Thursday 29 December 2016

ടോക്കണ്‍

പാസ്പോര്‍ട്ട്‌ സേവാകേന്ദ്രത്തിന്‍റെ എക്സിറ്റ് കൌണ്‍ടെറില്‍ നിന്നും "പാസ്പോര്‍ട്ട് ഗ്രാന്‍റഡ്" എന്നെഴുതിയ സ്ലിപ്പും കൈപ്പറ്റി പുറത്തു കടക്കുമ്പോള്‍ നേരം ഒരു മണി. വിശപ്പ്‌ അതിന്‍റെ പാരമ്യതയിലെത്തി നില്‍ക്കുന്നു. ഏറ്റവും അടുത്ത ഭക്ഷണശാലയായി  'ഗൂഗിള്‍'  പറഞ്ഞു തന്നിടത്തേക്ക് നടക്കുവാനുള്ള  ദൂരമേയുള്ളൂ എന്നു ഓട്ടോക്കാരന്‍  പറഞ്ഞെങ്കിലും അതെ ഓട്ടോയില്‍ തന്നെ ഞാന്‍ ഹോട്ടലിനു മുന്നില്‍  ചെന്നിറങ്ങി.

റോഡിലേക്ക് നീണ്ടു കിടന്ന ക്യൂ കണ്ടപ്പോള്‍ തന്നെ തല കറങ്ങി. പക്ഷെ  ഇനി മറ്റൊരിടം കണ്ടെത്താനുള്ള ത്രാണി  ഇല്ലാത്തതിനാല്‍  ഞാനാ വരിയുടെ അറ്റത്ത് ചെന്ന് നിന്നു. ഒടുവില്‍ വരി ചുരുങ്ങിച്ചുരുങ്ങി കൌണ്ടെറില്‍ എത്തിയപ്പോള്‍, ഏ.ടി.എം. കാര്‍ഡ്‌ സ്വൈപ് ചെയ്ത് ഞാന്‍ 'ക്യാഷ് ലെസ്സ് ഇക്കോണമിക്ക്'  ഐക്യദ്ധാര്‍ട്യം പ്രകടിപ്പിക്കുകയും ബാങ്കിന് നല്‍കേണ്ടി വരുന്ന സര്‍വീസ് ചാര്‍ജിനെ കുറിച്ചോര്‍ത്ത് കാഷ്യര്‍ മുഖം കറുപ്പിക്കുകയും ചെയ്തു.  ഓഫീസിനടുത്തുള്ള 'അന്നപൂര്‍ണ്ണയില്‍' നിന്നും ഒരാഴ്ച്ചത്തേക്ക്  ഉച്ചയൂണ് കഴിക്കാനുള്ള തുക കയ്യിലെ ടോക്കണില്‍ ഒരുമിച്ച്  കണ്ട എന്‍റെ  കണ്ണുകള്‍ തള്ളി.

പടികള്‍ കയറി ചെല്ലുന്ന ഹാളില്‍ നിറയെ ആളുകളാണ്. ഭക്ഷണ മുറിയുടെ വാതില്‍ക്കലൊരു ശുഭ്ര വസ്ത്രധാരി നില്‍പ്പുണ്ട്. അയാള്‍ തന്‍റെ കയ്യിലെ കടലാസ്സു നോക്കി വിളിക്കുന്ന ടോക്കണ്‍ നമ്പറുകളനുസരിച്ചാണ് അകത്തേക്ക് ആളുകളെ കയറ്റി വിടുന്നത്. നമ്പറിട്ട് കിട്ടാന്‍ കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച ടോക്കണുകളുമായി ശുഭ്ര വസ്ത്രധാരിക്ക്‌ ചുറ്റും  തിക്കിത്തിരക്കുന്ന ആള്‍ക്കൂട്ടത്തിലേക്ക് ഞാനും ചേര്‍ന്നു. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം '68' എന്നു എഴുതിക്കിട്ടിയ ടോക്കണുമായി ഹാളില്‍ നിരത്തിയിട്ടിരിക്കുന്ന ബെഞ്ചുകളില്‍ ഒന്നില്‍ ഒരിടം കണ്ടെത്തി.

