Monday 30 January 2023

ഗോ റിപബ്ലിക്

കോടതി മുറി തിങ്ങി നിറഞ്ഞിട്ടുണ്ട്. കാരണം വിചിത്രമായ ഒരു കേസിന്റെ തുടർ വാദമാണ് ഇന്ന് നടക്കുന്നത്. നിലവിൽ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന വൈചിത്ര്യങ്ങളെ ഓർക്കുമ്പോൾ ഈ കേസിനെ വിചിത്രമെന്ന് വിശേഷിപ്പിക്കാമോ എന്നതൊരു തർക്കവിഷയമാണ്.

"ഒബ്ജെക്ഷൻ സസ്റ്റെയിന്ഡ്" 

 ഇല്ലാത്ത ചുറ്റിക കൊണ്ട് ജഡ്‌ജി മേശപ്പുറത്ത് മൂന്ന് വട്ടം ആഞ്ഞടിച്ചു.

"താങ്ക്യൂ യുവറോണർ"

ഗൗൺ വലിച്ച് നേരെയിട്ട് പ്രതിഭാഗം വക്കീൽ മുന്നോട്ട് കയറി നിന്നു.

"പബ്ലിക് പ്രോസിക്യൂട്ടറുടെ വാദങ്ങൾ അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ; എന്റെ കക്ഷി ഈ രാജ്യത്തെ ഔദ്യോഗിക മത വിഭാഗത്തിൽപ്പെട്ട ഒരാളല്ല. മാത്രവുമല്ല സ്വന്തം പൗരത്വം തെളിയിക്കാനാവശ്യമായ രേഖകളൊന്നും അയാളുടെ പക്കലില്ല."

പബ്ലിക് പ്രോസിക്യൂട്ടറുടെ കനത്ത താടി രോമങ്ങൾക്കിടയിൽ ഒരു നനുത്ത ചിരി പടർന്നു. അത് അവഗണിച്ചു കൊണ്ട് പ്രതി ഭാഗം വക്കീൽ തുടർന്നു:

"പക്ഷെ അദ്ദേഹം പറയാത്ത ചില കാര്യങ്ങൾ എനിക്ക് ബോധിപ്പിക്കാനുണ്ട്. അതിനായി മുൻകൂറായി സമർപ്പിച്ച പട്ടികയിൽ നിന്നും ഒരു വ്യക്തിയെ എനിക്ക് കോടതി മുമ്പാകെ ഹാജരാക്കേണ്ടതുണ്ട്."

"യെസ്...പ്രൊസീഡ്"

മുന്നിലെ പട്ടികയിലൂടെ കണ്ണോടിച്ചു കൊണ്ട് ജഡ്ജി മുരണ്ടു.

പുറകിലായി ഒന്ന് തട്ടിയപ്പോൾ അവൾ മുന്നോട്ട് കയറി നിന്നു. 

"ഈ വ്യക്തി രാജ്യത്തെ പൗരനാണെന്നതിൽ ആർക്കും എതിർപ്പില്ലെന്ന് വിശ്വസിക്കട്ടെ."

പ്രതിഭാഗം വക്കീൽ ഗൗൺ വലിച്ചു നേരെയിട്ടു.

"എന്ത് ചോദ്യമാണ് ഹേ.. നിങ്ങളെന്താ കോടതിയെ കളിയാക്കുകയാണോ? ഇദ്ദേഹം വെറുമൊരു പൗരനാണോ; നമ്മുടെ ദേശീയതയുടെ പ്രതീകമല്ലേ?"

ജഡ്ജി ആകാവുന്നത്രയും മുന്നോട്ട് വളഞ്ഞു നിന്ന് കൈകൾ കൂപ്പി. മുറിയിലെ ഭൂരിപക്ഷവും യാന്ത്രികമായി ജഡ്ജിയെ അനുകരിച്ചു. അത് ഇഷ്ടപ്പെട്ട മട്ടിൽ അവൾ തല കുലുക്കിയപ്പോൾ കഴുത്തിലെ മണി കിലുങ്ങി.

"ക്ഷമിക്കണം കളിയാക്കാൻ ഉദ്ദേശിച്ചതല്ല."

പ്രതിഭാഗം വക്കീൽ കൈകൂപ്പി തല കുനിച്ചു.

