Sunday, 19 January 2025

ആകാശനീല

(1)


ആ വരകളിലൂടെ വിരലോടിച്ചപ്പോൾ  പെരുവിരൽ തൊട്ട് ഒരു തരിപ്പ് അയാളിലൂടെ അരിച്ചു കയറി.


"സീജേ..."


ഒച്ചയുടെ ഉച്ചിയിൽ കയറി നിന്ന് വിളിച്ചിട്ടും, അയാളുടെ മൂന്നാമത്തെ വിളിയാണ് അവളെ ചെന്ന് തൊട്ടത്; അതു തന്നെ, ഇടത് ചെവിയിലെ ഇളകിപ്പോയ ബഡ് നേരെയിടാനായി ഊരിയത് കൊണ്ടാണ് കേട്ടത്.


ഇയർബഡ്സ് ചെവിയിൽ തിരുകിയുള്ള  അടുക്കളപ്പണി അവൾ ലോക്ഡൗൺ കാലത്ത് ശീലിച്ചു തുടങ്ങിയതാണ്. അടുക്കളെയെന്നാൽ ഇപ്പോഴവൾക്ക് പാത്രങ്ങളുടെ കലപിലയും കറിയ്ക്കരിയുന്നതിന്റെ കടകടയും ചിരവയുടെ മുരളിച്ചയും വെള്ളം തിളയ്ക്കുന്നതിന്റെ ഗുളുഗുളുവും കുക്കറിന്റെ കൂക്കലും മാത്രമല്ല. ദാസേട്ടൻ തൊട്ടിങ്ങ് സിതാരയുടെ വരെ സ്വരമാധുരിയോ, പ്രവിജയുടെയോ ബന്ന മാഷിന്റേയോ കഥാവായനയോ അതുമല്ലെങ്കിൽ എഫ്.എമ്മിലെ ചില മോട്ടിവേഷനൽ പ്രഭാത നുറുങ്ങുകളോ അന്നേരമവളുടെ ചെവികളും മനസ്സും നിറയ്ക്കും. ഭർത്താവിന് ബെഡ് കോഫി കൊടുക്കുന്നത് തൊട്ട്  മൂന്നരവയസുകാരൻ മോനുണരുന്നത് വരെയുള്ള ഒന്നര മണിക്കൂറിനെ അവൾ തന്റെ "മീ ടൈം" ആയി കരുതിപ്പോന്നു. ആ ഏകാന്തസുന്ദരതയിലേക്കാണ്  ഭർത്താവിന്റെ അലർച്ച ഇപ്പോൾ കൊമ്പും കുലുക്കിയെത്തിയിരിക്കുന്നത്.


കുക്കർ വെച്ച സ്റ്റൗവിന്റെ നോബ് സിമ്മാക്കിയിട്ട് അവൾ ഓടിച്ചെല്ലുമ്പോൾ അയാളാകെ മുന്നോട്ട് വളഞ്ഞ് ഇരു കൈകളും കാറിന്റെ ബോണറ്റിലൂന്നി തല തൂക്കിയിട്ട് നിൽക്കുകയായിരുന്നു.


ആ നിൽപ് കണ്ട് അവളാകെ പരിഭ്രമിച്ചു.


പക്ഷെ, "എന്തേ പറ്റ്യേത് വിനോദേട്ടാ ...?" എന്ന അവളുടെ വെപ്രാള ചോദ്യത്തിന് തീപാറുന്ന ഒരു നോട്ടമായിരുന്നു  മറുപടി.


എപ്പോഴുമെന്ന പോലെ അവളുടെ തല താഴ്ന്നു.


ഉപ്പന്റേത് മാതിരിയെന്ന് അവൾക്ക് തോന്നാറുള്ള അയാളുടെ കണ്ണുകൾ ദേഷ്യം വന്നാൽ വീണ്ടും ചുവക്കും.  ഉപ്പനെ അവൾക്ക് കുട്ടിക്കാലം തൊട്ടേ പേടിയാണ്. അത് കൊണ്ടാണ്, അയാളൊന്ന് ദേഷ്യപ്പെട്ട് നോക്കിയാൽ പോലും അവൾ തല താഴ്ത്തിക്കളയുന്നത്.


"ഒരോന്ന് വരുത്തി വെച്ചിട്ട് മൂങ്ങേനെപ്പോലങ്ങ് നിന്നാ മത്യല്ലോ"


ആരെ കേൾപ്പിക്കാനാണ് അയാളിങ്ങനെ ഉറക്കെ സംസാരിക്കുന്നതെന്നാണ് അവളപ്പോൾ ചിന്തിച്ചത്.


ഇനിയെന്താണ് സംഭവിക്കുകയെന്ന് അവൾക്കറിയാം- കൈയ്യിലെ കാപ്പി ഗ്ലാസ് അയാൾ നിലത്തെറിയും, വായിൽത്തോന്നിയതൊക്കെയും വിളിച്ചു പറയും, ചിലപ്പോൾ, അവളെ പിടിച്ച് തള്ളും.


തലയുയർത്താൻ മിനക്കെടാതെ, കുക്കറിന്റെ മൂന്നാമത്തെ വിസിലിനായി കാതോർത്തു കൊണ്ട് അവൾ ചിന്തിച്ചു:


- അയാളുടെ കാപ്പിയിൽ മധുരമിടാൻ മറന്നോ? 

- ഇന്നലെ വെള്ളമൊഴിക്കാഞ്ഞത് കൊണ്ട് അയാളുടെ പൂച്ചെടികൾ വല്ലതും വാടിപ്പോയോ? 

- അതോ, തന്റെ അടിവസ്ത്രങ്ങൾ വല്ലതും മുറ്റത്തെ അയയിലുണ്ടാേ?


തീരെ ചെറിയ കാര്യങ്ങൾ മതി അയാളുടെ കണ്ണുകൾ ചുവക്കാൻ. പണ്ട് തൊട്ടേയങ്ങനെയാണ്. പിന്നെ ഭ്രാന്ത് പിടിച്ച പോലെയാണ്. ദേഷ്യമടങ്ങിയാൽ പിന്നെ വന്ന് കെട്ടിപ്പിടുത്തവും സോറി പറച്ചിലുമൊക്കെയാവും. അയാളുടെ ഈ സ്വഭാവം കാരണം, പണ്ടൊക്കെ അവളാദ്യം സങ്കടപ്പെടുകയും പിന്നീട് സന്താേഷിക്കുകയും ചെയ്തിരുന്നു. പിന്നെയതൊരു ശീലമായതോടെ രണ്ടും കാര്യമായിട്ടെടുക്കാതെയായി.


"കണ്ണ് തുറന്ന് നോക്കെടീ... നെന്റെ മറ്റാേടത്തെ പൂച്ചേന്റെ പണി" 


അയാളവളുടെ മുഖം ബലമായി പിടിച്ചുയർത്തി. അയാളുടെ വലിയ കൈപ്പത്തിക്കകത്ത് അവളുടെ കവിളുകൾ ഞെരിഞ്ഞമർന്നു. 


ബോണറ്റിന്റെ ആകാശ നീലിമയിൽ അങ്ങിങ്ങായി തെളിഞ്ഞു കിടന്ന നീളൻ വെള്ളി വരകളിലേക്ക് നോട്ടമെത്തിയപ്പോൾ അവൾ "അയ്യോ..." എന്ന് നിലവിളിച്ചു പോയി.


പുതുപുത്തൻ കാറാണ്; കിട്ടിയിട്ട് ആഴ്ച്ചയൊന്ന് തികഞ്ഞിട്ടില്ല. പൂജിക്കാൻ അമ്പലത്തിൽ പോയതല്ലാതെ അതിൽ കയറി ഇതേ വരെ ശരിക്കൊന്ന് യാത്ര ചെയ്തിട്ടു കൂടിയില്ല. 


"എവ്ട്ന്നോ വന്ന് കേറിയതിനെ പാലും പലഹാരവും കൊടുത്ത് പോറ്റീട്ട്  ഓൾടെയൊരു കയ്യാേ.. മാറി നിക്കെടീ"


ഒരു മുട്ടൻ തെറിയോടെ അവളെ പിടിച്ചു തള്ളിക്കാെണ്ട് അയാൾ വീടിനകത്തേക്ക് കയറിപ്പോയി.


പാലും ബിസ്കറ്റുമൊക്കെ കൊടുത്തിട്ടുണ്ടെന്നത് നേരാണ്; പക്ഷെ, അയാൾ പറഞ്ഞത് പോലെ അത് അവളുടെ പൂച്ചയൊന്നുമല്ല.


ആദ്യഘട്ട ലോക്ഡൗൺ കാലത്താണ് മെല്ലിച്ചവശനായ ആ പൂച്ചക്കുഞ്ഞ് വീട്ടിലേക്ക് കയറി വന്നത്. അതിനൽപം പാല് കൊടുക്കാൻ അയാൾ പറഞ്ഞത് കേട്ട് അവളന്ന് അതിശയിച്ചിരുന്നു. കാരണം, വീട്ടിലെ ഭക്ഷണ വേസ്റ്റ് പോലും പറമ്പിൽ വരുന്ന കാക്കയ്ക്കും പട്ടിക്കും പൂച്ചയ്ക്കുമൊന്നും കൊടുക്കാതെ പ്ലാസ്റ്റിക് ബാഗിൽ കെട്ടി മുൻസിപ്പാലിറ്റിക്കാർക്ക് നൽകണമെന്ന് നിർബന്ധമുള്ളയാളാണ്. പക്ഷെ, ചുറ്റുമുള്ളതിനോടൊക്കെയും വല്ലാത്ത സ്നേഹം തോന്നിയിരുന്ന ഒരു "കെട്ട" കാലമായിരുന്നല്ലോ അത്. 


മാേനാണ് ഏറ്റവും സന്താേഷിച്ചത്.  കളിക്കാൻ കൂട്ടിനാരുമില്ലാതെ മടുത്തിരുന്ന അവൻ ആ പൂച്ചക്കുഞ്ഞുമായി പെട്ടെന്ന് കൂട്ടായി. രാവിലെ തൊട്ട് അതിന്റെ കൂടെ മുറ്റത്ത് ഓടിച്ചാടിക്കളിക്കും, പന്ത് തട്ടിക്കൊടുക്കും, എത്ര വിലക്കിയാലും വീടിനകത്ത് കയറ്റും, തരം കിട്ടിയാൽ  കെട്ടിപ്പിടിക്കും, ഉമ്മവെക്കും.


പക്ഷെ, അടച്ചിടൽ തീർന്ന് ഓഫീസിൽ പോയി തുടങ്ങിയതോടെ അയാളുടെ സ്വഭാവം പഴയതു പോലായി. പൂച്ചയെ എവിടെ കണ്ടാലും എറിഞ്ഞോടിക്കാൻ തുടങ്ങി. എന്നിട്ടുമത് പോയില്ല. പച്ച വെള്ളം കൊടുത്ത് പോകരുതെന്നായിരുന്നു അയാളുടെ ഉത്തരവ്. പക്ഷെ, ഭക്ഷണത്തിന്റെയൊരു പങ്ക് മോൻ അതിന് കൊടുക്കുന്നുണ്ടെന്ന് അവൾക്കറിയാമായിരുന്നു.


ഒരു ദിവസം ഉമ്മറപ്പടിയിൽ പൂച്ചക്കാഷ്ഠം കണ്ടതിന്  ഇഷ്ടിക കൊണ്ടെറിഞ്ഞ് അയാളതിന്റെ കാലൊടിച്ചതാണ്. മോന്റെ കരച്ചിൽ കണ്ട് സഹിക്കാൻ വയ്യാതെ അവളാണ് വെള്ളം കൂട്ടിയുഴിഞ്ഞുഴിഞ്ഞ് നേരെയാക്കിയത്. എന്നാലും ഇപ്പോഴുമതിനൊരു ഞൊണ്ടലുണ്ട്. ഏതായാലും, അതിൽപ്പിന്നെ അയാളുടെ കൺവെട്ടത്ത് പൂച്ചക്കുഞ്ഞ് ചെല്ലാതിരിക്കാൻ അവളും മോനും ശ്രദ്ധിച്ചു.


എന്നാലും ഇത് വലിയ കഷ്ടമായിപ്പോയി. ആ വരകളിൽ തൊട്ടപ്പോൾ പൂച്ചക്കുഞ്ഞിനോട് അവൾക്ക് വല്ലാത്ത ദേഷ്യം തോന്നി. 


അപ്പോൾ കുക്കർ അഞ്ചാമതും കൂക്കി; പുറകെ, മോന്റെ "അമ്മേ..." എന്ന നീട്ടിവിളിയും. ആ ശബ്ദങ്ങൾക്ക് പുറകെ അവൾ വീടിനകത്തേക്ക് ഓടിക്കയറിപ്പാേയി.


(2)


വാഹന വിദഗ്ദനായ സുഹൃത്തിന് പൂച്ചമാന്തലിന്റെ ഫോട്ടോ വാട്ട്സാപ്പ് ചെയ്തു കാെടുത്തതിന് മറുപടിയായി "വെറുതെ ടച്ച് ചെയ്താൽ പോരാ ബോണറ്റ് മുഴുവൻ റീപെയിന്റ് ചെയ്യുന്നതാണ് നല്ലത്" എന്ന ഉപദേശം   കിട്ടി.


അത്ര കോമൺ നിറമല്ലാത്തത് കൊണ്ട് പത്ത്-പതിനയ്യായിരമെങ്കിലും ചിലവു വരുമെന്നും പ്രവചിച്ചു. താൻ പറഞ്ഞത് പോലെ സിൽവർ കളർ എടുത്തിരുന്നെങ്കിൽ ഈ വരകൾ ഇത്രയ്ക്ക് എടുത്ത് കാണില്ലായിരുന്നു എന്നൊരു കുറ്റപ്പെടുത്തലും പുറകെ വന്നു.


കാർ ഷോറൂമിലെ റിലേഷൻഷിപ്പ് എക്സിക്യൂട്ടിവിനെ അയാൾ നാലഞ്ച് തവണയായി  വിളിക്കുന്നു; മറുപടിയില്ല. വണ്ടി വാങ്ങുന്നത് വരെ ദിവസവും മൂന്ന്-നാല് വട്ടം വിളിച്ചു കൊണ്ടിരുന്നവനാണ്. വീണ്ടും വിളിക്കാനൊരുങ്ങുമ്പോഴാണ് വാട്ട്സാപ്പ് മെസേജിന് മറുപടി വന്നത്. ക്ലയന്റിനൊപ്പമാണെന്നും   ഇക്കാര്യത്തിന് സർവീസ് വിഭാഗത്തെ ബന്ധപ്പെട്ടാൽ മതിയെന്നുമായിരുന്നു സന്ദേശം; കൂടെ സർവീസ് മാനേജരുടെ കോൺടാക്ട് നമ്പറുമുണ്ട്.


സുഹൃത്ത് പറഞ്ഞത് തന്നെ സർവീസ് മാനേജരും ആവർത്തിച്ചു. പെർഫക്ഷൻ വേണമെങ്കിൽ ബോണറ്റ് മുഴുവനായി റീപെയിന്റ് ചെയ്യണമത്രേ.  


പഴയ കാറിന് കാര്യമായ കുഴപ്പങ്ങളൊന്നുമില്ലാതിരുന്നെങ്കിലും തിരക്കിട്ട് വിറ്റതിനാൽ വിചാരിച്ച വില കിട്ടിയിരുന്നില്ല. ലോണും പ്രതീക്ഷിച്ചതിലും കുറവാണ് ലഭിച്ചത്. സമ്പാദ്യം തികയാതെ വന്നപ്പോൾ സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയതും കൂടി ചേർത്താണ് ബാക്കി തുക ഒപ്പിച്ചത്. അതിന്റെയൊക്കെ ക്ഷീണം മാറുന്നതിന് മുമ്പാണ് ഇങ്ങനെയൊരു അനാവശ്യച്ചിലവ്. അയാളുടെ കണ്ണുകൾ വീണ്ടും ചുവന്നു.


(3)


അയാൾ പുറത്തേക്കിറങ്ങുമ്പോൾ, മുറ്റത്തിന്റെ ഒരു വശത്ത് മോൻ മുച്ചക്ര സൈക്കിളോടിക്കുന്നുണ്ട്. ഭാര്യ അത് നോക്കി ചവിട്ടുപടിയിലിരിക്കുന്നു. മോൻ "അച്ഛാ..." എന്ന് നീട്ടി വിളിച്ചിട്ടും തിരിഞ്ഞു നോക്കാതെ അയാൾ ധൃതിയിൽ കാറിൽ ചെന്ന് കയറി. 


റിവേഴ്സ് ഗിയറിട്ട് വണ്ടി നീക്കി തുടങ്ങുന്നതിന് മുമ്പ് സൈഡ് മിററിൽ അയാൾ കണ്ടു- കാറിന് തൊട്ട് പുറകിൽ മുറ്റത്ത് കിടന്നുരുണ്ടു കളിയ്ക്കുന്ന ആ പൂച്ചക്കുഞ്ഞ്. അയാൾക്ക് ദേഷ്യം ഇരച്ചു കയറി. പിൻചക്രത്തിന്റെ നേർരേഖയിൽ പൂച്ചയുടെ സ്ഥാനം നിജപ്പെടുത്തി. ഒറ്റ നിമിഷം; ബ്രേക്കിൽ നിന്നെടുത്ത കാൽ ഊക്കോടെ ആക്സിലേറ്ററിലമർന്നു. പുറകോട്ട് കുതിച്ച കാർ എന്തിലോ കയറിയിറങ്ങി. ഭാര്യയുടെ "മോനേ ..." എന്ന അലർച്ച ചെവി തുരന്നു.


(4)


അയാൾ ഞെട്ടിയുണർന്നു.


"ഉറങ്ങിപ്പോയോ ...?" - വക്കീലാണ്.


"കേസ് അടുത്ത മാസത്തേക്ക് പോസ്റ്റ് ചെയ്തിട്ടുണ്ട്; ഫൈനൽ ഹിയറിങ്ങിന്. ഞാൻ വിളിച്ചറിയിക്കാം."


അത്രയും പറഞ്ഞ് വക്കീൽ തിരക്കിട്ട് പോയി. 


കോടതി വരാന്തയിലെ ബെഞ്ചിൽ നിന്നും അയാൾ പതിയെ എഴുന്നേറ്റു. 


വീടിന്റെ ഗേറ്റ് കടന്ന് അയാൾ നേരെ ചെന്നത് പോർച്ചിലേക്കാണ്. മൂടിയിട്ട കാറിനരികിലൂടെ അയാൾ മുന്നോട്ട് നടന്നു.


ഒരു വശത്തായി ചുവരിനോട് ചാരി വെച്ചിരിക്കുന്ന  മുച്ചക്ര സൈക്കിളിന്റെ സീറ്റിൽ പറ്റിക്കിടന്നുറങ്ങുന്ന പൂച്ചക്കുഞ്ഞ്.


അയാൾ തൊട്ടരികിലെത്തിയിട്ടും അതനങ്ങിയില്ല. പതുക്കെ കൈ നീട്ടി അയാളതിനെയൊന്ന് തൊട്ടു.

സാക്ഷ്യം

"പടുരാക്ഷസ ചക്രവർത്തിയെന്നുടൽ മാേഹിച്ചത് ഞാൻ പിഴച്ചതോ?"-  'ചിന്താവിഷ്ടയായ സീത', കുമാരനാശാൻ

1

മലയാളത്തിലെയൊരു മുൻനിര മാധ്യമ സ്ഥാപനത്തിൻ്റെ ഓൺലൈൻ വിഭാഗം കൈകാര്യം ചെയ്യുന്ന എനിക്കിന്ന് വളരെ തിരക്കുപിടിച്ചാെരു ദിവസമാണ്. 'വർഷങ്ങളായി കാത്തിരിക്കുന്ന ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ രാജ്യമാെരുങ്ങി'  എന്നാണ് ഞങ്ങളുടെ പത്രത്തിൻ്റെ ഇന്നത്തെ മുഖപ്രസംഗം ആരംഭിക്കുന്നത് തന്നെ. ആ മഹാസംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ചൂടോടെ വായനക്കാരിലേക്കെത്തിക്കേണ്ടതുണ്ട്. ഒരു ദിവസം മുഴുവനെടുത്ത് വാർത്തകൾ സെറ്റ്  ചെയ്യുന്ന അച്ചടി വിഭാഗത്തിനെ പോലെയോ, ഒരേ വാർത്ത തന്നെ സ്ക്രാേൾ ചെയ്തുo വിഷ്വൽസ് ആവർത്തിച്ചും സമയമൊപ്പിക്കുന്ന ചാനലിനെ പോലെയോയല്ല ഓൺലൈനിലെ കാര്യം. ഒരോ അരമണിക്കൂറിലെങ്കിലും പുതിയ കണ്ടെൻ്റ് അപ്‌ലോഡാവണം. കണ്ടാൽത്തന്നെ ഒന്നു തുറന്നു നാേക്കാൻ പ്രേരിപ്പിക്കുന്ന തലക്കെട്ടും വേണം. എങ്കിലാെക്കെയേ ദിനേന തഴച്ചു പാെങ്ങുന്ന പുതുതലമുറ ഓൺലൈൻ മാധ്യമങ്ങളോട് പിടിച്ചു നിൽക്കാനാവൂ എന്നാണ് ചീഫ് പറയുന്നത്. 