ആളുകള്‍ വീണ്ടും വീണ്ടും വന്നു കൊണ്ടിരുന്നു. ചിലര്‍ വന്ന അതെ വേഗതയില്‍ ഇറങ്ങി പോകുന്നു. മറ്റു ചിലര്‍ ആ ശുഭ്ര വസ്ത്രധാരിയോട് കയര്‍ക്കുന്നുണ്ട്. എന്നാല്‍ ഭൂരിപക്ഷവും, അയാളെ പോലെ, കയ്യില്‍ ടോക്കണ്‍ ഉള്ളതിനാല്‍ അല്പം വൈകിയാലും ഭക്ഷണം കിട്ടുമല്ലോ എന്നോര്‍ത്ത് സമാധാനിച്ച്, സാമാന്യത്തിലധികം നീളമുള്ള ഒരു നെടുവീര്‍പ്പില്‍ എല്ലാ അക്ഷമയുമൊതുക്കി കാത്തിരുന്നു.

മൊബൈലില്‍ തുറന്നു വെച്ച ഫേസ്ബുക്ക് പേജിലൂടെ വിരലുകള്‍  അതിവേഗം ചലിച്ചു. അതിനിടയിലെവിടെയോ  യുദ്ധഭൂമിയായ സിറിയയില്‍  ഏതോ സന്നദ്ധ സംഘടന വിതരണം ചെയ്യുന്ന ഭക്ഷണ പൊതികള്‍ക്കായി ഉയര്‍ത്തിപ്പിടിച്ച കൈകളുമായി തിരക്ക് കൂട്ടുന്ന ഒരു ജനക്കൂട്ടത്തിന്‍റെ ചിത്രം ഞാന്‍ കണ്ടു. പക്ഷെ ആ ചിത്രത്തിലെ  കൈകളിലൊന്നും ടോക്കണുകളുണ്ടായിരുന്നില്ല. അതിനാലാവാം,  ഒരേ ഛായയുള്ള  ആ മുഖങ്ങളിലൊന്നും തന്നെ ദിവസങ്ങളായി സംഭരിച്ചു വെച്ച വിശപ്പിനെ ശമിപ്പിക്കാമെന്ന വ്യാമോഹവുമുണ്ടായിരുന്നില്ല.

ഊഴമനുസരിച്ച് അകത്തു കയറിയ എനിക്ക്‌ മുന്നില്‍ ഒന്നിലധികം പേര്‍ക്ക് കഴിക്കാനുള്ള വിഭവങ്ങള്‍ നിരത്തപ്പെട്ടു. ഒടുവില്‍, ഞാന്‍  വേണ്ടെന്നു പറയാഞ്ഞതും വിളമ്പുകാരന്‍ വേണമോയെന്ന് ചോദിക്കാതെ തന്നെ വിളമ്പിയതുമായ  വിഭവങ്ങളില്‍ മിക്കതും ബാക്കി വെച്ച് എണീറ്റു. അപ്പോഴും ടോക്കണില്ലാത്ത കൈയ്യുകള്‍ വായുവില്‍ ഉയര്‍ന്നു തന്നെ നിന്നു.



 

Saturday 24 December 2016

സമത്വം

ശനിയാഴ്ച്ച, ജോലി കഴിഞ്ഞു വീട്ടിലെത്തിയ അയാളെ വസ്ത്രം മാറ്റാന്‍ കൂടെ സമ്മതിക്കാതെ ഭാര്യ വലിച്ചു കൊണ്ട് പോയത് നഗര ഹൃദയത്തില്‍  സ്ഥിതി ചെയ്യുന്ന ടൌണ്‍ ഹാളിലേക്കാണ്. അവര്‍ കടന്നു ചെല്ലുമ്പോള്‍ വേദിയില്‍ മുഖ്യ പ്രഭാഷക  കത്തിക്കയറുകയാണ്. അവര്‍ക്കു പുറകിലായി വലിച്ചു കെട്ടിയ ഫ്ലെക്സില്‍ "വനിതാ ദിനം-സെമിനാര്‍" എന്നെഴുതിയത് വായിച്ച അയാള്‍ ഭാര്യയുടെ മുഖത്തേക്കൊന്നു പാളി നോക്കി.

