Saturday 19 August 2017

ഒരു ക്രൈം സ്റ്റോറി

ബസ് സ്റ്റാൻഡിൽ വെച്ചാണ് അയാളെ ഞാൻ ആദ്യം കണ്ടത്. സ്റ്റാൻഡിന് പുറത്തേക്ക് നീളുന്ന ചെമ്മൺപാതയിൽ ചാറ്റൽ മഴ നനഞ്ഞ് നടക്കുമ്പോഴാണ് സ്റ്റാൻഡിലെ തിരക്കിലെവിടെയോ മുങ്ങിപ്പോയ അയാളെ പിന്നീട് കാണുന്നത്. കാൽപ്പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ പുറകിൽ അയാളുണ്ട്. അയാൾ എന്നെ തന്നെ നോക്കുകയായിരുന്നുവെന്ന് തീർച്ചയാണ്. ഞാൻ നോക്കിയത് കണ്ടിട്ടാവണം അയാളുടെ നോട്ടം കൈയ്യിലെ മൊബൈലിലേക്കായി.

നഗരഹൃദയമായിരുന്നിട്ടും സമയം അത്രയൊന്നും 'അസമയം' ആയിട്ടില്ലെങ്കിലും അവിടവിടെ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളും ചാറ്റൽ മഴയിൽ നിന്നും രക്ഷ നേടാനായി അതിനടിയിൽ ചുരുണ്ടുകൂടിയ തെരുവ് പട്ടികളുമൊഴികെ അവിടം എതാണ്ട് പൂർണ്ണമായും തന്നെ വിജനമായിരുന്നു.
സ്റ്റാൻഡിലെ ഹൈമാസ്റ്റ് ലൈറ്റിൽ നിന്നും വരുന്ന വെട്ടത്തിനപ്പുറം ഇരുട്ട് കനത്ത് പെയ്യുകയാണ്.

അയാൾ കടന്ന് പോകട്ടെ എന്ന് കരുതി ഞാൻ നടത്തത്തിന്റെ വേഗത അൽപം കുറച്ചു. പക്ഷെ പ്രതീക്ഷിച്ച പോലെ അടുത്തടുത്ത് വരുന്ന കാലൊച്ച കേൾക്കാനായില്ല. അയാളും വേഗത കുറച്ച് കാണണം. ഒന്ന് രണ്ട് തവണ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ ഷൂ ലേസ് കെട്ടാനെന്ന വ്യാജേന ഞാൻ മുന്നോട്ട് കുനിഞ്ഞു നിന്നു. എന്നെ തറപ്പിച്ച് നോക്കിക്കൊണ്ട് കടന്ന് പോയ അയാൾ മുന്നിലെ ഇരുട്ടിൽ മറഞ്ഞു.

ഇടക്കിടെ തെളിയുന്ന മൊബൈൽ സ്ക്രീനിന്റെ വെട്ടം നോക്കിയാണ് അയാളിലേക്കുള്ള ദൂരം ഞാൻ നിജപ്പെടുത്തിയത്. ഒറ്റത്തള്ളിൽ തന്നെ അയാൾ മറിഞ്ഞു പോയിരുന്നു. വീഴുന്നതിന് മുമ്പായി അയാളുടെ മൊബൈലും പാന്റിന്റെ കീശയിലുണ്ടായിരുന്ന തടിച്ച പഴ്സും ഇരുട്ടിലേക്ക് ഓടിയകലുന്ന എന്റെ കൈകളിലായി കഴിഞ്ഞിരുന്നു.