ഓഫീസിലേക്കുള്ള അതിവേഗയാത്രക്കിടയിൽ ഫോൺ പോക്കറ്റിൽ കിടന്ന് മൂന്നാമതും വിറക്കാൻ തുടങ്ങിയപ്പോൾ ബെെക്ക് റാേഡരികിലേക്ക് ഒതുക്കിയത്. ട്രൂകോളറിൽ തെളിഞ്ഞ പേര് വായിച്ചപ്പോൾ തന്നെ നല്ല പരിചയം താേന്നിയതാണ്. 

വീണ്ടും വീണ്ടും വിളിച്ച് ബുദ്ധിമുട്ടിച്ചതിൽ ക്ഷമ ചോദിച്ചതിന് ശേഷമാണ് അപ്പുറത്തെ സ്ത്രീശബ്ദം സ്വയം പരിചയപ്പെടുത്തിയത്.  സ്റ്റെഫി ചേച്ചിയാണ് അവർക്കെൻ്റെ നമ്പർ നൽകിയത്. ഇന്ന് വെെകിട്ട് നാല് മണിക്ക് പ്രസ് ക്ലബിൽ അവരൊരു പ്രസ് മീറ്റ് വെച്ചിട്ടുണ്ട്. അതിൽ ഉറപ്പായും പങ്കെടുക്കണമെന്നതാണാവശ്യം. ഞാനുറപ്പൊന്നും പറയാതെ ഫാേൺ വെച്ചു. 

സ്റ്റെഫി ചേച്ചി ഓൺലൈനിൽ നിന്നു ചാനലിലേക്ക് മാറിയതിന് ശേഷം അവർക്കു വരുന്ന ലീഡ്സൊക്കെ എനിക്കാണ് മറിക്കാറ്. വിളിച്ച കക്ഷിയുടെ പേരു കണ്ടപ്പോൾ പരിചയം തോന്നിയത് യാദ്യശ്ചികമല്ല.  രണ്ടു വർഷങ്ങൾക്ക് മുമ്പ് ചേച്ചിയുടെ കീഴിൽ ട്രെയിനിയായി ജോയിൻ ചെയ്തപ്പോൾ ആദ്യം റെഫർ ചെയ്യാൻ തന്ന ഫയലുകളിലൊന്നിന് അതേ പേരായിരുന്നു. നീതിക്കായി ആ സ്ത്രീ നടത്തിയ ഒറ്റയാൾപ്പോരാട്ടത്തെ പറ്റി വളരെ ഇൻ്ററസ്റ്റിങ്ങായിരുന്ന ഒരു സ്റ്റോറിയായിരുന്നു അത്.

സ്റ്റെഫി ചേച്ചിയുടെ റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷമാണ് ആ സ്ത്രീയുടെ പരാതിയിൽ അധികാരികൾ കാര്യമായി ഇടപെടുന്നതും അവർക്ക് നീതി ലഭിക്കുന്നതും. ഇങ്ങനെയൊരു വിഷയം പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടു വന്നതിന് ചേച്ചിക്ക് ദേശീയ-സംസ്ഥാന തലങ്ങളിലെ ഒന്നു രണ്ട് മാധ്യമ പുരസ്കാരങ്ങൾ തരപ്പെടുകയും ചെയ്തതാണ്. ഓൺലൈൻ വിഭാഗത്തിൻ്റെ മുഷിപ്പിൽ നിന്നും ചാനലിൻ്റെ ലൈംലൈറ്റിലേക്കുള്ള ചേച്ചിയുടെ  ചാട്ടത്തിനും ആ സ്റ്റോറിയൊരു കാരണമായെന്ന് പറയുന്നതിൽ അതിശയോക്തിയില്ല. അതു കൊണ്ടാവണം മറ്റൊരു കേസിലും ഉണ്ടാവാതിരുന്ന പോലെ, "അവർക്ക് വേണ്ട സഹായമൊക്കെ ചെയ്തു കൊടുത്തേക്കണേ കുട്ടാ..." എന്നൊരു  സ്നേഹാഭ്യർത്ഥന ചേച്ചിയുടേതായി വാട്ട്സാപ്പിൽ വന്നു കിടക്കുന്നത്. കേസിൽ ആ സ്ത്രീക്കനുകൂലമായ നടപടിയുണ്ടായത് കഴിഞ്ഞ മാസമാണ്. അതിനെ തുടർന്ന് ഞങ്ങളുടെ ചാനലിന് അവർ നൽകിയ എക്സ്ക്ലൂസിവ് ഇൻ്റർവ്യൂവിൻ്റെ അൺ-എഡിറ്റഡ് വീഡിയോയും ചേച്ചി ഷെയർ ചെയ്തിട്ടുണ്ട്.

നീതി ലഭിച്ചതോടെ സ്വാഭാവികമായും അവരെന്ന വാർത്തയുടെ ചൂട് മാധ്യമങ്ങൾക്ക് നഷ്ടപ്പെട്ടതാണ്. 'ഇനിയുമെന്താണാവോ അവർക്കു പറയാനുള്ളത്; അതും ഈ ദിവസം തന്നെ' എന്ന സംശയമാണ് ആദ്യമുണ്ടായത്. ഇന്നത്തെ ദിവസം പ്രധാന മാധ്യമങ്ങളാെന്നും വരാൻ സാധ്യതയില്ലെന്നും അവർക്ക് പറയാനുള്ളതിന് വേണ്ടത്ര മീഡിയ അറ്റൻഷൻ കിട്ടില്ലെന്നുമൊക്കെ പറഞ്ഞു നോക്കിയെങ്കിലും  പറയാനുള്ളത് മറ്റൊരു ദിവസത്തേക്ക് നീട്ടി വെക്കാൻ നിവൃത്തിയില്ലെന്ന് അവർ തീർത്തു പറഞ്ഞു.

മറ്റേതൊരു ദിവസമായിരുന്നെങ്കിലും എത്തിക്കോളാമെന്ന് വാക്ക് നൽകിയേനെ. പക്ഷെ, ഇന്നത്തെ കാര്യമൊന്നും ഉറപ്പിക്കാനാവില്ല. പോസ്റ്റു ചെയ്യുന്ന കണ്ടെൻ്റുകളുടെ റീച്ചിൻ്റെ കാര്യത്തിൽ ഇന്ന് നമ്മൾ ഒന്നാമതായിരിക്കണമെന്ന നിർബന്ധം മാനേജ്മെൻ്റിനുണ്ടെന്നാണ് ചീഫ് പറഞ്ഞിരിക്കുന്നത്. മാധ്യമരംഗത്തെ കിടമത്സരത്തിനപ്പുറത്ത് രാജ്യം ഭരിക്കുന്നവരുടെ ഗുഡ്ബുക്കിൽ കയറിപ്പറ്റുകയെന്ന പുതിയ മാനേജ്മെൻ്റിൻ്റെ താൽപര്യം സുവ്യക്തമാണ്. അത് കാെണ്ട്, പതിവുള്ള വലി -ബ്രേക്കുകൾ  പോലുമാെഴിവാക്കി അപ്പം ചുട്ടെടുക്കുന്ന കണക്കെ കണ്ടെൻ്റ് പോസ്റ്റ് ചെയ്തു കൊണ്ടിരുന്നു. പകുതിയിലധികവും പ്രധാന ദേശീയ ചാനലുകളുടെ പേജുകളിൽ നിന്നും ചൂണ്ടിയതാണ്. 

തിരക്കുകളൊന്നൊതുക്കിയ ശേഷം പ്രസ്ക്ലബിലേക്ക് പോകാനായി ഓഫീസ് ക്യാബിലേക്ക് ചാടിക്കയറുമ്പോൾ സമയം നാലര കഴിഞ്ഞിരുന്നു. പിൻസീറ്റിലേക്ക് ചാരിക്കിടന്ന്  ചേച്ചി അയച്ച ആ ഇൻ്റർവ്യൂ വീഡിയോ ഞാൻ ഓപ്പൺ ചെയ്തു.

2

അതൊരു സാധാരണ പകലായിരുന്നു. അടുക്കളപ്പണി ഒതുക്കിയ ശേഷം എന്നുമെന്ന പോലെ സോഫയിൽ  റീൽസ് കണ്ട് മലർന്ന് കിടക്കുമ്പോഴാണ് വാതിൽ തള്ളിത്തുറന്ന് ഭർത്താവ് കുതിച്ചെത്തിയത്.

"എന്താ ഈ സമയത്ത്?" എന്ന അവളുടെ ചാേദ്യത്തിന് മുഖമടച്ചൊരടിയായിരുന്നു മറുപടി. സാേഫയിലേക്ക് മറിഞ്ഞു പോയ അവൾക്കരിക്കിലേക്ക് അയാളുടെ മാെബൈൽ വന്നു വീണു. ഒരു സ്ത്രീ സ്വന്തം തുണിയുരിയുന്നതിൻ്റെ വീഡിയോ ദൃശ്യമാണ് സ്ക്രീനിൽ. ഒന്നും മനസിലാതെ അവളയാളെ നോക്കി. "മുഴുവൻ കാണെടീ" എന്നാക്രോശിച്ചു കാെണ്ട് അയാളവളുടെ മുഖം ബലം പ്രയോഗിച്ചു മാെബൈലിനു നേരെ പിടിച്ചു. ആറരയിഞ്ചു സ്ക്രീനിൽ നിറയുന്ന വെളുത്തുരുണ്ട വലിയ സ്തനങ്ങൾ. ക്യാമറ മുകളിലേക്ക് പോയപ്പോൾ അവൾ ശരിക്കും ഞെട്ടി. സ്ക്രീനിലെ പെണ്ണിന് തൻ്റെ അതേ മുഖഛായ. അല്ല; ഒറ്റനാേട്ടത്തിൽ താൻ തന്നെ.

"പക്ഷെ..പക്ഷെ..ഇത് ഞാനല്ലല്ലാേ ഏട്ടാ"

"അത് നമ്മളറിഞ്ഞിട്ടെന്താ..നെൻ്റെ പേരിലാണ് ഇതിപ്പോ വാട്ടസാപ്പിലും ഫേസ്ബുക്കിലും ഓടുന്നത്. ഇത് നീയല്ലാന്നു എങ്ങനെ തെളിയിക്കാനാന്നാ?" 

അവളുടെ നിറഞ്ഞ കണ്ണുകളെ അവഗണിച്ചു കൊണ്ട് അയാൾ പരുഷമായി പറഞ്ഞു.

"ടിക്ടോക്ക്, റീലെന്നൊക്കെ പറഞ്ഞ് ഇതിൻ്റെ മുന്നിൽ കിടന്ന് തുള്ളീട്ട് ലക്ഷക്കണക്കിന് ഫാൻസിനെണ്ടാക്കീട്ടണ്ടല്ലോ... ഓരൊക്കെ തന്നാവുത് ഷെയർ ചെയ്താഘോഷിക്കുന്നെ. അന്നേ ഞാൻ പറഞ്ഞതല്ലേ നിർത്തിക്കോളാൻ. അപ്പോൾടെ മറ്റോടത്തെ വ്യക്തി സ്വാതന്ത്ര്യം, ഫെമിനിസം. എന്നിട്ടിപ്പെന്തായെടീ..? ഞാനൂൻ്റെ മക്കളുനി എങ്ങനെ പുറത്തിറങ്ങി നടക്കും..?"

കുറച്ചു നേരത്തേക്ക് അവൾക്കൊന്നും പറയാൻ സാധിച്ചില്ല.

ശരിയാണ്; കഴിഞ്ഞ കുറച്ചു കാലമായി അവൾ ഓൺലൈനിടങ്ങളിൽ ആക്ടീവാണ്. കുറി പിടിച്ച കാശിന് പുതിയ സ്‌മാർട്ട്ഫോൺ വാങ്ങിയപ്പോൾ  മക്കളാണ് അതിൽ ടിക്ടോക് ഇൻസ്റ്റാൾ ചെയ്തത്. അവരുടെ വീഡിയോകളിൽ ഒപ്പം കൂടിയാണ് തുടക്കം. പിന്നെ, സ്വന്തം പ്രാെഫൈലുണ്ടാക്കി വീഡിയോകൾ പോസ്റ്റു ചെയ്തു തുടങ്ങി. തീരെ ചെറുപ്പത്തിലെ പഠിച്ചു തുടങ്ങി ഇടക്കെപ്പഴോ പാടെ ഉപേക്ഷിച്ച പാട്ടും നൃത്തവും  പാെടിതട്ടിയെടുത്തപ്പോൾ അവൾക്കൊരുപാട് ഫോളോവേഴ്സായി. ടിക്ടാേക് നിരോധിച്ചപ്പോൾ പിന്നെ ഇൻസ്റ്റാഗ്രാമിലെ റീൽസായി. ഇതൊന്നും പക്ഷെ ഭർത്താവിന് ഒട്ടും ദഹിച്ചിരുന്നില്ല. നിർത്താൻ പലവട്ടം പല രീതിയിൽ അയാൾ ആവശ്യപ്പെട്ടിട്ടും അവൾ വഴങ്ങിയതുമില്ല. കാരണം, അപ്പോഴേക്കുമവൾ സ്വയം സ്നേഹിച്ചു തുടങ്ങിയിരുന്നു. 

"എനിക്ക് പോലീസിൽ പരാതിപ്പെടണം" 

അവളെഴുന്നേറ്റ് അഴിഞ്ഞുലഞ്ഞ മുടി വാരിച്ചുറ്റി.

"ആ.. ഇനി അദ്ൻ്റെ മാനക്കേടൂടെ വേണം... മിണ്ടാണ്ടെ പാെയ്ക്കാേട്ന്ന്" - അയാൾ ചീറി.

അതൊന്നും പക്ഷെ അവളെ തടഞ്ഞില്ല. ആദ്യം അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കും പിന്നെ, അവർ പറഞ്ഞ പ്രകാരം ടൗണിലെ സൈബർസെൽ ആസ്ഥാനത്തേക്കും അവളുടെ ആക്ടീവ പാഞ്ഞു.

"മാഡം, ഒറ്റ നോട്ടത്തിൽ താേന്ന്വെങ്കിലും ഒന്ന് സൂക്ഷിച്ച് നാേക്കിയാൽ തന്നെ ഇത് നിങ്ങളല്ലാന്ന് മനസിലാവുന്നുണ്ടല്ലോ. ഇതിലാണെങ്കിൽ മാേർഫിങ്ങുമില്ല. മറ്റാരുടേയോ വീഡിയോ നിങ്ങളുടേതെന്ന പേരിൽ ആരോ മനപൂർവ്വം അപ്‌ലോഡ് ചെയ്തതാണ്."

വീഡിയോയും പരാതിയും പരിശോധിച്ച ശേഷം പോലീസുദ്യാേഗസ്ഥൻ പറഞ്ഞു.

"അതറിയാം സർ. പക്ഷെ, ഇത് ഞാനല്ലെന്ന് തെളിയിക്കാനുള്ള ഒരു രേഖയാണെനിക്ക് വേണ്ടത്."

"തീർച്ചയായും. നിങ്ങളുടെ പരാതി പ്രകാരം ഞങ്ങളീ വീഡിയോ ഉടനെ ഫോറൻസിക് പരിശോധനക്കയക്കും."

അവളുടെ ശബ്ദത്തിലെ ദൃഢത തിരിച്ചറിഞ്ഞ പാേലീസുകാരൻ പെട്ടെന്ന് പറഞ്ഞു.

ഒരാഴ്ച്ചയ്ക്ക് ശേഷം സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴാണ് വ്യാജ വീഡിയാേ പ്രചരിപ്പിച്ചതിൻ്റെ പേരിൽ ഭർത്താവിൻ്റെ സഹപ്രവർത്തകനെതിരെ  കേസെടുത്ത വിവരവും അതുമായി ബന്ധപ്പെട്ട്   മാെഴിയെടുക്കാൻ വിളിപ്പിച്ച ഭർത്താവ് ആ വീഡിയാേയിൽ കാണുന്നത് അവൾ തന്നെയാണെന്ന് സംശയിക്കുന്നതായി മാെഴി നൽകിയതും അവളറിയുന്നത്. കേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. എല്ലാമറിഞ്ഞിട്ടും അയാൾ എന്തിനാവും അങ്ങനെയൊരു കള്ളമാെഴി നൽകിയത്?

ആ ചാേദ്യത്തിനുള്ള മറുപടി രണ്ട് ദിവസത്തിന് ശേഷം ഡൈവോർസ് പെറ്റീഷൻ്റെ  രൂപത്തിൽ അവളെ തേടിയെത്തി. കുടുംബത്തെ പോലും മറന്നുള്ള സാേഷ്യൽ മീഡിയ അഡിക്ഷനും സ്വന്തം നഗ്നത പോലും ഓൺലൈനായി പങ്കുവെക്കുന്ന തരത്തിലുള്ള സ്വഭാവദൂഷ്യവുമാണ് വിവാഹമോചനം ആവശ്യപെടുന്നതിനുള്ള കാരണങ്ങളായി ചേർത്തിരിക്കുന്നത്.

പക്ഷെ, അവളാകെ തകർന്നു പോയത് മക്കളുടെ ചാേദ്യങ്ങൾക്ക് മുമ്പിലാണ്.

"അമ്മയുടെ റീൽസൊക്കെ കുറച്ചോവറാണെന്ന് ഞാനെപ്പഴും പറയാറില്ലേ?" - ഒമ്പതാം ക്ലാസുകാരി മകളാണ്.

"അല്ലെങ്കിലും ഞങ്ങൾ പറയുന്നതിന് നിങ്ങൾക്കെന്തെങ്കിലും വിലയുണ്ടോ. എൻ്റെ ഫ്രണ്ട്സിൻ്റെ മുമ്പിൽ വരുമ്പാേഴെങ്കിലും ഒരു ഷാൾ എടുത്തിടാൻ ഞാനെത്ര വട്ടം പറഞ്ഞിട്ടുള്ളതാ?" - ചാേദിക്കുന്നത് പ്ലസ്ടുക്കാരൻ മകനാണ്.

ശരിയാണ്; ഒരിക്കൽ അവനങ്ങനെ ആവശ്യപ്പെട്ടപ്പോൾ, "പിള്ളേരല്ലേടാ..അവരുടെ അമ്മമാർക്കുള്ളതല്ലേടാ എനിക്കുമുള്ളത്." എന്ന് ചിരിച്ചു തള്ളുകയാണുണ്ടായത്. പക്ഷെ, ഏത് കണ്ണുകൾ കാെണ്ടാവും അവൻ തൻ്റെ സുഹൃത്തുക്കളുടെ അമ്മമാരെ നാേക്കിയിട്ടുണ്ടാവുകയെന്ന്  ഇപ്പോൾ ചിന്തിച്ചപ്പോൾ അവളാകെ ഭയന്നു പോയി.

മക്കൾക്ക് സ്വന്തം അമ്മയെ തിരിച്ചറിയാതിരിക്കാനാവുമോ; അതോ, ഭർത്താവിനെ പോലെ അവരുമങ്ങനെ നടിക്കുകയാണാേ. ശരീരമാകെ തളരുന്നതായി അവൾക്കനുഭവപ്പെട്ടു. 

അന്നു തന്നെ ഭർത്താവ് മക്കളേയും കാെണ്ട് അയാളുടെ തറവാട്ടിലേക്ക് പോയി.

ഒറ്റയ്ക്കായെന്നുറപ്പായപ്പോൾ ദുഃഖവും ഭയവുമെല്ലാം വഴിമാറി. സത്യം തെളിയുന്നത് വരെ തളരാതെ പോരാടാൻ അവൾ മനസ്സുറപ്പിച്ചു.

പരാതി നൽകി രണ്ട് മാസത്തിനകം ഫോറൻസിക് പരിശോധനാ ഫലം വന്നു. എന്നാൽ, ആ വീഡിയോയിലുള്ളത് അവളല്ലെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. മറ്റൊരു ലാബിലേക്ക് കൂടി പരിശോധനക്കയക്കാനുള്ള അവളുടെ അപേക്ഷക്ക് ഉദ്യോഗസ്ഥർ വലിയ പരിഗണന നൽകിയില്ല. 'സർട്ടിഫിക്കറ്റ് ലഭിച്ചാലുമില്ലെങ്കിലും സത്യം നിങ്ങൾക്കറിയാമല്ലോ' എന്നൊരു തണുപ്പൻ നിലപാടായിരുന്നു അവർക്ക്.

ആകെ മനസ്സു തകർന്ന് അവിടെ നിന്നും തിരിച്ചു പോരാനൊരുങ്ങുമ്പോഴാണ് സാമൂഹിക പ്രവർത്തകയും സ്ത്രീപക്ഷവാദിയും എഴുത്തുകാരിയുമാെക്കെയായ ടീച്ചറെ കണ്ടുമുട്ടിയത്. ഒരു പ്രമുഖ സിനിമാനടൻ്റെ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ പ്രതികരിച്ചതിന് താൻ നേരിടുന്ന സൈബറാക്രമണണത്തെ പറ്റി പരാതിപ്പെടാൻ വന്നതായിരുന്നു അവർ. വിവരങ്ങളെല്ലാമറിഞ്ഞപ്പോൾ അവർ തന്നെയാണ് സ്റ്റെഫിയെ
വിളിച്ച് ഇത് വാർത്തയാക്കാൻ ഏർപ്പാടാക്കിയത്. 

