Tuesday, 19 December 2017

ദയ

കാഷ്യറുടെ കൈയ്യിൽ നിന്നും അന്നത്തെ കൂലിയായ അമ്പത് രൂപ വാങ്ങി, തനിക്കും ഭാര്യക്കും അന്തിക്കലേക്കുള്ള ഭക്ഷണപ്പൊതിയുമായി പുറത്തേക്കിറങ്ങുകയായിരുന്നു ആ വൃദ്ധൻ. പൊടി പാറിച്ചു കൊണ്ട് അയാൾക്കരികിൽ വന്ന് നിർത്തിയ, ഏതാണ്ട് അയാളോളം തന്നെ പൊക്കമുള്ള, കാറിന്റെ  ജനാലച്ചില്ല് താഴ്ത്തിക്കൊണ്ട് ചെറുപ്പക്കാരനായ മുതലാളി അയാളെ മാടി വിളിച്ചു

"ന്താ ഗോപാലേട്ടാ... സുഖല്ലേ?"

മെലിഞ്ഞുണങ്ങി വിറക് കൊള്ളികൾ പോലെ തോന്നിക്കുന്ന  നീണ്ട വിരലുകൾ ചേർത്ത് പിടിച്ച് കൊണ്ട് വൃദ്ധൻ പതിയെ തലയാട്ടി.

''ങ്ങള്... നാളെത്തൊട്ട് വരണ്ടാട്ടോ''

കേട്ടത് വിശ്വസിക്കാനാവാതെ വൃദ്ധന്റെ പാതിയടഞ്ഞ മിഴികൾ വികസിച്ചു. വെയിലേറ്റ് വാടിയ ശരീരം, കാറ്റേൽക്കുന്ന ഉണങ്ങിയ ഇല പോലെ, നിന്ന് വിറച്ചു.

"ങ്ങളെ പോലൊരു വയസ്സനെ കൊണ്ട് ഇമ്മാരി പണി എടുപ്പിക്കുന്നേന് എല്ലാരും പണ്ടേന്നെ കുറ്റം പറയ്ന്നതാ....ഇപ്പതാ ഏതോര്ത്തൻ ഇങ്ങളെ ഫോട്ടോട്ത്ത് ഫേസ്ബുക്കിലിട്ടത് കണ്ട് ആളോള്ന്നെ തെറി വിളിയാ... ഞാന്ത്നാ ഈനൊക്കെ നിക്ക്ന്നേ..."

വരണ്ട ചുണ്ടുകൾ അനങ്ങിത്തുടങ്ങുമ്പോഴേക്കും കറുത്ത ചില്ല് വൃദ്ധന് മുന്നിൽ ഉയർന്ന് കഴിഞ്ഞിരുന്നു. അതിൽ പ്രതിഫലിക്കുന്ന തന്റെ മുഖത്തേക്ക് നോക്കാനാവാതെ അയാൾ തല കുനിച്ചു. അയാളുടെ കാലിനരികിലായി വീണ രണ്ട് തുള്ളി കണ്ണുനീർ മണലിൽ അലിഞ്ഞു ചേരാൻ കാത്ത് നിൽക്കാതെ ആ വലിയ കാർ ചീറിപ്പാഞ്ഞു പോയി.

വൃദ്ധൻ നോക്കി നിൽക്കെ റോഡരികിൽ വന്നു നിന്ന പെട്ടി ഓട്ടോറിക്ഷയിൽ നിന്നും രണ്ട് പേർ ചേർന്ന് ഒരു പ്ലാസ്റ്റിക് പ്രതിമ ഇറക്കി നിലത്ത് കുത്തനെ നിർത്തി. പാൻറും ഷർട്ടുമിട്ട ഒരാൾ പൊക്കമുള്ള വെളുത്ത മനുഷ്യ രൂപം. തൊപ്പിക്കു താഴെ വിടർന്ന കണ്ണുകളും, നീണ്ട മൂക്കും, ചുവന്ന ചുണ്ടുകളുമുള്ള, ഭംഗിയായി ചിരിക്കുന്ന ആ  മുഖം അയാൾക്കിഷ്ടപ്പെട്ടു.

ദിവസവും കാലത്ത് തൊട്ട് വൈകിട്ട് വരെ താൻ പിടിച്ചു നിൽക്കാറുള്ള, ചുവന്ന അക്ഷരങ്ങളിൽ ''HOTEL" എന്നെഴുതിയ, വെളുത്ത ബോർഡ് പ്രതിമയുടെ കൈയ്യിൽ ആരോ തിരുകി കൊടുത്തത് കണ്ടപ്പോൾ വൃദ്ധന്റെ വരണ്ട ചുണ്ടുകളിൽ  ചിരി പടർന്നു.

മുതലാളിയുടെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റിനു താഴെ അയാളുടെ ദയാവായ്‌പിനേയും  സൽപ്രവർത്തിയേയും പ്രകീർത്തിക്കുന്ന കമന്റുകൾ വന്ന് നിറഞ്ഞു കൊണ്ടിരുന്നു.

Saturday, 2 December 2017

സെപിയ മോഡിലൊരു നഗരദൃശ്യം

എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ  നഗരത്തില്‍ ഞാന്‍ കാലു കുത്തുന്നത്. മാസത്തില്‍ ചുരുങ്ങിയത് ഒരു തവണയെങ്കിലും ഇത് വഴി കടന്ന് പോകാറുണ്ടെങ്കിലും, ജന്മസ്ഥലം എന്ന കോളത്തില്‍ സംശയമേതുമില്ലാതെ എഴുതിച്ചേർക്കുന്ന, ഈ നഗരത്തില്‍ ഒന്നിറങ്ങാന്‍ തോന്നാറില്ല. അതിന് കാരണമെന്തെന്ന് ചോദിച്ചാൽ, ബാല്യവും കൌമാരവും യൌവനത്തിന്‍റെ തുടക്കവും ചേര്‍ത്ത് ജീവിതത്തിന്‍റെ രണ്ടര  ദശാബ്ദത്തോളം ചിലവഴിച്ച ഇവിടെ എനിക്ക് വേണ്ടപ്പെട്ടവരാരും തന്നെയില്ലായെന്ന് കള്ളം പറയാം. ചരിത്രങ്ങള്‍ ഒരുപാട്  ഉറങ്ങിക്കിടക്കുന്ന ഈ മണ്ണില്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത (മറക്കാന്‍ കഷ്ടപ്പെടുന്ന) ചില ചരിത്രങ്ങള്‍  കണ്ണും മിഴിച്ച് ഉണര്‍ന്നിരിപ്പുണ്ട് എന്ന എന്‍റെ പേടിയാവണം മനപ്പൂര്‍വമുള്ള ഇത്തരം ഒഴിഞ്ഞു മാറലിനുള്ള കാരണം. എന്ത് തന്നെയായാലും കഥയില്‍ ചോദ്യത്തിന് പ്രസക്തിയില്ലല്ലോ. പക്ഷെ ഒന്നുണ്ട് - ലോകത്തിന്‍റെ ഏതു കോണില്‍ പോയാലും ഈ നഗരവുമായി ബന്ധിപ്പിക്കുന്ന എന്തോ ഒന്ന് എന്‍റെ മേല്‍ കൊരുത്ത് വെച്ചിരിക്കുന്ന പോലെ. എത്ര തന്നെ മറച്ചു പിടിക്കാന്‍ ശ്രമിച്ചാലും, ഭാഷയില്‍, പെരുമാറ്റത്തില്‍, ഈ നഗരം കടന്ന് വരുന്നു. ആദ്യമായി പരിചയപ്പെടുന്നവര്‍ പോലും "നിങ്ങള്‍  __________കാരനല്ലേ എന്ന് ചോദിക്കുന്നു". പറിച്ചു മാറ്റാനാവാത്ത ഒരാവരണമായി ഈ നഗരം അത്ര കണ്ട് സ്വാഭാവികമായി എന്നിൽ അലിഞ്ഞു ചേര്‍ന്നത്‌ പോലെ.    

