Sunday, 30 April 2017

കമ്മൽ

"അള്ള്...നോക്കുമ്മാ ഇയ്യിക്കാക്ക കമ്മലിട്ട്ക്ക്ണ്......"
എതിർ സീറ്റിലിരിക്കുന്ന ഉമ്മക്കുട്ടി തന്‍റെ  അടുത്തിരിക്കുന്ന ഉമ്മയെ തോണ്ടി വിളിച്ചു.

തല മുഴുവനായും മറച്ച് താടിക്ക് കീഴെ പിൻ ചെയ്ത് വെച്ച മഫ്തയിലൂടെ കാണുന്ന കുഞ്ഞ് മുഖത്തിന് വല്ലാത്തൊരു ഓമനത്തം തോന്നി. അടുത്തിരിക്കുന്ന ഭാര്യയോട്  അത് പറയാനായി  തിരിഞ്ഞപ്പോഴാവണം ഉമ്മക്കുട്ടി എന്‍റെ  ഇടത് ചെവിയിലെ സ്റ്റഡ്‌ കണ്ടത്. ഏതായാലും "ചങ്ക് ബ്രോ ലുക്ക്" കിട്ടാൻ വേണ്ടി കാത് കുത്തുന്ന വേദനയും പിന്നെയത് 'പഴുത്ത' വേദനയും സഹിച്ച എനിക്കൽപം ക്ഷീണമായി. ഭാര്യയുടെ കൈമുട്ട് കൊണ്ടുള്ള പരിഹാസച്ചുവയുള്ള തട്ടും കൂടിയായപ്പോൾ പൂർത്തിയായി.
കൈയ്യിലെ സ്മാർട്ട് ഫോണിൽ ആകെ പൂണ്ടിരിക്കുന്ന ഉമ്മ  ഇടക്കൊന്ന് കരക്ക് കേറി എന്നെ നോക്കി ചിരിച്ച് തിരിച്ചിറങ്ങി പോയി. ഉമ്മക്കുട്ടിയപ്പോഴും മുൻനിരയിലെ പല്ലുകൾ ഒന്നു പോലുമില്ലാത്ത വായ പൊത്തി കുണുങ്ങി കുണുങ്ങി ചിരിക്കുകയായിരുന്നു.

"ഇന്‍റയ്ശ്വോ...കാത്ങ്ങനെ ഒയ്ച്ചിടാണ്ടെ അനക്കൊരു കമ്മലിടത്ത്ട്ടൂടെ... എത്ര ബർക്കത്ത്ണ്ടാവുന്നാ... ഇബ്ടെ ആങ്കുട്ട്യോള് വരെ കമ്മലിട്ട് നടക്ക്മ്പഴാ."

മുഖം മൊബൈലിൽ പൂഴ്ത്തി വെച്ച് തന്നെയാണ് അവരത്രയും പറഞ്ഞത്.
ജനലിനരികിലേക്ക് നീങ്ങിയിരിക്കുന്ന  കൗമാരക്കാരിയെ അപ്പോഴാണ് ശ്രദ്ധിച്ചത്. പർദ്ദ  തന്നെയാണ് വേഷം. തട്ടം തലയിൽ നിന്നൂർന്ന് കഴുത്തിൽ വീണു കിടക്കുന്നു. ആ സ്ത്രീ പറഞ്ഞത് ശരിയാണെന്നെനിക്കും  തോന്നി. അവളുടെ മെലിഞ്ഞു നീണ്ട മുഖത്തിന് കമ്മൽ നന്നായി ചേരും.
പുറം കാഴ്ചകളിൽ മുഴുകിയിരിക്കുകയായിരുന്ന അവൾ മറുപടിയൊന്നും പറയാതെ തട്ടമെടുത്ത് നേരെയിട്ടു. ഇപ്പോഴവളുടെ ഒഴിഞ്ഞ കാതുകളും മുഖവും എനിക്ക് കാണാനാവില്ല.

"അതിന് ഉമ്മാക്ക് കമ്മലൊക്കെണ്ടല്ലോ... പുത്യേത് മാറ്റി വാങ്ങാൻ ഉപ്പാക്ക് ഊരിക്കൊട്ത്തതാ... ല്ലേ ഉമ്മാ...?"

അവൾക്കും ജനലിനുമിടയിലായിരിക്കുന്ന മൊട്ടച്ചെറുക്കൻ മറുപടിക്കായി അവളുടെ മുഖത്തേക്കുറ്റ് നോക്കി.

"ഉമ്മാ..." എന്ന വിളി എന്നെ ശരിക്കും അദ്ഭുതപ്പെടുത്തി. എങ്ങനെ നോക്കിയാലും ആ പയ്യന്‍റെ  ഉമ്മയാകാനുള്ള പ്രായം പെൺകുട്ടിക്കുട്ടിക്കുണ്ടെന്ന് തോന്നിയില്ല.  "മമ്മീ" എന്ന് വിളിച്ചു കൊണ്ടോടി വരുന്ന കുട്ടിയെ കാണുമ്പോൾ ആശ്‌ചര്യത്തോടെ "ചർമ്മം കണ്ടാൽ പ്രായം തോന്നുകയേയില്ല" എന്ന് പറയുന്ന പരസ്യ ചിത്രം ഓര്‍ത്തെടുക്കുമ്പോള്‍   തട്ടത്തിന് പുറകിലെ ഈറനണിഞ്ഞ കണ്ണുകൾ  എനിക്ക് കാണാമായിരുന്നു.

Wednesday, 26 April 2017

ഷെയർ

"ചേട്ടനിതൊന്ന് നോക്കിക്കേ.. എന്നിട്ട് പറ"

അവൻ മൊബൈൽ ഫോൺ അടുത്തിരുന്ന കാവി മുണ്ടുകാരന് നീട്ടി.       

"ഇതത് തന്ന്യാ....ഒര് സംശ്യോല്യാ..."  

വായിൽ നിറഞ്ഞ മുറുക്കാൻ തുളുമ്പാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ടാണ് അയാൾ മറുപടി നൽകിയത്.
     
ട്രാക്കിലേക്കൊന്ന് നീട്ടിത്തുപ്പി, പല നിറത്തിലുള്ള ചരടുകൾ വരിഞ്ഞു കെട്ടിയ വലത് കൈ കൊണ്ട് ചിറിയൊന്ന് തുടച്ച്, അയാളാ മൊബൈൽ വാങ്ങി കൂടെയുള്ളവരെ കാണിച്ചു. 

"ദേ ഫോട്ടോല് കാണണ കൊച്ചിനെ കൊറച്ചീസായി കാണാനില്യാന്ന് പറഞ്ഞ് ഈ ചേട്ടന് വാട്ട്സാപ്പിലാരോ ഷേയറേയ്തതാ... കൊച്ചല്ലേ ദാ അവിടെ  കെടക്കണത്. നോക്ക്യേ നിങ്ങള്..."

പ്ലാറ്റ്ഫോമിലെ സിമന്റ്  ബഞ്ചിൽ മലർന്ന് കിടന്നുറങ്ങുന്ന കുഞ്ഞിന് നേരെയാണ് അയാൾ വിരൽ ചൂണ്ടിയത്. തൊട്ടരികിലായി, പാറിപ്പറക്കുന്ന ചെമ്പൻ മുടിയും നീട്ടി വളർത്തിയ താടിയുമുള്ള മുഷിഞ്ഞ വസ്ത്രധാരിയായ ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നുണ്ട്അവരുടെ
നോട്ടവും സംസാരവും ശ്രദ്ധിച്ചിട്ടാവണം അയാൾ ഇടക്കിടെ പാളി നോക്കുന്നുണ്ട്. അത് അവരുടെ സംശയം ബലപ്പെടുത്തി. പിന്നെയൊട്ടും അമാന്തിച്ചില്ല. അവരൊരു കൂട്ടമായി അയാൾക്കരികിലേക്ക് നീങ്ങി.