ആ വാർത്ത ചർച്ചയായതോടെ ഡിജിപി തന്നെ നേരിട്ടിടപെട്ടാണ്  സൈബർ-ഫോറൻസിക്കിൽ രാജ്യത്തെ അവസാനവാക്കായ സി-ഡാക്കിലേക്ക് വീഡിയാേ പുന:പരിശോധനക്കായി അയക്കുന്നത്. ആ വീഡിയോയിലുള്ളത് അവളല്ലെന്ന് സംശയലേശമന്യേ സാക്ഷ്യപെടുത്തുന്നതായിരുന്നു മൂന്നു മാസത്തിന് ശേഷം വന്ന സി-ഡാക്കിൻ്റെ പരിശോധനാഫലം.

"ഞാനൊരു തെറ്റും ചെയ്തില്ലെന്ന് പൂർണ്ണബാേധ്യമുള്ളതിനാലാണ് എൻ്റെ മുഖവും പേരു വിവരങ്ങളും മറയ്ക്കാതിരുന്നത്. ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകുന്ന മറ്റാർക്കെങ്കിലും അതൊരു പ്രചോദനമാവട്ടെയെന്നും കരുതി. ഒറ്റക്കായെന്ന തിരിച്ചറിവായിരുന്നു പോരാടാനുള്ള  ഊർജ്ജം. എന്നാൽ, പിൻതിരിഞ്ഞു നാേക്കുമ്പോൾ എനിക്കെങ്ങനെ ഇവിടെ വരെയെത്താനായെന്ന് അതിശയിക്കാറുണ്ട്. ഞാൻ തെറ്റുകാരിയല്ലെന്ന് എൻ്റെ മക്കൾക്ക് മുന്നിലെങ്കിലും തെളിയിക്കണമെന്നുള്ള വാശിയായിരുന്നു. എൻ്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടതോടെ മക്കളും ഭർത്താവും തിരിച്ചു വരുമെന്നാണ് വിശ്വാസം" -ഇങ്ങനെയൊരു ശുഭാപ്തി വിശ്വാസം പങ്കുവെച്ചു കൊണ്ടാണ് ആ ചാനൽ ഇൻ്റർവ്യൂ അവസാനിക്കുന്നത്.

3

ഹാളിനകത്ത് ഞാൻ പ്രതീക്ഷിച്ചതിലധികം ആളുകളുണ്ടായിരുന്നു. മുഖ്യധാരാ മാധ്യമ പ്രതിനിധികളുടെ കുറവ് നികത്താൻ വേണ്ടതിലധികം ഓൺലൈൻ മാധ്യമക്കാരവിടെ എത്തിച്ചേർന്നിരുന്നു. വേദിയിൽ അവർക്കിരുവശത്തുമായി ടീച്ചറും മറ്റൊരു  സ്ത്രീസംഘടനാ പ്രതിനിധിയുമുണ്ട്. 

"വരൂ.. വരൂ.. നിങ്ങളെ കാത്തിരിക്കുകയായിരുന്നു. മറ്റാരു വന്നില്ലെങ്കിലും നിങ്ങളുടെ ചാനലിൽ നിന്നാരെങ്കിലും എത്തുമെന്നെനിക്കുറപ്പായിരുന്നു. തുടക്കം താെട്ടേ എനിക്കൊപ്പം നിന്നവരല്ലേ. പറഞ്ഞാൽ തീരാത്തത്ര കടപ്പാടുണ്ട്"

എഴുന്നേറ്റ് നിന്ന് കൈകൂപ്പിയാണ് അവരെന്നെ സ്വാഗതം ചെയ്തത്. അൽപം കൂടി നേരത്തെ ഇറങ്ങാതിരുന്നതിൽ എനിക്കപ്പോൾ കുറ്റബോധം തോന്നി.

ടീച്ചർ മെെക്ക് കെെയിലെടുത്തു.

"എന്നാലിനി നമ്മൾക്ക് തുടങ്ങാം. ഇനിയാരെങ്കിലും വരുമെന്ന് തോന്നുന്നില്ല. ഇന്നത്തെ തിരക്കിനിടയിലും ഞങ്ങളുടെ പെട്ടെന്നുള്ള ക്ഷണം സ്വീകരിച്ചെത്തിയ നിങ്ങൾക്ക് ആദ്യമേ നന്ദി അറിയിക്കുന്നു."

തുടർന്ന് സംസാരിക്കാനായി  മെെക്ക് അവർക്കു കൈ മാറി.

"എല്ലാർക്കും നമസ്കാരം. സി-ഡാക്കിൻ്റെ സാക്ഷ്യപ്പെടുത്തലോടെ എൻ്റെ പ്രശ്നങ്ങളെല്ലാം തീർന്നതല്ലേ, പിന്നെന്തിനാണ് വീണ്ടുമൊരു പത്രസമ്മേളനമെന്നാവും നിങ്ങളിൽ പലരും ചിന്തിക്കുന്നത്."

വളരെ പതിഞ്ഞ സ്വരത്തിലാണ് അവർ സംസാരിച്ചു തുടങ്ങിയത്. ഇൻ്റർവ്യൂവിൽ കണ്ട പോരാട്ടവീര്യമെല്ലാം എവിടെയോ നഷ്ടമായതു പോലെ എനിക്കപ്പോൾ താേന്നി.

"ആ സാക്ഷ്യപ്പെടുത്തലോടെ എനിക്കു നീതി ലഭിച്ചുവെന്ന് തന്നെയാണ് നിങ്ങളെപ്പോലെ  ഞാനും വിശ്വസിച്ചത്.  പക്ഷെ, ബന്ധുക്കളുടേയും നാട്ടുകാരുടെയും മുന്നിൽ ഞാൻ തെറ്റുകാരിയല്ലെന്ന് തെളിയിക്കാൻ ആ രേഖ മാത്രം പോരെന്നാണ് എൻ്റെ ഭർത്താവ് ഇപ്പോൾ പറയുന്നത്. അതിനാൽ വിവാഹമോചന പെറ്റീഷൻ പിൻവലിക്കാനും എൻ്റെ മക്കളെ വിട്ടു തരാനും അദ്ദേഹം തയ്യാറാവുന്നില്ല."

പെട്ടെന്നു നിർത്തി, നിറഞ്ഞ കണ്ണുകൾ സാരിത്തുമ്പിനാലാെപ്പിക്കൊണ്ട് അവർ തുടർന്നു.

"നിങ്ങൾ തന്നെ പറയൂ, ഞാൻ ചെയ്ത തെറ്റെന്താണ്? ഏതോ ഒരാൾ എൻ്റേതെന്ന പേരിൽ ഒരു വ്യാജ വീഡിയോ പങ്കുവെച്ചതിന് ഞാനെങ്ങനെയാണ് കുറ്റക്കാരിയാവുന്നത്? എന്നിട്ടുമാെരു സ്ത്രീക്ക് അനുഭവിക്കാവുന്നതിൻ്റെ പരമാവധി ഞാനനുഭവിച്ചു. ഇനിയുമെനിക്ക് വയ്യ."

തികട്ടി വരുന്ന കരച്ചിലിൽ വാക്കുകൾ മുറിഞ്ഞു പോകുന്നു.  ടീച്ചർ അവളുടെ കൈയ്യിൽ നിന്നും മൈക്ക് വാങ്ങി.

"നിങ്ങളിവളുടെ ചാേദ്യം കേട്ടില്ലേ...? ആശാൻ്റെ സീത തൻ്റെ രാമനോട് ചോദിച്ചതും ഇതേ ചോദ്യമാണ്. രാവണന് അവളുടെ ശരീരത്തോട് മാേഹം താേന്നിയതെങ്ങനെയാണ് സീതയുടെ തെറ്റാവുന്നത്. അങ്ങനെ, യാതാെരു തെറ്റും ചെയ്യാതിരുന്നിട്ടും സീതയ്ക്ക്  അഗ്നിപരീക്ഷ നടത്തി സ്വന്തം ശുദ്ധി തെളിയിക്കേണ്ടി വന്നു. എന്നിട്ടുമവളെ രാമൻ സ്വീകരിച്ചില്ല. വർഷങ്ങൾക്കു ശേഷം, കാട്ടിൽ വസിക്കുന്ന സീതയെ വീണ്ടുമാെരിക്കൽ കൂടി കണ്ടുമുട്ടിയപ്പോൾ  രാജ്ഞിയായി സ്വീകരിക്കാൻ രാമൻ തയ്യാറാകുന്നു. പക്ഷെ, അതിനവൾ വീണ്ടുമാെരിക്കൽ കൂടി അഗ്നിശുദ്ധി നേടണമെന്ന ആവശ്യം തള്ളിക്കളഞ്ഞു കാെണ്ട്  സീത അമ്മയായ ഭൂമിദേവിക്കൊപ്പം പോയെന്നാണ് കഥ. ഇവിടെ,
സമാനമായ അവസ്ഥയിലൂടെയാണ് ഈ സ്ത്രീയും കടന്നു പോകുന്നത്. എല്ലാ സത്യവുമറിഞ്ഞിട്ടും കൂടെ നിൽക്കാത്ത ഭർത്താവിനും തന്നെ അവിശ്വസിച്ച മക്കൾക്കും ബോധ്യപ്പെടാൻ വേണ്ടി മാത്രമാണ് അവൾ ഒറ്റയ്ക്ക്  പോരാടിയത്. പക്ഷെ, ഫോറൻസിക് പരിശോധനയെന്ന അഗ്നിപരീക്ഷ മാത്രം പോരത്രേ, സമൂഹത്തെ ബാേധ്യപ്പെടുത്താൻ പാകത്തിലുള്ള പുതിയൊരു സാക്ഷ്യം വേണമെന്നാണ് ഈ അഭിനവ രാമനും ആവശ്യപ്പെടുന്നത്."

അടുത്ത ഊഴം വേദിയിലെ മൂന്നാമത്തെ സ്ത്രീയുടേതായിരുന്നു.

"കാര്യങ്ങളാെട്ടുമനുകൂലമല്ലെങ്കിലും ഈ പ്രസ്സ്മീറ്റ് ഇന്ന് തന്നെ നടക്കണമെന്ന നിർബന്ധം ഞങ്ങൾക്കുണ്ടായിരുന്നു. അങ്ങ് വടക്ക്  പുതിയൊരു രാമരാജ്യത്തിനായുള്ള പ്രാണപ്രതിഷ്ഠ നടക്കുന്ന ഇന്ന് തന്നെ വേണമല്ലോ ഈ സീതയുടെ രണ്ടാം അഗ്നിപരീക്ഷ നടക്കേണ്ടത്. ഈ രാജ്യം സീതയുടേത് കൂടിയാണെന്ന ഒരാേർമ്മപ്പെടുത്തലിന് അത്രെയെങ്കിലും വേണ്ടേ ?"

മെെക്ക് വീണ്ടും അവളിലേക്ക് തന്നെയെത്തി.

"സമൂഹത്തിൻ്റെ കണ്ണുകളാണല്ലോ നിങ്ങൾ മാധ്യമങ്ങൾ. നിങ്ങളെനിക്ക് വേണ്ടി സാക്ഷ്യം പറയുക. കഴിഞ്ഞ കുറേയേറെ വർഷങ്ങളായി ഞാനൊരു സ്തനാർബുദബാധിതയാണെന്ന കാര്യം ഞാനും ഭർത്താവും മക്കളിൽ നിന്നു പോലും മറച്ചു വെച്ചതാണ്. ചികിത്സ സാധ്യമല്ലാത്ത ഘട്ടത്തിലാണത് തിരിച്ചറിഞ്ഞത്. ആ വീഡിയോയിൽ കാണുന്ന സുന്ദരമായ മാറിടം എൻ്റേതായിരുന്നെങ്കില്ലെന്ന് സത്യമായും ഞാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ, എൻ്റേത് ഇങ്ങനെയാണ്; ഇതും 
വെെകാതെ മുറിച്ചു മാറ്റപ്പെടും."

ഇത്രയും പറഞ്ഞു കൊണ്ട് അവൾ സ്വന്തം സാരി നെഞ്ചിൽ നിന്നും പറിച്ചു മാറ്റി. ഹുക്ക് വലിച്ചു പൊട്ടിച്ച ബ്ലൗസിനടിയിലെ നഗ്‌നത ഞങ്ങൾക്ക് മുന്നിൽ വെളിപ്പെട്ടു. 

അർബുദത്തിൻ്റെ കാളിമ പടർന്ന് വികൃതമായ ആ വലിയ സ്തനങ്ങളാണ് അവളെ കുറ്റവിമുക്തയാക്കാനുള്ള അന്തിമ സാക്ഷ്യമെന്ന തിരിച്ചറിവിൽ, ചവിട്ടി നിൽക്കുന്ന ഭൂമി വാ പിളർന്ന് ഞങ്ങളെയൊന്നാകെ വിഴുങ്ങി.

Monday, 30 January 2023

ഗോ റിപബ്ലിക്

കോടതി മുറി തിങ്ങി നിറഞ്ഞിട്ടുണ്ട്. കാരണം വിചിത്രമായ ഒരു കേസിന്റെ തുടർ വാദമാണ് ഇന്ന് നടക്കുന്നത്. നിലവിൽ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന വൈചിത്ര്യങ്ങളെ ഓർക്കുമ്പോൾ ഈ കേസിനെ വിചിത്രമെന്ന് വിശേഷിപ്പിക്കാമോ എന്നതൊരു തർക്കവിഷയമാണ്.

"ഒബ്ജെക്ഷൻ സസ്റ്റെയിന്ഡ്" 

 ഇല്ലാത്ത ചുറ്റിക കൊണ്ട് ജഡ്‌ജി മേശപ്പുറത്ത് മൂന്ന് വട്ടം ആഞ്ഞടിച്ചു.

"താങ്ക്യൂ യുവറോണർ"

ഗൗൺ വലിച്ച് നേരെയിട്ട് പ്രതിഭാഗം വക്കീൽ മുന്നോട്ട് കയറി നിന്നു.

"പബ്ലിക് പ്രോസിക്യൂട്ടറുടെ വാദങ്ങൾ അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ; എന്റെ കക്ഷി ഈ രാജ്യത്തെ ഔദ്യോഗിക മത വിഭാഗത്തിൽപ്പെട്ട ഒരാളല്ല. മാത്രവുമല്ല സ്വന്തം പൗരത്വം തെളിയിക്കാനാവശ്യമായ രേഖകളൊന്നും അയാളുടെ പക്കലില്ല."

പബ്ലിക് പ്രോസിക്യൂട്ടറുടെ കനത്ത താടി രോമങ്ങൾക്കിടയിൽ ഒരു നനുത്ത ചിരി പടർന്നു. അത് അവഗണിച്ചു കൊണ്ട് പ്രതി ഭാഗം വക്കീൽ തുടർന്നു:

"പക്ഷെ അദ്ദേഹം പറയാത്ത ചില കാര്യങ്ങൾ എനിക്ക് ബോധിപ്പിക്കാനുണ്ട്. അതിനായി മുൻകൂറായി സമർപ്പിച്ച പട്ടികയിൽ നിന്നും ഒരു വ്യക്തിയെ എനിക്ക് കോടതി മുമ്പാകെ ഹാജരാക്കേണ്ടതുണ്ട്."

"യെസ്...പ്രൊസീഡ്"

മുന്നിലെ പട്ടികയിലൂടെ കണ്ണോടിച്ചു കൊണ്ട് ജഡ്ജി മുരണ്ടു.

പുറകിലായി ഒന്ന് തട്ടിയപ്പോൾ അവൾ മുന്നോട്ട് കയറി നിന്നു. 

"ഈ വ്യക്തി രാജ്യത്തെ പൗരനാണെന്നതിൽ ആർക്കും എതിർപ്പില്ലെന്ന് വിശ്വസിക്കട്ടെ."

പ്രതിഭാഗം വക്കീൽ ഗൗൺ വലിച്ചു നേരെയിട്ടു.

"എന്ത് ചോദ്യമാണ് ഹേ.. നിങ്ങളെന്താ കോടതിയെ കളിയാക്കുകയാണോ? ഇദ്ദേഹം വെറുമൊരു പൗരനാണോ; നമ്മുടെ ദേശീയതയുടെ പ്രതീകമല്ലേ?"

ജഡ്ജി ആകാവുന്നത്രയും മുന്നോട്ട് വളഞ്ഞു നിന്ന് കൈകൾ കൂപ്പി. മുറിയിലെ ഭൂരിപക്ഷവും യാന്ത്രികമായി ജഡ്ജിയെ അനുകരിച്ചു. അത് ഇഷ്ടപ്പെട്ട മട്ടിൽ അവൾ തല കുലുക്കിയപ്പോൾ കഴുത്തിലെ മണി കിലുങ്ങി.

"ക്ഷമിക്കണം കളിയാക്കാൻ ഉദ്ദേശിച്ചതല്ല."

പ്രതിഭാഗം വക്കീൽ കൈകൂപ്പി തല കുനിച്ചു.

""ഓക്കെ...പ്രൊസീഡ്"

"യുവറോണർ, അങ്ങ് പറഞ്ഞ പ്രകാരം നമ്മുടെ ദേശീയതയുടെ പ്രതീകമായ ഇദ്ദേഹവുമായി എന്റെ കക്ഷി തീവ്ര പ്രണയത്തിലാണ്. അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഒരു പെരുന്നാൾ ദിനത്തിൽ അറവ് കത്തിയുടെ മുനയിൽ നിന്നും ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത് എന്റെ കക്ഷിയാണ്. അന്ന് തുടങ്ങിയ ബന്ധം വീട്ടുകാരുടെ കടുത്ത എതിർപ്പുകൾ മറികടന്നും എന്റെ കക്ഷി തുടരവേയാണ്..."

"ഒബ്ജക്ഷൻ യുവറോണർ"

പ.പ്രോ. അലറിക്കൊണ്ട് സീറ്റിൽ നിന്നും ചാടിയെണീറ്റു.

"ഒബ്ജെക്ഷൻ സസ്റ്റെയിന്ഡ്" 

വിരണ്ടു പോയ ജഡ്ജി പറഞ്ഞാെപ്പിച്ചു.

"ദിസ് ഈസെ ക്ലിയർ കേസ് ഓഫ് ലൗ ജിഹാദ്... നമ്മുടെ ദേശീയതയുടെ പ്രതീകത്തെ പോലും പ്രണയക്കുരുക്കിൽപ്പെടുത്തി മതപരിവർത്തനം നടത്താൻ ധൈര്യം കാണിച്ച ഇയാൾക്കെതിരെ കോടതി സ്വമേധയാ കേസെടുക്കണമെന്നാണ് എനിക്ക് പറയാനുളളത്." 

ഒറ്റശ്വാസത്തിൽ പറഞ്ഞ് തീർത്ത് പ.പ്രോ. സീറ്റിലമർന്നു.

"നിങ്ങൾക്കെന്താണ് പറയാനുളളത്"

ജഡ്ജി പ്ര.ഭാ. വക്കീലിനെ നോക്കി.

"യുവറോണർ, പ.പ്രോ.യുടെ ഈ ആരോപണം ഞാൻ പ്രതീക്ഷിച്ചതാണ്. പക്ഷെ എന്റെ കക്ഷിയുടെ പ്രണയത്തിന്റെ ആത്മാർത്ഥത തെളിയിക്കാനാകും എന്ന ഉറപ്പ് എനിക്കുണ്ട്." 

പ്ര.ഭാ. വക്കീൽ മുന്നോട്ട് ചെന്ന് ചില കടലാസ്സുകൾ കോടതി ക്ലാർക്കിന് കൈ മാറി.
 
"എന്റെ കക്ഷിയുടെ വീട് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലെ സർക്കാർ വക ഗോശാലയിൽ വെച്ച്, ഗോരക്ഷക് പ്രമുഖിന്റെ കാർമ്മികത്വത്തിൽ, ഇവരുടെ വിവാഹം നടന്നതിന്റെ രേഖകൾ ഇവിടെ സമർപ്പിച്ചിട്ടുള്ളത് താങ്കൾക്ക് പരിശോധിക്കാവുന്നതാണ്. മാത്രവുമല്ല, രാജ്യത്തിന്റെ ഔദ്യോഗിക മതത്തിലേക്ക് മാറാനുള്ള ആഗ്രഹം അറിച്ചു കൊണ്ട് ദേശീയ മതപരിവർത്തന കമ്മീഷന് എന്റെ കക്ഷി നൽകിയ അപേക്ഷയും ഇവിടെ സമർപ്പിച്ചിട്ടുണ്ട്. ഈ വസ്തുതകളെല്ലാം പരിഗണിച്ചു കൊണ്ട് എന്റെ കക്ഷിക്ക് പൗരത്വം അനുവദിച്ച് നൽകണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു."

ഉച്ച ഭക്ഷണത്തിനായി പിരിഞ്ഞ കോടതി വീണ്ടും ചേർന്നു.

