Tuesday 19 December 2017

ദയ

കാഷ്യറുടെ കൈയ്യിൽ നിന്നും അന്നത്തെ കൂലിയായ അമ്പത് രൂപ വാങ്ങി, തനിക്കും ഭാര്യക്കും അന്തിക്കലേക്കുള്ള ഭക്ഷണപ്പൊതിയുമായി പുറത്തേക്കിറങ്ങുകയായിരുന്നു ആ വൃദ്ധൻ. പൊടി പാറിച്ചു കൊണ്ട് അയാൾക്കരികിൽ വന്ന് നിർത്തിയ, ഏതാണ്ട് അയാളോളം തന്നെ പൊക്കമുള്ള, കാറിന്റെ  ജനാലച്ചില്ല് താഴ്ത്തിക്കൊണ്ട് ചെറുപ്പക്കാരനായ മുതലാളി അയാളെ മാടി വിളിച്ചു

"ന്താ ഗോപാലേട്ടാ... സുഖല്ലേ?"

മെലിഞ്ഞുണങ്ങി വിറക് കൊള്ളികൾ പോലെ തോന്നിക്കുന്ന  നീണ്ട വിരലുകൾ ചേർത്ത് പിടിച്ച് കൊണ്ട് വൃദ്ധൻ പതിയെ തലയാട്ടി.

''ങ്ങള്... നാളെത്തൊട്ട് വരണ്ടാട്ടോ''

കേട്ടത് വിശ്വസിക്കാനാവാതെ വൃദ്ധന്റെ പാതിയടഞ്ഞ മിഴികൾ വികസിച്ചു. വെയിലേറ്റ് വാടിയ ശരീരം, കാറ്റേൽക്കുന്ന ഉണങ്ങിയ ഇല പോലെ, നിന്ന് വിറച്ചു.

"ങ്ങളെ പോലൊരു വയസ്സനെ കൊണ്ട് ഇമ്മാരി പണി എടുപ്പിക്കുന്നേന് എല്ലാരും പണ്ടേന്നെ കുറ്റം പറയ്ന്നതാ....ഇപ്പതാ ഏതോര്ത്തൻ ഇങ്ങളെ ഫോട്ടോട്ത്ത് ഫേസ്ബുക്കിലിട്ടത് കണ്ട് ആളോള്ന്നെ തെറി വിളിയാ... ഞാന്ത്നാ ഈനൊക്കെ നിക്ക്ന്നേ..."

വരണ്ട ചുണ്ടുകൾ അനങ്ങിത്തുടങ്ങുമ്പോഴേക്കും കറുത്ത ചില്ല് വൃദ്ധന് മുന്നിൽ ഉയർന്ന് കഴിഞ്ഞിരുന്നു. അതിൽ പ്രതിഫലിക്കുന്ന തന്റെ മുഖത്തേക്ക് നോക്കാനാവാതെ അയാൾ തല കുനിച്ചു. അയാളുടെ കാലിനരികിലായി വീണ രണ്ട് തുള്ളി കണ്ണുനീർ മണലിൽ അലിഞ്ഞു ചേരാൻ കാത്ത് നിൽക്കാതെ ആ വലിയ കാർ ചീറിപ്പാഞ്ഞു പോയി.

വൃദ്ധൻ നോക്കി നിൽക്കെ റോഡരികിൽ വന്നു നിന്ന പെട്ടി ഓട്ടോറിക്ഷയിൽ നിന്നും രണ്ട് പേർ ചേർന്ന് ഒരു പ്ലാസ്റ്റിക് പ്രതിമ ഇറക്കി നിലത്ത് കുത്തനെ നിർത്തി. പാൻറും ഷർട്ടുമിട്ട ഒരാൾ പൊക്കമുള്ള വെളുത്ത മനുഷ്യ രൂപം. തൊപ്പിക്കു താഴെ വിടർന്ന കണ്ണുകളും, നീണ്ട മൂക്കും, ചുവന്ന ചുണ്ടുകളുമുള്ള, ഭംഗിയായി ചിരിക്കുന്ന ആ  മുഖം അയാൾക്കിഷ്ടപ്പെട്ടു.

ദിവസവും കാലത്ത് തൊട്ട് വൈകിട്ട് വരെ താൻ പിടിച്ചു നിൽക്കാറുള്ള, ചുവന്ന അക്ഷരങ്ങളിൽ ''HOTEL" എന്നെഴുതിയ, വെളുത്ത ബോർഡ് പ്രതിമയുടെ കൈയ്യിൽ ആരോ തിരുകി കൊടുത്തത് കണ്ടപ്പോൾ വൃദ്ധന്റെ വരണ്ട ചുണ്ടുകളിൽ  ചിരി പടർന്നു.

മുതലാളിയുടെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റിനു താഴെ അയാളുടെ ദയാവായ്‌പിനേയും  സൽപ്രവർത്തിയേയും പ്രകീർത്തിക്കുന്ന കമന്റുകൾ വന്ന് നിറഞ്ഞു കൊണ്ടിരുന്നു.

Saturday 2 December 2017

സെപിയ മോഡിലൊരു നഗരദൃശ്യം

എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ  നഗരത്തില്‍ ഞാന്‍ കാലു കുത്തുന്നത്. മാസത്തില്‍ ചുരുങ്ങിയത് ഒരു തവണയെങ്കിലും ഇത് വഴി കടന്ന് പോകാറുണ്ടെങ്കിലും, ജന്മസ്ഥലം എന്ന കോളത്തില്‍ സംശയമേതുമില്ലാതെ എഴുതിച്ചേർക്കുന്ന, ഈ നഗരത്തില്‍ ഒന്നിറങ്ങാന്‍ തോന്നാറില്ല. അതിന് കാരണമെന്തെന്ന് ചോദിച്ചാൽ, ബാല്യവും കൌമാരവും യൌവനത്തിന്‍റെ തുടക്കവും ചേര്‍ത്ത് ജീവിതത്തിന്‍റെ രണ്ടര  ദശാബ്ദത്തോളം ചിലവഴിച്ച ഇവിടെ എനിക്ക് വേണ്ടപ്പെട്ടവരാരും തന്നെയില്ലായെന്ന് കള്ളം പറയാം. ചരിത്രങ്ങള്‍ ഒരുപാട്  ഉറങ്ങിക്കിടക്കുന്ന ഈ മണ്ണില്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത (മറക്കാന്‍ കഷ്ടപ്പെടുന്ന) ചില ചരിത്രങ്ങള്‍  കണ്ണും മിഴിച്ച് ഉണര്‍ന്നിരിപ്പുണ്ട് എന്ന എന്‍റെ പേടിയാവണം മനപ്പൂര്‍വമുള്ള ഇത്തരം ഒഴിഞ്ഞു മാറലിനുള്ള കാരണം. എന്ത് തന്നെയായാലും കഥയില്‍ ചോദ്യത്തിന് പ്രസക്തിയില്ലല്ലോ. പക്ഷെ ഒന്നുണ്ട് - ലോകത്തിന്‍റെ ഏതു കോണില്‍ പോയാലും ഈ നഗരവുമായി ബന്ധിപ്പിക്കുന്ന എന്തോ ഒന്ന് എന്‍റെ മേല്‍ കൊരുത്ത് വെച്ചിരിക്കുന്ന പോലെ. എത്ര തന്നെ മറച്ചു പിടിക്കാന്‍ ശ്രമിച്ചാലും, ഭാഷയില്‍, പെരുമാറ്റത്തില്‍, ഈ നഗരം കടന്ന് വരുന്നു. ആദ്യമായി പരിചയപ്പെടുന്നവര്‍ പോലും "നിങ്ങള്‍  __________കാരനല്ലേ എന്ന് ചോദിക്കുന്നു". പറിച്ചു മാറ്റാനാവാത്ത ഒരാവരണമായി ഈ നഗരം അത്ര കണ്ട് സ്വാഭാവികമായി എന്നിൽ അലിഞ്ഞു ചേര്‍ന്നത്‌ പോലെ.    

സത്യത്തില്‍ ഈ വരവും മുന്‍കൂട്ടി നിശ്ചയിച്ചതല്ല. പുറപ്പെടാനുള്ള സമയം കഴിഞ്ഞിട്ടും വണ്ടി പ്ലാട്ഫോമില്‍ അനക്കമറ്റു കിടക്കുകയായിരുന്നു. മുന്നിലെ ട്രാക്കിലെവിടെയോ പാളം തെറ്റിക്കിടക്കുന്ന ഗുഡ്സ് വണ്ടി യാത്രയില്‍ മൂന്നോ നാലോ മണിക്കൂറുകളുടെ താമസം വരുത്തുമെന്ന് റെയില്‍വേ ഖേദപ്രകടനം നടത്തുന്നു. ബസിനു പോയാല്‍ സമയം നഷ്ടമാവാതെ എത്തുമെന്ന് അകത്തിരുന്ന് പ്രായോഗികന്‍ പ്രസ്താവിച്ചു. ബസ്‌ യാത്രയുടെ മുഷിപ്പും വഴിയിലുണ്ടായേക്കാവുന്ന ട്രാഫിക്ക് കുരുക്കുകളും ഉയർത്തിക്കാണിച്ച് ഞാൻ എതിര്‍പ്പുയര്‍ത്തിയെങ്കിലും ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. അങ്ങനെയാണ് ട്രെയിനിൽ നിന്നുമിറങ്ങിയത്. 

വണ്ടി നിന്നിരുന്നത് അവസാനത്തെ പ്ലാട്ഫോര്‍മിലായിരുന്നു. പുറത്ത്   നിരന്നു കിടക്കുന്ന ഓട്ടോറിക്ഷകള്‍ മഞ്ഞയും കറുപ്പും നിറത്തിലുള്ള മറ്റൊരു തീവണ്ടിയെ പോലെ തോന്നിച്ചു. മടിശീലയിൽ കനമില്ലാത്തവനെന്ന് ഒറ്റ നോട്ടത്തിൽ തിരിച്ചറിഞ്ഞിട്ടാവണം, അസമയത്തെ വില പേശൽ ഭയന്ന്, ഞങ്ങളുടെ നേരെ വരല്ലേ എന്ന് ചില്ലുകൾക്ക് പുറകിലെ കണ്ണുകള്‍ പറയുന്നത് പോലെ തോന്നി. അങ്ങനെയാണ് കഷ്ടി മൂന്നു കിലോമീറ്ററോളം അകലെയുള്ള ബസ്‌ സ്റ്റാന്റിലേക്ക്  നടക്കാമെന്ന് തീരുമാനിച്ചത്.  എന്ത് കൊണ്ടോ പ്രായോഗികൻ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. 

സ്റ്റേഷന്‍ കവാടത്തിലെ വിളക്കുമരത്തിനു താഴെ പമ്മി നില്‍ക്കുന്ന ഇരുട്ടില്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും അവരുണ്ട്. കടും നിറമുള്ള ചേല ചുറ്റി, ചായം തേച്ച ചുണ്ടുകളുമായി, അന്നത്തെ വേട്ടക്കാരനായി കാത്തു നില്‍ക്കുന്ന ഇരകള്‍. തൊട്ടാല്‍ ചിരിക്കുന്ന കുപ്പിവളകളണിഞ്ഞിരുന്ന കൈകളില്‍   മൊബൈലുകൾ കിലുങ്ങുന്നു.   തൊഴിലിടങ്ങളില്‍ നിന്നും മടങ്ങുന്ന വീട്ടമ്മമാര്‍, ക്ഷീണിതമെങ്കിലും ശാന്തമായ മുഖങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്, അവര്‍ക്ക് മുന്നിലൂടെ വേഗത്തില്‍ നടന്നു പോകുന്നു. അവര്‍ക്ക് പുറകിലായി ഞാനും  റോഡിലേക്കിറങ്ങി. ഒരു തിരിവു കഴിഞ്ഞാല്‍ റോഡ്‌ നേരെ ചെന്ന് നില്‍ക്കുന്നത് അങ്ങാടിയുടെ മുന്നിലാണ്. രാജ്യത്തിനു വെളിയില്‍ പോലും ഏറെ പേര് കേട്ടിട്ടുള്ള അങ്ങാടിയാണത്. നഗരത്തെ കീറിമുറിച്ച് കൊണ്ട് പുതിയതായി എളുപ്പ വഴികളേറെ വന്നിട്ടുണ്ടാകാമെങ്കിലും അങ്ങാടിക്കുള്ളിലൂടെ നടക്കാനാണ് ഇഷ്ടപ്പെട്ടത്. പൊട്ടിത്തകര്‍ന്ന സ്ലാബുകൾ നിരന്നിരുന്ന നടപ്പാത കറുപ്പും വെള്ളയും  കട്ടകള്‍ പാകി ഭംഗിയാക്കിയിരിക്കുന്നു. കൃത്യമായ ഇടവേളകളില്‍  വിളക്കു കാലുകളും ഇരിക്കാനായി ഇരുമ്പ്  ബെഞ്ചുകളും. മുഴുവൻ വിളക്കുകളും കത്തുന്നില്ലെങ്കിലും അത്യാവശ്യത്തിന് പ്രകാശം അവിടെയുണ്ട്.  ബെഞ്ചുകളില്‍ അത് സംഭാവന ചെയ്ത പ്രമുഖന്‍റെ പേര് വലിയ അക്ഷരങ്ങളില്‍ എഴുതിയത് ആ അരണ്ട വെട്ടത്തിലും വെട്ടിത്തിളങ്ങുന്നു. കോടികള്‍ മുടക്കി നഗര സൗന്ദര്യവല്‍ക്കരണം നടത്തിയ മേയര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു കൊണ്ടുള്ള വലിയ ഫ്ലക്സ് ബോര്‍ഡ് വഴിയിൽ കണ്ടു. അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അദ്ദേഹത്തിന്റെ ചിരിക്കുന്ന പടമുള്ള പോസ്റ്ററുകളും പലയിടത്തായി പതിച്ചിട്ടുണ്ട്.

റെയിൽവേ മേല്‍പ്പാലത്തിലാണ് റോഡ്‌ തിരിയുന്നത്. താഴെ പാളങ്ങളില്‍ ചത്തു കിടക്കുന്ന ഇരുട്ടിലേക്കും നോക്കി കൊണ്ട് കൈവരിയില്‍ പിടിച്ചു നിന്നു. ഒഴിഞ്ഞ പാളങ്ങളിലൂടെ ഓർമ്മകൾ എന്നെയും വലിച്ചു  പരക്കം പാഞ്ഞു തുടങ്ങിയപ്പോള്‍ ഒരു മൂളിപ്പാട്ട് ചുണ്ടിൽ കിടന്ന്  ഞെരിപിരി കൊണ്ടു. കൈകൊട്ടി വിളിച്ചത് കേട്ട്, അല്‍പം നീരസത്തോടെയാണെങ്കിലും, എന്നെ കടന്ന് പോയ കടല വില്‍പ്പനക്കാരൻ മടങ്ങി വന്നു. പരമാവധി കോലനാക്കിയ കടലാസ്സു പൊതിയില്‍ അയാള്‍ കടലമണികള്‍ നിറച്ചു. അത് പത്തു രൂപയ്ക്കു  മാത്രമൊന്നുമില്ലെന്ന് പ്രായോഗികന്‍ ഉള്ളിലിരുന്ന് കണക്കുകള്‍ നിരത്തിയപ്പോൾ ഞാന്‍ അയാളോട് വഴക്കിട്ടു. ഇത്തരം ചീളുകളാലൊന്നും അങ്ങനെ പറ്റിക്കപ്പെടാന്‍ പാടില്ലല്ലോ.  ശീലമായതിനാലാവണം, അയാൾ വേഗം തോൽവി സമ്മതിച്ചു. പൊതിയില്‍ കൊള്ളാത്തതിനാല്‍  അധികം വന്ന കടലമണികള്‍ കൈയ്യിലിട്ടു തന്നു. പിന്നെ, എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് ഇരുട്ടിലേക്ക് നടന്നു മറഞ്ഞു.

അധികമായി കിട്ടിയ കടലമണികള്‍ താഴെ പോകാതിരിക്കാനായി മുറുക്കെ ചുരുട്ടിപ്പിടിച്ച കൈ കൊണ്ട് തന്നെയാണ് തടിച്ച പേഴ്സ് ജീന്‍സിന്‍റെ പിന്‍കീശയിലേക്ക് തള്ളിക്കയറ്റാൻ ശ്രമിച്ചത്. അപ്പോഴാണത് സംഭവിച്ചത്. കാറ്റിന്റെ വേഗതയിൽ, എങ്ങു നിന്നോ പറന്ന് വന്ന ഒരുത്തൻ ആ പേഴ്സും തട്ടിപ്പറിച്ച് ഓടുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ അൽപ നേരമെടുത്തു. കടലമണികള്‍ നടപ്പാതയില്‍ വീണുരുണ്ടു ചിരിച്ചു. അധികം ദൂരമായില്ല, പതിച്ചു കഴിഞ്ഞ്  ബാക്കി വന്ന കട്ടകള്‍ കൂട്ടിയിട്ടതില്‍ തട്ടിയാവണം, അവന്‍ കമിഴ്ന്നടിച്ച് വീണു. അപ്പോഴും, എന്‍റെ പഴ്സ് അവന്‍റെ  പക്കലാണ് എന്നത് പോലുമോര്‍ക്കാതെ  വെറുമൊരു കാഴ്ചക്കാരനായി നില്‍ക്കുകയാണെന്ന തിരിച്ചറിവില്‍ ഞാന്‍ അവനു നേരെ ഓടി. 

അവൻ നിലത്തു നിന്നും എഴുന്നേറ്റിട്ടില്ല. കാല്‍ മുട്ടുകള്‍ കുത്തി മുഖം കൈകളില്‍ പൂഴ്ത്തിയാണ് ഇരിക്കുന്നത്. അടുത്തെത്തിയപ്പോള്‍ വേഗത്തിൽ  ഉയര്‍ന്നു താഴുന്ന അവന്‍റെ പുറം ഭാഗം ശ്രദ്ധിച്ചു. അവൻ കരയുകയാണ്. അല്പനേരമങ്ങനെ നോക്കി നിന്ന ശേഷമാണ് അവന്റെ തോളില്‍ പതുക്കെ കൈ അമര്‍ത്തിയത്. ഉള്ളിലിരുന്ന് പ്രായോഗികന്‍ വിളിച്ചു പറയുന്നതൊന്നും ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. അവന്റെ മുഖത്തിന് നേരെ കുനിഞ്ഞപ്പോള്‍  പ്രാവിന്‍റെ കുറുകല്‍ പോലെയുള്ള തേങ്ങല്‍ വ്യക്തമായി കേട്ടു. ഞാനവനെ പതുക്കെ പിടിച്ചെഴുന്നെല്പിക്കാന്‍ ശ്രമിച്ചു.

അവന്‍ തീരെ ചെറിയകുട്ടിയായിരുന്നില്ല. എന്നാല്‍ പത്തു വയസിനു മുകളില്‍ പ്രായം അവനില്ലെന്ന് തീര്‍ച്ചയാണ്.  ഞാനവനെ താങ്ങി ബെഞ്ചിലിരിക്കാന്‍ സഹായിച്ചു. ചായ നിറച്ച ഫ്ലാസ്കുകളുമായി ഒരാൾ സൈക്കിളുന്തി അത് വഴി വന്നു. അപ്പോഴും എങ്ങലടിച്ച് കരയുന്ന അവന് ഞാനൊരു ചായ വാങ്ങിച്ചു കൊടുത്തു. ചായ കുടിക്കുന്നതിനിടയിലും ഇടയ്ക്കിടെ വിതുമ്പി പോകുമ്പോൾ അവന്റെ വായില്‍ നിന്നും ചായയും തുപ്പലും കലർന്നൊഴുകുന്നത് കണ്ട്  ഓക്കാനം വന്നു. തികട്ടി വന്നത് പുറകിലെ ഇരുട്ടിലേക്ക് നീട്ടിത്തുപ്പിക്കൊണ്ട് ഞാനവനു നേരെ തിരിഞ്ഞു.

