Monday 9 March 2015

വൈരുധ്യാത്മക ഭൌതികവാദം

തലക്കടിയിൽ  കിടന്ന മൊബൈൽ അടിക്കുന്നത്  കേട്ടാണ് ബെഞ്ചിന്മേല്‍ കിടന്നുറങ്ങുകയായിരുന്ന അവനുണർന്നത്.
"മോനേ.... നീയെവിട്യാ?? എന്താ ഇന്നലെ  വീടിലേക്ക് വരാഞ്ഞേ?? "
"പാർട്ടി ഓഫീസിലാ..എന്തേ...??" 
"അച്ഛന്‍റെ  ആണ്ടാ  ഇന്ന്. മറന്നോ നീയ്യ് ?? " 
"തള്ളെ...പലവട്ടം  ഞാൻ പറഞ്ഞതാ ചത്ത് മണ്ണടിഞ്ഞു പോയോരെ ഊട്ടാനും ഉറക്കാനൊന്നും  എന്നെ കിട്ടൂലാന്ന്. ഞാനൊരു കമ്മ്യൂണിസ്റ്റാ.." 
അയാൾ ഫോണ് കട്ട്  ചെയ്തു.

"അല്ല വിശ്വേട്ടാ.. ഇങ്ങളെണീറ്റില്ലേ ഇത് വരെ?? നേരെത്രായി വിചാരിച്ചിട്ടാ .. ഇപ്പൊ പോയാലെ മണ്ഡപത്തിലർപ്പിക്കാൻ നല്ല ഫ്രഷ് പൂവ് കിട്ടൂ. ബാക്കി സഖാക്കളൊക്കെ  എവടെ?? "  

സുരേഷ് സഖാവാണ്. അയാളെ കാത്ത് ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്ത് നിര്‍ത്തിയിരിക്കുകയാണ്.

ശ്ശെ.. ഇങ്ങനെ  കിടന്നു ഉറങ്ങരുതായിരുന്നു. താൻ ബ്രാഞ്ച് സെക്രട്ടറി ആയതിനു ശേഷമുള്ള ആദ്യത്തെ പൊതു പരിപാടിയാണ്. അതും സംസ്ഥാന നേതാക്കളൊക്കെ പങ്കെടുക്കുന്നത്.അവരുടെ കണ്ണിൽപ്പെടാൻ കിട്ടിയ അവസരമാണ്.അത് കൊണ്ട് തന്നെ ഒന്നിനും ഒരു കുറവും വരുത്തിയില്ല. രക്തസാക്ഷി  മണ്ഡപവും  കൊടി തോരണങ്ങളുമൊക്കെ ഒരുക്കിയപ്പോഴെക്കും മണി മൂന്നു കഴിഞ്ഞു. എപ്പഴോ ബെഞ്ചിൽ വന്നു കിടന്നതെ ഓർമ്മയുള്ളൂ.

"സുരേഷേ... ഫോട്ടോകളിലിട്ട മാലകളൊക്കെ മാറ്റണം. പ്ലാസ്റ്റിക് മതി."
ബൈക്ക് പുറത്തേക്കെടുക്കുമ്പോൾ അയാൾ  പറഞ്ഞു. 
"ശെര്യാ.. പിന്നെയാ  മാർക്സിന്‍റെ   ഫോട്ടോ തീരെ പഴകീണ്ട്. അതങ്ങ്  മാറ്റിയേക്കാം. ലെനിനും സ്റ്റാലിനുമുണ്ടല്ലോ.." 
അത് ശെരിയാണെന്ന്  അയാൾക്കും  തോന്നി.

2 comments: