Saturday, 28 March 2020

വിഷുക്കൈനീട്ടം

കേരളത്തിന്റെ ദേശീയോത്സവം ഓണമാണെന്നതൊക്കെ ശരി തന്നെ; പക്ഷെ ഞങ്ങൾ വടക്കർക്ക് ഒരൽപം ഇഷ്ടക്കൂടുതൽ വിഷുവിനോടാണ്. ജന്മം കൊണ്ട് കേരളത്തിലെ വടക്കൻ ജില്ലക്കാരനും തൊഴിൽപരമായി വടക്കേ അമേരിക്കക്കാരനുമായ എനിക്കതിന്റെ കാര്യകാരണങ്ങളൊന്നും അറിയില്ല. ചെറുപ്പം തൊട്ടേ അതങ്ങനെയാണ്.

ആഘോഷത്തിനപ്പുറം വിഷു എനിക്ക് പൊള്ളുന്ന ഒരോർമ്മ കൂടിയാണ്. തിരക്കുകളുടെ കൂമ്പാരക്കെട്ടുകൾക്കിടയിൽ മറവിയുടെ ചാക്കിൽ കെട്ടി പൂഴ്ത്തി വെച്ച ഒരു ദുരന്തത്തിന്റെ ഓർമ്മദിവസം. രണ്ട് ദശാബ്ദങ്ങൾക്കിപ്പുറം ആ കീറച്ചാക്ക് തപ്പിയെടുത്ത് അഴിച്ചു നോക്കിയതിന്റെ കാരണം കേട്ടാൽ നിങ്ങൾ ചിലപ്പോൾ ചിരിക്കും.

കേരളത്തിലെ തിയേറ്ററുകളിൽ വിപ്ലവം തീർത്ത 'പ്രേമം' ഞാൻ കാണുന്നത്, ഇന്നലെ ചാനലിൽ സായാഹ്ന ചിത്രമായി കാണിച്ചപ്പോഴാണ്. ഇത് പതിമൂന്നാമത്തെ തവണയാണത്രേ ഈ പടം ഇതേ ചാനലിൽ വരുന്നത്. പതിവ് ഹിന്ദി സീരിയൽ കാണാൻ വിടാതെ റിമോട്ടും കാലിനിടയിൽ തിരുകിയുള്ള എന്റെ ഇരിപ്പ് കണ്ട് കലിപ്പ് കേറിയ ഭാര്യ തുള്ളിച്ചാടി പോകും വഴി എറിഞ്ഞിട്ട പിറുപിറുക്കലുകളിൽ നിന്നും കിട്ടിയ അറിവാണ്. അവളുടെ പക്കൽ ഇതിന്റെയൊക്കെ കൃത്യമായ കണക്കുണ്ട്. എങ്ങനെ കാണാതിരിക്കും. നാട്ടിലെ നല്ലൊരുദ്യോഗം രാജി വെപ്പിച്ച് ഇവിടെ കൊണ്ട് വന്ന് തളച്ചിട്ട് വർഷം പത്താകുന്നു. ഇവിടെയൊരു ജോലിക്ക് ശ്രമിക്കാമെന്ന പലപ്പോഴായുള്ള അവളുടെ ആവശ്യത്തോടുള്ള പ്രതികരണം ആവശ്യാനുസരണം നീട്ടുകയും കുറുക്കുകയും ചെയ്ത മൂളലുകളിൽ ഞാനൊതുക്കി. പോകെ പോകെ എന്റെ മൂളലുകളുടെ അർത്ഥം ഗ്രഹിച്ചിട്ടാവണം,  ഓഫീസിലേക്ക് ഞാനും സ്ക്കൂളിലേക്ക് മകളും പോയാൽ കിട്ടുന്ന അധിക സമയം  ടിവിക്കും ഇന്റർനെറ്റിനുമായി അവൾ പകുത്ത് നൽകിയത്. കണക്കുകൾ സൂക്ഷിക്കാനുള്ള അവളുടെ മികവിനെ പറ്റി പണ്ട് യാത്രയയപ്പ് യോഗത്തിൽ മേലുദ്യോഗസ്ഥൻ പറഞ്ഞത് ഭംഗി വാക്കെന്നാണ് അന്ന് കരുതിയത്. ഒരു വലിയ തെറ്റായിരുന്നു ആ ധാരണ. അവളുടെ പക്കൽ എല്ലാത്തിന്റേയും കൃത്യം കണക്കുണ്ട്; അതിലും വ്യക്തമായ കണക്ക് കൂട്ടലുകളും.

പറഞ്ഞ് പറഞ്ഞങ്ങ് കാട് കയറി പോയി.  'പ്രേമം' സിനിമയാണല്ലോ നമ്മുടെ വിഷയം. അതിലെ ഒരോ സീനും നിങ്ങൾക്ക് മന:പാഠമായിരിക്കുമെന്നറിയാം. നായകന്റെ "രണ്ടാം ഭാവത്തിലുള്ള" ഇൻട്രൊ സീൻ. സിനിമാറ്റിക് ഡാൻസ് നടക്കുന്ന സ്റ്റേജിന് താഴെ ഗുണ്ട് കത്തിച്ച് വെച്ച്, കറുത്ത കരയുള്ള മുണ്ടും മടക്കിക്കുത്തി കൂളായി നടന്ന് പോകുന്ന കറുത്ത ഷർട്ടിട്ട താടിക്കാരൻ നായകന് പുറകെ നിങ്ങൾ പോകുമ്പോൾ അയാൾ സ്റ്റേജിനടിയിൽ കത്തിച്ചു വെച്ച ഗുണ്ടിൽ എന്റെ മനസ്സുടക്കി കിടന്നു. ഈ സീൻ കണ്ടയുടനെ ഞാൻ ഹരിയെയും സെബിയേയും വിളിച്ചപ്പോൾ, ഇതേ സീനിൽ മനസ്സുടക്കിയ കാര്യം അവരും പറഞ്ഞു. ജോലി സ്ഥലത്തായത് കൊണ്ട് വാട്ട്സാപ്പിൽ മാത്രം അവയ്ലബിളായ ചാക്കോയും ഞങ്ങൾ മൂവരോടും യോജിച്ചു. വെറുതെ എന്നെ വിഷമിപ്പിക്കണ്ട എന്നോർത്താണത്രേ അവരാരും ഇതേ വരെ എന്നോടിത് പറയാതിരുന്നത്.

ഇനി ഞാൻ പറയാൻ പോകുന്നത് കിട്ടനെ പറ്റിയാണ്. ഞങ്ങളുടെ നാട്ടിലൊക്കെ അക്കാലത്ത് 'ഷ് '- ൽ അവസാനിക്കുന്ന പേരുകൾക്ക് ഭയങ്കര ജനപ്രീതിയായിരുന്നു. അങ്ങനെയുള്ള ഏതോ ഫാഷൻ പേരാണ് കിട്ടന്റെ ഔദ്യോഗിക നാമം. പക്ഷെ ഉടുക്കാപ്പെട്ടികളായി കളിച്ചു നടക്കുന്ന കാലം തൊട്ടേ അവനെനിക്ക് കിട്ടനാണ്.
കിട്ടന്റെ അച്ഛന് പടക്കമുണ്ടാക്കുന്ന പണിയാണ്. പടക്കത്തിന് ഡിമാന്റില്ലാത്ത കാലത്ത് ബീഡി തെറുക്കും.  ക്ഷയത്തിന്റെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയ ഞങ്ങളുടെ തറവാട്ടിലെ ആകെയുള്ള പണിക്കാരത്തിയായിരുന്നു അവന്റെ അമ്മ.

പാടവും തോടും ചാടി മറിഞ്ഞും മാവിലെറിഞ്ഞും പത്താം തരം വരെ ഞങ്ങളൊരുമിച്ച് നാട്ടിലെ സ്കൂളിൽ പോയി. വർഷം മുഴുവൻ എന്റെ പക്കൽ നിന്ന് പറ്റുന്ന ഔദാര്യത്തിന്റെ കണക്ക് അവൻ തീർക്കുന്നത് വിഷുക്കാലത്താണ്. വിഷുത്തലേന്നിനെ ഞങ്ങൾ ചെറിയ വിഷുവെന്നാണ് വിളിക്കുക. അന്ന് ഊണിന് ഇറച്ചിയൊക്കെ വെക്കും. ഉണ്ണാറാകുന്ന സമയത്ത് വലിയൊരു കൂട നിറയെ ഓലപ്പടക്കങ്ങളുമായി കിട്ടൻ ഹാജരുണ്ടാകും. ത്രികോണാകൃതിയിൽ പല വലിപ്പത്തിൽ പനയോലയിൽ മെടഞ്ഞെടുത്ത പടക്കങ്ങൾ വലിപ്പമനുസരിച്ച് കുട്ടികളും വലിയവരും പൊട്ടിക്കും. ധൈര്യശാലികൾ പടക്കത്തിന്റെ ചെറിയ തിരിയിൽ തീ പടർത്തി വായുവിൽ എറിഞ്ഞ്  പൊട്ടിക്കും. എന്നെപ്പോലത്തെ പേടിത്തൊണ്ടൻമാർ നിലത്ത് വെച്ച പടക്കത്തിന്റെ തിരിയിൽ തൂക്കിയിട്ട നീണ്ട കടലാസ് കഷ്ണത്തിന് തീ കൊളുത്തി തിരിഞ്ഞോടും. മിക്കവാറും കടലാസ് മാത്രം കത്തിത്തീരും. ധീരൻമാർ അത്തരത്തിൽ ബാക്കി വരുന്ന പടക്കങ്ങൾ കൂടി എറിഞ്ഞ് പൊട്ടിക്കും. അതിനൊപ്പം എന്റെ അഭിമാനവും നല്ല ശബ്ദത്തിൽ തന്നെ പൊട്ടാറുണ്ട്. ഓലപ്പടക്കങ്ങൾ നിരയായി ചാക്ക് നൂലിൽ കോർത്തുണ്ടാക്കുന്ന മാലപ്പടക്കമാണ്  വിഷുത്തീയിടുന്ന നേരത്തും പിറ്റേന്ന് കണി കാണുമ്പോഴും വിഷു സദ്യക്ക് ശേഷവും പൊട്ടിക്കുക.

പത്ത് പാസ്സായപ്പോൾ ഞാൻ പട്ടണത്തിലെ കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു. തോറ്റു പോയ കിട്ടൻ അച്ഛനോടൊപ്പം പടക്കപ്പണിക്ക് പോയി. അതോടെ ഞങ്ങൾ തമ്മിൽ വലിയ ബന്ധമില്ലാതായി. കിട്ടനോട് മാത്രമല്ല, പട്ടണത്തിലെത്തിയതോടെ ദൂരത്തേക്കാളുപരി മനസ്സ് കൊണ്ട് നാടിനോട് ഞാൻ അകലം പാലിച്ചു. നാട്ടിലെ പാർട്ടിക്കാർ ബോംബുപയോഗിച്ചുള്ള രാഷ്ട്രീയ പ്രവർത്തനം ഉഷാറാക്കിയതോടെ  പടക്കങ്ങൾക്ക് വർഷം മുഴുവൻ ഡിമാന്റായി. കിട്ടന്റെ ചേട്ടൻമാർ അങ്ങനെ കുറെ കാശുണ്ടാക്കുകയും ഇടക്കിടെ ജയിലിൽ പോയി വരികയും ചെയ്തു. അപ്പാേഴും കിട്ടൻ അച്ഛനൊപ്പം ഓലപ്പടക്കമുണ്ടാക്കിയും ബീഡി തെറുത്തും ജീവിതത്തോട് പന്തയം കളിച്ചു. 

പിന്നെ ഞാൻ കിട്ടനോട് സംസാരിക്കുന്നത് കോളേജിലെ  ബിരുദ ക്ലാസ്സിന്റെ  'സെന്റ് ഓഫ് ഡേ'യുടെ തലേന്നാണ്. ഒടുക്കത്തെ രാത്രി ആഘോഷിക്കാൻ 'കുപ്പികളിലാക്കിയ കവിതയുമായി' ഹോസ്റ്റൽ ടെറസ്റ്റിൽ ഒത്ത് കൂടിയതാണ് ഞങ്ങൾ സുഹൃത്തുക്കൾ. എപ്പോഴുമെന്ന പോലെ സിനിമയും സാഹിത്യവും രാഷ്ട്രീയവുമെല്ലാമായി വിഷയ പരിധിയില്ലാത്ത ചർച്ചകൾ അന്താരാഷ്ട്രത്തിൽ നിന്നും രാഷ്ട്രത്തിലേക്കും പിന്നെയും താഴ്ന്ന് സംസ്ഥാനവും കടന്ന് ഒടുവിൽ ഞങ്ങളുടെ ക്യാമ്പസിൽ വന്ന് നിന്നു. അതോടെ വിഷയം അവളിലേക്ക് ചുരുങ്ങി - 'നവാഗത സംഗമം' തൊട്ട് പുറകെ നടക്കുന്ന എനിക്ക് പുല്ല് വില പോലും നൽകാതെ ക്യാമ്പസിനകത്തും പുറത്തും ഒരേ സമയം പലരേയും പ്രണയിച്ച് നടക്കുന്ന കോളേജ് ബ്യൂട്ടി. വീണ്ടും സിനിമയിലേക്ക് തന്നെ ഒന്ന് പോയി വരട്ടെ. നായകന്റെ ക്ലാസ്സിലെ ഒരു നിരാശാ കാമുകനെ നിങ്ങളോർക്കുന്നുണ്ടാകുമല്ലോ. അക്കാലത്ത് ഏതാണ്ട് അതേ അവസ്ഥയിലായിരുന്നു ഞാൻ. പക്ഷെ ചുറ്റിലുമിരിക്കുന്ന ഹൃദയ സൂക്ഷിപ്പുകാരും സിരകളിൽ നുരയുന്ന ലഹരിയും സ്വതേ ഭീരുവായ എന്നെ ധീരനായ താടിക്കാരൻ നായകനാക്കി മാറ്റി. അങ്ങനെ ഞാനും ഹരിയും സെബിയും ചാക്കോയുമടങ്ങുന്ന നാൽവർ സംഘം അവളോട് പ്രതികാരം ചെയ്യാൻ തന്നെ തീരുമാനിച്ചു. നാളെ വൈകിട്ടത്തെ കലാ പരിപാടിക്കിടെ കോളേജ് ബ്യൂട്ടിയുടെ നൃത്തം നടക്കുമ്പോൾ സ്റ്റേജിനടിയിൽ ഒരു ഗുണ്ട് പൊട്ടിക്കുക എന്ന പദ്ധതി രേഖ ഐക്യകണ്ഠേന പാസായി.

അവന്റെ ചേട്ടന്റെ വീട്ടിൽ ഫോൺ കണക്ഷൻ കിട്ടിയപ്പോൾ, എനിക്ക് തരാൻ വേണ്ടി കിട്ടൻ നമ്പറെഴുതി വീട്ടിലേൽപ്പിച്ച തുണ്ട് കടലാസ് ഞാൻ പേഴ്സിൽ നിന്നും തപ്പിയെടുത്തു. വർഷങ്ങൾക്ക് ശേഷം എന്റെ ശബ്ദം കേട്ടതിലുള്ള അപ്പുറത്തെ ആഹ്ലാദ പ്രകടനം ഗൗനിക്കാതെ ഞാൻ വിഷയമവതരിപ്പിച്ചു. കോളേജിലെ പരിപാടിക്ക് വേണ്ടി എന്ന് മാത്രമേ പറഞ്ഞുള്ളു. ഒഴിഞ്ഞു മാറാൻ അവനൊരുപാട് ശ്രമിച്ചതാണ്. പക്ഷെ പഴയ കാര്യങ്ങളും കടപ്പാടും വിളമ്പി ഞാനവന്റെ നിസ്സഹായത ചൂഷണം ചെയ്തു. പിറ്റേന്ന് ഉച്ചക്ക് സാധനം എത്തിക്കാമെന്ന ഉറപ്പ് വാങ്ങിച്ചിട്ടാണ് ഞാൻ ഫോൺ വെച്ചത്.

ലഹരിയുടെ കെട്ടിറങ്ങിയതോടെ പ്രതികാരത്തിന്റെ കാര്യമൊക്കെ ഞങ്ങൾ മറന്നിരുന്നു. എന്നാൽ കിട്ടനൊന്നും മറന്നിരുന്നില്ല എന്ന് അറിയുന്നത് അച്ഛന്റെ ഫോൺ വന്നപ്പോഴാണ്. തലേന്ന് രാത്രി പടക്കമുണ്ടാക്കുന്നതിനിടയിൽ അപകടം പറ്റി കിട്ടൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണത്രേ. ഞാൻ ഫോണിൽ ആവശ്യപ്പെട്ട പ്രകാരമാണ് അവൻ ആ വൈകിയ നേരത്ത് പടക്കമുണ്ടാക്കാൻ പോയതെന്ന കേട്ടറിവ് ഉറപ്പിക്കാൻ വേണ്ടിയാണ് അച്ഛൻ വിളിച്ചത്. ഞാൻ കുറ്റം സമ്മതിച്ചു. ഒന്നും പറയാതെ ഫോൺ വെച്ച അച്ഛൻ, ഏതാണ്ട് അരമണിക്കൂറിന് ശേഷം തിരികെ വിളിച്ച് നേരെ ബോംബയിലെ ചെറിയച്ഛനടുത്തേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു. അതിൽ പിന്നെ ഞാൻ നാട് കണ്ടിട്ടില്ല. 

അമ്മ മരിക്കുമ്പോൾ ഞാൻ ദുബായിലാണ്. ഷോപ്പിങ്ങ് ഫെസ്റ്റിവൽ കാരണം ടിക്കറ്റിന് തീപിടിച്ച വിലയായിരുന്നു. അമേരിക്കയിലെത്തി പുതിയ ജോലിക്ക് ചേർന്നതിന്റെ അടുത്ത മാസമാണ് അച്ഛൻ മരിക്കുന്നത്. ലീവ് കിട്ടിയില്ല. അങ്ങനെയുള്ള ഞാനാണ് തറവാട് വസ്തുവിന്റെ വിൽപ്പനയുടെ പേരും പറഞ്ഞ്  ഇപ്പോൾ നാട്ടിലേക്ക് പോകുന്നത്.
അളിയന് നൽകിയ പവറോഫ് അറ്റോർണിയുടെ ബലത്തിൽ എന്റെ അസാന്നിദ്ധ്യത്തിലും കാര്യങ്ങളൊക്കെ തടസ്സമില്ലാതെ നടത്താവുന്നതാണ്. എന്നിട്ടും,  ഞാൻ എന്തിനാണ് ഇത്രയും കാശും മുടക്കി ഇപ്പോൾ നാട്ടിലേക്ക്  പോകുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാൻ സാധിച്ചേക്കാം.  അതേ, എനിക്കെന്റെ കിട്ടനെ കാണണം. ഇത്രയും വൈകിയ വേളയിൽ ഇനിയെന്തിനെന്ന് ചോദിച്ചാൽ ഉത്തരമില്ല. ഇങ്ങനെ ഉത്തരമില്ലാത്ത ചില ചോദ്യങ്ങളുടെ ഉത്തരം തിരയലാണല്ലോ നമ്മുടെയൊക്കെ ജീവിതം എന്നൊരു തത്വചിന്ത വേണമെങ്കിൽ വെച്ച് കാച്ചാം.

ചെറിയ വിഷുവിന്റന്നാണ് നാട്ടിലെത്തിയത്.   കണ്ണൂർ എയർപ്പോർട്ടിൽ വിമാനമിറങ്ങി ടാക്സി പിടിച്ച് ഉച്ചയായപ്പോഴേക്ക് തറവാട്ടിലെത്തി. അവിടെ പെങ്ങളും അളിയനുമാണ് താമസം. പഴയ വീടിന്റെ സ്ഥാനത്ത് പഴമയുടെ മുഖംമൂടിയണിഞ്ഞ പുത്തൻ  മാളിക തലയുയർത്തി നിൽപ്പുണ്ട്. ഊണ് കഴിഞ്ഞ് മയങ്ങാനായി മേലെ നിലയിലെ മുറിയിലേക്ക് പോയി. പുഴയുടെ നനവോർമ്മയിലേക്ക് തുറന്നു കിടന്ന ജനാല കൊട്ടിയടച്ച് ഏസി ഓൺ ചെയ്ത് പുറത്തെ തീവെയിലിൽ നിന്നും രക്ഷ നേടി.

വിഷുവിന് പുലർച്ചെ കുളിച്ച് തറവാട്ടമ്പലത്തിൽ പോയി കണി കണ്ടു. അമ്പലത്തിൽ നിന്നിറങ്ങിയപ്പോൾ വെളിച്ചം നന്നെ പരന്നിരുന്നു. നേരെ അവനെ ചെന്ന് കാണാനാണ് തോന്നിയത്. അമ്പലത്തിന് പുറകിലെ വയൽ കടന്ന് കുന്ന് കയറിയിറങ്ങിയാൽ അവന്റെ വീടാണ്. പക്ഷെ ചെന്ന് നോക്കിയപ്പോൾ വയല് കാണാനില്ല. പകരം നിരന്ന് നിൽക്കുന്ന കുറെ വീടുകൾ. അവക്കിടയിലൂടെ വരച്ചു ചേർക്കാൻ ശ്രമിച്ച ഓർമ്മയിലെ നാട്ടിടവഴികൾ ഉയർന്ന മതിലുകൾക്കും അടച്ചു പൂട്ടിയ കൂറ്റൻ ഗേറ്റുകൾക്കും മുന്നിൽ ചെന്ന് തീർന്നു. ഏറെ കറങ്ങി ഒടുവിൽ കണ്ണെത്തുന്നിടത്ത് കുന്ന് കണ്ടതോടെ ആശ്വാസമായി.  പക്ഷെ കുന്ന് കയറാനായി താഴെയെത്തിയപ്പോൾ കാണുന്നത് കുന്നിനെ ചുറ്റിപ്പോകുന്ന   വീതിയേറിയ ടാർ റോഡാണ്. അറ്റത്ത്,  വിമാനത്താവളത്തിന്റെ കവാടം സ്വാഗതമോതുന്നു. ഏറെ ചുറ്റിത്തിരിഞ്ഞിട്ടാണെങ്കിലും ഒടുക്കം അവന്റെ വീട് കണ്ട് പിടിക്കുക തന്നെ ചെയ്തു.

ചെറ്റക്കുടിലിന് പകരം ചെത്തിത്തേക്കാത്ത ചെറിയൊരു വാർപ്പ് വീട്. ഉമ്മറക്കോലായിൽ തന്നെ കിട്ടനിരിപ്പുണ്ട്.  ഞാൻ നേരെ ചെന്ന് അവന് മുന്നിലായി നിന്നു.  അവിടവിടെ നരച്ച രോമങ്ങൾ തെറിച്ചു നിൽക്കുന്നുവെന്നല്ലാതെ കുട്ടിക്കാലത്തെ മുഖത്തിന് മാറ്റമൊന്നുമില്ല.  തൂവെള്ള ഷർട്ടിന്റെ തെറുത്ത് വെച്ച സ്ലീവിനടിയിൽ മുട്ടിന് താഴെ അവസാനിക്കുന്ന ഇരു കൈകളുടെയും മുരടിപ്പിലാണ് നോട്ടം ചെന്ന് തറച്ചത്. തരിച്ചു നിൽക്കുന്ന എനിക്കരികിലേക്ക് എന്റെ പേര് നീട്ടി വിളിച്ചു കൊണ്ട് കിട്ടൻ ഓടി വന്നു. അവനെന്നെ ഇത്ര വേഗം തിരിച്ചറിയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.  

എന്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞും അവന്റെത് പറഞ്ഞും കിട്ടൻ നിർത്താതെ സംസാരിച്ചു; അല്ല അവൻ മാത്രമാണ് സംസാരിച്ചത്. ഇടക്കെപ്പഴോ, അന്ന് സംഭവിച്ചതിനെ പറ്റിയുള്ള  എന്റെ വിറയാർന്ന ചോദ്യം അവൻ പാടെ അവഗണിച്ചു കളഞ്ഞു. ഞാൻ അത്രയും നേരം പിടിച്ചു വച്ചതെല്ലാം നിയന്ത്രണം വിട്ട് പൊട്ടിയൊഴുകുമെന്നായപ്പോൾ അവനെന്നെയും കൂട്ടി പുറത്തേക്ക് നടന്നു. പറമ്പിൽ അൽപമകലെയുള്ള ഒരു ഷെഡിലേക്കാണ് എന്നെ കൊണ്ട് പോയത്. അവിടെയിട്ട ഒരു മരബഞ്ചിന് മുന്നിൽ അവൻ ചെന്നു നിന്നു. അതിൽ കമിഴ്ന്നു കിടന്നാണത്രേ അവർ ശക്തിയുള്ള പടക്കങ്ങൾ നിർമ്മിക്കുക. അബദ്ധത്തിൽ പൊട്ടിയാലും മുഖവും ശരീരവും ഒഴിവാകണം. അന്ന്, വെളിച്ചം കുറവായിരുന്നതിനാൽ, ഉപയോഗിച്ച വെടിമരുന്നിന്റെ തരവും അളവും അൽപം തെറ്റിപ്പോയി. എങ്കിലും കൈകൾ മാത്രമല്ലേ നഷ്ടമായുള്ളു എന്ന് അവൻ ആശ്വസിക്കുമ്പോൾ,  ഒരു മരവിപ്പോടെ നോക്കി നിൽക്കാനേ എനിക്ക് പറ്റിയുള്ളു.

തിരികെ നടക്കുമ്പോൾ കിട്ടൻ പറഞ്ഞത് മുഴുവൻ പോളിടെക്നിക് കഴിഞ്ഞ് നിൽക്കുന്ന മകനെ പറ്റിയാണ്. രാഷ്ട്രീയക്കാർ കണക്കുകൾ കൃത്യം കൃത്യമായി തീർക്കാൻ തുടങ്ങിയതോടെ ബോംബുകൾക്ക് പഴയതിനേക്കാൾ ഡിമാന്റാണ്. ചേട്ടൻമാരുടെ വഴിയെ മകനും പോകുമോ എന്ന് അവൻ ഭയക്കുന്നുണ്ട്.

കിട്ടന്റെ ഉമ്മറത്തിരുന്ന്  ചെയ്ത ഒന്ന് രണ്ട് ഫോൺ വിളികളിലൂടെ അവന്റെ മകന് സാമാന്യം നല്ലൊരു ജോലി ഉറപ്പാക്കാനായി. തിരിച്ചിറങ്ങുമ്പോൾ, കയ്യിൽ കരുതിയ പണമെടുത്ത് ഞാൻ കിട്ടന്റെ കീശയിൽ തിരുകി. പെട്ടന്ന് മുന്നോട്ടാഞ്ഞ് എന്നെ കെട്ടിപ്പിടിച്ചപ്പോൾ അവന്റെ കൈകൾക്ക് നഷ്ടപ്പെട്ട നീളം തിരികെ കിട്ടിയതായി എനിക്ക് തോന്നി. എന്റെ കണ്ണീരിൽ അവന്റെ ചുമൽ കുതിർന്നു. തറവാട്ട് വസ്തുവിൽ എന്റെ വിഹിതത്തിന്റെ ഒരു പങ്ക് കിട്ടന്റെ പേരിലാക്കിയിട്ടാണ് തിരികെ പറന്നത്.

രാമന്‍ രാവണനെ നിഗ്രഹിച്ചതിനു ശേഷം സൂര്യന്‍ നേരേ ഉദിച്ചു തുടങ്ങിയതാണോ, അതോ വസന്ത കാലാരംഭത്തിൽ നരകാസുരനെ കൃഷ്ണൻ വധിച്ചതാണോ; ഏതാണ് വിഷുവിന്റെ ഐതിഹ്യമെന്ന് തീർച്ചയില്ല. പക്ഷെ ഒന്നുറപ്പിച്ച് പറയാം; കാലങ്ങളായി അടിത്തട്ടിൽ അടിഞ്ഞു കിടന്ന തിന്മക്ക് മേൽ നന്മ നേടിയ വിജയം എന്റെ മനസ്സ് പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷിക്കുകയായിരുന്നു.

Friday, 21 February 2020

സ്മാർട്ട്‌ ഫോണ്‍

ഒരു സ്മാർട്ട്  ഫോണില്ലാതെയാണ് ഗോവിന്ദൻ മാഷ് ഇത്രയും കാലം ജീവിച്ചത്. വീട്ടിലാണെങ്കിൽ, ജിയോ സിമ്മിട്ട സ്മാർട്ട്ഫോണുള്ള ഭാര്യയും മരുമകളും സദാ ഓൺലൈനാണ്. അടുക്കളപ്പണി തീർന്നാൽ പിന്നെ വെവ്വേറെ മുറികളിലിരുന്നുള്ള മാരത്തോൺ ചാറ്റിങ്ങാണ്; തമ്മാമ്മിലും അല്ലാതെയും. ഇടക്കിടെ കടലിനക്കരെയിരുന്നു മകനും കൂടും. മരുമകളെ പറ്റി അമ്മയുടെയും  അമ്മായിയമ്മയെ പറ്റി ഭാര്യയുടെയും പരാതികൾ സ്വകാര്യ സന്ദേശങ്ങളായി അയാളെ തേടി കടൽ കടന്ന് ചെല്ലാറുണ്ട്. മൂവരും ചേര്‍ന്ന് വീട്ടുപേരില്ലൊരു വാട്സാപ് ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ട്. ക്യാമറാ ഫ്ലാഷിൽ കണ്ണടച്ചു പോയ മാഷൊഴികെ മറ്റെല്ലാവരും വെളുക്കെ ചിരിക്കുന്ന കുടുംബചിത്രമാണ് ഗ്രൂപ്പിന്റെ മുഖചിത്രം. ശുഭദിനവും ശുഭരാത്രിയുമാശംസിച്ചും വിശേഷങ്ങൾ പങ്ക് വെച്ചും ഗ്രൂപ്പിനകത്ത്  അവരൊരു മാതൃകാ കുടുംബമാണ്. പല സുപ്രധാന വീട്ടുകാര്യങ്ങളും തീരുമാനിക്കപ്പെടുന്നത് പോലും അവിടെയാണ്. സാങ്കേതികമായി ഗൃഹനാഥനായ മാഷ് ഈ നേരത്തെല്ലാം ഓഫ്‌ലൈനായി വല്ല മൂലയിലിരുന്ന് ഏതെങ്കിലും പത്രമോ പുസ്തകമോ അരിച്ചു പെറുക്കുന്നുണ്ടാകും.

വീട്ടിനകത്ത് മാത്രമല്ല പുറത്തും ഇതൊക്കെ തന്നെയാണവസ്ഥ. കുടുംബ ഗ്രൂപ്പ്, നാട്ടു ഗ്രൂപ്പ്, സഹപാഠി ഗ്രൂപ്പ്, സഹപ്രവർത്തക ഗ്രൂപ്പ്....അങ്ങനെ നാലാള് കൂടിയാൽ, കേരള കോൺഗ്രസ്സിനെ കണക്കെ, പുതിയൊരു ഗ്രൂപ്പ് പിറക്കുന്നു. സ്മാർട്ട്‌ ഫോണില്ലാത്ത മാഷാകട്ടെ ഇത്തരം ഗ്രൂപ്പുകൾക്കൊക്കെ പുറത്താണ്.  