"ഇനിക്ക്...ഇനിക്കെന്‍റെ എച്ചീനെ കാണണം"

എനിക്കെന്തെങ്കിലും ചോദിക്കാന്‍ സാവകാശം തരാതെ അവന്‍ എങ്ങലടിച്ച് തുടങ്ങി.

"എവിടെയാ നിന്‍റെ ഏച്ചി...?"  

"അവര് പിട്ച്ചോണ്ട് പോയതാ.ഇനിക്കെന്‍റെ എച്ചീന്‍റടുത്ത് പോണേ..."

അവന്റെ കരച്ചിൽ ഉറക്കെയായി.

അൽപം ദൂരെ മാറി ആ സൈക്കിളുകാരന്‍   ഞങ്ങളെ തന്നെ നോക്കിക്കൊണ്ട്‌ നില്‍ക്കുകയാണ്. എന്‍റെ നോട്ടം കണ്ടിട്ടാവണം അയാള്‍ സൈക്കിളുമുന്തി നടന്നു പോയി. 
  
"ആരാ അവര്...? എന്താണ്ടേയെന്നു പറ നീയ്...ഞാന്‍  കൊണ്ടോവാം നിന്നെ ഏച്ചീന്‍റടുക്കെ..."

അവന്‍റെ തോളില്‍ വെച്ച കൈ അമര്‍ത്തി കൊണ്ട്  ഞാനങ്ങനെ പറഞ്ഞത് എന്തിന്‍റെ ബലത്തിലാണെന്നറിയില്ല. ഒരു വേള, വര്‍ഷങ്ങള്‍ക്കു മുന്‍പ്  ഈ നഗരത്തില്‍ ഉപേക്ഷിച്ചു പോയ കുപ്പായം വീണ്ടുമെടുത്ത്  അണിയാന്‍ പോവുകയാണോ എന്ന് പോലും പ്രായോഗികന്‍ ചോദിച്ചു. എനിക്കതിന്  ഉത്തരമില്ലായിരുന്നു. പക്ഷെ ഒന്നുറപ്പാണ്. കലർപ്പില്ലാത്ത ആത്മാര്‍ത്ഥതയോടെയാണ്  ഞാനങ്ങനെ പറഞ്ഞത്. അത് മനസിലായിട്ടാവണം അവന്‍റെ  കരച്ചിലൊന്നൊതുങ്ങി; പിന്നെ പതുക്കെ പറഞ്ഞു തുടങ്ങി:

എന്നുമെന്ന പോലെ ആ വൈകുന്നേരവും അങ്ങാടിയിലൂടെ കൈകള്‍ കോര്‍ത്തു നടക്കുകയായിരുന്നു അവര്‍. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ബേക്കറിക്ക് മുന്നിലെത്തിയപ്പോള്‍ അന്നും സ്വിച്ചിട്ട പോലെ അവന്‍ നിന്നു. അവന്‍റെ കണ്ണുകള്‍ ചില്ലുകൂട്ടിലെ ആ ചുവന്ന പലഹാരത്തില്‍ തന്നെയാണ്. എന്നാല്‍, എന്നും ചെയ്യാറുള്ള  പോലെ ചേച്ചി അവനെ പിടിച്ചു വലിച്ചില്ല. പകരം അവളുടെ പാവാടച്ചരടിന്‍റെ  അറ്റത്ത് തൂക്കിയിട്ടിരുന്ന തുണിസഞ്ചിയുടെ വായ പിളര്‍ത്തി ഉള്ളിലെ ചില്ലറത്തുട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി. പിന്നെ അവനോട് ഒരു കള്ളച്ചിരി ചിരിച്ച് അവിടെ    
തന്നെ നില്‍ക്കാന്‍ പറഞ്ഞു കൊണ്ട് അവള്‍ കടയിലേക്ക് കയറിപ്പോയി. അല്പം കഴിഞ്ഞു കാണും; കുനിഞ്ഞ ശിരസ്സോടെയാണ് അവള്‍ തിരിച്ചു വന്നത്.

"അമ്പത് റൂപയില്‍  കമ്മി തരൂല പോലും...ത്ഫൂ..." 

അവള്‍ ആരുടെയൊക്കെയോ മുഖത്തേക്ക് നീട്ടിത്തുപ്പി. അവളുടെ  ശൂന്യമായ കൈകളിലേക്ക് നോക്കി പകച്ചു നിന്ന അവനെയും വലിച്ചു കൊണ്ട് അവള്‍ വേഗത്തില്‍ നടന്നു.

അങ്ങാടിയുടെ ഉള്‍വഴികളിലൂടെ അവരൊരുപാട് നടന്നു കാണണം. വഴിയത്രയും അവന്‍ എങ്ങലടിക്കുകയായിരുന്നു. അവരിപ്പോള്‍  ഒരു മൈതാനിയിലെ കലുങ്കില്‍ ഇരിക്കുകയാണ്. തന്‍റെ മടിയില്‍ മുഖമര്‍ത്തി തേങ്ങുന്ന അനിയന്‍റെ  തലമുടിയിലൂടെ അവള്‍ വിരലോടിക്കുകയാണ്. അല്‍പനേരം കഴിഞ്ഞ് കാണും; എന്തോ ചിന്തിച്ചുറപ്പിച്ചത്  പോലെ അവനെ നേരെയിരുത്തി അവള്‍ എണീറ്റു.

"ഇവിടെ ഇരി തമ്പീ...ഏച്ചി ശീഗ്രം പോയി കൊണ്ട് വരേ..."

അവനെ നോക്കി കണ്ണിറുക്കി അവള്‍ ഇരുട്ടിലേക്ക് ഓടിപ്പോയി. ഇടത് കൈ കൊണ്ട് നനവ് തുടച്ച കണ്ണുകളില്‍ പ്രതീക്ഷയുടെ നാളം തെളിച്ചു കൊണ്ട്  അവനാ ഇരുട്ടിലേക്ക് നോക്കിയിരുന്നു. നേരം അധികമായില്ല. നെഞ്ചോടടുക്കി പിടിച്ചിരുന്ന പലഹാരം അവന് നീട്ടിക്കൊണ്ട് അവള്‍ നിന്നു കിതച്ചു. ആര്‍ത്തിയോടെ അവനത് വാങ്ങി തിന്നു തുടങ്ങി. അവന്റെ പല്ലുകൾ രണ്ടാമതും പലഹാരത്തിൽ അമർന്നതും പുറകില്‍ നിന്നുള്ള ശക്തമായ തള്ളലില്‍ അവള്‍ മണ്ണിലേക്ക്‌ കമിഴ്ന്നടിച്ചു വീണു; ഒപ്പം അവന്റെ കൈയ്യിൽ ബാക്കിയായ പലഹാരക്കഷ്ണവും.

"നായിന്മോളെ...ഓടിയാ പിടിക്കില്ലെന്ന് കര്‍ത്യോ"

ഹിന്ദി കലര്‍ന്ന മലയാളം പറയുന്ന രണ്ടു പേർ അവളെയും വലിച്ചു കൊണ്ട് ഒരു കെട്ടിടത്തിലേക്ക് പോകുന്നു. പുറകെ പോയി കാലില്‍ വലിക്കുന്ന അവനെ അവര്‍ ചവിട്ടിത്തെറിപ്പിച്ചു.

"പോടാ..പോയി നൂറു റൂപാ കൊണ്ട് വാ...എന്നാ കൊണ്ടോവാം ഇവളെ...പോ"

വീണിടത്ത് അൽപ നേരമങ്ങനെ കിടന്ന ശേഷം അവനെണീറ്റ് പുറകിലെ ഇരുട്ടിലേക്കോടി മറഞ്ഞു.

"സാറ് ഇനിക്കൊരു നൂറുറുപ്പ്യ തര്വോ?"

കഥ കേട്ടിരിക്കുന്ന എന്‍റെ കണ്ണിലേക്കു നോക്കിയാണ് അവന്‍റെ ചോദ്യം.

"നീ വാ...."

ഞാനവനെയും കൊണ്ടാണോ അതോ അവനെന്നെയും വലിച്ചാണോ ഓടിയതെന്നറിയില്ല; ഞങ്ങളിപ്പോള്‍ ആ മൈതാനിയിലാണ്. ഓടു മേഞ്ഞ ഒരേ പോലെയുള്ള ഇരുനില കെട്ടിടങ്ങളുടെ ഒരു നിരയാണ് മൈതാനിക്ക് അതിരിടുന്നത്. അതിന് ഒത്ത നടുക്കായി ഉയർന്ന് നിൽക്കുന്ന അതി പുരാതനമായ വിളക്ക് മരം. അതിൽ നിന്നും പെയ്യുന്ന മഞ്ഞ വെട്ടത്തില്‍ ആകെ കുളിച്ച് നിൽക്കുന്ന ആ നഗര ദൃശ്യം സെപിയ മോഡിലെടുത്ത ഒരു ചിത്രത്തെ ഓര്‍മ്മപ്പെടുത്തി. 

"അങ്ങോട്ടാ...എച്ചീനെ ഓര് കൊണ്ടോയെ..."

നിരയിലെ ഒരു കെട്ടിടത്തെ ചൂണ്ടിയാണ് അവന്‍ പറയുന്നത്. 

മരക്കോവണി ഞരങ്ങുന്ന ശബ്ദം കേട്ടാണ് ഞാന്‍ കുനിഞ്ഞു നോക്കിയത്. പടികളിറങ്ങി വരുന്ന പെണ്‍കുട്ടി. ഏറെ പരിചിതമായി തോന്നിയ ആ മെലിഞ്ഞു നീണ്ട മുഖം ഓര്‍ത്തെടുക്കാൻ ശ്രമിക്കുമ്പോള്‍ അടുത്ത് നിന്നും കുരുന്നു ചുണ്ടുകള്‍ "ഏച്ചി" എന്ന്   മന്ത്രിക്കുന്നത് എനിക്ക് കേള്‍ക്കാം.

ചോരയിറ്റുന്ന ചുണ്ടിന്‍റെ കോണില്‍ പുഞ്ചിരിയുമായി അവളിറങ്ങി വന്നു.  തിളങ്ങുന്ന കണ്ണുകളില്‍ ഒരു കുട്ടിക്ക് ചേരാത്ത ഗൗരവം നിറഞ്ഞിരുന്നു. അടുത്ത് നില്‍ക്കുന്ന എന്നെയൊന്നു നോക്കുക പോലും ചെയ്യാതെ അവള്‍  ചെന്ന് അവന്‍റെ മുടിയിലൂടെ വിരലോടിക്കാന്‍ തുടങ്ങി. പെട്ടെന്നെന്തോ ഓര്‍ത്ത പോലെ കയ്യില്‍ ചുരുട്ടിപ്പിടിച്ച നോട്ടെടുത്ത് കുടുക്ക് പൊട്ടിക്കിടക്കുന്ന മേലുടുപ്പിനുള്ളില്‍ തിരുകി. പിന്നെ പാവാടച്ചരടിലെ സഞ്ചി തുറന്ന് ആ പലഹാരമെടുത്ത് അവള്‍ അവനു നീട്ടി. വിദേശികള്‍ ആ പലഹാരത്തിന് നല്‍കിയ പേര് "മധുരമൂറുന്ന മാംസം" എന്നാണെന്ന് അവനോട് ഞാന്‍ പറഞ്ഞിരുന്നില്ല. അല്ലെങ്കിലും എല്ലാമൊന്നും അറിയേണ്ട പ്രായം അവനായിട്ടില്ലല്ലോ. ആ പലഹാരം  രണ്ടു കൈയ്യും നീട്ടി അവന്‍ വാങ്ങിച്ചു. പിന്നെ ഇരുവരും കൈകള്‍ കോര്‍ത്ത്  നടന്നു തുടങ്ങി. 'പ്രകാശം പരത്തുന്ന പെണ്‍കുട്ടിക്ക്' ഞാന്‍ സങ്കല്‍പ്പിച്ചു നല്‍കിയ മുഖമാണ് അവളുടേതെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും അവരാ ഇരുട്ടില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു.

നീണ്ട ഹോണ്‍ കേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. അപ്പോഴേക്കും   കിതച്ചു കൊണ്ട്  വണ്ടി ഇളകിത്തുടങ്ങിയിരുന്നു. 

   

Friday 10 November 2017

ആപ്പിൾ

സത്യത്തിൽ ആപ്പിൾ വാങ്ങിക്കാനുള്ള ഒരുദ്ദേശവും എനിക്കുണ്ടായിരുന്നില്ല. റോഡരികിൽ ബൈക്ക്  പാർക്ക് ചെയ്ത് ഭാര്യ വാട്ട്സാപ്പ് ചെയ്ത വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് പരതി. ഇല്ല ആപ്പിളില്ല. അല്ലെങ്കിലും കഴിഞ്ഞ തവണ വാങ്ങിച്ചതിൽ ഭൂരിഭാഗവും അതേ പോലെ  ഡൈനിങ്ങ് ടേബിളിലെ  പ്ലാസ്റ്റിക് കൂടയിൽ തന്നെ കാണും. അവളെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. തിരക്കിനിടക്ക് എടുത്ത് കഴിക്കാൻ വിട്ടു പോകുന്നതാണ്. ഒടുവിൽ ഇരുന്നിരുന്ന് അടിഭാഗത്തെ നിറം മാറി തുടങ്ങുമ്പോൾ എടുത്ത് ഡസ്റ്റ് ബിന്നിലിടുകയാണ് പതിവ്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും റോഡിനപ്പുറത്തെ ചക്രവണ്ടിയിൽ ഭംഗിയായി അടുക്കി വെച്ച ആപ്പിളുകൾ ഒന്ന് നോക്കാതെ പോകാൻ മനസ്സ് വന്നില്ല. ഞാൻ ബൈക്ക് തിരിച്ചു.

ചുവന്ന് തുടുത്ത മുഴുത്ത ആപ്പിളുകൾ ചക്രവണ്ടിയുടെ മരപ്പലകയിൽ  പിരമിഡ് രൂപത്തിൽ  ഭംഗിയായി അടുക്കിയിരിക്കുന്നു. വാക്സ് പുരട്ടുന്നതിനാലാണ് ഇത്രയും തുടുപ്പെന്നൊക്കെ  അറിയാമെങ്കിലും, പുഴുക്കുത്തും ചതവുമുള്ളതൊന്നും ഒന്ന് നോക്കാൻ പോലും തോന്നാറില്ല. വില പേശൽ ഒഴിവാക്കാനാകണം "Rs-150/kg" എന്ന് വലുപ്പത്തിൽ എഴുതിയ കാർഡ് ബോർഡ് ആപ്പിളുകൾക്കിടയിൽ കുത്തി നിർത്തിയിട്ടുണ്ട്.

"ഒന്ത് കിലോ കൊടി"

കേട്ട് മനസ്സിലാക്കാൻ മാത്രമല്ല വന്ന് വന്ന് ശരി തെറ്റുകൾ ഗൗനിക്കാതെ  കന്നഡ സംസാരിക്കാനും തുടങ്ങിയിട്ടുണ്ട്.

മൂന്ന് ആപ്പിളുകൾ വെച്ചപ്പോഴേക്കും തട്ട് താഴ്ന്നു.

"സ്വല്പ ജാസ്തി ഇതേ"

കാശ് അധികം വേണമെന്നാവും പറയുന്നത്. എതായാലും ഞാനത് കേട്ട ഭാവം നടിച്ചില്ല.  നൂറിന്റെയും അമ്പതിന്റെയും ഓരോ നോട്ട് നൽകി പ്ലാസ്റ്റിക് കൂട വാങ്ങുമ്പോഴാണ് അടക്കിപ്പിടിച്ചുള്ള ഒരു കരച്ചിൽ ശ്രദ്ധിച്ചത്. ചക്രവണ്ടിക്കടിയിൽ നിന്നാണ്. പാളി  നോക്കിയപ്പോൾ കച്ചവടക്കാരനരികിൽ വണ്ടിയുടെ ചക്രത്തോട് ചേർന്ന് നിലത്തിരിക്കുന്ന ഒരു സ്ത്രീയും കുഞ്ഞും. കൈയ്യിലെ പ്ലാസ്റ്റിക് കൂടയിൽ നിന്നും  പുഴുങ്ങിയ എന്തോ കിഴങ്ങെടുത്ത് കുഞ്ഞിന്റെ വായിൽ വെച്ച് കൊടുക്കാനുള്ള ശ്രമത്തിലാണവർ.  കഴിക്കാൻ കൂട്ടാക്കാതെ ഏങ്ങിയേങ്ങി കരഞ്ഞു കൊണ്ട് തല വെട്ടിക്കുന്ന കുഞ്ഞാകട്ടെ ഇടയ്ക്കിടെ മേലേക്ക് വിരൽ ചൂണ്ടി "ആപ്പിൾ... ആപ്പിൾ..." എന്ന് മന്ത്രിക്കുന്നുണ്ട്.

ഞാൻ നോക്കിയപ്പോൾ അയാൾ തല കുനിച്ച് നിൽക്കുകയാണ്.

"ഒന്തെ ആപ്പിൾ കൊടുക്ക കൂടാതാ?"

കന്നഡയും തമിഴും കലർത്തിയുള്ള എന്റെ ചോദ്യം അയാൾക്ക് മനസ്സിലായി കാണണം. മറുപടിയായി അയാൾ പറഞ്ഞത് മലയാളത്തിൽ പരിഭാഷപ്പെടുത്തിയാൽ ഇപ്രകാരമായിരുന്നു:

"സാറെ... മുമ്പൊക്കെയാണെങ്കിൽ വരുന്ന ആപ്പിളുകളിൽ കുറച്ചൊക്കെ ചതഞ്ഞതും പുഴുക്കുത്തേറ്റതുമൊക്കെ കാണും. എന്നാലിപ്പോ വരുന്നതെല്ലാം ഒന്നാന്തരമാണ്. ഒരാപ്പിളിന് അമ്പത് രൂപ വരും. അതെങ്ങനെയെടുത്ത് കൊടുക്കാനാ...?"

കൈയ്യിലെ പ്ലാസ്റ്റിക് കൂടയ്ക്ക് പെട്ടെന്ന് കനമേറിയത് പോലെ. അതോ  നെഞ്ചിനകത്താണോ കനം തോന്നുന്നത്?

Thursday 7 September 2017

കഥാബീജം

വണ്ടി ഷൊർണ്ണൂരെത്തിയപ്പോഴേക്കും നാട്ടിലേക്കുള്ള  കണക്ഷൻ എക്സ്പ്രസ്സ് പോയിരുന്നു. ഇനിയുള്ള പാസഞ്ചറിന് ഒരു മണിക്കൂർ കൂടിയുണ്ട്. കൗണ്ടറിൽ ചെന്ന്  ടിക്കറ്റ് എടുത്തു. പ്ലാറ്റ്ഫോമിൽ ലഭിക്കുന്ന ടീ-ബാഗ് ചായ അത്ര പഥ്യമല്ലാത്തതിനാൽ പതുക്കെ സ്റ്റേഷന് പുറത്തേക്ക് നടന്നു.