Sunday 6 August 2017

ഗോസ് ഓൺ കൺട്രി

ഉത്തരേന്ത്യയിലെ ജോലി സ്ഥലത്ത് നിന്നും നാട്ടിലേക്കുള്ള യാത്രയിലായിരുന്നു അയാൾ. ഉറക്കമുണർന്നപ്പോൾ ട്രെയിൻ ഏതോ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്. നേരം മുഴുവനായും പുലർന്നിട്ടില്ല. ആ സ്റ്റേഷൻ ഏതാണെന്ന് അറിയില്ലെങ്കിലും അവിടെ ഒരു അരമണിക്കൂറോളം ഹാൾട്ട് ഉണ്ടെന്ന് അടുത്തിരുന്നയാൾ പറഞ്ഞു. തലേന്ന് ഏറെ വൈകിയാണ് ലീവ് സാങ്ഷനായത്. അതിനാൽ ഭക്ഷണം കഴിക്കാനൊന്നും നിൽക്കാതെ ആദ്യം കിട്ടിയ വണ്ടിക്ക് കയറിപ്പോരേണ്ടി വന്നു. നന്നായി വിശക്കുന്നുണ്ട്. ബാത്ത്റൂമിൽ കയറി പല്ലു തേച്ചെന്നു വരുത്തി അയാൾ പുറത്തേക്കിറങ്ങി. പ്ലാറ്റ്ഫോമിന്റെ അറ്റത്തായി ഒരു കട കാണാനുണ്ട്. അയാൾ അങ്ങോട്ട് നടന്നു.

തൂവെള്ള കുർത്തയും പൈജാമയും ധരിച്ച ഒരാൾ കടയുടെ മുന്നിൽ നിന്ന് ആളുകളെ സ്വീകരിക്കുന്നുണ്ട്. വെളുത്ത നെറ്റിയിൽ നീട്ടി വരച്ച ഗോപിക്കുറിയുമായി  ഹിന്ദി സിനിമകളിലും സീരിയലുകളിലുമൊക്കെ കാണാറുള്ള പുരോഹിതനെ ഓർമ്മപ്പെടുത്തുന്ന അയാൾ കടയുടമയാവാനേ തരമുള്ളു. നേരം വെളുത്തില്ലെങ്കിലും കടയിൽ സാമാന്യം നല്ല തിരക്കുണ്ട്. ധൃതി വെച്ച് കഴിച്ച് പുറത്തിറങ്ങിയ അയാൾ ഒരു സിഗരറ്റ് കത്തിച്ച് ചുറ്റും കണ്ണോടിച്ചു. കടയുടെ മുന്നിൽ തൂക്കിയിട്ട റാന്തലിന്റെ വെട്ടത്തിനപ്പുറം പ്ലാറ്റ്ഫോമപ്പോഴും ഇരുട്ടിലാണ്. ചുണ്ടിലെരിയുന്ന സിഗരറ്റുമായി അയാളാ ഇരുട്ടിലൂടെ നടന്നു.  പാതിയെരിഞ്ഞ സിഗരറ്റ് താഴെയിട്ട് ഷൂസ് കൊണ്ട് ഞെരിച്ച്  അയാൾ അനങ്ങിത്തുടങ്ങിയ വണ്ടിയിലേക്ക് വലിഞ്ഞ് കയറി.  ഉരുളുന്ന വണ്ടിയുടെ വാതിൽക്കൽ നിന്നാണ്  അയാളാ കാഴ്ച്ച കാണുന്നത്.

ഭക്ഷണശാലയുടെ ചുവരിനോടു ചേർന്ന് തറയിൽ ചുരുണ്ടു കൂടിക്കിടക്കുന്ന ഒരു മനുഷ്യൻ. അയാൾ ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്ന്  എല്ലും തോലുമായിരിക്കുന്ന കോലം വിളിച്ച് പറയുന്നുണ്ട്. അത്രയും നേരം അവിടെ ചുറ്റിത്തിരിഞ്ഞിട്ടും അങ്ങനെയൊരാൾ കണ്ണിൽപ്പെടാഞ്ഞതിൽ വിഷമിച്ചു നിൽക്കുമ്പോഴാണ്  ശുഭ്രവസ്ത്രധാരിയായ കടയുടമ കൈയ്യിൽ ഒരു താലം നിറയെ ഭക്ഷണവുമായി അയാൾക്ക് നേരെ നടന്നു പോകുന്നത് കണ്ടത്. അയാൾക്കു വല്ലാത്ത ആശ്വാസം തോന്നി. ഏതൊരു നിരീശ്വരവാദിയുംയും ഈശ്വരനുണ്ടെന്ന് വിശ്വസിച്ചു പോകുന്ന ഇത്തരം ചില സന്ദർഭങ്ങളുണ്ടാവും. എന്നാൽ അയാൾ നോക്കി നിൽക്കെ, നിലത്തു കിടക്കുന്നവന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ കടയുടമ മുന്നോട്ട് നടന്നു. പ്ലാറ്റഫോമിന്റെ അറ്റത്തെ മരച്ചുവട്ടിൽ അയവെട്ടി കിടക്കുന്ന പശുവിനു മുന്നിൽ ആ പാത്രം വെച്ച് അയാൾ കൈ കൂപ്പി നിന്നു.




