Wednesday 29 June 2016

നാളത്തെ കേരളം...

 കടന്നു പോയ ബൈക്കുകാരൻ ലൈറ്റടിച്ചു കാണിച്ചപ്പോഴേ അപകടം മണത്തതാണ്. വളവങ്ങു കഴിഞ്ഞതേയുള്ളു ദേ നിക്കുന്നു യൂണിഫോംധാരികൾ. മൂന്നു നാലു പേരുണ്ട്. അയാൾ കീശ തപ്പി നോക്കി. ആസ് യൂഷ്വൽ;എടുക്കാൻ മറന്നിരിക്കുന്നു.

പയറു  പോലെ ഓടി നടക്കുന്ന അമമായിയച്ഛനെ മരണക്കിടക്കയിലാക്കി കിട്ടിയ  സ്‌പെഷ്യൽ പെർമിഷനുമായിട്ടാണ്  രണ്ടു  സെക്കന്റ് ഷോ ടിക്കറ്റ് പോയെടുത്തത് .അതിങ്ങനെമായി.നാശം...അയാൾ പ്രാകി.

"നമുക്ക് പോയി എടുത്തിട്ടു വന്നാലോ??" 
വണ്ടി തിരിക്കുമ്പോൾ പുറകിലിരുന്നു അവളുടെ ചോദ്യം.

"നേരെ കത്തിച്ചു വിട്ടാത്തന്നെ "ശ്വാസകോശം" കഴിയാണ്ടെത്താൻ പറ്റൂല. അപ്പഴാ പോയിട്ടു എടുത്തോണ്ടുണ്ടാക്കാൻ പോണേ..മിണ്ടാതിരുന്നോ അവിടെ." അയാൾക്ക് കലി അടക്കാനായില്ല.

"നിങ്ങളെന്തിനാ എന്നോട് ചാടികടിക്കാൻ വരണേ. എത്ര നാളായി ഞാൻ പറേണതാ. സുമ ടീച്ചർടെ കയ്യിന്നു കടേടെ അഡ്രസ്സും വാങ്ങി തന്നതാ.എന്നിട്ടോ?
അതെങ്ങനാ എന്റെ വാക്കിനു വല്ല വേലെമുണ്ടോ? എന്നിട്ടിപ്പോ ഞാൻ ചോദിച്ചതായി കുറ്റം...."

പുല്ല് ...മിണ്ടാതിരുന്നാ മതിയായിരുന്നു...പുറകിൽ വാക്കുകൾ അനർഗ്ഗനിർഗ്ഗളം പ്രവഹിച്ചു കൊണ്ടിരിക്കെ അയാൾക്ക്‌ തിരിച്ചറിവുണ്ടായി .

ഏതായാലും പിറ്റേ ദിവസം കാലത്തു തന്നെ, സുമ ടീച്ചർ പറഞ്ഞ കട അയാൾ കണ്ടു പിടിച്ചു. നീണ്ട ക്യൂവിന് പുറകിൽ നിന്നു കൊണ്ടയാൾ മുന്നിലെ ബോർഡ് വായിച്ചു.

"മാര്യേജ്  സർട്ടിഫിക്കറ്റ് ഏടിഎം  കാർഡ് രൂപത്തിലാക്കി കൊടുക്കപ്പെടും"

Sunday 19 June 2016

ഇരട്ടത്താപ്പ്

എന്താവണം ഈയാഴ്ചത്തെ പോസ്റ്റെന്ന് തല പുകക്കുമ്പോഴാണ് കുഞ്ഞച്ചന്‍റെ കണ്ണില്ലാ  പത്രവാർത്ത ഉടക്കിയത്.

"ബാങ്ക് ലയനത്തിനു  കേന്ദ്ര സർക്കാർ അനുമതി"

പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല. മൂത്ത മകൾ മോളിക്കുട്ടി കഴിഞ്ഞ വരവിനു ഇട്ടേച്ചും പോയ ലാപ്ടോപ്  നിവർത്തി വെച്ച്  ജോണിക്കുട്ടിയെ ഉറക്കെ വിളിച്ചു.