"ഒരു മണിക്കൂറ് ഇൻറർനെറ്റിൽ ചിലവിട്ടാൽ ഒരു നൂറ് പുസ്തകങ്ങൾ വായിച്ച വിവരം  കിട്ടും മാഷേ."

പഞ്ചായത്ത് വായനശാലയിലെ പൊടി പിടിച്ചു കിടക്കുന്ന അലമാരയിൽ ഏതോ പുസ്തകം തിരയുകയായിരുന്ന മാഷിനോട്  മൊബൈലിൽ നിന്ന് മുഖമുയർത്താതെയാണ് ലൈബ്രേറിയൻ പറഞ്ഞത്. ഇത്തരത്തിൽ വിവരം വെച്ച വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മുന്നിൽ പലപ്പോഴും ഉത്തരം മുട്ടിപ്പോകാറുള്ളത് അപ്പോൾ മാഷ് ഓർത്തു പോയി. 

സയൻസ് ക്ലാസ്സിൽ റൈറ്റ് ബ്രദേർസ് വിമാനം കണ്ടു പിടിച്ചതിനെ പറ്റി പറഞ്ഞപ്പോൾ ഒരു മിടുക്കൻ എണീറ്റു നിന്നു പറയുകയാണ് -

"തെറ്റാ മാഷേ.... ഭാരതത്തിലെ ഋഷിമാരാ വിമാനത്തിന്റെ ടെക്നിക്കൊക്കെ കണ്ടു പിടിച്ചത്. അല്ലാണ്ടെ പിന്നെ രാമായണത്തിൽ പുഷ്പകവിമാനമൊക്കെ 
ഉണ്ടാവ്വോ? മാഷ് ഫേസ്ബുക്കിലൊന്നൂല്ലേ?"

ഉത്തരം മുട്ടിയ മാഷ് ക്ലാസ്സവസാനിപ്പിച്ച് സ്റ്റാഫ് റൂമിലേക്ക് പോന്നു.

സാമൂഹ്യപാഠ ക്ലാസ്സിലായിരുന്നു ഇതിലും വലിയ കുഴപ്പം. സ്വാതന്ത്ര്യ സമരം പഠിപ്പിക്കുമ്പോഴേക്കും ക്ലാസ് പ്രത്യക്ഷത്തിൽ രണ്ട് ചേരിയായി. കുട്ടികൾ സീറ്റുകൾ പോലും മാറിയിരുന്നു. ചിലർക്ക് നെഹ്റുവിനെ പറ്റി കേൾക്കണ്ട; പട്ടേലിനെ മതി. ജിന്നയുടെ പേര് പറഞ്ഞപ്പോൾ ആരോ കൂവി. പകരം ഷൂ നക്കി സവർക്കറെന്നാരോ വിളിച്ചു പറഞ്ഞു. ഗാന്ധിജിയുടേയും ഗോഡ്സയുടേയും പക്ഷം പിടിച്ചുള്ള ബഹളം തുടങ്ങിയപ്പോഴേക്കും നീണ്ട ബെല്ലടിച്ചു. മാഷ് ചെവി പൊത്തിക്കൊണ്ട് സ്റ്റാഫ് റൂമിലേക്കോടി.

"ഏഴാം ക്ലാസ്സിലാന്ന് പറഞ്ഞിട്ട് കാര്യല്ല മാഷേ; കുട്ട്യോൾക്കൊക്കെ നല്ല വിവരാ. അതെങ്ങനെ വിവരങ്ങളൊക്കെയിപ്പോ കൈവെള്ളയിലല്ലേ. പരസ്യങ്ങളൊക്കെ കുത്തിനിറച്ച് ബാക്കിള്ള ഇത്തിരിയിടത്ത് അവർക്കിഷ്ടപ്പെട്ട വാർത്തകൾ കൊടുക്കുന്ന ടീവീന്നും പത്രത്തീന്നും കിട്ടുന്നേലും വിവരങ്ങൾ ദേ ഇതീന്ന് കിട്ടും."

സ്മാർട്ട്ഫോൺ ഉയർത്തിപ്പിടിച്ചാണ് ഗോപി മാഷ് പറഞ്ഞത്.

"ഇതൊന്നുല്ലാണ്ടെ ഇപ്പഴത്തെ പിള്ളേരോടൊന്നും പിടിച്ച് നിക്കാമ്പറ്റൂല മാഷേ"

സരോജിനി ടീച്ചറാണ്.

മറുപടിയൊന്നുമില്ലാതെ മാഷ് മുഖം താഴ്ത്തിയിരുന്നു.

ഇത്രയും പറഞ്ഞത് ഇന്നലെ വരെയുള്ള ഗോവിന്ദൻ മാഷിനെ പറ്റിയാണ് കേട്ടോ. ഒന്ന് സിനിമ സ്റ്റൈലിൽ പറഞ്ഞാൽ  മാഷിപ്പോൾ പഴയ മാഷല്ല. 

"ഇന്നേതായാലും സരോജിനി ടീച്ചറും ഗോപി മാഷുമൊക്കെയൊന്നു ഞെട്ടും."

ബാഗിലെ തടിപ്പിൽ കയ്യമർത്തി മാഷ്‌ ഊറിചിരിച്ചു.

മാഷിന്റെ ബാഗിനകത്തുള്ള സ്മാർട്ട്‌ ഫോൺ ഇത്തവണത്തെ പിറന്നാൾ സമ്മാനമായി മകൻ  അയച്ചു കൊടുത്തതാണ്. സത്യം പറഞ്ഞാല്‍ അത് വെക്കാന്‍ വേണ്ടി മാത്രമാണ് മാഷ് ബാഗ്‌ കയ്യിലെടുത്തത്. നേരത്തെയുണ്ടായിരുന്ന മൊബൈല്‍ അയാള്‍ക്ക്‌ കീശയിലോ അരയിലോ വെച്ച് കയ്യും വീശി നടക്കാമായിരുന്നു. ഇതങ്ങനെയാണോ; കൈപ്പത്തിയോളം വലുപ്പത്തിൽ ചില്ല് കഷ്ണം കണക്കെയുള്ള അതൊന്നു പിടിക്കാന്‍ തന്നെ മാഷിന് രണ്ടു കയ്യും തികച്ചും വേണം. ഇങ്ങനെയുള്ള വിപ്ലവകരമായ മാറ്റത്തിനെല്ലാം ഹേതുവായ സംഭവം നടക്കുന്നത് മാഷിന്റെ മകന്‍റെ കഴിഞ്ഞ വരവിലാണ്.

പഴയ വീട് പൊളിച്ച്  അതിന്‍റെ സ്ഥാനത്തൊരു ഇരു നില മാളിക പണിതത് മകന്‍റെ കാശു കൊണ്ടാണ്. ഗൃഹപ്രവേശത്തിന്‍റെ സമയത്ത് അവനു ലീവ് കിട്ടാഞ്ഞതിനാല്‍ ഈ വരവില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായൊരു സത്കാരം ഏര്‍പ്പാട് ചെയ്തിരുന്നു. അങ്ങനെ ഉച്ച ഭക്ഷണം കഴിഞ്ഞ് എല്ലാവരും ഹാളിലിരുന്നു  ഐസ്ക്രീം നുണയുന്നതിനിടയിലാണ് ഗോവിന്ദന്‍ മാഷിന്‍റെ കീശയില്‍ കിടന്ന്‌ മൊബൈല്‍ റിംഗ് ചെയ്തത്. അയാള്‍ കുറച്ചധികം മെനക്കെട്ടിട്ടാണ് പരമാവധി ഉച്ചത്തില്‍ മുഴങ്ങിയ 'നോക്കിയ ട്യൂണ്‍' നിലച്ചത്.

"കസ്റ്റമര്‍കെയറീന്നാ"

ജാള്യത പടര്‍ന്ന മുഖത്തോടെ എല്ലാവരെയുമൊന്നു നോക്കിയ ശേഷം അയാള്‍ ഫോണ്‍ തിരികെ കീശയിലിട്ടു.  

"ഈ ഫോണൊക്കെ ഇപ്പഴും മനുഷന്മാരുപയോഗിക്കുന്നുണ്ടല്ലേ??

 മകന്‍റെ ടെക്കി സുഹൃത്ത്  മൊട്ടത്തലയില്‍ തടവി കൊണ്ട് ചോദിച്ചു.

"എന്തായാലും ആ റിംഗ് ടോണ്‍...അത് വല്ലാത്തൊരു നൊസ്ടാള്ജിയ ക്രിയേറ്റ് ചെയ്തു. താങ്ക്യൂ അങ്കിള്‍"

പറഞ്ഞതെന്താണെന്നു മുഴുവന്‍ മനസിലായില്ലെങ്കിലും മകന്‍റെ പെണ്‍സുഹൃത്ത് കൈ പിടിച്ച്‌ കുലുക്കിയപ്പോള്‍ അയാളും ചിരിച്ചു.

"ഒന്നൂലേല്‍ നീയൊരു ഗള്‍ഫുകാരനല്ലെ. അച്ഛനൊരു നല്ല ഫോണ്‍ വാങ്ങിച്ചു കൊടുത്തൂടെടാ കഞ്ചൂസാ...?"

കൂട്ടത്തിലാരോ കൊളുത്തിയ കൂട്ടച്ചിരിയിൽ പങ്കുചേർന്നെങ്കിലും മകന്റെ വെളുത്ത  മുഖത്ത് പടർന്ന കാളിമ മാഷ് മാത്രം കണ്ടിരുന്നു.

ഇതാദ്യമായാണ് മാഷിന്റെ പിറന്നാളിന് മകന്റെ വകയൊരു സമ്മാനം. അന്നത്തെ സംഭവത്തില്‍ മാഷിന്റെ മൊബൈലോളം ചെറുതായി പോയതിനാലാവണം അച്ഛന് പിറന്നാള്‍ സമ്മാനമെന്ന പേരിലൊരു അഞ്ചരയിഞ്ച് സ്‌ക്രീൻ സൈസുള്ള ഫോർജി സ്മാർട്ട്ഫോൺ അയച്ചു കൊടുത്തത്. 

ട്രെയിനിൽ കയറിയപ്പോൾ തന്നെ മാഷിനു സീറ്റ്‌ കിട്ടിയതാണ്. സാധാരണ ഗതിയിൽ കണ്ണൂര് എത്തും  വരെ പത്രത്തിൽ തല പൂഴ്ത്തിയിരിക്കുന്ന ആളാണ്‌. ഇന്ന് പത്രം എടുക്കാൻ തന്നെ മറന്നു.

മാഷ് ബാഗിൽ നിന്നും ശ്രദ്ധയോടെ ഫോണ്‍ പുറത്തെടുത്തു. ഭാര്യയെ ഒന്ന് ഞെട്ടിച്ചിട്ടു തന്നെ കാര്യം.  ഇന്നലെ ഫോണിന്റെ കുറച്ചു ബാലപാഠങ്ങൾ പേരക്കുട്ടിയോടു ചോദിച്ചു പഠിക്കുമ്പോൾ എന്തായിരുന്നു അവൾടെ പരിഹാസം.

"നായക്ക്  മുഴു തേങ്ങ കിട്ടിയ പോലെ കളിക്കണ കളി കണ്ടില്ലേ ??"

പണ്ടേ  "സ്മാർട്ട്‌ " ആയതിന്‍റെ  അഹങ്കാരം. അല്ലാണ്ടെന്താ പറയ്വാ.

മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന പേരക്കുട്ടി  ഫേസ്ബുക്കും വാട്സാപ്പും യൂടുബുമൊക്കെ പഠിപ്പിക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും അയാളുടെ പഴക്കം ചെന്ന 'പ്രോസ്സസര്‍' അതിനൊന്നും വഴങ്ങിയില്ല. തൽക്കാലം കാൾ ചെയ്യാൻ മാത്രം പഠിച്ചു. എന്തായാലും ഭാര്യയെ ഒന്നു  വിളിച്ചിട്ടു തന്നെ കാര്യം. ഇതവളൊട്ടും പ്രതീക്ഷിക്കില്ല. 

ഫോണ്‍ മുഖത്തിന്‌ നേരെ പിടിച്ചു ചുണ്ണാമ്പ് തേക്കും പോലെ പതുക്കെയൊന്നു തോണ്ടണം. എന്നാലെ അത്  തുറക്കുവത്രെ.

"ഇടത്തോട്ടോ വലത്തോട്ടോ??"

മാഷിനു സംശയമായി.

രണ്ടും കൽപ്പിച്ച്  വലത്തോട്ട് തോണ്ടി. പെട്ടെന്ന് സ്ക്രീനാകെ കറുപ്പ് നിറമായി. പിന്നെ പതുക്കെ ഒരു പെണ്‍കുട്ടിയുടെ ചിത്രം തെളിഞ്ഞു വന്നു.

"ഏതാ ഈ കുട്ടി...നല്ല മുഖ പരിചയം തോന്നുന്നല്ലോ." - മാഷ്‌ മനസ്സില്‍ കരുതി.

"ഡാ കള്ള കെളവാ ...പെമ്പില്ലേരുടെ പടം പിടിക്കാൻ ഇറങ്ങിയതാണല്ലേ ??"

അരികിൽ നിൽക്കുകയായിരുന്ന ചെറുപ്പക്കാരൻ മാഷിന്‍റെ കയ്യിൽ നിന്നും ഫോണ്‍ പിടിച്ചു വാങ്ങി കൊണ്ട്  അലറി.

മുന്നിലെ സീറ്റിലിരുന്ന പെൺകുട്ടിയുടെ  ബാഗ് തന്റെ മുഖത്തിന് നേരെ വീശിയടുത്തത് മാത്രം മാഷിനോർമ്മയുണ്ട്.
ഒരു തള്ളലിൽ മറിഞ്ഞു വീണു പോയ മാഷ്, ഏതോ കാലിനടിയിൽ ഞെരിഞ്ഞമരുന്ന സ്മാർട്ട്‌ഫോണിന്‍റെ  ഞരക്കം വ്യക്തമായും കേട്ടു.

ഓർഗാനിക്


 രംഗം 1 : മെട്രോ ട്രെയിൻ

മാന്യവസ്ത്രധാരി കമ്പാർട്ട്മെന്റിലേക്ക് കയറി. നല്ല തിരക്കുണ്ട്. പുതിയ ലൈൻ പൂർണ്ണമായും  പ്രവർത്തനക്ഷമമായ ശേഷമിങ്ങനെയാണ്. ആഗോള താപനത്തെ പറ്റിയൊന്നും അത്ര കണ്ട് ബോധവാന്മാരല്ലെങ്കിലും, ട്രാഫിക് ജാമുകളിൽ ഇരമ്പിത്തീരുന്ന സമയത്തെ  പറ്റി എല്ലാവർക്കും നല്ല ബോധമുണ്ട്. ട്രെയിൻ മുഴുവനായും എയർ കണ്ടീഷൻഡ് ആയതിനാൽ അകത്ത്  ചൂടറിയില്ല. പക്ഷെ അടഞ്ഞു കിടക്കുന്ന കമ്പാർട്മെന്റിനുള്ളിൽ അയാളെ പോലെ സുഗന്ധം പരത്തുന്ന മാന്യവസ്ത്രധാരികൾ മാത്രമല്ലല്ലോ ഉള്ളത്. വിയർപ്പിൽ കുതിർന്ന വായു ശ്വസിക്കാനാകാതെ അയാൾക്ക്‌ ശ്വാസം മുട്ടി. ഇതു കൊണ്ടാണ്, കിട്ടിയ അവസരങ്ങളിലെല്ലാം, മെട്രോ ട്രെയിനിൽ ഒരു ഫസ്റ് ക്‌ളാസ് കമ്പാർമെന്റ് ഉൾപ്പെടുത്തുന്നതിനായി അയാൾ വാദിച്ചത്. ആ ആവശ്യം വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയതോടെ അയാൾ കഴിവതും മെട്രോ ഉപയോഗിക്കാറില്ല; ആഴ്ചയിലൊരിക്കലുള്ള ഈ യാത്രക്കൊഴിച്ച്.  പോകേണ്ട സ്ഥലത്തേക്കുള്ള ഇടുങ്ങിയ റോഡുകളും പാർക്കിങ് സൗകര്യമില്ലായ്മയും മെട്രോ ഉപയോഗിക്കാൻ അയാളെ നിർബന്ധിതനാക്കി.

