Thursday 23 February 2017

കായി-ഓന്‍റെo ഞമ്മന്‍റെo..

ബാങ്കില്‍ പ്രൊബേഷണറി ഓഫീസറായുള്ള ആദ്യത്തെ പോസ്റ്റിങ്ങ്‌  മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ബ്രാഞ്ചിലായിരുന്നു. അതിനാല്‍,  കോഴിക്കോട്ടുകാരനായ എനിക്ക് ദിവസം വീട്ടില്‍ പോയി വരാന്‍ സാധിച്ചിരുന്നു.  എട്ടു മണിയുടെ പാസഞ്ചര്‍ ട്രെയിന്‍ പിടിച്ചാല്‍ ഒന്‍പതേ കാലോടെ ബ്രാഞ്ചിലെത്താം. എന്നാല്‍ അന്നത്തെ ദിവസമെനിക്ക്‌ ശെരിക്കുമൊരു 'പണി കിട്ടി' എന്ന് പറഞ്ഞാൽ മതിയല്ലോ. മംഗള എക്സ്പ്രെസ്സിന്‍റെ "വൈകിയോട്ടം" കാരണം ഓരോ സ്റ്റേഷനിലും പത്തുമിരുപതും മിനിറ്റ് പിടിച്ചിട്ട പാസഞ്ചര്‍ ട്രെയിന്‍ പരപ്പനങ്ങാടി എത്തുമ്പോത്തന്നെ  സമയം പത്തേ കാലായി. പിന്നെ ഓട്ടോ പിടിച്ചു ബ്രാഞ്ചിലെത്തിയപ്പോഴേക്കും സമയം പത്തര. 

ട്രെയിന്‍ വൈകിയോടുന്ന കാര്യം വിളിച്ചു പറഞ്ഞതിനാല്‍ കൂടുതല്‍ വിശദീകരണം നല്‍കാതെ അറ്റന്‍ഡന്‍സ് മാര്‍ക്ക് ചെയ്യാന്‍ പറ്റി. സീറ്റില്‍ ചെന്നിരിക്കാന്‍ തുടങ്ങുമ്പോഴാണ്‌, രണ്ടു-മൂന്നു പേര്‍  ലീവാണെന്നും   അതിനാല്‍ കൌണ്ടെറില്‍ ഇരിക്കണമെന്നും  ജോണ്‍സണ്‍ സാര്‍ വന്നു പറഞ്ഞത്. കൌണ്ടറിനു മുന്നിലപ്പോഴേക്കും സാമാന്യം നല്ലൊരു ആള്‍ക്കൂട്ടം രൂപപ്പെട്ടു കഴിഞ്ഞിരുന്നു. കയ്യില്‍ കിട്ടിയാല്‍ പച്ചയോടെ ചവച്ചരച്ചു തിന്നു കളയുമെന്ന മട്ടിലുള്ള നോട്ടങ്ങളും മുറുമുറുപ്പുകളും അവഗണിച്ച് കൊണ്ട് ഞാൻ അവിടെ ചെന്നിരുന്നു.

"ലേസം വൈകിപ്പോയല്ലേ.....സാരല്ല..."

ആള്‍ക്കൂട്ടത്തിന്‍റെ ഏറ്റവും മുന്നില്‍, കൌണ്ടറിന്‍റെ ഗ്ലാസ്സിനോട് ചേര്‍ന്നു    നില്‍ക്കുന്ന അപ്പൂപ്പനാണ്. പല്ലില്ലാത്ത മോണ മുഴുവന്‍ കാട്ടി അയാള്‍ ചിരിച്ചു.

"ട്രെയിന്‍ ലേറ്റായതാ...എന്ത് ചെയ്യാനാ..."

എലാവര്‍ക്കും കേട്ടോട്ടെയെന്നും കരുതി അല്പം ഉറക്കെയാണ് ഞാനത്  പറഞ്ഞത്.

"വൈകി വന്നേം പോര ഇങ്ങള് പൊന്നാരം പറഞ്ഞ് നിക്കാ..."

ആള്‍ക്കൂട്ടത്തിനുള്ളില്‍ നിന്നുയര്‍ന്ന കമൻറ്   കേട്ടില്ലെന്നു നടിച്ചു കൊണ്ട്  ഞാന്‍ സിസ്റ്റെത്തില്‍ ലോഗിന്‍ ചെയ്യുന്ന പണിയില്‍ മുഴുകി.