നേരം മുഴുവനായി പുലർന്നിട്ടില്ല.  രാത്രിമഴയുടെ ഈർപ്പം പിരിയാൻ മടിച്ച് അവിടെ തന്നെ ചുറ്റിപ്പറ്റി നിൽപ്പുണ്ട്. ഉറക്കച്ചടവോടെ വണ്ടിയിറങ്ങി പോകുന്നവരേയും നവോന്മേഷത്തോടെ യാത്രക്കൊരുങ്ങി വന്നവരേയും കൊണ്ട് സ്റ്റേഷന്‍ പരിസരം നിറഞ്ഞിരുന്നു. ചായക്കടയുടെ ഇറയത്ത്‌ നിന്ന് ഒരു സ്ട്രോങ്ങ് ചായ മൊത്തിക്കൊണ്ട്  കാഴ്ചകളെല്ലാം കണ്ട് നില്‍ക്കുമ്പോഴാണ്‌ ഒരു കഥയെഴുതാനുള്ള പുതി മനസ്സില്‍ കയറിപ്പറ്റിയത്. തുടക്കത്തിൽ കണ്ടില്ലെന്ന് നടിച്ചെങ്കിലും  പതുക്കെപ്പതുക്കെ അതങ്ങ് വളർന്ന് അടക്കാനൊക്കാത്ത അത്രയും വലുതായെന്ന് പറഞ്ഞാല്‍ മതിയല്ലോ. എന്നാലോ, എത്ര തന്നെ പരിശ്രമിച്ചിട്ടും, പലപ്പോഴായി കരുതി വെച്ച 'അസംസ്കൃത വസ്തുക്കൾ' പിടി തന്നതേയില്ല. ഒടുവില്‍ കഥ എഴുതാനൊക്കാത്ത ദു:ഖം കഥകൾ വായിച്ചു തീര്‍ക്കാം എന്ന ഉദ്ദ്യേശത്തോടെ രണ്ടാമത്തെ പ്ലാട്ഫോമിലെ  മാതൃഭൂമി ബുക്സ്റ്റാള്‍ ലക്ഷ്യമാക്കി ഫുട്ടോവർ ബ്രിഡ്ജ്  ഇറങ്ങുമ്പോഴാണ് പടികൾക്ക്  താഴെ ആ മുത്തശ്ശിയെ കണ്ടത്. 

പ്രായം പത്തെൺപതെങ്കിലുമായി കാണും. കറുത്ത് മെല്ലിച്ച  ദേഹത്ത് വാരിച്ചുറ്റിയ മുഷിഞ്ഞ മുണ്ടും വേഷ്ടിയും. രണ്ട് കൈകളിലും എടുത്ത് പൊക്കാവുന്നതിലേറെ ഭാരവുമായി പടികൾ കയറാനുള്ള ശ്രമത്തിലാണ്. സിബ്ബ് പോയതിനാലാവണം കയറിട്ട് കെട്ടി വെച്ച ബാഗ്. കുത്തി നിറച്ച ബക്കറ്റിൽ നിന്നും തേഞ്ഞ് തീരാറായ റബ്ബർ ചെരിപ്പുകൾ തല പൊക്കി നിൽപ്പുണ്ട്. ബാഗ് തലയിലേറ്റി വെച്ച് താഴെ നിന്നും ബക്കറ്റ് എടുക്കാൻ ശ്രമിക്കുമ്പോഴേക്കും ബാലൻസ് തെറ്റി ബാഗ്‌ താഴെ പോകുന്നുണ്ട്. ഇത് തന്നെ ഒരുപാട് തവണ ആവർത്തിച്ചിട്ടും അവര്‍ പിന്നെയും ശ്രമിക്കുകയാണ്.

ഞാൻ അരികിലേക്ക് ചെന്നു.

"എവിടെ പോകാനാ? ഞാൻ എടുക്കാം"

മറുപടിക്ക് കാക്കാതെ രണ്ട് കൈകളിലായി ബാഗും ബക്കറ്റും എടുത്തു.

"ടിക്കെറ്റെടുത്തിടത്ത്ന്ന്  വണ്ടി ഇബ്ടെ വരൂന്നാ പറഞ്ഞെ. ഇപ്പൊ വിളിച്ചു പറയ്വാ, അഞ്ചാമത്തെലാ വര്വാന്ന്. എന്ത് പറയാനാ കുട്ട്യേ ആവതില്ലത്തോരെ ഇങ്ങനെ കഷ്ടപ്പെട്ത്താനക്കൊണ്ട്..."

നടുവിന് കൈ കൊടുത്ത് നിന്നു കൊണ്ട് അവര്‍ ദീർഘമായൊന്ന് നിശ്വസിച്ചു. ചുളിവുകളുടെ ധാരാളിത്തമുള്ള ഒട്ടിയ മുഖത്തേക്ക് അപ്പോഴാണ് ശരിക്കും നോക്കിയത്. കണ്ണുകളിലൊന്ന് അടഞ്ഞിരിക്കുന്നു.

"ആഹ്......വേണ്ട...രണ്ടും കൂടി കുട്ട്യെടുക്കണ്ടാ..."

പടികള്‍ കയറിത്തുടങ്ങിയ എന്നോട്  ബക്കറ്റ്  വാങ്ങാനായി കൈ നീട്ടിയെങ്കിലും കൊടുത്തില്ല.

"എന്താ....ആശുപത്രിക്കാ?"

നെഞ്ചോട് ചേർത്ത് പിടിച്ച മെഡിക്കൽ റിപ്പോർട്ട് നോക്കിയാണ് ഞാന്‍ ചോദിച്ചത്.

"ആ...കുട്ട്യേ... ഇനിക്കല്ല. ഇന്‍റെ  മൂപ്പർക്കാ. നടക്കാനാവാത്തോണ്ട്  മൂപ്പരെ ഉന്തുവണ്ടീല് അപ്പറത്തൂടെ കൊണ്ടോരുന്നുണ്ട്. ഇനിക്ക് ഉന്താൻ ആവതില്ലാത്തോണ്ട് സ്റ്റേഷൻ മാഷന്നെ ഒരാളെ എർപ്പാടാക്കി തന്നു...നല്ല മന്ശൻ"

ഓരോ പടിയിലും അല്പം നിന്ന്‌, കിതപ്പാറ്റി, വളരെ പതുക്കെയാണവര്‍ കയറുന്നത്. 

"രണ്ടാഴ്ച്ചായിട്ട് ഇവടെ സർക്കാരാശുത്രീലായിരുന്നു. വീട്ടിന്ന് കൊരച്ച് കൊരച്ച് ചോര തുപ്പ്യപ്പോ നിര്‍ബന്ധിച്ച്  കൊണ്ടോയതാ. കൊറേ നോക്കിട്ട് കൊറവൊന്നുണ്ടായില്ല. ഒടുക്കം അവടെ ഒന്നും ചെയ്യാനില്ലാന്ന് പറഞ്ഞ് പേര് വെട്ടി. തിരോന്തോരത്ത് വല്യോരാശുപത്രില്ലെ... ആറെസ്സെസ്സ്ന്നെന്തോ പറഞ്ഞിട്ട്?"

തിരിഞ്ഞു നോക്കുമ്പോൾ അവരെന്നെ നോക്കി നിൽക്കുകയാണ്.

"ആർ.സി.സി.യാണോ?"

"ആ അതന്നെ... അവടെ കൊണ്ടോയാ മാറുത്രേ. ഞാളെ പോലെ പാവപ്പെട്ടോർക്ക് അവടെ സൗജന്യാ പോലും. കുട്ടീടെ പ്രായം വരണ ഡോക്കിട്ടർ സാറാ ഒക്കെ ശര്യാക്കി തന്നെ. വണ്ടിക്ക് ടിക്കറ്റും മൂപ്പരന്നെ എട്ത്ത് തന്നു."

അവര്‍ കൈവരിയിൽ പിടിച്ച് നിന്ന് കിതക്കുകയാണ്. ഒരു നിമിഷം കണ്ണടച്ചു നിന്ന ശേഷം വീണ്ടും പതുക്കെ പടികൾ കയറി തുടങ്ങി.

മേൽപ്പാലത്തിന് മുകളിലെത്തിയപ്പോഴേക്കും പഴുത്ത് പാകമായി നിന്നിരുന്ന മഴ പൊട്ടി വീണു.

"ഓഹ്....പണ്ടാരം മഴ.. "

അവർ തലയില്‍ കൈ വെച്ച് പ്രാകി.

''മഴ നല്ലതല്ലേ മുത്തശ്ശീ?"

ചോദിച്ചു കഴിഞ്ഞപ്പോൾ വേണ്ടിയിരുന്നില്ലെന്ന് തോന്നി. മഴയോടുള്ള അന്ധമായ പ്രണയം കൊണ്ട് മറ്റൊന്നും ആലോചിക്കാതെ ചോദിച്ചു പോയതാണ്.

"നല്ലതന്യാ കുട്ട്യേ...അടച്ചൊറപ്പുള്ള വീടും കുടീണ്ടേല്ല് മഴ നല്ലതന്യാ. കുട്ടിക്കറിയോ ഞങ്ങടെ പെര മേയാണ്ട് ഇതിപ്പോ മൂന്നാമത്തെ മഴക്കാലാ. ഒന്ന് മേയണേല് ഉറുപ്യ അയ്യായിരാ ചോയ്ക്കണേ. എവിടെന്നെട്ത്ത് കൊട്ക്കാനാ! ആഹ്... ഇത്തവണ ആശുപത്രിലായോണ്ട് ഇങ്ങനങ്ങ് കയിഞ്ഞു പോവും. അടുത്ത മഴയ്ക്ക് എന്താവുന്ന് ആര് കണ്ട്..."

ഒറ്റ കണ്ണിൽ നിന്നും ഉരുണ്ടിറങ്ങിയ കണ്ണീർത്തുള്ളി  മുഖത്തെ ചുളിവുകളിലെവിടെയോ മറഞ്ഞു.

അവരുടെ പുര പത്ത് തവണയെങ്കിലും മേയാൻ മാത്രം മൂല്യമുള്ള മൊബൈൽ കീശയിൽ കിടന്ന് വിറക്കുന്നു. എടുത്ത് നോക്കിയപ്പോൾ, അംബാനിയുടെ ഔദാര്യം തുടരണമെന്നുണ്ടെങ്കിൽ റീച്ചാർജ് ചെയ്യണമെന്ന അറിയിപ്പാണ്.

മുത്തശ്ശി ധൃതിയില്‍ പടികളിറങ്ങിച്ചെന്നത്  പ്ലാറ്റ്ഫോമിലെ സിമൻറ് ബെഞ്ചിനരികിലേക്കാണ്. അതിൽ  മുത്തശ്ശൻ ചുരുണ്ട് കിടക്കുന്നു. ഞാന്‍  ബാഗും ബക്കറ്റും നിലത്തിറക്കി.

സെക്ഷൻ 80G പ്രകാരം ഇൻകം ടാക്സ് കിഴിവ് ലഭിക്കുന്ന വിധത്തിൽ, റസീറ്റ് കിട്ടുന്ന സംഭാവനകൾ മാത്രമേ ഈയിടെയായി ചെയ്യാറുള്ളു. എന്നാലും പഴ്സിൽ നിന്നും അഞ്ഞൂറ് രൂപ നോട്ടെടുത്ത് മുത്തശ്ശിയുടെ കൈയില്‍ തിരുകി കൊടുക്കാതിരിക്കാനായില്ല.

"ഇതൊന്നും വേണ്ട കുട്ട്യേ. ഇപ്പോ തന്നെ വല്യ ഉപകാരാ കുട്ടി ചെയ്തന്നെ "

അവർ നോട്ട്  എനിക്ക് നീട്ടി.

''സാരല്ലാ... ആശുപത്രീല് പോക്വല്ലേ.. വെച്ചോളു."

ഞാൻ പുറകോട്ട് മാറി.

"ഡോക്ടർ സാറേം സ്റ്റേഷൻ മാഷേം കുട്ടീനേം പോലുള്ളോരൊക്കെ ഉള്ളിടത്തോളം ഇബ്ടെ കലികാലൊന്നും വന്നിട്ടില്ല...ഇനിക്കുറപ്പാ..." 

ചുളിഞ്ഞുണങ്ങിയ വിരലുകൾ ചേർത്ത് പിടിച്ച് തൊഴുത് നിൽക്കുന്ന അവരുടെ നിറഞ്ഞ് പെയ്യുന്ന ഒറ്റക്കണ്ണിലേക്ക് നോക്കാനാകാതെ ഞാൻ തിരിഞ്ഞു നടന്നു. ആ കണ്ണീര്‍പ്പെയ്ത്തിൽ ഉള്ളിലൊരു കഥാബീജത്തിന് മുള പൊട്ടുന്നത് ഞാനറിഞ്ഞു.

Saturday 19 August 2017

ഒരു ക്രൈം സ്റ്റോറി

ബസ് സ്റ്റാൻഡിൽ വെച്ചാണ് അയാളെ ഞാൻ ആദ്യം കണ്ടത്. സ്റ്റാൻഡിന് പുറത്തേക്ക് നീളുന്ന ചെമ്മൺപാതയിൽ ചാറ്റൽ മഴ നനഞ്ഞ് നടക്കുമ്പോഴാണ് സ്റ്റാൻഡിലെ തിരക്കിലെവിടെയോ മുങ്ങിപ്പോയ അയാളെ പിന്നീട് കാണുന്നത്. കാൽപ്പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ പുറകിൽ അയാളുണ്ട്. അയാൾ എന്നെ തന്നെ നോക്കുകയായിരുന്നുവെന്ന് തീർച്ചയാണ്. ഞാൻ നോക്കിയത് കണ്ടിട്ടാവണം അയാളുടെ നോട്ടം കൈയ്യിലെ മൊബൈലിലേക്കായി.

നഗരഹൃദയമായിരുന്നിട്ടും സമയം അത്രയൊന്നും 'അസമയം' ആയിട്ടില്ലെങ്കിലും അവിടവിടെ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളും ചാറ്റൽ മഴയിൽ നിന്നും രക്ഷ നേടാനായി അതിനടിയിൽ ചുരുണ്ടുകൂടിയ തെരുവ് പട്ടികളുമൊഴികെ അവിടം എതാണ്ട് പൂർണ്ണമായും തന്നെ വിജനമായിരുന്നു.
സ്റ്റാൻഡിലെ ഹൈമാസ്റ്റ് ലൈറ്റിൽ നിന്നും വരുന്ന വെട്ടത്തിനപ്പുറം ഇരുട്ട് കനത്ത് പെയ്യുകയാണ്.

അയാൾ കടന്ന് പോകട്ടെ എന്ന് കരുതി ഞാൻ നടത്തത്തിന്റെ വേഗത അൽപം കുറച്ചു. പക്ഷെ പ്രതീക്ഷിച്ച പോലെ അടുത്തടുത്ത് വരുന്ന കാലൊച്ച കേൾക്കാനായില്ല. അയാളും വേഗത കുറച്ച് കാണണം. ഒന്ന് രണ്ട് തവണ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ ഷൂ ലേസ് കെട്ടാനെന്ന വ്യാജേന ഞാൻ മുന്നോട്ട് കുനിഞ്ഞു നിന്നു. എന്നെ തറപ്പിച്ച് നോക്കിക്കൊണ്ട് കടന്ന് പോയ അയാൾ മുന്നിലെ ഇരുട്ടിൽ മറഞ്ഞു.

ഇടക്കിടെ തെളിയുന്ന മൊബൈൽ സ്ക്രീനിന്റെ വെട്ടം നോക്കിയാണ് അയാളിലേക്കുള്ള ദൂരം ഞാൻ നിജപ്പെടുത്തിയത്. ഒറ്റത്തള്ളിൽ തന്നെ അയാൾ മറിഞ്ഞു പോയിരുന്നു. വീഴുന്നതിന് മുമ്പായി അയാളുടെ മൊബൈലും പാന്റിന്റെ കീശയിലുണ്ടായിരുന്ന തടിച്ച പഴ്സും ഇരുട്ടിലേക്ക് ഓടിയകലുന്ന എന്റെ കൈകളിലായി കഴിഞ്ഞിരുന്നു.

Sunday 6 August 2017

ഗോസ് ഓൺ കൺട്രി

ഉത്തരേന്ത്യയിലെ ജോലി സ്ഥലത്ത് നിന്നും നാട്ടിലേക്കുള്ള യാത്രയിലായിരുന്നു അയാൾ. ഉറക്കമുണർന്നപ്പോൾ ട്രെയിൻ ഏതോ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്. നേരം മുഴുവനായും പുലർന്നിട്ടില്ല. ആ സ്റ്റേഷൻ ഏതാണെന്ന് അറിയില്ലെങ്കിലും അവിടെ ഒരു അരമണിക്കൂറോളം ഹാൾട്ട് ഉണ്ടെന്ന് അടുത്തിരുന്നയാൾ പറഞ്ഞു. തലേന്ന് ഏറെ വൈകിയാണ് ലീവ് സാങ്ഷനായത്. അതിനാൽ ഭക്ഷണം കഴിക്കാനൊന്നും നിൽക്കാതെ ആദ്യം കിട്ടിയ വണ്ടിക്ക് കയറിപ്പോരേണ്ടി വന്നു. നന്നായി വിശക്കുന്നുണ്ട്. ബാത്ത്റൂമിൽ കയറി പല്ലു തേച്ചെന്നു വരുത്തി അയാൾ പുറത്തേക്കിറങ്ങി. പ്ലാറ്റ്ഫോമിന്റെ അറ്റത്തായി ഒരു കട കാണാനുണ്ട്. അയാൾ അങ്ങോട്ട് നടന്നു.

തൂവെള്ള കുർത്തയും പൈജാമയും ധരിച്ച ഒരാൾ കടയുടെ മുന്നിൽ നിന്ന് ആളുകളെ സ്വീകരിക്കുന്നുണ്ട്. വെളുത്ത നെറ്റിയിൽ നീട്ടി വരച്ച ഗോപിക്കുറിയുമായി  ഹിന്ദി സിനിമകളിലും സീരിയലുകളിലുമൊക്കെ കാണാറുള്ള പുരോഹിതനെ ഓർമ്മപ്പെടുത്തുന്ന അയാൾ കടയുടമയാവാനേ തരമുള്ളു. നേരം വെളുത്തില്ലെങ്കിലും കടയിൽ സാമാന്യം നല്ല തിരക്കുണ്ട്. ധൃതി വെച്ച് കഴിച്ച് പുറത്തിറങ്ങിയ അയാൾ ഒരു സിഗരറ്റ് കത്തിച്ച് ചുറ്റും കണ്ണോടിച്ചു. കടയുടെ മുന്നിൽ തൂക്കിയിട്ട റാന്തലിന്റെ വെട്ടത്തിനപ്പുറം പ്ലാറ്റ്ഫോമപ്പോഴും ഇരുട്ടിലാണ്. ചുണ്ടിലെരിയുന്ന സിഗരറ്റുമായി അയാളാ ഇരുട്ടിലൂടെ നടന്നു.  പാതിയെരിഞ്ഞ സിഗരറ്റ് താഴെയിട്ട് ഷൂസ് കൊണ്ട് ഞെരിച്ച്  അയാൾ അനങ്ങിത്തുടങ്ങിയ വണ്ടിയിലേക്ക് വലിഞ്ഞ് കയറി.  ഉരുളുന്ന വണ്ടിയുടെ വാതിൽക്കൽ നിന്നാണ്  അയാളാ കാഴ്ച്ച കാണുന്നത്.