സത്യത്തില്‍ ഈ വരവും മുന്‍കൂട്ടി നിശ്ചയിച്ചതല്ല. പുറപ്പെടാനുള്ള സമയം കഴിഞ്ഞിട്ടും വണ്ടി പ്ലാട്ഫോമില്‍ അനക്കമറ്റു കിടക്കുകയായിരുന്നു. മുന്നിലെ ട്രാക്കിലെവിടെയോ പാളം തെറ്റിക്കിടക്കുന്ന ഗുഡ്സ് വണ്ടി യാത്രയില്‍ മൂന്നോ നാലോ മണിക്കൂറുകളുടെ താമസം വരുത്തുമെന്ന് റെയില്‍വേ ഖേദപ്രകടനം നടത്തുന്നു. ബസിനു പോയാല്‍ സമയം നഷ്ടമാവാതെ എത്തുമെന്ന് അകത്തിരുന്ന് പ്രായോഗികന്‍ പ്രസ്താവിച്ചു. ബസ്‌ യാത്രയുടെ മുഷിപ്പും വഴിയിലുണ്ടായേക്കാവുന്ന ട്രാഫിക്ക് കുരുക്കുകളും ഉയർത്തിക്കാണിച്ച് ഞാൻ എതിര്‍പ്പുയര്‍ത്തിയെങ്കിലും ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. അങ്ങനെയാണ് ട്രെയിനിൽ നിന്നുമിറങ്ങിയത്. 

വണ്ടി നിന്നിരുന്നത് അവസാനത്തെ പ്ലാട്ഫോര്‍മിലായിരുന്നു. പുറത്ത്   നിരന്നു കിടക്കുന്ന ഓട്ടോറിക്ഷകള്‍ മഞ്ഞയും കറുപ്പും നിറത്തിലുള്ള മറ്റൊരു തീവണ്ടിയെ പോലെ തോന്നിച്ചു. മടിശീലയിൽ കനമില്ലാത്തവനെന്ന് ഒറ്റ നോട്ടത്തിൽ തിരിച്ചറിഞ്ഞിട്ടാവണം, അസമയത്തെ വില പേശൽ ഭയന്ന്, ഞങ്ങളുടെ നേരെ വരല്ലേ എന്ന് ചില്ലുകൾക്ക് പുറകിലെ കണ്ണുകള്‍ പറയുന്നത് പോലെ തോന്നി. അങ്ങനെയാണ് കഷ്ടി മൂന്നു കിലോമീറ്ററോളം അകലെയുള്ള ബസ്‌ സ്റ്റാന്റിലേക്ക്  നടക്കാമെന്ന് തീരുമാനിച്ചത്.  എന്ത് കൊണ്ടോ പ്രായോഗികൻ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. 

സ്റ്റേഷന്‍ കവാടത്തിലെ വിളക്കുമരത്തിനു താഴെ പമ്മി നില്‍ക്കുന്ന ഇരുട്ടില്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും അവരുണ്ട്. കടും നിറമുള്ള ചേല ചുറ്റി, ചായം തേച്ച ചുണ്ടുകളുമായി, അന്നത്തെ വേട്ടക്കാരനായി കാത്തു നില്‍ക്കുന്ന ഇരകള്‍. തൊട്ടാല്‍ ചിരിക്കുന്ന കുപ്പിവളകളണിഞ്ഞിരുന്ന കൈകളില്‍   മൊബൈലുകൾ കിലുങ്ങുന്നു.   തൊഴിലിടങ്ങളില്‍ നിന്നും മടങ്ങുന്ന വീട്ടമ്മമാര്‍, ക്ഷീണിതമെങ്കിലും ശാന്തമായ മുഖങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്, അവര്‍ക്ക് മുന്നിലൂടെ വേഗത്തില്‍ നടന്നു പോകുന്നു. അവര്‍ക്ക് പുറകിലായി ഞാനും  റോഡിലേക്കിറങ്ങി. ഒരു തിരിവു കഴിഞ്ഞാല്‍ റോഡ്‌ നേരെ ചെന്ന് നില്‍ക്കുന്നത് അങ്ങാടിയുടെ മുന്നിലാണ്. രാജ്യത്തിനു വെളിയില്‍ പോലും ഏറെ പേര് കേട്ടിട്ടുള്ള അങ്ങാടിയാണത്. നഗരത്തെ കീറിമുറിച്ച് കൊണ്ട് പുതിയതായി എളുപ്പ വഴികളേറെ വന്നിട്ടുണ്ടാകാമെങ്കിലും അങ്ങാടിക്കുള്ളിലൂടെ നടക്കാനാണ് ഇഷ്ടപ്പെട്ടത്. പൊട്ടിത്തകര്‍ന്ന സ്ലാബുകൾ നിരന്നിരുന്ന നടപ്പാത കറുപ്പും വെള്ളയും  കട്ടകള്‍ പാകി ഭംഗിയാക്കിയിരിക്കുന്നു. കൃത്യമായ ഇടവേളകളില്‍  വിളക്കു കാലുകളും ഇരിക്കാനായി ഇരുമ്പ്  ബെഞ്ചുകളും. മുഴുവൻ വിളക്കുകളും കത്തുന്നില്ലെങ്കിലും അത്യാവശ്യത്തിന് പ്രകാശം അവിടെയുണ്ട്.  ബെഞ്ചുകളില്‍ അത് സംഭാവന ചെയ്ത പ്രമുഖന്‍റെ പേര് വലിയ അക്ഷരങ്ങളില്‍ എഴുതിയത് ആ അരണ്ട വെട്ടത്തിലും വെട്ടിത്തിളങ്ങുന്നു. കോടികള്‍ മുടക്കി നഗര സൗന്ദര്യവല്‍ക്കരണം നടത്തിയ മേയര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു കൊണ്ടുള്ള വലിയ ഫ്ലക്സ് ബോര്‍ഡ് വഴിയിൽ കണ്ടു. അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അദ്ദേഹത്തിന്റെ ചിരിക്കുന്ന പടമുള്ള പോസ്റ്ററുകളും പലയിടത്തായി പതിച്ചിട്ടുണ്ട്.

റെയിൽവേ മേല്‍പ്പാലത്തിലാണ് റോഡ്‌ തിരിയുന്നത്. താഴെ പാളങ്ങളില്‍ ചത്തു കിടക്കുന്ന ഇരുട്ടിലേക്കും നോക്കി കൊണ്ട് കൈവരിയില്‍ പിടിച്ചു നിന്നു. ഒഴിഞ്ഞ പാളങ്ങളിലൂടെ ഓർമ്മകൾ എന്നെയും വലിച്ചു  പരക്കം പാഞ്ഞു തുടങ്ങിയപ്പോള്‍ ഒരു മൂളിപ്പാട്ട് ചുണ്ടിൽ കിടന്ന്  ഞെരിപിരി കൊണ്ടു. കൈകൊട്ടി വിളിച്ചത് കേട്ട്, അല്‍പം നീരസത്തോടെയാണെങ്കിലും, എന്നെ കടന്ന് പോയ കടല വില്‍പ്പനക്കാരൻ മടങ്ങി വന്നു. പരമാവധി കോലനാക്കിയ കടലാസ്സു പൊതിയില്‍ അയാള്‍ കടലമണികള്‍ നിറച്ചു. അത് പത്തു രൂപയ്ക്കു  മാത്രമൊന്നുമില്ലെന്ന് പ്രായോഗികന്‍ ഉള്ളിലിരുന്ന് കണക്കുകള്‍ നിരത്തിയപ്പോൾ ഞാന്‍ അയാളോട് വഴക്കിട്ടു. ഇത്തരം ചീളുകളാലൊന്നും അങ്ങനെ പറ്റിക്കപ്പെടാന്‍ പാടില്ലല്ലോ.  ശീലമായതിനാലാവണം, അയാൾ വേഗം തോൽവി സമ്മതിച്ചു. പൊതിയില്‍ കൊള്ളാത്തതിനാല്‍  അധികം വന്ന കടലമണികള്‍ കൈയ്യിലിട്ടു തന്നു. പിന്നെ, എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് ഇരുട്ടിലേക്ക് നടന്നു മറഞ്ഞു.

അധികമായി കിട്ടിയ കടലമണികള്‍ താഴെ പോകാതിരിക്കാനായി മുറുക്കെ ചുരുട്ടിപ്പിടിച്ച കൈ കൊണ്ട് തന്നെയാണ് തടിച്ച പേഴ്സ് ജീന്‍സിന്‍റെ പിന്‍കീശയിലേക്ക് തള്ളിക്കയറ്റാൻ ശ്രമിച്ചത്. അപ്പോഴാണത് സംഭവിച്ചത്. കാറ്റിന്റെ വേഗതയിൽ, എങ്ങു നിന്നോ പറന്ന് വന്ന ഒരുത്തൻ ആ പേഴ്സും തട്ടിപ്പറിച്ച് ഓടുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ അൽപ നേരമെടുത്തു. കടലമണികള്‍ നടപ്പാതയില്‍ വീണുരുണ്ടു ചിരിച്ചു. അധികം ദൂരമായില്ല, പതിച്ചു കഴിഞ്ഞ്  ബാക്കി വന്ന കട്ടകള്‍ കൂട്ടിയിട്ടതില്‍ തട്ടിയാവണം, അവന്‍ കമിഴ്ന്നടിച്ച് വീണു. അപ്പോഴും, എന്‍റെ പഴ്സ് അവന്‍റെ  പക്കലാണ് എന്നത് പോലുമോര്‍ക്കാതെ  വെറുമൊരു കാഴ്ചക്കാരനായി നില്‍ക്കുകയാണെന്ന തിരിച്ചറിവില്‍ ഞാന്‍ അവനു നേരെ ഓടി. 

