എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ നഗരത്തില്‍ ഞാന്‍ കാലു കുത്തുന്നത്. മാസത്തില്‍ ചുരുങ്ങിയത് ഒരു തവണയെങ്കിലും ഇത് വഴി കടന്ന് പോകാറുണ്ടെങ്കിലും, ജന്മസ്ഥലം എന്ന കോളത്തില്‍ സംശയമേതുമില്ലാതെ എഴുതിച്ചേർക്കുന്ന, ഈ നഗരത്തില്‍ ഒന്നിറങ്ങാന്‍ തോന്നാറില്ല. അതിന് കാരണമെന്തെന്ന് ചോദിച്ചാൽ, ബാല്യവും കൌമാരവും യൌവനത്തിന്‍റെ തുടക്കവും ചേര്‍ത്ത് ജീവിതത്തിന്‍റെ രണ്ടര ദശാബ്ദത്തോളം ചിലവഴിച്ച ഇവിടെ എനിക്ക് വേണ്ടപ്പെട്ടവരാരും തന്നെയില്ലായെന്ന് കള്ളം പറയാം. ചരിത്രങ്ങള്‍ ഒരുപാട് ഉറങ്ങിക്കിടക്കുന്ന ഈ മണ്ണില്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത (മറക്കാന്‍ കഷ്ടപ്പെടുന്ന) ചില ചരിത്രങ്ങള്‍ കണ്ണും മിഴിച്ച് ഉണര്‍ന്നിരിപ്പുണ്ട് എന്ന എന്‍റെ പേടിയാവണം മനപ്പൂര്‍വമുള്ള ഇത്തരം ഒഴിഞ്ഞു മാറലിനുള്ള കാരണം. എന്ത് തന്നെയായാലും കഥയില്‍ ചോദ്യത്തിന് പ്രസക്തിയില്ലല്ലോ. പക്ഷെ ഒന്നുണ്ട് - ലോകത്തിന്‍റെ ഏതു കോണില്‍ പോയാലും ഈ നഗരവുമായി ബന്ധിപ്പിക്കുന്ന എന്തോ ഒന്ന് എന്‍റെ മേല്‍ കൊരുത്ത് വെച്ചിരിക്കുന്ന പോലെ. എത്ര തന്നെ മറച്ചു പിടിക്കാന്‍ ശ്രമിച്ചാലും, ഭാഷയില്‍, പെരുമാറ്റത്തില്‍, ഈ നഗരം കടന്ന് വരുന്നു. ആദ്യമായി പരിചയപ്പെടുന്നവര്‍ പോലും "നിങ്ങള്‍ __________കാരനല്ലേ എന്ന് ചോദിക്കുന്നു". പറിച്ചു മാറ്റാനാവാത്ത ഒരാവരണമായി ഈ നഗരം അത്ര കണ്ട് സ്വാഭാവികമായി എന്നിൽ അലിഞ്ഞു ചേര്‍ന്നത് പോലെ.
സത്യത്തില്‍ ഈ വരവും മുന്‍കൂട്ടി നിശ്ചയിച്ചതല്ല. പുറപ്പെടാനുള്ള സമയം കഴിഞ്ഞിട്ടും വണ്ടി പ്ലാട്ഫോമില്‍ അനക്കമറ്റു കിടക്കുകയായിരുന്നു. മുന്നിലെ ട്രാക്കിലെവിടെയോ പാളം തെറ്റിക്കിടക്കുന്ന ഗുഡ്സ് വണ്ടി യാത്രയില്‍ മൂന്നോ നാലോ മണിക്കൂറുകളുടെ താമസം വരുത്തുമെന്ന് റെയില്‍വേ ഖേദപ്രകടനം നടത്തുന്നു. ബസിനു പോയാല്‍ സമയം നഷ്ടമാവാതെ എത്തുമെന്ന് അകത്തിരുന്ന് പ്രായോഗികന്‍ പ്രസ്താവിച്ചു. ബസ് യാത്രയുടെ മുഷിപ്പും വഴിയിലുണ്ടായേക്കാവുന്ന ട്രാഫിക്ക് കുരുക്കുകളും ഉയർത്തിക്കാണിച്ച് ഞാൻ എതിര്‍പ്പുയര്‍ത്തിയെങ്കിലും ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. അങ്ങനെയാണ് ട്രെയിനിൽ നിന്നുമിറങ്ങിയത്.