തുടക്കത്തിൽ അവരുടെ ചോദ്യങ്ങൾക്കുള്ള മറുപടികൾ കൃത്യമായിരുന്നുവെങ്കിലും  അവര്‍  റാപ്പിഡ് ഫയർ റൗണ്ടിലേക്ക് കടന്നതോടെ അയാൾക്ക് അടിപതറി. അതോടെ അവരുടെ സംശയം സ്ഥിതീകരിക്കപ്പെട്ടു. തികച്ചും അപ്രതീക്ഷിതമായാണ് അവർക്കിടയിൽ നിന്നും ഒരു കൈ നീണ്ടു ചെന്ന് അയാൾക്ക് മേൽ പതിച്ചത്. അതൊരു തുടക്കം മാത്രമായിരുന്നു. പല നിറത്തിലും സൈസിലുമുള്ള കരങ്ങൾ അയാളുടെ മെലിഞ്ഞ ശരീരത്തിൽ നിർബാധം വന്ന് പതിച്ചു കൊണ്ടിരുന്നു. റെയിൽവേ പോലീസുകാർ വന്ന് ലാത്തി വീശും വരെ ആ കലാപരിപാടി തുടർന്നു.

കരഞ്ഞു തളർന്ന കുഞ്ഞിനോടൊപ്പം  സ്റ്റേഷനിലേക്ക് കൊണ്ടു പോയ അവരെ പോലീസുകാർ എസ്.ഐയുടെ റൂമിന് പുറത്ത് ബെഞ്ചിലിരുത്തി. ഡിസ്പൻസറിയിൽ കൊണ്ട് പോയി മുറിവുകളിൽ മരുന്ന് വെച്ച് കെട്ടിയ ശേഷമാണ് ചെറുപ്പക്കാരനെ കൊണ്ട് വന്നത്. അപ്പോഴേക്കും സൽപ്രവർത്തിയുടെ ക്രെഡിറ്റ് ഷെയർ ചെയ്തു പോകണ്ടയെന്ന 'സദുദ്ദേശത്തോടെ' അവൻ കൂടെയുളളവരെയൊക്കെ നിർബന്ധിച്ച് പറഞ്ഞയച്ചു കഴിഞ്ഞിരുന്നു.

പോലീസുകാരുടെയും,  അവർ പറഞ്ഞറിഞ്ഞ സ്റ്റേഷനിൽ വന്നു പോകുന്നവരുടെയും ബഹുമാനത്തോടെയുള്ള നോട്ടം കണ്ട് അവന്‍റെ  നട്ടെല്ല് കൂടുതൽ നിവർന്നു.

"സാറേ ഇവിടെ വൈഫൈയുണ്ടോ?"

അവൻ മുന്നിലിരിക്കുന്ന റൈറ്ററോട് ചോദിച്ചു.

"ഉണ്ടല്ലോ" 

"പാസ് വേഡ് ഒന്ന് തരാമോ? അത്യാവശ്യമായൊരു മെയിൽ ചെക്ക് ചെയ്യാനുണ്ടായിരുന്നു." 

"ഓ.. പിന്നെന്താ.."

അയാൾ കാര്യം മനസ്സിലാക്കിയ പോലൊരു ചിരി പാസാക്കി. പാസ്‌വേഡ് കിട്ടിയതും അവൻ എഫ്.ബി.യിൽ കേറി അന്നുണ്ടായ സംഭവം അൽപം പൊലിപ്പിച്ചും, അവന്‍റെ  സമയോചിതമായ ഇടപെടൽ ഹൈലൈറ്റ്  ചെയ്തും കൊണ്ടൊരു പോസ്റ്റിട്ടു.

മൊബൈലിൽ നിന്നും അവൻ കണ്ണുകളുയർത്തിയത് മുന്നിൽ നിൽക്കുന്ന എസ്.ഐയുടെ ചുവന്നു തുടുത്ത മുഖത്തേക്കാണ്. "നായിന്‍റെ  മോനേ" എന്നൊരു വിളിയോടെ എസ്.ഐയുടെ വലിയ കൈപത്തി വലത് കരണം പുകച്ചത് മാത്രമേ അവനോർമ്മയുള്ളു.

കുട്ടിയെ കാണാനില്ലെന്ന മെസേജ് പലരും ഷെയർ ചെയ്ത് അവന്‍റെ  മൊബൈലിലെത്താൻ ഏതാണ്ട് ഒരു മാസമെടുത്തെന്നും അതിനിടയിലെപ്പഴോ കുട്ടിയെ മാതാപിതാക്കൾക്ക് തിരിച്ച് കിട്ടിയിരുന്നെന്നും സുഹൃത്തുക്കൾ പറഞ്ഞ് അവനറിഞ്ഞു. അപ്പോഴേക്കും, ലൈക്കുകളും കമന്ടുകളും കുമിഞ്ഞു കൂടിയ അവന്റെ എഫ്.ബി. പോസ്റ്റ് ഒരുപാട് പേർ ഷെയർ ചെയ്ത് കഴിഞ്ഞിരുന്നു.

Tuesday, 11 April 2017

ഓട്ടോക്കാരന്‍

റോഡിലേക്ക് ഇറങ്ങി നിന്ന്‌ കൈ കാണിച്ചിട്ടും കുറേയേറെ മുന്നോട്ട് ചെന്നാണ് ഓട്ടോ നിര്‍ത്തിയത്. പത്തിരുപത് മിനിട്ട് നേരത്തെ പരിശ്രമത്തിന് ശേഷം ആദ്യമായി നിർത്തിയ ഓട്ടോയാണ് എന്ന ഒറ്റക്കാരണത്താൽ പതഞ്ഞു പൊങ്ങിയ ദേഷ്യം കടിച്ചമര്‍ത്തി ഓടിച്ചെന്നു. ഞാൻ കയറുമ്പോഴേക്കും ഓട്ടോ നീങ്ങിത്തുടങ്ങി. ഒരു വിധത്തിലാണ് വീഴാതെ സീറ്റിലിരുന്നത്.

"തനിക്കെന്താടോ കണ്ണ് കണ്ടൂടെ...."

ദേഷ്യമടക്കാനായില്ല. പക്ഷെ   ഓട്ടോക്കാരന്റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവുമുണ്ടായില്ല. അതോടെ ഞാനുമൊന്ന് മയപ്പെട്ടു.

"ചേട്ടാ...റെയില്‍വേ സ്റ്റേഷനിലേക്കാ.... മീറ്ററിട്ടില്ലാ...."

അയാളത് കേട്ടതായി പോലും ഭാവിക്കാത്തതിനാൽ ഞാന്‍ തന്നെ മീറ്റര്‍ കറക്കിയിട്ടു. എന്നിട്ടും അപ്പുറത്ത് അനക്കമില്ല.

റോഡിന്‍റെ ഇരുവശങ്ങളും തൊട്ട് വളഞ്ഞു പുളഞ്ഞ് സാമാന്യം വേഗത്തിലാണ് ഓട്ടോ പോകുന്നത്. ട്രെയിനിന്‍റെ സമയം അടുത്തതിനാല്‍  കൂടുതലൊന്നും പറയാതെ മുന്നിലെ കമ്പിയില്‍ മുറുകെ പിടിച്ചിരുന്നു. കഷ്ടി ഒരു കിലോമീറ്റര്‍ പോയിക്കാണും. ഇട റോഡില്‍ നിന്നും കയറി വന്ന സൈക്കിളിനെ ഇടിച്ചു തെറിപ്പിച്ചാണ് ഓട്ടോ നിന്നത്.