അവൻ നിലത്തു നിന്നും എഴുന്നേറ്റിട്ടില്ല. കാല്‍ മുട്ടുകള്‍ കുത്തി മുഖം കൈകളില്‍ പൂഴ്ത്തിയാണ് ഇരിക്കുന്നത്. അടുത്തെത്തിയപ്പോള്‍ വേഗത്തിൽ  ഉയര്‍ന്നു താഴുന്ന അവന്‍റെ പുറം ഭാഗം ശ്രദ്ധിച്ചു. അവൻ കരയുകയാണ്. അല്പനേരമങ്ങനെ നോക്കി നിന്ന ശേഷമാണ് അവന്റെ തോളില്‍ പതുക്കെ കൈ അമര്‍ത്തിയത്. ഉള്ളിലിരുന്ന് പ്രായോഗികന്‍ വിളിച്ചു പറയുന്നതൊന്നും ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. അവന്റെ മുഖത്തിന് നേരെ കുനിഞ്ഞപ്പോള്‍  പ്രാവിന്‍റെ കുറുകല്‍ പോലെയുള്ള തേങ്ങല്‍ വ്യക്തമായി കേട്ടു. ഞാനവനെ പതുക്കെ പിടിച്ചെഴുന്നെല്പിക്കാന്‍ ശ്രമിച്ചു.

അവന്‍ തീരെ ചെറിയകുട്ടിയായിരുന്നില്ല. എന്നാല്‍ പത്തു വയസിനു മുകളില്‍ പ്രായം അവനില്ലെന്ന് തീര്‍ച്ചയാണ്.  ഞാനവനെ താങ്ങി ബെഞ്ചിലിരിക്കാന്‍ സഹായിച്ചു. ചായ നിറച്ച ഫ്ലാസ്കുകളുമായി ഒരാൾ സൈക്കിളുന്തി അത് വഴി വന്നു. അപ്പോഴും എങ്ങലടിച്ച് കരയുന്ന അവന് ഞാനൊരു ചായ വാങ്ങിച്ചു കൊടുത്തു. ചായ കുടിക്കുന്നതിനിടയിലും ഇടയ്ക്കിടെ വിതുമ്പി പോകുമ്പോൾ അവന്റെ വായില്‍ നിന്നും ചായയും തുപ്പലും കലർന്നൊഴുകുന്നത് കണ്ട്  ഓക്കാനം വന്നു. തികട്ടി വന്നത് പുറകിലെ ഇരുട്ടിലേക്ക് നീട്ടിത്തുപ്പിക്കൊണ്ട് ഞാനവനു നേരെ തിരിഞ്ഞു.

"ഇനിക്ക്...ഇനിക്കെന്‍റെ എച്ചീനെ കാണണം"

എനിക്കെന്തെങ്കിലും ചോദിക്കാന്‍ സാവകാശം തരാതെ അവന്‍ എങ്ങലടിച്ച് തുടങ്ങി.

"എവിടെയാ നിന്‍റെ ഏച്ചി...?"  

"അവര് പിട്ച്ചോണ്ട് പോയതാ.ഇനിക്കെന്‍റെ എച്ചീന്‍റടുത്ത് പോണേ..."

അവന്റെ കരച്ചിൽ ഉറക്കെയായി.

അൽപം ദൂരെ മാറി ആ സൈക്കിളുകാരന്‍   ഞങ്ങളെ തന്നെ നോക്കിക്കൊണ്ട്‌ നില്‍ക്കുകയാണ്. എന്‍റെ നോട്ടം കണ്ടിട്ടാവണം അയാള്‍ സൈക്കിളുമുന്തി നടന്നു പോയി. 
  
"ആരാ അവര്...? എന്താണ്ടേയെന്നു പറ നീയ്...ഞാന്‍  കൊണ്ടോവാം നിന്നെ ഏച്ചീന്‍റടുക്കെ..."

അവന്‍റെ തോളില്‍ വെച്ച കൈ അമര്‍ത്തി കൊണ്ട്  ഞാനങ്ങനെ പറഞ്ഞത് എന്തിന്‍റെ ബലത്തിലാണെന്നറിയില്ല. ഒരു വേള, വര്‍ഷങ്ങള്‍ക്കു മുന്‍പ്  ഈ നഗരത്തില്‍ ഉപേക്ഷിച്ചു പോയ കുപ്പായം വീണ്ടുമെടുത്ത്  അണിയാന്‍ പോവുകയാണോ എന്ന് പോലും പ്രായോഗികന്‍ ചോദിച്ചു. എനിക്കതിന്  ഉത്തരമില്ലായിരുന്നു. പക്ഷെ ഒന്നുറപ്പാണ്. കലർപ്പില്ലാത്ത ആത്മാര്‍ത്ഥതയോടെയാണ്  ഞാനങ്ങനെ പറഞ്ഞത്. അത് മനസിലായിട്ടാവണം അവന്‍റെ  കരച്ചിലൊന്നൊതുങ്ങി; പിന്നെ പതുക്കെ പറഞ്ഞു തുടങ്ങി:

എന്നുമെന്ന പോലെ ആ വൈകുന്നേരവും അങ്ങാടിയിലൂടെ കൈകള്‍ കോര്‍ത്തു നടക്കുകയായിരുന്നു അവര്‍. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ബേക്കറിക്ക് മുന്നിലെത്തിയപ്പോള്‍ അന്നും സ്വിച്ചിട്ട പോലെ അവന്‍ നിന്നു. അവന്‍റെ കണ്ണുകള്‍ ചില്ലുകൂട്ടിലെ ആ ചുവന്ന പലഹാരത്തില്‍ തന്നെയാണ്. എന്നാല്‍, എന്നും ചെയ്യാറുള്ള  പോലെ ചേച്ചി അവനെ പിടിച്ചു വലിച്ചില്ല. പകരം അവളുടെ പാവാടച്ചരടിന്‍റെ  അറ്റത്ത് തൂക്കിയിട്ടിരുന്ന തുണിസഞ്ചിയുടെ വായ പിളര്‍ത്തി ഉള്ളിലെ ചില്ലറത്തുട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി. പിന്നെ അവനോട് ഒരു കള്ളച്ചിരി ചിരിച്ച് അവിടെ    
തന്നെ നില്‍ക്കാന്‍ പറഞ്ഞു കൊണ്ട് അവള്‍ കടയിലേക്ക് കയറിപ്പോയി. അല്പം കഴിഞ്ഞു കാണും; കുനിഞ്ഞ ശിരസ്സോടെയാണ് അവള്‍ തിരിച്ചു വന്നത്.

"അമ്പത് റൂപയില്‍  കമ്മി തരൂല പോലും...ത്ഫൂ..." 

അവള്‍ ആരുടെയൊക്കെയോ മുഖത്തേക്ക് നീട്ടിത്തുപ്പി. അവളുടെ  ശൂന്യമായ കൈകളിലേക്ക് നോക്കി പകച്ചു നിന്ന അവനെയും വലിച്ചു കൊണ്ട് അവള്‍ വേഗത്തില്‍ നടന്നു.

അങ്ങാടിയുടെ ഉള്‍വഴികളിലൂടെ അവരൊരുപാട് നടന്നു കാണണം. വഴിയത്രയും അവന്‍ എങ്ങലടിക്കുകയായിരുന്നു. അവരിപ്പോള്‍  ഒരു മൈതാനിയിലെ കലുങ്കില്‍ ഇരിക്കുകയാണ്. തന്‍റെ മടിയില്‍ മുഖമര്‍ത്തി തേങ്ങുന്ന അനിയന്‍റെ  തലമുടിയിലൂടെ അവള്‍ വിരലോടിക്കുകയാണ്. അല്‍പനേരം കഴിഞ്ഞ് കാണും; എന്തോ ചിന്തിച്ചുറപ്പിച്ചത്  പോലെ അവനെ നേരെയിരുത്തി അവള്‍ എണീറ്റു.

