Thursday, 25 August 2016

വർഗ്ഗസ്നേഹം

സ്വതേ ഉയർന്ന (കഴിഞ്ഞ അസോസിയേഷൻ ഇലക്ഷനിൽ അഡ്വ: ലളിതശ്രീയോടേറ്റ അപ്രതീക്ഷിത പരാജയത്തിനു ശേഷം അല്പം കുനിഞ്ഞ) ശിരസ്സ് ഒന്ന് കൂടി ഉയർത്തി പിടിച്ചാണ് ശ്രീമതി ലീലാമ്മ ഫ്രാൻസിസിന്‍റെ  നടപ്പ്. അതിനു തക്കതായ കാരണവുമുണ്ട്. അവരൊരാളുടെ "മിടുക്ക്‌" കൊണ്ടാണ് അസോസിയേഷന്‍റെ   ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തിന് മുഖ്യാതിഥിയായി ജില്ലാ പോലീസ് മേധാവിയായ യുവ ഐ.പി.എസ്സുകാരനെ തന്നെ കിട്ടിയത്.

താൻ മാനേജരായ ബ്രാഞ്ചിലെ കസ്‌റ്റമറാണെന്ന ഒറ്റ ധൈര്യത്തിലാണ് ഇക്കാര്യം പറഞ്ഞു കൊണ്ട് അങ്ങേരെ ചെന്ന് മുട്ടിയത്. ഔദ്യോഗിക തിരക്കും മറ്റും പറഞ്ഞു ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും, ദിവസങ്ങളോളം അസമയത്തോളം നീളുന്ന "വാട്സാപ്പ് ചാറ്റ്"  യജ്ഞത്തിലൂടെ അത്തരം തിരക്കുകളൊക്കെ മാറ്റിവെപ്പിക്കാൻ ലീലാമ്മക്കു സാധിച്ചു.

"ആ കമ്പും കുറ്റീമൊക്കെ പറിച്ചു കളഞ്ഞേച്ച് അവിടേം കൂടെ കസേര നിരത്തിയേര്" 

കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ നട്ട "വൃക്ഷ തൈകളെ" ചൂണ്ടിയാണ് ലീലാമ്മ പറയുന്നത്.

ഇത്തവണ ഏതായാലും ദിനാചരണത്തോടനുബന്ധിച്ച് കാലിക പ്രസക്തിയുള്ള ഒരു പരിപാടിയാണ് അവർ തീരുമാനിച്ചത്- "തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്നതിനും വന്ധ്യംകരണമുൾപ്പെടെ നടത്തി പീഢിപ്പിക്കുന്നതിനുമെതിരെ ഒരു പ്രതിഷേധ കൂട്ടായ്മ"

ലീലാമ്മയുടെ മറ്റെല്ലാ നിർദ്ദേശങ്ങളെയും പ്രസിഡൻ്റിന്‍റെ  വീറ്റോ പവർ ഉപയോഗിച്ച് നിർദാക്ഷിണ്യം തള്ളിക്കളഞ്ഞെങ്കിലും ഈ നിർദ്ദേശത്തിന് ലളിതശ്രീയും സമ്മതം മൂളി. ഇതും കൂടെ തള്ളിയാൽ ഉദ്‌ഘാടകന്‍റെ  കാര്യത്തിൽ ലീലാമ്മ കാലു മാറിയേക്കുമെന്ന ഇന്‍റലിജന്‍സ്  വിവരത്തിന്‍റെ  അടിസ്ഥാനത്തിലാണ് ആ നടപടിയെന്നത് അടുക്കള രഹസ്യം.

"ഒരു തെരുവ് പട്ടിയെ ഏറ്റു വാങ്ങിക്കൊണ്ട്  വേണം ഉദ്ഘാടിക്കാനെന്നു കേട്ടപ്പോൾ പുള്ളിക്കാരന്‍റെ   ഞെട്ടലൊന്ന് കാണേണ്ടതാ. ഒടുക്കം ലീനേടെടെ വളർത്തു പട്ടിയാന്നും ഒരാഴ്ച പട്ടിണി കിടത്തി തെരുവ് പട്ടീടെ ലുക്ക് വരുത്തീതാനും പറഞ്ഞപ്പോൾ, എൻ്റെ റോസ്യേ, പുള്ളീടെ ഒരു ദീർഘനിശ്വാസമുണ്ട്. എനിക്ക് ചിരിയടക്കാൻ പറ്റിയില്ല. "

 ലീലാമ്മ പൊട്ടിച്ചിരിച്ചു. കോറസ്സായി മറ്റു സ്ത്രീജനങ്ങളും.

വേദിയിൽ പ്രസിഡൻറ്റിന്‍റെ  സ്വാഗതം പ്രസംഗമാണ്. കസേര അടുത്തേക്ക് നീക്കിയിട്ട്  ഉദ്ഘാടകന്‍റെ   ദേഹത്തേക്ക് അല്പം ചാഞ്ഞു കൊണ്ട് ലീലാമ്മ പറഞ്ഞു:

"സർ, അന്ന് ഞാൻ സംസാരിച്ച  മറ്റേ കാര്യമില്ലേ..."

"ഏതു കാര്യമാ മാഡം..?" 

ഒരുപാട് "മറ്റേ" കാര്യങ്ങൾക്കിടയിൽ ഏതാണെന്ന് ഐ.പി.എസ്സുകാരന് പിടികിട്ടിയില്ല.