സഖാവ് വി.എസ്. ഫേസ്ബുക് പോസ്റ്റിടാൻ തുടങ്ങിയത് മുതൽ ഇതൊരു പതിവാണ്. ആഴ്ചയിലൊരു പോസ്ററ്. തൊണ്ണൂറുകാരൻ വി .എസ്സി നാകാമെങ്കിൽ പത്തിരുപത് വയസ്സിളപ്പമുള്ള തനിക്കുമാകാമെന്നാണ് "തോപ്പ്രാംകുടിയിലെ വി.എസ്." എന്നു  സ്വയം വിശേഷിപ്പിക്കുന്ന കപ്പപ്പുരക്കൽ കുഞ്ഞച്ചന്‍റെ  പക്ഷം. അതിനായി തന്‍റെ   " ഐ.ടി. ഉപദേഷ്ടാവായി " ഇളയ മകൻ പ്ലസ് ടുക്കാരൻ  ജോണിക്കുട്ടിയെയും നിയമിച്ചു. പോസ്റ്റാനുള്ളത് കുഞ്ഞച്ചൻ പറയും, അതു വൃത്തിയായി ടൈപ്പ് ചെയ്ത് ജോണിക്കുട്ടി പോസ്റ്റിടും. പിന്നെ ലൈക്കിന്‍റെയും  കമ്മന്റിന്‍റെയും കണക്കുകൾ അന്നന്നു അപ്പനെ അറിയിക്കും. ഇതിനൊക്കെയുള്ള മാസക്കൂലിയായ അഞ്ഞൂറു രൂപ ചേച്ചി മോളിക്കുട്ടി അയക്കുന്നതിൽ നിന്നും കൃത്യമായി അവൻ കൈപ്പറ്റി പോന്നു.

"ലയനം  മൂലം ഇല്ലാതാകുന്ന കേരളത്തിന്‍റെ  സ്വന്തം ബാങ്കിന്‍റെ  ചരിത്രവും പൈതൃകവും പ്രകീർത്തിച്ചും തന്മൂലം കേരളത്തിനു സംഭവിക്കുന്ന നഷ്ടത്തെ പർവ്വതീകരിച്ചും കേന്ദ്ര സർക്കാരിന്‍റെ  കോർപ്പറേറ്റ് താല്പര്യത്തെ വിമർശിച്ചും ബാങ്കുകളുടെ വലിപ്പം അതിന്‍റെ  തകർച്ചയിലേക്ക് നയിക്കും എന്നതിന് അമേരിക്കൻ ബാങ്കുകളുടെ പതനo ഓർമ്മപ്പെടുത്തിയും  പോസ്റ് മുന്നേറുമ്പോഴാണ് പി.എസ്.സി. പഠനത്തിലൂടെ ലഭിച്ച അറിവ് വെളിപ്പെടുത്താൻ വെമ്പിയ ജോണിക്കുട്ടി ആ ചോദ്യമെറിഞ്ഞത്:

"അപ്പാ...വലുതായാ ബാങ്ക് പൊട്ടുമെങ്കിൽ ആദ്യം പൊട്ടേണ്ടതു ചൈനേലേ ബാങ്കുകളല്ലേ? ലോകത്തെ ഏറ്റവും വലിയ അമ്പത് ബാങ്കുകളിൽ അഞ്ചെണ്ണം അവിടെയാ.."

അവനൊന്നു ഞെളിഞ്ഞിരുന്നു.

"ഡാ ചെറുക്കാ...അതു ചൈന..കമ്മ്യൂണിസ്റ് ചൈന...ആന മുക്കുന്നത് കണ്ടു മുയല് മുക്കീട്ടു കാര്യൊണ്ടോ?"

"അതിനെവിടാപ്പാ ചൈനെലിപ്പോ കമ്മ്യൂണിസം?? ഫുൾ ക്യാപിറ്റലിസമല്ലേ?"

"പ്ഫാ....എരണം കെട്ടവനെ...നീ പറേണതങ്ങോട്ട് എഴുതിയേച്ചാലും മതി."
പാർട്ടി ക്ലാസ്സുകളിൽ കൃത്യമായി പങ്കെടുക്കാത്ത മകനോടുള്ള ഈർഷ്യ അയാൾക്കടക്കാനായില്ല.

"ദേ... മനുഷ്യാ...നിങ്ങളിങ്ങോട്ടൊന്നു വന്നേ..."

താഴേന്നു അന്നമ്മേടെ വിളി വന്നു.

"എന്നാത്തിനാടി  വിളിച്ചു കൂവുന്നേ???" കോണിപ്പടിയിൽ നിന്നു കൊണ്ടയാൾ വിളിച്ചു ചോദിച്ചു.

"ആ ബാങ്കീന്നവന്മാർ വീണ്ടും വന്നിരുന്ന്. നിങ്ങളെ തെരക്കി. ഞാൻ ഇല്ലെന്ന് പറഞ്ഞു.ഇതേ വരെ വന്നോണ്ടിരുന്നവരല്ല..കണക്കിന് പറഞ്ഞേച്ചാ പോയത്. അവടെ ഹോസ്പിറ്റലിൽ വിളിച്ച കാര്യം മോളിക്കുട്ടി പറഞ്ഞില്ലായിരുന്നോ?? ഇനിയിതിങ്ങനെ നീട്ടി കൊണ്ടു പോയാ ശെരിയാകുകേല കേട്ടോ.."