ഭക്ഷണശാലയുടെ ചുവരിനോടു ചേർന്ന് തറയിൽ ചുരുണ്ടു കൂടിക്കിടക്കുന്ന ഒരു മനുഷ്യൻ. അയാൾ ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്ന്  എല്ലും തോലുമായിരിക്കുന്ന കോലം വിളിച്ച് പറയുന്നുണ്ട്. അത്രയും നേരം അവിടെ ചുറ്റിത്തിരിഞ്ഞിട്ടും അങ്ങനെയൊരാൾ കണ്ണിൽപ്പെടാഞ്ഞതിൽ വിഷമിച്ചു നിൽക്കുമ്പോഴാണ്  ശുഭ്രവസ്ത്രധാരിയായ കടയുടമ കൈയ്യിൽ ഒരു താലം നിറയെ ഭക്ഷണവുമായി അയാൾക്ക് നേരെ നടന്നു പോകുന്നത് കണ്ടത്. അയാൾക്കു വല്ലാത്ത ആശ്വാസം തോന്നി. ഏതൊരു നിരീശ്വരവാദിയുംയും ഈശ്വരനുണ്ടെന്ന് വിശ്വസിച്ചു പോകുന്ന ഇത്തരം ചില സന്ദർഭങ്ങളുണ്ടാവും. എന്നാൽ അയാൾ നോക്കി നിൽക്കെ, നിലത്തു കിടക്കുന്നവന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ കടയുടമ മുന്നോട്ട് നടന്നു. പ്ലാറ്റഫോമിന്റെ അറ്റത്തെ മരച്ചുവട്ടിൽ അയവെട്ടി കിടക്കുന്ന പശുവിനു മുന്നിൽ ആ പാത്രം വെച്ച് അയാൾ കൈ കൂപ്പി നിന്നു.




Thursday 3 August 2017

മരീചിക


"ദാസാ.....ഞാന്‍  നാട്ടിലൊരു വീട് വെക്കാമ്പോവ്വാടോ..ആ പുഴയോരത്തെ വസ്തൂല്.."

"നന്നായി ബാലെട്ടാ..നല്ല കാര്യം..ഇപ്പഴെലും തോന്നീലോ..........പക്ഷെ ബാലേട്ടാ, ചേച്ചീം കുട്ട്യോളും..ഓര് സമ്മതിച്ചോ??"

"ഓര്ടെ സമ്മതം ഇനിയിനിക്ക്  വേണ്ടടോ. ഓര്‍ക്കായി  ഹോമിച്ചതാ കഴിഞ്ഞ പത്തു മുപ്പതു കൊല്ലത്തെ ഇന്‍റെ  ജീവിതോം  സ്വപ്നങ്ങളും.ഇനി ഞാന് ഇനിക്ക് വേണ്ടി ജീവിക്കാന്‍  പോവ്വാ..ഞാനായിട്ട്. പിന്നെ നെന്നെ കണ്ടോണ്ടാടോ ഞാനിതൊക്കെ  സ്വപ്നം കാണുന്നെ. വീടിന്‍റെ  പണി തീരും വരെയെങ്കിലും ഇനിക്കിവിടെ നിന്നെ പറ്റൂ. നീയന്നെ  വേണം എല്ലാം നോക്കി നടത്താന്‍"

"ഞാനുണ്ടാവും ബാലേട്ടാ. ഇങ്ങളൊന്നോണ്ടും ബേജാറാവണ്ട..."

പിന്നീടെല്ലാം കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു. ദാസന്‍  ഏര്‍പ്പാടാക്കിയ എഞ്ചിനീയര്  ഇമെയില്‍  ചെയ്ത് കൊടുത്ത  രണ്ടു മൂന്നു പ്ലാനുകളില്‍ നിന്ന്‌ പുഴയിലേക്ക് ജനലുകള്‍ തുറക്കുന്ന ബെഡ്രൂം ഉള്ളത് അയാള്‍ തിരഞ്ഞെടുത്തു. സത്യത്തിൽ അത്  മാത്രമായിരുന്നു അയാളുടെ ഡിമാന്റ്റ്.
വിരസമായി ഇഴഞ്ഞു നീങ്ങിയിരുന്ന അയാളുടെ പകലുകൾക്ക് പുതിയൊരു ലക്ഷ്യം വന്നു. പുഴയെ കണി കണ്ടുണരുന്ന പുലരികൾ സ്വപ്നം കണ്ട് രാത്രികളില്‍ അയാള്‍ നന്നായുറങ്ങി.

വീടു പണിയുടെ ഓരോ  ഘട്ടവും  ദാസൻ വാറ്റ്സാപ്പിൽ ഷെയർ  ചെയ്ത  ഫോട്ടോകളിലൂടെ അയാളാസ്വദിച്ചു.
"ബാലേട്ടാ... നാളെ തേപ്പു തുടങ്ങാട്ടോ..."
"ഡാ... കാശു  വല്ലോം ഇടണോ ഞാൻ ?"
"ഇപ്പൊ ഒന്നും വേണ്ട...വേണ്ടപ്പോ ഞാനറിയിക്കാം. പിന്നെ പറ്റ്വെങ്കി ഇങ്ങള്   കുറച്ചു പൂഴി ഇങ്ങോട്ട് കയറ്റി അയച്ചോ. അവ്ടെ അതെമ്പാടൂണ്ടല്ലോ.   ഇവ്ടെ ഇപ്പൊ അതാ കിട്ടാനില്ലാതെ." 

"ആണോ... പ്രശ്നാവ്വോ ?? " 

"ഏയ്..ഞാന്‍ തമാശ പറഞ്ഞതാ. നമ്മുക്കെന്താ  പ്രശ്നം. പുഴയല്ലേ മുന്നിൽ. ഒന്നിറങ്ങി വാരണ്ട പണിയേള്ളൂ."

"ഓ.. ഞാനൊന്ന് പേടിച്ചു. ഡോ..നീയില്ലേൽ ഇതൊരു സ്വപ്നം മാത്രായി  ശേഷിച്ചേനെ. നെനക്കറിയോ...ഒടുക്കം ഞാന്‍ നാട്ടിൽ വന്നു പോയിട്ടിപ്പോ  വർഷം എട്ടു കഴിഞ്ഞു. അന്ന് തൊട്ട് ഞാൻ  കൊണ്ട് നടക്കണ  സ്വപ്നാത്..."

അയാളുടെ ശബ്ധമിടറിപ്പോയി.

"എന്താ ബാലേട്ടാ ഇത്.. ഒക്കെ  ശെര്യായില്ലേ ഇപ്പൊ"

ഫ്ലൈറ്റ് വൈകിയത് കാരണം അയാളെത്തിയപ്പോഴേക്കും  സന്ധ്യയായി . ഗൃഹപ്രവേശത്തിനു പ്രത്യേക ചടങ്ങും ക്ഷണവുമൊന്നും വേണ്ടെന്ന് അയാളുടെ തീരുമാനമായിരുന്നു. രാത്രി ദാസന്‍റെ  വീട്ടിൽ നിന്നും അത്താഴം കഴിച്ച്  അയാൾ പുതിയ വീട്ടിലേക്കു പോയി. പുഴയെ കണി കണ്ടുണരുന്ന പുലരി സ്വപ്നം കണ്ടുറങ്ങാനായി.
രാവിലെ കർട്ടൻ നീക്കി  ജനലിലൂടെ നോക്കിയ അയാൾക്ക് തന്‍റെ  കണ്ണുകളെ വിശ്വസിക്കാനായില്ല.

                                                          *****************************
രംഗം: നാലും കൂടിയ മുക്കിലെ ചായക്കട
വറ്റി വരണ്ട പുഴയുടെ മണൽപ്പരപ്പിലൂടെ പെട്ടിയും തൂക്കി നടന്നു പോകുന്ന അയാളെ കണ്ടുവെന്ന് ഒരാൾ പറഞ്ഞു.
പുതിയ വീടിന്‍റെ  ഗേറ്റിൽ  തൂക്കിയ  "വീട് വില്പ്പനക്ക്" എന്ന ബോർഡ് കണ്ടുവെന്ന് മറ്റൊരാളും  സാക്ഷ്യപ്പെടുത്തി.
"ഇതീ  ഗൾഫുകാരുടെ സ്ഥിരം പരിപാടിയാ. നല്ലൊരു  സ്ഥലം നോക്കി വീട് വെക്കും. പണി കഴിഞ്ഞാ പിറ്റേന്ന് തന്നെ വിക്ക്വേം  ചെയ്യും. ലാഭം എത്ര്യാന്ന്  വെച്ചിട്ടാ!!"  

ഈ  പൊതു പ്രസ്ഥാവനയോടെ രംഗം അവസാനിക്കുന്നു.


Saturday 15 July 2017

ഡിഫറന്റ്ലി ഏബ്ൾഡ്

ഷൊർണ്ണൂരിൽ ഇറങ്ങിയപ്പോൾ തന്നെ എതിർവശത്തെ പ്ലാറ്റ്ഫോമിൽ സയാമീസ് ഇരട്ടകളായ  അമൃത-രാജ്യറാണിമാരെ കണ്ടത് കൊണ്ടാണ് ടിക്കറ്റ് കൗണ്ടറിലേക്ക് ഓടിയത്. യശ്വന്ത്പൂർ-കണ്ണൂരുകാരൻ സ്ഥിരം വൈകിയോട്ടക്കാരനായതിനാൽ മിക്കവാറും എഴിന്‍റെ  പാസഞ്ചറേ കിട്ടാറുള്ളു. അതാവുമ്പോൾ സാവധാനത്തിൽ പോയി ടിക്കറ്റെടുത്ത് ഒരു ചായയും കുടിച്ച് സോഷ്യൽ മീഡിയ ഇടങ്ങളിലൊക്കെ രണ്ട് റൗണ്ടടിച്ച് വന്നാലും സമയം ബാക്കിയാവും. ഇന്നേതായാലും അത് വേണ്ടി വന്നില്ല.
ചെറുകരക്കുള്ള എക്സ്പ്രസ്സ് ടിക്കറ്റുമായി ഓടിക്കിതച്ചെത്തുമ്പോൾ, ട്രെയിൻ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ നിൽക്കുന്നു എന്ന് അനൗൺസ് ചെയ്തതേയുള്ളു. അപ്പോൾ പുറപ്പെടാനിനിയും പത്ത് മിനിട്ടുണ്ട്.
ജനറൽ കമ്പാർട്ടമെന്റുകളിൽ കാല് കുത്താനിടയില്ല. മാത്രമല്ല, ഇനിയും കയറാനുള്ളവർ ''നീ കേറ്...നീ കേറ്.." എന്ന ഭാവത്തിൽ പ്ലാറ്റ്ഫോമിൽ വാതിലിനടുത്തായി  നിൽക്കുന്നുണ്ട്. ട്രെയിൻ പുറപ്പെട്ട് എറ്റവുമൊടുവിൽ ചാടിക്കയറുന്ന 'ധീരന്' വാതിൽക്കൽ സ്ഥാനമുറപ്പിക്കാം.
തിരക്കിൽ ഞെങ്ങി ഞെരുങ്ങാൻ താൽപര്യമില്ലാത്തതിനാലും രക്തത്തിൽ ധൈര്യത്തിന്‍റെ  അളവ് ജന്മനാ കുറവായതിനാലും ഒന്ന് ചുറ്റി നടന്ന് നോക്കാൻ തീരുമാനിച്ചു. ഒന്നും പറ്റിയില്ലെങ്കിൽ സ്ലീപ്പറിൽ കയറാം. രണ്ട് സ്റ്റോപ്പിന്‍റെ  കാര്യമല്ലേയുള്ളു; പിടിച്ചാൽ ഫൈനടക്കാമെന്നൊക്കെ കണക്ക് കൂട്ടി നടക്കുമ്പോഴാണ് ലേഡീസിനും ഗാർഡ് റൂമിനുമിടയിൽ 'ഡിഫറന്റ്ലി ഏബ്ൾഡ്' എന്നെഴുതിയ കുട്ടി കോച്ച് ശ്രദ്ധയിൽ പെട്ടത്. രണ്ടും കൽപ്പിച്ച് കയറി. അകത്ത് ആകെയുള്ള രണ്ട് സീറ്റുകളും കാലിയാണ്. ഇനി അഥവാ ആരെങ്കിലും വന്നാൽ ഒഴിഞ്ഞ് കൊടുക്കാം. ബസിലൊക്കെ അതാണല്ലോ പതിവ്. ഞാൻ കയറിയത് കണ്ടാവണം പുറത്ത് പരുങ്ങി നിന്ന മൂന്ന് നാല് 'അയോഗ്യർ' കൂടെ കയറി. ഹെഡ്സെറ്റ് ചെവിയിൽ തിരുകി സീറ്റിലേക്ക് ചാഞ്ഞിരുന്നു. 

അഞ്ച് മിനിറ്റായി കാണില്ല കോച്ചിലേക്ക് ഒരു റെയിൽവേ പോലീസുകാരൻ കയറി വന്നു. അയാളെന്തോ ചോദിച്ചതും ഒപ്പമുണ്ടായിരുന്നവർ ഇറങ്ങിപ്പോയി. ചെവിയിൽ അലയടിക്കുന്ന സംഗീതത്തിരയിൽ ആ ചോദ്യം മുങ്ങിപ്പോയിരുന്നതിനാൽ മുഖത്തൊരു ചോദ്യചിഹ്നവുമായി ഇരിക്കുന്ന എന്നെയൊന്ന് സൂക്ഷിച്ച് നോക്കിയിട്ട് ആ പോലീസുകാരൻ ഇറങ്ങിപ്പോയി. ഹിയറിങ്ങ് ഏയ്ഡ് പോലെയുണ്ടെന്ന് ഭാര്യ കളിയാക്കാറുള്ള പുത്തൻ ബ്ലൂടൂത്ത് ഹെഡ്സെറ്റ് അപ്പോഴും ചെവിയിലിരുന്ന് നീല വെളിച്ചം മിന്നിച്ച് കൊണ്ടിരുന്നു.

Thursday 13 July 2017

ഗൂഗിള്‍ മാപ്പ്

വരാന്തയിലെ സോഫയില്‍, അച്ഛന്‍റെ വക പിറന്നാള്‍ സമ്മാനമായി കിട്ടിയ ഐപ്പാഡില്‍ ഫുട്ബോളും കളിച്ചു കിടക്കുമ്പോഴാണ് ഗേറ്റ് തുറന്ന്  അയാള്‍ അകത്തേക്ക് വന്നത്. ഏതാണ്ട് അവന്‍റെ മുത്തശ്ശനോളം പ്രായം തോന്നിക്കുന്ന ഒരു കൃശഗാത്രന്‍. തൂവെള്ള താടിയും മുടിയും. സോഡാ ഗ്ലാസ്‌ കണ്ണട. പിന്നെ തോളിലൊരു തുണി സഞ്ചിയും. ആകെപ്പാടെ ഒരു ടിപ്പിക്കല്‍ "ബുജി" ലുക്ക്.

"മോനെ...ഇതെവിടാന്നൊന്നു പറയാമോ??"

കയ്യിലെ കടലാസ് നീട്ടിക്കൊണ്ട്  ആ അപ്പൂപ്പന്‍ ചോദിച്ചു.

അതൊരു ക്ഷണക്കത്തായിരുന്നു."പ്രബോധിനി ലൈബ്രറി & റീഡിംഗ് റൂം" വായന ദിനത്തോടനുബന്ധിച്ച് നടത്തുന്ന  സെമിനാറിനുള്ള ക്ഷണം. ഊഹം തെറ്റിയില്ല ആളൊരു "ബുജി" തന്നെ. അവന്‍ മനസ്സില്‍ കരുതി.

"ഇവടെ ഹരിത നഗറില്‍ തന്നെയാണെന്നാ വിളിച്ചപ്പോ അവരു പറഞ്ഞെ. ഇപ്പൊ വിളിച്ചിട്ടാണെല്‍ അവരെയോട്ടു കിട്ടുന്നൂല്ല. ഇതിപ്പോ അഞ്ചാമത്തെ വീടാ ഞാന്‍ കയറുന്നെ. കഴിഞ്ഞ നാല് വീട്ടിലും പട്ടികള് മാത്രേള്ളു. പിന്നെ അവറ്റെടെ  ഭാഷ വശമില്ലാത്തോണ്ട് വഴി ചോദിക്കാന്‍ പറ്റിയില്ല."

വാര്‍ധക്യത്തിലും കൈമോശം വന്നിട്ടിലാത്ത നര്‍മ്മബോധമോര്‍ത്ത് അയാള്‍ ഊറി ചിരിക്കുന്നത് അവന്‍ ശ്രദ്ധിച്ചു.

എത്രയൊക്കെ തല പുകച്ചിട്ടും തന്‍റെ കോളനിയിലെ അങ്ങനൊരു ലൈബ്രറി അവനു പിടികിട്ടിയില്ല.പെട്ടെന്നാണ് അവന് കയ്യിലിരിക്കുന്ന കുന്ത്രാണ്ടത്തെ പറ്റി ബോധം വന്നത്‌.

"അപ്പൂപ്പാ ...ജസ്റ്റ്‌ എ മിനിട്"

വൈഫൈ കണക്ട് ചെയ്ത്  ഗൂഗിള്‍ മാപ്പ് തുറന്നു പരതാന്‍ തുടങ്ങിയ അവന്‍  മുന്നില്‍ തെളിഞ്ഞു വരുന്ന മാപ്പ് കണ്ട് വായും പൊളിച്ചിരുന്നു പോയി.

പുറകിലെ ഗേറ്റ് തുറന്നു അപ്പൂപ്പനെ ചൂണ്ടിക്കാട്ടുമ്പോള്‍, ഒഴിഞ്ഞ മൈതാനത്തിന് എതിര്‍വശത്തുള്ള പഴയ കെട്ടിടത്തിന്‍റെ മഞ്ഞ ബോര്‍ഡ്‌ അവന്‍ വ്യക്തമായി വായിച്ചു:

"പ്രബോധിനി ലൈബ്രറി & റീഡിംഗ് റൂം"

Tuesday 4 July 2017

അമ്മമനസ്സ്

ഞങ്ങൾ കയറുമ്പോൾ പോണ്ടിച്ചേരി എക്സ്പ്രസ്സ് യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷന്റെ മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്നും പുറപ്പെടാൻ അര മണിക്കൂർ കൂടെയുണ്ടായിരുന്നു. ഞങ്ങളുടെ സൈഡ്  സീറ്റിനരികെയുള്ള സീറ്റിൽ ഒരു മുത്തശ്ശനും മുത്തശ്ശിയുമാണ്. എന്തോ കാര്യമായ സംസാരത്തിൽ മുഴുകിയിരിക്കുന്ന അവർ ഞങ്ങൾ കയറിയത് അറിഞ്ഞത് പോലുമില്ലെന്ന് തോന്നി. തമിഴിലുള്ള സംസാരത്തിനിടയിൽ ഇടക്കിടെ മലയാളം വാക്കുകളും കടന്നു വരുന്നുണ്ട്. സീറ്റിൽ അവർക്കടുത്തായി അടച്ച് വെച്ച ബൈബിളും മീതെ ചുറ്റിയിട്ട ഒരു കൊന്തയും. ഇത്രക്ക് പ്രായമായിട്ടും എന്താണിത്ര സംസാരിക്കാൻ എന്നോർത്ത് കൊണ്ട് ഞാൻ മൊബൈലിൽ 4 ജി ഡാറ്റ ഓൺ ചെയ്തു. ഒളികണ്ണിട്ടു നോക്കുമ്പോൾ അവളും മൊബൈലിലെന്തോ നോക്കുകയാണ്. കാരണം മറന്ന് പോയതിനാൽ തീർക്കാനൊക്കാത്ത സൗന്ദര്യ പിണക്കത്തിലായിരുന്നു ഞങ്ങൾ.