"ഇവിടെ ഇരി തമ്പീ...ഏച്ചി ശീഗ്രം പോയി കൊണ്ട് വരേ..."

അവനെ നോക്കി കണ്ണിറുക്കി അവള്‍ ഇരുട്ടിലേക്ക് ഓടിപ്പോയി. ഇടത് കൈ കൊണ്ട് നനവ് തുടച്ച കണ്ണുകളില്‍ പ്രതീക്ഷയുടെ നാളം തെളിച്ചു കൊണ്ട്  അവനാ ഇരുട്ടിലേക്ക് നോക്കിയിരുന്നു. നേരം അധികമായില്ല. നെഞ്ചോടടുക്കി പിടിച്ചിരുന്ന പലഹാരം അവന് നീട്ടിക്കൊണ്ട് അവള്‍ നിന്നു കിതച്ചു. ആര്‍ത്തിയോടെ അവനത് വാങ്ങി തിന്നു തുടങ്ങി. അവന്റെ പല്ലുകൾ രണ്ടാമതും പലഹാരത്തിൽ അമർന്നതും പുറകില്‍ നിന്നുള്ള ശക്തമായ തള്ളലില്‍ അവള്‍ മണ്ണിലേക്ക്‌ കമിഴ്ന്നടിച്ചു വീണു; ഒപ്പം അവന്റെ കൈയ്യിൽ ബാക്കിയായ പലഹാരക്കഷ്ണവും.

"നായിന്മോളെ...ഓടിയാ പിടിക്കില്ലെന്ന് കര്‍ത്യോ"

ഹിന്ദി കലര്‍ന്ന മലയാളം പറയുന്ന രണ്ടു പേർ അവളെയും വലിച്ചു കൊണ്ട് ഒരു കെട്ടിടത്തിലേക്ക് പോകുന്നു. പുറകെ പോയി കാലില്‍ വലിക്കുന്ന അവനെ അവര്‍ ചവിട്ടിത്തെറിപ്പിച്ചു.

"പോടാ..പോയി നൂറു റൂപാ കൊണ്ട് വാ...എന്നാ കൊണ്ടോവാം ഇവളെ...പോ"

വീണിടത്ത് അൽപ നേരമങ്ങനെ കിടന്ന ശേഷം അവനെണീറ്റ് പുറകിലെ ഇരുട്ടിലേക്കോടി മറഞ്ഞു.

"സാറ് ഇനിക്കൊരു നൂറുറുപ്പ്യ തര്വോ?"

കഥ കേട്ടിരിക്കുന്ന എന്‍റെ കണ്ണിലേക്കു നോക്കിയാണ് അവന്‍റെ ചോദ്യം.

"നീ വാ...."

ഞാനവനെയും കൊണ്ടാണോ അതോ അവനെന്നെയും വലിച്ചാണോ ഓടിയതെന്നറിയില്ല; ഞങ്ങളിപ്പോള്‍ ആ മൈതാനിയിലാണ്. ഓടു മേഞ്ഞ ഒരേ പോലെയുള്ള ഇരുനില കെട്ടിടങ്ങളുടെ ഒരു നിരയാണ് മൈതാനിക്ക് അതിരിടുന്നത്. അതിന് ഒത്ത നടുക്കായി ഉയർന്ന് നിൽക്കുന്ന അതി പുരാതനമായ വിളക്ക് മരം. അതിൽ നിന്നും പെയ്യുന്ന മഞ്ഞ വെട്ടത്തില്‍ ആകെ കുളിച്ച് നിൽക്കുന്ന ആ നഗര ദൃശ്യം സെപിയ മോഡിലെടുത്ത ഒരു ചിത്രത്തെ ഓര്‍മ്മപ്പെടുത്തി. 

"അങ്ങോട്ടാ...എച്ചീനെ ഓര് കൊണ്ടോയെ..."

നിരയിലെ ഒരു കെട്ടിടത്തെ ചൂണ്ടിയാണ് അവന്‍ പറയുന്നത്. 

മരക്കോവണി ഞരങ്ങുന്ന ശബ്ദം കേട്ടാണ് ഞാന്‍ കുനിഞ്ഞു നോക്കിയത്. പടികളിറങ്ങി വരുന്ന പെണ്‍കുട്ടി. ഏറെ പരിചിതമായി തോന്നിയ ആ മെലിഞ്ഞു നീണ്ട മുഖം ഓര്‍ത്തെടുക്കാൻ ശ്രമിക്കുമ്പോള്‍ അടുത്ത് നിന്നും കുരുന്നു ചുണ്ടുകള്‍ "ഏച്ചി" എന്ന്   മന്ത്രിക്കുന്നത് എനിക്ക് കേള്‍ക്കാം.

ചോരയിറ്റുന്ന ചുണ്ടിന്‍റെ കോണില്‍ പുഞ്ചിരിയുമായി അവളിറങ്ങി വന്നു.  തിളങ്ങുന്ന കണ്ണുകളില്‍ ഒരു കുട്ടിക്ക് ചേരാത്ത ഗൗരവം നിറഞ്ഞിരുന്നു. അടുത്ത് നില്‍ക്കുന്ന എന്നെയൊന്നു നോക്കുക പോലും ചെയ്യാതെ അവള്‍  ചെന്ന് അവന്‍റെ മുടിയിലൂടെ വിരലോടിക്കാന്‍ തുടങ്ങി. പെട്ടെന്നെന്തോ ഓര്‍ത്ത പോലെ കയ്യില്‍ ചുരുട്ടിപ്പിടിച്ച നോട്ടെടുത്ത് കുടുക്ക് പൊട്ടിക്കിടക്കുന്ന മേലുടുപ്പിനുള്ളില്‍ തിരുകി. പിന്നെ പാവാടച്ചരടിലെ സഞ്ചി തുറന്ന് ആ പലഹാരമെടുത്ത് അവള്‍ അവനു നീട്ടി. വിദേശികള്‍ ആ പലഹാരത്തിന് നല്‍കിയ പേര് "മധുരമൂറുന്ന മാംസം" എന്നാണെന്ന് അവനോട് ഞാന്‍ പറഞ്ഞിരുന്നില്ല. അല്ലെങ്കിലും എല്ലാമൊന്നും അറിയേണ്ട പ്രായം അവനായിട്ടില്ലല്ലോ. ആ പലഹാരം  രണ്ടു കൈയ്യും നീട്ടി അവന്‍ വാങ്ങിച്ചു. പിന്നെ ഇരുവരും കൈകള്‍ കോര്‍ത്ത്  നടന്നു തുടങ്ങി. 'പ്രകാശം പരത്തുന്ന പെണ്‍കുട്ടിക്ക്' ഞാന്‍ സങ്കല്‍പ്പിച്ചു നല്‍കിയ മുഖമാണ് അവളുടേതെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും അവരാ ഇരുട്ടില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു.

നീണ്ട ഹോണ്‍ കേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. അപ്പോഴേക്കും   കിതച്ചു കൊണ്ട്  വണ്ടി ഇളകിത്തുടങ്ങിയിരുന്നു. 

   

Friday, 10 November 2017

ആപ്പിൾ

സത്യത്തിൽ ആപ്പിൾ വാങ്ങിക്കാനുള്ള ഒരുദ്ദേശവും എനിക്കുണ്ടായിരുന്നില്ല. റോഡരികിൽ ബൈക്ക്  പാർക്ക് ചെയ്ത് ഭാര്യ വാട്ട്സാപ്പ് ചെയ്ത വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് പരതി. ഇല്ല ആപ്പിളില്ല. അല്ലെങ്കിലും കഴിഞ്ഞ തവണ വാങ്ങിച്ചതിൽ ഭൂരിഭാഗവും അതേ പോലെ  ഡൈനിങ്ങ് ടേബിളിലെ  പ്ലാസ്റ്റിക് കൂടയിൽ തന്നെ കാണും. അവളെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. തിരക്കിനിടക്ക് എടുത്ത് കഴിക്കാൻ വിട്ടു പോകുന്നതാണ്. ഒടുവിൽ ഇരുന്നിരുന്ന് അടിഭാഗത്തെ നിറം മാറി തുടങ്ങുമ്പോൾ എടുത്ത് ഡസ്റ്റ് ബിന്നിലിടുകയാണ് പതിവ്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും റോഡിനപ്പുറത്തെ ചക്രവണ്ടിയിൽ ഭംഗിയായി അടുക്കി വെച്ച ആപ്പിളുകൾ ഒന്ന് നോക്കാതെ പോകാൻ മനസ്സ് വന്നില്ല. ഞാൻ ബൈക്ക് തിരിച്ചു.

