Saturday 29 March 2014

പാര്‍ട്ടിചിഹ്നം

മാര്‍ക്കറ്റില്‍ നിന്ന് വരുന്ന വഴിക്കാണ് കണാരേട്ടന്‍ ആ അനൌണ്‍സ്മെന്‍റ് കേട്ടത്.

".......പാവങ്ങളുടെ പടത്തലവന്‍....നീതിയുടെ കാവലാള്‍..നമ്മുടെയൊക്കെ കണ്ണിലുണ്ണിയായ നേതാവ് അല്പസമയത്തിനകം നിങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതാണ്..."

കണാരേട്ടന് പ്രത്യേക രാഷ്ട്രീയ ചായ്‌വൊന്നുമില്ല..രാഷ്ട്രീയക്കാരുടെ ഭാഷയില്‍  പറഞ്ഞാല്‍ ഒരു ടിപ്പിക്കല്‍ അരാഷ്ട്രീയവാദി.എന്നിരുന്നാലും, മറ്റു പല അരാഷ്ട്രീയരെയും പോലെ ഈ നേതാവിനെ എന്തോ കണാരേട്ടന് ഇഷ്ടമാണ്. വയസ്സ് തൊണ്ണൂറു കഴിഞ്ഞിട്ടും കേരള രാഷ്ട്രീയത്തിലെ  നിറസാന്നിദ്ധ്യമായി അങ്ങേരെ കാണുമ്പോള്‍, ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും ഇപ്പുറത്ത്‌ സച്ചിന്‍ ഉണ്ടല്ലോ എന്ന പോലെയൊരു ആശ്വാസമാണ്. ഒരുപാട് കാലമായുള്ള മോഹമാണ് അങ്ങേരെ ഒന്ന് നേരില്‍ കാണുക എന്നുള്ളത്‌. ഇന്ന് നടന്നില്ലെങ്കില്‍ പിന്നെന്നാ?? കണാരേട്ടന്‍ പതുക്കെ മൈതാനിയിലേക്ക് കയറി.

മൈതാനം കൊടിതോരണങ്ങളാല്‍ നിറഞ്ഞിരിക്കുന്നു.നേതാവിനു സംസാരിക്കാനുള്ള വേദി റെഡിയാണ്..ആളുകള്‍ എത്തി തുടങ്ങുന്നതെയുള്ളു. ഇനി എത്ര തിരക്കായാലും ഇവിടെ നിന്നാല്‍ നേതാവിനെ വൃത്തിയായി കാണാം.കണാരേട്ടന്‍ സദസ്സിന്‍റെ മുന്‍വശത്തു തന്നെ നിലയുറപ്പിച്ചു.

ചുമലിലൊരു കൈ വന്നു വീണപ്പോഴാണ് കണാരേട്ടന്‍ തിരിഞ്ഞു നോക്കിയത്.

"ഞങ്ങടെ യോഗസ്ഥലത്ത്‌ മറ്റവന്‍മാരുടെ ചിഹ്നോ൦ പൊക്കിപ്പിടിച്ചു  വരാറായോടാ കഴുവേറീടെ മോനെ...???"

മറുപടിക്കായി വായ തുറക്കും മുന്‍പ് ആദ്യത്തെ അടി വീണു കഴിഞ്ഞു.

ചൂലും വാങ്ങി ഇപ്പൊ വരാന്നു പറഞ്ഞു പോയ ആളെ ഒരു മണിക്കൂറായിട്ടും  കാണാതായപ്പോള്‍  ഭവാനിയമ്മ പരിഭ്രമിച്ചു തുടങ്ങിയിരുന്നു.

Friday 28 March 2014

നൊസ്റ്റാൾജിയ

എന്‍റെ  മുത്തശ്ശന്  ഒരു പഴയ മരപ്പെട്ടിയുണ്ടായിരുന്നു. വീട്ടിയിൽ  തീർത്ത, പിച്ചള പിടികളുള്ള ഒരു എഴുത്തുപ്പെട്ടി (പെട്ടിയുടെ  പുറ൦ എഴുതാൻ  ഉപയോഗിക്കുന്നതിനാലാവണ൦ അങ്ങനെയൊരു പേര്). കുട്ടിക്കാലത്ത് എന്നെ ഒരുപാടു കൊതിപ്പിച്ചിരുന്നു ആ പെട്ടി.