Thursday 3 August 2017

മരീചിക


"ദാസാ.....ഞാന്‍  നാട്ടിലൊരു വീട് വെക്കാമ്പോവ്വാടോ..ആ പുഴയോരത്തെ വസ്തൂല്.."

"നന്നായി ബാലെട്ടാ..നല്ല കാര്യം..ഇപ്പഴെലും തോന്നീലോ..........പക്ഷെ ബാലേട്ടാ, ചേച്ചീം കുട്ട്യോളും..ഓര് സമ്മതിച്ചോ??"

"ഓര്ടെ സമ്മതം ഇനിയിനിക്ക്  വേണ്ടടോ. ഓര്‍ക്കായി  ഹോമിച്ചതാ കഴിഞ്ഞ പത്തു മുപ്പതു കൊല്ലത്തെ ഇന്‍റെ  ജീവിതോം  സ്വപ്നങ്ങളും.ഇനി ഞാന് ഇനിക്ക് വേണ്ടി ജീവിക്കാന്‍  പോവ്വാ..ഞാനായിട്ട്. പിന്നെ നെന്നെ കണ്ടോണ്ടാടോ ഞാനിതൊക്കെ  സ്വപ്നം കാണുന്നെ. വീടിന്‍റെ  പണി തീരും വരെയെങ്കിലും ഇനിക്കിവിടെ നിന്നെ പറ്റൂ. നീയന്നെ  വേണം എല്ലാം നോക്കി നടത്താന്‍"

"ഞാനുണ്ടാവും ബാലേട്ടാ. ഇങ്ങളൊന്നോണ്ടും ബേജാറാവണ്ട..."

പിന്നീടെല്ലാം കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു. ദാസന്‍  ഏര്‍പ്പാടാക്കിയ എഞ്ചിനീയര്  ഇമെയില്‍  ചെയ്ത് കൊടുത്ത  രണ്ടു മൂന്നു പ്ലാനുകളില്‍ നിന്ന്‌ പുഴയിലേക്ക് ജനലുകള്‍ തുറക്കുന്ന ബെഡ്രൂം ഉള്ളത് അയാള്‍ തിരഞ്ഞെടുത്തു. സത്യത്തിൽ അത്  മാത്രമായിരുന്നു അയാളുടെ ഡിമാന്റ്റ്.
വിരസമായി ഇഴഞ്ഞു നീങ്ങിയിരുന്ന അയാളുടെ പകലുകൾക്ക് പുതിയൊരു ലക്ഷ്യം വന്നു. പുഴയെ കണി കണ്ടുണരുന്ന പുലരികൾ സ്വപ്നം കണ്ട് രാത്രികളില്‍ അയാള്‍ നന്നായുറങ്ങി.