ചുവന്ന് തുടുത്ത മുഴുത്ത ആപ്പിളുകൾ ചക്രവണ്ടിയുടെ മരപ്പലകയിൽ  പിരമിഡ് രൂപത്തിൽ  ഭംഗിയായി അടുക്കിയിരിക്കുന്നു. വാക്സ് പുരട്ടുന്നതിനാലാണ് ഇത്രയും തുടുപ്പെന്നൊക്കെ  അറിയാമെങ്കിലും, പുഴുക്കുത്തും ചതവുമുള്ളതൊന്നും ഒന്ന് നോക്കാൻ പോലും തോന്നാറില്ല. വില പേശൽ ഒഴിവാക്കാനാകണം "Rs-150/kg" എന്ന് വലുപ്പത്തിൽ എഴുതിയ കാർഡ് ബോർഡ് ആപ്പിളുകൾക്കിടയിൽ കുത്തി നിർത്തിയിട്ടുണ്ട്.

"ഒന്ത് കിലോ കൊടി"

കേട്ട് മനസ്സിലാക്കാൻ മാത്രമല്ല വന്ന് വന്ന് ശരി തെറ്റുകൾ ഗൗനിക്കാതെ  കന്നഡ സംസാരിക്കാനും തുടങ്ങിയിട്ടുണ്ട്.

മൂന്ന് ആപ്പിളുകൾ വെച്ചപ്പോഴേക്കും തട്ട് താഴ്ന്നു.

"സ്വല്പ ജാസ്തി ഇതേ"

കാശ് അധികം വേണമെന്നാവും പറയുന്നത്. എതായാലും ഞാനത് കേട്ട ഭാവം നടിച്ചില്ല.  നൂറിന്റെയും അമ്പതിന്റെയും ഓരോ നോട്ട് നൽകി പ്ലാസ്റ്റിക് കൂട വാങ്ങുമ്പോഴാണ് അടക്കിപ്പിടിച്ചുള്ള ഒരു കരച്ചിൽ ശ്രദ്ധിച്ചത്. ചക്രവണ്ടിക്കടിയിൽ നിന്നാണ്. പാളി  നോക്കിയപ്പോൾ കച്ചവടക്കാരനരികിൽ വണ്ടിയുടെ ചക്രത്തോട് ചേർന്ന് നിലത്തിരിക്കുന്ന ഒരു സ്ത്രീയും കുഞ്ഞും. കൈയ്യിലെ പ്ലാസ്റ്റിക് കൂടയിൽ നിന്നും  പുഴുങ്ങിയ എന്തോ കിഴങ്ങെടുത്ത് കുഞ്ഞിന്റെ വായിൽ വെച്ച് കൊടുക്കാനുള്ള ശ്രമത്തിലാണവർ.  കഴിക്കാൻ കൂട്ടാക്കാതെ ഏങ്ങിയേങ്ങി കരഞ്ഞു കൊണ്ട് തല വെട്ടിക്കുന്ന കുഞ്ഞാകട്ടെ ഇടയ്ക്കിടെ മേലേക്ക് വിരൽ ചൂണ്ടി "ആപ്പിൾ... ആപ്പിൾ..." എന്ന് മന്ത്രിക്കുന്നുണ്ട്.

ഞാൻ നോക്കിയപ്പോൾ അയാൾ തല കുനിച്ച് നിൽക്കുകയാണ്.

"ഒന്തെ ആപ്പിൾ കൊടുക്ക കൂടാതാ?"

കന്നഡയും തമിഴും കലർത്തിയുള്ള എന്റെ ചോദ്യം അയാൾക്ക് മനസ്സിലായി കാണണം. മറുപടിയായി അയാൾ പറഞ്ഞത് മലയാളത്തിൽ പരിഭാഷപ്പെടുത്തിയാൽ ഇപ്രകാരമായിരുന്നു:

"സാറെ... മുമ്പൊക്കെയാണെങ്കിൽ വരുന്ന ആപ്പിളുകളിൽ കുറച്ചൊക്കെ ചതഞ്ഞതും പുഴുക്കുത്തേറ്റതുമൊക്കെ കാണും. എന്നാലിപ്പോ വരുന്നതെല്ലാം ഒന്നാന്തരമാണ്. ഒരാപ്പിളിന് അമ്പത് രൂപ വരും. അതെങ്ങനെയെടുത്ത് കൊടുക്കാനാ...?"

കൈയ്യിലെ പ്ലാസ്റ്റിക് കൂടയ്ക്ക് പെട്ടെന്ന് കനമേറിയത് പോലെ. അതോ  നെഞ്ചിനകത്താണോ കനം തോന്നുന്നത്?

Thursday, 7 September 2017

കഥാബീജം

വണ്ടി ഷൊർണ്ണൂരെത്തിയപ്പോഴേക്കും നാട്ടിലേക്കുള്ള  കണക്ഷൻ എക്സ്പ്രസ്സ് പോയിരുന്നു. ഇനിയുള്ള പാസഞ്ചറിന് ഒരു മണിക്കൂർ കൂടിയുണ്ട്. കൗണ്ടറിൽ ചെന്ന്  ടിക്കറ്റ് എടുത്തു. പ്ലാറ്റ്ഫോമിൽ ലഭിക്കുന്ന ടീ-ബാഗ് ചായ അത്ര പഥ്യമല്ലാത്തതിനാൽ പതുക്കെ സ്റ്റേഷന് പുറത്തേക്ക് നടന്നു.

നേരം മുഴുവനായി പുലർന്നിട്ടില്ല.  രാത്രിമഴയുടെ ഈർപ്പം പിരിയാൻ മടിച്ച് അവിടെ തന്നെ ചുറ്റിപ്പറ്റി നിൽപ്പുണ്ട്. ഉറക്കച്ചടവോടെ വണ്ടിയിറങ്ങി പോകുന്നവരേയും നവോന്മേഷത്തോടെ യാത്രക്കൊരുങ്ങി വന്നവരേയും കൊണ്ട് സ്റ്റേഷന്‍ പരിസരം നിറഞ്ഞിരുന്നു. ചായക്കടയുടെ ഇറയത്ത്‌ നിന്ന് ഒരു സ്ട്രോങ്ങ് ചായ മൊത്തിക്കൊണ്ട്  കാഴ്ചകളെല്ലാം കണ്ട് നില്‍ക്കുമ്പോഴാണ്‌ ഒരു കഥയെഴുതാനുള്ള പുതി മനസ്സില്‍ കയറിപ്പറ്റിയത്. തുടക്കത്തിൽ കണ്ടില്ലെന്ന് നടിച്ചെങ്കിലും  പതുക്കെപ്പതുക്കെ അതങ്ങ് വളർന്ന് അടക്കാനൊക്കാത്ത അത്രയും വലുതായെന്ന് പറഞ്ഞാല്‍ മതിയല്ലോ. എന്നാലോ, എത്ര തന്നെ പരിശ്രമിച്ചിട്ടും, പലപ്പോഴായി കരുതി വെച്ച 'അസംസ്കൃത വസ്തുക്കൾ' പിടി തന്നതേയില്ല. ഒടുവില്‍ കഥ എഴുതാനൊക്കാത്ത ദു:ഖം കഥകൾ വായിച്ചു തീര്‍ക്കാം എന്ന ഉദ്ദ്യേശത്തോടെ രണ്ടാമത്തെ പ്ലാട്ഫോമിലെ  മാതൃഭൂമി ബുക്സ്റ്റാള്‍ ലക്ഷ്യമാക്കി ഫുട്ടോവർ ബ്രിഡ്ജ്  ഇറങ്ങുമ്പോഴാണ് പടികൾക്ക്  താഴെ ആ മുത്തശ്ശിയെ കണ്ടത്. 