""ഓക്കെ...പ്രൊസീഡ്"

"യുവറോണർ, അങ്ങ് പറഞ്ഞ പ്രകാരം നമ്മുടെ ദേശീയതയുടെ പ്രതീകമായ ഇദ്ദേഹവുമായി എന്റെ കക്ഷി തീവ്ര പ്രണയത്തിലാണ്. അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഒരു പെരുന്നാൾ ദിനത്തിൽ അറവ് കത്തിയുടെ മുനയിൽ നിന്നും ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത് എന്റെ കക്ഷിയാണ്. അന്ന് തുടങ്ങിയ ബന്ധം വീട്ടുകാരുടെ കടുത്ത എതിർപ്പുകൾ മറികടന്നും എന്റെ കക്ഷി തുടരവേയാണ്..."

"ഒബ്ജക്ഷൻ യുവറോണർ"

പ.പ്രോ. അലറിക്കൊണ്ട് സീറ്റിൽ നിന്നും ചാടിയെണീറ്റു.

"ഒബ്ജെക്ഷൻ സസ്റ്റെയിന്ഡ്" 

വിരണ്ടു പോയ ജഡ്ജി പറഞ്ഞാെപ്പിച്ചു.

"ദിസ് ഈസെ ക്ലിയർ കേസ് ഓഫ് ലൗ ജിഹാദ്... നമ്മുടെ ദേശീയതയുടെ പ്രതീകത്തെ പോലും പ്രണയക്കുരുക്കിൽപ്പെടുത്തി മതപരിവർത്തനം നടത്താൻ ധൈര്യം കാണിച്ച ഇയാൾക്കെതിരെ കോടതി സ്വമേധയാ കേസെടുക്കണമെന്നാണ് എനിക്ക് പറയാനുളളത്." 

ഒറ്റശ്വാസത്തിൽ പറഞ്ഞ് തീർത്ത് പ.പ്രോ. സീറ്റിലമർന്നു.

"നിങ്ങൾക്കെന്താണ് പറയാനുളളത്"

ജഡ്ജി പ്ര.ഭാ. വക്കീലിനെ നോക്കി.

"യുവറോണർ, പ.പ്രോ.യുടെ ഈ ആരോപണം ഞാൻ പ്രതീക്ഷിച്ചതാണ്. പക്ഷെ എന്റെ കക്ഷിയുടെ പ്രണയത്തിന്റെ ആത്മാർത്ഥത തെളിയിക്കാനാകും എന്ന ഉറപ്പ് എനിക്കുണ്ട്." 

പ്ര.ഭാ. വക്കീൽ മുന്നോട്ട് ചെന്ന് ചില കടലാസ്സുകൾ കോടതി ക്ലാർക്കിന് കൈ മാറി.
 
"എന്റെ കക്ഷിയുടെ വീട് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലെ സർക്കാർ വക ഗോശാലയിൽ വെച്ച്, ഗോരക്ഷക് പ്രമുഖിന്റെ കാർമ്മികത്വത്തിൽ, ഇവരുടെ വിവാഹം നടന്നതിന്റെ രേഖകൾ ഇവിടെ സമർപ്പിച്ചിട്ടുള്ളത് താങ്കൾക്ക് പരിശോധിക്കാവുന്നതാണ്. മാത്രവുമല്ല, രാജ്യത്തിന്റെ ഔദ്യോഗിക മതത്തിലേക്ക് മാറാനുള്ള ആഗ്രഹം അറിച്ചു കൊണ്ട് ദേശീയ മതപരിവർത്തന കമ്മീഷന് എന്റെ കക്ഷി നൽകിയ അപേക്ഷയും ഇവിടെ സമർപ്പിച്ചിട്ടുണ്ട്. ഈ വസ്തുതകളെല്ലാം പരിഗണിച്ചു കൊണ്ട് എന്റെ കക്ഷിക്ക് പൗരത്വം അനുവദിച്ച് നൽകണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു."

ഉച്ച ഭക്ഷണത്തിനായി പിരിഞ്ഞ കോടതി വീണ്ടും ചേർന്നു.

