Wednesday 7 October 2015

വിഗ്രഹങ്ങള്‍ ഉടയുമ്പോള്‍

"അവള്‍ പലപ്പോഴായി കുറിച്ചിട്ട കവിതകള്‍ ചേര്‍ത്ത് ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുക. ആനിയുടെ ഓര്‍മ്മക്കായി ഞങ്ങള്‍ക്ക് ചെയ്യാനാവുന്ന ഏറ്റവുമുചിതമായ കാര്യമതായിരുന്നു. അക്കാദമി ഹാളില്‍ വെച്ചു നടന്ന തീര്‍ത്തും ലളിതമായ ചടങ്ങിനു പ്രൌഡിയേകിയത് കലാ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ സജീവ സ്ത്രീശബ്ദമായ ടീച്ചറുടെ സാന്നിധ്യമാണ്. ആനിയെപ്പോലെ ആണിന്‍റെ കാമവെറി പിച്ചിചീന്തിയ പെണ്‍കുട്ടികളുടെ, പുരുഷ മേധാവിത്വം തീര്‍ത്ത ചുറ്റുമതിലുകള്‍ക്കുള്ളില്‍ എരിഞ്ഞു തീരുന്ന സ്ത്രീ ജന്മങ്ങളുടെ, സമൂഹത്തിന്‍റെ സര്‍വ്വ തലങ്ങളിലും അവഗണിക്കപ്പെടുന്ന പെണ്മയുടെ ചിത്രങ്ങള്‍ ഹ്രസ്വ-തീവ്രമായ വാക്കുകളില്‍ ടീച്ചര്‍ വരച്ചിട്ടപ്പോള്‍ മൂകമായ കരഘോഷത്തോടെയാണ് സദസ്സ് അതിനെ സ്വീകരിച്ചത്. നഷ്ടപ്പെട്ട  തന്‍റെ മകളെയോര്‍ത്ത് ഒരേ സമയം ദുഖിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ആ പിതാവിന്‍റെ കരങ്ങള്‍, ടീച്ചറില്‍ നിന്നും പുസ്തകം ഏറ്റു വാങ്ങുമ്പോള്‍ വിറക്കുന്നുണ്ടായിരുന്നു...."

" ചേട്ടാ.... ഇറങ്ങണില്ലേ...?? "

ഓട്ടോക്കാരന്‍റെ ചോദ്യം കേട്ടാണ് മായയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും തലയുയര്‍ത്തിയത്.

ഓ.. സ്റ്റേഷനെത്തിയിരിക്കുന്നു.

ചടങ്ങില്‍ പങ്കെടുക്കാമെന്നു അവളോട്‌ ഉറപ്പ് പറഞ്ഞിരുന്നെങ്കിലും നഗരത്തിലുണ്ടായിട്ടു പോലും അതിന് സാധിച്ചില്ല. അതിന്‍റെ പരിഭാവത്തിലാവണം പലതവണ വിളിച്ചിട്ടും അവള്‍ കാള്‍ അറ്റന്‍ഡ് ചെയ്യാത്തത്.പക്ഷെ അവളെയൊന്നുചെന്ന് കാണാനും പിണക്കം മാറ്റാനുമുള്ള സാവകാശം അന്ന് അവനില്ലായിരുന്നു. ജേര്‍ണലിസം കഴിഞ്ഞ് കുറച്ചധികം അലഞ്ഞ ശേഷം കിട്ടിയ ജോലിയാണ്. പ്രൊബേഷന്‍ കഴിഞ്ഞ് കിട്ടുന്ന ആദ്യ അസൈന്‍മെന്ടാണ്. എങ്ങനെയും നാളെ രാവിലെ തിരുവനന്തപുരത്തെത്തിയെ പറ്റൂ. അത് കൊണ്ടാണ് റിസര്‍വേഷനിലാത്തതൊന്നും കാര്യമാക്കാതെ കിട്ടുന്ന വണ്ടിക്ക് കയറി പോകാമെന്ന് വെച്ചത്.      

കമ്പാര്‍ട്ട്മെന്‍റ്റില്‍ സാമാന്യം നല്ല തിരക്കുണ്ട്‌. ബാഗ്‌ സൈഡ് റാക്കില്‍ വെച്ചു സീറ്റില്‍ ചാരി നില്‍ക്കുമ്പോഴാണ് പുറകിലൊരു തോണ്ടല്‍.

തിരിഞ്ഞു നോക്കിയപ്പോള്‍  മുറുക്കാന്‍ കറ പിടിച്ച പല്ലുകള്‍ കാട്ടി വെളുക്കെ ചിരിച്ചു കൊണ്ടൊരു ബംഗാളി. (അതിപ്പോ അങ്ങനെയാണല്ലോ..മുമ്പ് നമ്മള്‍ തെക്കേ ഇന്ത്യക്കാരെയെല്ലാം വടക്കന്മാര്‍ മദിരാശികളെന്നു വിളിക്കുമ്പോലെ ഇപ്പോ വടക്കരൊക്കെ നമുക്ക് ബംഗാളികള്‍)

"ഭയ്യാ.... ബൈട്ടിയേ...."

ജനാലക്കരികിലേക്ക് നീങ്ങിയിരുന്ന് ബാക്കിയുള്ള സീറ്റില്‍ തട്ടിക്കൊണ്ട് അയാള്‍ ക്ഷണിക്കുകയാണ്.

വെള്ളം തൊടാത്ത ചെമ്പന്‍ മുടിയും മുഷിഞ്ഞു നാറുന്ന വേഷവും നോക്കി ആദ്യമൊന്നറച്ചെങ്കിലും, ആ ഓഫര്‍ വേണ്ടെന്നു വെക്കാനൊക്കാത്ത വിധം തളര്‍ന്നിരുന്നു.

ആലുവയില്‍ ആളുകള്‍ കുറെയിറങ്ങി. തിരക്കൊന്നൊതുങ്ങിയപ്പോഴാണ്  നേരെ എതിര്‍വശത്തായി രണ്ടു സീറ്റ് അപ്പുറത്ത് ടീച്ചറിരിക്കുന്നത് കണ്ടത്. ജനാലയിലൂടെ അലസമായി പുറത്തേക്കു നോക്കിയിരിപ്പാണ്. കയ്യിലേതോ മാസിക ചുരുട്ടി പിടിച്ചിട്ടുണ്ട്. അവളുടെ പേരും പറഞ്ഞ്  അടുത്ത് പോയി പരിചയപ്പെട്ടാലോ എന്നാലോചിച്ചെങ്കിലും തന്‍റെ പാതി സീറ്റിലേക്ക് നട്ടിരിക്കുന്ന അനേകം കണ്ണുകള്‍ ആ ആലോചന പിന്‍വലിപ്പിച്ചു.

അപ്പോഴാണ് പുറകില്‍ വീണ്ടുമൊരു തോണ്ടല്‍.

"ഭയ്യാ..... സീറ്റ് ഉസ്കോ ദേ ദേ ??"

 ടീച്ചറുടെ സീറ്റും ചാരി വിഷമിച്ചു നില്‍ക്കുന്ന  ഗര്‍ഭിണിയെ ചൂണ്ടിയാണ് അയാള്‍ ചോദിക്കുന്നത്.

സീറ്റില്‍ നിന്നും ഏഴുന്നേല്‍ക്കുമ്പോള്‍ ടീച്ചര്‍ക്ക്‌ നേരെ ഒന്നു നോക്കി, അവരുടെ മുഖം ഏതാണ്ട് മുഴുവനായി തന്നെ ആ മാസിക മറച്ചിരുന്നു.