"ആ ചേരിക്കാരുടെ...ഇങ്ങോട്ടു വരുമ്പോ സർ കണ്ടില്ലേ ഗേറ്റിനു പുറത്തെ ടെൻറ്റുകൾ...? എവിടുന്നോ വന്നു തമ്പടിച്ച കൂട്ടരാ...വണ്ടീലൊക്കെ വരുമ്പോ ഹോൺ അടിച്ചാ പോലും റോഡീന്നു മാറത്തില്ലാ. പിള്ളേരെയൊക്കെ പുറത്തേക്കു ഒറ്റക്ക് വിടാൻ തന്നെ പേടിയാ...ഇവിടുത്തെ റെസിഡന്‍റസിന്‍റെയൊക്കെ ഒപ്പു ശേഖരിച്ച് ഒരു ഡീറ്റൈൽഡ് മെമോറാണ്ടo റെഡി ആക്കിട്ടുണ്ട്. സാർ അതൊന്നു കൺസിടെർ ചെയ്ത് പെട്ടെന്നൊരു ആക്ഷൻ എടുക്കണം.പ്ലീസ്."

അയാളുടെ കൈക്കു  മീതെ ലീലാമ്മയുടെ വിരലുകളമർന്നു.

എന്നാല്‍, കഴിഞ്ഞയാഴ്ച്ച തെരുവ് പട്ടികൾ  കടിച്ചു കൊന്ന  പിഞ്ചു കുഞ്ഞിന്‍റെ   ശരീരവുമായി  സ്റ്റേഷൻ ഉപരോധിച്ച ചേരി നിവാസികളുടെ ചിത്രമായിരുന്നു അയാളുടെ മനസ്സ് നിറയെ. 

Saturday, 30 July 2016

ഡ്യൂവൽ സിം

"ഡീ..നിൻറെ ശബ്ദം കേട്ടാൽ കൊച്ചു പെങ്കുട്ട്യോൾടെ പോലുണ്ടല്ലാ... മുപ്പതായിന്നൊന്നും പറഞ്ഞാ വിശ്വസിക്കൂലാട്ടോ...ഒള്ളതാ..."

അവന്‍റെ  വാക്കുകൾ കേട്ട് ആ നാല്പത്തഞ്ചുകാരി ഊറിച്ചിരിച്ചു.

"നെന്‍റെ ശബ്ദo കേട്ടപ്പോത്തന്നെ തോന്നീക്ക്ണ്  നീയ്യ്  ചുള്ളനാന്ന് ...അതോണ്ടല്ലേ ഞാൻ വീണ് പോയീന്.."

അവളും വിട്ടു കൊടുത്തില്ല.

ചൈനാ മൊബൈലിലെ ശബ്ദം മാറ്റി വിളിക്കാവുന്ന സാങ്കേതിക വിദ്യക്ക് അവരിരുവരും മനസ്സാ നന്ദി പറഞ്ഞു.

"എന്നാ നിന്നെയൊന്നു കാണാൻ പറ്റ്വാ...കൊത്യാവാ..."

അങ്ങേത്തലക്കൽ അവൾ ചിണുങ്ങി.

"എന്ത് ചെയ്യാനാടി..എനിക്ക് കൊതിയിലാഞ്ഞിട്ടാ ..?? തമ്മിൽ കണ്ടോണ്ട് മിണ്ടാന്നു വെച്ചാൽ നിന്‍റെ  ഫോണിൽ വാട്സാപ്പും കുന്തോന്നുലാലോ. നിക്കട്ടെ,അടുത്ത വരവിൽ ഞാനൊരെണ്ണം കൊണ്ടൊരണുണ്ട്."
അയാൾ അവളെ ആശ്വസിപ്പിച്ചു.

"അയ്യോ വേണ്ട...മൂപര് ഇമ്മാസം ഒരെണ്ണം കൊട്ത്തയക്കാന്ന് പറഞ്ഞിക്കണ്"

"അതുഷാറായിക്കണ്...അല്ല...മൂപ്പരീ നേരെത്തെങ്ങാൻ വിളിച്ചിട്ടു കാൾ വെയ്റ്റിംഗ് കണ്ടാ അനക്ക് പണിയാവൂലേ...?? "

അയാൾ തൻറെ ആശങ്ക പങ്കു വെച്ചു.

"ഓ..മൂപ്പർടെ വിളിയൊക്കെ കണക്കാ...അല്ലേലും ഇത് നമ്പർ വേറെയാ മുത്തേ. ഇവിടത്തെ ഒരു പഴേ ഫോണിലിട്ടതാ.മൂപ്പർക്കറിയൂല."

ഒരു കള്ള ചിരിയോടെ അവളതു പറഞ്ഞപ്പോൾ അറിയാതെ അയാളുടെ ഉള്ളിലൊരാന്തലുണ്ടായി. ബെഡ്ഡില്‍ കിടന്ന  മറ്റൊരു ഫോണിൽ നിന്നും അയാൾ ഭാര്യേടെ നമ്പറിലേക്കു വിളിച്ചു.

"എന്‍റെ  പൊന്നേ..നിന്‍റെ  നാക്കു കരിനാക്കാന്നാ തോന്നണേ..ദാ..മൂപ്പര് വിളിക്കുന്നു...വെക്കട്ടെട്ടോ  പിന്നെ വിളിക്കാം."

അയാളുടെ വിറക്കുന്ന കയ്യിൽ നിന്നും മൊബൈലൂർന്നു താഴെ വീണു.       