അൽപ നേരം കഴിഞ്ഞ് കാണും. മൊബൈലും ചാർജറുമായി വന്ന മുത്തശ്ശൻ ഞങ്ങളുടെ  സീറ്റിലെ പ്ലഗ് പോയന്റിൽ കുത്തി നോക്കി നിരാശനായി എന്തോ പിറുറുത്ത് കൊണ്ട് അടുത്ത സീറ്റിലേക്ക് നടന്നു. അപ്പോൾ മുതൽ മുത്തശ്ശി അസ്വസ്ഥയാണ്. സീറ്റിന്റെ അറ്റത്തേക്ക് നീങ്ങിയിരുന്ന് കഴുത്തെത്തിച്ച് നോക്കുന്ന അവരുടെ മുഖത്തെ പരിഭ്രമം കണ്ടാണ് ഞാൻ എണീറ്റ് പോയി നോക്കിയത്. കമ്പാർട്ട്മെന്റിന്റെ മറ്റേ അറ്റത്തായി മുത്തശ്ശൻ ഇരിപ്പുണ്ട്. ഫോൺ ചാർജ്ജ് ചെയ്യാനായി കുത്തി വെച്ചിരിക്കുന്നു.

"മുത്തശ്ശൻ അവിടെ ഇരിക്കുന്നുണ്ട്. ചാർജ്ജ് ചെയ്തിട്ട് വരാന്ന് പറഞ്ഞു. കുഴപ്പൊന്നൂല്ല"

എന്‍റെ  വാക്കുകൾ അവരെ സമാധാനിപ്പിച്ചിരിക്കണം. എനിക്ക് ഭംഗിയുള്ള ഒരു പുഞ്ചിരി അവർ സമ്മാനിച്ചു.

ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. മൊബൈലിൽ നിന്നും കണ്ണുയർത്തിയപ്പോഴാണ്, സീറ്റിൽ പിടിച്ചു പിടിച്ചു പതുക്കെ നടക്കാൻ ശ്രമിക്കുന്ന മുത്തശ്ശിയെ കണ്ടത്. ഞാൻ അവളെ നോക്കി. എന്നെ രൂക്ഷമായി നോക്കിയതല്ലാതെ അവളൊന്നും പറഞ്ഞില്ല.

"അവിടെ ഇരുന്നോളു. അവൻ മുത്തശ്ശന്‍റെ  പോയി നോക്കിക്കോളും"

അവൾ മുത്തശ്ശിയെ സീറ്റിൽ ഇരിക്കാൻ സഹായിച്ചു കൊണ്ട് അവർക്കരികിലായി ഇരുന്നു. ഞാൻ വീണ്ടും മുത്തശ്ശനരികിലേക്ക് നടന്നു.
ഞാൻ ചെല്ലുമ്പോൾ അയാൾ ജനലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുകയാണ്. എന്തോ കാര്യമായ ചിന്തയിലാണ്. ഞാന്‍ മുത്തശ്ശനൊപ്പം  അവിടെയിരിക്കുന്ന കാര്യം അവളെ മൊബൈലില്‍ വിളിച്ചു പറഞ്ഞു. മുത്തശ്ശിക്ക് സമാധാനമായി കാണും.

 മുന്നിലായി ചെന്നിരുന്ന എന്നെ നോക്കി മുത്തശ്ശന്‍  പുഞ്ചിരിച്ചു. മലയാളിയാണെന്നറിഞ്ഞതോടെ സന്തോഷമായി. ഹോട്ടൽ ബിസിനസുമായി കുടുംബം പാലായിൽ നിന്നും സേലത്തേക്ക് കുടിയേറിയതും അവിടുത്തെ കോളേജ് പഠന കാലത്ത് മുത്തശ്ശിയെ പ്രണയിച്ച് വിവാഹം ചെയ്തതുമെല്ലാം പറയുമ്പോൾ ആ നരച്ച കണ്ണുകളിൽ ചെറുപ്പത്തിന്റെ തിളക്കം ഞാൻ കണ്ടു.

ഓമനിച്ച് വളർത്തിയ ഏക മകൻ വിവാഹ ശേഷം അവരിൽ നിന്നുമകലാൻ ശ്രമിച്ചിരുന്നു. അവൻ ആവശ്യപ്പെട്ടത് പോലെ ബിസിനസും സ്വത്തുമെല്ലാം അവന്റെ പേരിലാക്കി നൽകിയിരുന്നു. ഒടുക്കം തറവാട് വീടിനു മേലും അവൻ ആവശ്യമുന്നയിച്ചപ്പോൾ അയാൾക്കത് തള്ളിക്കളയേണ്ടി വന്നു. അതൊരു കാരണമാക്കി അവൻ അവരെ തനിച്ചാക്കി വേറെ താമസം തുടങ്ങി. ഭാര്യ എത്ര തന്നെ കാലു പിടിച്ചിട്ടും അവനെ തിരിച്ചു വിളിക്കാൻ അയാളുടെ അഭിമാനം അനുവദിച്ചില്ല.

പ്രായത്തോടൊപ്പം അസുഖങ്ങളും ഏറിയപ്പോൾ ഒറ്റക്കുള്ള താമസം വയ്യാതായി. ഹോം നേഴ്സിനായുള്ള അന്വേഷണത്തിനിടയിലാണ് അയാളുടെ ആത്മസുഹൃത്തും മകനും വന്നത്. ബാംഗ്ലൂരിൽ വൃദ്ധ ദമ്പതികൾക്കായി അവനും കൂട്ടുകാരും ചേർന്ന് നിർമ്മിക്കുന്ന വില്ലാ പ്രൊജക്ടിനെ പറ്റി പറഞ്ഞു. ആശുപത്രിയും പള്ളിയും പൂന്തോട്ടവും കൂടാതെ ശ്രുശ്രൂഷിക്കാൻ ആളുകളും. വീടും സ്ഥലവും വിറ്റാണ് വില്ല ബുക്ക് ചെയ്തത്. പക്ഷെ അവിടെ എത്തിയപ്പോഴാണ് ചതി പറ്റിയത് തിരിച്ചറിഞ്ഞത്. പുരുഷൻമാർക്കും സ്ത്രീകൾക്കുമായി കിലോമീറ്ററുകളുടെ അകലത്തിൽ വെവ്വേറെ കെട്ടിടങ്ങൾ. അതും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ. ഞായറാഴ്ച്ചകളിൽ കുർബാനക്കായി പോകുമ്പോൾ മാത്രമാണ് അവർക്ക് തമ്മിൽ കാണാനാകുന്നത്.

കഴിഞ്ഞാഴ്ച്ച വന്ന സുഹൃത്തിന്റെ കത്തിൽ നിന്നാണ് വീട് കൈക്കലാക്കാൻ മകൻ ഒരുക്കിയ കെണിയായിരുന്നു എല്ലാമെന്ന് അയാൾ മനസ്സിലാക്കിയത്. തകർന്ന് പോയെങ്കിലും ആ ദു:ഖമെല്ലാം ഇല്ലാതാക്കുന്ന ഒരു വാർത്ത കൂടി കത്തിലുണ്ടായിരുന്നു. അവർക്കൊരു കൊച്ചു മകൾ പിറന്നിരിക്കുന്നു. പിറ്റേന്ന് പള്ളിയിൽ വെച്ച് കണ്ട ഭാര്യയോട് അയാൾ ആ വാർത്ത മാത്രമേ പങ്കു വെച്ചുള്ളു. വരുന്ന ഞായറാഴ്ച്ച നടക്കുന്ന കുഞ്ഞിന്റെ മാമോദീസയിൽ പങ്കെടുക്കണമെന്ന് അവർ തീർത്ത് പറഞ്ഞു. ഇന്ന് ആശുപത്രിയിലേക്കുള്ളവരുടെ കൂട്ടത്തിൽ പുറത്തിറങ്ങിയതാണ് ഇരുവരും. അവിടുന്ന് കണ്ണ് വെട്ടിച്ച് ഒരുമിച്ചിറങ്ങി. അങ്ങനെയാണ് ട്രെയിൻ കയറിയത്.

ട്രെയിൻ ഏതോ സ്റ്റേഷനിൽ നിർത്തി. സീറ്റിലേക്ക് ആളുകൾ വന്നതോടെ ഞങ്ങളെണീറ്റു.

പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ അവരുടെ സീറ്റ് കാലിയാണ്. ഞാൻ താഴെയിറങ്ങി അവളുടെ മുമ്പിലായി ഇരുന്നു. അവളെന്നെ നോക്കി പുഞ്ചിരിച്ചു. ഒരു പിണക്കത്തിന്റെ കൂടെ ആയുസറ്റത് ഞാനറിഞ്ഞു.

"എന്നാലും മുത്തശ്ശനെ സമ്മതിക്കണം. ഈ പ്രായത്തിലും എന്തൊരു വാശിയാ. സമയം ഇല്ലാത്തത് കൊണ്ട് മകന് നേരിട്ട് വന്ന് കൂട്ടി കൊണ്ട് പോകാനായില്ല. വണ്ടി അയക്കാന്ന് പറഞ്ഞതാത്രെ. അവരേം കൂട്ടി ഒറ്റക്ക് ട്രെയിനിൽ പുറപ്പെട്ടു. പാവം മുത്തശ്ശി. പറയുമ്പോ കരഞ്ഞു പോയി. അല്ലേലും നിങ്ങൾ ആണുങ്ങൾടെ വാശി കാരണം കരയാനെ ഞങ്ങൾക്ക് നേരം കാണു. "' 

അടുത്ത പിണക്കത്തിന് അരങ്ങൊരുങ്ങി തുടങ്ങുമ്പോൾ മക്കളുടെ എത്ര വലിയ തെറ്റുകളും ഒളിപ്പിക്കുവാനാകുന്ന അമ്മ മനസ്സിന്‍റെ  ആഴമോർത്ത് അദ്ഭുതപ്പെടുകയായിരുന്നു ഞാൻ.

Friday 12 May 2017

ഓർമ്മ

"വയസ്സിപ്പോ എത്രായിക്കാണും മൂപ്പര്‍ക്ക് ?"

ഗാന്ധിജിയുടെയും പേരറിയാത്ത ഏതോ സന്യാസിയുടെയും ചില്ലിട്ട പടങ്ങള്‍ക്ക് കീഴെ,  കറങ്ങുന്ന കസേരയിലിരുന്നു കൊണ്ട് കട്ടിമീശക്കാരന്‍ ചോദിച്ചു. അയാളുടെ ശബ്ദം കുട്ടികളുടെത് പോലെ മൃദുലമായിരുന്നു.

"എണ്‍പത്...അല്ലല്ല എഴുപത്തെട്ട്....ല്ലേ...."

മേശക്കെതിർവശത്തായി  കസേരയിലിരിക്കുന്ന മധ്യവയസ്ക്കന്‍ അടുത്തിരിക്കുന്ന ഭാര്യയെ നോക്കി. മറുപടിയായി, മൊബൈലില്‍ പൂഴ്ത്തി വെച്ചിരിക്കുന്ന കണ്ണുകളുയര്‍ത്താതെ തന്നെ അവരൊന്നു മൂളി.

"അല്ല മാഷേ...ഇങ്ങള് പിരിഞ്ഞില്ല്യാന്നുണ്ടോ?"

തിളങ്ങുന്ന കഷണ്ടിയുടെ അതിരുകളിൽ ഫോറിൻ ഡൈയുടെ മിനുമിനുപ്പോടെ തിങ്ങി നില്‍ക്കുന്ന കറുത്ത മുടിയിലേക്ക് നോക്കിയാണ് കട്ടിമീശക്കാരനത് ചോദിച്ചത്.

"ഉവ്വ്....ഞാന്‍ കഴിഞ്ഞാണ്ടില് പിരിഞ്ഞു. പക്ഷെ പറഞ്ഞിട്ടെന്താ കുട്ട്യോളൊക്കെ പൊറത്തല്ലേ...അവര്ടട്ത്തേക്കൊന്നു പോവാന്ന് വെച്ചാ നടക്കുന്നില്ലാ.... എനിക്കെളെത് നാല് പെണ്ണുണ്ട്...തറവാട് വീട് ഇമ്മക്ക് കിട്ട്യോണ്ട് അച്ഛനെ നോക്കണ്ട ബാദ്ധ്യത ഇന്‍റെ മാത്രാന്നാ അവറ്റോടെ ഭാവം. ആയിക്കോട്ടെ ഞാനായിട്ട് ഒന്നിന്‍റെo കാല് പിടിക്കാന്‍ പോവില്ലാ..."

 മധ്യവയസ്ക്കന്‍റെ വെളുത്ത മുഖം ചുവന്നു തുടുത്തിരുന്നു.

"ഇത്തവണ എങ്ങോട്ടാ... അമേരിക്കക്കാരന്‍റടുക്കലെക്കാ?? മൂപ്പര് കഴിഞ്ഞ വരവിന് ഇവടെ വന്ന് കാര്യങ്ങളൊക്കെ അന്വേഷിച്ചിരുന്നു."

ഒരു കള്ളച്ചിരിയിടെയാണ് കട്ടിമീശക്കാരനത് പറഞ്ഞത്.

"ഏയ്‌...ആസ്റ്റ്രേലിയക്കാ..എളയോനവിടല്ലേ...ഓന്‍റെ ഭാര്യ രണ്ടാമതും ഗര്‍ഭിണിയാ... പ്രസവോം അവിടുന്നാ. ഓക്ക് ഞാനില്ലാണ്ടെ പറ്റൂലാന്നു തീര്‍ത്തു പറഞ്ഞാ എന്താപ്പോ വഴി..."

4ജി ഡാറ്റ തീര്‍ന്നത് കാരണം  ഇന്‍റെര്‍നെറ്റിന്‍റെ സമാന്തര ലോകത്ത് നിന്നും പുറത്തിറങ്ങിയ  ഭാര്യ ചാടിക്കേറി പറഞ്ഞു.

"നൂറായുസ്സാ...ചെക്കനതാ വിളിക്കുന്നു...."

അവര്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.

"പ്രധാന പ്രശ്നം ഇതൊന്ന്വല്ല...വന്നു വന്ന് മൂപ്പര്‍ക്കിപ്പോ സ്ഥലകാല ബോധമെന്നൊന്നില്ല....ഇങ്ങക്കറിയാലോ  തറവാട് വീട് തട്ടീട്ടാ നമ്മള്‍ പുത്യേവീട് വെച്ചത്. ഇപ്പോഴത്തെ ഹാളിന്‍റെ ഒരറ്റത്തായിരുന്നു പണ്ട് അച്ഛന്‍റെ മുറി. അതിന്‍റെ മൂലക്കൊരു ഓവുണ്ടായിരുന്നു... രാത്രിലോക്കെ മൂപ്പരവിടെയാ പെടുത്തിരുന്നെ...എന്നാ ഇപ്പൊ അതിന്‍റെ  സ്ഥാനത്തായിട്ടാ ഇന്‍ഡോര്‍ ഗ്രാസൊക്കെ പിടിപ്പിച്ച് വെയിലും മഴേം കൊള്ളുന്ന രീതിയില്‍ കോര്‍ട്ട്യാര്‍ഡ്‌ സെറ്റ് ചെയ്തിരിക്കുന്നെ. ഇന്നലെ രാത്രില് ഞാന്‍ നോക്കുമ്പോണ്ട് മൂപ്പര് മുണ്ടൊക്കെ പൊക്കി അതിലിരുന്നു പെടുക്കുന്നു...ജീവന്‍ പോയീന്ന് പറഞ്ഞാ മതീലോ....കാശ് കൊറേ അതുമ്മല് ചെലവാക്കീട്ടിണ്ടേ...എന്താ ചെയ്യാ ഇങ്ങനെ ഒരോര്‍മ്മേം കഥേമില്ലാണ്ടായാ...!!"

പഴയതൊക്കെ നന്നായി ഓർക്കുന്നത് കൊണ്ടല്ലേ ഇങ്ങനൊക്കെ ചെയ്യുന്നേന്ന് തോന്നിയെങ്കിലും കട്ടിമീശക്കാരന്‍ അത് ചോദിച്ചില്ല.

"ഹോം നഴ്സിനെ  വെക്കാന്നു വെച്ചാ എത്തരക്കാരാ വരുന്നേന്നു അറിയില്ലല്ലോ... വീട്ടിലാണേല് വെലപിടിപ്പുള്ള സാധനങ്ങള്‍ എമ്പാടുണ്ട്. പിന്നേ നിങ്ങളെ പോലെ പേരും പ്രവൃത്തി പരിചയവുമുള്ള സ്ഥാപനമാവുമ്പോ ഞങ്ങക്കൊരു ധൈര്യമാ...ഇടയ്ക്കിടെ ഓടിപ്പിടച്ച് വരേണ്ടി വരൂല്ലല്ലോ..."

തന്‍റെ സ്ഥാപനത്തെ കുറിച്ചുള്ള നല്ല വാക്കുകള്‍ കേട്ട് ഹര്‍ഷപുളകിതനായ കട്ടിമീശക്കാരന്‍ ഒന്നിളകി നിവര്‍ന്നിരുന്നു.

അപ്പോള്‍ വരാന്തയിലെ  ബെഞ്ചില്‍ വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്ന വൃദ്ധന്‍റെ  ചുണ്ടിലൊരു പുഞ്ചിരിയുണ്ടായിരുന്നു.

അലക്കിത്തേച്ച ഷര്‍ട്ടുമിട്ട് പുറത്തെവിടെയോ പോകാനൊരുങ്ങുന്ന അച്ഛന്‍. അച്ഛനെ കണ്ടതും വാശി പിടിച്ചു കരയുന്ന മകന്‍. അച്ഛന്‍ ഒക്കത്തെടുത്തതും മകന്‍ അച്ഛന്‍റെ മേല്‍ മൂത്രമൊഴിച്ചു. ഒടുക്കം മാറ്റിയിടാന്‍ വേറെ ഷര്‍ട്ടില്ലാതെ മൂത്രത്തിന്‍റെ നനവുള്ള  ഷര്‍ട്ടുമിട്ട് പടിയിറങ്ങിപ്പോകുന്ന അച്ഛന്‍റെ ചുണ്ടിലും ഒരു പുഞ്ചിരിയുണ്ടായിരുന്നു.








Sunday 30 April 2017

കമ്മൽ

"അള്ള്...നോക്കുമ്മാ ഇയ്യിക്കാക്ക കമ്മലിട്ട്ക്ക്ണ്......"
എതിർ സീറ്റിലിരിക്കുന്ന ഉമ്മക്കുട്ടി തന്‍റെ  അടുത്തിരിക്കുന്ന ഉമ്മയെ തോണ്ടി വിളിച്ചു.

