Friday 23 March 2012

കുഞ്ഞുമാലാഖ


തികച്ചും അപ്രതീക്ഷിതമായാണ് ഒരു ട്രെയിനിംഗ് തരപ്പെട്ടത്. ഫോ൪ട്ട് കൊച്ചിയില്‍ കടലിന് അഭിമുഖമായുള്ള ട്രെയിനിംഗ് സെന്റര്‍ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. മനം മടുപ്പിക്കുന്ന ആവ൪‍ത്തനങ്ങളില്‍ നിന്നും താൽകാലികമെങ്കിലും ഒരൊളിച്ചോട്ടം ആവശ്യമായിരുന്നു.

പുലര്‍ച്ചെ ആറിന് കോഴിക്കോട് നിന്നും പുറപ്പെടുന്ന ജനശതാബ്ധി എക്സ്പ്രസിലാണ് യാത്ര. അവധി ദിവസമായതിനാലാവാം കമ്പാ൪‍ട്ട്മെന്‍റ് പൊതുവേ വിജനമാണ്. എന്റെ സീറ്റിന് എതി൪വശത്തായി ഇരിക്കുന്നത് ഒരു യുവതിയും മകളുമാണ്. ഏതോ ഇംഗ്ലീഷ് മാസിക കാ൪‍ന്നു തിന്നുന്നതിനിടയിൽ എനിക്കു നേരെ ഒരു നോട്ടമയച്ചെങ്കിലും ഞാന്‍ ചിരിച്ചത് യുവതി കണ്ടിലെന്നു തോന്നുന്നു. കണ്ണടച്ചില്ലിലൂടെ കണ്ട അവരുടെ കണ്ണുകൾക്ക് പ്രായത്തിനു ചേരാത്ത ഗൗരവമുള്ളത് പോലെ.
കഷ്ടി മൂന്നോ നാലോ വയസ്സ് മാത്രം പ്രായം വരുന്ന പെൺകുട്ടി  സീറ്റില്‍ കമിഴ്ന്നു കിടന്നു ചിത്രങ്ങള്‍ക്ക് ചായം കൊടുക്കുന്നു. പല നിറങ്ങളിലുള്ള വ൪ണ്ണ പെന്‍സിലുകള്‍ ചുറ്റിലും ചിതറി കിടപ്പുണ്ട്.

ബാഗ്‌ റാക്കിൽ ഒതുക്കി വെച്ച് ടോയ്‌ലറ്റില്‍ പോയി വരുമ്പോള്‍ ആ കുഞ്ഞ് എന്റെ സീറ്റില്‍  ഇരിക്കുകയാണ്. ജനലഴികളില്‍ മുഖം ചേർത്ത് വെച്ച് പുറം കാഴ്ച്ചകളിൽ മുഴുകിയുള്ള ഇരിപ്പാണ്.

"സോഫീ...ഇങ്ങ് വരൂ...അത് അങ്കിളിന്റെ സീറ്റാണ്."

മാസികയില്‍ നിന്നും തലയുയ൪‍ത്തി യുവതി വിളിച്ചു. പക്ഷെ കല്ലായി പുഴയുടെ ഭംഗിയില്‍ മുങ്ങിപ്പോയ കുഞ്ഞ് അത് കേട്ടതായി തോന്നിയില്ല.

"മോളെ...പറഞ്ഞത് കേട്ടില്ലേ ??"

അവരുടെ ശബ്ദമുയർന്നു.

"വേണ്ടാട്ടോ...മോള്‍ അവിടെയിരുന്നോ..."

വാടിയ മുഖത്തോടെ എണീക്കാന്‍ ഒരുങ്ങിയ കുഞ്ഞിനെ തടഞ്ഞു കൊണ്ട് ഞാന്‍
അവൾക്കരികിൽ ഇരുന്നു. കുഞ്ഞരി പല്ലുകളെല്ലാം കാണിച്ച് ഒരു ചിരി എനിക്ക് സമ്മാനിച്ചു കൊണ്ട് അവള്‍ വീണ്ടും പുറം കാഴ്ച്ചകളിലേക്ക് മടങ്ങി.‍ തൂവെള്ള ഉടുപ്പിൽ അവളൊരു കുഞ്ഞുമാലാഖയെ ഓർമ്മപ്പെടുത്തി.

അൽപ നേരം കഴിഞ്ഞ് എണീറ്റ് പോയ അവൾ വർണ്ണ പെൻസിലുകളുമായി സീറ്റിലേക്ക് കമിഴ്ന്നു. ഇയർഫോൺ ചെവിയിൽ തിരുകിക്കൊണ്ട് ഞാൻ ജനലിനരികിലേക്ക് നീങ്ങിയിരുന്നു. എത്ര നേരമങ്ങനെ മയങ്ങിയെന്നറിയില്ല. കവിളിൽ പിഞ്ചു വിരലുകളുടെ ഇക്കിളിപ്പെടുത്തലറിഞ്ഞാണ് ഉണർന്നത്.
അവളെനിക്കരികിലായി സീറ്റിൽ മുട്ട് കുത്തി നിൽക്കുന്നു. എനിക്ക് നേരെ നീട്ടിയ കടലാസിൽ ഒഴുകുന്ന നീല പുഴയും അതിനു മുകളിലൂടെ പുക തുപ്പിപ്പായുന്ന ചുകന്ന തീവണ്ടിയും. ശരിക്കും അദ്ഭുതപ്പെട്ട് പോയ ഞാൻ അവളുടെ കുഞ്ഞ് കരങ്ങൾ ചുണ്ടോമർത്തി.