Friday, 29 July 2016

പീഡനം

ബസിൽ മുടിഞ്ഞ തിരക്കാണ്. ഒന്നിരിക്കാൻ പോയിട്ട് കാലുറപ്പിച്ചു നില്ക്കാൻ പോലും സ്ഥലമില്ല.നാശം....അയാൾ മുതലാളിയെ കണക്കിന്  പ്രാകി. അതിനു അയാൾക്ക്‌ തക്കതായ കരണവമുണ്ട്.ചോറ്റുപാത്രമൊക്കെ എടുത്ത് വെച്ച് ട്രെയിനിന്‍റെ  സമയം കണക്കാക്കി ഇറങ്ങാൻ നിക്കുമ്പോഴാ മുതലാളി  വിളിച്ചത്.

"രമേശാ..മൂപ്പർക്കാ ബാറ്റേടെ പുത്യേ മോഡലൊക്കൊന്നു കാട്ടിക്കൊട്"

"അല്ല..മമ്മാലിക്ക..എനിക്ക് എളയോളേം കൊണ്ടൊന്ന് ആസ്പത്രീ പോണം. ഞാമ്പറഞ്ഞീർന്നു.... ഇപ്പോ എറങ്ങീലെൽ  പാസഞ്ചർ കിട്ടൂല."

അയാൾ തല ചൊറിഞ്ഞു.

"എന്നാ ഇഞ്ഞു പൊയ്ക്കോ.വണ്ടി കിട്ടാണ്ടാവണ്ട..ആ പിന്നെ....നാളെ ഇങ്ങട്ട് പോരണ്ട...പണി വേറെ എവ്ടെലും നോക്കിക്കോ" 

ഒരൊറ്റ പഞ്ച് ഡയലോഗിൽ മൂപ്പരാ  സീനിന്  കട്ട്  പറഞ്ഞു.

 വൈകി കേറി വന്ന കസ്റ്റമറാകട്ടെ ബാറ്റ ചെരുപ്പുകളുടെ ഗുണമേന്മയെയും ഈടിനേയും പറ്റി പുകഴ്ത്തിയും കാലഹരണപ്പെട്ട മോഡലുകളെയും വിലക്കൂടുതലിനെയും  പറ്റി ഇകഴ്ത്തിയും പറഞ്ഞു കൊണ്ട് ഇറങ്ങി പോയി.
ഒടുക്കം രമേശനാ  ബസിൽ കമ്പിയിൽ തൂങ്ങി നിൽപ്പുമായി.

കക്ഷത്തിൽ ബാഗും വെച്ചു ഒരു കൈ കൊണ്ട് പിടിച്ചു ബാലൻസ് ചെയ്യുന്നതിനാൽ,  ഓരോ തവണ ബ്രേക്ക് ഇടുമ്പോഴും മുന്നിൽ നിൽക്കുന്ന തരുണീമണികളുടെ രൂക്ഷമായ നോട്ടങ്ങൾക്കു അയാൾ പാത്രമാകുന്നുണ്ട്.
ഭാഗ്യത്തിന് വണ്ടി തലശ്ശേരി ടൗണിലെത്തിയപ്പോഴേക്കും അയാൾക്ക്‌ സീറ്റ് കിട്ടി. കിട്ടിയെന്നു പറഞ്ഞാ ശെരിയാവില്ല. സീറ്റിലിരിക്കുന്നയാൾ എണീക്കുന്നതിനു മുൻപ് തന്നെ ഊർന്നിറങ്ങി ഇരുന്നതിനാൽ ആ സീറ്റിൽ  നട്ടിരുന്ന പല കണ്ണുകളെയും വെട്ടിക്കാനായി. അയാളുടെ വായിൽ നിന്നും വീണ പച്ചത്തെറിയെ വളിഞ്ഞ ചിരിയോടെ ബ്ലോക്ക് ചെയ്ത് പതുക്കെ സീറ്റിലമർന്നു.

ബസ് സ്റ്റാൻഡിൽ കയറിയപ്പോഴേക്കും തിരക്കൊന്നൊതുങ്ങി. അടുത്തിരുന്ന ആളെണീറ്റതിനാൽ അയാൾ ജനലരികിലേക്കു നീങ്ങിയിരുന്നു.അപ്പോഴാണ് ഒരു സ്ത്രീ ഒക്കൊത്തൊരു കുട്ടിയുമായി തിരക്കിലൂടെ നൂണ്ടു വന്ന് അയാളുടെ സീറ്റിനരികെ നിൽപ്പുറപ്പിച്ചത്.കൊച്ചിന് ഒക്കത്തെടുക്കേണ്ട പ്രായമൊക്കെ കഴിഞ്ഞിരിക്കുന്നു. ഏതാണ്ട് തന്‍റെ  സുമേടത്ര വരും. അയാളോർത്തു.

"കുട്ട്യേ വേണേൽ ഇങ്ങോട്ടിരുത്തിക്കോളൂ" എന്ന് ഞാൻ പറഞ്ഞതും, ആ കൊച്ചു ഊർന്നിറങ്ങി മടിയിൽ കയറി ഇരുന്നതും ഏതാണ്ടൊരുമിച്ചായിരുന്നു.

ഇരിപ്പുറപ്പിച്ചത് മുതൽ അവള്‍  നിർത്താതെ സംസാരിച്ചു കൊണ്ടേയിരുന്നു. അതിനിടയിൽ തന്നെ  തന്‍റെ  പേര് ആർച്ച എന്നാണെന്നും രണ്ടാം  ക്ലാസ്സിലേക്ക് ജയിച്ചുവെന്നും ഇപ്പൊ അമ്മേടവിടെ പോയി വരുന്ന വഴിയാണെന്നുമെല്ലാം അവൾ പറഞ്ഞു കഴിഞ്ഞു. പുറത്തു കാണുന്ന എന്തിനെ പറ്റിയും നൂറു സംശയങ്ങൾ അവൾക്കുണ്ട്. ഓരോ തവണയും ഓരോന്ന് ചൂണ്ടിക്കാട്ടാൻ  കൈ പുറത്തിടുമ്പോൾ അയാൾ വിലക്കുന്നുണ്ടെങ്കിലും അവളതു ഗൗനിക്കുന്നതേയില്ല.

പെട്ടെന്നാണതുണ്ടായത്.

"അമ്മേ...ഈ മാമനെന്നെ പീഢിപ്പിക്കുന്നു..."

അതുവരെ  അവരുടെ സംസാരം കൗതുകപൂർവ്വം വീക്ഷിച്ച ആ അമ്മയുടെയും തൊട്ടടുത്തിരുന്ന മദ്ധ്യവയസ്ക്കൻറെയുമുൾപ്പടെ അനേകം കണ്ണുകൾ അയാളുടെ  നേരെ തിരിഞ്ഞു.എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോയ അയാളുടെ മടിയിൽ നിന്നൂർന്നിറങ്ങി അമ്മയുടെ സാരി തുമ്പു പിടിച്ചു, അയാളെ ചൂണ്ടി ആ കുട്ടി വീണ്ടും പറഞ്ഞു:

"കൈ പുറത്തിട്ടാ ഭൂതം പിടിക്കുമ്പറഞ്ഞു മാമൻ പീഢിപ്പിക്യാ"

അവൾ ചിണുങ്ങി.

ആ കുഞ്ഞു നാവിൽ വിളയാടിയ വികടസരസ്വതി ഒന്ന് മൂലം,  സർവായുധവിഭൂഷിതരായ മാധ്യമ കോമരങ്ങളുടെ മുന്നില്‍  മുഖം മറക്കാന്‍ വിഫല ശ്രമം നടത്തുന്ന തന്‍റെയും തലകുനിച്ചു നിൽക്കുന്ന സ്വന്തം കുടുംബത്തിന്‍റെയും  കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ജയിലുകളുടെയും ചിത്രങ്ങൾ ഒരു തിരശീലയിലെന്ന പോലെ അയാളുടെ മനസിലൂടെ ഓടി മറഞ്ഞു.



Wednesday, 29 June 2016

നാളത്തെ കേരളം...

 കടന്നു പോയ ബൈക്കുകാരൻ ലൈറ്റടിച്ചു കാണിച്ചപ്പോഴേ അപകടം മണത്തതാണ്. വളവങ്ങു കഴിഞ്ഞതേയുള്ളു ദേ നിക്കുന്നു യൂണിഫോംധാരികൾ. മൂന്നു നാലു പേരുണ്ട്. അയാൾ കീശ തപ്പി നോക്കി. ആസ് യൂഷ്വൽ;എടുക്കാൻ മറന്നിരിക്കുന്നു.

പയറു  പോലെ ഓടി നടക്കുന്ന അമമായിയച്ഛനെ മരണക്കിടക്കയിലാക്കി കിട്ടിയ  സ്‌പെഷ്യൽ പെർമിഷനുമായിട്ടാണ്  രണ്ടു  സെക്കന്റ് ഷോ ടിക്കറ്റ് പോയെടുത്തത് .അതിങ്ങനെമായി.നാശം...അയാൾ പ്രാകി.

"നമുക്ക് പോയി എടുത്തിട്ടു വന്നാലോ??" 
വണ്ടി തിരിക്കുമ്പോൾ പുറകിലിരുന്നു അവളുടെ ചോദ്യം.

"നേരെ കത്തിച്ചു വിട്ടാത്തന്നെ "ശ്വാസകോശം" കഴിയാണ്ടെത്താൻ പറ്റൂല. അപ്പഴാ പോയിട്ടു എടുത്തോണ്ടുണ്ടാക്കാൻ പോണേ..മിണ്ടാതിരുന്നോ അവിടെ." അയാൾക്ക് കലി അടക്കാനായില്ല.

"നിങ്ങളെന്തിനാ എന്നോട് ചാടികടിക്കാൻ വരണേ. എത്ര നാളായി ഞാൻ പറേണതാ. സുമ ടീച്ചർടെ കയ്യിന്നു കടേടെ അഡ്രസ്സും വാങ്ങി തന്നതാ.എന്നിട്ടോ?
അതെങ്ങനാ എന്റെ വാക്കിനു വല്ല വേലെമുണ്ടോ? എന്നിട്ടിപ്പോ ഞാൻ ചോദിച്ചതായി കുറ്റം...."

പുല്ല് ...മിണ്ടാതിരുന്നാ മതിയായിരുന്നു...പുറകിൽ വാക്കുകൾ അനർഗ്ഗനിർഗ്ഗളം പ്രവഹിച്ചു കൊണ്ടിരിക്കെ അയാൾക്ക്‌ തിരിച്ചറിവുണ്ടായി .

ഏതായാലും പിറ്റേ ദിവസം കാലത്തു തന്നെ, സുമ ടീച്ചർ പറഞ്ഞ കട അയാൾ കണ്ടു പിടിച്ചു. നീണ്ട ക്യൂവിന് പുറകിൽ നിന്നു കൊണ്ടയാൾ മുന്നിലെ ബോർഡ് വായിച്ചു.

"മാര്യേജ്  സർട്ടിഫിക്കറ്റ് ഏടിഎം  കാർഡ് രൂപത്തിലാക്കി കൊടുക്കപ്പെടും"

Sunday, 19 June 2016

ഇരട്ടത്താപ്പ്

എന്താവണം ഈയാഴ്ചത്തെ പോസ്റ്റെന്ന് തല പുകക്കുമ്പോഴാണ് കുഞ്ഞച്ചന്‍റെ കണ്ണില്ലാ  പത്രവാർത്ത ഉടക്കിയത്.

"ബാങ്ക് ലയനത്തിനു  കേന്ദ്ര സർക്കാർ അനുമതി"

പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല. മൂത്ത മകൾ മോളിക്കുട്ടി കഴിഞ്ഞ വരവിനു ഇട്ടേച്ചും പോയ ലാപ്ടോപ്  നിവർത്തി വെച്ച്  ജോണിക്കുട്ടിയെ ഉറക്കെ വിളിച്ചു.

സഖാവ് വി.എസ്. ഫേസ്ബുക് പോസ്റ്റിടാൻ തുടങ്ങിയത് മുതൽ ഇതൊരു പതിവാണ്. ആഴ്ചയിലൊരു പോസ്ററ്. തൊണ്ണൂറുകാരൻ വി .എസ്സി നാകാമെങ്കിൽ പത്തിരുപത് വയസ്സിളപ്പമുള്ള തനിക്കുമാകാമെന്നാണ് "തോപ്പ്രാംകുടിയിലെ വി.എസ്." എന്നു  സ്വയം വിശേഷിപ്പിക്കുന്ന കപ്പപ്പുരക്കൽ കുഞ്ഞച്ചന്‍റെ  പക്ഷം. അതിനായി തന്‍റെ   " ഐ.ടി. ഉപദേഷ്ടാവായി " ഇളയ മകൻ പ്ലസ് ടുക്കാരൻ  ജോണിക്കുട്ടിയെയും നിയമിച്ചു. പോസ്റ്റാനുള്ളത് കുഞ്ഞച്ചൻ പറയും, അതു വൃത്തിയായി ടൈപ്പ് ചെയ്ത് ജോണിക്കുട്ടി പോസ്റ്റിടും. പിന്നെ ലൈക്കിന്‍റെയും  കമ്മന്റിന്‍റെയും കണക്കുകൾ അന്നന്നു അപ്പനെ അറിയിക്കും. ഇതിനൊക്കെയുള്ള മാസക്കൂലിയായ അഞ്ഞൂറു രൂപ ചേച്ചി മോളിക്കുട്ടി അയക്കുന്നതിൽ നിന്നും കൃത്യമായി അവൻ കൈപ്പറ്റി പോന്നു.

"ലയനം  മൂലം ഇല്ലാതാകുന്ന കേരളത്തിന്‍റെ  സ്വന്തം ബാങ്കിന്‍റെ  ചരിത്രവും പൈതൃകവും പ്രകീർത്തിച്ചും തന്മൂലം കേരളത്തിനു സംഭവിക്കുന്ന നഷ്ടത്തെ പർവ്വതീകരിച്ചും കേന്ദ്ര സർക്കാരിന്‍റെ  കോർപ്പറേറ്റ് താല്പര്യത്തെ വിമർശിച്ചും ബാങ്കുകളുടെ വലിപ്പം അതിന്‍റെ  തകർച്ചയിലേക്ക് നയിക്കും എന്നതിന് അമേരിക്കൻ ബാങ്കുകളുടെ പതനo ഓർമ്മപ്പെടുത്തിയും  പോസ്റ് മുന്നേറുമ്പോഴാണ് പി.എസ്.സി. പഠനത്തിലൂടെ ലഭിച്ച അറിവ് വെളിപ്പെടുത്താൻ വെമ്പിയ ജോണിക്കുട്ടി ആ ചോദ്യമെറിഞ്ഞത്:

"അപ്പാ...വലുതായാ ബാങ്ക് പൊട്ടുമെങ്കിൽ ആദ്യം പൊട്ടേണ്ടതു ചൈനേലേ ബാങ്കുകളല്ലേ? ലോകത്തെ ഏറ്റവും വലിയ അമ്പത് ബാങ്കുകളിൽ അഞ്ചെണ്ണം അവിടെയാ.."

അവനൊന്നു ഞെളിഞ്ഞിരുന്നു.

"ഡാ ചെറുക്കാ...അതു ചൈന..കമ്മ്യൂണിസ്റ് ചൈന...ആന മുക്കുന്നത് കണ്ടു മുയല് മുക്കീട്ടു കാര്യൊണ്ടോ?"

"അതിനെവിടാപ്പാ ചൈനെലിപ്പോ കമ്മ്യൂണിസം?? ഫുൾ ക്യാപിറ്റലിസമല്ലേ?"

"പ്ഫാ....എരണം കെട്ടവനെ...നീ പറേണതങ്ങോട്ട് എഴുതിയേച്ചാലും മതി."
പാർട്ടി ക്ലാസ്സുകളിൽ കൃത്യമായി പങ്കെടുക്കാത്ത മകനോടുള്ള ഈർഷ്യ അയാൾക്കടക്കാനായില്ല.

"ദേ... മനുഷ്യാ...നിങ്ങളിങ്ങോട്ടൊന്നു വന്നേ..."

താഴേന്നു അന്നമ്മേടെ വിളി വന്നു.

"എന്നാത്തിനാടി  വിളിച്ചു കൂവുന്നേ???" കോണിപ്പടിയിൽ നിന്നു കൊണ്ടയാൾ വിളിച്ചു ചോദിച്ചു.