"നീയൊന്നു മിണ്ടാണ്ടിരുന്നേടി... വായ്പ  തിരിച്ചടപ്പിക്കാൻ അവന്മാരങ്ങനെ പല പിപ്പിടീം കാട്ടും. നിന്‍റെ  വാക്കും കേട്ടാ കാർഷിക വായ്പ തിരിച്ചടച്ചിട്ടൊടുക്കമെന്നാ ആയി? കുന്നുമ്മേലെ മണിയാശാന് കുടിശ്ശികയടക്കം രൂപ  ഒരു ലക്ഷം ആയതാ..തിരിച്ചടക്കാതിരുന്നപ്പോ അവന്മാരത് ഇരുപത്തഞ്ചിന് തീർത്തു കൊടുത്തു. ഏതായാലും ഇതങ്ങനെ വിട്ടാ പറ്റത്തില്ല.ഞാനാ ബേബിച്ചനെ ഒന്നു വിളിക്കട്ടെ"

കുഞ്ഞച്ചൻ മടിക്കെട്ടിന്നു മൊബൈൽ എടുത്തു ബേബിച്ചന്‍റെ  നമ്പർ തിരഞ്ഞു.

"ആ..ബേബിച്ചാ...എന്നതാ ഉവ്വേ..നീയൊക്കെ സംഘടനേടെ പേരും പറഞ്ഞു വർഷാവർഷം പിരിക്കുന്നതല്ലാതെ നമുക്കൊന്നും ഒരു പ്രയോജനോമില്ലല്ലോ.."

"അതിനിപ്പോ എന്നാ ഉണ്ടായേ കുഞ്ഞച്ചാ??"

ബേബിച്ചന് കാര്യം പിടികിട്ടിയില്ല. 

"എന്നതാ ഉണ്ടായെന്നോ?? ആ ബാങ്കുകാരിപ്പോ വിദ്യാഭാസ വായ്പ്പയൊക്കെ കൂടെ അംബാനിക്ക് തൂക്കി വിറ്റെക്കുവല്ലേ..അവന്മാരു വീണ്ടും  വീട്ടി കേറി മേയാൻ തുടങ്ങിണ്ടു..മോളികുട്ടിനെ കിട്ടാൻ നമ്പർ തപ്പി പിടിച്ചു  അയർലണ്ടിലെ ആശുപത്രീല്  വിളിച്ചേക്കുന്നു...മാനക്കേടായെന്നും പറഞ്ഞു അവളിന്നലെ വിളിച്ചു കുറെ മോങ്ങി...നിന്‍റെയൊക്കെ ഉറപ്പിലാ ഞാനൊക്കെ  പിടിച്ചു നിക്കുന്നെ." 

"നീയൊന്നു അടങ്ങേടാ ഉവ്വേ...ഞങ്ങൾ ചിലതൊക്കെ പ്ലാൻ ചെയ്തിട്ടുണ്ട്. അടുത്താഴ്ച ബാങ്കിന്‍റെ  റീജിയണൽ ഓഫീസിലൊരു പിക്കെറ്റിങ്ങു്ണ്ട്. നമ്മുക്ക് നോക്കാന്നെ.."

"എന്നതായാലും വേഗമെന്നേലും ചെയ്തേച്ചാ മതി"

കുഞ്ഞച്ചൻ ഫോൺ വെച്ചു.

"അല്ലേലും ഇവന്മാരൊക്കെ  ലയിച്ചില്ലാണ്ടാവുന്നതാ നല്ലത്. എന്നിട്ടു ഐസക് സഖാവ് പറഞ്ഞ പോലെ സഹകരണ ബാങ്കുകളൊക്കെ കൂടെ വല്യൊരു ബാങ്ക്. ആവശ്യത്തിന് വായ്പേം  സൗകര്യപൂർവമുള്ള  തിരിച്ചടവുമൊക്കെയായി കേരളത്തിന്‍റെ  സ്വന്തം ബാങ്ക്. അതാവുമ്പോ ടാറ്റെം അംബാനിമൊന്നും ഇതു പോലെ കേറി നിരങ്ങത്തില്ല."

അന്നാമ്മയോടായി ഇത്രേം പറഞ്ഞുകൊണ്ടയാൾ പടികൾ കയറി.

"ജോണിക്കുട്ട്യേ...എവിടം വരെയായി നമ്മുടെ ലയന വിരുദ്ധ പോസ്ററ്?"