Sunday 29 July 2012

ബാലവേല

        ഒരു നാണയത്തുട്ട് ആ മെലിച്ച കൈകളിലിട്ടു കൊടുക്കുമ്പോള്‍ ഒരു കാര്യം എനിക്കുറപ്പായിരുന്നു;കുഴിയിലാണ്ട് പോയ ആ കണ്ണുകളിലെ തിളക്കം എനിക്കേറേ പരിചിതമാണ്.ഓര്‍മകളില്‍ ഞാന്‍ പരതി തുടങ്ങവേ,തന്‍റെ ഷര്‍ട്ട് കൊണ്ട് കമ്പാര്‍ട്ട്മെന്റിന്‍റെ അഴുക്ക് തറ തുടച്ചു കൊണ്ടവന്‍ തിരക്കിലൂടെ ഇഴഞ്ഞു നീങ്ങി.

        ഏറണാകുളം സൗത്ത്‌ റെയില്‍വേ സ്റ്റേഷനടുത്തുള്ള ഒരു ബ്രാഹ്മിന്‍സ് ഹോട്ടലില്‍ വെച്ചാണ്‌ ഞാനവനെ ആദ്യമായ്‌ കണ്ടത്‌;അവസാനമായും. കയ്യിലൊരു മുഷിഞ്ഞ തുണിക്കഷ്‌ണവുമായി എന്‍റെ മേശ തുടച്ചു വൃത്തിയാക്കാന്‍ വന്ന കറുത്ത് മെലിച്ച പയ്യന്‍...

          കൈകഴുകി ഞാന്‍ തിരികെ വരുമ്പോഴും മേശപ്പുറത്തെ ഇന്ത്യ ടുഡേ മറിച്ചു നോക്കി കൊണ്ട് അവനവിടെ നില്‍പ്പുണ്ട്.

"നിനക്ക് വായിക്കാനൊക്കെ അറിയുമോ??"

പുറകില്‍ നിന്നുള്ള ചോദ്യം കേട്ട് ഒട്ടൊന്നു പരിഭ്രമിച്ചെങ്കിലും രജനികാന്തിന്‍റെ തിളങ്ങുന്ന ഒരു കളര്‍പടം എനിക്കു നേരെ പിടിച്ചു കൊണ്ട് അവന്‍ പുഞ്ചിരിച്ചു. അവന്‍റെ കണ്ണുകളിലെ തിളക്കം ഞാന്‍ ശ്രദ്ധിച്ചു.

"അപ്പൊ നീ അണ്ണന്‍ ഫാന്‍ താനെ??" അറിയാവുന്ന തമിഴില്‍ ഞാന്‍ ചോദിച്ചു.

"ആമ.." വീണ്ടും പുഞ്ചിരി.

"പെരെന്നത്??"

"ഗണേശന്‍"""""""''  ഒട്ടൊന്നു ശങ്കിച്ചു തന്ന മറുപടിയില്‍ അവനു തന്നെ തീര്‍ച്ചയില്ലാത്ത പോലെ തോന്നി.

അവന്‍റെ തിളങ്ങുന്ന കണ്ണുകള്‍ അപ്പോഴും മാസികയില്‍ ഓടിനടന്നു.

കീശയില്‍ മൊബൈല്‍ ശബ്ദിച്ചു.

"ഹലോ...ആ..അമ്മെ,ഞാന്‍ എത്തീട്ടോ.കഴിക്കാന്‍ കേറീതാ..പിന്നെ വിളിക്കാം "

"നായീന്‍റെ മോനെ...പുസ്തകം വായിച്ചു നിക്കാനാണോഡാ ഞാന്‍ നിന്നെയൊക്കെ തീറ്റിപോറ്റുന്നേ? ആളുകള്‍ വന്നത് കണ്ടില്ലേ?? പോയി മേശ തുടച്ചു വൃത്തിയാക്കെടാ..."
കൈ ചൂണ്ടിക്കൊണ്ടാ തടിയന്‍ ആക്രോശിച്ചു.

പുറത്ത്‌ വീണ അടിയില്‍ തന്നെ അവന്‍റെ കയ്യില്‍ നിന്നും മാസിക ഊര്‍ന്നു താഴെ വീണിരുന്നു.അടുത്തുള്ള മേശയില്‍ താങ്ങിപ്പിടിച്ചു അവന്‍ വീഴാതെ നിന്നു.
പിന്നെ പതറിയ കാല്‍വെയ്പുകളോടെ അടുത്ത മേശക്കരികിലേക്ക് നടന്നു.

"അവന്‍ ചെറിയ കുട്ടിയല്ലേ...ഇങ്ങനെ തല്ലാന്‍ മാത്രം അവന്‍ എന്ത് തെറ്റാ ചെയ്തെ??ഞാനാ അവനോടു പലതും ചോദിച്ചേ.അതുകൊണ്ടാ അവന്‍ ഇവിടെ തന്നെ നിന്നത്." ഒറ്റ ശ്വാസത്തില്‍ ഇത്രയും പറയുമ്പോള്‍ എന്‍റെ ശരീരമാകെ വിറക്കുന്നുണ്ടായിരുന്നു.

"സാറേ...പണിയെടുക്കാനാ ഞാനവനൊക്കെ ശമ്പളം കൊടുക്കുന്നെ...അത് എടുപ്പിക്കാനും എനിക്കു നന്നായറിയാം.സാറിനെന്താ കഴിക്കാന്‍ വേണ്ടെന്നു പറ.രാവിലെ ആളെ മെനക്കെടുത്താതെ."

പല നിറത്തിലുള്ള കുറികള്‍ നീട്ടി വരച്ച നെറ്റി ചുളിച്ചു കൊണ്ടയാള്‍ പറഞ്ഞു.

ഒന്നും പറയാതെ,ദേഷ്യം കടിച്ചമര്‍ത്തി പുറത്തേക്കു നടക്കുമ്പോള്‍ എന്‍റെ വിരലുകള്‍ മൊബൈലില്‍ സേവ് ചെയ്ത 'ചില്‍ഡ്രന്‍സ്‌ ഹെല്‍പ്‌ലൈന്‍' നമ്പര്‍ പരതുകയായിരുന്നു.

അരമണിക്കൂറിനകം പോലീസ് അകമ്പടിയോടെ ഹെല്‍പ്‌ലൈന്‍ പ്രവര്‍ത്തകര്‍ എത്തി.ഞാന്‍ ചെന്ന് അവരോടു കാര്യങ്ങള്‍ സംസാരിച്ചു.ചില കടലാസുകളില്‍ ഒപ്പിട്ടു കൊടുത്തു.

വാനിന്‍റെ ജനാലയിലൂടെ എന്നെ നോക്കുന്ന കണ്ണുകള്‍ക്ക് പഴയ തിളക്കമില്ലയിരുന്നു.മനസ്സിനകത്തെ ആഹ്ലാദത്തിന്‍റെയും അഭിമാനത്തിന്‍റെയും വേലിയേറ്റത്തില്‍ ഞാനതു ശ്രദ്ധിച്ചതേയില്ല.