തികട്ടിക്കയറി വന്ന വായു പ്രവാഹത്തെ ഒരിറക്ക് വെള്ളത്തോടൊപ്പം കുടിച്ചിറക്കി കൊണ്ട് ജഡ്ജി ഇങ്ങനെ വിധി പ്രസ്താവിച്ചു:

"രാജ്യത്തിന്റെ നിലവിലെ നിയമ വ്യവസ്ഥയനുസരിച്ച് ഒരു പൗരന്റെ നിയമപരമായ പങ്കാളിക്ക് പൗരത്വത്തിന് അർഹതയുണ്ട്. കോടതിക്ക് മുന്നിൽ സമർപ്പിക്കപ്പെട്ട രേഖകൾ പ്രകാരം പ്രതി ഔദ്യോഗിക മതാചാര പ്രകാരം രാജ്യത്തെ പൗരനുമായി വിവാഹം ചെയ്യപ്പെട്ടിട്ടുളളതാണ്. മാത്രവുമല്ല, പ്രതിയുടെ പങ്കാളിയായ പൗരൻ ഒരു വിശിഷ്ട വ്യക്തി കൂടിയാണെന്നത് വിഷയത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ആയതിനാൽ, പ്രതിക്ക് രാജ്യത്തിന്റെ പൗരത്വം അനുവദിച്ച് നൽകണമെന്നും 
ഘർ വാപസി പദ്ധതിയിൽ ഉൾപ്പെടുത്തി ആറു മാസത്തിനകം പ്രതിയെ രാജ്യത്തിന്റെ ഔദ്യോഗിക മതത്തിലേക്ക് പരിവർത്തനം ചെയ്യണമെന്നും ഈ കോടതി വിധിക്കുന്നു."

ഇല്ലാത്ത ചുറ്റിക പല തവണ വായുവിൽ ഉയർന്നു താഴ്ന്നു.

Monday, 2 January 2023

ഹണി ട്രാപ്

"ഒരു കപ്പക്കഷ്ണത്തിലൊടുങ്ങുന്ന വിശപ്പിനെ മാത്രം സ്വപ്നം കണ്ട്, കെണിയിലേക്കാണെന്ന പൂർണ്ണ ബോധ്യത്തോടെ നടന്നു കയറുന്ന ചില എലികളുണ്ട്" - കേ.സി. പങ്കജാക്ഷന്റെ 'എലിക്കെണി' എന്ന കഥയിൽ നിന്നും.

കണ്ടവരൊക്കെ വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. സോഷ്യൽ മീഡിയയിലാണെങ്കിൽ ടൺ കണക്കിന് പോസിറ്റീവ് റിവ്യൂസും പിന്നെ മികച്ച റേറ്റിങ്ങും.  അതൊക്കെ കണ്ടിട്ടാണ്, നല്ല തിരക്കുള്ള സമയമായിരുന്നിട്ടും, നെറ്റ്ഫ്ലിക്സിലെ പുതിയ സീരിസ് കാണണമെന്ന് രഘു തീരുമാനിച്ചത്. പ്രതീക്ഷ തെറ്റിയില്ല; കണ്ടു തുടങ്ങിയപ്പോൾ നിർത്താൻ തോന്നിയില്ല. റിലീസായ മുഴുവൻ എപ്പിസോഡുകളും ഒറ്റയിരുപ്പിന് കണ്ട് തീർത്തപ്പോഴേക്കും നേരം പുലർച്ചെ മൂന്ന് മണി കഴിഞ്ഞിരുന്നു. ടിവി ഓഫ് ചെയ്ത് കിടപ്പു മുറിയിലേക്ക് നടക്കുമ്പോഴാണ് മകന്റെ മുറിയുടെ  വാതിലിനടിയിലൂടെ അരിച്ചെത്തുന്ന ലാപ്ടോപ്പിന്റെ വെട്ടം ശ്രദ്ധിച്ചത്. നേരമിത്ര വൈകിയിട്ടും ഉറങ്ങാതെ അവനെന്താണ് പരിപാടി എന്നന്വേഷിക്കാനാണ് ചെന്നത്. പക്ഷെ, വാതിൽക്കലെത്തിയപ്പോൾ അയാൾക്ക് മുന്നിൽ വളരെ പഴക്കമുള്ളാെരു രംഗം തെളിഞ്ഞു. 

വെപ്രാളം കൊണ്ട് കുറ്റിയിടാൻ മറന്നു പാേയ വാതിൽ തുറന്ന് മുറിയിലേക്ക് പെട്ടെന്ന് കയറി വന്ന അച്ഛൻ. വിറച്ചു പോയ കൗമാരക്കാരന്റെ കൈയ്യിൽ നിന്നൂർന്നു വീണ മാസികയിലെ അർദ്ധനഗ്നസുന്ദരി തറയിൽ മലർന്നു കിടന്നു. ഒന്നും ചോദിക്കാതെ, അവനെ നോക്കിയൊന്ന് പുഞ്ചിരിച്ചു കൊണ്ട് ഇറങ്ങിപ്പോയ അച്ഛന് പുറകിൽ വാതിലടഞ്ഞു.

ഓർമ്മയിൽ നിന്നുണർന്നപ്പോൾ, മകന്റെ വാതിൽക്കൽ നിന്നും വേഗം തിരിച്ചു നടന്ന്, ഒരറ്റത്തായി ഭാര്യ ചെരിഞ്ഞു കിടന്നുറങ്ങുന്ന കിങ്-സൈസ് കിടക്കയുടെ മറ്റേയറ്റത്തായി അയാൾ ചെന്നു മലർന്നു.

പതിവ് തെറ്റിയിട്ടാവണം, ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടന്നുരുളുമ്പോഴാണ് സൈലന്റ് മോഡിലിട്ട മൊബൈൽ ബെഡ്സൈഡ് ടേബിളിൽ കിടന്ന് വട്ടം കറങ്ങിയത്. അയാൾ പിടഞ്ഞെണീറ്റു. 

ഉദയേച്ചിയാണ് വിളിക്കുന്നത്. 'എന്തിനാണാവോ ഈ നട്ടപ്പൊലർച്ചക്ക്' എന്ന ദ്രുതചിന്തയെ,  ആസ്ത്രേലിയയിൽ അപ്പോഴേക്കും നേരം പരപരാ വെളുത്തുവെന്ന തിരിച്ചറിവ് വെട്ടിത്തിരുത്തി. 

"നീയ്യ് വേഗാ സൂം മീറ്റില് കേറ്. ലിങ്ക് വാട്ട്സാപ്പില്ണ്ട്"

ഫോണുമായി രഘു സിറ്റിങ്ങ് റൂമിലെ സെറ്റിയിൽ ചെന്നിരുന്നു. വാട്ട്സാപ്പ് തുറന്ന് സൂം മീറ്റിന്റെ ലിങ്കിൽ കുത്തിത്തുറന്നു. വിചാരിച്ചത് പോലെ മീറ്റിന്റെ ഓർഗനൈസർ "പുരു നായർ" തന്നെ. ഉദയേച്ചിയുടെ ഭർത്താവ് പുരുഷോത്തമൻ നായരെന്ന പുരുവേട്ടൻ ആസ്ത്രേലിയയിൽ ഒരു ഫാർമാ കമ്പനിയിലെ വലിയ ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ കമ്പനി വക പ്രീമിയം സൂം അക്കൗണ്ടിലാണ് കോവിഡ് കാലത്തെ വിഷുവിനും ഓണത്തിനും കുടുംബയോഗം ചേർന്നത്.

ലാപ്ടോപ് സ്ക്രീനിലെ ചതുരക്കളങ്ങളിൽ നിരന്ന നാലാമൻ ഉദയയുടേയും രഘുവിന്റെയും മൂത്ത സഹോദരൻ ഭാസ്കരനാണ്. എല്ലാ മുഖങ്ങളിലെയും പതിവില്ലാത്ത ഗൗരവം തിരിച്ചറിഞ്ഞതോടെ മുഖത്ത് വരുത്തിയ പുഞ്ചിരി രഘു പെട്ടെന്ന് തന്നെ മായ്ച്ചു കളഞ്ഞു.

"വിശേഷാെക്കെ അറിഞ്ഞില്ലേ" - ഭാസ്കരേട്ടനാണ്

എന്തോ പറയാനാഞ്ഞ ഉദയേച്ചിയെ പുരുവേട്ടൻ തടഞ്ഞു.

"നീ മിണ്ടല്ല; ഞാൻ സ്ക്രീൻ ഷെയർ ചെയ്യാം"

പുരു നായർ തന്റെ സ്ക്രീൻ ഷെയർ ചെയ്യുന്നുവെന്ന സന്ദേശത്തിന് ശേഷം, ഒരു പ്രമുഖ ഓൺലൈൻ വാർത്താ പാേർട്ടലിന്റെ പേജ് സ്ക്രീനിൽ നിറഞ്ഞു.

"ഹണിട്രാപ്പ് സംഘം പിടിയിൽ; തട്ടിപ്പിന് ഇരയാക്കപെട്ടവരിൽ പോലീസുകാരും പ്രമുഖരും" എന്ന തലക്കെട്ടിനടിയിലെ വിശദമായ വാർത്തയിലേക്ക് സൂം ഇൻ ചെയ്തപ്പോൾ, സംഘത്തിന്റെ കെണിയിൽ പെട്ടവരിൽ  പ്രമുഖ സാഹിത്യകാരൻ കേ.സീ.പങ്കജാക്ഷനുമുണ്ടെന്ന് പോലീസ് വൃത്തങ്ങളെയുദ്ധരിച്ച് മാധ്യമം റിപ്പോർട്ട് ചെയ്ത ഭാഗം വ്യക്തമായി. തട്ടിപ്പു സംഘത്തിലെ ഒരു യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കേസീയുടെ അക്കൗണ്ടിൽ നിന്നും മാസാമാസം അയ്യായിരം രൂപ വീതം  പോയതിന്റെ സ്റ്റേറ്റ്മെന്റും തെളിവായി  ചേർത്തിട്ടുണ്ട്. 

സ്ക്രീൻ ഷെയറിങ്ങ് അവസാനിച്ച ശേഷം 
കുറച്ചു നേരത്തേക്ക് ആരുമൊന്നും മിണ്ടിയില്ല.

ആ വാർത്തയിൽ പ്രതിപാദിച്ച, കേസി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന, കേ.സി.പങ്കജാക്ഷനെന്ന പ്രമുഖ എഴുത്തുകാരന്റെ  മക്കളാണ് ഭാസ്കരനും ഉദയയും രഘുവും.

"തൃപ്തിയായല്ലോ നിനക്ക്?"
ഭാസ്കരേട്ടന്റെ ചോദ്യം തന്നോടാണെന്ന് മനസിലായിട്ടും രഘു പ്രതികരിച്ചില്ല. 

മറ്റാരോടുമാലോചിക്കാതെ, അച്ഛന് സ്മാർട്ട് ഫോൺ വാങ്ങി നൽകിയത് രഘുവാണ്. അമ്മയുടെ ഒന്നാമാണ്ടിന് കൂടിയപ്പോഴായിരുന്നുവത്.  

ഇടക്കിടെ വന്നു കാണാമെന്നും പറ്റുമ്പോഴൊക്കെ കൂടെ താമസിക്കാമെന്നുമൊക്കെയുള്ള ധാരാളം ഉറപ്പുകൾ  അച്ഛന് നൽകിയിട്ടാണ്, അമ്മ മരിച്ചതിന്റെ പതിനാറു തികയുന്നതിന് മുമ്പേ തന്നെ മക്കളൊക്കെ പിരിഞ്ഞതെങ്കിലും ആ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിരുന്നില്ല. ഇതിനിടയിൽ ഉദയ ഭർത്താവിനൊപ്പം  ആസ്ത്രേലിയിലേക്കും രഘു ജോലി സംബന്ധമായി ഡൽഹിലേക്കും സ്ഥലം മാറി. ഭാസ്കരൻ നേരത്തെ തന്നെ യുഎസിൽ സെറ്റിൽഡാണ്.

മലയാളത്തിലെ ഏറെ ആഘോഷിക്കപ്പെട്ട എഴുത്തുകാരനായിട്ടും, സ്വഭാവത്തിലെ കാർക്കശ്യം കാരണം കേസിക്ക് വലിയ സുഹൃദ് വലയമോ സ്തുതിപാഠക സംഘമോ ഉണ്ടായിരുന്നില്ല. അതിനാൽ വീട്ടിൽ വിരുന്നുകാരും കുറവായിരുന്നു. ഭാര്യയുടെ മരണത്തോടെ അയാൾ കൂടുതൽ ഉൾവലിഞ്ഞു. കോവിഡ് കാലത്തെ സാഹിത്യ സംഗമങ്ങൾ ഓൺലെെനിലുമായതോടെ,  മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ എല്ലാകാലത്തും മടിച്ചു നിന്ന കേസി തികച്ചും ഒറ്റപ്പെട്ടു. 

അടുത്തിടെ, ഒരു പ്രമുഖ മാസികയിൽ കേസിയുടെ അഭിമുഖ സംഭാഷണം വന്നിരുന്നു. "എന്ത് കൊണ്ട് ഇപ്പോഴൊന്നും എഴുതുന്നില്ല?" എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത് ഇങ്ങനെയാണ്- "എഴുതാനുള്ളതെല്ലാം ഞാൻ നേരത്തെ എഴുതി തീർത്തതാണ്. എഴുത്ത് ജീവിതത്തിനിടയിൽ കുടുംബത്തിനൊപ്പം സമയം ചിലവിടാൻ എനിക്ക് സാധിച്ചിട്ടില്ല. എഴുത്തു മുറിയെന്നത് എന്റേത് മാത്രമായ ഒരു ലോകമെന്ന് പ്രഖ്യാപിച്ച് അവിടേക്ക് ഭാര്യക്കും മക്കൾക്കും കൂടി പ്രവേശനം നിഷേധിച്ചു.  എഴുതാനുള്ളതെല്ലാം പെട്ടെന്ന് തീർത്ത ശേഷം, ശിഷ്ട ജീവിതം കുടുംബത്തിനൊപ്പം കഴിയാമെന്നായിരുന്നു എന്റെ വ്യാമാേഹം. പക്ഷെ, ഇപ്പോൾ ഭാര്യ എന്നെ വിട്ട് പോയി. മക്കൾ അവരുടേതായ തിരക്കുകളിലുമായി. എനിക്കാണെങ്കിൽ ഇപ്പോൾ കുറേയേറെ സമയമുണ്ട്; പക്ഷെ എഴുതാൻ യാതൊന്നുമില്ല". 

കേസിയുടെ ചിരിക്കുന്ന ചിത്രത്തോടൊപ്പം ചേർത്ത ആ വരികളിലെ നനവ് രഘു അന്നു തന്നെ തൊട്ടറിഞ്ഞതാണ്. ഫോണിലൂടെ അച്ഛൻ കാര്യമായൊന്നും സംസാരിക്കാറില്ല. അങ്ങോട്ട് പറയുന്നതെല്ലാം മൂളിക്കേൾക്കും. ഒടുവിൽ എപ്പോഴാണ് വീട്ടിലേക്ക് വരുന്നതെന്ന് മാത്രം ചോദിക്കും. 

അമ്മയുടെ ആണ്ട് ബലിക്ക് ഒരാഴ്ച്ച മുമ്പേ തന്നെ രഘു വീട്ടിലെത്തിയിരുന്നു. അമ്മയില്ലാതായ ഒറ്റ വർഷം അച്ഛനെ എത്രത്തോളം മാറ്റിയെന്ന് അയാൾ അദ്ഭുതപ്പെട്ടു. കാലങ്ങളായി പരുക്കനെന്ന് ഉള്ളിലുറച്ചു പോയൊരാൾ തന്നെ കണ്ടമാത്രയിൽ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞപ്പോൾ രഘു അപ്പാടെ തളർന്നു പോയി. അവർ മാത്രമായ പിന്നീടുള്ള ദിവസങ്ങളിൽ പെട്ടെന്നൊരു നാൾ ഒറ്റക്കായി പാേയതിന്റെ വേവലാതികൾ യാതൊരു മറയുമില്ലാതെ അച്ഛനയാളോട് പങ്കു വെച്ചു. അങ്ങനെയാണ് അമ്മ ബാക്കിയാക്കി പോയ ശൂന്യതയുടെ നിലയില്ലാക്കയത്തിൽ നിന്നും അച്ഛനെ കരകയറ്റണമെന്ന് രഘു ഉറപ്പിച്ചത്.

ആണ്ടിന്റെ തലേന്ന്, എല്ലാവരും ഒരുമിച്ചുണ്ടായ അത്താഴ സമയത്താണ് അച്ഛനെ വീണ്ടുമൊരു വിവാഹം ചെയ്യിക്കുന്നതിനെ പറ്റി ആലോചിക്കണമെന്ന് രഘു പറഞ്ഞത്.  അത്താഴ പാത്രത്തിലേക്ക് തല കുമ്പിട്ടിരിക്കുന്ന അച്ഛന്റെ പ്രതികരണത്തിന് പോലും കാക്കാതെ, മൂത്ത സഹോദരങ്ങളിരുവരും വിയോജിപ്പ് വ്യക്തമാക്കി. ഈ പ്രായത്തിൽ അച്ഛന് വേണ്ടത് പെൺകൂട്ടല്ലെന്നും; വീണു പോയാൽ പിടിച്ചെഴുന്നേൽപ്പിക്കാൻ കെൽപ്പുള്ള ആൺ സഹായിയെ ആണെന്നും അവർ വിധിച്ചു.  

ആണ്ടുചടങ്ങുകൾ കഴിഞ്ഞ് തിരിച്ചു പോകുമ്പോഴേക്കും പുരുവേട്ടന്റെ അകന്ന ബന്ധത്തിലുള്ള ഒരു മെയിൽ നഴ്സിനെ അച്ഛന് വേണ്ടി അവർ ഏർപ്പാടാക്കിയിരുന്നു. ഏതായാലും, തിരിച്ചു പോകുന്നതിന് മുമ്പേ രഘു അച്ഛനൊരു  സ്മാർട്ട്ഫോൺ വാങ്ങി നൽകി. അച്ഛനത് വലിയ സമ്മതമില്ലായിരുന്നു. എങ്കിലും, വീഡിയോ കാളിലൂടെ എല്ലാവരെയും ഇടക്കിടെ കാണാമെന്ന പ്രലോഭനത്തിലും ഫോണിന്റെ അടിസ്ഥാന ഉപയോഗങ്ങൾ നഴ്സ് പയ്യൻ പഠിപ്പിച്ചു നൽകുമെന്ന ഉറപ്പിലും അച്ഛൻ വഴങ്ങി.

ഏറെ വൈകാതെ തന്നെ, ആഴ്ച്ചയിലൊരിക്കലെങ്കിലും അച്ഛനും മക്കളും വാട്സാപ്പ് ഗ്രൂപ്പ് കോളിൽ സംസാരിക്കാൻ തുടങ്ങി. അത്തരം ഒത്തുചേരലുകൾ ഒറ്റപ്പെട്ടുവെന്ന തോന്നലിൽ നിന്നും രക്ഷപ്പെടാൻ കേസിയെ വളരെയധികം സഹായിച്ചിരുന്നു. എന്നാൽ അൽപം കഴിഞ്ഞതോടെ, എല്ലാവരും ഒരുമിച്ച് കാളിൽ വരാതായി. പതുക്കെ കോളുകളുടെ ദൈർഘ്യം കുറയുകയും ഇടവേളകൾ കൂടുകയും ചെയ്തു.  പിന്നീട് ഓഡിയോ കാളിലേക്കും അവിടെ നിന്നും വോയ്സ് മെസേജുകളിലേക്കും ചുരുങ്ങുകയും ചെയ്തു. അപ്പോഴേക്കും കേസി സ്വന്തമായൊരു ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കി സോഷ്യൽ മീഡിയയിൽ ഇടപെട്ടു തുടങ്ങിയിരുന്നു. അച്ഛന്റെ ഈ പ്രകടമായ മാറ്റത്തിന് ഒരു കാരണമാവാൻ സാധിച്ചതിൽ രഘു രഹസ്യമായി അഭിമാനിച്ചിരുന്നു. 

പക്ഷെ, അതിനിടയിൽ  കേസിക്ക് വലിയൊരബദ്ധം പറ്റി.  ഒരശ്ലീല വീഡിയോ ക്ലിപ് അയാളുടെ ഫേസ്ബുക്ക് പ്രാെഫൈലിലൂടെ അറിയാതെ പങ്ക് വെക്കപ്പെട്ടു. മാധ്യമങ്ങളേറ്റെടുത്തതോടെ വിഷയമാകെ വഷളായി. ഒടുക്കം, "എന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തിരിക്കുന്നു" എന്ന് നഴ്സ് പയ്യനെ കൊണ്ട് പോസ്റ്റ് ചെയ്യിപ്പിച്ച ശേഷം കേസിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യിക്കുകയാണുണ്ടായത്.അവരോടാലോചിക്കാതെ അച്ഛന് സ്മാർട്ട്ഫോൺ വാങ്ങിച്ചു കൊടുത്തതിന്റെ പേരിൽ കുറ്റം മുഴുവൻ സഹോദരങ്ങളന്ന് രഘുവിന്റെ മേൽ ചാർത്തിക്കൊടുത്തിരുന്നു. 

"അന്നേ ആ ഫോൺ തിരികെ വാങ്ങിക്കേണ്ടതായിരുന്നു. അതെങ്ങനാ തനിക്ക് മാത്രേ അച്ഛനോട് സ്നേഹള്ളൂന്ന് തെളിയാക്കാനല്ലേ ഇവിടെ ഒരോരുത്തര് വല്ലാണ്ടെ ശ്രമിക്കുന്നേ" - തന്നെ കുറ്റപ്പെടുത്താൻ കിട്ടുന്ന ഒരവസരവും ഭാസ്കരേട്ടൻ പാഴാക്കില്ലെന്ന്  രഘുവിനറിയാം.