"പൂച്ചക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം" എന്ന മട്ടിലുള്ള ആ നോട്ടത്തിനു മറുപടിയായി  "നിങ്ങളെ പോലുള്ളവരാ മനുഷനേ ഇതൊക്കെ കേക്കണ്ടത്"   എന്നും പറഞ്ഞ്  അവര്‍  അയാളുടെ കൈയും പിടിച്ച്‌ മുന്നോട്ടു നടന്നു. മടിച്ചു മടിച്ചുള്ള  ആ നടപ്പിനിടയില്‍,  സ്ത്രീ രത്നങ്ങള്‍ തിങ്ങി നിറഞ്ഞ സദസ്സിനിടയില്‍ തന്നെ പോലെ "പണി കിട്ടിയ" ചില പുരുഷ പ്രജകളെയും അയാള്‍ കണ്ടു.

"ഈ നാട്ടിലെ പുരുഷന്മാരോടെനിക്ക് ഒന്നേ പറയാനുള്ളൂ...ഞങ്ങള്‍ സ്ത്രീകള്‍ക്ക് നിങ്ങളുടെ യാതൊരു ഔദാര്യവും വേണ്ട. ഒരു വിധത്തിലുള്ള പ്രത്യേക പരിഗണനയും ഞങ്ങള്‍ക്കു ആവശ്യമില്ല....ഞങ്ങള്‍ നിങ്ങള്‍ക്കു താഴെയാണ് എന്നു വരുത്തിത്തീര്‍ക്കാന്‍ കാലാകാലങ്ങളായി നിങ്ങള്‍ നടത്തുന്ന കുത്സിത  ശ്രമങ്ങള്‍  ഞങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.
ഒന്ന് നിങ്ങള്‍ മനസിലാക്കി കൊള്ളുക. ഞങ്ങളും നിങ്ങളും തുല്യരാണ്...ഒന്ന് ഇരുത്തി  ചിന്തിച്ചാല്‍ നിങ്ങള്‍ക്കും  ഒരുപടി  മുകളിലാണ് ഞങ്ങളുടെ സ്ഥാനം.."

പൊതുവേ എക്കോ കൂടുതലുള്ള ഹാളിന്‍റെ വയസ്സന്‍ ചുവരുകള്‍ വളയിട്ട കരങ്ങള്‍ തീര്‍ക്കുന്ന ഘോഷത്താല്‍ കുലുങ്ങി വിറക്കുമ്പോള്‍ അയാള്‍ കീശയില്‍ നിന്നും തന്‍റെ മൊബൈല്‍ ഫോണ്‍ പുറത്തെടുത്തു.

'ടെക്ക്-സാവി' ആയ ഭാര്യക്ക് വിദേശത്തുള്ള മകന്‍ പുതിയ സ്മാര്‍ട്ട്‌ ഫോണ്‍ അയച്ചു കൊടുത്തപ്പോഴാണ്‌ അയാള്‍ ഒരു മൊബൈല്‍ ഫോണ്‍ ഉടമയായത്. ആ പഴയ നോക്കിയ ഫോണില്‍  കാള്‍ ചെയ്യാനും ടോര്‍ച്ച് കത്തിക്കാനും റേഡിയോ കേള്‍ക്കാനും 'പാമ്പ് ഇര പിടിക്കുന്ന' കളി കളിക്കാനും പഠിക്കുന്നതിനിടയില്‍ ലോകം   3Gയും കടന്നു 4G ആയ വിവരമൊന്നും  അയാളറിഞ്ഞിരുന്നില്ല.

സീതാ ദേവിയില്‍ തുടങ്ങിയ  മലാലയില്‍ എത്തി നില്‍ക്കുന്ന പ്രസംഗത്തിനൊപ്പം അയാളുടെ മൊബൈല്‍ പാമ്പിന്‍റെ നീളവും കൂടിക്കൂടി  വന്നു. ഒടുവില്‍ ചുവരില്‍ തലയിടിച്ചു  പാമ്പ് മരിച്ചതും  "വാ പോകാം"  എന്നും പറഞ്ഞു ഭാര്യ തോണ്ടി വിളിച്ചതും ഒരുമിച്ചായിരുന്നു.