റോഡിലേക്ക് തെറിച്ചു വീണ എന്നെ ഓടിക്കൂടിയവരിലാരോ പിടിച്ചെഴുന്നേല്‍പ്പിച്ചു. ചോരയൊലിപ്പിച്ചു  കിടന്ന സൈക്കിളുകാരന്‍ പയ്യനുമായി ഒരു കാര്‍ ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞു പോയി. ഓട്ടോക്കാരൻ അപ്പോഴും ഹാന്‍ഡിലില്‍ മുറുകെപ്പിടിച്ചു കൊണ്ട് മുന്നിലേക്ക്‌ നോക്കി ഇരിക്കുകയാണ്. ചില്ലില്‍ ചെന്നിടിച്ചതാവണം, നെറ്റി മുറിഞ്ഞൊഴുകുന്ന ചോര അയാളുടെ മുഖത്താകെ പടര്‍ന്നിരുന്നു.

"ഇയാളാ....ഇയാള് തോന്നിയ പോലെ വണ്ടി ഓടിച്ചിട്ടാ  ഇതുണ്ടായെ...."

ഞാന്‍ ആരോടെന്നില്ലാതെ വിളിച്ചു പറഞ്ഞു.

"ഇത്രയൊക്കെയായിട്ടും കൂളായി ഇരിക്കുന്ന കണ്ടില്ലേ....വല്ല കള്ളോ കഞ്ചാവോ ആയിരിക്കും."

ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ അഭിപ്രായപെട്ടു.

സ്ഥലത്തെത്തിയ ഹൈവേ പോലീസ്  ഓട്ടോക്കാരനെ വലിച്ചിറക്കി ജീപ്പിലേക്കു കൊണ്ട് പോയി. കയ്യിലും കാലിലും മുറിവ് പറ്റിയ എന്നെയും അവര്‍ ജീപ്പിലിരുത്തി.   ജീപ്പിലിരുന്ന് ഞാൻ പോലീസുകാരോട്  അപകടത്തെ പറ്റി വിവരിക്കുമ്പോഴും അയാള്‍ക്ക് യാതൊരു ഭാവഭേദവുമില്ല. ഞങ്ങളെ നേരെ ആശുപത്രിയിലേക്കാണ് കൊണ്ട് പോയത്.  മുറിവുകളില്‍ മരുന്ന് വെച്ച് കെട്ടി വിട്ടപ്പോൾ, പോലീസുകാർ പറഞ്ഞ പ്രകാരം, ഞാന്‍ നേരെ ട്രാഫിക് പോലീസ് സ്റ്റേഷനില്‍ ചെന്ന് ഓട്ടോക്കാരനെതിരേ വിശദമായൊരു പരാതിയും എഴുതി നല്‍കിയാണ്‌ വീട്ടിലേക്ക് പോയത്.

ആ സംഭവം കഴിഞ്ഞിട്ട് ഏതാണ്ട് മൂന്നു മാസം കഴിഞ്ഞു കാണും. ഇന്ന് തികച്ചും അപ്രതീക്ഷിതമായി അയാളെ വീണ്ടും കണ്ടപ്പോഴാണ് ഞാൻ ഇതെല്ലാം ഓർത്തെടുത്തത്.

"സാറിനെന്നെ മനസ്സിലായോ?"

പാസ്പോര്‍ട്ട് വെരിഫിക്കേഷൻ കഴിഞ്ഞ് പോലീസ് സ്റ്റേഷനില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോൾ മുന്നിലേക്ക്‌  കയറി നിന്ന അയാളെ പെട്ടെന്ന് തിരിച്ചറിയാനായില്ല.

"സാറ് പണ്ട് എനിക്കെതിരെ ഇവിടെയൊരു പരാതി കൊടുത്തിട്ടുണ്ട്..."

ചിരിച്ചു കൊണ്ടാണ് അയാൾ പറഞ്ഞതെങ്കിലും ഞാന്‍ രണ്ടടി പുറകോട്ടു വെച്ചു.

"അയ്യോ സാറേ...ഞാൻ വഴക്കുണ്ടാക്കാന്‍ വന്നതൊന്നുമല്ല..."

എന്‍റെ ഭാവമാറ്റം ശ്രദ്ധിച്ചിട്ടാവണം അയാള്‍ കൈകള്‍ കൂപ്പിക്കൊണ്ട് അടുത്തേക്ക് വന്നു.

"സത്യം പറഞ്ഞാല്‍ എനിക്ക് സാറിനെ മനസിലായില്ല...അന്ന് ഞാന്‍ സാറിന്‍റെ മുഖം പോലും കണ്ടില്ലാരുന്നു. ആട്ത്തെ പോലീസുകാരാ സാറിനെ ഇപ്പോ കാണിച്ചു തന്നത്"

അതെ കോമ്പൗണ്ടിലുള്ള ട്രാഫിക് സ്റ്റേഷന് നേരെ അയാള്‍ വിരൽ ചൂണ്ടി.

"എനിക്ക് പിന്നെ വന്ന് കാണണന്ന്ണ്ടായിരുന്നു. ഞാൻ കാരണം കൊറേ ബുദ്ധിമുട്ടിയതല്ലേ. അന്നെന്താ ശരിക്ക് സംഭവിച്ചേന്ന് സാറിനോടെങ്കിലും പറയണന്ന് തോന്നി. പക്ഷെല് നടന്നില്ല. ഇപ്പൊ ഒരു പത്തു മിനിറ്റ് കാണ്വോ? ഇനി കണ്ടില്ലെങ്കിലോ"

അയാളുടെ പെരുമാറ്റവും സംസാരവും  എന്നിലെ ഭയം ഇല്ലാതാക്കിയിരുന്നു. ഞാന്‍ തലയാട്ടി സമ്മതമറിയിച്ചു.

"എന്നാ നമ്മുക്കങ്ങോട്ടിരിക്കാം സാറേ..."

അയാൾ  അടുത്തുള്ള ചായക്കടയിലേക്ക് നടന്നു. പുറകെ ഞാനും.

ഒരു സ്റ്റൂള്‍ വലിച്ചിട്ടു തന്നിട്ട് അയാൾ അരത്തിണ്ണയിലിരുന്നു.

"ചായ പറയട്ടെ സാറേ...."

മറുപടിക്ക് കാക്കാതെ തന്നെ രണ്ട് ചായ ഓര്‍ഡര്‍ ചെയ്ത് കഴിഞ്ഞു.

"അയ്യോ സാറേ ഞാന്‍ ചോദിക്കാന്‍ മറന്നു...അന്ന് സാറിന് വല്ലതും പറ്റിയായിരുന്നോ...?"

അയാള്‍ എനിക്കരികിലേക്ക് നീങ്ങിയിരുന്നു.

"ഏയ്‌..ഇല്ലാ...കുറച്ചു പോറി....അത്രേള്ളൂ..."

"സത്യം പറഞ്ഞാല്‍ അന്ന് ഞാന്‍ സാറിനെ കേറ്റാന്‍ വേണ്ടി നിര്‍ത്തിതല്ല. കൈ നീളുന്നത് കാണുമ്പോ അറിയാതെ നിര്‍ത്തിപ്പോയതാ...പത്തിരുപത് കൊല്ലായിട്ട്ള്ള ശീലല്ലേ..."

കടക്കാരന്‍ ചായ കൊണ്ട് തന്നു.