"ഇജ്ജിതങ്ങട്ട്  വാങ്ങിച്ചാ..."

ഗ്ലാസ്സിനു മുകളിലൂടെ കയ്യെത്തിച്ച് പാസ്ബുക്ക് നീട്ടിക്കൊണ്ട്  അപ്പൂപ്പന്‍ പറഞ്ഞു.

കയ്യില്‍ കിട്ടിയ പാസ്ബുക്ക് തുറന്നു നോക്കുമ്പോ അതിനകത്ത്  ഒരു കാഷ് ഡപോസിറ്റ്‌ സ്ലിപും, ചെക്കും പിന്നെ രണ്ട് ആയിരത്തിന്‍റെ നോട്ടുകളും.
സ്ലിപ്പില്‍ അക്കൗണ്ട്‌ നമ്പര്‍ എഴുതേണ്ട കളങ്ങളില്‍ "കുഞ്ഞഹമ്മദ്" എന്നും   പേരെഴുതാനുള്ളിടത്ത് "രണ്ടായിരമെന്നും" വൃത്തിയായി എഴുതി വെച്ചിട്ടുണ്ട്.

"ഇതാരാ പൂരിപ്പിച്ചേ..."

"ഇവനാ....ഫൈസല്...ഇന്‍റെ എളയോള്ടെ മോനാ..."

എന്‍റെ നോട്ടത്തിന്‍റെ അര്‍ത്ഥം മനസിലായിട്ടാവണം, തൊട്ടടുത്ത് നിന്ന കൌമാരക്കാരന്‍ എന്നെ നോക്കി  ഒരു വളിഞ്ഞ ചിരി പാസ്സാക്കി.

"ഇതിപ്പോ ഏത് അക്കൌണ്ടിലാ ഇടണ്ടേ..."

ഞാൻ നോട്ടുകൾ ഉയര്‍ത്തിക്കൊണ്ട്  ചോദിച്ചു

"അതാ ബുക്കില് ചേര്‍ത്തോ..."

അപ്പൂപ്പന് സംശയമൊന്നുമുണ്ടായിരുന്നില്ല.

ചൂടുമുള്ളവര്‍ അക്ഷമരായിത്തുടങ്ങിയിരുന്നു.  അപ്പൂപ്പനെ കൊണ്ട് പൂരിപ്പിച്ചു വാങ്ങിക്കാന്‍ നിന്നാല്‍  സമയമിനിയും പോവുമെന്നതിനാല്‍ ഞാന്‍ തന്നെ പാസ്ബുക്കിലെ  അക്കൗണ്ട്‌ നമ്പര്‍ സ്ലിപ്പില്‍ എഴുതി ചേര്‍ത്തു .

"അല്ലാ...ചെക്കും ഇതേ  അക്കൗണ്ടിലേതാണല്ലോ...?"

ചെക്ക് പോസ്റ്റ്‌ ചെയ്യ്യാനായെടുത്തപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്.

"ആന്ന് പുള്ളെ...ആ ബുക്കിലെ  തന്ന്യാ...ഇക്ക് അയീന്നൊരു രണ്ടായിരം എട്ക്കാനാ....പൊരേല് ഇമ്മിണി പണിണ്ടെ.."

"എഹ്....പിന്നെന്തിനാ ഉപ്പുപ്പാ ഇങ്ങള് കയ്യിലുള്ള രണ്ടായിരം അക്കൗണ്ടിലിടുന്നെ.. അതങ്ങ് എടുത്താ പോരെ..?"

എന്‍റെ  തലയാകെ  പെരുത്ത് വന്നു.

"അതായത് പുള്ളെ...രണ്ടു മൂന്നു മാസം മുമ്പേ ഞമ്മട അയലത്തുള്ള കുഞ്ഞാപ്പൂന് ഞമ്മളൊരു  രണ്ടായിരം ഉറുപ്പ്യ കൈവായ്പ്പ കൊട്ത്തിന്. പിന്നൊരു അനക്കോല്ല...കൊറേ ഒച്ചേം ബിളീo വെച്ചിട്ടാ ഓന്‍റെ  സൌദീലുള്ള  മോന്‍ ബസീറ് ഇന്നലെ  രണ്ടായിരം ഉറുപ്പ്യ ഞമ്മടെ കാര്‍ഡിലേക്ക്‌ ഇട്ട് തന്നത്... അതീ  ചെക്കനെ കൊണ്ട് ഞമ്മള് രാവിലെ തന്നെ എട്പ്പിച്ചീനു. അതാ ആ കായി..."