അലാറം മുഴക്കി അടഞ്ഞു  തുടങ്ങുന്ന വാതിലിലൂടെ ആ മുഷിഞ്ഞ വസ്ത്രധാരി കമ്പാർട്മെന്റിലേക്ക് ചാടിക്കയറി. കയ്യിൽ തൂക്കി പിടിച്ച സഞ്ചിയുടെ ഭാരത്താൽ ബാലൻസ് തെറ്റിയ അയാൾ മാന്യവസ്‌ത്രധാരിയുടെ ദേഹത്തു ചെന്നിടിച്ചു. ഒരു ചെറു പുഞ്ചിരിയോടെ ക്ഷമ യാചിച്ച അയാളെ തള്ളി മാറ്റിക്കൊണ്ട് മാന്യവസ്‌ത്രധാരി വാതിലിനടുത്തേക്കു നീങ്ങി നിന്നു.

രംഗം 2 : കടയുടെ മുൻവശം 

പച്ചക്കറികൾ ഇനം തിരിച്ചു തിരഞ്ഞെടുക്കുന്ന മാന്യ വസ്ത്രധാരി.

"നൂറ്റിയിരുപതോ!!! നിങ്ങളിങ്ങനെ തോന്നിയ പോലെ വില കൂട്ടിയാൽ ഞങ്ങളൊക്കെ വായു ഭക്ഷണമാക്കേണ്ടി വരുമല്ലോ!!"

അയാൾ കടക്കാരനോട്  പരാതിപ്പെട്ടു.

"എന്തു ചെയ്യാനാ സാറേ; സാധനം കിട്ടാനില്ല. പുറത്തെ മാർക്കറ്റിലെ കയറ്റം നോക്ക്യാ ഇതൊന്നുമല്ല. "

കടക്കാരൻ പുറത്തേക്ക് ഇറങ്ങി വന്നു.

"സാറിനറിയാഞ്ഞിട്ടാ; ഈ ജൈവ കൃഷിക്കാരൊക്കെ നല്ല കാശാ ചോദിക്കുന്നെ. ഇപ്പോ ഇതിനൊക്കെ നല്ല ഡിമാന്റാന്ന് അവർക്കറിയാം. അല്ല...അവരേം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. തീ പറക്കണ ഈ വെയിലത്ത് ഇതൊക്കെ വിളയിച്ചെടുക്കണ്ടേ. പിന്നെ, അറിയാലോ, രാസവളോം കീടനാശിനിയുമൊന്നും അടുപ്പിക്കത്ത് പോലുമില്ല.."

"ആ ഒരൊറ്റ ഉറപ്പിലാ ഇത്രേം ദൂരം കഷ്ടപ്പെട്ട് വന്ന്  ചോദിക്കണ കാശും തന്ന് ഇതൊക്കെ മേടിച്ചോണ്ട് പോകുന്നെ."

"അത്രേള്ളൂ സാറേ...ഇവിടെ കൊറച്ചധികം മൊടക്കിയാലും, ആസ്പത്രി ചെലവില്  ലാഭിക്കാം."  

മഞ്ഞപ്പല്ലുകൾ മുഴുവൻ വെളിയിൽ കാട്ടിയുള്ള അയാളുടെ ചിരി മാന്യവസ്‌ത്രധാരിക്ക് അത്ര പിടിച്ചില്ല. അതു മനസിലാക്കിയിട്ടാവണം കടക്കാരൻ പതുക്കെ അകത്തേക്ക് കയറി പോയി.

രംഗം 3 : കടയുടെ പുറകു വശം 

"എൻ്റെ സാറേ ഇതു കഷ്ടമാ. പുറത്തൊക്കെ എന്താ വില. കഴിഞ്ഞാഴ്ച്ച കിലോക്ക് നൂറു വരെയായി. അതിന്റെ പകുതിയേലും താ സാറേ"

മുഷിഞ്ഞ വസ്ത്രധാരി കെഞ്ചി.

"പിന്നെ നൂറു രൂപ. എടോ...അതൊക്കെ നല്ല രാസവളമിട്ടു കീടനാശിനിയൊക്കെ തളിച്ചു ചുമന്നു തുടുത്തിരിക്കണ തക്കാളിക്കാ. അല്ലാതെ താൻ വല്ല വെണ്ണീറും ചാണകപ്പൊടീമിട്ടുണ്ടാക്കുന്ന ഈ പുഴുക്കുത്തുള്ള സാധനത്തിനല്ല. മുപ്പതു രൂപെന്നു ഒരു പൈസ കൂട്ടി തരില്ല. വേണ്ടെങ്കി എടുത്തോണ്ട് പൊയ്ക്കോ.."

കടക്കാരൻ സ്വരം കടുപ്പിച്ചു.

രംഗം 4  : വീണ്ടും കടയുടെ മുൻവശം 

"ഇതു കണ്ടോ സാറേ..."  

കയ്യിൽ പൊക്കിപിടിച്ച തക്കാളിക്കൂടയുമായി കടക്കാരൻ പുറത്തേക്കു വന്നു.

"നല്ല ഫ്രഷ് സാധനാ. തോട്ടത്തീന്ന്  ഇപ്പൊ പറിച്ച് കൊണ്ടോന്നെള്ളു. സാറിന് വേണ്ടി ഞാനിങ്ങെടുത്തോണ്ട് പോന്നതാ."

മാന്യവസ്‌ത്രധാരി  തക്കാളിയെടുത്തു തിരിച്ചും മറിച്ചും നോക്കുന്നതിനിടയിൽ കടക്കാരൻ തുടർന്നു:

"ഇതാ സാറേ തക്കാളിടൊക്കെ ശെരിക്കുള്ള നെറം. രാസവളോമിട്ടു മെഴുകും പുരട്ടി ചൊകപ്പിച്ചു  തുടുപ്പിച്ചെടുക്കുവല്ലേ.  ആ പുഴുക്കുത്തൊക്കെ കണ്ടോ സാറേ; കീടനാശിനിയൊന്നും  മണപ്പിച്ചിട്ടും കൂടിയില്ല."

രംഗം 5 : വീണ്ടും മെട്രോ ട്രെയിൻ 

അലാറം മുഴക്കി അടഞ്ഞു  തുടങ്ങുന്ന വാതിലിലൂടെ മാന്യവസ്‌ത്രധാരി തിരക്കിട്ട് അകത്തേക്കു കയറി. കയ്യിലെ സഞ്ചിയുടെ ഭാരത്താൽ ബാലൻസ് തെറ്റി അയാൾ മുന്നിലെ സീറ്റിലിരുന്ന  മുഷിഞ്ഞ വസ്ത്രധാരിയെ ചെന്നു മുട്ടി. ഒരു ചെറു പുഞ്ചിരിയോടെ സീറ്റൊഴിഞ്ഞു കൊടുത്ത് വാതിലിനരികിലേക്ക് മാറി നിന്ന മുഷിഞ്ഞ വസ്ത്രധാരിയുടെ കയ്യിൽ ചുരുട്ടിപ്പിടിച്ച കാലി സഞ്ചിയുണ്ടായിരുന്നു.

അപ്പോഴേക്കും  മാന്യവസ്‌ത്രധാരിയുടെ സഞ്ചിയിലെ തക്കാളികൾക്ക്  വിയർപ്പിൽ കുതിർന്ന വായു ശ്വസിക്കാനാകാതെ ശ്വാസം മുട്ടിത്തുടങ്ങിയിരുന്നു.

Thursday, 20 February 2020

ഓണം സ്പെഷ്യൽ ട്രെയിൻ

"ഊശെൻറ്റപ്പാ...ഇപ്പെണ്ണെന്ത്ന്നായീ കാട്ട്ന്ന്..."  

വാതിൽക്കൽ നിൽക്കുന്ന ഫ്രീക്കൻ തന്റെ കളറടിച്ച തലയിൽ കൈ വെച്ച് പോയി. 

ട്രെയിൻ മുഴുവനായും നിൽക്കുന്നതിനു മുമ്പേ തന്നെ അവൾ പ്ലാറ്റഫോമിലേക്കു ചാടിയിറങ്ങിയതാണ്. ഒരുവിധത്തിലാണ് തെന്നി വീഴാതെ  ബാലൻസ് ചെയ്തത്.

തൽക്കാൽ ടിക്കറ്റും കൂടി കിട്ടാതായതോടെ ഇത്തവണത്തെ ഓണത്തിന് നാട്ടിൽ പോകുന്നില്ലെന്ന് തീരുമാനിച്ചിരുന്നതാണ്. പക്ഷെ ഇന്നലെ ഉച്ചക്ക് ഓഫീസിലിരുന്ന് അമ്മയെ വിളിച്ചപ്പോഴാണ് കുട്ടൻ വരുന്നുണ്ടെന്നറിഞ്ഞത്. പിന്നെ ഇരിപ്പുറച്ചില്ല.  വൈകിട്ട് ഓഫീസിൽ നിന്നും ഫ്ലാറ്റിൽ പോകാതെ നേരെ ഇറങ്ങിയതാണ്. ചെന്നൈ സെൻട്രലിലെ പ്രൈവറ്റ് ബസ്സുകളുടെ ബുക്കിങ് ഓഫീസുകൾ തോറും കയറിയിറങ്ങി മടുത്ത് നിൽക്കുമ്പോഴാണ് സ്‌പെഷൽ ട്രെയിനിനെ പറ്റി ആരോ പറഞ്ഞ് കേട്ടത്. നേരെ  സ്റ്റേഷനിലേക്കോടി. ക്യൂ നിന്നെടുത്ത ജനറൽ ടിക്കറ്റുമായി  പ്ലാറ്റഫോമിലെത്തിയപ്പോൾ ഓടാൻ തയ്യാറായി എഞ്ചിൻ ഇരച്ചു നിൽക്കുന്നുണ്ട്. സ്ലീപ്പർ ടിക്കറ്റിലേക്കുള്ള സ്ഥാനക്കയറ്റത്തിന് വിദൂര സാധ്യത പോലുമില്ലെന്ന് ഉറപ്പായിരുന്നിട്ടും അൽപം പുറകിലായി നിൽക്കുന്ന ടി.ടി.ഇ.ക്കടുത്തേക്ക് ഓടിച്ചെന്നു. "സ്ലീപ്പറിൽ ഒഴിവുണ്ടാവോ?" എന്ന ചോദ്യം മുഴുമിപ്പിക്കുന്നതിന് മുമ്പേ തന്നെ "ഇല്ല" എന്ന പരുഷ സ്വരത്തിലുള്ള മറുപടി കേട്ടതോടെ അവൾ തിരിഞ്ഞോടി എഞ്ചിന് തൊട്ട് പുറകിലെ കമ്പാർട്മെൻറ്റിൽ ചെന്ന് കയറി. വണ്ടി അനങ്ങി തുടങ്ങിയപ്പോൾ എവിടുന്നെല്ലാമോ വന്ന് ഓടിക്കയറിയവർ വാതിൽക്കൽ നിൽക്കുന്ന അവളെ അകത്തെ തിരക്കിനുള്ളിലേക്ക് തള്ളിക്കയറ്റി. സീറ്റിനു മുകളിലും സൈഡിലുമുള്ള റാക്കുകളൊക്കെ  ആളുകൾ ബെർത്താക്കി മാറ്റിയതിനാൽ ബാഗ് വെക്കാൻ പോലും സ്ഥലമില്ല. വടക്കെവിടെയോ നിന്നു വരുന്ന വണ്ടിയിൽ ഏതൊക്കെയോ പഴയ കോച്ചുകൾ ചേർത്ത് കെട്ടി സ്പെഷ്യൽ ട്രെയിനാക്കിയതാണ് -  കേന്ദ്രത്തിന്റെ വക പ്രവാസി മലയാളികൾക്കൊരു ഓണസമ്മാനം. സൂചി കുത്താനിടയില്ലാത്ത ആ തിരക്കിനിടയിലും തറയിൽ ആളുകൾ  കൂനിക്കൂടിയിരിപ്പുണ്ട്. പലപല ദേശക്കാർ, ഭാഷക്കാർ, പ്രായക്കാർ, തരക്കാർ, ആണും പെണ്ണും ഭിന്നലിംഗക്കാരും...ഇന്ത്യാ മഹാരാജ്യത്തിന്റെ പരിച്ഛേദം പോലൊരു കമ്പാർട്ട്മെന്റ്. വെള്ളം കണ്ട കാലം മറന്ന ചെമ്പൻ തലകൾക്കും അഴുക്കിന്റെ നിറമുള്ള വസ്ത്രങ്ങൾക്കുമിടയിൽ അവൾക്ക്  ശ്വാസംമുട്ടി. ഇറങ്ങി പുറപ്പെടാൻ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ട് സീറ്റിൽ ചാരി നിൽക്കുന്ന അവളുടെ വിഷമാവസ്ഥ കണ്ടിട്ടാവണം  ഒരു പയ്യൻ  സീറ്റ് ഒഴിഞ്ഞു കൊടുത്ത്, മുന്നിലെ സീറ്റിനടിയിലേക്കു നൂണ്ടു കയറിപ്പോയി.  

ഇരുന്നപ്പോഴേ ഒന്നു ടോയ്‌ലെറ്റിൽ പോയി വരണമെന്ന് തോന്നിയതാണ്. പക്ഷെ സീറ്റിലേക്ക് നട്ടിരിക്കുന്ന അനേകം കണ്ണുകൾ അവളെ ഭയപ്പെടുത്തി. മുകളിൽ കിടക്കുന്നവർ തിരിയുകയും മറിയുകയും ചെയ്യുമ്പോഴുണ്ടാകുന്ന മരപ്പലകകളുടെ ഞരക്കങ്ങൾ ഏറെ വൈകിക്കിട്ടിയ ഉറക്കത്തെ ഇടക്കിടെ മുറിച്ചു. പഴകിയ പലകകൾ പൊട്ടി യാത്രക്കാരുടെ തലയിൽ വീണ സംഭവങ്ങളുടെ ഓർമ്മയിൽ അവൾ പേടിച്ചു. അടിവസ്ത്രത്തിൽ നനവ് പടരുന്നതറിഞ്ഞാണ്  മുറിഞ്ഞും കൂടിയുമുള്ള ആ ഉറക്കത്തിൽ നിന്നും മുഴുവനായും ഉണർന്ന് പോയത്. ബാഗിനകത്ത് കൈ കടത്തി തപ്പുന്നതിനിടയിൽ കഴിഞ്ഞ മാസത്തെ ഡേറ്റ്  ഓർത്തെടുക്കാൻ വെറുതെ ശ്രമിച്ചു നോക്കി. നാശം....ഡേറ്റും പാഡും അവൾക്ക് പിടികൊടുത്തില്ല. പിരീഡ്സായി വഴിയിൽ പെട്ടു പോകുന്ന സെയിൽസ് ഗേളിനെ കുറിച്ചുള്ള ഷോർട്ട് ഫിലിം കണ്ടതിന് ശേഷം ഒരു പാഡ് സ്ഥിരമായി ബാഗിലുണ്ടാകുന്നതാണ്. കഴിഞ്ഞ ദിവസം ഒരു സഹപ്രവർത്തകയുടെ ആവശ്യമറിഞ്ഞ് എടുത്ത് കൊടുത്തതാണ്. മറ്റൊരെണ്ണം എടുത്ത് വെക്കാനും മറന്നു. ഓഫീസിൽ നിന്ന് നേരെ ഇറങ്ങിയതിനാൽ മാറ്റിയിടാൻ പാന്റീസ് പോലുമില്ല. അവളുടെ കണ്ണുകൾ നിറഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ കുറച്ച് നേരം മുഖം പൊത്തിയിരുന്നു. പിന്നെ  നിവർന്നിരുന്ന് കണ്ണുകൾ തുടച്ച് കഴുത്തിൽ ചുറ്റിയ സ്റ്റോൾ അഴിച്ചെടുത്ത് നീളത്തിൽ മടക്കി. ബാഗെടുത്ത് സീറ്റിൽ വെച്ച് അവൾ ടോയ്ലെറ്റിലേക്ക് നടന്നു.