"മാനം പോവുമ്പോ അതെല്ലാർടേം പൂവല്ലോ. നാട്ടിലെപ്പോലല്ല; ഇനിയിവിടുത്തെ മലയാളി അസോസിയേഷൻകാരുടെ മുഖത്തൊക്കെ എങ്ങനെ നോക്കുന്നാലോചിക്കുമ്പഴാ..." - ഉദയേച്ചി പറഞ്ഞു.

"നടന്നത് നടന്നിട്ട് നമ്മളിങ്ങനെ തമ്മാമ്മിൽ കുറ്റപ്പെടുത്തിയിട്ടെന്താ കാര്യം" - പുരുവേട്ടൻ ഇടപെട്ടു.

"ഇതാ നഴ്സ് പയ്യന്റെ തലയിലങ്ങ് വെക്കാം; അല്ലാതെന്ത്. അച്ഛനറിയാതെ ഫോണും ബാങ്ക് അക്കൗണ്ടും അവനുപയോഗിച്ചു. അത്ര തന്നെ" - പുരുവേട്ടൻ പോംവഴി പറഞ്ഞു.

"അവൻ സമ്മതിക്കുമോ ..." - ഭാസ്കരേട്ടന് സംശയം

"സമ്മതിപ്പിക്കാം. നമ്മുടെ പയ്യനാണ്. പക്ഷെ അതിനളിയന്റെ ചെറിയ സഹായം വേണം. ഇങ്ങനൊരു മോശം പേരുണ്ടായാൽ അവന് പിന്നെ നാട്ടിൽ നിൽക്കാനാവില്ലല്ലോ. അത് കൊണ്ട്, കേസാെക്കെ വേഗം തീർത്ത് അവനെയങ്ങ് അമേരിക്കക്ക് കൊണ്ട് പോയി ഒരു ജോലി ശര്യാക്കി കൊടുക്കണം."

ഭാസകരേട്ടന് സമ്മതിക്കാതെ നിവൃത്തിയില്ലായിരുന്നു. മൂത്ത മകളുടെ വിവാഹം ഏതാണ്ടുറച്ചതാണ്; റിസ്കെടുക്കാനാവില്ല.

രഘുവിനോട് നാളെ തന്നെ നാട്ടിൽ പോയി അച്ഛനെ കൊണ്ട് പത്ര സമ്മേളനം നടത്തിച്ച് നഴ്സ് പയ്യനെ കുറ്റക്കാരനാക്കാൻ നിർദ്ദേശിച്ചു കൊണ്ട് യോഗം പിരിഞ്ഞു.

***********

അടുത്ത ദിവസം അതിരാവിലെ കേസീയുടെ വീട്ടിൽ:

"മുറ്റം നിറയെ പത്രക്കാരാ മാഷേ... ഇങ്ങളൊന്ന് വേഗം വന്നേ..." - നഴ്സ് പയ്യൻ വാതിലിൽ വീണ്ടുമൊരു വട്ടം കൂടി ആക്കത്തിൽ തട്ടി

"എന്തേടോ, എനിക്ക് പുതിയ അവാർഡ് വല്ലതും തരപ്പെട്ടോ" - വെളുക്കെ ചിരിച്ചു കൊണ്ട് കേസി വാതിൽ തുറന്നു.

"ഇതതൊന്ന്വല്ല...കാര്യായിട്ടെന്തോ പ്രശ്നണ്ട്" പുതിയൊരു സർജിക്കൽ മാസ്ക് മാഷിന്റെ കൈയ്യില് വെച്ച് കൊടുത്തിട്ട്  പയ്യൻ ധൃതിയിൽ ഉമ്മറത്തേക്ക് നടന്നു. അരക്കെെയ്യൻ ബനിയന് മീതെ കാവിമുണ്ട്  മുറുക്കിയുടുത്തു കൊണ്ട് കേസി പുറകെയും.

ഉമ്മറം നിറയെ മാസ്ക്ധാരികളാണ്. വാതിൽക്കൽ തെളിഞ്ഞ മാഷിന്റെ മുഖത്തെ ചാനൽ മൈക്കുകൾ പൊതിഞ്ഞു. .

"അല്ലാ, എന്തേപ്പോ എല്ലാരൂടെ ?"

അമ്പരപ്പ് ഒട്ടും പ്രകടമാക്കാതെ മാഷ് പോയി ഉമ്മറക്കസേരയിലമർന്നു.

"മാഷിന്റെ പ്രതികരണമറിയാൻ വന്നതാണ്" - കൂട്ടത്തിലാെരാൾ പറഞ്ഞു.

"എന്തിനോട് ?"

"തേൻകെണി സംഘത്തിന്റെ വാർത്ത കണ്ടില്ലേ?"  

"തേൻകെണിയോ... അതെന്താത്?"

"മാഷ് ടിവീം പത്രോമൊന്നും വായിക്കാറില്ലേ ?"

ചെറുപ്പക്കാരൻ റിപ്പോർട്ടർക്ക് ക്ഷമ നശിച്ചു തുടങ്ങി.

"സത്യം പറഞ്ഞാ...ഇല്ല.. പത്രോം കേബിളും നിർത്തീട്ടിപ്പോ മാസം കൊറച്ചായി. വേണ്ടതൊക്കെ ഇപ്പോ ഇതിലുണ്ടല്ലോ"  മാഷ് സ്മാർട്ട്ഫോണുയർത്തി കാട്ടി.

"മാഷേ, സ്ത്രീകളെ ഉപയോഗിച്ച് ആളുകളോട് അടുപ്പമുണ്ടാക്കി നേടുന്ന സ്വകാര്യ ഫോട്ടോകളും വീഡിയോകളും സന്ദേശങ്ങളുമൊക്കെ കാണിച്ച് കാശടിക്കുന്നതിനെയാണല്ലോ "ഹണിട്രാപ്പ്" എന്ന് പറയുന്നത്; അതിനെ ഒന്ന് മലയാളീകരിച്ചതാണ് 'തേൻകെണി'  എന്നത്. "

കേസീയുടെ കഥകളിലെ ദുർഗ്രാഹ്യതയെ പറ്റി നല്ല ബോധ്യമുള്ള, കൂട്ടത്തിലെ തല മുതിർന്ന റിപ്പോർട്ടർ കാര്യങ്ങൾ വിശദീകരിച്ചു.

"ആയ്ക്കോട്ടെ, സാധിക്കുന്നത്ര വാക്കുകൾ മലയാളത്തിലാക്കുന്നത് നല്ല കാര്യല്ലേ. പക്ഷെ ഇതിലിപ്പം ഞാനെന്ത് പ്രതികരിക്കണമെന്നാ തിരിയാത്തെ?"

ചെറുപ്പക്കാരൻ റിപ്പോർട്ടറുടെ ക്ഷമ കെട്ടു.

"മാഷേ, ഇങ്ങനൊരു സംഘം ഇന്നലെ പോലീസിന്റെ പിടിയിലായിട്ടുണ്ട്. അതിലൊരു യുവതിയുടെ അക്കൗണ്ടിലേക്ക് മാഷിന്റെ അക്കൗണ്ടിൽ നിന്നും  അയ്യായിരം രൂപ വീതം, കഴിഞ്ഞ കുറെ മാസങ്ങളായി  പോയിട്ടുമുണ്ട്. അതെന്തിനാണെന്നറിയാനാണ് ഞങ്ങൾ വന്നത്"

"ദാ...ഇവളാണ് ആള്" - മറ്റൊരാൾ ഫോൺ കേസിയുടെ നേരെ ഉയർത്തി.

മാഷിന്റെ മുഖമിരുണ്ടത് എല്ലാവരും ശ്രദ്ധിച്ചു. പക്ഷെ, പെട്ടെന്നു തന്നെ മുഖത്ത് പ്രസന്നത വരുത്തിക്കൊണ്ട് അയാൾ പറഞ്ഞു - 

"ഓഹ്... ഇപ്പോ സംഗതി പിടികിട്ടി. അതിനെ പറ്റിയാവുമ്പോ കുറച്ചേറെ പറയാനുണ്ട്. നിങ്ങളിങ്ങനെ വന്ന കാലിൽ നിൽക്കാതെ ഉള്ള സ്ഥലത്തൊക്കെ അഡ്ജസ്റ്റ് ചെയ്തിരിക്ക്."

മാഷിന്റെ സ്വഭാവം വെച്ച്, ഒരു പ്രതികരണം പോലും  കിട്ടാതെ ചീത്ത കേട്ട് മടങ്ങേണ്ടി വരുമോ എന്ന് ഭയന്നിടത്ത് ഒരു പത്രസമ്മേളനം തന്നെ ഒത്ത് കിട്ടിയേക്കാമെന്ന തോന്നലിൽ റിപ്പോർട്ടർമാരൊക്കെ ഉഷാറായി. കസേരകളിലും ചാരുപടിയിലും നിലത്തുമൊക്കെയായി അവർ നിരന്നു; മാഷിന് ചുറ്റും കുട്ടികളെന്ന പോലെ.

ദീർഘമായൊന്ന് നിശ്വസിച്ച ശേഷം മാഷ് പറഞ്ഞു തുടങ്ങി -

"ഒരു ദിവസം, വാട്ട്സാപ്പിൽ ഈ പെൺകുട്ടി എന്നെ ഇങ്ങോട്ട്  വിളിക്കുകയായിരുന്നു. നമ്പർ തെറ്റിയെന്നാെക്കെയാണ് പറഞ്ഞതെങ്കിലും അതങ്ങനെയല്ലെന്ന് പിന്നീടുള്ള സംസാരത്തിൽ മനസിലായി. എന്റെ പുസ്തകങ്ങളെ പറ്റിയൊക്കെ നല്ല അറിവോടെയാണ് സംസാരിച്ചത്. പിന്നെ പതിയെ വ്യക്തിപരമായ കാര്യങ്ങളൊക്കെ സംസാരിച്ചു തുടങ്ങി. അങ്ങനെ കുറച്ച് ദിവസം നല്ല രീതിയിൽ തുടർന്ന സംഭാഷണം പിന്നെ വീഡിയോ കാളിലേക്കും വളർന്നു. ദിവസവും വിളിച്ച് എന്റെ ആരോഗ്യസ്ഥിതിയൊക്കെ അന്വേഷിക്കും. അടുത്ത് വായിച്ച പുസ്തകങ്ങളെ പറ്റി ചർച്ച ചെയ്യും. അങ്ങനെ എനിക്ക് തുടക്കത്തിലുണ്ടായിരുന്ന സംശയമൊക്കെ മുഴുവനായും മാറിയിരുന്നു. പക്ഷെ, പിന്നീടെപ്പോഴോ സംസാരത്തിന്റെ രീതി മാറിത്തുടങ്ങി. ഒരു ദിവസം ശരീരമൊക്കെ പ്രദർശിപ്പിക്കുന്ന രീതിയിലാണ് വീഡിയോ കാളിൽ വന്നത്. ഇത്തരം തട്ടിപ്പുകളെ പറ്റി വായിച്ചറിഞ്ഞിരുന്നതിനാൽ ഞാൻ ദേഷ്യപ്പെട്ട് കാൾ കട്ട് ചെയ്തു. അവൾ തിരിച്ചു വിളിച്ചിട്ടും എടുത്തില്ല. പക്ഷെ, ആ ബന്ധം അത്ര പെട്ടെന്നുപേക്ഷിക്കാൻ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല അപ്പോൾ ഞാൻ. കാശ് തട്ടിക്കുക മാത്രമായിരുന്നു ഉദ്ദേശ്യമെന്ന് മനസിലായെന്നും തട്ടിപ്പിനിരയാവാൻ താൽപര്യമിലെന്നും എന്നാൽ പഴയത് പോലെ തുടർന്നും എന്നോട് സംസാരിക്കാമെങ്കിൽ വേണ്ട കാശ് തരാൻ തയ്യാറാണെന്നും ഞാനവൾക്കൊരു മെസേജയച്ചു. പക്ഷെ അവളതിന് മറുപടിയൊന്നും തന്നില്ല. ആ നമ്പറിലേക്ക് പിന്നീടെനിക്ക് ബന്ധപ്പെടാൻ സാധിച്ചതുമില്ല.

ആഴ്ചകൾക്ക് ശേഷം മറ്റൊരു നമ്പറിൽ നിന്നും അവളെന്നെ വിളിച്ചു. പറ്റിയ തെറ്റിന് മാപ്പപേക്ഷിച്ചു. കൂടുതലൊന്നും പറയാൻ ഞാൻ അനുവദിച്ചില്ല. ഞങ്ങൾ വീണ്ടും പഴയത് പോലെ സംസാരിച്ച് തുടങ്ങി. ഇപ്പോഴും മിക്ക ദിവസവും വിളിക്കാറുണ്ട്. ഒരുപാട് നേരം പലതും സംസാരിക്കാറുമുണ്ട്. പിന്നെ, നിങ്ങൾ പറഞ്ഞ പാേലെ, കൃത്യമായ ഒരു തുക ഞാനവളുടെ അക്കൗണ്ടിലേക്ക് മാസം തോറും അയക്കുന്നുമുണ്ട്.അതിലെന്തെങ്കിലും തെറ്റുള്ളതായി ഞാൻ കരുതുന്നില്ല. എന്റെ ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഏർപ്പാടാക്കിയ നഴ്സിന് കൃത്യമായ ശമ്പളം ലഭിക്കുന്നുണ്ട്. അപ്പോൾ പിന്നെ, മാനസികാരോഗ്യം നിലനിർത്താൻ സഹായിക്കുന്നവൾക്കും ഞാൻ ശമ്പളം കൊടുക്കണ്ടേ?" 

മാഷ് എല്ലാവരോടുമായാണ് ചോദിച്ചതെങ്കിലും മറുപടിയൊന്നും കിട്ടിയില്ല.

"മാഷേ, എന്താെക്കെ വിഷയങ്ങളാണ് നിങ്ങൾ സംസാരിക്കാറ്?"

ബസിൽ സ്ത്രീകളുടെ സീറ്റിലിരുന്ന യുവാവ് യുവതിക്ക് സീറ്റൊഴിഞ്ഞു കൊടുക്കാതിരുന്ന വാർത്തക്ക് "ബസിനകത്ത് യുവാവ് യുവതിയോട് ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും" എന്ന രീതിയിൽ തലക്കെട്ടെഴുതുന്ന ഓൺലൈൻ മാധ്യമ ലേഖകന് തന്റെ ആദിമചോദന അടക്കാനായില്ല.

"ഒരു മുതിർന്ന ആണും പെണ്ണും സ്വതന്ത്രമായി സംസാരിക്കുന്ന വിഷയങ്ങളെല്ലാം ഞങ്ങൾ സംസാരിക്കാറുണ്ട്. അതിൽ നിങ്ങളുദ്ദേശിച്ച വിഷയവുമുണ്ട്. പക്ഷെ ഒരാണിനും പെണ്ണിനും സംസരിക്കാൻ സെക്സ്‌ മാത്രമേയുള്ളു എന്ന് കരുതുന്നതാണ് സുഹൃത്തേ പ്രശ്നം."

മാസ്ക് വലിച്ചു നേരെയിട്ട് കൊണ്ട് ലേഖകൻ മുഖത്തെ ചമ്മൽ മറക്കാൻ ശ്രമിച്ചു. 

"അല്ല മാഷേ , തട്ടിപ്പാണെന്നറിഞ്ഞിട്ടുമെന്തിനാണ് പിന്നെയും ഇതിനൊക്കെ നിന്ന് കൊടുത്തത് " - കൂട്ടത്തിൽ മുതിർന്ന റിപ്പോർട്ടറാണ്

"അതൊരു നല്ല ചാേദ്യമാണ്.  അതിന് മറുപടി വിശദമായി തന്നെ പറയേണ്ടതുണ്ട്."

മാഷ് നിവർന്നിരുന്നു

"ഭാര്യ പെട്ടെന്ന് മരിച്ചതോടെ തന്നെ ഞാൻ വല്ലാതെ ഒറ്റപ്പെട്ടു പോയിരുന്നു. മക്കളെല്ലാവരും അകലെയാണ്. കോവിഡും കൂടി വന്നതോടെ മനസ് പാളം തെറ്റാൻ തുടങ്ങി. അങ്ങനെയാണ്, തനിച്ചായിപ്പോയ ഒരാളെ കൂടെ നിർത്താമെന്ന് ഇളയ മകൻ പറഞ്ഞപ്പോൾ ഞാൻ സമ്മതം മൂളിയത്. ജീവിച്ചിരിക്കുന്നു എന്ന് സ്വയം ബോധ്യപ്പെടുത്താൻ എനിക്കപ്പോഴൊരു കൂട്ട് അത്യാവശ്യമായിരുന്നു. പക്ഷെ എന്റെ മൂത്ത മക്കൾക്ക് അത് ശരിയായി തോന്നിയില്ല. പകരം അവരെനിക്കൊരു മെയിൽ നഴ്സിനെ ഏർപ്പാടാക്കി തന്നു. അവന്റ നിർദേശം തള്ളപ്പെട്ടതിൽ നിരാശനായെങ്കിലും ഒരു സ്മാർട്ട്ഫോൺ എനിക്ക് വാങ്ങി തന്നിട്ടാണ് ഇളയവൻ മടങ്ങിയത്.

ഇനി എനിക്ക് പറയാനുള്ളത് എന്നെപ്പോലെ ജീവിതാന്ത്യത്തിൽ പെട്ടെന്നൊരു നാൾ ഒറ്റപ്പെട്ടു പോയവരെ പറ്റിയാണ്. ഏറെ പഴുത്തു പോയ ഞങ്ങൾക്ക് വേണ്ടത് മരുന്നും ശ്രുശ്രൂഷയും മാത്രമാണെന്ന് നിങ്ങൾ പച്ചിലകൾ തെറ്റിദ്ധരിക്കരുത്. എഴുപതും എൺപതും വർഷം ജീവിച്ചതാേടെ ഞങ്ങൾക്ക് ജീവിതം മടുത്തുവെന്ന് കരുതുകയുമരുത്. ഈ മൊബൈൽ ഫോണെന്നത് നിങ്ങൾ ചെറുപ്പക്കാർക്ക് അതിവേഗ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാവും. പക്ഷെ ഞങ്ങളുടെ തലമുറയിൽപ്പെട്ട ഭൂരിഭാഗത്തിനും ഒറ്റപ്പെടലിന്റെ പടുകുഴിയിൽ നിന്നും രക്ഷപ്പെടാൻ കിട്ടുന്ന ഒരു കച്ചിത്തുരുമ്പാണത്. തേഞ്ഞു തീരാറായ ഞങ്ങളുടെ തലച്ചോറിന് അതിന്റെ പ്രവർത്തനം പൂർണ്ണമായി മനസിലാക്കാനാവില്ലായിരിക്കാം. എങ്കിലും വാശിയോടെ ഞങ്ങൾ പഠിക്കാൻ ശ്രമിക്കും. ചിലപ്പോൾ അബദ്ധങ്ങളും പറ്റും. എന്നാലും തോറ്റു കൊടുക്കില്ല. തങ്ങളുടെതെന്ന് വിശ്വസിച്ചിരുന്ന ലോകത്തിൽ ഒറ്റപ്പെടുന്നു എന്ന് തിരിച്ചറിയുമ്പോൾ, നിരാശരാവാതെ പുതുലോകങ്ങളിലേക്കുള്ള വാതായനങ്ങൾ  ഇത് ഞങ്ങൾക്ക് തുറന്നു തരുന്നു.

സ്മാർട്ട് ഫോൺ കിട്ടിയപ്പോൾ ഇടക്കെങ്കിലും മക്കളെ കണ്ട് സംസാരിക്കാൻ സാധിച്ചിരുന്നു. അതോടെ ഒറ്റക്കായെന്ന തോന്നൽ തന്നെ മാറി വന്നതാണ്. പക്ഷെ, അവർ വീണ്ടുമവരുടെ തിരക്കുകളിലേക്ക് മടങ്ങിയപ്പോൾ ഞാൻ പഴയതിലുമേറെ ഒറ്റപ്പെട്ടു. അങ്ങനെയുള്ള സമയത്താണ് ആ പെൺകുട്ടിയോട് ഞാനടുക്കുന്നത്. പിന്നീട്, അതൊരു കെണിയായിരുന്നു എന്നറിഞ്ഞപ്പോഴും, എന്നോട് സംസാരിക്കാൻ സമയം കണ്ടെത്തുന്ന ഒരാളെ നഷ്ടപ്പെടുത്താൻ സാധിക്കുന്ന സാഹചര്യമായിരുന്നില്ല എന്റേത്. അവൾക്ക് വേണ്ടത് കാശായിരുന്നെങ്കിൽ എനിക്ക് വേണ്ടതൊരു കൂട്ടായിരുന്നു. അത് ഞങ്ങൾ പരസ്പരം നൽകി. ശാസ്ത്രത്തിൽ പറയുന്നത് പോലൊരു സിമ്പയോട്ടിക് റിലേഷൻഷിപ്പ്.