അയാള്‍ എന്‍റെ കയ്യിലെ നോട്ടുകള്‍ ചൂണ്ടിക്കാട്ടി.

അക്കൗണ്ട്‌ നോക്കിയപ്പോ ശെരിയാണ്. ഇന്നലെ രണ്ടായിരം ക്രെഡിറ്റ്‌ ആയിട്ടുണ്ട്. ഇന്നൊരു രണ്ടായിരം എ.ടി.എമ്മിലൂടെ പിന്‍വലിച്ചിട്ടുമുണ്ട്.

"ആയ്ക്കോട്ടെ ഉപ്പുപ്പാ..അപ്പൊ രണ്ടായിരം കയ്യില്‍ കിട്ടിയില്ലേ...പിന്നെ അതെന്തിനാ അക്കൗണ്ടിലിട്ട് പിന്നേം എടുക്കാന്‍ നിക്കുന്നെ... ഇങ്ങക്ക് ചില്ലറയാക്കാനാ??"

എന്‍റെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു.

"അല്ല പുള്ളെ...അത് ബസീറിട്ട രണ്ടായിരല്ലേ..അപ്പൊ അത് ഓന്‍റെ കായല്ലേ. ഞമ്മക്ക് ഓന്‍റെ കായി വേണ്ട. അതെടുത്ത് ഈ  ബൂക്കിലിട്ടാ ഞമ്മന്‍റെതാവൂലേ. ഇങ്ങള് ഞമ്മക്ക് അതിങ്ങെടുത്ത് തന്നാ മതി... "

തികച്ചും നൂതനമായ "ബാങ്കിംഗ് പ്രാക്ടീസും" അതിനുള്ള  "റേഷനെലും" കേട്ട് ഞാൻ വാ പൊളിച്ചിരുന്നു പോയി എന്നതാണ് സത്യം.

"ഇങ്ങള് പുത്യേ ആളല്ലേ...അതാ പുടി കിട്ടാത്തെ...സാരല്ല.. എയ്മായിക്കോളും..."

പല്ലില്ലാത്ത മോണ മുഴുവനായും കാട്ടി അയാള്‍ വീണ്ടുo ആ ചിരി ചിരിച്ചു.

Tuesday 14 February 2017

ഭാഗ്യം എന്നല്ലാതെന്ത് പറയാൻ

കുഞ്ഞാലിക്ക ആകെ ടെന്‍ഷനിലാണ്. ടെന്‍ഷനായാ പിന്നെ മൂപ്പര്‍ക്ക് ആകെയൊരു പരവേശമാണ്. മൂപ്പര്‍ടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍  അടിവയറ്റില്‍ നിന്നുo പുളിപ്പുരസമുള്ള തീവെള്ളം തികട്ടി വരുന്ന അവസ്ഥ. അത് വന്നാ പിന്നെ ഇരിക്കാനും നിക്കാനും പറ്റൂല. ഇതിപ്പോ എന്തിനാ ടെന്‍ഷന്‍ എന്നല്ലേ. കാര്യമുണ്ട്. ഇതാദ്യമാണ്‌ കുഞ്ഞാലിക്ക  കോടതി കേറുന്നത്. അതും കാര്യമില്ലാത്തൊരു കാര്യത്തിന്.

വേലിക്കെട്ട്‌ എന്ന് വിളിക്കാന്‍ പോലും പറ്റാത്ത, അങ്ങുമിങ്ങും  കുത്തി നിര്‍ത്തിയ നാലഞ്ച് ശീമക്കൊന്ന കോലുകളുടെ അപ്പുറമിപ്പുറമായി കുഞ്ഞാലിക്കയും ഗോപാലേട്ടനും കഴിയാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറെയായി. തമ്മില്‍ പറഞ്ഞു തീര്‍ക്കാവുന്ന ഒരു വഴി പ്രശ്നം. അതാണ്‌ മതക്കാരും പാര്‍ട്ടിക്കാരുമിടപെട്ട് പോലീസ് സ്റ്റേഷനും കടന്ന് ഇപ്പോള്‍ കോടതിയില്‍ എത്തി നില്‍ക്കുന്നത്.