"അന്ന് വല്ലാത്തൊരു ദിവസായിരുന്നു സാറേ...കാലത്ത് കെട്ട്യോളാെന്ന് തല കറങ്ങി വീണിരുന്നു.  ആസ്പത്രീല്‍ കൊണ്ടോയപ്പോ ഓരവിടുന്നു സ്കാനൊക്കെ ചെയ്യിപ്പിച്ചു. വൈകിട്ട്
 അതിന്‍റെ റിപ്പോര്‍ട്ട് വാങ്ങാന്‍ പോയതാ...അപ്പോഴാ പറയുന്നേ ഓള്‍ക്ക് ബ്രെയിന്‍ ട്യൂമറാ... സീരിയസ്സാ... ഇനി കഷ്ടി ഒന്നോ രണ്ടോ മാസം കൂട്യേ ഉണ്ടാവൂന്നൊക്കെ... കണ്ണിലാകെ ഇരുട്ട് കേറിപ്പോയി സാറേ.... റിപ്പോര്‍ട്ടുങ്കൂടെ വാങ്ങാണ്ടെ ഇറങ്ങിപ്പോരണ വഴിക്കാ സാറ് കേറീത്..."

 ചൂട് ചായ ഒറ്റവലിക്ക് കുടിച്ചിട്ട് അയാൾ ചിറി അമര്‍ത്തിത്തുടച്ചു.

"ഓക്കെപ്പോം  തലവേന്യാര്‍ന്നു...പണീം കയ്ഞ്ഞു ഞാൻ ചെന്നു കേറുമ്പോ ഓള്  ചെലപ്പോ കെടക്കാവും. അപ്പം വരുന്ന കലിക്ക് വായിത്തോന്നുന്നതൊക്കെ പറയും.. ഇടക്ക് രണ്ടു പെടക്കേം ചെയ്യും... എന്നാലും ഓള് ഒന്നും മിണ്ടാണ്ടെ  ചെന്ന് ഇനിക്ക് തിന്നാനുള്ളതൊക്കെ എട്ത്ത് വെക്കും. പക്ഷെല് അന്നൊന്നും ഇനിക്കറിഞ്ഞൂടാരുന്നല്ലോ......."

കൈകളില്‍ മുഖമമര്‍ത്തി അയാള്‍ തേങ്ങിക്കരയാന്‍ തുടങ്ങി. ഞാന്‍ പതുക്കെ ചെന്ന് അയാളുടെ തോളില്‍ കൈ വെച്ചു.

"ഇല്ല സാറേ...എനിക്കിപ്പോ  വെഷമൊന്നൂലാ. ഓള്  പോയിട്ടിപ്പോ മാസം ഒന്ന് കയ്ഞ്ഞു. കണ്ണില്ലാത്തപ്പഴെ കണ്ണിന്‍റെ വെലയറിയൂന്നൊക്കെ പഴമക്കാര് പറയുന്നത് വെറുതെയല്ലാട്ടോ..."

 മുണ്ടിന്‍റെ കോന്തല കൊണ്ട് അയാള്‍ മുഖം തുടച്ചു.

"അന്ന് ഞാന്‍ ഇടിച്ചിട്ട പയ്യനില്ലേ. അത് ആരൂല്ലാത്തോനാ. ഞാക്കാണേൽ മക്കളോന്നൂല്ലാരുന്നു. അതോണ്ട് ഓനിപ്പോ ഇന്‍റെ കൂടെണ്ട്. അന്നോന്‍റെ രണ്ടു കാലിനും ഓപ്പറേഷന്‍ വേണ്ടി വന്നു. വണ്ടീന്റെ ഇന്‍ഷുറന്‍സൊന്നും കൃത്യം അടക്കാത്തോണ്ട് ഒന്നും കിട്ടീലാ. ഒടുക്കം ഞാനാ വണ്ടി കൊടുത്തു സാറേ. ഓന്‍റെ ചികില്‍സ കയ്ഞ്ഞുള്ള ബാക്കി കാശിനു ഒരു ഉന്തുവണ്ടി വാങ്ങിച്ചു. ഇപ്പൊ അതില് പച്ചക്കറി കൊണ്ട് നടന്നു വിക്കലാ. അങ്ങനങ്ങ് ജീവിച്ചു പോണു. തോറ്റ് കൊടുക്കാന്‍ പറ്റൂലാല്ലോ..."

മുന്നിൽ എണീറ്റ്‌ നിന്നപ്പോൾ അയാള്‍ക്ക് ഒരുപാട് ഉയരം വെച്ചത് പോലെ.

"എന്നാ ഞാന്‍ വിടട്ടെ സാറേ. നമ്മടെ ആ കേസ് തീര്‍ന്നെന്‍റെ പേപ്പര്‍ ഇവിടുന്നു കിട്ടണം...എന്നാലെ വണ്ടി വാങ്ങ്യോന്‍റെ പേരിലാക്കാന്‍ പറ്റൂ. ചായേന്‍റെ കാശ് ഞാന്‍ കൊട്ത്ത്ട്ട്ണ്ടേ"

കൈകള്‍ വീശിക്കാണിച്ച് അയാള്‍ വേഗത്തിൽ നടന്നകന്നു.

Wednesday, 5 April 2017

കൊച്ചമ്മാവന്‍

"കാത്തിരുന്ന് മുഷിഞ്ഞു കാണുമല്ലേ...?"

അച്ഛന്‍റെ ശബ്ദമാണ്.

"ഏയ്‌ ഇല്ല..ട്രെയിന്‍ ലേറ്റ് ആണെന്നറിഞ്ഞിരുന്നു...എത്തീട്ട് അധിക നേരമായില്ല."

ആ  ശബ്ദം  തന്നിലുളവാക്കിയ ഊര്‍ജ്ജ പ്രവാഹം അവളറിഞ്ഞു. അമ്മയുടെ തോളിലേക്ക് ചായ്ച്ചു വെച്ചിരുന്ന തല താനേ ഉയര്‍ന്നു. ഉറക്കം തൂങ്ങുന്ന കണ്ണുകള്‍ മിഴിഞ്ഞു....മുഖം നിറഞ്ഞ ചിരിയോടെ അവള്‍ നീട്ടി വിളിച്ചു....

"കൊച്ചമ്മാവാ...."

രണ്ടു മാസത്തെ വെക്കേഷന് റിയാദില്‍ നിന്നും നാട്ടിലേക്കുള്ള വരവിനു എപ്പോഴും  ഒരു ടൈം ടേബിളുണ്ടായിരുന്നു. അച്ഛന്‍റെ തറവാട്ടിലെ രണ്ടാഴ്ച്ചക്കാലത്തെ താമസത്തിനു ശേഷം ചെങ്ങന്നൂരുള്ള  അമ്മാത്തേക്കുള്ള യാത്ര മിക്കപ്പോഴും ട്രെയിനിലാവും. കൊച്ചമ്മാവന് അന്ന് കോട്ടയത്താണ് ജോലി. അത് കൊണ്ട് തന്നെ കോട്ടയം മുതല്‍ അവര്‍ക്കൊപ്പം കൊച്ചമ്മാവനും കാണും.

"ആഹാ...ഉണര്‍ന്നോ കണ്ണടക്കാരി..."

കൊച്ചമ്മാവന്‍ തന്‍റെ സ്വതസിദ്ധമായ കള്ളച്ചിരിയോടെ ചോദിച്ചു.