തികട്ടിക്കയറി വന്ന വായു പ്രവാഹത്തെ ഒരിറക്ക് വെള്ളത്തോടൊപ്പം കുടിച്ചിറക്കി കൊണ്ട് ജഡ്ജി ഇങ്ങനെ വിധി പ്രസ്താവിച്ചു:

"രാജ്യത്തിന്റെ നിലവിലെ നിയമ വ്യവസ്ഥയനുസരിച്ച് ഒരു പൗരന്റെ നിയമപരമായ പങ്കാളിക്ക് പൗരത്വത്തിന് അർഹതയുണ്ട്. കോടതിക്ക് മുന്നിൽ സമർപ്പിക്കപ്പെട്ട രേഖകൾ പ്രകാരം പ്രതി ഔദ്യോഗിക മതാചാര പ്രകാരം രാജ്യത്തെ പൗരനുമായി വിവാഹം ചെയ്യപ്പെട്ടിട്ടുളളതാണ്. മാത്രവുമല്ല, പ്രതിയുടെ പങ്കാളിയായ പൗരൻ ഒരു വിശിഷ്ട വ്യക്തി കൂടിയാണെന്നത് വിഷയത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ആയതിനാൽ, പ്രതിക്ക് രാജ്യത്തിന്റെ പൗരത്വം അനുവദിച്ച് നൽകണമെന്നും 
ഘർ വാപസി പദ്ധതിയിൽ ഉൾപ്പെടുത്തി ആറു മാസത്തിനകം പ്രതിയെ രാജ്യത്തിന്റെ ഔദ്യോഗിക മതത്തിലേക്ക് പരിവർത്തനം ചെയ്യണമെന്നും ഈ കോടതി വിധിക്കുന്നു."

ഇല്ലാത്ത ചുറ്റിക പല തവണ വായുവിൽ ഉയർന്നു താഴ്ന്നു.

Monday 2 January 2023

ഹണി ട്രാപ്

"ഒരു കപ്പക്കഷ്ണത്തിലൊടുങ്ങുന്ന വിശപ്പിനെ മാത്രം സ്വപ്നം കണ്ട്, കെണിയിലേക്കാണെന്ന പൂർണ്ണ ബോധ്യത്തോടെ നടന്നു കയറുന്ന ചില എലികളുണ്ട്" - കേ.സി. പങ്കജാക്ഷന്റെ 'എലിക്കെണി' എന്ന കഥയിൽ നിന്നും.

കണ്ടവരൊക്കെ വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. സോഷ്യൽ മീഡിയയിലാണെങ്കിൽ ടൺ കണക്കിന് പോസിറ്റീവ് റിവ്യൂസും പിന്നെ മികച്ച റേറ്റിങ്ങും.  അതൊക്കെ കണ്ടിട്ടാണ്, നല്ല തിരക്കുള്ള സമയമായിരുന്നിട്ടും, നെറ്റ്ഫ്ലിക്സിലെ പുതിയ സീരിസ് കാണണമെന്ന് രഘു തീരുമാനിച്ചത്. പ്രതീക്ഷ തെറ്റിയില്ല; കണ്ടു തുടങ്ങിയപ്പോൾ നിർത്താൻ തോന്നിയില്ല. റിലീസായ മുഴുവൻ എപ്പിസോഡുകളും ഒറ്റയിരുപ്പിന് കണ്ട് തീർത്തപ്പോഴേക്കും നേരം പുലർച്ചെ മൂന്ന് മണി കഴിഞ്ഞിരുന്നു. ടിവി ഓഫ് ചെയ്ത് കിടപ്പു മുറിയിലേക്ക് നടക്കുമ്പോഴാണ് മകന്റെ മുറിയുടെ  വാതിലിനടിയിലൂടെ അരിച്ചെത്തുന്ന ലാപ്ടോപ്പിന്റെ വെട്ടം ശ്രദ്ധിച്ചത്. നേരമിത്ര വൈകിയിട്ടും ഉറങ്ങാതെ അവനെന്താണ് പരിപാടി എന്നന്വേഷിക്കാനാണ് ചെന്നത്. പക്ഷെ, വാതിൽക്കലെത്തിയപ്പോൾ അയാൾക്ക് മുന്നിൽ വളരെ പഴക്കമുള്ളാെരു രംഗം തെളിഞ്ഞു. 