എത്ര പെട്ടെന്നാണ് ഞങ്ങള്‍ അടുത്തതെന്നറിയില്ല. ഒരുപാട് കാലത്തെ പരിചയമുള്ളതു പോലെയാണ് അവളെന്നോട്  പെരുമാറിയത്. അവള്‍ ചായം കൊടുത്ത ചിത്രങ്ങളെനിക്ക് കാണിച്ചു തന്നു. നേഴ്സറിയില്‍ നിന്ന് പഠിച്ച പാട്ടുകള്‍ പാടി തന്നു. എന്റെ മടിയില്‍ ഇരുന്നു പുറത്തു കാണുന്നതിനെ പറ്റിയെല്ലാം നിര്‍ത്താതെ ചോദിച്ചു കൊണ്ടേയിരുന്നു. അവളുടെ ചോദ്യങ്ങള്‍ക്ക് പലതിനും എനിക്ക് ഉത്തരമില്ലായിരുന്നു.

കുഞ്ഞ് എന്നോടിത്ര അടുത്തിടപഴകുന്നതിലുള്ള നീരസം കണ്ണടയിലൂടെ ഇടയ്ക്കിടെ നീളുന്ന ഗൗരവം തുളുമ്പുന്ന കണ്ണുകളിൽ  പ്രകടമായിരുന്നു. അല്ലെങ്കിലും എല്ലാ മാതാപിതാക്കളു൦ സ്വന്തം മക്കളുടെ കാര്യത്തില്‍ ഒരൽപം സ്വാര്‍ത്ഥമതികളാവുമല്ലോ. ഏതായാലും തല്‍കാലം അത് കണ്ടില്ലെന്നു നടിക്കാനേ എനിക്കപ്പോൾ സാധിച്ചുള്ളു.

വണ്ടി ഷൊ൪ണ്ണൂ൪ എത്തിയിരുന്നു. ജനലരികില്‍ വന്ന ചായക്കാരനോട് ഒരു സെറ്റ്‌ വട വാങ്ങിച്ചു. അതിലൊരെണ്ണം ഞാനാ കുഞ്ഞിന്റെ കൈയ്യിൽ വെച്ച് കൊടുത്തു.

"സോഫീ...നോ...അത് തിരിച്ചു കൊടുക്ക്..."

ആ കുഞ്ഞു കൈകള്‍ അത് എനിക്ക് നേരെ നീട്ടി.

"കുഞ്ഞല്ലേ ....ഒരു വട കഴിച്ചാല്‍ എന്തു സംഭവിക്കാനാ?"

എനിക്ക് ചോദിക്കാതിരിക്കാനായില്ല.

"അവള്‍ക്കു അതൊന്നും കഴിക്കാന്‍ പാടില്ല...മരുന്ന് കഴിക്കുന്നതാണ്"

പുസ്തകത്തില്‍ നിന്നും തലയുയ൪ത്താതെയുള്ള ആ മറുപടി പച്ചക്കള്ളമാണെന്ന് എനിക്കുറപ്പായിരുന്നു.
എനിക്കെന്തോ വല്ലാതെ ദേഷ്യവും സങ്കടവും വന്നു. പാക്കറ്റ് അതേപടി ഡസ്റ്റ് ബിന്നിൽ കൊണ്ട് പോയിട്ട്  ഞാന്‍ തൊട്ടടുത്തുള്ള സീറ്റിലേക്ക് മാറിയിരുന്നു.

"അങ്കിളേ ...ഈ കഥ പറഞ്ഞു തര്വോ...??"

കഥാ പുസ്തകവുമായി എനിക്കരികെ വന്നിരിക്കുന്ന ആ കുഞ്ഞു മാലാഖയെ അവഗണിക്കാനായില്ല.

"വാവ എന്തിനാ മരുന്ന് കഴിക്കുന്നെ??" 

മടിയിലിരിക്കുന്ന അവളോട്‌ ഞാന്‍ പതുക്കെ ചോദിച്ചു .

"മോള്‍ക്ക്‌ കാന്‍സറാ...ഡോക്ടറങ്കിളിനെ കാണാന്‍ തിരോന്തരം പോവാ...അല്ലേ മമ്മീ...??"

കേട്ടത് വിശ്വസിക്കാനാകാതെ യുവതിക്ക് നേരെ കണ്ണയച്ച എനിക്ക്, അവരുടെ ഗൗരവം പൂണ്ട കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കാണാമായിരുന്നു.

വണ്ടി എവിടെയോ നിർത്തിയിരുന്നു. കുഞ്ഞിനെ ചേ൪ത്ത് പിടിച്ചു, നെറ്റിയില്‍ ചുംബിച്ചു ഒന്നും പറയാനാകാതെ പാതി വഴിയിൽ ഇറങ്ങി പോകാനേ അന്നെനിക്ക് സാധിച്ചുള്ളു.

മാസങ്ങള്‍ക്കിപ്പുറം എന്‍റെ കയ്യിലെ പത്രത്താളില്‍ നിന്നും ആ കുഞ്ഞുമാലാഖ എന്നെ നോക്കി പുഞ്ചിരിക്കുമ്പോള്‍ അവളുടെ കുഞ്ഞു വിരലുകളുടെ സ്പ൪ശനമേറ്റ കവിളുകള്‍ നനയുന്നത് ഞാന്‍ അറിഞ്ഞു.‌‍‍