കണ്ണടക്കാരി-കൊച്ചമ്മാവന്‍ അവള്‍ക്കു ചാര്‍ത്തി നല്‍കിയ അനേകം വിളിപ്പേരുകളില്‍ ഒന്നു മാത്രമാണത്. തനിക്കുള്ള സമ്മാനപ്പൊതി ഒളിഞ്ഞിരിക്കുന്ന കൊച്ചമ്മാവന്‍റെ ബാഗിനു ചുറ്റും മൂളിപ്പറക്കുന്നതിനിടയില്‍ അവളാ ചോദ്യം കേട്ടതായി തോന്നിയില്ല. 

"എന്ത് കോലമാടീ....സ്വര്‍ണ്ണ കണ്ണടയും...കീറിയ ജീന്‍സും....ഹാ....കഷ്ടം"

കൊച്ചമ്മാവന്‍ വിടാന്‍ ഭാവമില്ല.

ഇത്തവണ ഏതായാലും ലക്‌ഷ്യം തെറ്റിയില്ല. അവളുടെ  മുഖത്തെ ചിരി മാഞ്ഞു. മൂക്ക് ചുവന്നു. ചുണ്ടുകള്‍ കൂര്‍പ്പിച്ച് താഴോട്ട് നോക്കിയിരിക്കുന്ന  അവള്‍ക്കു ശുണ്ഠി വന്നിരുന്നു. എങ്ങനെ വരാതിരിക്കും. പുത്തന്‍ ഗോള്‍ഡന്‍ ഫ്രെയിം കണ്ണടയും വെച്ച് ലേറ്റസ്റ്റ് ഫാഷന്‍ ജീന്‍സുമിട്ട് പൂര്‍ണ്ണ സംതൃപ്തിയില്‍ ഇരിക്കുമ്പോഴാണ് ഇങ്ങനൊരു കളിയാക്കല്‍.

അല്ലെങ്കിലും അവളെ ശുണ്ഠി പിടിപ്പിക്കുക, പറഞ്ഞു പറ്റിക്കുക എന്നിവയൊക്കെയാണ് കൊച്ചമ്മാവന്‍റെ പ്രധാന വിനോദങ്ങള്‍. സ്നേഹവും വാത്സല്യവും വാരിക്കോരി നല്‍കുന്ന വല്യമ്മാവനാണ് ഒരു വശത്തെങ്കില്‍ കളിക്കൂട്ടുകാരനായ കൊച്ചമ്മാവനാണ് മറുവശത്ത്. അവളോടുള്ള കൊച്ചമ്മവന്‍റെ കുസൃതി അളക്കാന്‍ ഇനി പറയുന്നത് തന്നെ ധാരാളം.

ചെങ്ങന്നൂര് നിന്നും കോട്ടയം വരെയും തിരിച്ചും ദിവസവും താന്‍ ആനപ്പുറത്താണ് യാത്രയെന്നാണ് കൊച്ചമ്മാവന്‍ അവളോട് പറഞ്ഞിരിക്കുന്നത്. ആനയെ കാണാനായി   ദിവസവും കൊച്ചമ്മാവന്‍റെ  വരവും കാത്തിരിക്കുന്ന അവള്‍ക്ക്   തൊടിയില്‍ കെട്ടിയിട്ടിരിക്കുന്ന ആനയെ അയാള്‍ ചൂണ്ടി കാണിച്ചു കൊടുത്തിരുന്നു. പക്ഷെ തൊടിയിലെ ഇരുട്ട് കാരണം അവള്‍ക്കൊരിക്കലും  ആനയെ കാണാന്‍ പറ്റാറില്ല. എന്നെങ്കിലും തൊടിയിലെ ഇരുട്ട് വറ്റുമെന്നും അപ്പോള്‍ തനിക്ക് ആനയെ കാണാനാവുമെന്നും കരുതി അവള്‍ ആ നോട്ടം തുടര്‍ന്ന് കൊണ്ടേയിരുന്നു. അത്രക്കും സ്വാഭാവികമായിട്ടായിരുന്നു കൊച്ചമ്മാവന്‍  അവളെയാ  "ആന നുണ" പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.

ഇടയ്ക്കിടെ പിണങ്ങാറുണ്ടെങ്കിലും ദിവസവും വൈകിട്ട് അവള്‍ക്കുള്ള പുസ്തകവുമായി കയറി വരുന്ന കൊച്ചമ്മാവനെ അവള്‍ക്കേറെ ഇഷ്ടമായിരുന്നു.

                                     X--------------------------X------------------------X

വര്‍ഷങ്ങള്‍ക്കിപ്പുറം ദല്‍ഹിയിലെ ഒരു പ്രഭാതം.

ആന കൊമ്പ് കുലുക്കിക്കൊണ്ട് ഓടിയടുക്കുകയാണ്. കൊച്ചമ്മാവന്‍ നിലത്ത് മണ്ണില്‍ മലര്‍ന്നു കിടക്കുന്നു. തുമ്പിക്കൈ ചുരുട്ടി മസ്തകത്തോട് ചേര്‍ത്ത് വെച്ച് കൊണ്ട് ചുറ്റും കിടുങ്ങുമാറുച്ചത്തില്‍ ആന  ചിന്നം വിളിച്ചു.

അവള്‍ ഞെട്ടിയുണര്‍ന്നു. സൈഡ് ടേബിളില്‍ കിടന്നു മൊബൈല്‍ വൈബ്രേറ്റ് ചെയ്ത് കറങ്ങുന്നു.

അച്ഛനാണ്.

"അമ്മൂ....കൊച്ചമ്മാവന്‍ പോയെടീ....."

മൊബൈല്‍ വെട്ടം അണഞ്ഞതോടെ ഹോസ്റ്റൽ മുറിയിലെ ഇരുട്ടിന് കട്ടി കൂടിയതായി അവള്‍ക്കു തോന്നി. ഒരാനയെ ഒളിപ്പിച്ചു നിര്‍ത്താന്‍ മാത്രം കട്ടിയുള്ള ഇരുട്ട്. അവളുടെ ചെവികളിലപ്പോഴുമാ ആനയുടെ  ചിന്നം വിളി മുഴങ്ങിക്കൊണ്ടിരുന്നു.








Thursday, 23 February 2017

കായി-ഓന്‍റെo ഞമ്മന്‍റെo..

ബാങ്കില്‍ പ്രൊബേഷണറി ഓഫീസറായുള്ള ആദ്യത്തെ പോസ്റ്റിങ്ങ്‌  മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ബ്രാഞ്ചിലായിരുന്നു. അതിനാല്‍,  കോഴിക്കോട്ടുകാരനായ എനിക്ക് ദിവസം വീട്ടില്‍ പോയി വരാന്‍ സാധിച്ചിരുന്നു.  എട്ടു മണിയുടെ പാസഞ്ചര്‍ ട്രെയിന്‍ പിടിച്ചാല്‍ ഒന്‍പതേ കാലോടെ ബ്രാഞ്ചിലെത്താം. എന്നാല്‍ അന്നത്തെ ദിവസമെനിക്ക്‌ ശെരിക്കുമൊരു 'പണി കിട്ടി' എന്ന് പറഞ്ഞാൽ മതിയല്ലോ. മംഗള എക്സ്പ്രെസ്സിന്‍റെ "വൈകിയോട്ടം" കാരണം ഓരോ സ്റ്റേഷനിലും പത്തുമിരുപതും മിനിറ്റ് പിടിച്ചിട്ട പാസഞ്ചര്‍ ട്രെയിന്‍ പരപ്പനങ്ങാടി എത്തുമ്പോത്തന്നെ  സമയം പത്തേ കാലായി. പിന്നെ ഓട്ടോ പിടിച്ചു ബ്രാഞ്ചിലെത്തിയപ്പോഴേക്കും സമയം പത്തര. 