ബസ്‌ സ്റ്റാന്‍ഡിലെത്തിയപ്പോള്‍ നാട്ടിലേക്കുള്ള ബസ്‌ പോകാന്‍ തയ്യാറായി കിടപ്പുണ്ട്.

"ഓ..അതില്‍ സീറ്റൊന്നുമില്ല. അടുത്തത് പത്ത്-പതിനഞ്ചു മിട്ടിനകം വരും... നമ്മുക്കതില്‍ പോകാന്നെ..."

എന്നും പറഞ്ഞു കൊണ്ട് അയാള്‍ സ്റ്റാന്‍ഡിലെ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നടന്നു. അല്പമൊന്നു മടിച്ചെങ്കിലും പുറകെ  ഭാര്യയും. എന്നാല്‍ അര മണിക്കൂറോളം കഴിഞ്ഞ് അടുത്ത ബസ്‌ വന്നു നിന്നപ്പോഴാണ്  തന്‍റെ  അതെ പ്രതീക്ഷയില്‍ തന്നെയായിരുന്നു ചുറ്റും ഇരുന്നവരില്‍ ഭൂരിഭാഗവുമെന്ന്
അയാള്‍ക്ക് ബോധ്യപ്പെട്ടത്.

തിക്കിത്തിരക്കി കയറിയെങ്കിലും സീറ്റൊന്നും തരപ്പെടാതെ പരുങ്ങുമ്പോഴാണ് ഡ്രൈവറുടെ തൊട്ടു പിന്നിലെ സീറ്റിലിരുന്നു ഭാര്യ കൈ വീശി വിളിക്കുന്നത് അയാള്‍ കണ്ടത്. അവര്‍ അയാള്‍ക്കായി ഒരു സീറ്റ്‌പിടിച്ചിരുന്നു.

"ഞാനില്ലെങ്കിലിപ്പോ കാണായിരുന്നു...ഒരു നശിച്ച ബുദ്ധി...നേരത്തത്തെ ബസിനു പോയിരുന്നേലിപ്പോ വീടെത്തിയേനെ..."

ജാള്യത മറക്കാനായി അയാള്‍ മുഖം തിരിച്ച് പുറത്തേക്കു നോക്കിയിരുന്നു.

പതിയെ നീങ്ങിത്തുടങ്ങിയ ബസ്‌ പെട്ടെന്ന് നിന്നു. ഡോര്‍ തുറന്നു കയറി വരുന്ന മുഖ്യ പ്രഭാഷകയെ കണ്ട അയാള്‍ ഭാര്യയെ വിളിച്ചു കാണിച്ചു. സീറ്റിനരികെ വന്നു നിന്ന അവരോടു അയാളൊന്നു പുഞ്ചിരിച്ചെങ്കിലും രൂക്ഷമായൊരു നോട്ടമായിരുന്നു മറുപടി.

"നാണമില്ലേടോ....സ്ത്രീകളുടെ സീറ്റില്‍ കേറി ഞെളിഞ്ഞിരിക്ക്യാ. എന്നിട്ട് അവര് വരുമ്പോ എണീറ്റ്‌ കൊടുക്കാതെ ഒരുളുപ്പുലാതെ ഇളിക്ക്യേം ചെയ്യാ... എണീക്കെടോ..."

ബസ്‌ മുഴുവന്‍ കിടുക്കുന്ന ആ ശബ്ദപ്രവാഹത്തില്‍  അയാള്‍ തരിച്ചിരുന്നു പോയി. അവര്‍ക്കൊപ്പം ബസിലെ വര്‍ഗ്ഗബോധമില്ലാത്ത പുരുഷ കേസരികള്‍ കൂടി ചേര്‍ന്നപ്പോള്‍ അയാള്‍ക്ക്‌ ആ സീറ്റ്‌ ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. കാരണം അയാളിരുന്ന സീറ്റ്‌  പുരുഷന്മാര്‍ക്ക് തുല്യരായ, അല്ലെങ്കില്‍ ഒരുപടി മുകളിലുള്ള,  സ്ത്രീകള്‍ക്കായി "സംവരണം" ചെയ്യപ്പെട്ടതായിരുന്നു.   