പാലക്കാട് വിട്ടതോടെ വണ്ടിയിലെ തിരക്കൽപം കുറഞ്ഞിട്ടുണ്ട്.  വാതിൽക്കൽ കിടന്നുറങ്ങുന്നവരെ ചവിട്ടാതെ ഒരുവിധം ടോയ്‌ലെറ്റിനകത്ത് കയറിപ്പറ്റിയ അവൾ ശരിക്കും കരഞ്ഞു പോയി. പൈപ്പിൽ തുള്ളി വെള്ളമില്ല. വെള്ളമില്ലാത്തതൊന്നും കാര്യമാക്കാതെ ആരൊക്കെയോ കാര്യം സാധിച്ചു പോയതിനാൽ അസഹനീയമായ നാറ്റവുമുണ്ട്. ബാക്കിയുള്ള അൽപ്പം കുടിവെള്ളവുമെടുത്ത് വന്ന് മടക്കിയെടുത്ത സ്റ്റോൾ എങ്ങനെയൊക്കെയോ തിരുകി വെച്ചു. തിരികെ സീറ്റിൽ ചെന്നിരുന്ന അവൾ എപ്പോഴോ മയങ്ങിപ്പോയി. 

ഉണർന്നപ്പോൾ നേരം വെളുത്ത് തുടങ്ങിയിരുന്നു. ചുറ്റുമിരിക്കുന്നവരിൽ പലരും മാറിയിട്ടുണ്ട്. കാലുകൾക്കിടയിൽ നനവ് പടരുന്നുണ്ട്. നനഞ്ഞു കുതിർന്ന തുണിയിൽ നിന്നും നാറ്റം വരുന്നുണ്ടോ?  മാന്യ വസ്ത്രധാരികളായ ചില പുതിയ സഹയാത്രികർ തന്നെ നോക്കി മുഖം ചുളിക്കുന്നതായി തോന്നിയതോടെ അവൾ പതുക്കെയെണീറ്റു. പിൻഭാഗം മറയുന്ന രീതിയിൽ ബാഗ്‌ പരമാവധി താഴ്ത്തിയിട്ടാണ് അവൾ വാതിൽക്കലേക്ക് നടന്നത്.

പുറത്തെ ഇരുട്ട് മുഴുവനായും മാറിയിട്ടില്ല.  പ്രവർത്തിച്ചു തുടങ്ങിയ അടുക്കളകളിൽ നിന്നുള്ള വെട്ടം അങ്ങിങ്ങായി കാണാം. അവൾക്ക് പെട്ടെന്ന് അമ്മയെ ഓർമ്മ വന്നു. തുറന്നിട്ട വാതിലിന്റെ ഇരു വശങ്ങളിലായുള്ള കമ്പികളിൽ പിടിച്ച് അവൾ അൽപം മുന്നോട്ടാഞ്ഞു നിന്നു. മുഖത്തേക്ക് വീശിയ തണുത്ത കാറ്റ് കൺകോണിൽ ഉരുണ്ടു കൂടിയ കണ്ണീർത്തുള്ളികളെ തട്ടിത്തെറിപ്പിച്ചു.

ആദ്യ ദിവസത്തിന്റെ വേദനയും അത്രയും നേരം മൂത്രമൊഴിക്കാതെ പിടിച്ചു വെച്ചതിന്റെ കടച്ചിലും ചേർന്ന് അടിവയറ്റിലെ വേദന അസഹനീയമായിരുന്നു. എങ്ങനെയെങ്കിലുമൊന്ന് ടോയ്ലെറ്റിലെത്തിയാൽ മതിയെന്ന അവസ്ഥയിലായിരുന്നു അവൾ.
സ്ത്രീകളുടെ വെയിറ്റിങ്ങ് റൂമിന്റെ ബോർഡ് കണ്ടതോടെ മറ്റൊന്നുമാലോചിക്കാതെ ചാടി ഇറങ്ങിപ്പോയതാണ്. 

ഓടിച്ചെല്ലുമ്പോഴുണ്ട് വാതിൽക്കൽ തന്നെ  ഒരുത്തൻ കയ്യും കാലുമൊക്കെ നീട്ടി വിശാലമായി കമിഴ്ന്നു കിടക്കുന്നു.

"ഈ പാമ്പിനെയൊന്നും പിടിച്ച്  മാളത്തിലാക്കാൻ ഇവിടാരൂല്ലേ...."

കാശ് വാങ്ങാനിരിക്കുന്ന ചേച്ചിയുടെ  വകയാണ് കമന്റ്. അയാളെ കവച്ചു വെച്ച് അകത്തു കടന്നപ്പോഴുണ്ട് എല്ലാ ടോയ്‌ലെറ്റിന്റെയും വാതിലുകളിൽ ഒന്നും രണ്ടും പേർ വീതം ഊഴം കാത്തു നിൽക്കുന്നു. അവളുടെ വിഷമാവസ്ഥ മനസിലാക്കിയതോടെ ഒരു ചേച്ചി ഒഴിഞ്ഞു കൊടുത്തതിനൊപ്പം കൈയ്യിലുണ്ടായിരുന്ന ഒരു പാഡും നൽകി. റെസ്റ്റ് റൂമിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ വാതിൽക്കൽ പാമ്പിനെ കണ്ടില്ല. വല്ലവരും പിടിച്ചു മാളത്തിലാക്കി കാണണം.

ബാഗിൽ നിന്നും ഫോണെടുത്ത്  നോക്കി. അച്ഛന്റെ വിളിയൊന്നുമില്ല. അങ്ങോട്ട് വിളിച്ചിട്ട് കണക്ടാവുന്നുമില്ല. "ഇറങ്ങി" എന്നൊരു മെസേജുണ്ട്. അത് വെച്ച് നോക്കിയാൽ എത്തണ്ട നേരം കഴിഞ്ഞു. വഴിക്കു വല്ല റിട്ടയേർഡ് സഖാക്കളെയും കണ്ടു കാണും.  "ഈ മനുഷ്യനെ കൊണ്ട് തോറ്റെന്ന്" അമ്മയെ കൊണ്ട് നാഴികക്ക് നാൽപ്പത് വട്ടം പറയിക്കുന്ന അച്ഛന്റെ സ്വഭാവം അവൾക്ക് നന്നായറിയാം. തൽക്കാലം ആശ്വാസമുണ്ടെങ്കിലും വേദന ഇനിയും കൂടുന്നതിന് മുമ്പേ വീട്ടിലെത്തണം. അവൾ പുറത്തിറങ്ങി ഓട്ടോ പിടിച്ചു. സ്റ്റേഷന്റെ ഗേറ്റ് കടക്കുമ്പോഴാണ് അമ്മയുടെ കാൾ വന്നത്.

"ആ...അമ്മെ..."

"ഞാനാടി...എവിടെത്തി  നീ..?" ചെറിയച്ഛനാണ്‌.

"ഓട്ടോയിലാ ചെറിയച്ഛാ...ദാ ജസ്റ്റ്  സ്റ്റാർട്ട് ചെയ്തേള്ളു."

"ആ..നീ ഒരു കാര്യം ചെയ് ..നേരെ മിംസിലേക്കു പോന്നോ..."

"എന്താ...എന്താ പറ്റിയേ? അമ്മയെവിടെ...??" 

 "'അമ്മ ഇവിടുണ്ടെടി നീ വാ. വന്നിട്ട് പറയാം."

"പറയു ചെറിയച്ഛാ....പ്ലീസ്..." 

അവളുടെ ശബ്ദമിടറി. 

"പേടിക്കേണ്ടെടി...ഒന്നൂല്ല. അച്ഛൻ നിന്നെ കൂട്ടാൻ വന്നിരുന്നൂലോ. മൂപ്പരാ പ്ലാറ്റ്ഫോമിലൊന്നു കൊഴഞ്ഞ് വീണു. 
 മൈനർ അറ്റാക്കാന്നൊരു സംശയം പറഞ്ഞു ഡോക്ടറ്. അപ്പൊ ടെസ്റ്റാേളൊക്കെയൊന്ന് ചെയ്യാന്ന് കരുതി. അത്രേള്ളു." 

"ഏ..എന്നിട്ട്...എങ്ങനിണ്ട്പ്പോ  അച്ഛന്..."

തികട്ടിക്കയറി വരുന്ന തേങ്ങൽ കടിച്ചമർത്താൻ ശ്രമിച്ച് അവൾ പരാജയപ്പെട്ടു.

"അയ്യേ...കരയല്ലെടീ...ഞാൻ പറഞ്ഞില്ലെ. ഒന്നൂല്ല...ആരോ വെള്ളടിച്ച് പാമ്പായി കെടക്കാന്നാ ആളോള് ആദ്യം വിചാരിച്ചേ. അതോണ്ട് എത്തിക്കാൻ ലേശം വൈകി. ന്നാലും ഇപ്പൊ പേടിക്ക്യാനൊന്നൂല. നീ നേരെ ഇങ്ങു പോര്. നമ്മക്ക് ഒരുമിച്ചങ്ങ് പൂവാം"

ഓട്ടോക്കാരനോട് "മിംസിലേക്കാ പോണ്ടേ" എന്ന് പറഞ്ഞാെപ്പിച്ച്  മടിയിൽ വെച്ച ബാഗിലേക്ക്  അവൾ കമിഴ്ന്നു.

Tuesday, 18 February 2020

അഗമ്യഗമനം

റിട്ടയർമെൻറ് ബെനിഫിറ്റിൽ നിന്നുമൊരു തുകയെടുത്ത് വീടൊന്ന് പുതുക്കി പണിയണം; ഭാഗമായി കിട്ടിയ അരയേക്കർ നിലത്ത് കൃഷിയിറക്കണം; പെൻഷൻ തുകയും കൃഷിയിൽ നിന്നുള്ള വരുമാനവും കൊണ്ട് കുടുംബത്തോടൊപ്പം സ്വസ്ഥമായി ജീവിക്കണം; അങ്ങനെ നാടും വീടും വിട്ടു നിന്ന കാലത്ത് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കണം - പട്ടാളക്കുപ്പായമിടീച്ച വി.ഐ.പി. പെട്ടിക്കൊപ്പം ഇങ്ങനെ കുറെ സ്വപ്നങ്ങളും പൊതിഞ്ഞെടുത്താണ്, പട്ടാളത്തിൽ നിന്നും പിരിഞ്ഞതിന്റെ നാലാം നാൾ രാവുണ്ണി നായർ നാട്ടിലേക്ക് വണ്ടി കയറിയത്. പക്ഷെ, നാട്ടിലെത്തിയതിന്റെ പിറ്റേ മാസം, കൃത്യമായി പറഞ്ഞാൽ പെൻഷൻ ആനുകൂല്യങ്ങൾ വന്നോയെന്നറിയാൻ ടൗണിലെ സ്റ്റേറ്റ് ബാങ്കിൽ പോയതിന്റന്ന്, പൊതിയഴിഞ്ഞ് നിലത്ത് വീണ ആ സ്വപ്നങ്ങളെല്ലാം തിരിച്ചെടുക്കാനാവാത്ത വിധത്തിൽ ചിതറിത്തെറിച്ചു പോയി.

പാസ് ബുക്ക് പതിക്കാനായി വരി നിൽക്കുമ്പോഴാണ് നീളൻ ഹാളിന്റെ മറ്റേയറ്റത്ത് നിന്നും പട്ടാളച്ചുവയുള്ള ഹിന്ദി ഉയർന്ന് കേട്ടത്. വരി തെറ്റിക്കുന്ന അന്യഭാഷാ തൊഴിലാളികളെ ബാങ്കിലെ സെക്യൂരിറ്റി ഗാർഡ് വിരട്ടുകയാണ്. പാസ് ബുക്ക് പതിപ്പിച്ച് തിരിച്ചു പോകുമ്പോൾ  ഗാർഡ് വാതിൽക്കലുണ്ട്. ഇരട്ടക്കുഴൽ തോക്ക് കാലിനോട് ചാരി നിലത്ത് കുത്തി നിർത്തിക്കൊണ്ട് ചുറ്റും കൂടി നിൽക്കുന്നവരുടെ പലതരം സംശയങ്ങൾക്ക് ക്ഷമയോടെ മറുപടി നൽകുകയാണ്. ഒറ്റ നോട്ടത്തിൽ പ്രായം നാൽപ്പതിന് താഴെ നിക്കും. ഇറുകി കിടക്കുന്ന കാക്കി യുണിഫോറം ശരീരത്തിന്റെ മുഴുപ്പുകൾ വ്യക്തമാക്കുന്നുണ്ട്. തലയിൽ ചെരിച്ചു വെച്ചിരിക്കുന്ന ചുവന്ന തൊപ്പിയിലും തോളറ്റങ്ങളിലും ബാങ്കിന്റെ  മുദ്രകൾ തിളങ്ങുന്നു. നെഞ്ചിൽ സ്റ്റീൽ നെയിം ബോർഡ്. തോക്കിലേക്കുള്ള ബുള്ളറ്റ് സൂക്ഷിക്കുന്ന ലെതർ പൗച്ച് വീതിയുള്ള ബെൽറ്റിൽ കൊരുത്തിട്ടിട്ടുണ്ട്. നെഞ്ച് വിരിച്ചു നിൽക്കുന്ന ആ നിൽപ് നോക്കി നിൽക്കെ, ചില്ലുകൂട്ടിലിരിക്കുന്ന മാനേജരല്ല തോക്കുധാരിയായ ആ സെക്യൂരിറ്റി ഗാർഡാണ്  യഥാർത്ഥത്തിൽ ബാങ്ക് ശാഖ ഭരിക്കുന്നതെന്ന ഒരു പട്ടാളച്ചിന്ത നായരുടെ തലയിലൂടെ ഒന്നോടിക്കയറിയിറങ്ങിപ്പോയി. 
തിരക്കൊന്നൊഴിഞ്ഞപ്പോൾ നായർ അയാളോട് പോയി സംസാരിച്ചു.

ഊഹം തെറ്റിയില്ല; എക്സാണ്. എക്സ്റ്റൻഷനെടുക്കാതെ മുപ്പത്തഞ്ചാം വയസ്സിൽ തന്നെ  പിരിഞ്ഞു പോന്നു. ബാങ്കിൽ കയറിയിട്ട് ഇപ്പോൾ രണ്ട് വർഷമാകുന്നു.

"പതിനെട്ട് തെകഞ്ഞപ്പോ യൂണീഫോമിട്ടതാ. ഇട്ട് ഇട്ട് അത് മേത്തെ തൊലി പോലങ്ങായി. പിന്നെ അതൂരുമ്പോ ഒന്നൂടാത്ത പോലൊരു തോന്നലാ. അതോണ്ട് ലീവിന് വരുമ്പോ പോലും യൂണിഫോമിന്റെ ഷർട്ടിട്ടാ പുറത്തിറങ്ങാറ്. പിരിഞ്ഞിട്ടും അങ്ങനെ തന്നെ നടന്നപ്പോ ആളോള് മക്കാറാക്കി തുടങ്ങി. ഇന്റെ വെഷമം കണ്ട് ഭാര്യയാ ഇന്നക്കൊണ്ട് ഇപ്പണിക്ക് അപേക്ഷിപ്പിച്ചേ. കുറേക്കാലം ജനങ്ങടെ ജീവന് കാവല് നിന്നില്ലേ. ഇപ്പോ അവരടെ സ്വത്തിന് കാവല് നിക്കുന്നു. അതൊരു ചില്ലറ കാര്യല്ലല്ലോ.... അല്ലേ സാബ്ജീ...?"