ട്രെയിന്‍ വൈകിയോടുന്ന കാര്യം വിളിച്ചു പറഞ്ഞതിനാല്‍ കൂടുതല്‍ വിശദീകരണം നല്‍കാതെ അറ്റന്‍ഡന്‍സ് മാര്‍ക്ക് ചെയ്യാന്‍ പറ്റി. സീറ്റില്‍ ചെന്നിരിക്കാന്‍ തുടങ്ങുമ്പോഴാണ്‌, രണ്ടു-മൂന്നു പേര്‍  ലീവാണെന്നും   അതിനാല്‍ കൌണ്ടെറില്‍ ഇരിക്കണമെന്നും  ജോണ്‍സണ്‍ സാര്‍ വന്നു പറഞ്ഞത്. കൌണ്ടറിനു മുന്നിലപ്പോഴേക്കും സാമാന്യം നല്ലൊരു ആള്‍ക്കൂട്ടം രൂപപ്പെട്ടു കഴിഞ്ഞിരുന്നു. കയ്യില്‍ കിട്ടിയാല്‍ പച്ചയോടെ ചവച്ചരച്ചു തിന്നു കളയുമെന്ന മട്ടിലുള്ള നോട്ടങ്ങളും മുറുമുറുപ്പുകളും അവഗണിച്ച് കൊണ്ട് ഞാൻ അവിടെ ചെന്നിരുന്നു.

"ലേസം വൈകിപ്പോയല്ലേ.....സാരല്ല..."

ആള്‍ക്കൂട്ടത്തിന്‍റെ ഏറ്റവും മുന്നില്‍, കൌണ്ടറിന്‍റെ ഗ്ലാസ്സിനോട് ചേര്‍ന്നു    നില്‍ക്കുന്ന അപ്പൂപ്പനാണ്. പല്ലില്ലാത്ത മോണ മുഴുവന്‍ കാട്ടി അയാള്‍ ചിരിച്ചു.

"ട്രെയിന്‍ ലേറ്റായതാ...എന്ത് ചെയ്യാനാ..."

എലാവര്‍ക്കും കേട്ടോട്ടെയെന്നും കരുതി അല്പം ഉറക്കെയാണ് ഞാനത്  പറഞ്ഞത്.

"വൈകി വന്നേം പോര ഇങ്ങള് പൊന്നാരം പറഞ്ഞ് നിക്കാ..."

ആള്‍ക്കൂട്ടത്തിനുള്ളില്‍ നിന്നുയര്‍ന്ന കമൻറ്   കേട്ടില്ലെന്നു നടിച്ചു കൊണ്ട്  ഞാന്‍ സിസ്റ്റെത്തില്‍ ലോഗിന്‍ ചെയ്യുന്ന പണിയില്‍ മുഴുകി.

"ഇജ്ജിതങ്ങട്ട്  വാങ്ങിച്ചാ..."

ഗ്ലാസ്സിനു മുകളിലൂടെ കയ്യെത്തിച്ച് പാസ്ബുക്ക് നീട്ടിക്കൊണ്ട്  അപ്പൂപ്പന്‍ പറഞ്ഞു.

കയ്യില്‍ കിട്ടിയ പാസ്ബുക്ക് തുറന്നു നോക്കുമ്പോ അതിനകത്ത്  ഒരു കാഷ് ഡപോസിറ്റ്‌ സ്ലിപും, ചെക്കും പിന്നെ രണ്ട് ആയിരത്തിന്‍റെ നോട്ടുകളും.
സ്ലിപ്പില്‍ അക്കൗണ്ട്‌ നമ്പര്‍ എഴുതേണ്ട കളങ്ങളില്‍ "കുഞ്ഞഹമ്മദ്" എന്നും   പേരെഴുതാനുള്ളിടത്ത് "രണ്ടായിരമെന്നും" വൃത്തിയായി എഴുതി വെച്ചിട്ടുണ്ട്.

"ഇതാരാ പൂരിപ്പിച്ചേ..."

"ഇവനാ....ഫൈസല്...ഇന്‍റെ എളയോള്ടെ മോനാ..."

എന്‍റെ നോട്ടത്തിന്‍റെ അര്‍ത്ഥം മനസിലായിട്ടാവണം, തൊട്ടടുത്ത് നിന്ന കൌമാരക്കാരന്‍ എന്നെ നോക്കി  ഒരു വളിഞ്ഞ ചിരി പാസ്സാക്കി.

"ഇതിപ്പോ ഏത് അക്കൌണ്ടിലാ ഇടണ്ടേ..."

ഞാൻ നോട്ടുകൾ ഉയര്‍ത്തിക്കൊണ്ട്  ചോദിച്ചു

"അതാ ബുക്കില് ചേര്‍ത്തോ..."

അപ്പൂപ്പന് സംശയമൊന്നുമുണ്ടായിരുന്നില്ല.

ചൂടുമുള്ളവര്‍ അക്ഷമരായിത്തുടങ്ങിയിരുന്നു.  അപ്പൂപ്പനെ കൊണ്ട് പൂരിപ്പിച്ചു വാങ്ങിക്കാന്‍ നിന്നാല്‍  സമയമിനിയും പോവുമെന്നതിനാല്‍ ഞാന്‍ തന്നെ പാസ്ബുക്കിലെ  അക്കൗണ്ട്‌ നമ്പര്‍ സ്ലിപ്പില്‍ എഴുതി ചേര്‍ത്തു .

"അല്ലാ...ചെക്കും ഇതേ  അക്കൗണ്ടിലേതാണല്ലോ...?"

ചെക്ക് പോസ്റ്റ്‌ ചെയ്യ്യാനായെടുത്തപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്.

"ആന്ന് പുള്ളെ...ആ ബുക്കിലെ  തന്ന്യാ...ഇക്ക് അയീന്നൊരു രണ്ടായിരം എട്ക്കാനാ....പൊരേല് ഇമ്മിണി പണിണ്ടെ.."

"എഹ്....പിന്നെന്തിനാ ഉപ്പുപ്പാ ഇങ്ങള് കയ്യിലുള്ള രണ്ടായിരം അക്കൗണ്ടിലിടുന്നെ.. അതങ്ങ് എടുത്താ പോരെ..?"

എന്‍റെ  തലയാകെ  പെരുത്ത് വന്നു.

"അതായത് പുള്ളെ...രണ്ടു മൂന്നു മാസം മുമ്പേ ഞമ്മട അയലത്തുള്ള കുഞ്ഞാപ്പൂന് ഞമ്മളൊരു  രണ്ടായിരം ഉറുപ്പ്യ കൈവായ്പ്പ കൊട്ത്തിന്. പിന്നൊരു അനക്കോല്ല...കൊറേ ഒച്ചേം ബിളീo വെച്ചിട്ടാ ഓന്‍റെ  സൌദീലുള്ള  മോന്‍ ബസീറ് ഇന്നലെ  രണ്ടായിരം ഉറുപ്പ്യ ഞമ്മടെ കാര്‍ഡിലേക്ക്‌ ഇട്ട് തന്നത്... അതീ  ചെക്കനെ കൊണ്ട് ഞമ്മള് രാവിലെ തന്നെ എട്പ്പിച്ചീനു. അതാ ആ കായി..."

അയാള്‍ എന്‍റെ കയ്യിലെ നോട്ടുകള്‍ ചൂണ്ടിക്കാട്ടി.