തല മുഴുവനായും മറച്ച് താടിക്ക് കീഴെ പിൻ ചെയ്ത് വെച്ച മഫ്തയിലൂടെ കാണുന്ന കുഞ്ഞ് മുഖത്തിന് വല്ലാത്തൊരു ഓമനത്തം തോന്നി. അടുത്തിരിക്കുന്ന ഭാര്യയോട്  അത് പറയാനായി  തിരിഞ്ഞപ്പോഴാവണം ഉമ്മക്കുട്ടി എന്‍റെ  ഇടത് ചെവിയിലെ സ്റ്റഡ്‌ കണ്ടത്. ഏതായാലും "ചങ്ക് ബ്രോ ലുക്ക്" കിട്ടാൻ വേണ്ടി കാത് കുത്തുന്ന വേദനയും പിന്നെയത് 'പഴുത്ത' വേദനയും സഹിച്ച എനിക്കൽപം ക്ഷീണമായി. ഭാര്യയുടെ കൈമുട്ട് കൊണ്ടുള്ള പരിഹാസച്ചുവയുള്ള തട്ടും കൂടിയായപ്പോൾ പൂർത്തിയായി.
കൈയ്യിലെ സ്മാർട്ട് ഫോണിൽ ആകെ പൂണ്ടിരിക്കുന്ന ഉമ്മ  ഇടക്കൊന്ന് കരക്ക് കേറി എന്നെ നോക്കി ചിരിച്ച് തിരിച്ചിറങ്ങി പോയി. ഉമ്മക്കുട്ടിയപ്പോഴും മുൻനിരയിലെ പല്ലുകൾ ഒന്നു പോലുമില്ലാത്ത വായ പൊത്തി കുണുങ്ങി കുണുങ്ങി ചിരിക്കുകയായിരുന്നു.

"ഇന്‍റയ്ശ്വോ...കാത്ങ്ങനെ ഒയ്ച്ചിടാണ്ടെ അനക്കൊരു കമ്മലിടത്ത്ട്ടൂടെ... എത്ര ബർക്കത്ത്ണ്ടാവുന്നാ... ഇബ്ടെ ആങ്കുട്ട്യോള് വരെ കമ്മലിട്ട് നടക്ക്മ്പഴാ."

മുഖം മൊബൈലിൽ പൂഴ്ത്തി വെച്ച് തന്നെയാണ് അവരത്രയും പറഞ്ഞത്.
ജനലിനരികിലേക്ക് നീങ്ങിയിരിക്കുന്ന  കൗമാരക്കാരിയെ അപ്പോഴാണ് ശ്രദ്ധിച്ചത്. പർദ്ദ  തന്നെയാണ് വേഷം. തട്ടം തലയിൽ നിന്നൂർന്ന് കഴുത്തിൽ വീണു കിടക്കുന്നു. ആ സ്ത്രീ പറഞ്ഞത് ശരിയാണെന്നെനിക്കും  തോന്നി. അവളുടെ മെലിഞ്ഞു നീണ്ട മുഖത്തിന് കമ്മൽ നന്നായി ചേരും.
പുറം കാഴ്ചകളിൽ മുഴുകിയിരിക്കുകയായിരുന്ന അവൾ മറുപടിയൊന്നും പറയാതെ തട്ടമെടുത്ത് നേരെയിട്ടു. ഇപ്പോഴവളുടെ ഒഴിഞ്ഞ കാതുകളും മുഖവും എനിക്ക് കാണാനാവില്ല.

"അതിന് ഉമ്മാക്ക് കമ്മലൊക്കെണ്ടല്ലോ... പുത്യേത് മാറ്റി വാങ്ങാൻ ഉപ്പാക്ക് ഊരിക്കൊട്ത്തതാ... ല്ലേ ഉമ്മാ...?"

അവൾക്കും ജനലിനുമിടയിലായിരിക്കുന്ന മൊട്ടച്ചെറുക്കൻ മറുപടിക്കായി അവളുടെ മുഖത്തേക്കുറ്റ് നോക്കി.

"ഉമ്മാ..." എന്ന വിളി എന്നെ ശരിക്കും അദ്ഭുതപ്പെടുത്തി. എങ്ങനെ നോക്കിയാലും ആ പയ്യന്‍റെ  ഉമ്മയാകാനുള്ള പ്രായം പെൺകുട്ടിക്കുട്ടിക്കുണ്ടെന്ന് തോന്നിയില്ല.  "മമ്മീ" എന്ന് വിളിച്ചു കൊണ്ടോടി വരുന്ന കുട്ടിയെ കാണുമ്പോൾ ആശ്‌ചര്യത്തോടെ "ചർമ്മം കണ്ടാൽ പ്രായം തോന്നുകയേയില്ല" എന്ന് പറയുന്ന പരസ്യ ചിത്രം ഓര്‍ത്തെടുക്കുമ്പോള്‍   തട്ടത്തിന് പുറകിലെ ഈറനണിഞ്ഞ കണ്ണുകൾ  എനിക്ക് കാണാമായിരുന്നു.

Wednesday 26 April 2017

ഷെയർ

"ചേട്ടനിതൊന്ന് നോക്കിക്കേ.. എന്നിട്ട് പറ"

അവൻ മൊബൈൽ ഫോൺ അടുത്തിരുന്ന കാവി മുണ്ടുകാരന് നീട്ടി.       

"ഇതത് തന്ന്യാ....ഒര് സംശ്യോല്യാ..."  

വായിൽ നിറഞ്ഞ മുറുക്കാൻ തുളുമ്പാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ടാണ് അയാൾ മറുപടി നൽകിയത്.
     
ട്രാക്കിലേക്കൊന്ന് നീട്ടിത്തുപ്പി, പല നിറത്തിലുള്ള ചരടുകൾ വരിഞ്ഞു കെട്ടിയ വലത് കൈ കൊണ്ട് ചിറിയൊന്ന് തുടച്ച്, അയാളാ മൊബൈൽ വാങ്ങി കൂടെയുള്ളവരെ കാണിച്ചു. 

"ദേ ഫോട്ടോല് കാണണ കൊച്ചിനെ കൊറച്ചീസായി കാണാനില്യാന്ന് പറഞ്ഞ് ഈ ചേട്ടന് വാട്ട്സാപ്പിലാരോ ഷേയറേയ്തതാ... കൊച്ചല്ലേ ദാ അവിടെ  കെടക്കണത്. നോക്ക്യേ നിങ്ങള്..."

പ്ലാറ്റ്ഫോമിലെ സിമന്റ്  ബഞ്ചിൽ മലർന്ന് കിടന്നുറങ്ങുന്ന കുഞ്ഞിന് നേരെയാണ് അയാൾ വിരൽ ചൂണ്ടിയത്. തൊട്ടരികിലായി, പാറിപ്പറക്കുന്ന ചെമ്പൻ മുടിയും നീട്ടി വളർത്തിയ താടിയുമുള്ള മുഷിഞ്ഞ വസ്ത്രധാരിയായ ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നുണ്ട്അവരുടെ
നോട്ടവും സംസാരവും ശ്രദ്ധിച്ചിട്ടാവണം അയാൾ ഇടക്കിടെ പാളി നോക്കുന്നുണ്ട്. അത് അവരുടെ സംശയം ബലപ്പെടുത്തി. പിന്നെയൊട്ടും അമാന്തിച്ചില്ല. അവരൊരു കൂട്ടമായി അയാൾക്കരികിലേക്ക് നീങ്ങി.

തുടക്കത്തിൽ അവരുടെ ചോദ്യങ്ങൾക്കുള്ള മറുപടികൾ കൃത്യമായിരുന്നുവെങ്കിലും  അവര്‍  റാപ്പിഡ് ഫയർ റൗണ്ടിലേക്ക് കടന്നതോടെ അയാൾക്ക് അടിപതറി. അതോടെ അവരുടെ സംശയം സ്ഥിതീകരിക്കപ്പെട്ടു. തികച്ചും അപ്രതീക്ഷിതമായാണ് അവർക്കിടയിൽ നിന്നും ഒരു കൈ നീണ്ടു ചെന്ന് അയാൾക്ക് മേൽ പതിച്ചത്. അതൊരു തുടക്കം മാത്രമായിരുന്നു. പല നിറത്തിലും സൈസിലുമുള്ള കരങ്ങൾ അയാളുടെ മെലിഞ്ഞ ശരീരത്തിൽ നിർബാധം വന്ന് പതിച്ചു കൊണ്ടിരുന്നു. റെയിൽവേ പോലീസുകാർ വന്ന് ലാത്തി വീശും വരെ ആ കലാപരിപാടി തുടർന്നു.

കരഞ്ഞു തളർന്ന കുഞ്ഞിനോടൊപ്പം  സ്റ്റേഷനിലേക്ക് കൊണ്ടു പോയ അവരെ പോലീസുകാർ എസ്.ഐയുടെ റൂമിന് പുറത്ത് ബെഞ്ചിലിരുത്തി. ഡിസ്പൻസറിയിൽ കൊണ്ട് പോയി മുറിവുകളിൽ മരുന്ന് വെച്ച് കെട്ടിയ ശേഷമാണ് ചെറുപ്പക്കാരനെ കൊണ്ട് വന്നത്. അപ്പോഴേക്കും സൽപ്രവർത്തിയുടെ ക്രെഡിറ്റ് ഷെയർ ചെയ്തു പോകണ്ടയെന്ന 'സദുദ്ദേശത്തോടെ' അവൻ കൂടെയുളളവരെയൊക്കെ നിർബന്ധിച്ച് പറഞ്ഞയച്ചു കഴിഞ്ഞിരുന്നു.

പോലീസുകാരുടെയും,  അവർ പറഞ്ഞറിഞ്ഞ സ്റ്റേഷനിൽ വന്നു പോകുന്നവരുടെയും ബഹുമാനത്തോടെയുള്ള നോട്ടം കണ്ട് അവന്‍റെ  നട്ടെല്ല് കൂടുതൽ നിവർന്നു.

"സാറേ ഇവിടെ വൈഫൈയുണ്ടോ?"

അവൻ മുന്നിലിരിക്കുന്ന റൈറ്ററോട് ചോദിച്ചു.

"ഉണ്ടല്ലോ" 

"പാസ് വേഡ് ഒന്ന് തരാമോ? അത്യാവശ്യമായൊരു മെയിൽ ചെക്ക് ചെയ്യാനുണ്ടായിരുന്നു." 

"ഓ.. പിന്നെന്താ.."

അയാൾ കാര്യം മനസ്സിലാക്കിയ പോലൊരു ചിരി പാസാക്കി. പാസ്‌വേഡ് കിട്ടിയതും അവൻ എഫ്.ബി.യിൽ കേറി അന്നുണ്ടായ സംഭവം അൽപം പൊലിപ്പിച്ചും, അവന്‍റെ  സമയോചിതമായ ഇടപെടൽ ഹൈലൈറ്റ്  ചെയ്തും കൊണ്ടൊരു പോസ്റ്റിട്ടു.

മൊബൈലിൽ നിന്നും അവൻ കണ്ണുകളുയർത്തിയത് മുന്നിൽ നിൽക്കുന്ന എസ്.ഐയുടെ ചുവന്നു തുടുത്ത മുഖത്തേക്കാണ്. "നായിന്‍റെ  മോനേ" എന്നൊരു വിളിയോടെ എസ്.ഐയുടെ വലിയ കൈപത്തി വലത് കരണം പുകച്ചത് മാത്രമേ അവനോർമ്മയുള്ളു.

കുട്ടിയെ കാണാനില്ലെന്ന മെസേജ് പലരും ഷെയർ ചെയ്ത് അവന്‍റെ  മൊബൈലിലെത്താൻ ഏതാണ്ട് ഒരു മാസമെടുത്തെന്നും അതിനിടയിലെപ്പഴോ കുട്ടിയെ മാതാപിതാക്കൾക്ക് തിരിച്ച് കിട്ടിയിരുന്നെന്നും സുഹൃത്തുക്കൾ പറഞ്ഞ് അവനറിഞ്ഞു. അപ്പോഴേക്കും, ലൈക്കുകളും കമന്ടുകളും കുമിഞ്ഞു കൂടിയ അവന്റെ എഫ്.ബി. പോസ്റ്റ് ഒരുപാട് പേർ ഷെയർ ചെയ്ത് കഴിഞ്ഞിരുന്നു.

Tuesday 11 April 2017

ഓട്ടോക്കാരന്‍

റോഡിലേക്ക് ഇറങ്ങി നിന്ന്‌ കൈ കാണിച്ചിട്ടും കുറേയേറെ മുന്നോട്ട് ചെന്നാണ് ഓട്ടോ നിര്‍ത്തിയത്. പത്തിരുപത് മിനിട്ട് നേരത്തെ പരിശ്രമത്തിന് ശേഷം ആദ്യമായി നിർത്തിയ ഓട്ടോയാണ് എന്ന ഒറ്റക്കാരണത്താൽ പതഞ്ഞു പൊങ്ങിയ ദേഷ്യം കടിച്ചമര്‍ത്തി ഓടിച്ചെന്നു. ഞാൻ കയറുമ്പോഴേക്കും ഓട്ടോ നീങ്ങിത്തുടങ്ങി. ഒരു വിധത്തിലാണ് വീഴാതെ സീറ്റിലിരുന്നത്.

"തനിക്കെന്താടോ കണ്ണ് കണ്ടൂടെ...."

ദേഷ്യമടക്കാനായില്ല. പക്ഷെ   ഓട്ടോക്കാരന്റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവുമുണ്ടായില്ല. അതോടെ ഞാനുമൊന്ന് മയപ്പെട്ടു.

"ചേട്ടാ...റെയില്‍വേ സ്റ്റേഷനിലേക്കാ.... മീറ്ററിട്ടില്ലാ...."

അയാളത് കേട്ടതായി പോലും ഭാവിക്കാത്തതിനാൽ ഞാന്‍ തന്നെ മീറ്റര്‍ കറക്കിയിട്ടു. എന്നിട്ടും അപ്പുറത്ത് അനക്കമില്ല.

റോഡിന്‍റെ ഇരുവശങ്ങളും തൊട്ട് വളഞ്ഞു പുളഞ്ഞ് സാമാന്യം വേഗത്തിലാണ് ഓട്ടോ പോകുന്നത്. ട്രെയിനിന്‍റെ സമയം അടുത്തതിനാല്‍  കൂടുതലൊന്നും പറയാതെ മുന്നിലെ കമ്പിയില്‍ മുറുകെ പിടിച്ചിരുന്നു. കഷ്ടി ഒരു കിലോമീറ്റര്‍ പോയിക്കാണും. ഇട റോഡില്‍ നിന്നും കയറി വന്ന സൈക്കിളിനെ ഇടിച്ചു തെറിപ്പിച്ചാണ് ഓട്ടോ നിന്നത്.

റോഡിലേക്ക് തെറിച്ചു വീണ എന്നെ ഓടിക്കൂടിയവരിലാരോ പിടിച്ചെഴുന്നേല്‍പ്പിച്ചു. ചോരയൊലിപ്പിച്ചു  കിടന്ന സൈക്കിളുകാരന്‍ പയ്യനുമായി ഒരു കാര്‍ ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞു പോയി. ഓട്ടോക്കാരൻ അപ്പോഴും ഹാന്‍ഡിലില്‍ മുറുകെപ്പിടിച്ചു കൊണ്ട് മുന്നിലേക്ക്‌ നോക്കി ഇരിക്കുകയാണ്. ചില്ലില്‍ ചെന്നിടിച്ചതാവണം, നെറ്റി മുറിഞ്ഞൊഴുകുന്ന ചോര അയാളുടെ മുഖത്താകെ പടര്‍ന്നിരുന്നു.

"ഇയാളാ....ഇയാള് തോന്നിയ പോലെ വണ്ടി ഓടിച്ചിട്ടാ  ഇതുണ്ടായെ...."

ഞാന്‍ ആരോടെന്നില്ലാതെ വിളിച്ചു പറഞ്ഞു.

"ഇത്രയൊക്കെയായിട്ടും കൂളായി ഇരിക്കുന്ന കണ്ടില്ലേ....വല്ല കള്ളോ കഞ്ചാവോ ആയിരിക്കും."

ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ അഭിപ്രായപെട്ടു.

സ്ഥലത്തെത്തിയ ഹൈവേ പോലീസ്  ഓട്ടോക്കാരനെ വലിച്ചിറക്കി ജീപ്പിലേക്കു കൊണ്ട് പോയി. കയ്യിലും കാലിലും മുറിവ് പറ്റിയ എന്നെയും അവര്‍ ജീപ്പിലിരുത്തി.   ജീപ്പിലിരുന്ന് ഞാൻ പോലീസുകാരോട്  അപകടത്തെ പറ്റി വിവരിക്കുമ്പോഴും അയാള്‍ക്ക് യാതൊരു ഭാവഭേദവുമില്ല. ഞങ്ങളെ നേരെ ആശുപത്രിയിലേക്കാണ് കൊണ്ട് പോയത്.  മുറിവുകളില്‍ മരുന്ന് വെച്ച് കെട്ടി വിട്ടപ്പോൾ, പോലീസുകാർ പറഞ്ഞ പ്രകാരം, ഞാന്‍ നേരെ ട്രാഫിക് പോലീസ് സ്റ്റേഷനില്‍ ചെന്ന് ഓട്ടോക്കാരനെതിരേ വിശദമായൊരു പരാതിയും എഴുതി നല്‍കിയാണ്‌ വീട്ടിലേക്ക് പോയത്.

ആ സംഭവം കഴിഞ്ഞിട്ട് ഏതാണ്ട് മൂന്നു മാസം കഴിഞ്ഞു കാണും. ഇന്ന് തികച്ചും അപ്രതീക്ഷിതമായി അയാളെ വീണ്ടും കണ്ടപ്പോഴാണ് ഞാൻ ഇതെല്ലാം ഓർത്തെടുത്തത്.

"സാറിനെന്നെ മനസ്സിലായോ?"

പാസ്പോര്‍ട്ട് വെരിഫിക്കേഷൻ കഴിഞ്ഞ് പോലീസ് സ്റ്റേഷനില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോൾ മുന്നിലേക്ക്‌  കയറി നിന്ന അയാളെ പെട്ടെന്ന് തിരിച്ചറിയാനായില്ല.

"സാറ് പണ്ട് എനിക്കെതിരെ ഇവിടെയൊരു പരാതി കൊടുത്തിട്ടുണ്ട്..."

ചിരിച്ചു കൊണ്ടാണ് അയാൾ പറഞ്ഞതെങ്കിലും ഞാന്‍ രണ്ടടി പുറകോട്ടു വെച്ചു.

"അയ്യോ സാറേ...ഞാൻ വഴക്കുണ്ടാക്കാന്‍ വന്നതൊന്നുമല്ല..."

എന്‍റെ ഭാവമാറ്റം ശ്രദ്ധിച്ചിട്ടാവണം അയാള്‍ കൈകള്‍ കൂപ്പിക്കൊണ്ട് അടുത്തേക്ക് വന്നു.

"സത്യം പറഞ്ഞാല്‍ എനിക്ക് സാറിനെ മനസിലായില്ല...അന്ന് ഞാന്‍ സാറിന്‍റെ മുഖം പോലും കണ്ടില്ലാരുന്നു. ആട്ത്തെ പോലീസുകാരാ സാറിനെ ഇപ്പോ കാണിച്ചു തന്നത്"

അതെ കോമ്പൗണ്ടിലുള്ള ട്രാഫിക് സ്റ്റേഷന് നേരെ അയാള്‍ വിരൽ ചൂണ്ടി.

"എനിക്ക് പിന്നെ വന്ന് കാണണന്ന്ണ്ടായിരുന്നു. ഞാൻ കാരണം കൊറേ ബുദ്ധിമുട്ടിയതല്ലേ. അന്നെന്താ ശരിക്ക് സംഭവിച്ചേന്ന് സാറിനോടെങ്കിലും പറയണന്ന് തോന്നി. പക്ഷെല് നടന്നില്ല. ഇപ്പൊ ഒരു പത്തു മിനിറ്റ് കാണ്വോ? ഇനി കണ്ടില്ലെങ്കിലോ"

അയാളുടെ പെരുമാറ്റവും സംസാരവും  എന്നിലെ ഭയം ഇല്ലാതാക്കിയിരുന്നു. ഞാന്‍ തലയാട്ടി സമ്മതമറിയിച്ചു.