മറുപടിയായി ഒരു പൊള്ളച്ചിരി ചിരിച്ച് അയാൾ യാത്ര പറഞ്ഞിറങ്ങി. റിട്ടയറായി നാട്ടിലെത്തി ഒരു മാസാവുമ്പോഴേക്കും തനിക്കുണ്ടായ തോന്നലുകളാണല്ലോ ആ ചെറുപ്പക്കാരൻ ഗാർഡ് പറഞ്ഞതെന്ന ചിന്ത നായരെ ശരിക്കുമൊന്നുലച്ചു. ലീവിന് വരുമ്പോഴുള്ളത് പോലെയൊന്നുമല്ല; നാട്ടിലിറങ്ങി നടക്കുമ്പോൾ മിലിട്ടറി ക്വോട്ടയിൽ കുപ്പി പറഞ്ഞ് വെച്ച ഒന്ന് രണ്ട് പേര് സലാം വെക്കുമെന്നല്ലാതെ വേറാർക്കും ഒരു മൈൻഡില്ലാത്ത പോലെ. യൂണിഫോമില്ലാതായതോടെ നാട്ടിൽ മാത്രമല്ല വീട്ടിലും തനിക്ക് കാര്യമായ വിലയിടിവ് സംഭവിക്കുന്നുണ്ട് എന്ന തോന്നൽ അയാളുടെ ഉറക്കം കെടുത്തി. അങ്ങനെ ഉറക്കം കിട്ടാത്ത ഒരു രാത്രിയുടെ അവസാനത്തിൽ സുപ്രധാനമായ ആ തീരുമാനമെടുത്തതിന്റെ സുഖാലസ്യത്തിൽ അയാൾ സുഖമായി ഉറങ്ങി.

സർക്കാർ സ്ഥാപനങ്ങളിൽ മാത്രമേ ജോലി ചെയ്യൂ എന്നൊരു നിലപാട് തുടക്കത്തിൽ അയാൾക്കുണ്ടായിരുന്നു. എന്നാൽ, തന്റെ പ്രായം അതിനുള്ള യോഗ്യതാ പരിധി എന്നേ മറികടന്നു എന്ന തിരിച്ചറിവിലാണ് നഗരത്തിലെ ഒരു ഏജൻസിയിൽ അയാൾ പേര് റജിസ്റ്റർ ചെയ്തത്. ആദ്യമാദ്യം വന്നതെല്ലാം ഷോപ്പിങ്ങ് മാളുകളിലേക്കും അപാർട്ട്മെൻറ് സമുച്ചയങ്ങളിലേക്കുമുള്ള വിളികളാണ്. അതെല്ലാം താൽപര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കി. ഒടുവിൽ മനസ്സില്ലാ മനസ്സോടെ ഒരു ആശുപത്രിയിൽ ഡൂട്ടിക്ക് ചേർന്ന് രണ്ടാഴ്ച്ച തികഞ്ഞപ്പോഴാണ് എജൻസിയിൽ നിന്നും വിളി വന്നത്. സ്റ്റേറ്റ് ബേങ്ക് ഏടിഎമ്മുകളുടെ സുരക്ഷ സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചത്രേ.  "അന്ന് നിങ്ങൾ ജനങ്ങളുടെ ജീവന് കാവല് നിന്നു; ഇന്ന് മുതൽ അവരുടെ സ്വത്തിനും." ജോലിക്കുള്ള നിയമന ഉത്തരവ് നൽകി കൊണ്ട് ഏജൻസിയിലെ സൂപ്പർവൈസറായ എക്സ് മിലിട്ടറിക്കാരൻ പറഞ്ഞത് കേട്ട് നായർ അറ്റൻഷനിൽ നിന്നൊരു സല്യൂട്ടടിച്ചു പോയി. ബാങ്കിലുള്ളതിന്റെയത്ര വരില്ലെങ്കിലും ഏടിഎമ്മിനകത്തുള്ളതും പൊതുജനത്തിന്റെ സ്വത്താണല്ലോ. അങ്ങനെ, ഏജൻസിയുടെ സ്റ്റീൽ മുദ്ര പതിച്ച യൂണിഫോമും തൊപ്പിയും ബെൽട്ടും ധരിച്ച് രാവുണ്ണി നായർ നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്റ്റേറ്റ് ബാങ്ക് ഏടിഎമ്മിന് കാവൽ നിന്നു തുടങ്ങി. 

ഡേയും നൈറ്റുമായി ഡ്യൂട്ടികൾ  മാറി മാറി വന്നു. മുമ്പ് വർഷത്തിൽ ഒന്നോ രണ്ടോ തവണ നാട്ടിൽ വരുമ്പോൾ കിട്ടിയിരുന്ന ചൂട് ഭാര്യയുടെ ശരീരത്തിനില്ലെന്ന് തോന്നിത്തുടങ്ങിയതോടെ നൈറ്റ് ഡ്യൂട്ടി രാവുണ്ണി നായർക്കൊരു പ്രശ്നമല്ലാതായി. എന്തിന്, നൈറ്റല്ലാത്ത രാത്രികളിൽ പോലും ഡ്യൂട്ടിയുടെ പേരും പറഞ്ഞ് അയാൾ വീട്ടിൽ നിന്നിറങ്ങി. നഗരത്തിൽ സമയം കൊല്ലാനുള്ള ചില എർപ്പാടുകളെല്ലാം അപ്പോഴേക്കും അയാൾ കണ്ടെത്തിയിരുന്നു. എങ്കിലും അന്നത്തെ ദിവസം, ഡേ ഡ്യൂട്ടി തീരും വരെ പിടിച്ചു നിൽക്കാനുള്ള ക്ഷമയില്ലാതെ, പതിവിലേറെ മദ്യപിച്ചാണ്  അയാൾ വീട്ടിലേക്കു പുറപ്പെട്ടത്. 

അയാളുടെ വീട് നിൽക്കുന്നത് ഒരു കുന്നിൻ പ്രദേശത്താണ്. മണ്ണെടുപ്പുകാരുടെ ഉരുക്ക് നാക്കുകൾ ഇനിയും രുചിച്ചു തുടങ്ങിയിട്ടില്ലാത്തതിനാൽ കുന്ന് കുന്നായി തന്നെ തലയുയർത്തി നിൽക്കുന്നുണ്ട്. നിലത്തുറക്കാത്ത കാലുകൾ വെച്ച് കുത്തനെയുള്ള കയറ്റത്തിലൂടെ സൈക്കിൾ ചവിട്ടി കയറ്റുക അൽപം ക്ലേശകരമായിരുന്നു. കുന്നിനെ ചുറ്റിപ്പോകുന്ന മൺപാതയിലൂടെ സൈക്കിളുമുന്തി ആടിയാടി അയാൾ നടന്നു.  ഇരുട്ട് വിരിച്ചിട്ട നിശബ്ദതയുടെ പുതപ്പിൽ തുരുമ്പെടുത്ത് തുടങ്ങിയ സൈക്കിള്‍ച്ചങ്ങലയുടെ മുറുമുറുപ്പുകൾ മുഴച്ചു നിന്നു. ഉള്ളിലെ മദ്യത്തിനേക്കാൾ ലഹരി പകർന്ന ചിന്ത അയാളുടെ ധമനികളില്‍ ചൂട് പടര്‍ത്തി. ആ മകരക്കുളിരിലും അയാള്‍ വിയര്‍ത്തൊഴുകി.            

അയാളുടെ വീടിരിക്കുന്ന കുന്നിൻപുറം സാങ്കേതികമായി നഗരപ്രദേശമാണ്. കുന്നിനെ ചുറ്റിയൊഴുകുന്ന പുഴയായിരുന്നു പഴയ അതിർത്തി. പുഴക്ക് കുറുകെ പാലം വന്നതോടെ, നഗരസഭ ഭരിക്കുന്ന പാർട്ടിക്ക് ഭൂരിപക്ഷമുള്ള ഈ പ്രദേശം സ്വാഭാവികമായും  നഗരത്തോട് ചേർക്കപ്പെട്ടു. വാതിൽപ്പടിയിലെ വീട്ടു നമ്പറെഴുതിയ  മഞ്ഞ ബോർഡിന്  മേലെ നീലയും വെള്ളയും നിറമുള്ള ബോർഡ്‌ പതിച്ചതും കെട്ടിട നികുതി വർധിച്ചതുമൊഴിച്ചാൽ ആ പ്രദേശം നഗരത്തിന്റെ പകിട്ടൊന്നുമേൽക്കാതെ  കുഗ്രാമമായി തന്നെ നില നിന്നു. എങ്കിലും, എന്നെങ്കിലും, നഗരത്തിന്റെ കൈകൾ നീണ്ട് നീണ്ട് അവിടെയെത്തുമെന്നുറപ്പുള്ള ദീർഘദർശികൾ അവിടെ സ്ഥലം വാങ്ങിയിടാൻ മത്സരിച്ചതോടെ സ്ഥലത്തിനൊക്കെ മോഹവിലയായി. നാട്ടിലെ പറമ്പും വീടും നിലവും വിറ്റ കാശ് മുഴുവൻ കൊടുത്തിട്ടും രണ്ട് മുറി വീടുള്ള അഞ്ച് സെന്റ് സ്ഥലമാണ് നായർക്ക് വാങ്ങാനായത്. അവിടെ ഭാര്യ സുമക്കും മകൾ കുക്കുവുമൊത്താണ് താമസം. അല്ല; കഴിഞ്ഞ ഒരു മാസമായി  സുമയുടെ കുഞ്ഞമ്മയുടെ മകൾ ശാലുവും അവർക്കൊപ്പമുണ്ട്. 

ഒരു ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനായി നാട്ടിൽ പോയി തിരികെ വരുന്ന വഴി കുഞ്ഞമ്മയുടെ വീട്ടില്‍ കയറണമെന്നത് സുമയുടെ നിർബന്ധമായിരുന്നു. പട്ടാളത്തിലായിരുന്ന കാലമത്രയും അവൾക്കും മകൾക്കും  കുഞ്ഞമ്മയും ചിറ്റപ്പനുമായിരുന്നു കൂട്ടിരുന്നതെന്ന സെന്റിമെൻസിൽ മനസ്സില്ലാ മനസ്സോടെ അയാൾക്ക് വഴങ്ങേണ്ടി വന്നു.

"ഓള് ഞാളെ കൂടെ പോന്നോട്ടെ... കുക്കൂന്‍റെ  സ്കൂളില് ചേരാലോ"

പത്താം തരം പാസ്സായി നിൽക്കുന്ന മകളെ, ഉന്നത പഠന സൗകര്യമില്ലാത്ത ആ മലയോര ഗ്രാമത്തിനു പുറത്തയച്ചു പഠിപ്പിക്കുന്നതിനെ പറ്റിയോർത്തു വശംവദരായ  കുഞ്ഞമ്മക്കും ചിറ്റപ്പനും മുന്നിൽ സുമയാണ് ആ പോംവഴി അവതരിപ്പിച്ചത്. ബന്ധം കൊണ്ട് സുമയുടെ സഹോദരിയാണെങ്കിലും കുക്കുവിൻറെ  അതേ പ്രായമാണ് ശാലുവിനും. രാവുണ്ണി നായരുടെ വരവോടെ വീട്ടു ജോലിയിലുണ്ടായ ക്രമാതീതമായ വർധനവും നഗരത്തിൽ ഒരു ജോലിക്കാരിക്ക്  കൊടുക്കേണ്ടി വരുന്ന തുകയുടെ വലുപ്പവും ആ ദയാവായ്‌പിനു പിന്നിൽ  സുമ സമർത്ഥമായി ഒളിപ്പിച്ചു. 

അവരുടെ  സംഭാഷണം കേട്ടു കൊണ്ടാണ്, തെളിഞ്ഞ ചിരിയുമായി ശാലു  പുറത്തേക്കു വന്നത്. പ്രായത്തിൽ കവിഞ്ഞ വളർച്ചയുള്ള അവളുടെ ശരീരം രാവുണ്ണി നായരിൽ നിന്നുയർന്ന എതിർപ്പിന്‍റെ  മുരൾച്ചയെ സമ്മതത്തിന്‍റെ മൂളലായി പരുവപ്പെടുത്തി. ഏതായാലും അച്ചനമ്മമാരുടെ ഉള്ളിലിരുപ്പ് അറിയാതിരുന്ന കുക്കു ഒരു കൂട്ട് കിട്ടിയതിന്‍റെ സന്തോഷത്തിലായിരുന്നു.   അങ്ങനെ അന്ന് തൊട്ട് ശാലുവും ആ കൊച്ചു  വീട്ടിലെ അംഗമായി. 

കുക്കുവിന്‍റെ  പരീക്ഷ കഴിഞ്ഞതിനാൽ  വീട്ടിലൊന്നു പോയിട്ട്  വരാമെന്ന്   ഇന്നലെ രാത്രിയിലാണ്  സുമ പറഞ്ഞത്. 

"എല്ലണം കൂടെ പെറ്റു കെടക്കാൻ പോയാ ഞാനിവിടെ പട്ടിണി കെടക്കാനാ?"- എന്ന രാവുണ്ണി നായരുടെ ചോദ്യത്തിന് മറുപടിയായി ശാലുവിനെ അവിടെ നിർത്തിയാണ് അന്ന് ഉച്ചക്കത്തെ ബസ്സിന് സുമയും മകളും പോയത്. അതു തന്നെയാണ് അയാളാഗ്രഹിച്ചതും. ദര്‍ശന സുഖവും സ്പര്‍ശന സുഖവുമല്ലാതെ 'കാര്യമായൊന്നും' നടക്കാത്തതില്‍ അയാള്‍ക്ക്‌ ചെറുതല്ലാത്ത അമര്‍ഷമുണ്ടായിരുന്നു.  ശാലു വന്നു കയറിയ നാൾ മുതൽ ഇങ്ങനെ ഒരവസരത്തിനായി കാത്തിരിക്കുകയായിരുന്നു അയാൾ.  

പടികടന്നതും അയാള്‍ സൈക്കിള്‍ മുറ്റത്തിന്റെ ഒരരികിലേക്ക് മറിച്ചിട്ടു. നെറ്റിയിലൊഴുകുന്ന വിയര്‍പ്പുചാല്‍ വിരലുകൊണ്ട് വടിച്ചെറിഞ്ഞ് ഇടറുന്ന കാല്‍വെയ്പ്പുകളോടെ അയാള്‍ പിന്നാമ്പുറത്തേക്ക് നടന്നു. താക്കോൽ അമ്മിക്കല്ലിനടിയിലുണ്ടാകും. സമയവും കാലവും തെറ്റിയുള്ള അയാളുടെ വരവിലും പോക്കിലും ഉറക്കം നഷ്ടപ്പെടാതിരിക്കാൻ  സുമ  ഏർപ്പാടാക്കിയ  ക്രമീകരണമാണത്.

താക്കോല്‍ പരതിയെടുത്ത് അടുക്കള വാതിൽ തുറന്ന അയാൾ അകത്തെ  ഇരുട്ടിലൂടെ   ശബ്ദമുണ്ടാക്കാതെ നടന്നു. അകത്തെ മുറിയിൽ നിന്നും  നനുത്ത കൂർക്കംവലി   കേൾക്കാനുണ്ട്. അതോടൊപ്പം ഉയർന്നു താഴുന്ന മാറിടത്തെ കുറിച്ചുള്ള ചിന്ത അയാളെ ഉന്മത്തനാക്കി. 