അക്കൗണ്ട്‌ നോക്കിയപ്പോ ശെരിയാണ്. ഇന്നലെ രണ്ടായിരം ക്രെഡിറ്റ്‌ ആയിട്ടുണ്ട്. ഇന്നൊരു രണ്ടായിരം എ.ടി.എമ്മിലൂടെ പിന്‍വലിച്ചിട്ടുമുണ്ട്.

"ആയ്ക്കോട്ടെ ഉപ്പുപ്പാ..അപ്പൊ രണ്ടായിരം കയ്യില്‍ കിട്ടിയില്ലേ...പിന്നെ അതെന്തിനാ അക്കൗണ്ടിലിട്ട് പിന്നേം എടുക്കാന്‍ നിക്കുന്നെ... ഇങ്ങക്ക് ചില്ലറയാക്കാനാ??"

എന്‍റെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു.

"അല്ല പുള്ളെ...അത് ബസീറിട്ട രണ്ടായിരല്ലേ..അപ്പൊ അത് ഓന്‍റെ കായല്ലേ. ഞമ്മക്ക് ഓന്‍റെ കായി വേണ്ട. അതെടുത്ത് ഈ  ബൂക്കിലിട്ടാ ഞമ്മന്‍റെതാവൂലേ. ഇങ്ങള് ഞമ്മക്ക് അതിങ്ങെടുത്ത് തന്നാ മതി... "

തികച്ചും നൂതനമായ "ബാങ്കിംഗ് പ്രാക്ടീസും" അതിനുള്ള  "റേഷനെലും" കേട്ട് ഞാൻ വാ പൊളിച്ചിരുന്നു പോയി എന്നതാണ് സത്യം.

"ഇങ്ങള് പുത്യേ ആളല്ലേ...അതാ പുടി കിട്ടാത്തെ...സാരല്ല.. എയ്മായിക്കോളും..."

പല്ലില്ലാത്ത മോണ മുഴുവനായും കാട്ടി അയാള്‍ വീണ്ടുo ആ ചിരി ചിരിച്ചു.

Tuesday, 14 February 2017

ഭാഗ്യം എന്നല്ലാതെന്ത് പറയാൻ

കുഞ്ഞാലിക്ക ആകെ ടെന്‍ഷനിലാണ്. ടെന്‍ഷനായാ പിന്നെ മൂപ്പര്‍ക്ക് ആകെയൊരു പരവേശമാണ്. മൂപ്പര്‍ടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍  അടിവയറ്റില്‍ നിന്നുo പുളിപ്പുരസമുള്ള തീവെള്ളം തികട്ടി വരുന്ന അവസ്ഥ. അത് വന്നാ പിന്നെ ഇരിക്കാനും നിക്കാനും പറ്റൂല. ഇതിപ്പോ എന്തിനാ ടെന്‍ഷന്‍ എന്നല്ലേ. കാര്യമുണ്ട്. ഇതാദ്യമാണ്‌ കുഞ്ഞാലിക്ക  കോടതി കേറുന്നത്. അതും കാര്യമില്ലാത്തൊരു കാര്യത്തിന്.

വേലിക്കെട്ട്‌ എന്ന് വിളിക്കാന്‍ പോലും പറ്റാത്ത, അങ്ങുമിങ്ങും  കുത്തി നിര്‍ത്തിയ നാലഞ്ച് ശീമക്കൊന്ന കോലുകളുടെ അപ്പുറമിപ്പുറമായി കുഞ്ഞാലിക്കയും ഗോപാലേട്ടനും കഴിയാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറെയായി. തമ്മില്‍ പറഞ്ഞു തീര്‍ക്കാവുന്ന ഒരു വഴി പ്രശ്നം. അതാണ്‌ മതക്കാരും പാര്‍ട്ടിക്കാരുമിടപെട്ട് പോലീസ് സ്റ്റേഷനും കടന്ന് ഇപ്പോള്‍ കോടതിയില്‍ എത്തി നില്‍ക്കുന്നത്.

 തീവെള്ളത്തിന്‍റെ പുളിപ്പുരസം നാക്കിലറിഞ്ഞ കുഞ്ഞാലിക്ക
പുറത്തേക്കൊന്ന് നീട്ടിത്തുപ്പി തലയുയര്‍ത്തിയപ്പോഴാണ് വരാന്തയില്‍ തൂണിനു മറവില്‍ നിന്ന്‌ തന്നെ നോക്കുന്ന ഗോപാലേട്ടനെ  കണ്ടത്. കുഞ്ഞാലിക്കയുടെ ശ്രദ്ധയില്‍ പെട്ടുവെന്നു മനസിലാക്കിയ അയാള്‍ തല വെട്ടിച്ചു കൊണ്ട് തൂണിനു പുറകിലേക്ക് മറഞ്ഞു നിന്നു. എന്ത് വേണമെന്നു ശങ്കിച്ചു നില്‍ക്കുമ്പോഴാണ് കുഞ്ഞാലിക്കയുടെ  അരയില്‍ തിരുകിയ മൊബൈല്‍ അടിക്കാന്‍ തുടങ്ങിയത്.

 ഇളയമകന്‍ മമ്മാലിയുടെതാണ്  മൊബൈല്‍. കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ അപ്പപ്പോ വിളിച്ചറിയിക്കാന്‍ വേണ്ടി  സ്കൂളില്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്ന  മമ്മാലിയുടെ കയ്യില്‍ നിന്നും തട്ടിപ്പറിച്ചാണ് ആമിനുമ്മ അത് കുഞ്ഞാലിക്കാക്ക് കൊടുത്തത്. തന്‍റെ രഹസ്യങ്ങളുടെ നിധികുംബം കൈവെടിയാതിരിക്കാന്‍ അവന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഒടുക്കം ആമിനുമ്മയുടെ  വാശിക്കു മുമ്പില്‍  വഴങ്ങേണ്ടി വന്നു. എന്തായാലും കാള്‍ വന്നാല്‍ എടുക്കാനുള്ള  വിദ്യ മാത്രമേ അവന്‍ ഉപ്പാക്കു പഠിപ്പിച്ചു കൊടുത്തിട്ടുള്ളൂ.

മമ്മാലി പറഞ്ഞത് ഓര്‍ത്തെടുത്ത് സ്ക്രീനില്‍ തെളിഞ്ഞ പച്ച വട്ടത്തില്‍ വിരലമര്‍ത്തിക്കൊണ്ട് അയാള്‍ ഫോണ്‍ചെവിയിലേക്കടുപ്പിച്ചു.

"എന്താ മന്ശാ ഫോണെടുക്കാനിത്ര അമാന്തം...??? നോക്ക്...ഇങ്ങള അന്തം വിട്ട സ്വഭാവോം കൊണ്ട് കേസെങ്ങാന്‍ തോറ്റ് ഇങ്ങോട്ട് വാ...ബാക്കി ഞമ്മളപ്പോ പറയാ..."

അങ്ങേത്തലക്കല്‍ ആമിനുമ്മ കാറിപ്പൊളിച്ചു.

"ഇയ്യെന്ത് വര്‍ത്താനാ പറയുന്നേ... ഞമ്മളിവിടെ ഗുസ്തി മത്സരത്തിനാ വന്നിക്കണേ...ഞമ്മള് മാത്രം വിജാരിച്ചാ ജയിക്കാന്‍?? കോടതിയല്ലേ പറയാ...ഇയ്യ് ചെലക്കാണ്ടെ ഫോണ്‍ വെച്ചോ..."

നാട്ടുകാര്‍ക്കിടയില്‍ "അന്തം വിട്ടോന്‍" എന്നൊരു പേരുണ്ടെങ്കിലും സ്വന്തം കേട്ട്യോള്ടെ വായീന്നത് കേട്ടപ്പോള്‍ സ്വതേ ശാന്തശീലനായ കുഞ്ഞാലിക്കക്ക് കലിയടക്കാനായില്ല.