ഓരോ തവണ അമ്മേടവിടെ പോവുമ്പോഴും എനിക്ക് ആ പെട്ടി തുറന്നു കാണണം.അതിലുള്ളത് പലതും ഞാൻ  ആവശ്യപ്പെടും എന്ന പേടി കൊണ്ടാവണം മുത്തശ്ശൻ  ആ ആവശ്യം പരമാവധി കണ്ടില്ലെന്നു നടിക്കും.ഒടുക്കം, ഒന്നുകില്‍ എന്‍റെ  വാശി സഹിക്ക വയ്യാതാവുമ്പോ അല്ലെങ്കിൽ  മുത്തശ്ശിയുടെ നിർബന്ധത്തിനു വഴങ്ങി, മുത്തശ്ശൻ അതെനിക്ക് തുറന്നു  തരും.

വിവിധ തര൦ നാണയങ്ങൾ,പൊട്ടിയതും പൊട്ടാത്തതുമായ വ൪ണചില്ലുകൾ, മുത്തശ്ശൻ  എഴുതി പഠിച്ച എഴുത്താണി,ഓലക്കീറുകൾ, മുഴുവൻ വിരിഞ്ഞ മയില്പീലിതുണ്ടുകൾ,അറകളിൽ  നിറയെ മഞ്ചാടിയും കുന്നിക്കുരുക്കളും, കത്തുകളിൽ  നിന്ന് കീറിയെടുത്ത സ്റ്റാമ്പുകൾ.....അങ്ങനെ അറിയുന്നതും അറിയാത്തതുമായ ഒരുപാടു വസ്തുക്കൾ. മുന്നിൽ  ഒരു നിധികുംഭം തുറന്നു വെച്ച പോലെ. പലവട്ടം കണ്ടതെങ്കിലും ഓരോ തവണയും എന്‍റെ  കണ്ണുകൾ അത്ഭുതത്താൽ  വികസിക്കും. പക്ഷെ  കണ്ടു കൊതി തീരും മുമ്പേ  മുത്തശ്ശൻ പെട്ടി ഭദ്രമായി പൂട്ടി വെക്കും.

ഒരുപാട് ബാല്യകാലസ്വപ്നങ്ങളിൽ  ആ നിധിപെട്ടി എന്‍റെ  സ്വന്തമായിരുന്നു. അത് കിട്ടുവാൻ  വേണ്ടി മുത്തശ്ശന്‍റെ  മരണം പോലും  ഞാനാഗ്രഹിച്ചു കാണണം. പക്ഷെ ബാല്യത്തിൽ  നിന്നും കൌമാരത്തിലേക്കുള്ള യാത്രയിലെവിടെയോ ആ എഴുത്തുപെട്ടി എനിക്ക് നഷ്ടപ്പെട്ടു.

മുത്തശ്ശന്‍റെ  മരണ ശേഷം എന്നോ ആ എഴുത്തുപ്പെട്ടി എന്‍റെ  വീട്ടിലേക്കു കൊണ്ടു വന്നിരുന്നു. ഇന്ന് തീർത്തും അവിചാരിതമായി ആ പെട്ടി തുറന്നു നോക്കിയപ്പോൾ ഞാൻ കണ്ടത് എന്നോ കളഞ്ഞു പോയ എന്‍റെ  ബാല്യമാണ്. ശ്വസിച്ചത് ആ കാലത്തിൻറെ ഗന്ധമാണ്. കേട്ടത് മറന്ന്  ഒരുപാടീണങ്ങളാണ്. മനസ്സ് നിറഞ്ഞു പെയ്തത് ഓർമ്മകളുടെ കുളിർമാരിയാണ്...ഞാൻ  വല്ലാതെ നൊസ്റ്റാൾജിക്കായി.    

പിറ്റേന്ന്, ഓ.എൽ.എക്‌സിൽ ഞാൻ പോസ്റ്റ് ചെയ്ത ആൻറീക് എഴുത്തുപെട്ടിക്കു ആവശ്യക്കാർ ഏറെയായിരുന്നു.