"ആ ബാങ്കീന്നവന്മാർ വീണ്ടും വന്നിരുന്ന്. നിങ്ങളെ തെരക്കി. ഞാൻ ഇല്ലെന്ന് പറഞ്ഞു.ഇതേ വരെ വന്നോണ്ടിരുന്നവരല്ല..കണക്കിന് പറഞ്ഞേച്ചാ പോയത്. അവടെ ഹോസ്പിറ്റലിൽ വിളിച്ച കാര്യം മോളിക്കുട്ടി പറഞ്ഞില്ലായിരുന്നോ?? ഇനിയിതിങ്ങനെ നീട്ടി കൊണ്ടു പോയാ ശെരിയാകുകേല കേട്ടോ.."

"നീയൊന്നു മിണ്ടാണ്ടിരുന്നേടി... വായ്പ  തിരിച്ചടപ്പിക്കാൻ അവന്മാരങ്ങനെ പല പിപ്പിടീം കാട്ടും. നിന്‍റെ  വാക്കും കേട്ടാ കാർഷിക വായ്പ തിരിച്ചടച്ചിട്ടൊടുക്കമെന്നാ ആയി? കുന്നുമ്മേലെ മണിയാശാന് കുടിശ്ശികയടക്കം രൂപ  ഒരു ലക്ഷം ആയതാ..തിരിച്ചടക്കാതിരുന്നപ്പോ അവന്മാരത് ഇരുപത്തഞ്ചിന് തീർത്തു കൊടുത്തു. ഏതായാലും ഇതങ്ങനെ വിട്ടാ പറ്റത്തില്ല.ഞാനാ ബേബിച്ചനെ ഒന്നു വിളിക്കട്ടെ"

കുഞ്ഞച്ചൻ മടിക്കെട്ടിന്നു മൊബൈൽ എടുത്തു ബേബിച്ചന്‍റെ  നമ്പർ തിരഞ്ഞു.

"ആ..ബേബിച്ചാ...എന്നതാ ഉവ്വേ..നീയൊക്കെ സംഘടനേടെ പേരും പറഞ്ഞു വർഷാവർഷം പിരിക്കുന്നതല്ലാതെ നമുക്കൊന്നും ഒരു പ്രയോജനോമില്ലല്ലോ.."

"അതിനിപ്പോ എന്നാ ഉണ്ടായേ കുഞ്ഞച്ചാ??"

ബേബിച്ചന് കാര്യം പിടികിട്ടിയില്ല. 

"എന്നതാ ഉണ്ടായെന്നോ?? ആ ബാങ്കുകാരിപ്പോ വിദ്യാഭാസ വായ്പ്പയൊക്കെ കൂടെ അംബാനിക്ക് തൂക്കി വിറ്റെക്കുവല്ലേ..അവന്മാരു വീണ്ടും  വീട്ടി കേറി മേയാൻ തുടങ്ങിണ്ടു..മോളികുട്ടിനെ കിട്ടാൻ നമ്പർ തപ്പി പിടിച്ചു  അയർലണ്ടിലെ ആശുപത്രീല്  വിളിച്ചേക്കുന്നു...മാനക്കേടായെന്നും പറഞ്ഞു അവളിന്നലെ വിളിച്ചു കുറെ മോങ്ങി...നിന്‍റെയൊക്കെ ഉറപ്പിലാ ഞാനൊക്കെ  പിടിച്ചു നിക്കുന്നെ." 

"നീയൊന്നു അടങ്ങേടാ ഉവ്വേ...ഞങ്ങൾ ചിലതൊക്കെ പ്ലാൻ ചെയ്തിട്ടുണ്ട്. അടുത്താഴ്ച ബാങ്കിന്‍റെ  റീജിയണൽ ഓഫീസിലൊരു പിക്കെറ്റിങ്ങു്ണ്ട്. നമ്മുക്ക് നോക്കാന്നെ.."

"എന്നതായാലും വേഗമെന്നേലും ചെയ്തേച്ചാ മതി"

കുഞ്ഞച്ചൻ ഫോൺ വെച്ചു.

"അല്ലേലും ഇവന്മാരൊക്കെ  ലയിച്ചില്ലാണ്ടാവുന്നതാ നല്ലത്. എന്നിട്ടു ഐസക് സഖാവ് പറഞ്ഞ പോലെ സഹകരണ ബാങ്കുകളൊക്കെ കൂടെ വല്യൊരു ബാങ്ക്. ആവശ്യത്തിന് വായ്പേം  സൗകര്യപൂർവമുള്ള  തിരിച്ചടവുമൊക്കെയായി കേരളത്തിന്‍റെ  സ്വന്തം ബാങ്ക്. അതാവുമ്പോ ടാറ്റെം അംബാനിമൊന്നും ഇതു പോലെ കേറി നിരങ്ങത്തില്ല."

അന്നാമ്മയോടായി ഇത്രേം പറഞ്ഞുകൊണ്ടയാൾ പടികൾ കയറി.

"ജോണിക്കുട്ട്യേ...എവിടം വരെയായി നമ്മുടെ ലയന വിരുദ്ധ പോസ്ററ്?"

Wednesday, 18 May 2016

ആപ്പ്

അപ്പന്‍: "എടീ അമ്മച്ചീടെ കാര്യം ഞാന്‍ ഡോക്ടര്‍ മേനോനുമായൊന്നു ഡിസ്കസ് ചെയ്താരുന്നു..."

അമ്മ: "ആഹാ..എന്നിട്ട്..."