എലിപ്പെട്ടിയിൽ കപ്പ വെച്ചിട്ടല്ലേ നമ്മൾ എലിയെ പിടിക്കുന്നത്. പാരമ്പര്യമായി ആർജിച്ച അറിവ് വെച്ച് അതൊരു കെണിയാണെന്നും തങ്ങളെ ആകർഷിക്കാനാണ് അതിനകത്ത് കപ്പക്കഷ്ണം വെച്ചിരിക്കുന്നതെന്നും എലികൾക്കറിയേണ്ടതാണ്. എന്നിരുന്നാലും, വിശപ്പ് സഹിക്കാതെ വരുമ്പോൾ, കപ്പയെന്ന ഒറ്റ ലക്ഷ്യം മാത്രം മുന്നിൽ കണ്ട്,  ചില എലികൾ അറിഞ്ഞു കൊണ്ട് കെണിയിലേക്ക് നടന്നു കയറുമെന്ന് ഞാൻ പണ്ടേ എഴുതി വെച്ചിട്ടുണ്ടല്ലോ. കുഞ്ചനും ആശാനും മാത്രമല്ല കേസീക്കും അറം പറ്റാമല്ലോ. ഇനി നാളേക്ക് പറ്റിയ ഒരു തലക്കെട്ട് കൂടിയങ്ങ് പറഞ്ഞു തന്നേക്കാം -  'കെണിയിലായ കേസി' ... ഏങ്ങനൊണ്ട് ?

കുംഭ കുലുക്കിക്കൊണ്ട് മാഷ് വിടർന്നു ചിരിച്ചു. ആ ചിരി ഒരു നറു നിലാവു പോലെ ചുറ്റിലുമിരുന്നവരിലേക്കും പടർന്നു. 

Wednesday, 30 November 2022

ഫെമിനിച്ചി

കഥയുടെ പേര് വായിച്ച് തെറ്റിദ്ധരിക്കണ്ട; ഇതെന്റെ കഥയാണ്. 

ഞാനൊരു പട്ടിയാണ്; നെറ്റി ചുളിക്കേണ്ട, അസ്സൽ പെൺപട്ടി തന്നെ.

പേരോ........??? എനിക്ക് പേരില്ല. 

ഊരും പേരുമില്ലാതെ തെരുവിൽ വന്നടിയുന്ന എന്നെ പോലുള്ളവരെ നിങ്ങൾ വിളിക്കുന്ന പേരില്ലേ; അത് തന്നെ വിളിച്ചോളൂ. കേൾക്കാൻ അത്ര സുഖമില്ലെങ്കിലും മുഖം കറുപ്പിക്കാതെ, വാലാട്ടി നിന്ന് ഞാൻ വിളി കേൾക്കാം. പക്ഷെ, ദയവ് ചെയ്ത്, നിങ്ങളെന്റെ കഥ മുഴുവനായും ശ്രദ്ധിച്ച് കേൾക്കണം.

നഗരത്തിരിക്കിന് വെളിയിൽ, എന്നാൽ മുൻസിപ്പാലിറ്റി പരിധിയിലെ ഒരു ചെറിയ വീടിന്റെ വിറകു പുരയിലാണ് എന്റെ പിറവി. അമ്മയുടെ കന്നിപ്രസവമായിരുന്നു- ഞാനും നാല് സഹോദരൻമാരും. അമ്മയുടെ ചൂടു പറ്റിക്കിടന്ന്, മത്സരിച്ച് അമ്മിഞ്ഞ കുടിച്ച്, വിറക് പുരക്കുള്ളിൽ ചാടിമറിഞ്ഞ്... ഓ... എന്തൊരു രസമായിരുന്നു. എന്നാൽ അധിക നാൾ അത് നീണ്ടില്ല. പാമ്പ് കടിയേറ്റാണ് അമ്മ മരിച്ചത്; ക്ഷമിക്കണം, ചത്തത്. വിറക് കൂനയിൽ നിന്നും ഞങ്ങൾക്ക് നേരെ പടം വിരിച്ചെത്തിയ പാമ്പിനെ ഏറെ പണിപ്പെട്ടാണ് അമ്മ കൊന്നത്. രണ്ടായി മുറിഞ്ഞ പാമ്പിനരികിൽ നീലിച്ച ശരീരവുമായി അമ്മ കുഴഞ്ഞു വീണപ്പോഴാണ്, കെട്ടി മറിച്ചിലിനിടയിൽ അമ്മക്കു കൊത്തേറ്റിരുന്നെന്ന്  ഞങ്ങളറിഞ്ഞത്. ഞങ്ങളെ പേര് ചൊല്ലി വിളിക്കുന്നതിന് മുമ്പേയാണ് അമ്മ പോയത്. നേരത്തെ തന്നെ പറഞ്ഞുവല്ലോ; എനിക്ക് പേരില്ല.

അവഗണനകളുടെ, വിവേചനങ്ങളുടെ നാളുകളായിരുന്നു പിന്നീടങ്ങോട്ട്. പെണ്ണായത് കൊണ്ട് മാത്രം ഞാൻ ആ വീട്ടുകാരുടെ കണ്ണിലെ കരടായി.  അവരെന്നെ പലവട്ടം ഓടിച്ചു വിടാൻ ശ്രമിച്ചതാണ്; ഞാൻ പോയില്ല. സഹോദരൻമാർക്ക് കിണ്ണത്തിൽ നിറയെ പാൽ കിട്ടിയപ്പോൾ, അവർ ബാക്കിയാക്കിയത് ഞാൻ നക്കിത്തുടച്ചു. അവർക്ക് മീനും ഇറച്ചിയും, എനിക്ക്  ചവച്ചു തുപ്പിയ എല്ലും മുള്ളും. നിങ്ങൾ മനുഷ്യരോളം സ്ത്രീ വിരുദ്ധർ വേറെയില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞ നാളുകൾ. മാസങ്ങൾ  കഴിഞ്ഞു പോകെ സഹോദരർ തടിച്ചുരുണ്ടും ഞാൻ ശോഷിച്ചുമിരുന്നു. ഞങ്ങളെ കണ്ടാൽ ഒരേ പ്രായക്കാരാണെന്ന് ആരും പറയില്ല. 

അങ്ങനെയിരിക്കെ, ആ വീട്ടിലേക്ക് ഒരാൾ വന്നു. വീട്ടുകാരൻ  എന്റെ തടിച്ചുരുണ്ട സഹോദരരെ അയാൾക്ക് മുന്നിൽ നിരത്തി; അയാളുടെ മുഖം തെളിഞ്ഞു. ഒരു പിടി നോട്ടുകൾ വീട്ടുകാരന് നൽകി അയാൾ അവരെയെല്ലാം ഒരു ചട്ടപ്പെട്ടിയിലാക്കി കൊണ്ട് പോയി. എനിക്ക് വല്ലാത്ത വിഷമമായി. ഞാൻ കുരച്ചു കൊണ്ടു പുറകെയോടിച്ചെന്നു. അയാളെ മടക്കി വിളിച്ച വീട്ടുകാരൻ എന്നെ ചൂണ്ടി എന്തോ പറഞ്ഞു. അയാൾ നിഷേധാർത്ഥത്തിൽ കൈയ്യും തലയുമിളക്കി. ഒടുക്കം കിട്ടിയ നോട്ടുകളിൽ ചിലത് വീട്ടുകാരൻ തിരിച്ച് നൽകിയപ്പോൾ അയാൾ എന്നെയുമെടുത്ത് ആ പെട്ടിയിലേക്കിട്ടു.

പിക്കപ്പ് ഓട്ടോയുടെ പുറകിൽ, കുലുങ്ങിക്കൊണ്ടിരുന്ന പെട്ടിക്കുള്ളിൽ, ഞങ്ങൾ ശ്വാസം മുട്ടിയിരുന്നു. ഞങ്ങളുടെ മോങ്ങലിനു മീതെ മുരണ്ടു കൊണ്ട് ഓട്ടോ കുലുങ്ങിപ്പാഞ്ഞു. അവിടെ എത്തുമ്പോൾ ഞാൻ നല്ല ഉറക്കമായിരുന്നു.

അതൊരു വീടല്ലായിരുന്നു. അവിടെ ഞങ്ങളെ പോലെ പലതരം ജീവികളുണ്ടായിരുന്നു. കൂടുകളിൽ മുയലുകൾ, പട്ടികൾ, അണ്ണാൻ തുടങ്ങിയവ; തൂക്കിയിട്ട കൂടുകളിൽ പക്ഷികൾ; ചില്ലു കുടങ്ങളിൽ നീന്തുന്ന മത്സ്യങ്ങൾ; കാടും കടലും ആകാശവും ആ തകര ഷെഡിൽ സംയോജിച്ച പോലെ. അവിടെ ഒരു പെൺകുട്ടിയുണ്ട്; അയാളുടെ മകളാവണം. അവളാണ് ഞങ്ങൾക്ക് ഭക്ഷണം തരുന്നത്. ദിവസവും അവിടെ പലരും വന്ന് പോയി കൊണ്ടിരുന്നു. ചിലർ ഞങ്ങളുടെ കൂടിനരികിലും വന്നിരുന്നു. കുട്ടികൾ കൂടുതലും വർണ്ണ മീനുകൾക്കരികെ ചുറ്റിപറ്റി നിൽക്കും. ഒരിക്കൽ, ഒരു കുട്ടി അവന്റെ കൈയ്യിലെ കമ്പ് മീനുകളുടെ ചില്ലുകൂട്ടിനക്കത്തിട്ട് ഇളക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. കഴിഞ്ഞ ദിവസം ആരോ വാങ്ങി കൊണ്ട് പോയ ഇണയെ ഓർത്ത് ദുഖിച്ചിരുന്ന സ്വർണ്ണ മത്സ്യം ആ ഇത്തിരി ജലത്തിൽ പേടിച്ച് പരക്കം പായുന്നത് കണ്ടപ്പോൾ എനിക്ക് പ്രതികരിക്കാതിരിക്കാനായില്ല. ഞാൻ ഉറക്കെ കുരച്ചു. അതോടെ അവന്റെ ശ്രദ്ധ എന്നിലായി. എന്നെ തന്നെ തുറിച്ച്  നോക്കുന്നത് കണ്ട് പേടി തോന്നിയെങ്കിലും സ്വർണ്ണ മീനിനെ രക്ഷിക്കാനായതിൽ ഞാൻ സന്തോഷിച്ചു. പക്ഷെ, അവനെനിക്ക് നേരെ ഓടി വന്നു കണ്ണിൽ ഒറ്റക്കുത്ത്. ഹൗ...ഓർക്കുമ്പോൾ ഇപ്പോഴും വേദനിക്കുന്നു.

ഏതായാലും രണ്ടാഴ്ച്ചക്കുള്ളിൽ എന്റെ മൂന്ന് സഹോദരൻമാരേയും ആരൊക്കേയോ വാങ്ങിക്കൊണ്ട് പോയി. മുറിച്ചെവിയനും ഞാനും മാത്രം ബാക്കിയായി. ഒരു ദിവസം കടക്കാരൻ ഞങ്ങളെയും പെട്ടിയിലാക്കി ഇറങ്ങി. ഉച്ചവരെ കറങ്ങിയപ്പോഴേക്കും ഏതോ വീട്ടിൽ അവനെ കൊടുത്തു. പെൺപട്ടിയെ വേണ്ടെന്ന് എല്ലാവരും തീർത്തു പറഞ്ഞു. പിന്നെയും പല വീടുകൾ കയറിയിറങ്ങി; കാര്യമുണ്ടായില്ല. വൈകിട്ട് തിരിച്ചു പോരും വഴി പുഴക്കരയിൽ വണ്ടി നിർത്തി അയാൾ എന്നെയിട്ട ചട്ടപ്പെട്ടി വലിച്ചെറിഞ്ഞു. അത് ചെന്ന് വീണത്  മാലിന്യം തള്ളാനെത്തിയ ലോറിയിലാണ്.  പെട്ടിയിൽ നിന്നും ഞാനൊരു വിധം പുറത്ത് കടന്നപ്പോഴേക്കും ലോറി നീങ്ങി തുടങ്ങിയിരുന്നു. രാവിലെ തൊട്ട് ഒന്നും കഴിക്കാത്തത് കൊണ്ട് നല്ല വിശപ്പുണ്ടായിരുന്നു. ലോറിയുടെ നിലത്ത്  പറ്റിപ്പിടിച്ചു കിടന്ന ഭക്ഷണ സാധനങ്ങൾ ഞാൻ ഓടി നടന്നു തിന്നു തുടങ്ങി. ഒടുവിൽ, തളർന്ന്  ഒരു മൂലയിൽ ചുരുണ്ടു. 

അടിവയറ്റിലേറ്റ തൊഴിയുടെ ഊക്കിൽ ഞാൻ പുറത്തേക്ക് തെറിച്ചു വീണു.  നേരം പരപരാ വെളുത്തിരുന്നു. നിർത്തിയിട്ട ലോറിയിലേക്ക് വീണ്ടും മാലിന്യം നിറക്കുകയാണ്. അതൊരു ബാറിന്റെ അടുക്കളപ്പുറമാണെന്ന് പറഞ്ഞത് അവിടെ പ്രാതൽ കഴിക്കാനെത്തിയ പതിവുകാരാണ്. അങ്ങനെ ഞാനും ആ കൂട്ടത്തിലൊന്നായി.

കാലം കടന്നു പോയി. ഇറച്ചിയും മീനും തിന്ന് തിന്ന് എന്റെ മെല്ലിച്ച ദേഹം തടിച്ചു കൊഴുക്കാൻ തുടങ്ങി; ഞാനൊരു ഒത്ത പെണ്ണായി. കന്നി മാസമല്ലാതിരുന്നിട്ടും, എന്റെ ദേഹത്തിന്റെ മിനുപ്പ് കണ്ട് പലരും മണത്ത് പുറകെ വരാൻ തുടങ്ങിയെങ്കിലും ഞാൻ താൽപര്യം കാണിച്ചില്ല. പക്ഷെ, നിങ്ങളെ പോലെയല്ല കേട്ടോ; ഒരുത്തനും ബലം പ്രയോഗിച്ച് എന്നെ കീഴ്പ്പെടുത്തിയില്ല. അങ്ങനെ ജീവിതം പൊതുവെ സുഖകരമായി പോകുമ്പോഴാണ് അത് സംഭവിച്ചത്. സർക്കാരുത്തരവിൽ ബാർ പൂട്ടി. അതാേടെ ഞങ്ങളുടെ അന്നം മുട്ടി. 

അവിടിന്നിറങ്ങിയ നടത്തം ചെന്ന് നിന്നത് ഒരു കോളനിയിലാണ്. കുറെ അലഞ്ഞിട്ടാണ് എന്തെങ്കിലുമൊന്ന് നക്കാൻ തന്നെ കിട്ടിയത്. അവിടെ മിക്കവാറും കൂരകളിൽ പട്ടിണിയായിരുന്നു;  കഴിക്കാൻ തികയാത്തിടത്തെങ്ങനെയാണ് കളയാനുണ്ടാവുക. എങ്കിലും, അവിടുത്തുകാർ ദയവുള്ളവരായിരുന്നു. ഉള്ളതിൽ ഒരു പങ്ക് അവരെനിക്ക് തന്നു കൊണ്ടിരുന്നു.

ഒരു ദിവസം രാത്രിഭക്ഷണം കഴിഞ്ഞ് മടങ്ങുമ്പോഴാണ്  വഴിയരികിൽ ചോരയൊലിപ്പിച്ച്  കിടക്കുന്ന അവനെ ഞാൻ കാണുന്നത്. നന്നായാെന്ന് നക്കിത്തുടച്ചപ്പോൾ ചോരയൊലിപ്പ് നിന്നു; അവൻ കണ്ണ് മിഴിച്ചു. നാടനല്ല; ഏതോ നല്ല വീട്ടിൽ വളർന്നതാണ്. വീട്ടുകാരൻ മരിച്ചപ്പോൾ അയാളുടെ ഓർമ്മകളോടൊപ്പം വീട്ടുകാർ അവനേയും തല്ലിയിറക്കിയത്രേ. വരത്തനായതിനാൽ തെരുവിലെ കൂട്ടർ കടിച്ചു കുടഞ്ഞതാണ്. മതിൽക്കെട്ടിനകത്തെ സുഖ ജീവിതത്തിനിടയിൽ, പ്രതികൂല സാഹചര്യങ്ങളോട് പൊരുതി നിൽക്കാനൊന്നും അവൻ പരിശീലിക്കപ്പെട്ടിരുന്നില്ല. ഞാനവന് കുറച്ച് ഭക്ഷണം കൊണ്ട് കൊടുത്തു. എണീറ്റ് നടക്കാറായപ്പോൾ പിന്നെ ഒരുമിച്ചായി നടപ്പ്.  അത് വരെ ഒറ്റയായിരുന്ന ഞങ്ങൾ പെട്ടെന്ന് കൂട്ടായി. 

മഴ പെയ്ത് തോർന്ന ഒരു രാത്രി, തെരുവ് വിളക്കിന്റെ മഞ്ഞവെട്ടം പെയ്യുന്ന ഒഴിഞ്ഞ റോഡിലൂടെ നടക്കുമ്പോൾ, അവനെന്നോട് കൂടുതൽ ഒട്ടുന്നത് പോലെ എനിക്ക് തോന്നി; അവന്റെ രോമാവൃതമായ വാൽ എന്നെ ഇക്കിളിപ്പെടുത്തി. അവനെന്നോട് എന്തോ പറയാനുണ്ടെന്ന് എനിക്കുറപ്പായിരുന്നു. ഞാൻ മുമ്പോട്ട് നടന്ന് അവന് നേരെ തിരിഞ്ഞു നിന്നു. കേൾക്കാനാഗ്രഹിച്ചത് ആ തിളങ്ങുന്ന കണ്ണുകളിൽ ഞാൻ വായിച്ചെടുത്തു. ആ രാത്രി ഞങ്ങൾ ഉറങ്ങിയില്ല.

"ഉളുപ്പില്ലാത്ത... നായിന്റ മക്കള്.. മാന്യൻമാര് താമസിക്കുന്നോടത്താ  തോന്ന്യാസം"

മൂർച്ചയുള്ള വാക്കുകൾക്കൊപ്പം വീശിയ സദാചാര ചൂരൽ പുറത്ത് വീണപ്പോഴാണ് എന്റെ പുറകിൽ നിന്നിറങ്ങി അവൻ ഓടിയത്. ഞാനെത്തുമ്പോഴേക്കും അവനെ ചതച്ചരച്ച് പാഞ്ഞ ചരക്ക് ലോറി വളവ് തിരിഞ്ഞു മറഞ്ഞിരുന്നു. ചോരയിൽ കുളിച്ചു കിടന്ന അവനെ ഒന്നേ നോക്കിയുള്ളു. ശരീരത്തിലൂടെ  ഇനിയും വണ്ടികൾ കയറാതിരിക്കാൻ  ഞാനവനെ കഷ്ടപ്പെട്ട് വലിച്ച് റോഡരികിലാക്കി. അൽപനേരം മുമ്പ് അവനുരുമ്മിയ എന്റെ കവിളുകളിൽ അവന്റെ ചോരയുടെ ചൂട് പടർന്നു.

അവന്റെ ശരീരത്തിന് രണ്ട് ദിവസം ഞാൻ കാവലിരുന്നു. നിങ്ങളുടെ കൂട്ടർ അരികിലൂടെ മൂക്ക് പൊത്തി കടന്ന് പോയി. തിരിഞ്ഞു നോക്കാത്തതിൽ എനിക്കദ്ഭുതമില്ല. വണ്ടി ഇടിച്ചു കിടന്ന സ്വന്തം കൂട്ടത്തിൽപ്പെട്ടവനെ നിങ്ങൾ ചോര വാർന്ന് ചാകാൻ വിട്ടതിന് ഞാനൊരിക്കൽ സാക്ഷിയായിട്ടുണ്ട്. ഒടുവിൽ, സമരം തീർന്ന് മുൻസിപ്പാലിറ്റിക്കാർ വന്ന് അവനേയും തൂക്കി വണ്ടിയിലിട്ട് ഓടിച്ച് പോയി. വണ്ടി കാഴ്ച്ചയിൽ നിന്നും മറഞ്ഞപ്പോൾ ഞാനെതിർദിശയിലേക്ക് ലക്ഷ്യമില്ലാതെ പാഞ്ഞു.

ആ ഓട്ടം ചെന്ന് നിന്നത് ഒരു  അപാർട്ട്മെന്റ് സമുച്ചയത്തിന്റെ ഗേറ്റിലാണ്. ബഹുനില കെട്ടിടത്തിന്റെ അറ്റം കാണാൻ കഴുത്ത് വില്ലിച്ചു  ശ്രമിക്കുമ്പോഴാണ് മുന്നിൽ ബിസ്കറ്റ് കഷ്ണങ്ങൾ വന്നു വീണത്. നോക്കിയപ്പോൾ, അരികിലെ ജനാലയ്ക്കൽ ഒരു ചിരിക്കുന്ന മുഖം;  ആ കെട്ടിടത്തിന്റെ കാവൽക്കാരനാണ്. അതൊരു പതിവായി. ദിവസവും രാവിലെ ഞാനവിടെ ചെന്ന്  പിൻകാലുകളിലമർന്ന് മുൻകാലുകളിലുയർത്തി അയാളെ നോക്കും.  അയാളെനിക്ക് ബിസ്കറ്റുകളോ റൊട്ടി കഷ്ണങ്ങളോ ഇട്ട് തരും. എന്നെ തലോടും, വിശേഷങ്ങൾ പറയും. ഒരു ദിവസം, ഞാൻ ബിസ്കറ്റും തിന്ന് അയാൾക്കരികിലിരിക്കുമ്പോഴാണ് ആ കൊമ്പൻ മീശക്കാരൻ വന്നത്.  മേലുദ്യോസ്ഥനെ കണ്ടതും കാവൽക്കാരൻ ചാടിയെണീറ്റ് സല്യൂട്ട് ചെയ്തു. എന്നാൽ, കൊമ്പൻ മീശക്കാരൻ സല്യൂട്ട് മടക്കാതെ എന്നെയും മുന്നിലെ ബിസ്കറ്റിനെയും തുറിച്ചു നോക്കി.