Monday 19 December 2016

സ്വാതന്ത്ര്യ ദിനം

റെയില്‍ പാളത്തിനു സമാന്തരമായി കിടക്കുന്ന ഒറ്റയടിപ്പാതയിലൂടെ സാമാന്യം വേഗതയിലാണ് അയാളുടെ നടപ്പ്. പാതയോരത്ത്, പുലര്‍ച്ചെ പെയ്ത മഴയുടെ ഓര്‍മ്മയും പേറി  കുതിര്‍ന്നു നില്‍ക്കുന്ന  പുല്ലുകള്‍ മടക്കിക്കുത്തിയ മുണ്ടിനു താഴെ നഗ്നമായ അയാളുടെ കാലുകളെ അലോസരപ്പെടുത്തി. ഇടയ്ക്കു കീശയില്‍ നിന്നും മൊബൈല്‍ ഉയര്‍ത്തി സമയം നോക്കിയ അയാള്‍ നടത്തത്തിന്‍റെ  വേഗത പിന്നെയും കൂട്ടി.

തിരക്കിട്ട് പാളം മുറിച്ചു കടക്കുന്നതിനിടയിലാണ് അയാള്‍ കാലുടക്കി കമിഴ്ന്നടിച്ചു വീണത്. കൂര്‍ത്ത കരിങ്കല്‍ കഷ്ണങ്ങളിലമര്‍ന്നു കാല്‍മുട്ടില്‍ ചോര കിനിയുന്നതയാളറിഞ്ഞു. ഒരു വിധത്തിലെഴുന്നേറ്റു വളരെ പ്രയാസപ്പെട്ടാണ് പാളത്തിലെ വിള്ളലില്‍ കുരുങ്ങിപ്പോയ ചെരുപ്പ് വലിച്ചെടുത്തത്. ആ വിള്ളലിന് സാമാന്യം വലിപ്പമുണ്ടായിരുന്നു. തിരികെ സ്റ്റേഷന്‍ വരെ ചെന്ന് ഈ വിവരം പറയാമെന്നു കരുതിയെങ്കിലും സമയത്തെക്കുറിച്ചുള്ള ബോധം അയാളെ പിന്തിരിപ്പിച്ചു. ചോരയൊലിക്കുന്ന കാലുകള്‍ വലിച്ചു വെച്ച് അയാള്‍ ധ്രിതിയില്‍ നടന്നു.

ഓഫീസിലേക്ക് തിരിയും മുന്‍പേ, എതിരെ ഓടിപ്പോയ ആള്‍ക്കൂട്ടത്തില്‍ നിന്നും പാളം തെറ്റിയ തീവണ്ടിയെ പറ്റി അയാളറിഞ്ഞിരുന്നു.

പാറിപ്പറക്കുന്ന പതാകയുടെ മുന്നില്‍, സമയം തെറ്റാതെ പതാകയുയർത്താൻ സാധിച്ചതിലുള്ള കൃതാർത്ഥതയോടെ, അയാള്‍ അറ്റെന്‍ഷനില്‍ നിന്നു. നിറഞ്ഞു പെയ്ത ദേശീയബോധം അയാള്‍ക്കുള്ളിലെ കുറ്റബോധത്തിന്‍റെ  കറ കഴുകി കളഞ്ഞു.  റെയിൽ പാളത്തിൽ നിന്നുമുയരുന്ന രോദനങ്ങളെ മുക്കിക്കളഞ്ഞു കൊണ്ട്  അയാളുടെ കീശയിലെ ചൈന മൊബൈല്‍ ഉറക്കെയുറക്കെ ഇന്ത്യൻ ദേശീയ ഗാനം പാടിക്കൊണ്ടിരുന്നു.