കുതറി മാറിയ അവൾ ശബ്ദമുയർത്താൻ തുടങ്ങുമ്പോഴേക്കും അയാളുടെ ബലിഷ്ഠമായ കൈപ്പത്തി അവളുടെ വായ പൊത്തിക്കഴിഞ്ഞിരുന്നു.  ഏറെ നേരത്തെ മൽപ്പിടിത്തത്തിനൊടുവിൽ അവളുടെ ശരീരം കാലുകൾക്കിടയിൽ പിടഞ്ഞു നിശ്ചലമാകുന്നത് അയാളറിഞ്ഞു. അപ്പോഴേക്കും മദ്യത്തിന്‍റെയും കാമത്തിന്‍റെയും ലഹരി അയാളിൽ നിന്നുമൂർന്നു പോയിരുന്നു. അതോടെ പച്ച മനുഷ്യനായിത്തീർന്ന അയാളെ ഭയം ഗ്രഹിച്ചു.

വാതിൽ തുറന്നു മുറ്റത്തിറങ്ങി നിന്നു കിതക്കുന്ന  അയാളുടെ മുഖത്തേക്കാണ് ടോർച്ചിന്‍റെ   വെട്ടം വന്നു വീണു.

"പേടിപ്പിച്ചു കളഞ്ഞല്ലോ മനുഷ്യാ....."

അയല്പക്കത്തു നിന്നും സീരിയൽ  കണ്ടു വരുന്ന സുമയാണ്.

"നീ....നീ....പോയില്ലേ....?"

വിറയ്ക്കുന്ന താടിയെല്ലുകള്‍ക്കിടയിലൂടെ വാക്കുകൾ ചിതറി വീണു.

"ഓ..ഞാള്   സ്റ്റാൻഡിലെത്തിയപ്പോണ്ട്  ചിറ്റപ്പൻ ആസ്പത്രീലാന്നും പറഞ്ഞു കുഞ്ഞമ്മ വിളിക്കുന്നു. പിന്നെ നേരെയിങ്ങ് വന്നാ പെണ്ണിനെ പറഞ്ഞു വിട്ടു. ഇങ്ങളെ പിന്നെ വിളിച്ചാ കിട്ടൂല്ലല്ലോ; കലക്ടറുദ്യോഗല്ലേ. മ്മക്കെന്തായാലും നാളെ ആടെയൊന്ന് പോണം. പറഞ്ഞേക്കാം."

കണ്ണില്‍ ഇരുട്ട് പടരുന്നത് അയാളറിഞ്ഞു.

"അല്ല കുക്കു ഇത് വരെ എണീറ്റില്ലേ....? മോളേ...ഡീ...."

ഉച്ചത്തില്‍ വിളിച്ചു കൊണ്ട് സുമ അകത്തേക്കു കയറിപ്പോയി.

ചുറ്റിലും  തിങ്ങിക്കിടക്കുന്ന കൊഴുത്ത ഇരുട്ടിലേക്ക് അയാള്‍ അലിഞ്ഞില്ലാതായി.

Monday, 17 February 2020

തെരുവുവേശ്യയുടെ സദാചാരപ്രസംഗം


മയക്കം വിട്ടുണരുമ്പോൾ അയാളൊരു ഇലക്ട്രിക്ക് പോസ്റ്റിൽ ചാരി ഇരിക്കുകയായിരുന്നു. ഇനിയും ഉറച്ചിട്ടില്ലാത്ത തല വശങ്ങളിലേക്ക് ചുഴറ്റുന്നതിനിടയിൽ റോഡിനെതിർവശത്തെ വെളുത്ത ബോർഡിൽ കണ്ണുകളുടക്കി. അതിൽ കത്തി നിൽക്കുന്ന "B-A-R" എന്ന ചുകപ്പൻ അക്ഷരങ്ങൾ കണ്ടതോടെ അയാൾക്ക് വെളിപാടുണ്ടായി.

(വായനക്കാരുടെ അറിവിലേക്കായി പറഞ്ഞുവെന്നല്ലാതെ, എടുത്തു പറയത്തക്ക പുതുമയൊന്നും മേൽപ്പറഞ്ഞ കാര്യങ്ങൾക്കില്ല.)

തക്കതായ കാരണങ്ങളില്ലാതെ ഒരിക്കലും മദ്യപിക്കാത്ത അയാൾ ഇന്നലെ  പതിവിലധികം മദ്യപിച്ചിരുന്നു. കാരണം, ഇന്നലെ അയാളുടെ വിവാഹ വാർഷികമായിരുന്നു. മൂന്നു വർഷങ്ങൾക്കു മുമ്പ് നിയമപരമായി ബന്ധം വേർപെട്ടുവെങ്കിലും വിവാഹത്തിന്റെ പത്താം വാർഷികം ആഘോഷിക്കപ്പെടേണ്ടതാണ് എന്നായിരുന്നു അയാളുടെ നിലപാട്. അങ്ങ് ഉത്തരേന്ത്യയിൽ ബീഫ് കടത്തിയെന്ന് ആരോപിച്ച്  ആൾക്കൂട്ടം പിന്നെയും ഒരാളെ  തല്ലിക്കൊന്നതായിരുന്നു തലേ ദിവസത്തെ മദ്യപാനത്തിനുള്ള കാരണം. ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയും അയോധ്യ കേസിലെ തീർപ്പും അയാൾ കുപ്പി പൊട്ടിച്ചാണ് ആഘോഷിച്ചത്. ചുരുക്കി പറഞ്ഞാൽ, പതിവായി പതിവിലധികം മദ്യപിക്കാനുള്ള അയാളുടെ കാരണങ്ങൾ ആഗോള താപനത്തിലും സിറിയൻ  യുദ്ധത്തിലും തുടങ്ങി, നോട്ട് നിരോധനവും പ്രളയവും നിപയും ചാന്ദ്രയാൻ രണ്ടിന്റെ പരാജയവും കടന്ന്, മഴയത്ത് പൊട്ടി വീണ അയലത്തെ മാവിൻ കൊമ്പ് വരെ നീണ്ടു കിടന്നു. ഇത്തരം  മദ്യപാനങ്ങൾക്കു "ടച്ചിങ്‌സായി" കനപ്പെട്ട സംവാദങ്ങളും പതിവാണ്. അതിനായി സ്ഥിരം മദ്യപരുടെ ഒരു സംഘവുമുണ്ട്.  സൂര്യന് താഴെയുള്ള, ചിലപ്പോഴൊക്കെ അതിന് മുകളിലുളള, എന്തിനേയും പറ്റി അവർ സംവദിച്ചു. കാശ്മീർ വിഷയത്തിലുളള അയാളുടെ എഫ്.ബി. പോസ്റ്റിനെ അധികരിച്ചു നടന്ന, ആവശ്യത്തിലധികം "ക്രിയാത്‌മകമായ", അത്തരമൊരു സംവാദത്തിന്റെയും അതിനെ തുടർന്ന് ദേശസ്നേഹികളും ദേശദ്രോഹികളും ചേരിതിരിഞ്ഞു നടത്തിയ കൈക്രിയകളുടെയും പരിണിതഫലമാണ്  പോസ്റ്റും ചാരിയുള്ള ഇപ്പോഴത്തെ ഈ ഇരിപ്പ്.

തറയിൽ കൈകളൂന്നി നിവർന്നിരിക്കാനുള്ള ശ്രമത്തിനിടയിൽ  അയാൾ ഒരു വശത്തേക്കു  ചെരിഞ്ഞു വീണു പോയി. ആ കിടപ്പിലെ മട്ടകോൺ ചെരിവുള്ള കാഴ്ച്ചയിലാണ് തനിക്കു നേരെ നടന്നു വരുന്നവളെ കണ്ടത്.  അരികിൽ ചെന്നിരുന്ന്, തന്റെ മെല്ലിച്ച കൈകളാൽ താങ്ങിയെടുത്ത് അയാളെ നേരെയിരുത്താൻ അവൾ ആത്മാർത്ഥമായി തന്നെ പരിശ്രമിച്ചു. കടും ചുകപ്പ് സാരിയിൽ നിന്നുയരുന്ന വിയർപ്പു നാറ്റം മുല്ലപ്പൂ മണവുമായി കലർന്ന്  അയാളുടെ മൂക്കിലേക്ക് തുളഞ്ഞു കയറി.

"വാ സാറേ...എന്തിനാ  ഈ മഞ്ഞത്ത് ഇങ്ങനെയിരിക്കുന്നേ. നമുക്ക് വല്ല ലോഡ്ജിലും പോവാന്നെ."

അയാളുടെ ശരീരത്തിൽ ചുറ്റിയ കൈകൾ  അവളൽപം മുറുക്കി.

"പ്ഫ്ഭാ....നെന്റെ ഒരസലും കൊഞ്ചലും കണ്ടാ ഞാനങ്ങു മയങ്ങി പോകുമെന്ന് കരുതിയോടി കൂത്തിച്ചീ...ഒരു മദാലസ വന്നിരിക്കുന്നു. ത്ഫൂ....."

രൂക്ഷമായ പ്രതികരണത്തിൽ  ഞെട്ടിപ്പോയെങ്കിലും അത് പുറത്തു കാട്ടാതെ, അയാളുടെ കൈയ്യിലൊന്ന് നുള്ളി തല വെട്ടിച്ച് കൊണ്ടവൾ നീങ്ങിയിരുന്നു. 

"എന്താടീ നിന്റെ പേര്?"

അൽപ നേരമങ്ങനെ ഇരുന്ന ശേഷം, അയാൾ ചോദിച്ചു.

"മരതകം"

വശ്യമായ ഒരു പുഞ്ചിരിയോടെ അവൾ അയാൾക്കരികിലേക്കു നീങ്ങിയിരുന്നു.

"തമിഴത്തിയാലേ...പെണ്ണേ, നീയെന്നെയൊന്നു പിടിച്ചെണീപ്പിച്ചേ."

മെല്ലിച്ച കൈകളിൽ തൂങ്ങിയെണീറ്റ്,  അവളെയും കൂട്ടി റോഡിനപ്പുറത്തെ  തട്ടുകട ലക്ഷ്യമാക്കി അയാൾ നടന്നു.

"തമിഴത്തിയായിട്ടും പച്ചവെള്ളം പോലെ മലയാളം പറയുന്നല്ലോ. കുറെ കാലമായോ ഇവിടെ??"

തട്ടുകടയുടെ പുറത്തിട്ട ബെഞ്ചിലിരുന്ന് അയാൾ ചൂട് ചായ മൊത്തി കുടിച്ചു.

"പത്തിരുപതു വർഷമായി സാറേ..."

പൊറോട്ടയും ബീഫും കൂടിക്കുഴഞ്ഞ പാത്രത്തിൽ നിന്നും കണ്ണെടുക്കാൻ ഒരു മുഴുപ്പകലിന്റെ വിശപ്പ് അവളെ അനുവദിച്ചില്ല. 

ശിവകാശിയിലെ ഏതോ പടക്ക നിർമ്മാണശാലക്കകത്ത് അച്ഛനമ്മമാർ കത്തിത്തീർന്നപ്പോഴാണ് റെയിൽവേ കരാർ പണിക്കാരായി അണ്ണനും അവളും കേരളത്തിലെത്തിയത്. മോഷണക്കുറ്റം ചുമത്തി കസ്റ്റടിയിലെടുത്ത അണ്ണൻ പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ടു.  അണ്ണനൊപ്പം കസ്റ്റഡിയിലെടുത്ത പതിനഞ്ചുകാരിയെ "വിശദമായി ചോദ്യം ചെയ്യാനായി" എസ്.ഐ. തന്റെ ക്വാർട്ടേഴ്സിലേക്ക് കൊണ്ടു പോയി.
ആർത്തിയോടെ വാരിത്തിന്നു കൊണ്ട്  അവൾ പറഞ്ഞു പോയ ഭൂതകാലം ഒരു കൊത്ത് പൊറാട്ട പോലെ ചിതറിക്കിടന്നു.
 പറഞ്ഞ് തീർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ബീഫിന് എരിവ് കൂടുതലായിരിക്കുമെന്ന് അയാൾക്ക് തോന്നി.

ആ രാത്രി പോലീസ് ജീപ്പിൽ നിന്നും  തെരുവിലേക്ക് വലിച്ചെറിയപ്പെട്ട അവളെ പിന്നീട്  പല രാത്രികളിലും പലരും വന്നു പെറുക്കിയെടുത്തു കൊണ്ട് പോയി. അനേകം രാത്രികൾക്ക് ശേഷമുള്ള ഒരു പുലർച്ചെ അവൾ ചെന്ന് വീണത് രാക്കമ്മ അക്കച്ചിയുടെ മുന്നിലാണ്.

"എടീ പെണ്ണെ...എന്തായാലും നെന്റെ ശരീരത്തിന് ആവശ്യക്കാരുണ്ട്. നീ കൊടുത്താലും ഇല്ലേലും അവര് വന്നെടുത്തോണ്ട് പോണൂണ്ട്. എന്നാപ്പിന്നെ നെനക്ക് തന്നെ അതിനൊരു വെലയിട്ടൂടേ?"

അക്കച്ചിയുടെ ആ ചോദ്യത്തിനുള്ള ശരിയുത്തരമാണ് അവളുടെ ഇപ്പോഴത്തെ ജീവിതം.

"അന്ന് അക്കച്ചി നീട്ടിയ രണ്ട് മുഴം മല്ലിപ്പൂ കൈ നീട്ടി വാങ്ങിച്ചതാ സാറേ. ഇപ്പഴും അക്കച്ചീടെ കയ്യീന്ന് പൂ വാങ്ങിക്കാതെ  ഞാൻ ഇറങ്ങാറില്ലാ. ഞാൻ മാത്രല്ല, എന്റെ കൂട്ടരൊക്കെ അങ്ങനാ. അക്കച്ചീടെ പൂ വെച്ചാ അന്ന് കച്ചോടം നടക്കും. അതൊരു വിശ്വാസാ...ഇപ്പൊത്തന്നെ കണ്ടില്ലെ, ആദ്യം ആട്ടിപ്പായിച്ച സാറ് തന്നെ എന്നെ തിരിച്ചു വിളിച്ചില്ലേ?"

ഒരു കള്ളച്ചിരിയോടെ അവളെണീറ്റു കൈ കഴുകാനായി പോയി.

അതിവേഗത്തിൽ  വന്ന്  കടയ്ക്കു മുന്നിൽ ബ്രേക്കിട്ടു നിർത്തിയ കാറിൽ നിന്നും ഡ്രൈവറും മറ്റൊരു യുവാവും ഇറങ്ങി  വന്നു. എന്തൊക്കെയോ ഭക്ഷണ സാധനങ്ങൾ പാർസൽ ചെയ്യാൻ  ഓർഡർ നൽകി ഇരുവരും മാറി നിന്ന് സിഗരറ്റ് കത്തിച്ചു. പെട്ടെന്നാണ് ചില്ല് പാതിയിലേറെ താഴ്ത്തിയ പിൻവശത്തെ ജനാലയിലൂടെ  തല പുറത്തേക്കിട്ട് മുഖം കഴുകുന്ന പെൺകുട്ടിയെ അയാൾ കണ്ടത്.

"ഡീ.....മാളൂ...."

കയ്യിലിരുന്ന സ്റ്റീൽ പാത്രം തറയിലെറിഞ്ഞ്,  മരതകം കാറിനടുത്തേക്ക് ഓടിച്ചെന്നു.

"ഡീ...മോളേ...പുറത്തേക്കിറങ്ങെടീ...മാളൂ... നിന്റെ അക്കയാടി വിളിക്കുന്നെ."

അപ്പോഴേക്കും മുഴുവനായും ഉയർന്ന കറുത്ത ചില്ലിൽ തുരുതുരെ ഇടിച്ചു ബഹളം വെക്കുന്ന മരതകത്തെ റോഡിലേക്ക് വലിച്ചിട്ട്  യുവാവ് ചാടിക്കയറിയതും കാർ അതിവേഗത്തിൽ പാഞ്ഞു പോയി.

കാറിൽ വന്നവർ ഓഡർ ചെയ്ത സാധനങ്ങൾ നിറച്ച പ്ലാസ്റ്റിക് കൂടയുമായി വന്ന കടയുടമയും അയാളും എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ അന്തം വിട്ട് നിന്നു.

റോഡിൽ കരഞ്ഞ് കിടക്കുന്ന മരതകത്തിന് നേരെ അയാൾ പതിയെ നടന്നു തുടങ്ങിയപ്പോഴാണ് ഒരു പോലീസ് ജീപ്പ് അവിടെ വന്ന് നിർത്തിയത്. 

"എന്താടി വന്ന് വന്ന് നടുറോട്ടിലായോ നിന്റെയൊക്കെ  അഴിഞ്ഞാട്ടം??"

ജീപ്പിന്റെ പുറകിൽ നിന്നും ഇറങ്ങി വന്ന ഒരു പോലീസുകാരൻ വീണു കിടക്കുന്ന അവളുടെ അടിവയറ്റിൽ ലാത്തിയുടെ അറ്റം കുത്തി നിർത്തിക്കൊണ്ട് ചോദിച്ചു. 

"അയ്യോ സാറേ....എന്റെ മോളെയാ സാറേ അവര് പിടിച്ചോണ്ട് പോയെ. ദാ...ഇപ്പൊ അങ്ങോട്ട് പോയതേയുള്ളു...വേഗം പോയാ കിട്ടും സാറേ."

കാറ് പോയ ദിശയിലേക്ക് ചൂണ്ടിക്കൊണ്ട് അവൾ പോലീസുകാരന്റെ കാൽക്കൽ വീണു നിലവിളിച്ചു.

"നിന്റെ മോളോ?? നിനക്കെവിടാടീ മോള്?"

പഴയ പതിവുകാരനായ പോലീസുകാരൻ അവളെ കാല് കൊണ്ടു തട്ടിമാറ്റി.

"എന്റെ അക്കച്ചീടെ മോളാ സാറേ. സ്‌കൂളീ പോണ കൊച്ചാ. അതിനെ പോറ്റാനാ അക്കച്ചി ഊണുമുറക്കോം കളഞ്ഞു കഷ്ട്ടപെടുന്നേ. രക്ഷിക്കണേ സാറേ..."

"അത് വല്ല ലൈൻ കേസാവും സാറേ. നമ്മളിപ്പോ പെട്രോൾ കത്തിച്ചു പോയിട്ട് കാര്യോന്നുണ്ടാവില്ല..."

ജീപ്പിന്റെ മുൻസീറ്റിൽ നിന്നിറങ്ങിയ ചെറുപ്പക്കാരൻ എസ്‌.ഐയോടായി പോലീസുകാരൻ പറഞ്ഞു.

"അല്ല സാറേ അതൊന്ന്വല്ല...അവന്മാരെ എനിക്കറിയാം. എന്നെ ഇടയ്ക്കൊക്കെ വിളിച്ചോണ്ട് പോകുന്നതാ. അപ്പഴൊക്കെ   ആ വീട്ടില് ഇത് പോലൊള്ള കൊച്ചു പെമ്പിള്ളേരെ ഞാൻ കണ്ടിട്ടുള്ളതാ. എന്റെ മോളെ രക്ഷിക്കണം സാറേ..."

അവൾ എസ്.ഐയ്ക്ക് നേരെ കൈകൂപ്പി തൊഴുതു.

"അപ്പൊ അതാണ് പ്രശ്നം. ഫീൽഡിൽ ന്യൂജൻ പിള്ളേര് വരുമ്പോ ഈ സീനിയർ നടന്മാർക്കുള്ള ഒരു ചൊറിച്ചിലുണ്ടല്ലോ; ഏത്...നമ്മടെ ചാൻസ് പോവോന്നുള്ള പേടി. അതാണ് ലൈൻ."

എസ്.ഐ.  പോലീസുകാരനെ നോക്കി കണ്ണിറുക്കി.

"പുന്നാര മോളെ...വേഗം സ്ഥലം കാലിയാക്കാൻ നോക്ക്. ഇല്ലേൽ തൂക്കിയെടുത്ത് അകത്തിടും  ഞാൻ. അവടെ മറ്റേടത്തെ സദാചാര പ്രസംഗം.  വണ്ടിയെടുക്കെടോ..."

കുത്തിപ്പിടിച്ച അവളുടെ മുടിയിലെ പിടി വിട്ട്  എസ്‌.ഐ. ജീപ്പിലേക്കു ചാടിക്കയറി.

തല കുമ്പിട്ടിരിക്കുന്ന മരതകത്തിന്റെ ചുമലിൽ അയാൾ കൈ വെച്ചു. പതിയെ ഉയർന്ന കലങ്ങിയ കണ്ണുകളിലേക്ക് നോട്ടം  കുത്തിയിറക്കിക്കൊണ്ട് അയാൾ ചോദിച്ചു -
"നിന്റെ റേറ്റ് എത്രയാന്നാ പറഞ്ഞേ?" 

Sunday, 16 February 2020

ന്യൂ ജനറേഷന്‍

ഗ്രാമത്തിനും, ഗ്രാമം  ലക്ഷ്യമാക്കി അതിവേഗം വളരുന്ന നഗരത്തിനും ഇടയിലാണ് ദാമുവിന്‍റെ തൊഴിലിടമായ ഷോപ്പിംഗ്‌ മാൾ. വര്‍ഷാവര്‍ഷമുള്ള കൃഷിനാശവും വിളകളുടെ വിലയിടിവും കാരണം  കൃഷിയുപേക്ഷിച്ച്  മറ്റു ജോലികള്‍ തേടി നഗരത്തിലേക്ക് ചേക്കേറിയ അനേകം ഗ്രാമീണരിലൊരാളാണ് ദാമു.


"ഇങ്ങടെ മാളിന്‍റെ  പരസ്യം വന്ന പേപ്പറും പൊക്കിപ്പിടിച്ച്, ഇന്റെ അഛന്‍റെ ആപ്പീസ് കണ്ടോന്നും പറഞ്ഞ്,  നാടൊട്ടുക്കും ഓട്ടായിരുന്നു ചെക്കന്‍....ഇങ്ങക്ക് ഒരീസം ഓനെ ആടെയൊന്ന് കൊണ്ടോയിക്കൂടെ? നല്ല പൂതിണ്ട് ചെക്കന്."


ഉച്ചക്കലേക്കുള്ള ഭക്ഷണപ്പൊതി അയാളുടെ ബാഗിൽ തിരുകി കൊണ്ട് ഭാര്യ പറഞ്ഞു.


ഗ്രാമത്തിന്റെ അതിര് വിട്ട് ഏറെയാെന്നും പോയിട്ടില്ലാത്ത മകനും, അതിലുപരി  ഭാര്യക്കും, തന്‍റെ ജോലിസ്ഥലം കാണാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് അയാള്‍ക്കറിയാം. കൊണ്ട് പോകാൻ പലവട്ടം തുനിഞ്ഞതുമാണ്. പക്ഷെ, എന്തോ ഒന്ന് അയാളെ പിന്നോക്കം വലിച്ചു കൊണ്ടിരുന്നു.


"ദാമ്വോ...നിന്‍റെ ചെക്കനല്ലേ അത്."


മൂന്നാം നിലയിലെ തറ തുടക്കുമ്പോൾ,  നാണ്വേട്ടന്‍റെ ചോദ്യം കേട്ടാണ് അയാൾ താഴേക്കു നോക്കിയത്.


സ്കൂള്‍ യൂണിഫോമിലുള്ള മകനും മറ്റൊരു പയ്യനും  കൂടെ  രണ്ടാം നിലയിലെ ഗള്‍ഫ്‌ ബസാറിലേക്ക് കയറി പോയി.


"ഓൻ വരണത് നെന്നോട് പറഞ്ഞില്ലായിനോ??"


മുഖത്തെ ഭാവമാറ്റം ശ്രദ്ധിച്ചിട്ടാണ്‌  നാണ്വേട്ടന്‍ ചോദിച്ചത്.


"ഇപ്പഴ്ത്തെ പിള്ളേര്‍ടെയൊക്കെ  ഒരു ധൈര്യമേ... പഠിക്കാൻ വിട്ടാ ക്ലാസ്സീ കേറാണ്ടെ തോന്ന്യേടം നെരങ്ങി നടക്കാ. നമ്മക്കൊന്നും കോളേജി പഠിക്കണ കാലത്തില്ല ഇത്രക്ക് ധൈര്യം. അച്ഛന്‍റെ വടിയുടെ ചൂടോര്‍ക്കുമ്പോ ഇപ്പഴും മുട്ടിടിക്കും..."  


നാണ്വേട്ടന്‍ കോളേജിലെന്നല്ല സ്കൂളില്‍ പോലും നേരാംവണ്ണം പോയിട്ടില്ലെന്ന് അറിയാമെങ്കിലും അയാളുടെ വാക്കുകൾ ദാമുവിന്റെയുള്ളിലെ തീ ആളിക്കത്തിച്ചു.


"നീയിപ്പോ അങ്ങട്ട് ചെന്ന് അലമ്പാക്കണ്ട. വീട്ടീ പോയി സമാധാനായിട്ടു ചോദിച്ചാ മതി. വേണേല്‍ രണ്ടെണ്ണം പൊട്ടിച്ചോ. ഇനി ഇമ്മാരി ചെയ്ത്ത് ചെയ്യാന്‍ തോന്നുമ്പോ ഓര്‍മ്മ വരണം. തല്ലി പോറ്റാത്തേന്‍റെ  കേടാ"


കയ്യിലെ കോലും നിലത്തിട്ടു താഴേക്ക്‌ കുതിക്കാനൊരുങ്ങിയ ദാമുവിനെ തടഞ്ഞു കൊണ്ട് നാണ്വേട്ടന്‍ പറഞ്ഞു.


"അല്ലേലും ഇപ്പഴ്ത്തെ  ഒരെണ്ണത്തിനും കുരുത്തം എന്നൊന്നില്ലടോ. എന്‍റെ എളയോനില്ലേ...ആ പോളീല് പടിക്കുന്നോന്‍. ഓൻ പഠിപ്പിന്‍റെടക്ക്   കറണ്ടിന്‍റെ പണിക്കൊക്കെ പോയി കൊറേ ഉണ്ടാക്കുന്നുണ്ട്. അക്കാശിനാ, പെട്ടി പോലെ കൊണ്ട് നടക്കണ കമ്പ്യൂട്ടറില്ലേ;  കഴിഞ്ഞാഴ്ച്ച അങ്ങനൊന്ന് വാങ്ങിച്ചെ.  പത്തുമുപ്പതിനായിരെങ്കില്വായിക്കാണും. ചോദിച്ചപ്പോ പറയാ അതില്ലാണ്ടെ പഠിക്കാനാവൂലാത്രേ. പിന്നേ....ഈ കുന്ത്രാണ്ടൊക്കെ ഇണ്ടായിട്ടാ നമ്മളിവടെ വരെത്ത്യേ? അത് പോട്ടെ....ഞാന്‍ മരുന്ന്  മേടിക്കാന്‍ ഇന്നലെ ഒരഞ്ഞൂറു  ചോയ്ച്ചപ്പോ ഓന്‍റെ കയ്യിലില്ല പോലും. കുരുത്തം കെട്ടോന്‍...."


ബിവറേജസില്‍ നിന്നും "മരുന്ന്" വാങ്ങാന്‍ കാശ് കൊടുക്കാതിരുന്ന മകനോടുള്ള നാണ്വേട്ടന്‍റെ  കലിയടങ്ങിയിരുന്നില്ല .


അന്ന് കാലത്ത്, സ്കൂളിലെ സയന്‍സ്  എക്സിബിഷനാണെന്നും പറഞ്ഞ് മുന്നൂറു  രൂപയും  വാങ്ങി പോയതാണ് മകൻ. പ്രതീക്ഷയത്രയും അവനിലായിരുന്നു. സാമ്പത്തികമായി  ഞെരുങ്ങുമ്പോഴും അവനെ അതൊന്നും അറിയിക്കാതെ വളര്‍ത്താനാണ് ശ്രമിച്ചത്. എന്നിട്ടും അവന്‍ തന്നോട് കളവ് കാണിച്ചു എന്നത് അയാള്‍ക്ക്‌ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഉള്ളില്‍ തിളച്ചു മറിയുന്ന  ദേഷ്യവും സങ്കടവും കൈകളിലേക്കാവാഹിച്ച് അയാള്‍ തറ അമര്‍ത്തിത്തുടച്ചു.


"ആള്‍ക്കാര്‍ടെ കാലിനെടെലാണോടാ നെന്‍റെയൊക്കെ വൃത്തിയാക്കല്..."


ഒറ്റത്തള്ളില്‍ അയാള്‍ തറയിലേക്ക് വീണു പോയി. വര്‍ണ്ണക്കടലാസ്സില്‍ പൊതിഞ്ഞ ചെറിയൊരു പെട്ടിയുമായി ഇറങ്ങി പോകുന്ന മകനെ ആ കിടപ്പിലാണ്  അയാൾ കണ്ടത്.


നന്നായി മദ്യപിച്ച്, രാത്രി ഏറെ വൈകിയാണ്  അയാൾ വീട്ടിലെത്തിയത്.


"എവടായിരുന്നു മനുഷ്യാ? വൈകുമ്പോ ഒന്ന് വിളിച്ചു പറഞ്ഞൂടെ? അങ്ങട്ട് വിളിച്ചാലാണേ എടുക്കൂലാ."


വാതില്‍ക്കല്‍ തടസ്സം നിന്ന ഭാര്യയെ തള്ളി മാറ്റിക്കൊണ്ട് അയാള്‍ അകത്തേക്ക് കയറി.


"അവനിത്രേം നേരം നിങ്ങളേം നോക്കിയിരിപ്പായിരുന്നു. ഇപ്പൊ അങ്ങ് പോയി കെടന്നേയുള്ള്..."


മകന്‍റെ മുറി ലക്ഷ്യമാക്കി ആഞ്ഞു നടക്കുമ്പോൾ പുറകില്‍ നിന്നും ഭാര്യ വിളിച്ചു പറഞ്ഞു. 


മുറിക്കകത്ത് കയറി അയാൾ വാതില്‍ കുറ്റിയിട്ടു. മകൻ കട്ടിലില്‍ കമിഴ്ന്നു കിടക്കുന്നു. കയ്യില്‍ കരുതിയ വടിയെടുത്ത് അവനെ തലങ്ങും വിലങ്ങുമടിക്കാന്‍ തുടങ്ങി. ഞെട്ടിയുണർന്ന മകന്‍ വാവിട്ടു കരഞ്ഞു. ഭാര്യയാകട്ടെ എന്താണ് സംഭവിച്ചതെന്നറിയാതെ വാതിലിൽ ഇടിച്ചിടിച്ചു നിലവിളിച്ചു തളർന്നു. ഒടുക്കം, രണ്ടായി മുറിഞ്ഞ വടി നിലത്തെറിഞ്ഞ് വാതില്‍ക്കലേക്ക് നടക്കുമ്പോഴാണ്  അയാൾ അത് കണ്ടത് - 


മകന്റെ പഠനമേശക്ക് മുകളിൽ, വര്‍ണ്ണക്കടലാസ്സില്‍ പൊതിഞ്ഞ ആ ചെറിയ പെട്ടി. അതിന് മുകളില്‍ ഒട്ടിച്ചു വെച്ച ചെറിയ കടലാസിലെ  കൈയ്യക്ഷരം അയാള്‍ തിരിച്ചറിഞ്ഞു -


"ഹാപ്പി ബര്‍ത്ത്ഡേ അച്ഛാ ..."