"അപ്പോ ഡ്യൂട്ടി സമയത്ത് ഇതാണ് പരിപാടി"

അയാളുടെ ചോരക്കണ്ണുകൾ നേരിടാനാവാതെ കാവൽക്കാരൻ മുഖം കുനിച്ചു.

"അയ്ശ്ശെരി... പെണ്ണാ...."

എന്റെ വേണ്ടാത്തിടത്തേക്കാണ് അയാളുടെ നോട്ടം എന്നറിഞ്ഞപ്പോൾ ഞാൻ ചൂളിപ്പോയി.

"ഇനി ഇതിന്റെ മണം പിടിച്ച് നാട്ടിലെ സകലയെണ്ണം ഈ ഗേറ്റിന്റെ മുന്നിലുണ്ടാവും.. നോക്കിക്കോ..."

എനിക്ക് നല്ല ദേഷ്യം വന്നു. അയാൾക്കിട്ടൊരു കടി കൊടുക്കാൻ പോലും തോന്നിയതാണ്. ഞങ്ങളുടെ വാലുകൾ കുഴലിലിട്ടാൽ ചിലപ്പോൾ നിവർന്നെന്ന് വരാം. എന്നാലും,  സ്ത്രീകളോടുള്ള നിങ്ങളുടെ മനോഭാവത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ല എന്നെനിക്കുറപ്പായി.

"ഫോ.... " എന്ന കൊമ്പന്റെ ആട്ടലിൽ ആദ്യം ഓടണമെന്ന് കരുതിയതാണ്. എന്നാൽ, ബിസ്കറ്റിൽ കണ്ണും നട്ട് ഗേറ്റിലിരിക്കുന്ന കാക്കയെ കണ്ടപ്പോൾ അനങ്ങാനായില്ല.

"പേടിണ്ടോന്ന് നോക്ക് പട്ടിച്ചിക്ക്"

ബൂട്ടിട്ട പുറംകാലനടി കവിളിൽ വീണപ്പോൾ തല തിരിഞ്ഞു പോയി.

അതിന് ശേഷം ഞാൻ ഗേറ്റിന് മുന്നിലേക്ക് പോകാറില്ല. മതിലിനോട് ചേർന്ന കുറ്റിക്കാട്ടിലിരുന്നാൽ മതി,  കാവൽക്കാരന്റെ ചിരിയും ബിസ്കറ്റുകളും എന്നെത്തേടിയെത്തും.

ആയിടക്കാണ്  അവളെ ഞാൻ പരിചയപ്പെടുന്നത്. അപാർട്ട്മെന്റിലെ താമസക്കാരിയാണ്. ഉടമയായ സ്ത്രീ അപ്പിയിടിക്കാനായി അവളെ കുറ്റിക്കാട്ടിലേക്ക് കൊണ്ട് വരുന്നതാണ്.  ആ സ്ത്രീയുടെ ചെവിയോടൊട്ടിപ്പിടിച്ച പോലെ  എല്ലായ്പ്പോഴും മൊബൈലുണ്ടാവും. അതിൽ സംസാരിക്കുമ്പോൾ അവർ മറ്റേതോ ലോകത്താണ്. അതു കൊണ്ട് ഞങ്ങൾക്ക് സ്വാതന്ത്ര്യത്താേടെ ഇടപഴകാനായി. മൂന്നാം ദിവസം ഞാനെന്റെ കഥ പറഞ്ഞ് തീർത്തപ്പോൾ അവൾ ചുണ്ടുകൾ കോട്ടി സഹതാപം രേഖപ്പെടുത്തി.

''എനിക്കൊരിക്കലും ഇത്തരം അവഗണനകൾ നേരിടേണ്ടി വന്നില്ല" എന്നും പറഞ്ഞ് അവൾ തല ഉയർത്തിപ്പിടിച്ചു.  അത് കണ്ടിട്ടാവണം, യജമാനത്തി ചങ്ങലയിലെ പിടി ഒന്നു മുറുക്കി; ഉയർന്ന തല പതുക്കെ താഴ്ന്നു.

എനിക്കവളോട് കടുത്ത അസൂയ തോന്നി. കഴുത്തിൽ കുടുക്കുണ്ടെങ്കിലെന്താണ്, സമയത്ത് ഭക്ഷണം, ശ്രുശ്രൂഷ, പരമസുഖം. സ്വർണ നിറത്തിലുള്ള ആ കുടുക്ക് കാണാൻ തന്നെന്തൊരു ഭംഗിയാണ്. 

സ്വാതന്ത്ര്യമെന്നൊക്കെ ചുമ്മാ പറയാൻ കൊള്ളാം; ദിവസവും വയറ് നിറക്കാൻ എന്തൊരു പെടാപ്പാടാണ്.  കഴുത്തിൽ അങ്ങനൊരു കുരുക്ക് വീഴാൻ ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.

എന്റെ നേർക്ക് പറന്നു വരുന്ന കുരുക്ക്  കണ്ടതും ഞാൻ കഴുത്ത് നീട്ടിക്കൊടുത്തു. പ്രാർത്ഥന ഇത്ര വേഗം കേട്ടതിന് ഒരു നിമിഷം കണ്ണടച്ച് ദൈവത്തിന് നന്ദി പറഞ്ഞു.

"ഇന്നത്തെ കണക്കിൽ ഒരു നൂറ്റമ്പത് കൂടി എഴുതിക്കോ"

കുരുക്കിനറ്റത്തെ അവസാന പിടച്ചിലിനിടയിൽ ഞാൻ അവസാനമായി കേട്ടു.

Thursday, 23 December 2021

അന്ന് ക്രിസ്തുമസായിരുന്നു

അച്ഛനുമമ്മക്കുമൊപ്പം അഞ്ചാം നിലയിലുള്ള ഫ്ലാറ്റിലാണ് കുട്ടി താമസിച്ചിരുന്നത്.

എല്ലാ കുട്ടികളേയും പോലെ, കളിപ്പാട്ടങ്ങളെന്നാൽ ഈ കുട്ടിക്കും ജീവനായിരുന്നു.

പല തരത്തിലും വലുപ്പത്തിലുമുള്ള പാവകളും പന്തുകളും വണ്ടികളും മൃഗങ്ങളും തോക്കുകളുമൊക്കെയായി കളിപ്പാട്ടങ്ങളുടെ വലിയൊരു ശേഖരം കുട്ടിക്കുണ്ട്. എന്നാലും, എപ്പോൾ പുറത്ത് പോയാലും പുതിയൊരു കളിപ്പാട്ടമില്ലാതെ അവൻ തിരിച്ചു വരാറില്ല. വാങ്ങി കൊടുക്കാതിരിക്കാൻ അച്ഛനുമമ്മയും എത്ര തന്നെ ശ്രമിച്ചാലും ഒടുവിൽ കുട്ടിയുടെ പിടിവാശിക്ക് മുന്നിൽ അവർ തോറ്റു പോകും.

അങ്ങനെയിരിക്കെ, കളിപ്പാട്ടങ്ങളുടെ മൂന്നാമത്തെ പെട്ടിയും നിറഞ്ഞപ്പോൾ അച്ഛനുമമ്മയും ഒന്ന് തീരുമാനിച്ചു; കുട്ടി ഉപയോഗിക്കാത്തതും കേട് വരാത്തതുമായ കളിപ്പാട്ടങ്ങൾ വേറെ ഏതെങ്കിലും കുട്ടികൾക്ക് കൊടുക്കുക. പക്ഷെ കുട്ടിയാകട്ടെ, ഇത് കേട്ടതോടെ അവൻ ഉപയോഗിക്കുന്നില്ലെന്ന് പറഞ്ഞ് അമ്മ മാറ്റി വെച്ച കളിപ്പാട്ടങ്ങൾ കൊണ്ട് കളിക്കാൻ തുടങ്ങി. അതാെക്കെ ബലം പ്രയോഗിച്ച് വാങ്ങാൻ ശ്രമിച്ചപ്പോൾ കുട്ടി നിലത്തുരുണ്ട് കരയാനാരംഭിച്ചു. അങ്ങനെ ഒരിക്കൽ കൂടി കുട്ടിയുടെ വാശി ജയിച്ചു.
നാലാമത്തെ കളിപ്പാട്ടപ്പെട്ടിയും നിറയാൻ തുടങ്ങി.

പിന്നീടൊരു ദിവസം, അച്ഛനും കുട്ടിയും കൂടി അടുത്തുള്ള ഒരു ഷോപ്പിങ്ങ് മാളിലേക്ക് നടക്കുകയായിരുന്നു. 

"നോക്കച്ഛാ... നമ്മടെ വീട്ടിലെ പോലത്തെ പ്ലേ-ടെന്റ്"

റോഡരികിൽ, ഏതോ നാടോടി സംഘം നീല ഷീറ്റ് വലിച്ചു കെട്ടിയുണ്ടാക്കിയ കൂരയെ ചൂണ്ടിയാണ് കുട്ടി പറഞ്ഞത്.

"പ്ലേ-ടെന്റല്ല മോനെ...അതവരുടെ വീടാണ്" - അച്ഛൻ പറഞ്ഞു.

"വീടോ... ഇതോ... അച്ഛൻന്നെ പറ്റിക്ക്യാൻ നോക്കണ്ട" - കുട്ടി മുഖം കൂർപ്പിച്ചു.

മറുപടിയായി, അച്ഛൻ കുട്ടിയെ നോക്കി ചിരിക്കുക മാത്രം ചെയ്തു.

അവരപ്പോഴേക്കും കൂരയുടെ മുന്നിലെത്തിയിരുന്നു.
അതിന്റെ മുന്നിൽ കുറച്ചു കുട്ടികളിരുന്നു കളിക്കുന്നുണ്ട്.

"കണ്ടോച്ഛാ ... ഞാൻ പറഞ്ഞീല്ലേ... ഈ കുട്ടികൾടെ പ്ലേ-ടെന്റാത്"

അച്ഛൻ വീണ്ടും ചിരിക്കാൻ ശ്രമിച്ചു.

"അയ്യേ ...ന്താ കുട്ടികള് ഡ്രെസ്സൊന്നൂടാതെ മണ്ണിലിരിക്കുന്നത്...ജേംസ് വരൂലേ അച്ഛാ"

അച്ഛനൊന്ന് മൂളി കൊണ്ട് നടത്തത്തിന് വേഗത കൂട്ടി.

കുട്ടിയപ്പോഴും തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു.

"നോക്കച്ഛാ... കല്ലോണ്ടൊക്കെയാ അവര് കളിക്കണത്. അങ്ങനെ കളിക്കാൻ പാടുണ്ടോ; വാവു ആവൂല്ലേ."

ഇത്തവണ അച്ഛന് മൂളാൻ സാധിച്ചില്ല.

"മോനേ ഡ്രസ്സ് വാങ്ങാനും കളിപ്പാട്ടം വാങ്ങാനുമൊക്കെ കുറെ പെെസ വേണ്ടെ. ആ കുട്ടികൾടെ അച്ഛനുമമ്മക്കും അത്രക്ക് പൈസ ഉണ്ടാവൂല്ല."

പിന്നീട് കുട്ടിയൊന്നും ചോദിച്ചില്ല. പക്ഷെ, ആ കൂര കാഴ്ച്ചയിൽ നിന്നും മറയുന്നത് വരെ അവൻ ഇടക്കിടെ തിരിഞ്ഞു നോക്കിക്കാെണ്ടിരുന്നു.

അന്ന് മാളിൽ മുഴുവൻ കറങ്ങിയിട്ടും പുതിയൊരു കളിപ്പാട്ടം വാങ്ങാൻ കുട്ടി വാശി പിടിക്കാതിരുന്നത് അച്ഛനെ അദ്ഭുതപ്പെടുത്തി. തിരികെ വീട്ടിലെത്തിയപ്പോൾ, അമ്മയോടത് പങ്ക് വെക്കുകയും ചെയ്തു. 

കുട്ടിയാകട്ടെ, ആ നേരത്ത് തന്റെ പഴയ നഴ്സറി ബാഗിൽ കളിപ്പാട്ടങ്ങൾ കുത്തി നിറക്കുകയായിരുന്നു. നിറഞ്ഞ ബാഗും തോളിൽ തൂക്കി അച്ഛനൊപ്പം പോകാനിറങ്ങിയ കുട്ടിയുടെ തലയിൽ, അമ്മ അവന് സർപ്രൈസ് ഗിഫ്റ്റായി വാങ്ങി വെച്ചിരുന്ന സാന്റാക്ലോസ് തൊപ്പി വെച്ചു കൊടുത്തു. 

അന്ന് ക്രിസ്തുമസായിരുന്നു; കുട്ടിക്കും റോഡരികിലെ കുട്ടികൾക്കും.

Saturday, 15 May 2021

പുഞ്ചിരിയുടെ പ്രത്യയശാസ്ത്രം

ഹാൾ ടിക്കറ്റിൽ രേഖപ്പെടുത്തിയ പരീക്ഷാ കേന്ദ്രം കണ്ടപ്പോൾ തന്നെ പോകേണ്ടെന്ന് തീരുമാനിച്ചിരുന്നതാണ്. പക്ഷെ, നിലവിലെ ജോലിയിലുള്ള അസംതൃപ്തിയും വീട്ടുകാരുടെ നിർബന്ധവും അത്രമേൽ ശക്തമായിരുന്നതിനാൽ ആ തീരുമാനം മാറ്റേണ്ടി വന്നു.

ഗൂഗിളിനു പോലും കാര്യമായൊന്നും അറിഞ്ഞു കൂടാത്ത ഒരു 'ഗുദാമിലെ' എൽ.പി. സ്കൂളാണ് മേൽപ്പറഞ്ഞ പരീക്ഷാ കേന്ദ്രം. അതിനോട് ഏറ്റവും അടുത്ത പട്ടണം വരെയുള്ള യാത്ര ട്രെയിനിലായിരുന്നു. അതേ കേന്ദ്രത്തിൽ തന്നെ പരീക്ഷ എഴുതുന്ന ചിലരെ ട്രെയിനിൽ വെച്ച് പരിചയപ്പെട്ടത് ഭാഗ്യമായി. പട്ടണത്തിൽ നിന്നും അങ്ങോട്ടേക്ക് ഒറ്റ ട്രാൻസ്പോർട്ട് ബസ് മാത്രമേയുള്ളുവെന്നും ദിവസവുമുള്ള രണ്ടോ മൂന്നോ ട്രിപ്പുകളിൽ പരീക്ഷാ സമയത്ത് എത്താൻ പാകത്തിലുള്ള ഒന്നുമില്ലെന്നും അങ്ങനെയാണ് അറിയാൻ സാധിച്ചത്. എതായാലും, റെയിൽവേ സ്റ്റേഷനിലെ ഓട്ടോക്കാർക്ക് അന്ന് ചാകരയായിരുന്നു. ഒരാൾക്ക് ഇരുനൂറ് രൂപ വീതം ചാർജ് ചെയ്ത്, ശരീരഭാരമനുസരിച്ച്, അഞ്ചും ആറും പേരെ കുത്തിനിറച്ച ഓട്ടോകൾ വരിയായി കുലുങ്ങിക്കുലുങ്ങി കുന്ന് കയറി.

ഹാളിൽ ഹാജർ പകുതിയിൽ താഴെ മാത്രമായിരുന്നു. പരീക്ഷ തുടങ്ങിയതിനു ശേഷവും ചിലരൊക്കെ ഓടിക്കിതച്ച് വന്നു കയറുന്നുണ്ട്. ചട്ടപ്രകാരം അനുവദനീയമല്ലെങ്കിലും, അധിക സമയം നൽകില്ല എന്ന നിബന്ധനയിൽ, വൈകിയെത്തുന്നവർക്കും ഹാളിലേക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. ചോദ്യപേപ്പർ കൈയ്യിൽ കിട്ടിയതോടെ, ഇത്രക്ക് കഷ്ടപ്പെട്ട് വരേണ്ടിയിരുന്നില്ല എന്ന് ബോധ്യപ്പെട്ടു. ഉത്തരമറിയുന്ന ചാേദ്യങ്ങൾ ചികഞ്ഞും ബാക്കി കറക്കിക്കുത്തിയും, നിർബന്ധമായും ഇരിക്കേണ്ട സമയം തീർത്ത് പുറത്തേക്കിറങ്ങി.

 ഒരു ചായക്കാരന്റെ സൈക്കിളും സർബത്തും മിഠായി ഭരണികളും നിരത്തിയ ഒരുന്തുവണ്ടിയും ഹാളിൽ നിന്നിറങ്ങുന്നവരേയും കാത്ത് നിൽപ്പുണ്ടായിരുന്നു. രാവിലെ വന്ന ഓട്ടോറിക്ഷകൾ മിക്കതും മടക്കയാത്രക്കാരെയും കാത്ത് തണലിൽ കിടപ്പുണ്ട്. കാലത്ത് കൂടെ വന്നവർ കാര്യമായി ക്ഷണിച്ചെങ്കിലും ബസിനു വന്നു കൊള്ളാമെന്ന് പറഞ്ഞ് ഒഴിവായി. ഇരുന്നൂറ് രൂപ ലാഭിക്കാമെന്നതായിരുന്നില്ല ലക്ഷ്യം; പരീക്ഷ കഴിഞ്ഞുള്ള ചോദ്യപ്പേപ്പർ പോസ്റ്റ്മോർട്ടത്തിൽ താൽപര്യം ഒട്ടുമുണ്ടായിരുന്നില്ല. ഓട്ടോറിക്ഷകൾ നിര തെറ്റിക്കാതെ കുന്നിറങ്ങി.

ഉന്തുവണ്ടിക്കാരനോട് ഒരു സിഗരറ്റ് വാങ്ങി കത്തിച്ചു.

"ഇവിടടുത്ത് ഹോട്ടലെവിടാ?"

കാലത്തൊന്നും കഴിക്കാത്തതിനാൽ വിശപ്പ് കലശലായുണ്ട്.

"അയ്യോ.. ഇപ്പ ഹോട്ടലൊന്നും കാണൂല; അയ്നൊക്കെ സീസണാവണം. ഇങ്ങക്ക് വേണെങ്കി ഇന്റടുക്കെ ബണ്ണുണ്ട്...എട്ക്കട്ടെ"

മറുപടിക്ക് കാക്കാതെ, ചായക്കാരൻ രണ്ട് ബണ്ണുകളുള്ള ഒരു പ്ലാസ്റ്റിക് കവർ എനിക്ക് നീട്ടി.

ചായയും ബണ്ണും കഴിക്കുന്നതിനിടയിൽ അവിടെ നിന്നും അൽപമകലെയുള്ള വെള്ളച്ചാട്ടത്തെ പറ്റിയും സീസണിൽ അവിടേക്കുള്ള ജനപ്രവാഹത്തെ പറ്റിയുമൊക്കെ അയാൾ വിവരിച്ചു. ആ വെള്ളച്ചാട്ടത്തിന് മുകളിലായി പണിയുന്ന ഡാമിനെ പറ്റിയും അതിനെതിരെ നടക്കുന്ന പ്രക്ഷോഭത്തെ പറ്റിയുമെല്ലാം വായിച്ചത് പെട്ടെന്നാേർത്തു.

അങ്ങനെ സംസാരിച്ച് നിൽക്കുമ്പോഴാണ് ഒരു വയസ്സൻ അലൂമിനിയം ബക്കറ്റും തൂക്കി അങ്ങോട്ട് വന്നത്.

"ന്താ കാക്കാ... ഇന്നങ്ങാടിക്ക് പോയീലേ?"

സാധനങ്ങളെല്ലാം വാരിക്കെട്ടി പോകാനൊരുങ്ങുന്ന ഉന്തുവണ്ടിക്കാരൻ ചോദിച്ചു.

"ന്ത് പറയാനാണ്ടോ... മൂന്നരേന്‍റെ വണ്ടിക്ക് പോകാനെറങ്ങീതാ. അപ്പളാ കേട്ടേ ബസ്ന്റെ ടയർ പൊട്ടിക്കീന്ന്... ഇന്നിനി വരവുണ്ടാവൂല പോലും. ഇന്റെ ബെടക്ക് കാലന്നല്ലാണ്ടെന്ത് പറയാനാ..."