അപ്പന്‍:  "വാഗമണ്ണിലുള്ള ഓള്‍ഡ്‌ ഏജ് ഹോമാ പുള്ളിക്കാരന്‍ സജ്ജസ്റ്റ്‌ ചെയ്തെ. നമ്മളെ പോലുള്ള എന്‍ആര്‍ഐസിന്‍റെ അപ്പനമ്മമാരാത്രെ മുഴുവന്‍. അതോണ്ടന്നെ കത്തി റേറ്റാ പറയണേ. പിന്നൊരു മെച്ചെന്താന്നാ, അവര്‍ക്കൊരു മൊബൈല്‍ ആപ്പുണ്ട്. അമ്മച്ചി എന്ത് കഴിച്ചൂന്നും  ഷുഗര്‍ ലെവലെത്രാന്നുമൊക്കെ ഡെയിലി അപ്ഡേറ്റ് ചെയ്യും. അപ്പൊ പിന്നെ  കഴിച്ചോ പെടുത്തോന്നൊക്കെ ചോദിക്കാന്‍ ഇടയ്ക്കിടെ വിളിച്ചു കാശു കളയേണ്ടല്ലോ"

മകന്‍: "അപ്പാ...ഗുഡ് ഡിസിഷന്‍. ഷീ വില്‍ ബി ഹാപ്പി. ഏജ്ട് ആയാ പിന്നെ സെയിം ഏജ് ഗ്രൂപിന്‍റെ  കൂടെ സ്പെന്‍റെയ്യണതന്യാ നല്ലത്."

പിന്‍സീറ്റിലിരിക്കുന്ന മകന്‍റെ അഭിപ്രായം കേട്ട്  അപ്പനും അമ്മയും ഒന്ന് തിരിഞ്ഞു നോക്കി....പിന്നെ പതുക്കെ മുന്നോട്ടും.



Saturday, 30 April 2016

സെല്‍ഫി-അഥവാ അവനവനിസം

ടാപ്പിംഗ് തൊഴിലാളിയായ  പുത്തമ്പുരയ്ക്കല്‍ വര്‍ക്കിച്ചന്‍ ആത്മഹത്യ ചെയ്തു. റബ്ബര്‍ പാലിലൊഴിക്കുന്ന ആസിഡ് കുടിച്ചതാണ്. കര്‍ഷക ആത്മഹത്യയെന്നും പറഞ്ഞ് മാധ്യമങ്ങളും രാഷട്രീയക്കാരും മുറവിളി കൂട്ടുമ്പോഴും അതങ്ങനെയല്ലെന്ന് വര്‍ക്കിച്ചന്‍റെ ഭാര്യ ത്രേസ്യാമ്മ ചേട്ടത്തിക്കറിയാമായിരുന്നു. കാരണം, അവരു മാത്രം വായിച്ച, അയാളുടെ ആത്മഹത്യാക്കുറിപ്പു ഇങ്ങനെയായിരുന്നു:

"അവന്‍ നമ്മളെ ചതിച്ചെടി...എനിക്കതു താങ്ങാന്‍ മേല."

രണ്ടു ദിവസം മുമ്പാണ്, തോട്ടത്തില്‍ നിന്നും പണി കഴിഞ്ഞെത്തിയ വര്‍ക്കിച്ചന് ത്രേസ്യാമ്മ ആ കടലാസ്സെടുത്തു കൊടുത്തത്.

"ബാങ്കീന്ന് മാനേജര്‍ സാറും വേറെ രണ്ടാളും വന്നാരുന്നു. ഈ പത്തിന് മുമ്പേ ഒരു പതിനായിരമെങ്കിലും കെട്ടണംന്നാ പറഞ്ഞെ. ഇല്ലേല്‍ കേസു കൊടുക്കുത്രേ. കെട്ടുപ്രായം തികഞ്ഞ പെണ്ണാ. കേസും കൂട്ടവുമായി നടന്നാ പിന്നെ... "

കയ്യിലെ വര്‍ണ്ണക്കടലാസും നോക്കി കുന്തിച്ചിരിക്കുന്ന അയാളോട് കൂടുതലൊന്നും പറയാനാകാതെ  അവരകത്തേക്കു നടന്നു.

"എട്യേ...ഞാനൊന്നു പൊറത്തോട്ട് എറങ്ങ്യേച്ചും വരാം."

ത്രേസ്യാമ്മ എടുത്ത കഞ്ഞിവെള്ളം പോലും കുടിക്കാന്‍ നില്‍ക്കാതെ അയാള്‍ പടിയിറങ്ങിപ്പോയി.

മൂത്തവളുടെ  കെട്ടു  കഴിഞ്ഞ് നടുവൊടിഞ്ഞു നില്‍ക്കുമ്പോഴാണ് രണ്ടാമത്തവള്‍ റോസ്‌ലിന്‍ ഉയര്‍ന്ന മാര്‍ക്കോടെ പ്ലസ്‌ടു പാസ്സായത്. നഴ്സിംഗ് പഠിക്കണമെന്ന അവളുടെ ആഗ്രഹത്തിനു എതിരു നില്‍ക്കാനായില്ല. ബാങ്ക് ലോണെടുത്ത് പഠിപ്പിച്ച അവള്‍ ഉത്തരേന്ത്യയിലെ പേരറിയാത്ത ഏതോ ഗ്രാമത്തില്‍ ജോലി ചെയ്യുന്നുണ്ട്. കിട്ടുന്ന ശമ്പളം താമസത്തിനും ഭക്ഷണത്തിനും പോലും തികയാത്ത അവസ്ഥ. നേരത്തെയായിരുന്നെങ്കില്‍ എങ്ങനേലും ലോണ്‍ അടച്ചു തീര്‍ക്കാമെന്ന ഉറപ്പുണ്ടായിരുന്നു. പക്ഷെ, ദിനംപ്രതി റബ്ബറിന്‍റെ വില താഴോട്ടാണ്. കര്‍ത്താവ്‌ ഒരു വഴി കാട്ടാതിരിക്കില്ല.

