോനെ നീ കുറച്ചു നേരത്തെ ഫോണില്‍ സംസാരിച്ചത്‌.,,മഴ ആയത് കൊണ്ട് വാഹനം കിട്ടാന്‍ ഒരുപാടു ബുദ്ധിമുട്ടി.കുറച്ചു വൈകിപോയെന്നാ ഡോക്റ്റര്‍ പറഞ്ഞത്‌,.ഇനിയെല്ലാം ദൈവത്തിന്‍റെ കയ്യിലാ..."

പടികളിറങ്ങുമ്പോള്‍ എന്‍റെ കാറിനു കൈ നീട്ടിയത് അയാളായിരുന്നു...എന്‍റെ രോഹന്‍.. .ഞാന്‍ കാരണം.......

ഞെട്ടിയുണരുമ്പോള്‍ ചുറ്റിലും ആകെ ബഹളം..ഇന്‍റെര്‍വെല്‍ ആയി.    പോക്കെറ്റില്‍ കിടന്നു ഫോണ്‍ റിംഗ് ചെയുന്നു.

"ഡാ..എവിടെയാ നീ?? അയാം റിയലി സോറി ഡിയര്‍.....,,തിയെറ്ററിലേക്ക് വരുമ്പോ വഴിയില്‍ ഒരാള്‍ വണ്ടിക്കു കൈ നീട്ടി..നോക്കുമ്പോ ഒരു ആക്സിടെന്‍റ് കേസ് ആണ്.മഴ ആയത് കൊണ്ട് വണ്ടി കിട്ടാതെ ബുദ്ധിമുട്ടി നില്‍കയിരുന്നു.ഒഴിയാന്‍ തോന്നിയില്ല...സമയത്ത് എത്തിയത് കൊണ്ട് പയ്യന്‍ രക്ഷപെടുമെന്ന ഡോക്റ്റര്‍ പറഞ്ഞെ..ആകെ തിരക്കായിരുന്നു.അതാ നിന്‍റെ കാള്‍ എടുക്കാന്‍ പറ്റാഞ്ഞെ.. ദേഷ്യത്തിലാ?? നീ ഒരു കാര്യം ചെയ്യ് ...വീട്ടിലേക്ക് വാ...ഞാന്‍ ഒന്ന് ഫ്രഷ്‌ ആവട്ടെ. നമുക്ക് സെക്കന്‍റ് ഷോക്കു പോകാം.

ബൈ പറഞ്ഞു ഫോണ്‍ വെക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്നു എനിക്കു മനസ്സിലായിരുന്നില്ല.

ഇന്‍റെര്‍വെല്‍ തീര്‍ന്ന ബെല്‍ അടിച്ചു.ആളുകള്‍ അകത്തേക്ക് കയറി തുടങ്ങി.ഞാന്‍ പുറത്തേക്കും.

പുറത്ത്‌ മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു......

Sunday, 23 September 2012

ഫേസ്ബുക്ക്

      കോഴിക്കോട്  മൊഫ്യുസല്‍ ബസ്‌സ്റ്റാന്‍ഡില്‍ വന്നിറങ്ങിയപ്പോള്‍ മുന്നില്‍ ഒരാള്‍കൂട്ടം...അടുത്ത് ചെന്ന് നോക്കിയപ്പോളാണ് ആള്‍ക്കൂട്ടത്തിനു നടുവില്‍ ഒരു വൃദ്ധനെ കണ്ടത്.മുഷിഞ്ഞു നാറിയ വേഷത്തില്‍ ജടപിടിച്ച തടിയും മുടിയുമായി ഒരു കൃശഗാത്രന്‍....,.അയാള്‍ തന്‍റെ കയ്യിലെ പല നിറങ്ങളിലുള്ള ചോക്ക് കഷ്ണങ്ങള്‍ കൊണ്ട് മൂത്രപ്പുരയുടെ ചുമരില്‍ ഒരു മനോഹരമായ പ്രകൃതി ദൃശ്യം വരക്കുകയായിരുന്നു...അസാമാന്യമായ കൈവിരുത്‌ ഏവരെയും പോലെ എന്നെയും അത്ഭുതപ്പെടുത്തി.എന്‍റെ ചുറ്റിലും ക്ലിക്ക് ചെയ്യപ്പെടുന്ന മൊബൈല്‍ ക്യാമറകള്‍ ഒരു "റാമ്പിനെ" ഓര്‍മപ്പെടുത്തി...

      ചിത്രത്തിലെ അവസാന മിനുക്കു പണിയും കഴിഞ്ഞു,ഒട്ടിയ വയറില്‍ ഇടതു കൈ അമര്‍ത്തി നിറം പുരണ്ട വലതു കൈ നീട്ടിയത് പിരിഞ്ഞു പോകുന്ന ആള്‍കൂട്ട൦  കണ്ടതേയില്ല...ഞങ്ങള്‍,അപ്പോഴെടുത്ത ഫോട്ടോസ് ഫേസ്ബുക്കില്‍ അപ്‌ലോഡ്‌ ചെയ്യുന്ന തിരക്കിലായിരുന്നു...