വെപ്രാളം കൊണ്ട് കുറ്റിയിടാൻ മറന്നു പാേയ വാതിൽ തുറന്ന് മുറിയിലേക്ക് പെട്ടെന്ന് കയറി വന്ന അച്ഛൻ. വിറച്ചു പോയ കൗമാരക്കാരന്റെ കൈയ്യിൽ നിന്നൂർന്നു വീണ മാസികയിലെ അർദ്ധനഗ്നസുന്ദരി തറയിൽ മലർന്നു കിടന്നു. ഒന്നും ചോദിക്കാതെ, അവനെ നോക്കിയൊന്ന് പുഞ്ചിരിച്ചു കൊണ്ട് ഇറങ്ങിപ്പോയ അച്ഛന് പുറകിൽ വാതിലടഞ്ഞു.

ഓർമ്മയിൽ നിന്നുണർന്നപ്പോൾ, മകന്റെ വാതിൽക്കൽ നിന്നും വേഗം തിരിച്ചു നടന്ന്, ഒരറ്റത്തായി ഭാര്യ ചെരിഞ്ഞു കിടന്നുറങ്ങുന്ന കിങ്-സൈസ് കിടക്കയുടെ മറ്റേയറ്റത്തായി അയാൾ ചെന്നു മലർന്നു.

പതിവ് തെറ്റിയിട്ടാവണം, ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടന്നുരുളുമ്പോഴാണ് സൈലന്റ് മോഡിലിട്ട മൊബൈൽ ബെഡ്സൈഡ് ടേബിളിൽ കിടന്ന് വട്ടം കറങ്ങിയത്. അയാൾ പിടഞ്ഞെണീറ്റു. 

ഉദയേച്ചിയാണ് വിളിക്കുന്നത്. 'എന്തിനാണാവോ ഈ നട്ടപ്പൊലർച്ചക്ക്' എന്ന ദ്രുതചിന്തയെ,  ആസ്ത്രേലിയയിൽ അപ്പോഴേക്കും നേരം പരപരാ വെളുത്തുവെന്ന തിരിച്ചറിവ് വെട്ടിത്തിരുത്തി. 

"നീയ്യ് വേഗാ സൂം മീറ്റില് കേറ്. ലിങ്ക് വാട്ട്സാപ്പില്ണ്ട്"

ഫോണുമായി രഘു സിറ്റിങ്ങ് റൂമിലെ സെറ്റിയിൽ ചെന്നിരുന്നു. വാട്ട്സാപ്പ് തുറന്ന് സൂം മീറ്റിന്റെ ലിങ്കിൽ കുത്തിത്തുറന്നു. വിചാരിച്ചത് പോലെ മീറ്റിന്റെ ഓർഗനൈസർ "പുരു നായർ" തന്നെ. ഉദയേച്ചിയുടെ ഭർത്താവ് പുരുഷോത്തമൻ നായരെന്ന പുരുവേട്ടൻ ആസ്ത്രേലിയയിൽ ഒരു ഫാർമാ കമ്പനിയിലെ വലിയ ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ കമ്പനി വക പ്രീമിയം സൂം അക്കൗണ്ടിലാണ് കോവിഡ് കാലത്തെ വിഷുവിനും ഓണത്തിനും കുടുംബയോഗം ചേർന്നത്.

ലാപ്ടോപ് സ്ക്രീനിലെ ചതുരക്കളങ്ങളിൽ നിരന്ന നാലാമൻ ഉദയയുടേയും രഘുവിന്റെയും മൂത്ത സഹോദരൻ ഭാസ്കരനാണ്. എല്ലാ മുഖങ്ങളിലെയും പതിവില്ലാത്ത ഗൗരവം തിരിച്ചറിഞ്ഞതോടെ മുഖത്ത് വരുത്തിയ പുഞ്ചിരി രഘു പെട്ടെന്ന് തന്നെ മായ്ച്ചു കളഞ്ഞു.

"വിശേഷാെക്കെ അറിഞ്ഞില്ലേ" - ഭാസ്കരേട്ടനാണ്

എന്തോ പറയാനാഞ്ഞ ഉദയേച്ചിയെ പുരുവേട്ടൻ തടഞ്ഞു.

"നീ മിണ്ടല്ല; ഞാൻ സ്ക്രീൻ ഷെയർ ചെയ്യാം"

പുരു നായർ തന്റെ സ്ക്രീൻ ഷെയർ ചെയ്യുന്നുവെന്ന സന്ദേശത്തിന് ശേഷം, ഒരു പ്രമുഖ ഓൺലൈൻ വാർത്താ പാേർട്ടലിന്റെ പേജ് സ്ക്രീനിൽ നിറഞ്ഞു.