വീടു പണിയുടെ ഓരോ  ഘട്ടവും  ദാസൻ വാറ്റ്സാപ്പിൽ ഷെയർ  ചെയ്ത  ഫോട്ടോകളിലൂടെ അയാളാസ്വദിച്ചു.
"ബാലേട്ടാ... നാളെ തേപ്പു തുടങ്ങാട്ടോ..."
"ഡാ... കാശു  വല്ലോം ഇടണോ ഞാൻ ?"
"ഇപ്പൊ ഒന്നും വേണ്ട...വേണ്ടപ്പോ ഞാനറിയിക്കാം. പിന്നെ പറ്റ്വെങ്കി ഇങ്ങള്   കുറച്ചു പൂഴി ഇങ്ങോട്ട് കയറ്റി അയച്ചോ. അവ്ടെ അതെമ്പാടൂണ്ടല്ലോ.   ഇവ്ടെ ഇപ്പൊ അതാ കിട്ടാനില്ലാതെ." 

"ആണോ... പ്രശ്നാവ്വോ ?? " 

"ഏയ്..ഞാന്‍ തമാശ പറഞ്ഞതാ. നമ്മുക്കെന്താ  പ്രശ്നം. പുഴയല്ലേ മുന്നിൽ. ഒന്നിറങ്ങി വാരണ്ട പണിയേള്ളൂ."

"ഓ.. ഞാനൊന്ന് പേടിച്ചു. ഡോ..നീയില്ലേൽ ഇതൊരു സ്വപ്നം മാത്രായി  ശേഷിച്ചേനെ. നെനക്കറിയോ...ഒടുക്കം ഞാന്‍ നാട്ടിൽ വന്നു പോയിട്ടിപ്പോ  വർഷം എട്ടു കഴിഞ്ഞു. അന്ന് തൊട്ട് ഞാൻ  കൊണ്ട് നടക്കണ  സ്വപ്നാത്..."

അയാളുടെ ശബ്ധമിടറിപ്പോയി.

"എന്താ ബാലേട്ടാ ഇത്.. ഒക്കെ  ശെര്യായില്ലേ ഇപ്പൊ"

ഫ്ലൈറ്റ് വൈകിയത് കാരണം അയാളെത്തിയപ്പോഴേക്കും  സന്ധ്യയായി . ഗൃഹപ്രവേശത്തിനു പ്രത്യേക ചടങ്ങും ക്ഷണവുമൊന്നും വേണ്ടെന്ന് അയാളുടെ തീരുമാനമായിരുന്നു. രാത്രി ദാസന്‍റെ  വീട്ടിൽ നിന്നും അത്താഴം കഴിച്ച്  അയാൾ പുതിയ വീട്ടിലേക്കു പോയി. പുഴയെ കണി കണ്ടുണരുന്ന പുലരി സ്വപ്നം കണ്ടുറങ്ങാനായി.
രാവിലെ കർട്ടൻ നീക്കി  ജനലിലൂടെ നോക്കിയ അയാൾക്ക് തന്‍റെ  കണ്ണുകളെ വിശ്വസിക്കാനായില്ല.

                                                          *****************************
രംഗം: നാലും കൂടിയ മുക്കിലെ ചായക്കട
വറ്റി വരണ്ട പുഴയുടെ മണൽപ്പരപ്പിലൂടെ പെട്ടിയും തൂക്കി നടന്നു പോകുന്ന അയാളെ കണ്ടുവെന്ന് ഒരാൾ പറഞ്ഞു.
പുതിയ വീടിന്‍റെ  ഗേറ്റിൽ  തൂക്കിയ  "വീട് വില്പ്പനക്ക്" എന്ന ബോർഡ് കണ്ടുവെന്ന് മറ്റൊരാളും  സാക്ഷ്യപ്പെടുത്തി.
"ഇതീ  ഗൾഫുകാരുടെ സ്ഥിരം പരിപാടിയാ. നല്ലൊരു  സ്ഥലം നോക്കി വീട് വെക്കും. പണി കഴിഞ്ഞാ പിറ്റേന്ന് തന്നെ വിക്ക്വേം  ചെയ്യും. ലാഭം എത്ര്യാന്ന്  വെച്ചിട്ടാ!!"  

ഈ  പൊതു പ്രസ്ഥാവനയോടെ രംഗം അവസാനിക്കുന്നു.