Saturday 28 March 2015

കാഴ്ചവട്ടം

സ്ഥലം : എറണാകുളം  നോർത്ത്  റെയിൽവേ സ്റ്റേഷൻ
സമയം : പുലർച്ചെ 3 മണി
രാജ്യറാണി  എക്സ്പ്രസ്സ്  അര മണിക്കൂർ വൈകി ഓടുന്നതിനാൽ  യാത്രക്കാർക്ക് നേരിട്ട അസൌകര്യത്തിൽ  ഖേദിച്ചു കൊണ്ടുള്ള അറിയിപ്പു കേട്ടു കൊണ്ടാണ് മനുഷ്യരും പട്ടികളും പലയിടത്തായി ചുരുണ്ട് കൂടിക്കിടന്നുറങ്ങുന്ന പ്ലാറ്റ്ഫോമിലേക്കു കാലെടുത്ത് വെച്ചത്. ടീ സ്റ്റാളില്‍ നിന്നും വാങ്ങിയ  ചായയും മൊത്തിക്കൊണ്ട്  ഒരിടത്തിരുന്നപ്പോഴാണ് അവരെന്‍റെ   ശ്രദ്ധയിൽപ്പെട്ടത്. 

ഇരുമ്പ് ബെഞ്ചില്‍ ചുരുണ്ട്  കൂടി  കിടന്നുറങ്ങുന്ന  ഒരു വൃദ്ധനും ബെഞ്ചിന്‍റെ അറ്റത്തായി  പത്തു പതിനെട്ടു വയസ്സ് തോന്നിക്കുന്ന  പട്ടു പാവാടക്കാരിയും. കറുത്ത കണ്ണട വെച്ച  വൃദ്ധൻ ഉറക്കത്തിനിടയിലും എന്തൊക്കെയോ പുലംബുന്നുണ്ട്. മദ്യപിച്ചിട്ടുണ്ടാവണം. തേന്മാവിൻ കൊമ്പിലെ  കുതിരവട്ടം പപ്പുവിനെയും ശോഭനയേയുമാണ് പെട്ടെന്നെനിക്കോർമ്മ വന്നത്.
കഴുകൻ കൂട്ടം ഇരക്കു ചുറ്റും സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു. ചൂളമടിച്ചും പലതും പറഞ്ഞും ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഒരു മന്ദസ്മിതത്തോടെ  മുന്നിൽ പരന്നു കിടക്കുന്ന ഇരുളിലേക്ക്  നോക്കിയിരിക്കുന്ന അവളതൊന്നും ശ്രദ്ധിക്കുന്നതായി പോലും  തോന്നിയില്ല.
ഏതോ ട്രെയിൻ പ്ലാറ്റ്ഫൊമിലെക്കു വന്നു കൊണ്ടിരിക്കുന്നതായി അറിയിപ്പ് വന്നതും അവളാ വൃദ്ധനെ  തട്ടിയുണർത്തി, താഴേക്ക് കുനിഞ്ഞു സീറ്റിനടിയിൽ നിന്നും ചക്രങ്ങള്‍ പിടിപ്പിച്ചൊരു മരപ്പലക  വലിച്ചെടുത്തു. അതിലിരുന്നു കൊണ്ട് എനിക്ക് മുന്നിലൂടെ നിരങ്ങി നീങ്ങി മുന്നോട്ടു പോകുന്ന അവളെ ഞാനെന്‍റെ മൊബൈല്‍ ക്യാമറയില്‍ ഒപ്പിയെടുത്തു.

Monday 9 March 2015

വൈരുധ്യാത്മക ഭൌതികവാദം

തലക്കടിയിൽ  കിടന്ന മൊബൈൽ അടിക്കുന്നത്  കേട്ടാണ് ബെഞ്ചിന്മേല്‍ കിടന്നുറങ്ങുകയായിരുന്ന അവനുണർന്നത്.
"മോനേ.... നീയെവിട്യാ?? എന്താ ഇന്നലെ  വീടിലേക്ക് വരാഞ്ഞേ?? "
"പാർട്ടി ഓഫീസിലാ..എന്തേ...??" 
"അച്ഛന്‍റെ  ആണ്ടാ  ഇന്ന്. മറന്നോ നീയ്യ് ?? " 
"തള്ളെ...പലവട്ടം  ഞാൻ പറഞ്ഞതാ ചത്ത് മണ്ണടിഞ്ഞു പോയോരെ ഊട്ടാനും ഉറക്കാനൊന്നും  എന്നെ കിട്ടൂലാന്ന്. ഞാനൊരു കമ്മ്യൂണിസ്റ്റാ.." 
അയാൾ ഫോണ് കട്ട്  ചെയ്തു.

"അല്ല വിശ്വേട്ടാ.. ഇങ്ങളെണീറ്റില്ലേ ഇത് വരെ?? നേരെത്രായി വിചാരിച്ചിട്ടാ .. ഇപ്പൊ പോയാലെ മണ്ഡപത്തിലർപ്പിക്കാൻ നല്ല ഫ്രഷ് പൂവ് കിട്ടൂ. ബാക്കി സഖാക്കളൊക്കെ  എവടെ?? "  

സുരേഷ് സഖാവാണ്. അയാളെ കാത്ത് ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്ത് നിര്‍ത്തിയിരിക്കുകയാണ്.

ശ്ശെ.. ഇങ്ങനെ  കിടന്നു ഉറങ്ങരുതായിരുന്നു. താൻ ബ്രാഞ്ച് സെക്രട്ടറി ആയതിനു ശേഷമുള്ള ആദ്യത്തെ പൊതു പരിപാടിയാണ്. അതും സംസ്ഥാന നേതാക്കളൊക്കെ പങ്കെടുക്കുന്നത്.അവരുടെ കണ്ണിൽപ്പെടാൻ കിട്ടിയ അവസരമാണ്.അത് കൊണ്ട് തന്നെ ഒന്നിനും ഒരു കുറവും വരുത്തിയില്ല. രക്തസാക്ഷി  മണ്ഡപവും  കൊടി തോരണങ്ങളുമൊക്കെ ഒരുക്കിയപ്പോഴെക്കും മണി മൂന്നു കഴിഞ്ഞു. എപ്പഴോ ബെഞ്ചിൽ വന്നു കിടന്നതെ ഓർമ്മയുള്ളൂ.

"സുരേഷേ... ഫോട്ടോകളിലിട്ട മാലകളൊക്കെ മാറ്റണം. പ്ലാസ്റ്റിക് മതി."
ബൈക്ക് പുറത്തേക്കെടുക്കുമ്പോൾ അയാൾ  പറഞ്ഞു. 
"ശെര്യാ.. പിന്നെയാ  മാർക്സിന്‍റെ   ഫോട്ടോ തീരെ പഴകീണ്ട്. അതങ്ങ്  മാറ്റിയേക്കാം. ലെനിനും സ്റ്റാലിനുമുണ്ടല്ലോ.." 
അത് ശെരിയാണെന്ന്  അയാൾക്കും  തോന്നി.