 തീവെള്ളത്തിന്‍റെ പുളിപ്പുരസം നാക്കിലറിഞ്ഞ കുഞ്ഞാലിക്ക
പുറത്തേക്കൊന്ന് നീട്ടിത്തുപ്പി തലയുയര്‍ത്തിയപ്പോഴാണ് വരാന്തയില്‍ തൂണിനു മറവില്‍ നിന്ന്‌ തന്നെ നോക്കുന്ന ഗോപാലേട്ടനെ  കണ്ടത്. കുഞ്ഞാലിക്കയുടെ ശ്രദ്ധയില്‍ പെട്ടുവെന്നു മനസിലാക്കിയ അയാള്‍ തല വെട്ടിച്ചു കൊണ്ട് തൂണിനു പുറകിലേക്ക് മറഞ്ഞു നിന്നു. എന്ത് വേണമെന്നു ശങ്കിച്ചു നില്‍ക്കുമ്പോഴാണ് കുഞ്ഞാലിക്കയുടെ  അരയില്‍ തിരുകിയ മൊബൈല്‍ അടിക്കാന്‍ തുടങ്ങിയത്.

 ഇളയമകന്‍ മമ്മാലിയുടെതാണ്  മൊബൈല്‍. കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ അപ്പപ്പോ വിളിച്ചറിയിക്കാന്‍ വേണ്ടി  സ്കൂളില്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്ന  മമ്മാലിയുടെ കയ്യില്‍ നിന്നും തട്ടിപ്പറിച്ചാണ് ആമിനുമ്മ അത് കുഞ്ഞാലിക്കാക്ക് കൊടുത്തത്. തന്‍റെ രഹസ്യങ്ങളുടെ നിധികുംബം കൈവെടിയാതിരിക്കാന്‍ അവന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഒടുക്കം ആമിനുമ്മയുടെ  വാശിക്കു മുമ്പില്‍  വഴങ്ങേണ്ടി വന്നു. എന്തായാലും കാള്‍ വന്നാല്‍ എടുക്കാനുള്ള  വിദ്യ മാത്രമേ അവന്‍ ഉപ്പാക്കു പഠിപ്പിച്ചു കൊടുത്തിട്ടുള്ളൂ.

മമ്മാലി പറഞ്ഞത് ഓര്‍ത്തെടുത്ത് സ്ക്രീനില്‍ തെളിഞ്ഞ പച്ച വട്ടത്തില്‍ വിരലമര്‍ത്തിക്കൊണ്ട് അയാള്‍ ഫോണ്‍ചെവിയിലേക്കടുപ്പിച്ചു.

"എന്താ മന്ശാ ഫോണെടുക്കാനിത്ര അമാന്തം...??? നോക്ക്...ഇങ്ങള അന്തം വിട്ട സ്വഭാവോം കൊണ്ട് കേസെങ്ങാന്‍ തോറ്റ് ഇങ്ങോട്ട് വാ...ബാക്കി ഞമ്മളപ്പോ പറയാ..."

അങ്ങേത്തലക്കല്‍ ആമിനുമ്മ കാറിപ്പൊളിച്ചു.

"ഇയ്യെന്ത് വര്‍ത്താനാ പറയുന്നേ... ഞമ്മളിവിടെ ഗുസ്തി മത്സരത്തിനാ വന്നിക്കണേ...ഞമ്മള് മാത്രം വിജാരിച്ചാ ജയിക്കാന്‍?? കോടതിയല്ലേ പറയാ...ഇയ്യ് ചെലക്കാണ്ടെ ഫോണ്‍ വെച്ചോ..."

നാട്ടുകാര്‍ക്കിടയില്‍ "അന്തം വിട്ടോന്‍" എന്നൊരു പേരുണ്ടെങ്കിലും സ്വന്തം കേട്ട്യോള്ടെ വായീന്നത് കേട്ടപ്പോള്‍ സ്വതേ ശാന്തശീലനായ കുഞ്ഞാലിക്കക്ക് കലിയടക്കാനായില്ല.