"ഹണിട്രാപ്പ് സംഘം പിടിയിൽ; തട്ടിപ്പിന് ഇരയാക്കപെട്ടവരിൽ പോലീസുകാരും പ്രമുഖരും" എന്ന തലക്കെട്ടിനടിയിലെ വിശദമായ വാർത്തയിലേക്ക് സൂം ഇൻ ചെയ്തപ്പോൾ, സംഘത്തിന്റെ കെണിയിൽ പെട്ടവരിൽ  പ്രമുഖ സാഹിത്യകാരൻ കേ.സീ.പങ്കജാക്ഷനുമുണ്ടെന്ന് പോലീസ് വൃത്തങ്ങളെയുദ്ധരിച്ച് മാധ്യമം റിപ്പോർട്ട് ചെയ്ത ഭാഗം വ്യക്തമായി. തട്ടിപ്പു സംഘത്തിലെ ഒരു യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കേസീയുടെ അക്കൗണ്ടിൽ നിന്നും മാസാമാസം അയ്യായിരം രൂപ വീതം  പോയതിന്റെ സ്റ്റേറ്റ്മെന്റും തെളിവായി  ചേർത്തിട്ടുണ്ട്. 

സ്ക്രീൻ ഷെയറിങ്ങ് അവസാനിച്ച ശേഷം 
കുറച്ചു നേരത്തേക്ക് ആരുമൊന്നും മിണ്ടിയില്ല.

ആ വാർത്തയിൽ പ്രതിപാദിച്ച, കേസി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന, കേ.സി.പങ്കജാക്ഷനെന്ന പ്രമുഖ എഴുത്തുകാരന്റെ  മക്കളാണ് ഭാസ്കരനും ഉദയയും രഘുവും.

"തൃപ്തിയായല്ലോ നിനക്ക്?"
ഭാസ്കരേട്ടന്റെ ചോദ്യം തന്നോടാണെന്ന് മനസിലായിട്ടും രഘു പ്രതികരിച്ചില്ല. 

മറ്റാരോടുമാലോചിക്കാതെ, അച്ഛന് സ്മാർട്ട് ഫോൺ വാങ്ങി നൽകിയത് രഘുവാണ്. അമ്മയുടെ ഒന്നാമാണ്ടിന് കൂടിയപ്പോഴായിരുന്നുവത്.  

ഇടക്കിടെ വന്നു കാണാമെന്നും പറ്റുമ്പോഴൊക്കെ കൂടെ താമസിക്കാമെന്നുമൊക്കെയുള്ള ധാരാളം ഉറപ്പുകൾ  അച്ഛന് നൽകിയിട്ടാണ്, അമ്മ മരിച്ചതിന്റെ പതിനാറു തികയുന്നതിന് മുമ്പേ തന്നെ മക്കളൊക്കെ പിരിഞ്ഞതെങ്കിലും ആ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിരുന്നില്ല. ഇതിനിടയിൽ ഉദയ ഭർത്താവിനൊപ്പം  ആസ്ത്രേലിയിലേക്കും രഘു ജോലി സംബന്ധമായി ഡൽഹിലേക്കും സ്ഥലം മാറി. ഭാസ്കരൻ നേരത്തെ തന്നെ യുഎസിൽ സെറ്റിൽഡാണ്.

മലയാളത്തിലെ ഏറെ ആഘോഷിക്കപ്പെട്ട എഴുത്തുകാരനായിട്ടും, സ്വഭാവത്തിലെ കാർക്കശ്യം കാരണം കേസിക്ക് വലിയ സുഹൃദ് വലയമോ സ്തുതിപാഠക സംഘമോ ഉണ്ടായിരുന്നില്ല. അതിനാൽ വീട്ടിൽ വിരുന്നുകാരും കുറവായിരുന്നു. ഭാര്യയുടെ മരണത്തോടെ അയാൾ കൂടുതൽ ഉൾവലിഞ്ഞു. കോവിഡ് കാലത്തെ സാഹിത്യ സംഗമങ്ങൾ ഓൺലെെനിലുമായതോടെ,  മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ എല്ലാകാലത്തും മടിച്ചു നിന്ന കേസി തികച്ചും ഒറ്റപ്പെട്ടു. 