"നോക്ക്...ഇതിങ്ങളുടെ വീടല്ല; കോടതിയാ.. ഇവിടെയീ ഒച്ചേം ബഹളൊന്നും പറ്റൂല... ജഡ്ജിന്‍റെ  മുന്നിന്നെങ്ങാൻ മൊബൈൽ ശബ്ദിച്ചാ പിന്നെ അഞ്ഞൂറോ ആയിരോ പിഴയടക്കേണ്ടി വരും. ചിലപ്പോ അകത്ത് കെടക്കേണ്ടിo വരും..അതോണ്ട് ഇങ്ങളത് സയലന്‍റ്   ആക്കിക്കോ..."

അയാളുടെ ഉച്ചത്തിലുള്ള ഫോണ്‍ വിളി കേട്ടുകൊണ്ട് വന്ന ചെറുപ്പക്കാരന്‍ വക്കീല്‍ പറഞ്ഞു.

എങ്ങനാ സയലന്‍റ്  ആക്കുന്നെ എന്ന് കുഞ്ഞാലിക്ക ചോദിക്കും മുമ്പേ,
"ദാ ജഡ്ജ് വന്നു" എന്നുംപറഞ്ഞ് വക്കീല്‍ കോടതിമുറിയിലേക്ക് കയറിപ്പോയി. പുറകെ കുഞ്ഞാലിക്കയും.

മരത്തില്‍ തീര്‍ത്ത, അരക്കൊപ്പം ഉയരമുള്ള,  അഴികള്‍ക്കു പിന്നിലായി മുറിയുടെ ഏറ്റവും പുറകിൽ  അല്പം ഉയര്‍ന്ന തറയിലാണ് കുഞ്ഞാലിക്കയുടെ നില്‍പ്പ്. ജഡ്ജിന് നേരെയുള്ള ആ നില്പില്‍ അയാള്‍ക്കാ മുറിയാകെ കാണാം. വെളിച്ചം പൊതുവേ  കുറവുള്ള ആ മുറി കറുത്ത വക്കീല്‍ കോട്ടുകളാല്‍ കൂടുതല്‍ ഇരുണ്ടതായി തോന്നിച്ചു. അയാളുടെ വക്കീല്‍ കൊടുക്കുന്ന കടലാസുകള്‍ ഒരാള്‍ വാങ്ങി ജഡ്ജിക്ക് കൊടുക്കുന്നുണ്ട്. ജഡ്ജിയും വക്കീലും  സംസാരിക്കുന്ന ഭാഷ മലയാളമാണെങ്കിലും തന്‍റെയും ഗോപാലന്‍റെയും പേരുകളും വീട്ടു പേരുകളുമൊഴികെ മറ്റൊന്നും കുഞ്ഞാലിക്കക്ക് പിടി കിട്ടിയില്ല. മൂപ്പരങ്ങനെ ആകപ്പാടെ 'അന്തം വിട്ട്‌' നിക്കുമ്പോഴാണ് മൊബൈല്‍ വീണ്ടുമടിക്കാന്‍ തുടങ്ങിയത്. മുണ്ടിന്‍റെ കോന്തലയില്‍ ചുറ്റി അരയില്‍ തിരുകിയ മൊബൈല്‍ പുറത്തെടുത്തപ്പോഴേക്കും ശബ്ദം ഉച്ചസ്ഥായിയിലായി.അടിവയറ്റില്‍ നിന്നുo തീവെള്ളം തികട്ടിക്കയറി വരുന്നത് കുഞ്ഞാലിക്കയറിഞ്ഞു. തീര്‍ത്തും നിസ്സഹനായി,  പതുക്കെ തലയുയര്‍ത്തി
നോക്കിയ അയാൾ  കാണുന്നത് ജഡ്ജിയുള്‍പ്പെടെ ആ മുറിയിലെല്ലാവരും എഴുന്നേറ്റ് നില്‍ക്കുന്നതാണ്.

 സ്വാതന്ത്ര്യ ദിനം പ്രമാണിച്ച്  ദേശീയ ഗാനമെടുത്ത്  റിങ്ടോണാക്കാൻ  മമ്മാലിക്കു തോന്നിയത് കുഞ്ഞാലിക്കയുടെ ഭാഗ്യo എന്നല്ലാതെന്ത് പറയാൻ.



  

Thursday, 19 January 2017

ശുദ്ധി കലശം

ഒക്കത്ത്  കൈക്കുഞ്ഞുമായി അവള്‍ വഴിപാട് കൗണ്ടറിന് മുന്നില്‍  പരുങ്ങി നിന്നു.

" ഊം.... "
 അഴികൾക്കു പിന്നിലെ വെളുത്തുരുണ്ട  മുഖം മുരണ്ടു.

'' മോള് അകത്തുന്നല്‍പം മൂത്രൊഴിച്ചു പോയിരുന്നു.... അതിന് പരിഹാരമെന്തെങ്കിലും.."
മടിച്ചു മടിച്ചാണ് അവള്‍ പറഞ്ഞോപ്പിച്ചത്.

കണ്ണടയുടെ കട്ടിച്ചില്ലുകളിലൂടെ കണ്ട  ഉരുളന്‍ കണ്ണുകള്‍ അവളെ ഭയപ്പെടുത്തി.

"ശ്ശേ...എന്തൊരു കഷ്ടാത്..... നിങ്ങക്കിതൊക്കെ കഴിച്ചിട്ട് കൊണ്ടോന്നാ പോരേ. ഇനിയിപ്പോ ശുദ്ധി കലശം നടത്തണം. ആയിരത്തൊന്ന് ഉറുപ്പ്യാവും... പേര്  പറയൂ ..."

അയാള്‍ രശീതിക്കുറ്റി നിവര്‍ത്തി.

"ഏഹ്...അത്രയൊക്കെ ആവ്വോ...കുഞ്ഞ്‌ അറിയാണ്ടല്ലേ...പിന്നെ..ഉണ്ണി മൂത്രം പുണ്യാഹന്നോക്കെയല്ലേ..."

"നോക്കൂ...അതൊക്കെ നിങ്ങടെ വീട്ടില്.... ഇവിടെ ക്ഷേത്ര മതിൽക്കെട്ടിനകത്ത് ഇത്തരം കാര്യങ്ങളൊക്കെ  അശുദ്ധിയാ...അത്  വലിയോരായാലും ചെറ്യോരായാലും... നിങ്ങള്‍ സമയം കളയാതെ പേര് പറയൂ..."

അവളെ മുഴുമിപ്പിക്കാൻ വിടാതെ,  നീരസത്തോടെ  ഇത്രയും പറഞ്ഞു കൊണ്ട് അയാൾ രശീതി എഴുതിത്തുടങ്ങി.

"ഏയ്...ശങ്ക്വാരേ .. "

കൂനിക്കൂടി ധൃതിയില്‍ നടന്നു പോകുന്ന വൃദ്ധൻ അയാളുടെ വിളി കേട്ട് തിരിഞ്ഞു നിന്നു.

"ഭാഗ്യത്തിന് നന്ദിനിപ്പൈയ്യ് ഇന്നാ നടക്കല് സിമന്‍റ് പാക്യോടത്ത് തന്നെ ഇട്ടിട്ടുണ്ട്. ചൂടാറും മുമ്പേ അതൊന്ന് വാരി വെക്കാൻ ജാനൂനോട് പറഞ്ഞോളൂ."

"ആ .. അവ്ടെ  പേരെന്താ പറഞ്ഞേ..??"