പ്രായം പത്തെൺപതെങ്കിലുമായി കാണും. കറുത്ത് മെല്ലിച്ച  ദേഹത്ത് വാരിച്ചുറ്റിയ മുഷിഞ്ഞ മുണ്ടും വേഷ്ടിയും. രണ്ട് കൈകളിലും എടുത്ത് പൊക്കാവുന്നതിലേറെ ഭാരവുമായി പടികൾ കയറാനുള്ള ശ്രമത്തിലാണ്. സിബ്ബ് പോയതിനാലാവണം കയറിട്ട് കെട്ടി വെച്ച ബാഗ്. കുത്തി നിറച്ച ബക്കറ്റിൽ നിന്നും തേഞ്ഞ് തീരാറായ റബ്ബർ ചെരിപ്പുകൾ തല പൊക്കി നിൽപ്പുണ്ട്. ബാഗ് തലയിലേറ്റി വെച്ച് താഴെ നിന്നും ബക്കറ്റ് എടുക്കാൻ ശ്രമിക്കുമ്പോഴേക്കും ബാലൻസ് തെറ്റി ബാഗ്‌ താഴെ പോകുന്നുണ്ട്. ഇത് തന്നെ ഒരുപാട് തവണ ആവർത്തിച്ചിട്ടും അവര്‍ പിന്നെയും ശ്രമിക്കുകയാണ്.

ഞാൻ അരികിലേക്ക് ചെന്നു.

"എവിടെ പോകാനാ? ഞാൻ എടുക്കാം"

മറുപടിക്ക് കാക്കാതെ രണ്ട് കൈകളിലായി ബാഗും ബക്കറ്റും എടുത്തു.

"ടിക്കെറ്റെടുത്തിടത്ത്ന്ന്  വണ്ടി ഇബ്ടെ വരൂന്നാ പറഞ്ഞെ. ഇപ്പൊ വിളിച്ചു പറയ്വാ, അഞ്ചാമത്തെലാ വര്വാന്ന്. എന്ത് പറയാനാ കുട്ട്യേ ആവതില്ലത്തോരെ ഇങ്ങനെ കഷ്ടപ്പെട്ത്താനക്കൊണ്ട്..."

നടുവിന് കൈ കൊടുത്ത് നിന്നു കൊണ്ട് അവര്‍ ദീർഘമായൊന്ന് നിശ്വസിച്ചു. ചുളിവുകളുടെ ധാരാളിത്തമുള്ള ഒട്ടിയ മുഖത്തേക്ക് അപ്പോഴാണ് ശരിക്കും നോക്കിയത്. കണ്ണുകളിലൊന്ന് അടഞ്ഞിരിക്കുന്നു.

"ആഹ്......വേണ്ട...രണ്ടും കൂടി കുട്ട്യെടുക്കണ്ടാ..."

പടികള്‍ കയറിത്തുടങ്ങിയ എന്നോട്  ബക്കറ്റ്  വാങ്ങാനായി കൈ നീട്ടിയെങ്കിലും കൊടുത്തില്ല.

"എന്താ....ആശുപത്രിക്കാ?"

നെഞ്ചോട് ചേർത്ത് പിടിച്ച മെഡിക്കൽ റിപ്പോർട്ട് നോക്കിയാണ് ഞാന്‍ ചോദിച്ചത്.

"ആ...കുട്ട്യേ... ഇനിക്കല്ല. ഇന്‍റെ  മൂപ്പർക്കാ. നടക്കാനാവാത്തോണ്ട്  മൂപ്പരെ ഉന്തുവണ്ടീല് അപ്പറത്തൂടെ കൊണ്ടോരുന്നുണ്ട്. ഇനിക്ക് ഉന്താൻ ആവതില്ലാത്തോണ്ട് സ്റ്റേഷൻ മാഷന്നെ ഒരാളെ എർപ്പാടാക്കി തന്നു...നല്ല മന്ശൻ"

ഓരോ പടിയിലും അല്പം നിന്ന്‌, കിതപ്പാറ്റി, വളരെ പതുക്കെയാണവര്‍ കയറുന്നത്. 

"രണ്ടാഴ്ച്ചായിട്ട് ഇവടെ സർക്കാരാശുത്രീലായിരുന്നു. വീട്ടിന്ന് കൊരച്ച് കൊരച്ച് ചോര തുപ്പ്യപ്പോ നിര്‍ബന്ധിച്ച്  കൊണ്ടോയതാ. കൊറേ നോക്കിട്ട് കൊറവൊന്നുണ്ടായില്ല. ഒടുക്കം അവടെ ഒന്നും ചെയ്യാനില്ലാന്ന് പറഞ്ഞ് പേര് വെട്ടി. തിരോന്തോരത്ത് വല്യോരാശുപത്രില്ലെ... ആറെസ്സെസ്സ്ന്നെന്തോ പറഞ്ഞിട്ട്?"

തിരിഞ്ഞു നോക്കുമ്പോൾ അവരെന്നെ നോക്കി നിൽക്കുകയാണ്.

"ആർ.സി.സി.യാണോ?"

"ആ അതന്നെ... അവടെ കൊണ്ടോയാ മാറുത്രേ. ഞാളെ പോലെ പാവപ്പെട്ടോർക്ക് അവടെ സൗജന്യാ പോലും. കുട്ടീടെ പ്രായം വരണ ഡോക്കിട്ടർ സാറാ ഒക്കെ ശര്യാക്കി തന്നെ. വണ്ടിക്ക് ടിക്കറ്റും മൂപ്പരന്നെ എട്ത്ത് തന്നു."

അവര്‍ കൈവരിയിൽ പിടിച്ച് നിന്ന് കിതക്കുകയാണ്. ഒരു നിമിഷം കണ്ണടച്ചു നിന്ന ശേഷം വീണ്ടും പതുക്കെ പടികൾ കയറി തുടങ്ങി.

മേൽപ്പാലത്തിന് മുകളിലെത്തിയപ്പോഴേക്കും പഴുത്ത് പാകമായി നിന്നിരുന്ന മഴ പൊട്ടി വീണു.

"ഓഹ്....പണ്ടാരം മഴ.. "

അവർ തലയില്‍ കൈ വെച്ച് പ്രാകി.

''മഴ നല്ലതല്ലേ മുത്തശ്ശീ?"

ചോദിച്ചു കഴിഞ്ഞപ്പോൾ വേണ്ടിയിരുന്നില്ലെന്ന് തോന്നി. മഴയോടുള്ള അന്ധമായ പ്രണയം കൊണ്ട് മറ്റൊന്നും ആലോചിക്കാതെ ചോദിച്ചു പോയതാണ്.

"നല്ലതന്യാ കുട്ട്യേ...അടച്ചൊറപ്പുള്ള വീടും കുടീണ്ടേല്ല് മഴ നല്ലതന്യാ. കുട്ടിക്കറിയോ ഞങ്ങടെ പെര മേയാണ്ട് ഇതിപ്പോ മൂന്നാമത്തെ മഴക്കാലാ. ഒന്ന് മേയണേല് ഉറുപ്യ അയ്യായിരാ ചോയ്ക്കണേ. എവിടെന്നെട്ത്ത് കൊട്ക്കാനാ! ആഹ്... ഇത്തവണ ആശുപത്രിലായോണ്ട് ഇങ്ങനങ്ങ് കയിഞ്ഞു പോവും. അടുത്ത മഴയ്ക്ക് എന്താവുന്ന് ആര് കണ്ട്..."

ഒറ്റ കണ്ണിൽ നിന്നും ഉരുണ്ടിറങ്ങിയ കണ്ണീർത്തുള്ളി  മുഖത്തെ ചുളിവുകളിലെവിടെയോ മറഞ്ഞു.

അവരുടെ പുര പത്ത് തവണയെങ്കിലും മേയാൻ മാത്രം മൂല്യമുള്ള മൊബൈൽ കീശയിൽ കിടന്ന് വിറക്കുന്നു. എടുത്ത് നോക്കിയപ്പോൾ, അംബാനിയുടെ ഔദാര്യം തുടരണമെന്നുണ്ടെങ്കിൽ റീച്ചാർജ് ചെയ്യണമെന്ന അറിയിപ്പാണ്.

മുത്തശ്ശി ധൃതിയില്‍ പടികളിറങ്ങിച്ചെന്നത്  പ്ലാറ്റ്ഫോമിലെ സിമൻറ് ബെഞ്ചിനരികിലേക്കാണ്. അതിൽ  മുത്തശ്ശൻ ചുരുണ്ട് കിടക്കുന്നു. ഞാന്‍  ബാഗും ബക്കറ്റും നിലത്തിറക്കി.

സെക്ഷൻ 80G പ്രകാരം ഇൻകം ടാക്സ് കിഴിവ് ലഭിക്കുന്ന വിധത്തിൽ, റസീറ്റ് കിട്ടുന്ന സംഭാവനകൾ മാത്രമേ ഈയിടെയായി ചെയ്യാറുള്ളു. എന്നാലും പഴ്സിൽ നിന്നും അഞ്ഞൂറ് രൂപ നോട്ടെടുത്ത് മുത്തശ്ശിയുടെ കൈയില്‍ തിരുകി കൊടുക്കാതിരിക്കാനായില്ല.