"എന്നാ നമ്മുക്കങ്ങോട്ടിരിക്കാം സാറേ..."

അയാൾ  അടുത്തുള്ള ചായക്കടയിലേക്ക് നടന്നു. പുറകെ ഞാനും.

ഒരു സ്റ്റൂള്‍ വലിച്ചിട്ടു തന്നിട്ട് അയാൾ അരത്തിണ്ണയിലിരുന്നു.

"ചായ പറയട്ടെ സാറേ...."

മറുപടിക്ക് കാക്കാതെ തന്നെ രണ്ട് ചായ ഓര്‍ഡര്‍ ചെയ്ത് കഴിഞ്ഞു.

"അയ്യോ സാറേ ഞാന്‍ ചോദിക്കാന്‍ മറന്നു...അന്ന് സാറിന് വല്ലതും പറ്റിയായിരുന്നോ...?"

അയാള്‍ എനിക്കരികിലേക്ക് നീങ്ങിയിരുന്നു.

"ഏയ്‌..ഇല്ലാ...കുറച്ചു പോറി....അത്രേള്ളൂ..."

"സത്യം പറഞ്ഞാല്‍ അന്ന് ഞാന്‍ സാറിനെ കേറ്റാന്‍ വേണ്ടി നിര്‍ത്തിതല്ല. കൈ നീളുന്നത് കാണുമ്പോ അറിയാതെ നിര്‍ത്തിപ്പോയതാ...പത്തിരുപത് കൊല്ലായിട്ട്ള്ള ശീലല്ലേ..."

കടക്കാരന്‍ ചായ കൊണ്ട് തന്നു.

"അന്ന് വല്ലാത്തൊരു ദിവസായിരുന്നു സാറേ...കാലത്ത് കെട്ട്യോളാെന്ന് തല കറങ്ങി വീണിരുന്നു.  ആസ്പത്രീല്‍ കൊണ്ടോയപ്പോ ഓരവിടുന്നു സ്കാനൊക്കെ ചെയ്യിപ്പിച്ചു. വൈകിട്ട്
 അതിന്‍റെ റിപ്പോര്‍ട്ട് വാങ്ങാന്‍ പോയതാ...അപ്പോഴാ പറയുന്നേ ഓള്‍ക്ക് ബ്രെയിന്‍ ട്യൂമറാ... സീരിയസ്സാ... ഇനി കഷ്ടി ഒന്നോ രണ്ടോ മാസം കൂട്യേ ഉണ്ടാവൂന്നൊക്കെ... കണ്ണിലാകെ ഇരുട്ട് കേറിപ്പോയി സാറേ.... റിപ്പോര്‍ട്ടുങ്കൂടെ വാങ്ങാണ്ടെ ഇറങ്ങിപ്പോരണ വഴിക്കാ സാറ് കേറീത്..."

 ചൂട് ചായ ഒറ്റവലിക്ക് കുടിച്ചിട്ട് അയാൾ ചിറി അമര്‍ത്തിത്തുടച്ചു.

"ഓക്കെപ്പോം  തലവേന്യാര്‍ന്നു...പണീം കയ്ഞ്ഞു ഞാൻ ചെന്നു കേറുമ്പോ ഓള്  ചെലപ്പോ കെടക്കാവും. അപ്പം വരുന്ന കലിക്ക് വായിത്തോന്നുന്നതൊക്കെ പറയും.. ഇടക്ക് രണ്ടു പെടക്കേം ചെയ്യും... എന്നാലും ഓള് ഒന്നും മിണ്ടാണ്ടെ  ചെന്ന് ഇനിക്ക് തിന്നാനുള്ളതൊക്കെ എട്ത്ത് വെക്കും. പക്ഷെല് അന്നൊന്നും ഇനിക്കറിഞ്ഞൂടാരുന്നല്ലോ......."

കൈകളില്‍ മുഖമമര്‍ത്തി അയാള്‍ തേങ്ങിക്കരയാന്‍ തുടങ്ങി. ഞാന്‍ പതുക്കെ ചെന്ന് അയാളുടെ തോളില്‍ കൈ വെച്ചു.

"ഇല്ല സാറേ...എനിക്കിപ്പോ  വെഷമൊന്നൂലാ. ഓള്  പോയിട്ടിപ്പോ മാസം ഒന്ന് കയ്ഞ്ഞു. കണ്ണില്ലാത്തപ്പഴെ കണ്ണിന്‍റെ വെലയറിയൂന്നൊക്കെ പഴമക്കാര് പറയുന്നത് വെറുതെയല്ലാട്ടോ..."

 മുണ്ടിന്‍റെ കോന്തല കൊണ്ട് അയാള്‍ മുഖം തുടച്ചു.

"അന്ന് ഞാന്‍ ഇടിച്ചിട്ട പയ്യനില്ലേ. അത് ആരൂല്ലാത്തോനാ. ഞാക്കാണേൽ മക്കളോന്നൂല്ലാരുന്നു. അതോണ്ട് ഓനിപ്പോ ഇന്‍റെ കൂടെണ്ട്. അന്നോന്‍റെ രണ്ടു കാലിനും ഓപ്പറേഷന്‍ വേണ്ടി വന്നു. വണ്ടീന്റെ ഇന്‍ഷുറന്‍സൊന്നും കൃത്യം അടക്കാത്തോണ്ട് ഒന്നും കിട്ടീലാ. ഒടുക്കം ഞാനാ വണ്ടി കൊടുത്തു സാറേ. ഓന്‍റെ ചികില്‍സ കയ്ഞ്ഞുള്ള ബാക്കി കാശിനു ഒരു ഉന്തുവണ്ടി വാങ്ങിച്ചു. ഇപ്പൊ അതില് പച്ചക്കറി കൊണ്ട് നടന്നു വിക്കലാ. അങ്ങനങ്ങ് ജീവിച്ചു പോണു. തോറ്റ് കൊടുക്കാന്‍ പറ്റൂലാല്ലോ..."

മുന്നിൽ എണീറ്റ്‌ നിന്നപ്പോൾ അയാള്‍ക്ക് ഒരുപാട് ഉയരം വെച്ചത് പോലെ.

"എന്നാ ഞാന്‍ വിടട്ടെ സാറേ. നമ്മടെ ആ കേസ് തീര്‍ന്നെന്‍റെ പേപ്പര്‍ ഇവിടുന്നു കിട്ടണം...എന്നാലെ വണ്ടി വാങ്ങ്യോന്‍റെ പേരിലാക്കാന്‍ പറ്റൂ. ചായേന്‍റെ കാശ് ഞാന്‍ കൊട്ത്ത്ട്ട്ണ്ടേ"

കൈകള്‍ വീശിക്കാണിച്ച് അയാള്‍ വേഗത്തിൽ നടന്നകന്നു.

Wednesday 5 April 2017

കൊച്ചമ്മാവന്‍

"കാത്തിരുന്ന് മുഷിഞ്ഞു കാണുമല്ലേ...?"

അച്ഛന്‍റെ ശബ്ദമാണ്.

"ഏയ്‌ ഇല്ല..ട്രെയിന്‍ ലേറ്റ് ആണെന്നറിഞ്ഞിരുന്നു...എത്തീട്ട് അധിക നേരമായില്ല."

ആ  ശബ്ദം  തന്നിലുളവാക്കിയ ഊര്‍ജ്ജ പ്രവാഹം അവളറിഞ്ഞു. അമ്മയുടെ തോളിലേക്ക് ചായ്ച്ചു വെച്ചിരുന്ന തല താനേ ഉയര്‍ന്നു. ഉറക്കം തൂങ്ങുന്ന കണ്ണുകള്‍ മിഴിഞ്ഞു....മുഖം നിറഞ്ഞ ചിരിയോടെ അവള്‍ നീട്ടി വിളിച്ചു....

"കൊച്ചമ്മാവാ...."

രണ്ടു മാസത്തെ വെക്കേഷന് റിയാദില്‍ നിന്നും നാട്ടിലേക്കുള്ള വരവിനു എപ്പോഴും  ഒരു ടൈം ടേബിളുണ്ടായിരുന്നു. അച്ഛന്‍റെ തറവാട്ടിലെ രണ്ടാഴ്ച്ചക്കാലത്തെ താമസത്തിനു ശേഷം ചെങ്ങന്നൂരുള്ള  അമ്മാത്തേക്കുള്ള യാത്ര മിക്കപ്പോഴും ട്രെയിനിലാവും. കൊച്ചമ്മാവന് അന്ന് കോട്ടയത്താണ് ജോലി. അത് കൊണ്ട് തന്നെ കോട്ടയം മുതല്‍ അവര്‍ക്കൊപ്പം കൊച്ചമ്മാവനും കാണും.

"ആഹാ...ഉണര്‍ന്നോ കണ്ണടക്കാരി..."

കൊച്ചമ്മാവന്‍ തന്‍റെ സ്വതസിദ്ധമായ കള്ളച്ചിരിയോടെ ചോദിച്ചു.

കണ്ണടക്കാരി-കൊച്ചമ്മാവന്‍ അവള്‍ക്കു ചാര്‍ത്തി നല്‍കിയ അനേകം വിളിപ്പേരുകളില്‍ ഒന്നു മാത്രമാണത്. തനിക്കുള്ള സമ്മാനപ്പൊതി ഒളിഞ്ഞിരിക്കുന്ന കൊച്ചമ്മാവന്‍റെ ബാഗിനു ചുറ്റും മൂളിപ്പറക്കുന്നതിനിടയില്‍ അവളാ ചോദ്യം കേട്ടതായി തോന്നിയില്ല. 

"എന്ത് കോലമാടീ....സ്വര്‍ണ്ണ കണ്ണടയും...കീറിയ ജീന്‍സും....ഹാ....കഷ്ടം"

കൊച്ചമ്മാവന്‍ വിടാന്‍ ഭാവമില്ല.

ഇത്തവണ ഏതായാലും ലക്‌ഷ്യം തെറ്റിയില്ല. അവളുടെ  മുഖത്തെ ചിരി മാഞ്ഞു. മൂക്ക് ചുവന്നു. ചുണ്ടുകള്‍ കൂര്‍പ്പിച്ച് താഴോട്ട് നോക്കിയിരിക്കുന്ന  അവള്‍ക്കു ശുണ്ഠി വന്നിരുന്നു. എങ്ങനെ വരാതിരിക്കും. പുത്തന്‍ ഗോള്‍ഡന്‍ ഫ്രെയിം കണ്ണടയും വെച്ച് ലേറ്റസ്റ്റ് ഫാഷന്‍ ജീന്‍സുമിട്ട് പൂര്‍ണ്ണ സംതൃപ്തിയില്‍ ഇരിക്കുമ്പോഴാണ് ഇങ്ങനൊരു കളിയാക്കല്‍.

അല്ലെങ്കിലും അവളെ ശുണ്ഠി പിടിപ്പിക്കുക, പറഞ്ഞു പറ്റിക്കുക എന്നിവയൊക്കെയാണ് കൊച്ചമ്മാവന്‍റെ പ്രധാന വിനോദങ്ങള്‍. സ്നേഹവും വാത്സല്യവും വാരിക്കോരി നല്‍കുന്ന വല്യമ്മാവനാണ് ഒരു വശത്തെങ്കില്‍ കളിക്കൂട്ടുകാരനായ കൊച്ചമ്മാവനാണ് മറുവശത്ത്. അവളോടുള്ള കൊച്ചമ്മവന്‍റെ കുസൃതി അളക്കാന്‍ ഇനി പറയുന്നത് തന്നെ ധാരാളം.

ചെങ്ങന്നൂര് നിന്നും കോട്ടയം വരെയും തിരിച്ചും ദിവസവും താന്‍ ആനപ്പുറത്താണ് യാത്രയെന്നാണ് കൊച്ചമ്മാവന്‍ അവളോട് പറഞ്ഞിരിക്കുന്നത്. ആനയെ കാണാനായി   ദിവസവും കൊച്ചമ്മാവന്‍റെ  വരവും കാത്തിരിക്കുന്ന അവള്‍ക്ക്   തൊടിയില്‍ കെട്ടിയിട്ടിരിക്കുന്ന ആനയെ അയാള്‍ ചൂണ്ടി കാണിച്ചു കൊടുത്തിരുന്നു. പക്ഷെ തൊടിയിലെ ഇരുട്ട് കാരണം അവള്‍ക്കൊരിക്കലും  ആനയെ കാണാന്‍ പറ്റാറില്ല. എന്നെങ്കിലും തൊടിയിലെ ഇരുട്ട് വറ്റുമെന്നും അപ്പോള്‍ തനിക്ക് ആനയെ കാണാനാവുമെന്നും കരുതി അവള്‍ ആ നോട്ടം തുടര്‍ന്ന് കൊണ്ടേയിരുന്നു. അത്രക്കും സ്വാഭാവികമായിട്ടായിരുന്നു കൊച്ചമ്മാവന്‍  അവളെയാ  "ആന നുണ" പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.

ഇടയ്ക്കിടെ പിണങ്ങാറുണ്ടെങ്കിലും ദിവസവും വൈകിട്ട് അവള്‍ക്കുള്ള പുസ്തകവുമായി കയറി വരുന്ന കൊച്ചമ്മാവനെ അവള്‍ക്കേറെ ഇഷ്ടമായിരുന്നു.

                                     X--------------------------X------------------------X

വര്‍ഷങ്ങള്‍ക്കിപ്പുറം ദല്‍ഹിയിലെ ഒരു പ്രഭാതം.

ആന കൊമ്പ് കുലുക്കിക്കൊണ്ട് ഓടിയടുക്കുകയാണ്. കൊച്ചമ്മാവന്‍ നിലത്ത് മണ്ണില്‍ മലര്‍ന്നു കിടക്കുന്നു. തുമ്പിക്കൈ ചുരുട്ടി മസ്തകത്തോട് ചേര്‍ത്ത് വെച്ച് കൊണ്ട് ചുറ്റും കിടുങ്ങുമാറുച്ചത്തില്‍ ആന  ചിന്നം വിളിച്ചു.

അവള്‍ ഞെട്ടിയുണര്‍ന്നു. സൈഡ് ടേബിളില്‍ കിടന്നു മൊബൈല്‍ വൈബ്രേറ്റ് ചെയ്ത് കറങ്ങുന്നു.

അച്ഛനാണ്.

"അമ്മൂ....കൊച്ചമ്മാവന്‍ പോയെടീ....."

മൊബൈല്‍ വെട്ടം അണഞ്ഞതോടെ ഹോസ്റ്റൽ മുറിയിലെ ഇരുട്ടിന് കട്ടി കൂടിയതായി അവള്‍ക്കു തോന്നി. ഒരാനയെ ഒളിപ്പിച്ചു നിര്‍ത്താന്‍ മാത്രം കട്ടിയുള്ള ഇരുട്ട്. അവളുടെ ചെവികളിലപ്പോഴുമാ ആനയുടെ  ചിന്നം വിളി മുഴങ്ങിക്കൊണ്ടിരുന്നു.








Thursday 23 February 2017

കായി-ഓന്‍റെo ഞമ്മന്‍റെo..

ബാങ്കില്‍ പ്രൊബേഷണറി ഓഫീസറായുള്ള ആദ്യത്തെ പോസ്റ്റിങ്ങ്‌  മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ബ്രാഞ്ചിലായിരുന്നു. അതിനാല്‍,  കോഴിക്കോട്ടുകാരനായ എനിക്ക് ദിവസം വീട്ടില്‍ പോയി വരാന്‍ സാധിച്ചിരുന്നു.  എട്ടു മണിയുടെ പാസഞ്ചര്‍ ട്രെയിന്‍ പിടിച്ചാല്‍ ഒന്‍പതേ കാലോടെ ബ്രാഞ്ചിലെത്താം. എന്നാല്‍ അന്നത്തെ ദിവസമെനിക്ക്‌ ശെരിക്കുമൊരു 'പണി കിട്ടി' എന്ന് പറഞ്ഞാൽ മതിയല്ലോ. മംഗള എക്സ്പ്രെസ്സിന്‍റെ "വൈകിയോട്ടം" കാരണം ഓരോ സ്റ്റേഷനിലും പത്തുമിരുപതും മിനിറ്റ് പിടിച്ചിട്ട പാസഞ്ചര്‍ ട്രെയിന്‍ പരപ്പനങ്ങാടി എത്തുമ്പോത്തന്നെ  സമയം പത്തേ കാലായി. പിന്നെ ഓട്ടോ പിടിച്ചു ബ്രാഞ്ചിലെത്തിയപ്പോഴേക്കും സമയം പത്തര. 

ട്രെയിന്‍ വൈകിയോടുന്ന കാര്യം വിളിച്ചു പറഞ്ഞതിനാല്‍ കൂടുതല്‍ വിശദീകരണം നല്‍കാതെ അറ്റന്‍ഡന്‍സ് മാര്‍ക്ക് ചെയ്യാന്‍ പറ്റി. സീറ്റില്‍ ചെന്നിരിക്കാന്‍ തുടങ്ങുമ്പോഴാണ്‌, രണ്ടു-മൂന്നു പേര്‍  ലീവാണെന്നും   അതിനാല്‍ കൌണ്ടെറില്‍ ഇരിക്കണമെന്നും  ജോണ്‍സണ്‍ സാര്‍ വന്നു പറഞ്ഞത്. കൌണ്ടറിനു മുന്നിലപ്പോഴേക്കും സാമാന്യം നല്ലൊരു ആള്‍ക്കൂട്ടം രൂപപ്പെട്ടു കഴിഞ്ഞിരുന്നു. കയ്യില്‍ കിട്ടിയാല്‍ പച്ചയോടെ ചവച്ചരച്ചു തിന്നു കളയുമെന്ന മട്ടിലുള്ള നോട്ടങ്ങളും മുറുമുറുപ്പുകളും അവഗണിച്ച് കൊണ്ട് ഞാൻ അവിടെ ചെന്നിരുന്നു.

"ലേസം വൈകിപ്പോയല്ലേ.....സാരല്ല..."

ആള്‍ക്കൂട്ടത്തിന്‍റെ ഏറ്റവും മുന്നില്‍, കൌണ്ടറിന്‍റെ ഗ്ലാസ്സിനോട് ചേര്‍ന്നു    നില്‍ക്കുന്ന അപ്പൂപ്പനാണ്. പല്ലില്ലാത്ത മോണ മുഴുവന്‍ കാട്ടി അയാള്‍ ചിരിച്ചു.

"ട്രെയിന്‍ ലേറ്റായതാ...എന്ത് ചെയ്യാനാ..."

എലാവര്‍ക്കും കേട്ടോട്ടെയെന്നും കരുതി അല്പം ഉറക്കെയാണ് ഞാനത്  പറഞ്ഞത്.

"വൈകി വന്നേം പോര ഇങ്ങള് പൊന്നാരം പറഞ്ഞ് നിക്കാ..."

ആള്‍ക്കൂട്ടത്തിനുള്ളില്‍ നിന്നുയര്‍ന്ന കമൻറ്   കേട്ടില്ലെന്നു നടിച്ചു കൊണ്ട്  ഞാന്‍ സിസ്റ്റെത്തില്‍ ലോഗിന്‍ ചെയ്യുന്ന പണിയില്‍ മുഴുകി.

"ഇജ്ജിതങ്ങട്ട്  വാങ്ങിച്ചാ..."