ചെവിക്ക് പിറകിൽ നിന്നുമൊരു ബീഡിയെടുത്ത് കത്തിക്കുമ്പോഴാണ് അയാളെന്നെ ശ്രദ്ധിച്ചത്. ഉടനെ കുനിഞ്ഞ്, ബക്കറ്റ് മൂടിയിരിക്കുന്ന വാഴയില മാറ്റി, പച്ച ഈർക്കിലിൽ കോർത്ത മൂന്നു നാല് മീനുകളുമായി നിവർന്നു.

"സാറേ വേണോ...അമ്പതുറുപ്പ്യ തന്നാ മതി"

അയാളത് എനിക്ക് നേരെ നീട്ടി.

"അയ്യോ വേണ്ട''

"അങ്ങാടിലേന്റെ പാതി വെലയാ സാറേ പറഞ്ഞേ. അല്ലേല് ഇങ്ങക്ക് തോന്ന്യേത് തന്നാ മതി. മടക്കി കൊണ്ടോയിട്ട് കാര്യല്ലാത്തോണ്ടാ..." 

അയാളുടെ കണ്ണുകളിൽ പ്രതീക്ഷ പെടക്കുന്നത് എനിക്ക് കാണാമായിരുന്നു.

"വില ഒക്കാഞ്ഞിട്ടല്ലക്കാ... എനിക്ക് കുറേ ദൂരം പോവാനുള്ളതാ."

അയാളുടെ മുഖത്തെ വെട്ടമണഞ്ഞു. തൂക്കിപ്പിടിച്ച മീനുകളെ തിരികെ ബക്കറ്റിലാക്കി അയാൾ പതുക്കെ നടന്നകന്നു.

"ഇങ്ങള് ബേജാറാവണ്ടാന്ന്..."

ചായക്കടക്കാരനാണ്; തിരികെ പോകാൻ ബസ്സില്ലായെന്ന വിവരം എന്നെ പരിഭ്രമിപ്പിച്ചത് അയാൾ ശ്രദ്ധിച്ചു കാണും.

"ഈ കുന്നിറങ്ങി കാെറച്ചങ്ങ് ചെന്നാ തീവണ്ടിയാപ്പീസായി. ആട്ന്ന് ഏയ്ന്‍റെ വണ്ടി പിടിച്ചാ അര മണിക്കൂറോണ്ട് ഇങ്ങക്ക് ടൗണിലെത്താം"

ഇങ്ങനൊരു കുന്നിൻ പ്രദേശത്ത് ഒരു റെയിൽവേ സ്റ്റേഷനുണ്ടാവുമെന്ന് പ്രതീക്ഷിച്ചതേയല്ല. അയാൾ പറഞ്ഞത് പ്രകാരമാണെങ്കിൽ, ടൗണിൽ ചെന്ന് ഒമ്പത് മണിയുടെ മടക്ക ട്രെയിൻ പിടിക്കാൻ സാധിക്കും.

"സുബൈറേ... ഇയ്യിതൊന്ന് നോക്കിക്കാ. ഞാൻ മൂപ്പർക്കാ റൂട്ടാെന്ന് കാട്ടിക്കൊട്ത്ത്ട്ട് വരാ... "

ഉന്തുവണ്ടിക്കാരനോട് വിളിച്ചു പറഞ്ഞിട്ട് ചായക്കടക്കാരൻ എന്നേയും കൂട്ടി നടന്ന് തുടങ്ങി.

ബ്രിട്ടീഷുകാരുടെ കാലത്ത്, വെള്ളച്ചാട്ടം കാണുന്ന വിധത്തിൽ ഒരു ബംഗ്ലാവ് പണിയാൻ ഏതോ സായിപ്പ് തീരുമാനിച്ചതും അതിന് സാധനങ്ങളെത്തിക്കാൻ റെയിൽപ്പാളം വിരിച്ചതും പിന്നീട് ബംഗ്ലാവിന്‍റെ പണി തുടങ്ങും മുമ്പേ ബ്രിട്ടീഷുകാർക്ക് ഇന്ത്യ വിടേണ്ടി വന്നതുമെല്ലാം യാത്രാമധ്യേ അയാൾ വിവരിച്ചു. പൊടിപ്പും തൊങ്ങലുമധികമായുള്ള കഥയുടെ വിവരണം അതീവ രസകരമായിരുന്നു.

"ദാ...ഈ വയിക്ക് നേരങ്ങ് നടന്നാ മതി. എങ്ങട്ടും തെറ്റണ്ട. കഷ്ടി ഒന്നൊന്നര കിലോമീറ്ററ്ണ്ടാവും. നേരെ ചെന്ന് നിക്ക്വാ തീവണ്ടിയാപ്പീസിന്‍റെ പടിക്കലാ."

മുന്നിൽ വളഞ്ഞു പുളഞ്ഞു നീളുന്ന ഒറ്റയടിപ്പാത. അയാളോട് യാത്ര പറഞ്ഞ് ഞാൻ നടന്നു തുടങ്ങി. വളവ് തിരിഞ്ഞ് മറയും മുമ്പേ ഒന്ന് തിരിഞ്ഞ് നോക്കി. നാട്ടിൻപുറം നന്മകളാൽ സമൃദ്ധമെന്ന കവി വാക്യത്തിന്റെ സാക്ഷ്യമായി അയാളവിടെ തന്നെ നിൽപ്പുണ്ട്. 

സമയം നാല് മണി പോലുമായില്ല. ഇരുഭാഗത്തും തിങ്ങി വളര്‍ന്ന മരങ്ങളുടെ തണൽ ഒറ്റയടിപ്പാതയിൽ ചാരനിറമുള്ള ഇരുട്ട് വിരിച്ചു. മരങ്ങൾക്കിടയിലൂടെ കാണപ്പെടുന്ന കുടിലുകളിൽ വിളക്കുകൾ തെളിഞ്ഞു തുടങ്ങിയിരുന്നു. ഞാൻ നടത്തിന് വേഗം കൂട്ടി.

സ്റ്റേഷനിലെത്തിയപ്പോഴേക്കും സാമാന്യം നന്നായി ഇരുട്ടായിരുന്നു. ഒന്നൊന്നര കിലോമീറ്റർ എന്നാണയാൾ പറഞ്ഞതെങ്കിലും കഷ്ടി മുക്കാൽ മണിക്കൂറിന്‍റെ നടപ്പുണ്ടായിരുന്നു. ഇരുട്ടിൽ മുങ്ങി കിടക്കുന്ന ആ ഒറ്റമുറി ഷെഡിനെ സ്റ്റേഷൻ എന്നൊന്നും വിളിക്കാനാവില്ല. 'ടിക്കറ്റ് കൗണ്ടർ' എന്ന ബോർഡിനു താഴെ മേശയിൽ തല വെച്ച് മയങ്ങുന്ന പയ്യൻ രണ്ടു മൂന്ന് തവണ വിളിച്ചിട്ടാണ് ഉണർന്നത്. ഉറക്കം നഷ്ടപെട്ടതിന്റെ ഈർഷ്യയിൽ, മഞ്ഞ കാർഡ്ബോർഡ് ടിക്കറ്റിൻമേൽ അവൻ ഊക്കാേടെ ഇരുമ്പ് സീലടിച്ചപ്പോൾ, അവിടമാകെയാെന്ന് വിറ കാെണ്ടത് പോലെ തോന്നി.

ബെഞ്ചുകളോ കസേരകളോ ഇല്ലാത്ത പാറ്റ്ഫോമിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന മരങ്ങൾക്കടിയിൽ ചിലരൊക്കെ കിടന്നുറങ്ങുന്നുണ്ട്. അത്രയും ദൂരമാെന്നും നടന്ന് ശീലമില്ലാത്ത എന്റെ കാലുകൾക്ക് കടച്ചിൽ അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. പ്ലാറ്റ്ഫാേo തറയെ തുളച്ചു പാെന്തിയ ഒരു പാെന്തൻ വേരിനെ ഞാന്‍ ഇരിപ്പിടമാക്കി.

ഇരുളിനെയും നിശബ്ദതയേയും തുരന്നെത്തിയ തീവണ്ടി സ്റ്റേഷനിൽ വന്ന് നിന്ന് കിതപ്പാറ്റി. ഏതാണ്ട് കാലിയായിരുന്ന കമ്പാർട്ട്മെന്റിലേക്ക്, മരച്ചുവട്ടിൽ കിടന്നുറങ്ങിയിരുന്നവര്‍ക്കൊപ്പം ഞാനും കയറി. ഒപ്പമുള്ളവരിൽ ഏറെയും അന്യഭാഷാ തൊഴിലാളികളാണ്; ഡാം സൈറ്റിൽ പണിയെടുക്കാൻ വന്നവരാകണം. കുറേപ്പേർ പണിസഞ്ചി തലയ്ക്കൽ വെച്ച് സീറ്റുകളിൽ നീണ്ടു നിവർന്നു കിടന്നു. മറ്റു ചിലരാകട്ടെ, ഹെഡ്സെറ്റ് ചെവിയിൽ തിരുകി, സീറ്റുകളിലിരുന്ന് ഉറക്കം തൂങ്ങുന്നുണ്ട്. അരമണിക്കൂറോളം വിശ്രമിച്ച ശേഷം അനങ്ങിത്തുടങ്ങിയ വണ്ടിയിലേക്കാണ് അവൾ ഓടി വന്ന് കയറിയത് .

നീണ്ടു മെലിച്ച്, മുടി ക്രോപ്പ് ചെയ്ത്, ജീൻസും ഷർട്ടുമിട്ട അവളെ കണ്ടപ്പോൾ "ശ്രീധരന്റെ ഒന്നാം തിരുമുറിവ്" -ലെ നീനാ കുറുപ്പിനെയാണ് ഓർമ്മ വന്നത്. എനിക്കെതിരെയുള്ള സീറ്റിൽ വന്നിരുന്നത് താെട്ട് കാലിൻമേൽ കാല് കയറ്റി വെച്ചിരുന്ന് ഒരേ ഫോൺ വിളിയാണ്. ഏതാണാവോ കണക്ഷൻ!!! ഞാൻ അരമണിക്കൂർ മുമ്പേ അയച്ച മെസേജുകൾ പോലും റേഞ്ച് കിട്ടാതെ ഫോണിൽ തങ്ങിക്കിടക്കുകയാണ്. പെട്ടെന്നാണ് ശ്രദ്ധിച്ചത്; ചുറ്റിലും അത്രയും നേരം ഉറങ്ങിയും ഉറക്കം തൂങ്ങിയുമിരുന്നവരിൽ പലരും ഉണർന്നിരിക്കുന്നു. മൂർച്ചയുള്ള നോട്ടങ്ങളെല്ലാം ചെന്ന് തറക്കുന്നത് അവളിലാണ്. കാലിയായി കിടന്നിരുന്ന സീറ്റുകൾ പെട്ടെന്ന് നിറഞ്ഞത് പോലെ. ചുറ്റുമുള്ളവരെല്ലാം ചേർന്ന് അവളെ ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ എനിക്കാെന്നും ചെയ്യാനാവില്ല എന്ന ചിന്തയിൽ ഞാൻ വല്ലാതെ അസ്വസ്ഥനായി. എന്നാൽ, അതൊന്നും ശ്രദ്ധിക്കാതെ അവൾ ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുന്നു. 

റേഞ്ച് പോയതാവണം; മുഖത്തിന് നേരെ പിടിച്ച മാെബൈലിലേക്ക് നിരാശയാേടെ നോക്കിയ ശേഷം അവളതെടുത്ത് ബാഗിൽ വെച്ചു. ശേഷം, എന്നെ അമ്പരിപ്പിച്ചു കാെണ്ട്, ആർത്തിയോടെ തനിക്ക് നേരെ നീളുന്ന ഒരോ കണ്ണിലേക്കും നോക്കി ഭംഗിയായി പുഞ്ചിരിച്ചു. ചിലരെങ്കിലും പുഞ്ചിരി മടക്കി നൽകി. മറ്റു ചില നോട്ടങ്ങൾ താഴ്ന്നു പോയി. ബാക്കിയുള്ളവക്കാകട്ടെ പഴയ മൂർച്ചയുമില്ല. ഒടുക്കം, അവരെല്ലാം ഉറക്കത്തിലേക്കും ഉറക്കം തൂങ്ങലിലേക്കും മടങ്ങി പോയി.

അടുത്ത സ്റ്റോപ്പിൽ ആളിറങ്ങിയപ്പോൾ അവൾ ജനലരികിലേക്ക് നീങ്ങിയിരുന്നു. ഇപ്പോഴവൾ എനിക്ക് നേരെ മുന്നിലാണ്.

"പരീക്ഷക്ക് വന്നതാണല്ലേ?" -

എന്നെ നോക്കി പുഞ്ചിരിച്ചതിന്‍റെ ധൈര്യത്തിലാണ് ചോദിച്ചത്.

"ആ... അതേ...നിങ്ങളും ? "

ഞാൻ തലയാട്ടി.

''ശരിക്കും പെട്ടു പോയല്ലേ...പക്ഷേണ്ടല്ലോ എത്തിപ്പെടാൻ പാടാന്നേള്ളു എന്ത് ഭംഗിയുള്ള സ്ഥലാ..."

അവൾ മുന്നോട്ടാഞ്ഞിരുന്നു.

"അല്ല, എങ്ങനെ ആ സ്റ്റേഷൻ വരെയെത്തി; സ്ഥലം പരിചയമുണ്ടായിരുന്നാേ?"

അവളെ കണ്ടപ്പോൾ താെട്ട് ചോദിക്കാൻ കാത്ത് വെച്ചതാണ്.

"ഏയ്, ഞാൻ ഇവിടെ ആദ്യമാ. കാലത്ത് ഓട്ടോക്കായിരുന്നു വന്നത്. തിരിച്ച് മൂന്നരേടെ ബസ് പിടിക്കാന്ന് കരുതി ചുറ്റും ഫോട്ടോ ഏട്ത്ത് നടപ്പായിരുന്നു. പക്ഷെ ബസെന്തോ റിപ്പയറായത്രേ. ശരിക്കും പണി കിട്ടിയെന്ന് കരുതിയതാ. ഭാഗ്യത്തിന് എക്സാം ഡ്യൂട്ടിക്ക് വന്നവരുടെ വണ്ടിയുണ്ടായിരുന്നു. അവര്‍ പോകുന്ന വഴി ഇവിടെ ഡ്രാേപ്പ് ചെയ്തു"

അങ്ങനൊരു ബുദ്ധി തോന്നാത്തതിൽ ഞാൻ സ്വയം ശപിച്ചു.

പിന്നെയും ഞങ്ങളെന്തൊക്കെയോ സംസാരിച്ചു; പഠിച്ച കോളേജിനെ പറ്റി, ചെയ്യാൻ താൽപര്യമുള്ള കോഴ്സുകളെ പറ്റി, ജോലിയെ പറ്റി, അങ്ങനെ പലതും. എന്നാൽ, ഞാൻ ഭയന്നത് പോലെ അന്നത്തെ പരീക്ഷ ചാേദ്യപ്പേപ്പർ വിഷയമായതേയില്ല. അവളും 'പോസ്റ്റുമോർട്ടം' താൽപര്യമില്ലാത്ത കൂട്ടത്തിലാവണം .

പെട്ടെന്ന് ഞങ്ങൾക്കിടയിലെ സംസാരമങ്ങ് വറ്റിപ്പോയി. രണ്ട് പേരും വെറുതെ പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരുന്നു.

"ആണുങ്ങൾ മാത്രമുള്ള കമ്പാർട്ട്മെന്റിൽ ഒറ്റക്കായിട്ടും പേടി തോന്നുന്നില്ലേ? ഇത്രയും പേരുടെ ആർത്തിയോടെയുള്ള നോട്ടം കണ്ടിട്ടും?"

അവസാന ഭാഗത്ത് ഞാൻ ശബ്ദമല്പം താഴ്ത്തിയിരുന്നു. 

"ഭയമില്ലെന്നാര് പറഞ്ഞു?" 

അൽപനേരം എന്നെ നാേക്കിയ ശേഷം വന്ന പുഞ്ചിരിയോടെയുള്ള മറുചോദ്യം എന്നെ കുഴക്കി.

"പിന്നെങ്ങനെ ഒരോരുത്തരേയും നോക്കി അങ്ങനെ പുഞ്ചിരിക്കാൻ സാധിച്ചു "

"അതിന്‍റെ ഫലം കണ്ടതല്ലേ?"

"അതെ...അതാണെന്നെ ശരിക്കും ഞെട്ടിച്ചത്."

"മറുപടി തരും മുമ്പേ ഞാനൊന്ന് ചോദിക്കട്ടെ; നമ്മുക്ക് ചുറ്റും ഇത്ര മാത്രം സ്ത്രീകൾ പീഡിപ്പിക്കപെടാനുള്ള കാരണമെന്താണ് ?"

എന്റെ കണ്ണുകളിലേക്കു തറപ്പിച്ചു നോക്കിയാണ് അവളുടെ ചോദ്യം.

ആണുങ്ങളുടെ 'സെക്ഷ്വൽ ഫ്രസ്ട്രേഷൻ', വസ്ത്രധാരണ രീതിയിലടക്കം സ്ത്രീകൾ പുലർത്തേണ്ട ജാഗ്രത എന്നാെക്കെയുള്ള ക്ലീഷേ കാരണങ്ങൾ നാക്കിൻ തുമ്പത്തേക്ക് ഓടിക്കയറി വന്നെങ്കിലും ഞാൻ ഒന്നും മിണ്ടാതെ അവളെ നോക്കിയിരുന്നതേയുള്ളു.

"നിങ്ങൾ പറയാൻ മടിച്ചെങ്കിലും, സ്ത്രീകളുടെ ഭാഗത്ത് നിന്നുണ്ടാവുന്ന പ്രവോക്കേഷനാണ് പീഡിക്കപ്പെടാൻ മുഖ്യ കാരണമെന്നാണ് സ്ത്രീകളടക്കം പറയുന്നത്. പക്ഷെ പിഞ്ചു കുഞ്ഞുങ്ങളും മുത്തശ്ശിമാരും ഒരേ പോലെ പീഡിപ്പിക്കപ്പെടുന്ന ഇക്കാലത്ത് എനിക്കത് വിശ്വസിക്കാൻ സൗകര്യമില്ല."

കള്ളം കണ്ടു പിടിക്കപ്പെട്ടവനെ പോലെ ഞാനിരുന്ന് ചൂളി. 

ഒന്ന് നിർത്തി, മറുപടിക്ക് കാക്കാതെ അവൾ തുടർന്നു.

"ഒരു പെണ്ണിന്റെ സൗന്ദര്യത്തേക്കാൾ ആണിനെ ലഹരി പിടിപ്പിക്കുന്നത് അവളുടെ കണ്ണിൽ തെളിയുന്ന ഭയമാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. വീട്ടിലും ഓഫീസിലും തുടങ്ങി സാേഷ്യൽ മീഡിയയിൽ വരെ, വെർബൽ റേപും സ്ലട്ട് ഷെയിമിങ്ങും നടത്തി ഒരു പെണ്ണിനെ പേടിപ്പിച്ച് കീഴടക്കുമ്പോൾ കിട്ടുന്ന ആനന്ദമൂർച്ഛ തന്നെയാണ്, ഇരുട്ടിന്റെ മറവിൽ ശാരീരികമായി കീഴടക്കാൻ ശ്രമിക്കുന്നവനും തേടുന്നത്."

ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി, അവൾ കിതച്ചു. അവളുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു. 

കുപ്പി തുറന്ന് ഒരിറക്ക് വെള്ളം കുടിച്ച ശേഷം അവൾ സാവധാനം തുടർന്നു.

"ഇങ്ങനെയുള്ള സിറ്റ്വേഷൻസ് വരുമ്പോൾ ഭയത്തെ അഡ്രസ്സ് ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്. കമ്പാർട്ട്മെന്റിൽ കയറിയപ്പാേൾ പെട്ടെന്നുണ്ടായ ഭയം ഇല്ലാതാക്കാൻ എനിക്ക് കുറച്ച് സമയം വേണമായിരുന്നു. അതിനുള്ള മറയായിരുന്നു ആ കള്ള ഫോൺ വിളി. സത്യം പറഞ്ഞാൽ കയറിയപ്പോഴേ റേഞ്ചൊന്നുമുണ്ടായിരുന്നില്ല."

ഞാൻ അറിയാതെ ചിരിച്ചു പോയി. അത് ഗൗനിക്കാതെ അവൾ തുടർന്നു.

"കൈയ്യിൽ പെപ്പർ സ്പ്രേയും സേഫ്റ്റിപിന്നുമുണ്ടായിട്ട് മാത്രം കാര്യമില്ലല്ലാേ; അതെല്ലാം ആവശ്യത്തിന് ഉപയോഗിക്കാനുള്ള ധൈര്യവും വേണ്ടേ. പിന്നെ ഈ ചിരി നമ്പറൊക്കെ എപ്പോഴും വർക്ക്ഔട്ട് ആവുമെന്നൊന്നും ഞാൻ കരുതുന്നില്ലാട്ടോ; പോയാലൊരു ചിരി അത്രല്ലേള്ളു."

പറഞ്ഞു നിർത്തിയ ശേഷം, വീണ്ടും അവളെന്നെ നോക്കി ഭംഗിയായി പുഞ്ചിരിച്ചു. അപ്പോൾ, അവളുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കി ഞാനും പുഞ്ചിരിച്ചു; ഒരു മനുഷ്യൻ മനുഷ്യനോടെന്ന പോലെ."