"ഇതൊന്നും വേണ്ട കുട്ട്യേ. ഇപ്പോ തന്നെ വല്യ ഉപകാരാ കുട്ടി ചെയ്തന്നെ "

അവർ നോട്ട്  എനിക്ക് നീട്ടി.

''സാരല്ലാ... ആശുപത്രീല് പോക്വല്ലേ.. വെച്ചോളു."

ഞാൻ പുറകോട്ട് മാറി.

"ഡോക്ടർ സാറേം സ്റ്റേഷൻ മാഷേം കുട്ടീനേം പോലുള്ളോരൊക്കെ ഉള്ളിടത്തോളം ഇബ്ടെ കലികാലൊന്നും വന്നിട്ടില്ല...ഇനിക്കുറപ്പാ..." 

ചുളിഞ്ഞുണങ്ങിയ വിരലുകൾ ചേർത്ത് പിടിച്ച് തൊഴുത് നിൽക്കുന്ന അവരുടെ നിറഞ്ഞ് പെയ്യുന്ന ഒറ്റക്കണ്ണിലേക്ക് നോക്കാനാകാതെ ഞാൻ തിരിഞ്ഞു നടന്നു. ആ കണ്ണീര്‍പ്പെയ്ത്തിൽ ഉള്ളിലൊരു കഥാബീജത്തിന് മുള പൊട്ടുന്നത് ഞാനറിഞ്ഞു.

Saturday, 19 August 2017

ഒരു ക്രൈം സ്റ്റോറി

ബസ് സ്റ്റാൻഡിൽ വെച്ചാണ് അയാളെ ഞാൻ ആദ്യം കണ്ടത്. സ്റ്റാൻഡിന് പുറത്തേക്ക് നീളുന്ന ചെമ്മൺപാതയിൽ ചാറ്റൽ മഴ നനഞ്ഞ് നടക്കുമ്പോഴാണ് സ്റ്റാൻഡിലെ തിരക്കിലെവിടെയോ മുങ്ങിപ്പോയ അയാളെ പിന്നീട് കാണുന്നത്. കാൽപ്പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ പുറകിൽ അയാളുണ്ട്. അയാൾ എന്നെ തന്നെ നോക്കുകയായിരുന്നുവെന്ന് തീർച്ചയാണ്. ഞാൻ നോക്കിയത് കണ്ടിട്ടാവണം അയാളുടെ നോട്ടം കൈയ്യിലെ മൊബൈലിലേക്കായി.

നഗരഹൃദയമായിരുന്നിട്ടും സമയം അത്രയൊന്നും 'അസമയം' ആയിട്ടില്ലെങ്കിലും അവിടവിടെ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളും ചാറ്റൽ മഴയിൽ നിന്നും രക്ഷ നേടാനായി അതിനടിയിൽ ചുരുണ്ടുകൂടിയ തെരുവ് പട്ടികളുമൊഴികെ അവിടം എതാണ്ട് പൂർണ്ണമായും തന്നെ വിജനമായിരുന്നു.
സ്റ്റാൻഡിലെ ഹൈമാസ്റ്റ് ലൈറ്റിൽ നിന്നും വരുന്ന വെട്ടത്തിനപ്പുറം ഇരുട്ട് കനത്ത് പെയ്യുകയാണ്.

അയാൾ കടന്ന് പോകട്ടെ എന്ന് കരുതി ഞാൻ നടത്തത്തിന്റെ വേഗത അൽപം കുറച്ചു. പക്ഷെ പ്രതീക്ഷിച്ച പോലെ അടുത്തടുത്ത് വരുന്ന കാലൊച്ച കേൾക്കാനായില്ല. അയാളും വേഗത കുറച്ച് കാണണം. ഒന്ന് രണ്ട് തവണ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ ഷൂ ലേസ് കെട്ടാനെന്ന വ്യാജേന ഞാൻ മുന്നോട്ട് കുനിഞ്ഞു നിന്നു. എന്നെ തറപ്പിച്ച് നോക്കിക്കൊണ്ട് കടന്ന് പോയ അയാൾ മുന്നിലെ ഇരുട്ടിൽ മറഞ്ഞു.

ഇടക്കിടെ തെളിയുന്ന മൊബൈൽ സ്ക്രീനിന്റെ വെട്ടം നോക്കിയാണ് അയാളിലേക്കുള്ള ദൂരം ഞാൻ നിജപ്പെടുത്തിയത്. ഒറ്റത്തള്ളിൽ തന്നെ അയാൾ മറിഞ്ഞു പോയിരുന്നു. വീഴുന്നതിന് മുമ്പായി അയാളുടെ മൊബൈലും പാന്റിന്റെ കീശയിലുണ്ടായിരുന്ന തടിച്ച പഴ്സും ഇരുട്ടിലേക്ക് ഓടിയകലുന്ന എന്റെ കൈകളിലായി കഴിഞ്ഞിരുന്നു.

Sunday, 6 August 2017

ഗോസ് ഓൺ കൺട്രി

ഉത്തരേന്ത്യയിലെ ജോലി സ്ഥലത്ത് നിന്നും നാട്ടിലേക്കുള്ള യാത്രയിലായിരുന്നു അയാൾ. ഉറക്കമുണർന്നപ്പോൾ ട്രെയിൻ ഏതോ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്. നേരം മുഴുവനായും പുലർന്നിട്ടില്ല. ആ സ്റ്റേഷൻ ഏതാണെന്ന് അറിയില്ലെങ്കിലും അവിടെ ഒരു അരമണിക്കൂറോളം ഹാൾട്ട് ഉണ്ടെന്ന് അടുത്തിരുന്നയാൾ പറഞ്ഞു. തലേന്ന് ഏറെ വൈകിയാണ് ലീവ് സാങ്ഷനായത്. അതിനാൽ ഭക്ഷണം കഴിക്കാനൊന്നും നിൽക്കാതെ ആദ്യം കിട്ടിയ വണ്ടിക്ക് കയറിപ്പോരേണ്ടി വന്നു. നന്നായി വിശക്കുന്നുണ്ട്. ബാത്ത്റൂമിൽ കയറി പല്ലു തേച്ചെന്നു വരുത്തി അയാൾ പുറത്തേക്കിറങ്ങി. പ്ലാറ്റ്ഫോമിന്റെ അറ്റത്തായി ഒരു കട കാണാനുണ്ട്. അയാൾ അങ്ങോട്ട് നടന്നു.

തൂവെള്ള കുർത്തയും പൈജാമയും ധരിച്ച ഒരാൾ കടയുടെ മുന്നിൽ നിന്ന് ആളുകളെ സ്വീകരിക്കുന്നുണ്ട്. വെളുത്ത നെറ്റിയിൽ നീട്ടി വരച്ച ഗോപിക്കുറിയുമായി  ഹിന്ദി സിനിമകളിലും സീരിയലുകളിലുമൊക്കെ കാണാറുള്ള പുരോഹിതനെ ഓർമ്മപ്പെടുത്തുന്ന അയാൾ കടയുടമയാവാനേ തരമുള്ളു. നേരം വെളുത്തില്ലെങ്കിലും കടയിൽ സാമാന്യം നല്ല തിരക്കുണ്ട്. ധൃതി വെച്ച് കഴിച്ച് പുറത്തിറങ്ങിയ അയാൾ ഒരു സിഗരറ്റ് കത്തിച്ച് ചുറ്റും കണ്ണോടിച്ചു. കടയുടെ മുന്നിൽ തൂക്കിയിട്ട റാന്തലിന്റെ വെട്ടത്തിനപ്പുറം പ്ലാറ്റ്ഫോമപ്പോഴും ഇരുട്ടിലാണ്. ചുണ്ടിലെരിയുന്ന സിഗരറ്റുമായി അയാളാ ഇരുട്ടിലൂടെ നടന്നു.  പാതിയെരിഞ്ഞ സിഗരറ്റ് താഴെയിട്ട് ഷൂസ് കൊണ്ട് ഞെരിച്ച്  അയാൾ അനങ്ങിത്തുടങ്ങിയ വണ്ടിയിലേക്ക് വലിഞ്ഞ് കയറി.  ഉരുളുന്ന വണ്ടിയുടെ വാതിൽക്കൽ നിന്നാണ്  അയാളാ കാഴ്ച്ച കാണുന്നത്.