വിശപ്പും വെയിലും തളര്‍ത്താത്ത ഉറച്ച കാല്‍വെയ്പ്പുകളോടെ ഇടവഴിയിലൂടെ നടന്നു പോകുന്ന അയാളേയും നോക്കി പടിക്കലിരുന്ന് ചേടത്തി കുരിശ് വരച്ചു.

"എട്യേ...നീ ഇങ്ങോട്ടൊന്നു വന്നേ..."

വിളിയുടെ  കരുത്ത് കേട്ടപ്പോൾ തന്നെ പോയ കാര്യം നടന്നെന്നു ത്രേസ്യാമ്മക്കു മനസ്സിലായി.

"ആ റപ്പായീടെ കയ്യീന്നു രൂപ പതിനായിരം മേടിച്ചു. നൂറ്റുക്കിരുപതാ പലിശ. എന്നാലെന്താ...കാര്യം നടക്കട്ടെന്നേ.

ഇത് കേട്ടു കൊണ്ടാണ് മോനായി പുറത്തേക്കു വന്നത്. വര്‍ക്കിച്ചന്‍-ത്രേസ്യാമ്മ ദമ്പതികളുടെ ഇളയ സന്തതിയാണ് പ്ലസ്‌ടു വിദ്യാര്‍ഥിയായ മോനായി എന്ന ഫിലിപ്പ് വര്‍ഗ്ഗീസ്.

"അപ്പാ...എനിക്കൊരു പുതിയ മൊബൈല്‍ വേണം."

"എന്നാത്തിനാടാ ഇപ്പൊ പുതിയത്? ഒരെണ്ണം വാങ്ങിച്ചിട്ട് മാസം മൂന്നായില്ലല്ലോ?"

ത്രേസ്യാമ്മക്കു അരിശം കേറി .

"അതില് സെല്‍ഫി എടുക്കാനൊക്കത്തില്ല..."

അമ്മയുടെ മുഖത്ത് നോക്കാതെയാണ് മോനായി പറഞ്ഞത്.

"സെല്‍ഫിയോ....എന്തുവാ അത് ?" വര്‍ക്കിച്ചന് മനസ്സിലായില്ല

"നമ്മടെ തന്നെ പടം എടുക്കണതിനെയാ സെല്‍ഫീന്നു പറയണെ. അതിനു മുന്നിലും ക്യാമറ വേണം"

"ഇപ്പൊ ഉള്ളതിന് കാമറ ഉണ്ടല്ലോ. അതൊന്നു തിരിച്ചു പിടിച്ചാ പോരെ. രണ്ടറ്റം മുട്ടിക്കാന്‍ മനുഷരിവിടെ പെടാപ്പാട് പെടുമ്പഴാ  ചെറുക്കന്‍റെ അഹങ്കാരം. പൊക്കോണമവിടുന്ന്..."

ത്രേസ്യാമ്മക്ക് കലി അടക്കാനായില്ല.

"നിങ്ങളോട് ചോദിച്ചോ ഞാന്‍....ഇല്ലല്ലോ? ഇടെല്‍ കേറി വളവളാന്നു  പറഞ്ഞോളും നാശം..."

പറഞ്ഞു തീര്‍ക്കും മുന്‍പേ വര്‍ക്കിച്ചന്‍റെ കൈ അവന്‍റെ കവിളില്‍ ആഞ്ഞു പതിച്ചു.

രണ്ടു പെമ്പിള്ളേര്‍ക്ക് ശേഷം കിട്ടിയ അവനിലായിരുന്നു അയാളുടെ പ്രതീക്ഷയത്രയും. ത്രേസ്യാമ്മ പലപ്പോഴും വിലക്കുമെങ്കിലും ഒരുപാട് ലാളിച്ചാണ്  വളര്‍ത്തിയത്. അതിന്റെ ഏനക്കേട് ചെറുക്കനുണ്ട്. ആദ്യമായാണ് അവനെ തല്ലിയത്. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അയാള്‍ക്ക്‌ ഉറക്കം വന്നില്ല. നേരം പാതിരാത്രി കഴിഞ്ഞിരിക്കുന്നു. ഭാര്യയെ ഉണര്‍ത്താതെ പതുക്കെ എഴുന്നേറ്റു അവന്‍റെ മുറിയിലേക്ക് നടന്നു.

ഇല്ല...കട്ടിലില്‍ അവനില്ല. ലൈറ്റ് ഇട്ടു മുറിയാകെ നോക്കി. അവന്‍റെ സ്കൂള്‍ ബാഗും കാണുന്നില്ല. ത്രേസ്യാമ്മയെ വിളിക്കാനായി മുറിക്കു പുറത്തിറങ്ങിയപ്പോഴാണ് കണ്ടത്; മേശ വലിപ്പ് തുറന്നു കിടക്കുന്നു. കാശിന്‍റെ പൊതി അകത്തില്ല. കണ്ണില്‍ ഇരുട്ട് കയറുന്നതായി അയാള്‍ക്ക് തോന്നി.

ഒരാഴ്ച്ചക്ക് ശേഷമുള്ള ദിനപത്രത്തില്‍ ഇങ്ങനെയൊരു വാര്‍ത്തയുണ്ടായിരുന്നു:

"സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പ്ലസ്‌ടു വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു.  പരേതനായ പുത്തന്‍പുരക്കല്‍ വര്‍ഗ്ഗീസിന്‍റെ മകനാണ് മരിച്ച മോനായി എന്ന ഫിലിപ്പ് വര്‍ഗ്ഗീസ്....."