വണ്ടി നിന്നിരുന്നത് അവസാനത്തെ പ്ലാട്ഫോര്‍മിലായിരുന്നു. പുറത്ത് നിരന്നു കിടക്കുന്ന ഓട്ടോറിക്ഷകള്‍ മഞ്ഞയും കറുപ്പും നിറത്തിലുള്ള മറ്റൊരു തീവണ്ടിയെ പോലെ തോന്നിച്ചു. മടിശീലയിൽ കനമില്ലാത്തവനെന്ന് ഒറ്റ നോട്ടത്തിൽ തിരിച്ചറിഞ്ഞിട്ടാവണം, അസമയത്തെ വില പേശൽ ഭയന്ന്, ഞങ്ങളുടെ നേരെ വരല്ലേ എന്ന് ചില്ലുകൾക്ക് പുറകിലെ കണ്ണുകള്‍ പറയുന്നത് പോലെ തോന്നി. അങ്ങനെയാണ് കഷ്ടി മൂന്നു കിലോമീറ്ററോളം അകലെയുള്ള ബസ് സ്റ്റാന്റിലേക്ക് നടക്കാമെന്ന് തീരുമാനിച്ചത്. എന്ത് കൊണ്ടോ പ്രായോഗികൻ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല.
സ്റ്റേഷന്‍ കവാടത്തിലെ വിളക്കുമരത്തിനു താഴെ പമ്മി നില്‍ക്കുന്ന ഇരുട്ടില്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും അവരുണ്ട്. കടും നിറമുള്ള ചേല ചുറ്റി, ചായം തേച്ച ചുണ്ടുകളുമായി, അന്നത്തെ വേട്ടക്കാരനായി കാത്തു നില്‍ക്കുന്ന ഇരകള്‍. തൊട്ടാല്‍ ചിരിക്കുന്ന കുപ്പിവളകളണിഞ്ഞിരുന്ന കൈകളില്‍ മൊബൈലുകൾ കിലുങ്ങുന്നു. തൊഴിലിടങ്ങളില്‍ നിന്നും മടങ്ങുന്ന വീട്ടമ്മമാര്‍, ക്ഷീണിതമെങ്കിലും ശാന്തമായ മുഖങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്, അവര്‍ക്ക് മുന്നിലൂടെ വേഗത്തില്‍ നടന്നു പോകുന്നു. അവര്‍ക്ക് പുറകിലായി ഞാനും റോഡിലേക്കിറങ്ങി. ഒരു തിരിവു കഴിഞ്ഞാല്‍ റോഡ് നേരെ ചെന്ന് നില്‍ക്കുന്നത് അങ്ങാടിയുടെ മുന്നിലാണ്. രാജ്യത്തിനു വെളിയില്‍ പോലും ഏറെ പേര് കേട്ടിട്ടുള്ള അങ്ങാടിയാണത്. നഗരത്തെ കീറിമുറിച്ച് കൊണ്ട് പുതിയതായി എളുപ്പ വഴികളേറെ വന്നിട്ടുണ്ടാകാമെങ്കിലും അങ്ങാടിക്കുള്ളിലൂടെ നടക്കാനാണ് ഇഷ്ടപ്പെട്ടത്. പൊട്ടിത്തകര്‍ന്ന സ്ലാബുകൾ നിരന്നിരുന്ന നടപ്പാത കറുപ്പും വെള്ളയും കട്ടകള്‍ പാകി ഭംഗിയാക്കിയിരിക്കുന്നു. കൃത്യമായ ഇടവേളകളില്‍ വിളക്കു കാലുകളും ഇരിക്കാനായി ഇരുമ്പ് ബെഞ്ചുകളും. മുഴുവൻ വിളക്കുകളും കത്തുന്നില്ലെങ്കിലും അത്യാവശ്യത്തിന് പ്രകാശം അവിടെയുണ്ട്. ബെഞ്ചുകളില്‍ അത് സംഭാവന ചെയ്ത പ്രമുഖന്‍റെ പേര് വലിയ അക്ഷരങ്ങളില്‍ എഴുതിയത് ആ അരണ്ട വെട്ടത്തിലും വെട്ടിത്തിളങ്ങുന്നു. കോടികള്‍ മുടക്കി നഗര സൗന്ദര്യവല്‍ക്കരണം നടത്തിയ മേയര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു കൊണ്ടുള്ള വലിയ ഫ്ലക്സ് ബോര്‍ഡ് വഴിയിൽ കണ്ടു. അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അദ്ദേഹത്തിന്റെ ചിരിക്കുന്ന പടമുള്ള പോസ്റ്ററുകളും പലയിടത്തായി പതിച്ചിട്ടുണ്ട്.
റെയിൽവേ മേല്‍പ്പാലത്തിലാണ് റോഡ് തിരിയുന്നത്. താഴെ പാളങ്ങളില്‍ ചത്തു കിടക്കുന്ന ഇരുട്ടിലേക്കും നോക്കി കൊണ്ട് കൈവരിയില്‍ പിടിച്ചു നിന്നു. ഒഴിഞ്ഞ പാളങ്ങളിലൂടെ ഓർമ്മകൾ എന്നെയും വലിച്ചു പരക്കം പാഞ്ഞു തുടങ്ങിയപ്പോള്‍ ഒരു മൂളിപ്പാട്ട് ചുണ്ടിൽ കിടന്ന് ഞെരിപിരി കൊണ്ടു. കൈകൊട്ടി വിളിച്ചത് കേട്ട്, അല്‍പം നീരസത്തോടെയാണെങ്കിലും, എന്നെ കടന്ന് പോയ കടല വില്‍പ്പനക്കാരൻ മടങ്ങി വന്നു. പരമാവധി കോലനാക്കിയ കടലാസ്സു പൊതിയില്‍ അയാള്‍ കടലമണികള്‍ നിറച്ചു. അത് പത്തു രൂപയ്ക്കു മാത്രമൊന്നുമില്ലെന്ന് പ്രായോഗികന്‍ ഉള്ളിലിരുന്ന് കണക്കുകള്‍ നിരത്തിയപ്പോൾ ഞാന്‍ അയാളോട് വഴക്കിട്ടു. ഇത്തരം ചീളുകളാലൊന്നും അങ്ങനെ പറ്റിക്കപ്പെടാന്‍ പാടില്ലല്ലോ. ശീലമായതിനാലാവണം, അയാൾ വേഗം തോൽവി സമ്മതിച്ചു. പൊതിയില്‍ കൊള്ളാത്തതിനാല്‍ അധികം വന്ന കടലമണികള്‍ കൈയ്യിലിട്ടു തന്നു. പിന്നെ, എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് ഇരുട്ടിലേക്ക് നടന്നു മറഞ്ഞു.
അധികമായി കിട്ടിയ കടലമണികള്‍ താഴെ പോകാതിരിക്കാനായി മുറുക്കെ ചുരുട്ടിപ്പിടിച്ച കൈ കൊണ്ട് തന്നെയാണ് തടിച്ച പേഴ്സ് ജീന്‍സിന്‍റെ പിന്‍കീശയിലേക്ക് തള്ളിക്കയറ്റാൻ ശ്രമിച്ചത്. അപ്പോഴാണത് സംഭവിച്ചത്. കാറ്റിന്റെ വേഗതയിൽ, എങ്ങു നിന്നോ പറന്ന് വന്ന ഒരുത്തൻ ആ പേഴ്സും തട്ടിപ്പറിച്ച് ഓടുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ അൽപ നേരമെടുത്തു. കടലമണികള്‍ നടപ്പാതയില്‍ വീണുരുണ്ടു ചിരിച്ചു. അധികം ദൂരമായില്ല, പതിച്ചു കഴിഞ്ഞ് ബാക്കി വന്ന കട്ടകള്‍ കൂട്ടിയിട്ടതില്‍ തട്ടിയാവണം, അവന്‍ കമിഴ്ന്നടിച്ച് വീണു. അപ്പോഴും, എന്‍റെ പഴ്സ് അവന്‍റെ പക്കലാണ് എന്നത് പോലുമോര്‍ക്കാതെ വെറുമൊരു കാഴ്ചക്കാരനായി നില്‍ക്കുകയാണെന്ന തിരിച്ചറിവില്‍ ഞാന്‍ അവനു നേരെ ഓടി.
അവൻ നിലത്തു നിന്നും എഴുന്നേറ്റിട്ടില്ല. കാല്‍ മുട്ടുകള്‍ കുത്തി മുഖം കൈകളില്‍ പൂഴ്ത്തിയാണ് ഇരിക്കുന്നത്. അടുത്തെത്തിയപ്പോള്‍ വേഗത്തിൽ ഉയര്‍ന്നു താഴുന്ന അവന്‍റെ പുറം ഭാഗം ശ്രദ്ധിച്ചു. അവൻ കരയുകയാണ്. അല്പനേരമങ്ങനെ നോക്കി നിന്ന ശേഷമാണ് അവന്റെ തോളില്‍ പതുക്കെ കൈ അമര്‍ത്തിയത്. ഉള്ളിലിരുന്ന് പ്രായോഗികന്‍ വിളിച്ചു പറയുന്നതൊന്നും ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. അവന്റെ മുഖത്തിന് നേരെ കുനിഞ്ഞപ്പോള്‍ പ്രാവിന്‍റെ കുറുകല്‍ പോലെയുള്ള തേങ്ങല്‍ വ്യക്തമായി കേട്ടു. ഞാനവനെ പതുക്കെ പിടിച്ചെഴുന്നെല്പിക്കാന്‍ ശ്രമിച്ചു.
അവന്‍ തീരെ ചെറിയകുട്ടിയായിരുന്നില്ല. എന്നാല്‍ പത്തു വയസിനു മുകളില്‍ പ്രായം അവനില്ലെന്ന് തീര്‍ച്ചയാണ്. ഞാനവനെ താങ്ങി ബെഞ്ചിലിരിക്കാന്‍ സഹായിച്ചു. ചായ നിറച്ച ഫ്ലാസ്കുകളുമായി ഒരാൾ സൈക്കിളുന്തി അത് വഴി വന്നു. അപ്പോഴും എങ്ങലടിച്ച് കരയുന്ന അവന് ഞാനൊരു ചായ വാങ്ങിച്ചു കൊടുത്തു. ചായ കുടിക്കുന്നതിനിടയിലും ഇടയ്ക്കിടെ വിതുമ്പി പോകുമ്പോൾ അവന്റെ വായില്‍ നിന്നും ചായയും തുപ്പലും കലർന്നൊഴുകുന്നത് കണ്ട് ഓക്കാനം വന്നു. തികട്ടി വന്നത് പുറകിലെ ഇരുട്ടിലേക്ക് നീട്ടിത്തുപ്പിക്കൊണ്ട് ഞാനവനു നേരെ തിരിഞ്ഞു.
"ഇനിക്ക്...ഇനിക്കെന്‍റെ എച്ചീനെ കാണണം"
എനിക്കെന്തെങ്കിലും ചോദിക്കാന്‍ സാവകാശം തരാതെ അവന്‍ എങ്ങലടിച്ച് തുടങ്ങി.
"എവിടെയാ നിന്‍റെ ഏച്ചി...?"
"അവര് പിട്ച്ചോണ്ട് പോയതാ.ഇനിക്കെന്‍റെ എച്ചീന്‍റടുത്ത് പോണേ..."
അവന്റെ കരച്ചിൽ ഉറക്കെയായി.
അൽപം ദൂരെ മാറി ആ സൈക്കിളുകാരന്‍ ഞങ്ങളെ തന്നെ നോക്കിക്കൊണ്ട് നില്‍ക്കുകയാണ്. എന്‍റെ നോട്ടം കണ്ടിട്ടാവണം അയാള്‍ സൈക്കിളുമുന്തി നടന്നു പോയി.
"ആരാ അവര്...? എന്താണ്ടേയെന്നു പറ നീയ്...ഞാന്‍ കൊണ്ടോവാം നിന്നെ ഏച്ചീന്‍റടുക്കെ..."
അവന്‍റെ തോളില്‍ വെച്ച കൈ അമര്‍ത്തി കൊണ്ട് ഞാനങ്ങനെ പറഞ്ഞത് എന്തിന്‍റെ ബലത്തിലാണെന്നറിയില്ല. ഒരു വേള, വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ നഗരത്തില്‍ ഉപേക്ഷിച്ചു പോയ കുപ്പായം വീണ്ടുമെടുത്ത് അണിയാന്‍ പോവുകയാണോ എന്ന് പോലും പ്രായോഗികന്‍ ചോദിച്ചു. എനിക്കതിന് ഉത്തരമില്ലായിരുന്നു. പക്ഷെ ഒന്നുറപ്പാണ്. കലർപ്പില്ലാത്ത ആത്മാര്‍ത്ഥതയോടെയാണ് ഞാനങ്ങനെ പറഞ്ഞത്. അത് മനസിലായിട്ടാവണം അവന്‍റെ കരച്ചിലൊന്നൊതുങ്ങി; പിന്നെ പതുക്കെ പറഞ്ഞു തുടങ്ങി:
എന്നുമെന്ന പോലെ ആ വൈകുന്നേരവും അങ്ങാടിയിലൂടെ കൈകള്‍ കോര്‍ത്തു നടക്കുകയായിരുന്നു അവര്‍. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ബേക്കറിക്ക് മുന്നിലെത്തിയപ്പോള്‍ അന്നും സ്വിച്ചിട്ട പോലെ അവന്‍ നിന്നു. അവന്‍റെ കണ്ണുകള്‍ ചില്ലുകൂട്ടിലെ ആ ചുവന്ന പലഹാരത്തില്‍ തന്നെയാണ്. എന്നാല്‍, എന്നും ചെയ്യാറുള്ള പോലെ ചേച്ചി അവനെ പിടിച്ചു വലിച്ചില്ല. പകരം അവളുടെ പാവാടച്ചരടിന്‍റെ അറ്റത്ത് തൂക്കിയിട്ടിരുന്ന തുണിസഞ്ചിയുടെ വായ പിളര്‍ത്തി ഉള്ളിലെ ചില്ലറത്തുട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി. പിന്നെ അവനോട് ഒരു കള്ളച്ചിരി ചിരിച്ച് അവിടെ
തന്നെ നില്‍ക്കാന്‍ പറഞ്ഞു കൊണ്ട് അവള്‍ കടയിലേക്ക് കയറിപ്പോയി. അല്പം കഴിഞ്ഞു കാണും; കുനിഞ്ഞ ശിരസ്സോടെയാണ് അവള്‍ തിരിച്ചു വന്നത്.
"അമ്പത് റൂപയില്‍ കമ്മി തരൂല പോലും...ത്ഫൂ..."
അവള്‍ ആരുടെയൊക്കെയോ മുഖത്തേക്ക് നീട്ടിത്തുപ്പി. അവളുടെ ശൂന്യമായ കൈകളിലേക്ക് നോക്കി പകച്ചു നിന്ന അവനെയും വലിച്ചു കൊണ്ട് അവള്‍ വേഗത്തില്‍ നടന്നു.
അങ്ങാടിയുടെ ഉള്‍വഴികളിലൂടെ അവരൊരുപാട് നടന്നു കാണണം. വഴിയത്രയും അവന്‍ എങ്ങലടിക്കുകയായിരുന്നു. അവരിപ്പോള്‍ ഒരു മൈതാനിയിലെ കലുങ്കില്‍ ഇരിക്കുകയാണ്. തന്‍റെ മടിയില്‍ മുഖമര്‍ത്തി തേങ്ങുന്ന അനിയന്‍റെ തലമുടിയിലൂടെ അവള്‍ വിരലോടിക്കുകയാണ്. അല്‍പനേരം കഴിഞ്ഞ് കാണും; എന്തോ ചിന്തിച്ചുറപ്പിച്ചത് പോലെ അവനെ നേരെയിരുത്തി അവള്‍ എണീറ്റു.
"ഇവിടെ ഇരി തമ്പീ...ഏച്ചി ശീഗ്രം പോയി കൊണ്ട് വരേ..."
അവനെ നോക്കി കണ്ണിറുക്കി അവള്‍ ഇരുട്ടിലേക്ക് ഓടിപ്പോയി. ഇടത് കൈ കൊണ്ട് നനവ് തുടച്ച കണ്ണുകളില്‍ പ്രതീക്ഷയുടെ നാളം തെളിച്ചു കൊണ്ട് അവനാ ഇരുട്ടിലേക്ക് നോക്കിയിരുന്നു. നേരം അധികമായില്ല. നെഞ്ചോടടുക്കി പിടിച്ചിരുന്ന പലഹാരം അവന് നീട്ടിക്കൊണ്ട് അവള്‍ നിന്നു കിതച്ചു. ആര്‍ത്തിയോടെ അവനത് വാങ്ങി തിന്നു തുടങ്ങി. അവന്റെ പല്ലുകൾ രണ്ടാമതും പലഹാരത്തിൽ അമർന്നതും പുറകില്‍ നിന്നുള്ള ശക്തമായ തള്ളലില്‍ അവള്‍ മണ്ണിലേക്ക് കമിഴ്ന്നടിച്ചു വീണു; ഒപ്പം അവന്റെ കൈയ്യിൽ ബാക്കിയായ പലഹാരക്കഷ്ണവും.
"നായിന്മോളെ...ഓടിയാ പിടിക്കില്ലെന്ന് കര്‍ത്യോ"
ഹിന്ദി കലര്‍ന്ന മലയാളം പറയുന്ന രണ്ടു പേർ അവളെയും വലിച്ചു കൊണ്ട് ഒരു കെട്ടിടത്തിലേക്ക് പോകുന്നു. പുറകെ പോയി കാലില്‍ വലിക്കുന്ന അവനെ അവര്‍ ചവിട്ടിത്തെറിപ്പിച്ചു.
"പോടാ..പോയി നൂറു റൂപാ കൊണ്ട് വാ...എന്നാ കൊണ്ടോവാം ഇവളെ...പോ"
വീണിടത്ത് അൽപ നേരമങ്ങനെ കിടന്ന ശേഷം അവനെണീറ്റ് പുറകിലെ ഇരുട്ടിലേക്കോടി മറഞ്ഞു.
"സാറ് ഇനിക്കൊരു നൂറുറുപ്പ്യ തര്വോ?"
കഥ കേട്ടിരിക്കുന്ന എന്‍റെ കണ്ണിലേക്കു നോക്കിയാണ് അവന്‍റെ ചോദ്യം.
"നീ വാ...."
ഞാനവനെയും കൊണ്ടാണോ അതോ അവനെന്നെയും വലിച്ചാണോ ഓടിയതെന്നറിയില്ല; ഞങ്ങളിപ്പോള്‍ ആ മൈതാനിയിലാണ്. ഓടു മേഞ്ഞ ഒരേ പോലെയുള്ള ഇരുനില കെട്ടിടങ്ങളുടെ ഒരു നിരയാണ് മൈതാനിക്ക് അതിരിടുന്നത്. അതിന് ഒത്ത നടുക്കായി ഉയർന്ന് നിൽക്കുന്ന അതി പുരാതനമായ വിളക്ക് മരം. അതിൽ നിന്നും പെയ്യുന്ന മഞ്ഞ വെട്ടത്തില്‍ ആകെ കുളിച്ച് നിൽക്കുന്ന ആ നഗര ദൃശ്യം സെപിയ മോഡിലെടുത്ത ഒരു ചിത്രത്തെ ഓര്‍മ്മപ്പെടുത്തി.
"അങ്ങോട്ടാ...എച്ചീനെ ഓര് കൊണ്ടോയെ..."
നിരയിലെ ഒരു കെട്ടിടത്തെ ചൂണ്ടിയാണ് അവന്‍ പറയുന്നത്.
മരക്കോവണി ഞരങ്ങുന്ന ശബ്ദം കേട്ടാണ് ഞാന്‍ കുനിഞ്ഞു നോക്കിയത്. പടികളിറങ്ങി വരുന്ന പെണ്‍കുട്ടി. ഏറെ പരിചിതമായി തോന്നിയ ആ മെലിഞ്ഞു നീണ്ട മുഖം ഓര്‍ത്തെടുക്കാൻ ശ്രമിക്കുമ്പോള്‍ അടുത്ത് നിന്നും കുരുന്നു ചുണ്ടുകള്‍ "ഏച്ചി" എന്ന് മന്ത്രിക്കുന്നത് എനിക്ക് കേള്‍ക്കാം.
ചോരയിറ്റുന്ന ചുണ്ടിന്‍റെ കോണില്‍ പുഞ്ചിരിയുമായി അവളിറങ്ങി വന്നു. തിളങ്ങുന്ന കണ്ണുകളില്‍ ഒരു കുട്ടിക്ക് ചേരാത്ത ഗൗരവം നിറഞ്ഞിരുന്നു. അടുത്ത് നില്‍ക്കുന്ന എന്നെയൊന്നു നോക്കുക പോലും ചെയ്യാതെ അവള്‍ ചെന്ന് അവന്‍റെ മുടിയിലൂടെ വിരലോടിക്കാന്‍ തുടങ്ങി. പെട്ടെന്നെന്തോ ഓര്‍ത്ത പോലെ കയ്യില്‍ ചുരുട്ടിപ്പിടിച്ച നോട്ടെടുത്ത് കുടുക്ക് പൊട്ടിക്കിടക്കുന്ന മേലുടുപ്പിനുള്ളില്‍ തിരുകി. പിന്നെ പാവാടച്ചരടിലെ സഞ്ചി തുറന്ന് ആ പലഹാരമെടുത്ത് അവള്‍ അവനു നീട്ടി. വിദേശികള്‍ ആ പലഹാരത്തിന് നല്‍കിയ പേര് "മധുരമൂറുന്ന മാംസം" എന്നാണെന്ന് അവനോട് ഞാന്‍ പറഞ്ഞിരുന്നില്ല. അല്ലെങ്കിലും എല്ലാമൊന്നും അറിയേണ്ട പ്രായം അവനായിട്ടില്ലല്ലോ. ആ പലഹാരം രണ്ടു കൈയ്യും നീട്ടി അവന്‍ വാങ്ങിച്ചു. പിന്നെ ഇരുവരും കൈകള്‍ കോര്‍ത്ത് നടന്നു തുടങ്ങി. 'പ്രകാശം പരത്തുന്ന പെണ്‍കുട്ടിക്ക്' ഞാന്‍ സങ്കല്‍പ്പിച്ചു നല്‍കിയ മുഖമാണ് അവളുടേതെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും അവരാ ഇരുട്ടില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു.
നീണ്ട ഹോണ്‍ കേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. അപ്പോഴേക്കും കിതച്ചു കൊണ്ട് വണ്ടി ഇളകിത്തുടങ്ങിയിരുന്നു.
No comments:
Post a Comment