ഭക്ഷണശാലയുടെ ചുവരിനോടു ചേർന്ന് തറയിൽ ചുരുണ്ടു കൂടിക്കിടക്കുന്ന ഒരു മനുഷ്യൻ. അയാൾ ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്ന്  എല്ലും തോലുമായിരിക്കുന്ന കോലം വിളിച്ച് പറയുന്നുണ്ട്. അത്രയും നേരം അവിടെ ചുറ്റിത്തിരിഞ്ഞിട്ടും അങ്ങനെയൊരാൾ കണ്ണിൽപ്പെടാഞ്ഞതിൽ വിഷമിച്ചു നിൽക്കുമ്പോഴാണ്  ശുഭ്രവസ്ത്രധാരിയായ കടയുടമ കൈയ്യിൽ ഒരു താലം നിറയെ ഭക്ഷണവുമായി അയാൾക്ക് നേരെ നടന്നു പോകുന്നത് കണ്ടത്. അയാൾക്കു വല്ലാത്ത ആശ്വാസം തോന്നി. ഏതൊരു നിരീശ്വരവാദിയുംയും ഈശ്വരനുണ്ടെന്ന് വിശ്വസിച്ചു പോകുന്ന ഇത്തരം ചില സന്ദർഭങ്ങളുണ്ടാവും. എന്നാൽ അയാൾ നോക്കി നിൽക്കെ, നിലത്തു കിടക്കുന്നവന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ കടയുടമ മുന്നോട്ട് നടന്നു. പ്ലാറ്റഫോമിന്റെ അറ്റത്തെ മരച്ചുവട്ടിൽ അയവെട്ടി കിടക്കുന്ന പശുവിനു മുന്നിൽ ആ പാത്രം വെച്ച് അയാൾ കൈ കൂപ്പി നിന്നു.




Thursday, 3 August 2017

മരീചിക


"ദാസാ.....ഞാന്‍  നാട്ടിലൊരു വീട് വെക്കാമ്പോവ്വാടോ..ആ പുഴയോരത്തെ വസ്തൂല്.."

"നന്നായി ബാലെട്ടാ..നല്ല കാര്യം..ഇപ്പഴെലും തോന്നീലോ..........പക്ഷെ ബാലേട്ടാ, ചേച്ചീം കുട്ട്യോളും..ഓര് സമ്മതിച്ചോ??"

"ഓര്ടെ സമ്മതം ഇനിയിനിക്ക്  വേണ്ടടോ. ഓര്‍ക്കായി  ഹോമിച്ചതാ കഴിഞ്ഞ പത്തു മുപ്പതു കൊല്ലത്തെ ഇന്‍റെ  ജീവിതോം  സ്വപ്നങ്ങളും.ഇനി ഞാന് ഇനിക്ക് വേണ്ടി ജീവിക്കാന്‍  പോവ്വാ..ഞാനായിട്ട്. പിന്നെ നെന്നെ കണ്ടോണ്ടാടോ ഞാനിതൊക്കെ  സ്വപ്നം കാണുന്നെ. വീടിന്‍റെ  പണി തീരും വരെയെങ്കിലും ഇനിക്കിവിടെ നിന്നെ പറ്റൂ. നീയന്നെ  വേണം എല്ലാം നോക്കി നടത്താന്‍"

"ഞാനുണ്ടാവും ബാലേട്ടാ. ഇങ്ങളൊന്നോണ്ടും ബേജാറാവണ്ട..."

പിന്നീടെല്ലാം കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു. ദാസന്‍  ഏര്‍പ്പാടാക്കിയ എഞ്ചിനീയര്  ഇമെയില്‍  ചെയ്ത് കൊടുത്ത  രണ്ടു മൂന്നു പ്ലാനുകളില്‍ നിന്ന്‌ പുഴയിലേക്ക് ജനലുകള്‍ തുറക്കുന്ന ബെഡ്രൂം ഉള്ളത് അയാള്‍ തിരഞ്ഞെടുത്തു. സത്യത്തിൽ അത്  മാത്രമായിരുന്നു അയാളുടെ ഡിമാന്റ്റ്.
വിരസമായി ഇഴഞ്ഞു നീങ്ങിയിരുന്ന അയാളുടെ പകലുകൾക്ക് പുതിയൊരു ലക്ഷ്യം വന്നു. പുഴയെ കണി കണ്ടുണരുന്ന പുലരികൾ സ്വപ്നം കണ്ട് രാത്രികളില്‍ അയാള്‍ നന്നായുറങ്ങി.

വീടു പണിയുടെ ഓരോ  ഘട്ടവും  ദാസൻ വാറ്റ്സാപ്പിൽ ഷെയർ  ചെയ്ത  ഫോട്ടോകളിലൂടെ അയാളാസ്വദിച്ചു.
"ബാലേട്ടാ... നാളെ തേപ്പു തുടങ്ങാട്ടോ..."
"ഡാ... കാശു  വല്ലോം ഇടണോ ഞാൻ ?"
"ഇപ്പൊ ഒന്നും വേണ്ട...വേണ്ടപ്പോ ഞാനറിയിക്കാം. പിന്നെ പറ്റ്വെങ്കി ഇങ്ങള്   കുറച്ചു പൂഴി ഇങ്ങോട്ട് കയറ്റി അയച്ചോ. അവ്ടെ അതെമ്പാടൂണ്ടല്ലോ.   ഇവ്ടെ ഇപ്പൊ അതാ കിട്ടാനില്ലാതെ." 

"ആണോ... പ്രശ്നാവ്വോ ?? " 

"ഏയ്..ഞാന്‍ തമാശ പറഞ്ഞതാ. നമ്മുക്കെന്താ  പ്രശ്നം. പുഴയല്ലേ മുന്നിൽ. ഒന്നിറങ്ങി വാരണ്ട പണിയേള്ളൂ."

"ഓ.. ഞാനൊന്ന് പേടിച്ചു. ഡോ..നീയില്ലേൽ ഇതൊരു സ്വപ്നം മാത്രായി  ശേഷിച്ചേനെ. നെനക്കറിയോ...ഒടുക്കം ഞാന്‍ നാട്ടിൽ വന്നു പോയിട്ടിപ്പോ  വർഷം എട്ടു കഴിഞ്ഞു. അന്ന് തൊട്ട് ഞാൻ  കൊണ്ട് നടക്കണ  സ്വപ്നാത്..."

അയാളുടെ ശബ്ധമിടറിപ്പോയി.

"എന്താ ബാലേട്ടാ ഇത്.. ഒക്കെ  ശെര്യായില്ലേ ഇപ്പൊ"

ഫ്ലൈറ്റ് വൈകിയത് കാരണം അയാളെത്തിയപ്പോഴേക്കും  സന്ധ്യയായി . ഗൃഹപ്രവേശത്തിനു പ്രത്യേക ചടങ്ങും ക്ഷണവുമൊന്നും വേണ്ടെന്ന് അയാളുടെ തീരുമാനമായിരുന്നു. രാത്രി ദാസന്‍റെ  വീട്ടിൽ നിന്നും അത്താഴം കഴിച്ച്  അയാൾ പുതിയ വീട്ടിലേക്കു പോയി. പുഴയെ കണി കണ്ടുണരുന്ന പുലരി സ്വപ്നം കണ്ടുറങ്ങാനായി.
രാവിലെ കർട്ടൻ നീക്കി  ജനലിലൂടെ നോക്കിയ അയാൾക്ക് തന്‍റെ  കണ്ണുകളെ വിശ്വസിക്കാനായില്ല.

                                                          *****************************
രംഗം: നാലും കൂടിയ മുക്കിലെ ചായക്കട
വറ്റി വരണ്ട പുഴയുടെ മണൽപ്പരപ്പിലൂടെ പെട്ടിയും തൂക്കി നടന്നു പോകുന്ന അയാളെ കണ്ടുവെന്ന് ഒരാൾ പറഞ്ഞു.
പുതിയ വീടിന്‍റെ  ഗേറ്റിൽ  തൂക്കിയ  "വീട് വില്പ്പനക്ക്" എന്ന ബോർഡ് കണ്ടുവെന്ന് മറ്റൊരാളും  സാക്ഷ്യപ്പെടുത്തി.
"ഇതീ  ഗൾഫുകാരുടെ സ്ഥിരം പരിപാടിയാ. നല്ലൊരു  സ്ഥലം നോക്കി വീട് വെക്കും. പണി കഴിഞ്ഞാ പിറ്റേന്ന് തന്നെ വിക്ക്വേം  ചെയ്യും. ലാഭം എത്ര്യാന്ന്  വെച്ചിട്ടാ!!"  

ഈ  പൊതു പ്രസ്ഥാവനയോടെ രംഗം അവസാനിക്കുന്നു.