ഗ്ലാസ്സിനു മുകളിലൂടെ കയ്യെത്തിച്ച് പാസ്ബുക്ക് നീട്ടിക്കൊണ്ട്  അപ്പൂപ്പന്‍ പറഞ്ഞു.

കയ്യില്‍ കിട്ടിയ പാസ്ബുക്ക് തുറന്നു നോക്കുമ്പോ അതിനകത്ത്  ഒരു കാഷ് ഡപോസിറ്റ്‌ സ്ലിപും, ചെക്കും പിന്നെ രണ്ട് ആയിരത്തിന്‍റെ നോട്ടുകളും.
സ്ലിപ്പില്‍ അക്കൗണ്ട്‌ നമ്പര്‍ എഴുതേണ്ട കളങ്ങളില്‍ "കുഞ്ഞഹമ്മദ്" എന്നും   പേരെഴുതാനുള്ളിടത്ത് "രണ്ടായിരമെന്നും" വൃത്തിയായി എഴുതി വെച്ചിട്ടുണ്ട്.

"ഇതാരാ പൂരിപ്പിച്ചേ..."

"ഇവനാ....ഫൈസല്...ഇന്‍റെ എളയോള്ടെ മോനാ..."

എന്‍റെ നോട്ടത്തിന്‍റെ അര്‍ത്ഥം മനസിലായിട്ടാവണം, തൊട്ടടുത്ത് നിന്ന കൌമാരക്കാരന്‍ എന്നെ നോക്കി  ഒരു വളിഞ്ഞ ചിരി പാസ്സാക്കി.

"ഇതിപ്പോ ഏത് അക്കൌണ്ടിലാ ഇടണ്ടേ..."

ഞാൻ നോട്ടുകൾ ഉയര്‍ത്തിക്കൊണ്ട്  ചോദിച്ചു

"അതാ ബുക്കില് ചേര്‍ത്തോ..."

അപ്പൂപ്പന് സംശയമൊന്നുമുണ്ടായിരുന്നില്ല.

ചൂടുമുള്ളവര്‍ അക്ഷമരായിത്തുടങ്ങിയിരുന്നു.  അപ്പൂപ്പനെ കൊണ്ട് പൂരിപ്പിച്ചു വാങ്ങിക്കാന്‍ നിന്നാല്‍  സമയമിനിയും പോവുമെന്നതിനാല്‍ ഞാന്‍ തന്നെ പാസ്ബുക്കിലെ  അക്കൗണ്ട്‌ നമ്പര്‍ സ്ലിപ്പില്‍ എഴുതി ചേര്‍ത്തു .

"അല്ലാ...ചെക്കും ഇതേ  അക്കൗണ്ടിലേതാണല്ലോ...?"

ചെക്ക് പോസ്റ്റ്‌ ചെയ്യ്യാനായെടുത്തപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്.

"ആന്ന് പുള്ളെ...ആ ബുക്കിലെ  തന്ന്യാ...ഇക്ക് അയീന്നൊരു രണ്ടായിരം എട്ക്കാനാ....പൊരേല് ഇമ്മിണി പണിണ്ടെ.."

"എഹ്....പിന്നെന്തിനാ ഉപ്പുപ്പാ ഇങ്ങള് കയ്യിലുള്ള രണ്ടായിരം അക്കൗണ്ടിലിടുന്നെ.. അതങ്ങ് എടുത്താ പോരെ..?"

എന്‍റെ  തലയാകെ  പെരുത്ത് വന്നു.

"അതായത് പുള്ളെ...രണ്ടു മൂന്നു മാസം മുമ്പേ ഞമ്മട അയലത്തുള്ള കുഞ്ഞാപ്പൂന് ഞമ്മളൊരു  രണ്ടായിരം ഉറുപ്പ്യ കൈവായ്പ്പ കൊട്ത്തിന്. പിന്നൊരു അനക്കോല്ല...കൊറേ ഒച്ചേം ബിളീo വെച്ചിട്ടാ ഓന്‍റെ  സൌദീലുള്ള  മോന്‍ ബസീറ് ഇന്നലെ  രണ്ടായിരം ഉറുപ്പ്യ ഞമ്മടെ കാര്‍ഡിലേക്ക്‌ ഇട്ട് തന്നത്... അതീ  ചെക്കനെ കൊണ്ട് ഞമ്മള് രാവിലെ തന്നെ എട്പ്പിച്ചീനു. അതാ ആ കായി..."

അയാള്‍ എന്‍റെ കയ്യിലെ നോട്ടുകള്‍ ചൂണ്ടിക്കാട്ടി.

അക്കൗണ്ട്‌ നോക്കിയപ്പോ ശെരിയാണ്. ഇന്നലെ രണ്ടായിരം ക്രെഡിറ്റ്‌ ആയിട്ടുണ്ട്. ഇന്നൊരു രണ്ടായിരം എ.ടി.എമ്മിലൂടെ പിന്‍വലിച്ചിട്ടുമുണ്ട്.

"ആയ്ക്കോട്ടെ ഉപ്പുപ്പാ..അപ്പൊ രണ്ടായിരം കയ്യില്‍ കിട്ടിയില്ലേ...പിന്നെ അതെന്തിനാ അക്കൗണ്ടിലിട്ട് പിന്നേം എടുക്കാന്‍ നിക്കുന്നെ... ഇങ്ങക്ക് ചില്ലറയാക്കാനാ??"

എന്‍റെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു.

"അല്ല പുള്ളെ...അത് ബസീറിട്ട രണ്ടായിരല്ലേ..അപ്പൊ അത് ഓന്‍റെ കായല്ലേ. ഞമ്മക്ക് ഓന്‍റെ കായി വേണ്ട. അതെടുത്ത് ഈ  ബൂക്കിലിട്ടാ ഞമ്മന്‍റെതാവൂലേ. ഇങ്ങള് ഞമ്മക്ക് അതിങ്ങെടുത്ത് തന്നാ മതി... "

തികച്ചും നൂതനമായ "ബാങ്കിംഗ് പ്രാക്ടീസും" അതിനുള്ള  "റേഷനെലും" കേട്ട് ഞാൻ വാ പൊളിച്ചിരുന്നു പോയി എന്നതാണ് സത്യം.

"ഇങ്ങള് പുത്യേ ആളല്ലേ...അതാ പുടി കിട്ടാത്തെ...സാരല്ല.. എയ്മായിക്കോളും..."

പല്ലില്ലാത്ത മോണ മുഴുവനായും കാട്ടി അയാള്‍ വീണ്ടുo ആ ചിരി ചിരിച്ചു.

Tuesday 14 February 2017

ഭാഗ്യം എന്നല്ലാതെന്ത് പറയാൻ

കുഞ്ഞാലിക്ക ആകെ ടെന്‍ഷനിലാണ്. ടെന്‍ഷനായാ പിന്നെ മൂപ്പര്‍ക്ക് ആകെയൊരു പരവേശമാണ്. മൂപ്പര്‍ടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍  അടിവയറ്റില്‍ നിന്നുo പുളിപ്പുരസമുള്ള തീവെള്ളം തികട്ടി വരുന്ന അവസ്ഥ. അത് വന്നാ പിന്നെ ഇരിക്കാനും നിക്കാനും പറ്റൂല. ഇതിപ്പോ എന്തിനാ ടെന്‍ഷന്‍ എന്നല്ലേ. കാര്യമുണ്ട്. ഇതാദ്യമാണ്‌ കുഞ്ഞാലിക്ക  കോടതി കേറുന്നത്. അതും കാര്യമില്ലാത്തൊരു കാര്യത്തിന്.

വേലിക്കെട്ട്‌ എന്ന് വിളിക്കാന്‍ പോലും പറ്റാത്ത, അങ്ങുമിങ്ങും  കുത്തി നിര്‍ത്തിയ നാലഞ്ച് ശീമക്കൊന്ന കോലുകളുടെ അപ്പുറമിപ്പുറമായി കുഞ്ഞാലിക്കയും ഗോപാലേട്ടനും കഴിയാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറെയായി. തമ്മില്‍ പറഞ്ഞു തീര്‍ക്കാവുന്ന ഒരു വഴി പ്രശ്നം. അതാണ്‌ മതക്കാരും പാര്‍ട്ടിക്കാരുമിടപെട്ട് പോലീസ് സ്റ്റേഷനും കടന്ന് ഇപ്പോള്‍ കോടതിയില്‍ എത്തി നില്‍ക്കുന്നത്.

 തീവെള്ളത്തിന്‍റെ പുളിപ്പുരസം നാക്കിലറിഞ്ഞ കുഞ്ഞാലിക്ക
പുറത്തേക്കൊന്ന് നീട്ടിത്തുപ്പി തലയുയര്‍ത്തിയപ്പോഴാണ് വരാന്തയില്‍ തൂണിനു മറവില്‍ നിന്ന്‌ തന്നെ നോക്കുന്ന ഗോപാലേട്ടനെ  കണ്ടത്. കുഞ്ഞാലിക്കയുടെ ശ്രദ്ധയില്‍ പെട്ടുവെന്നു മനസിലാക്കിയ അയാള്‍ തല വെട്ടിച്ചു കൊണ്ട് തൂണിനു പുറകിലേക്ക് മറഞ്ഞു നിന്നു. എന്ത് വേണമെന്നു ശങ്കിച്ചു നില്‍ക്കുമ്പോഴാണ് കുഞ്ഞാലിക്കയുടെ  അരയില്‍ തിരുകിയ മൊബൈല്‍ അടിക്കാന്‍ തുടങ്ങിയത്.

 ഇളയമകന്‍ മമ്മാലിയുടെതാണ്  മൊബൈല്‍. കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ അപ്പപ്പോ വിളിച്ചറിയിക്കാന്‍ വേണ്ടി  സ്കൂളില്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്ന  മമ്മാലിയുടെ കയ്യില്‍ നിന്നും തട്ടിപ്പറിച്ചാണ് ആമിനുമ്മ അത് കുഞ്ഞാലിക്കാക്ക് കൊടുത്തത്. തന്‍റെ രഹസ്യങ്ങളുടെ നിധികുംബം കൈവെടിയാതിരിക്കാന്‍ അവന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഒടുക്കം ആമിനുമ്മയുടെ  വാശിക്കു മുമ്പില്‍  വഴങ്ങേണ്ടി വന്നു. എന്തായാലും കാള്‍ വന്നാല്‍ എടുക്കാനുള്ള  വിദ്യ മാത്രമേ അവന്‍ ഉപ്പാക്കു പഠിപ്പിച്ചു കൊടുത്തിട്ടുള്ളൂ.

മമ്മാലി പറഞ്ഞത് ഓര്‍ത്തെടുത്ത് സ്ക്രീനില്‍ തെളിഞ്ഞ പച്ച വട്ടത്തില്‍ വിരലമര്‍ത്തിക്കൊണ്ട് അയാള്‍ ഫോണ്‍ചെവിയിലേക്കടുപ്പിച്ചു.

"എന്താ മന്ശാ ഫോണെടുക്കാനിത്ര അമാന്തം...??? നോക്ക്...ഇങ്ങള അന്തം വിട്ട സ്വഭാവോം കൊണ്ട് കേസെങ്ങാന്‍ തോറ്റ് ഇങ്ങോട്ട് വാ...ബാക്കി ഞമ്മളപ്പോ പറയാ..."

അങ്ങേത്തലക്കല്‍ ആമിനുമ്മ കാറിപ്പൊളിച്ചു.

"ഇയ്യെന്ത് വര്‍ത്താനാ പറയുന്നേ... ഞമ്മളിവിടെ ഗുസ്തി മത്സരത്തിനാ വന്നിക്കണേ...ഞമ്മള് മാത്രം വിജാരിച്ചാ ജയിക്കാന്‍?? കോടതിയല്ലേ പറയാ...ഇയ്യ് ചെലക്കാണ്ടെ ഫോണ്‍ വെച്ചോ..."

നാട്ടുകാര്‍ക്കിടയില്‍ "അന്തം വിട്ടോന്‍" എന്നൊരു പേരുണ്ടെങ്കിലും സ്വന്തം കേട്ട്യോള്ടെ വായീന്നത് കേട്ടപ്പോള്‍ സ്വതേ ശാന്തശീലനായ കുഞ്ഞാലിക്കക്ക് കലിയടക്കാനായില്ല.

"നോക്ക്...ഇതിങ്ങളുടെ വീടല്ല; കോടതിയാ.. ഇവിടെയീ ഒച്ചേം ബഹളൊന്നും പറ്റൂല... ജഡ്ജിന്‍റെ  മുന്നിന്നെങ്ങാൻ മൊബൈൽ ശബ്ദിച്ചാ പിന്നെ അഞ്ഞൂറോ ആയിരോ പിഴയടക്കേണ്ടി വരും. ചിലപ്പോ അകത്ത് കെടക്കേണ്ടിo വരും..അതോണ്ട് ഇങ്ങളത് സയലന്‍റ്   ആക്കിക്കോ..."

അയാളുടെ ഉച്ചത്തിലുള്ള ഫോണ്‍ വിളി കേട്ടുകൊണ്ട് വന്ന ചെറുപ്പക്കാരന്‍ വക്കീല്‍ പറഞ്ഞു.

എങ്ങനാ സയലന്‍റ്  ആക്കുന്നെ എന്ന് കുഞ്ഞാലിക്ക ചോദിക്കും മുമ്പേ,
"ദാ ജഡ്ജ് വന്നു" എന്നുംപറഞ്ഞ് വക്കീല്‍ കോടതിമുറിയിലേക്ക് കയറിപ്പോയി. പുറകെ കുഞ്ഞാലിക്കയും.

മരത്തില്‍ തീര്‍ത്ത, അരക്കൊപ്പം ഉയരമുള്ള,  അഴികള്‍ക്കു പിന്നിലായി മുറിയുടെ ഏറ്റവും പുറകിൽ  അല്പം ഉയര്‍ന്ന തറയിലാണ് കുഞ്ഞാലിക്കയുടെ നില്‍പ്പ്. ജഡ്ജിന് നേരെയുള്ള ആ നില്പില്‍ അയാള്‍ക്കാ മുറിയാകെ കാണാം. വെളിച്ചം പൊതുവേ  കുറവുള്ള ആ മുറി കറുത്ത വക്കീല്‍ കോട്ടുകളാല്‍ കൂടുതല്‍ ഇരുണ്ടതായി തോന്നിച്ചു. അയാളുടെ വക്കീല്‍ കൊടുക്കുന്ന കടലാസുകള്‍ ഒരാള്‍ വാങ്ങി ജഡ്ജിക്ക് കൊടുക്കുന്നുണ്ട്. ജഡ്ജിയും വക്കീലും  സംസാരിക്കുന്ന ഭാഷ മലയാളമാണെങ്കിലും തന്‍റെയും ഗോപാലന്‍റെയും പേരുകളും വീട്ടു പേരുകളുമൊഴികെ മറ്റൊന്നും കുഞ്ഞാലിക്കക്ക് പിടി കിട്ടിയില്ല. മൂപ്പരങ്ങനെ ആകപ്പാടെ 'അന്തം വിട്ട്‌' നിക്കുമ്പോഴാണ് മൊബൈല്‍ വീണ്ടുമടിക്കാന്‍ തുടങ്ങിയത്. മുണ്ടിന്‍റെ കോന്തലയില്‍ ചുറ്റി അരയില്‍ തിരുകിയ മൊബൈല്‍ പുറത്തെടുത്തപ്പോഴേക്കും ശബ്ദം ഉച്ചസ്ഥായിയിലായി.അടിവയറ്റില്‍ നിന്നുo തീവെള്ളം തികട്ടിക്കയറി വരുന്നത് കുഞ്ഞാലിക്കയറിഞ്ഞു. തീര്‍ത്തും നിസ്സഹനായി,  പതുക്കെ തലയുയര്‍ത്തി
നോക്കിയ അയാൾ  കാണുന്നത് ജഡ്ജിയുള്‍പ്പെടെ ആ മുറിയിലെല്ലാവരും എഴുന്നേറ്റ് നില്‍ക്കുന്നതാണ്.

 സ്വാതന്ത്ര്യ ദിനം പ്രമാണിച്ച്  ദേശീയ ഗാനമെടുത്ത്  റിങ്ടോണാക്കാൻ  മമ്മാലിക്കു തോന്നിയത് കുഞ്ഞാലിക്കയുടെ ഭാഗ്യo എന്നല്ലാതെന്ത് പറയാൻ.



  

Thursday 19 January 2017

ശുദ്ധി കലശം

ഒക്കത്ത്  കൈക്കുഞ്ഞുമായി അവള്‍ വഴിപാട് കൗണ്ടറിന് മുന്നില്‍  പരുങ്ങി നിന്നു.

" ഊം.... "
 അഴികൾക്കു പിന്നിലെ വെളുത്തുരുണ്ട  മുഖം മുരണ്ടു.

'' മോള് അകത്തുന്നല്‍പം മൂത്രൊഴിച്ചു പോയിരുന്നു.... അതിന് പരിഹാരമെന്തെങ്കിലും.."
മടിച്ചു മടിച്ചാണ് അവള്‍ പറഞ്ഞോപ്പിച്ചത്.

കണ്ണടയുടെ കട്ടിച്ചില്ലുകളിലൂടെ കണ്ട  ഉരുളന്‍ കണ്ണുകള്‍ അവളെ ഭയപ്പെടുത്തി.

"ശ്ശേ...എന്തൊരു കഷ്ടാത്..... നിങ്ങക്കിതൊക്കെ കഴിച്ചിട്ട് കൊണ്ടോന്നാ പോരേ. ഇനിയിപ്പോ ശുദ്ധി കലശം നടത്തണം. ആയിരത്തൊന്ന് ഉറുപ്പ്യാവും... പേര്  പറയൂ ..."

അയാള്‍ രശീതിക്കുറ്റി നിവര്‍ത്തി.

"ഏഹ്...അത്രയൊക്കെ ആവ്വോ...കുഞ്ഞ്‌ അറിയാണ്ടല്ലേ...പിന്നെ..ഉണ്ണി മൂത്രം പുണ്യാഹന്നോക്കെയല്ലേ..."

"നോക്കൂ...അതൊക്കെ നിങ്ങടെ വീട്ടില്.... ഇവിടെ ക്ഷേത്ര മതിൽക്കെട്ടിനകത്ത് ഇത്തരം കാര്യങ്ങളൊക്കെ  അശുദ്ധിയാ...അത്  വലിയോരായാലും ചെറ്യോരായാലും... നിങ്ങള്‍ സമയം കളയാതെ പേര് പറയൂ..."

അവളെ മുഴുമിപ്പിക്കാൻ വിടാതെ,  നീരസത്തോടെ  ഇത്രയും പറഞ്ഞു കൊണ്ട് അയാൾ രശീതി എഴുതിത്തുടങ്ങി.

"ഏയ്...ശങ്ക്വാരേ .. "

കൂനിക്കൂടി ധൃതിയില്‍ നടന്നു പോകുന്ന വൃദ്ധൻ അയാളുടെ വിളി കേട്ട് തിരിഞ്ഞു നിന്നു.

"ഭാഗ്യത്തിന് നന്ദിനിപ്പൈയ്യ് ഇന്നാ നടക്കല് സിമന്‍റ് പാക്യോടത്ത് തന്നെ ഇട്ടിട്ടുണ്ട്. ചൂടാറും മുമ്പേ അതൊന്ന് വാരി വെക്കാൻ ജാനൂനോട് പറഞ്ഞോളൂ."

"ആ .. അവ്ടെ  പേരെന്താ പറഞ്ഞേ..??"