"നോക്ക്...ഇതിങ്ങളുടെ വീടല്ല; കോടതിയാ.. ഇവിടെയീ ഒച്ചേം ബഹളൊന്നും പറ്റൂല... ജഡ്ജിന്‍റെ  മുന്നിന്നെങ്ങാൻ മൊബൈൽ ശബ്ദിച്ചാ പിന്നെ അഞ്ഞൂറോ ആയിരോ പിഴയടക്കേണ്ടി വരും. ചിലപ്പോ അകത്ത് കെടക്കേണ്ടിo വരും..അതോണ്ട് ഇങ്ങളത് സയലന്‍റ്   ആക്കിക്കോ..."

അയാളുടെ ഉച്ചത്തിലുള്ള ഫോണ്‍ വിളി കേട്ടുകൊണ്ട് വന്ന ചെറുപ്പക്കാരന്‍ വക്കീല്‍ പറഞ്ഞു.

എങ്ങനാ സയലന്‍റ്  ആക്കുന്നെ എന്ന് കുഞ്ഞാലിക്ക ചോദിക്കും മുമ്പേ,
"ദാ ജഡ്ജ് വന്നു" എന്നുംപറഞ്ഞ് വക്കീല്‍ കോടതിമുറിയിലേക്ക് കയറിപ്പോയി. പുറകെ കുഞ്ഞാലിക്കയും.

മരത്തില്‍ തീര്‍ത്ത, അരക്കൊപ്പം ഉയരമുള്ള,  അഴികള്‍ക്കു പിന്നിലായി മുറിയുടെ ഏറ്റവും പുറകിൽ  അല്പം ഉയര്‍ന്ന തറയിലാണ് കുഞ്ഞാലിക്കയുടെ നില്‍പ്പ്. ജഡ്ജിന് നേരെയുള്ള ആ നില്പില്‍ അയാള്‍ക്കാ മുറിയാകെ കാണാം. വെളിച്ചം പൊതുവേ  കുറവുള്ള ആ മുറി കറുത്ത വക്കീല്‍ കോട്ടുകളാല്‍ കൂടുതല്‍ ഇരുണ്ടതായി തോന്നിച്ചു. അയാളുടെ വക്കീല്‍ കൊടുക്കുന്ന കടലാസുകള്‍ ഒരാള്‍ വാങ്ങി ജഡ്ജിക്ക് കൊടുക്കുന്നുണ്ട്. ജഡ്ജിയും വക്കീലും  സംസാരിക്കുന്ന ഭാഷ മലയാളമാണെങ്കിലും തന്‍റെയും ഗോപാലന്‍റെയും പേരുകളും വീട്ടു പേരുകളുമൊഴികെ മറ്റൊന്നും കുഞ്ഞാലിക്കക്ക് പിടി കിട്ടിയില്ല. മൂപ്പരങ്ങനെ ആകപ്പാടെ 'അന്തം വിട്ട്‌' നിക്കുമ്പോഴാണ് മൊബൈല്‍ വീണ്ടുമടിക്കാന്‍ തുടങ്ങിയത്. മുണ്ടിന്‍റെ കോന്തലയില്‍ ചുറ്റി അരയില്‍ തിരുകിയ മൊബൈല്‍ പുറത്തെടുത്തപ്പോഴേക്കും ശബ്ദം ഉച്ചസ്ഥായിയിലായി.അടിവയറ്റില്‍ നിന്നുo തീവെള്ളം തികട്ടിക്കയറി വരുന്നത് കുഞ്ഞാലിക്കയറിഞ്ഞു. തീര്‍ത്തും നിസ്സഹനായി,  പതുക്കെ തലയുയര്‍ത്തി
നോക്കിയ അയാൾ  കാണുന്നത് ജഡ്ജിയുള്‍പ്പെടെ ആ മുറിയിലെല്ലാവരും എഴുന്നേറ്റ് നില്‍ക്കുന്നതാണ്.

 സ്വാതന്ത്ര്യ ദിനം പ്രമാണിച്ച്  ദേശീയ ഗാനമെടുത്ത്  റിങ്ടോണാക്കാൻ  മമ്മാലിക്കു തോന്നിയത് കുഞ്ഞാലിക്കയുടെ ഭാഗ്യo എന്നല്ലാതെന്ത് പറയാൻ.