അടുത്തിടെ, ഒരു പ്രമുഖ മാസികയിൽ കേസിയുടെ അഭിമുഖ സംഭാഷണം വന്നിരുന്നു. "എന്ത് കൊണ്ട് ഇപ്പോഴൊന്നും എഴുതുന്നില്ല?" എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത് ഇങ്ങനെയാണ്- "എഴുതാനുള്ളതെല്ലാം ഞാൻ നേരത്തെ എഴുതി തീർത്തതാണ്. എഴുത്ത് ജീവിതത്തിനിടയിൽ കുടുംബത്തിനൊപ്പം സമയം ചിലവിടാൻ എനിക്ക് സാധിച്ചിട്ടില്ല. എഴുത്തു മുറിയെന്നത് എന്റേത് മാത്രമായ ഒരു ലോകമെന്ന് പ്രഖ്യാപിച്ച് അവിടേക്ക് ഭാര്യക്കും മക്കൾക്കും കൂടി പ്രവേശനം നിഷേധിച്ചു.  എഴുതാനുള്ളതെല്ലാം പെട്ടെന്ന് തീർത്ത ശേഷം, ശിഷ്ട ജീവിതം കുടുംബത്തിനൊപ്പം കഴിയാമെന്നായിരുന്നു എന്റെ വ്യാമാേഹം. പക്ഷെ, ഇപ്പോൾ ഭാര്യ എന്നെ വിട്ട് പോയി. മക്കൾ അവരുടേതായ തിരക്കുകളിലുമായി. എനിക്കാണെങ്കിൽ ഇപ്പോൾ കുറേയേറെ സമയമുണ്ട്; പക്ഷെ എഴുതാൻ യാതൊന്നുമില്ല". 

കേസിയുടെ ചിരിക്കുന്ന ചിത്രത്തോടൊപ്പം ചേർത്ത ആ വരികളിലെ നനവ് രഘു അന്നു തന്നെ തൊട്ടറിഞ്ഞതാണ്. ഫോണിലൂടെ അച്ഛൻ കാര്യമായൊന്നും സംസാരിക്കാറില്ല. അങ്ങോട്ട് പറയുന്നതെല്ലാം മൂളിക്കേൾക്കും. ഒടുവിൽ എപ്പോഴാണ് വീട്ടിലേക്ക് വരുന്നതെന്ന് മാത്രം ചോദിക്കും. 

അമ്മയുടെ ആണ്ട് ബലിക്ക് ഒരാഴ്ച്ച മുമ്പേ തന്നെ രഘു വീട്ടിലെത്തിയിരുന്നു. അമ്മയില്ലാതായ ഒറ്റ വർഷം അച്ഛനെ എത്രത്തോളം മാറ്റിയെന്ന് അയാൾ അദ്ഭുതപ്പെട്ടു. കാലങ്ങളായി പരുക്കനെന്ന് ഉള്ളിലുറച്ചു പോയൊരാൾ തന്നെ കണ്ടമാത്രയിൽ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞപ്പോൾ രഘു അപ്പാടെ തളർന്നു പോയി. അവർ മാത്രമായ പിന്നീടുള്ള ദിവസങ്ങളിൽ പെട്ടെന്നൊരു നാൾ ഒറ്റക്കായി പാേയതിന്റെ വേവലാതികൾ യാതൊരു മറയുമില്ലാതെ അച്ഛനയാളോട് പങ്കു വെച്ചു. അങ്ങനെയാണ് അമ്മ ബാക്കിയാക്കി പോയ ശൂന്യതയുടെ നിലയില്ലാക്കയത്തിൽ നിന്നും അച്ഛനെ കരകയറ്റണമെന്ന് രഘു ഉറപ്പിച്ചത്.

ആണ്ടിന്റെ തലേന്ന്, എല്ലാവരും ഒരുമിച്ചുണ്ടായ അത്താഴ സമയത്താണ് അച്ഛനെ വീണ്ടുമൊരു വിവാഹം ചെയ്യിക്കുന്നതിനെ പറ്റി ആലോചിക്കണമെന്ന് രഘു പറഞ്ഞത്.  അത്താഴ പാത്രത്തിലേക്ക് തല കുമ്പിട്ടിരിക്കുന്ന അച്ഛന്റെ പ്രതികരണത്തിന് പോലും കാക്കാതെ, മൂത്ത സഹോദരങ്ങളിരുവരും വിയോജിപ്പ് വ്യക്തമാക്കി. ഈ പ്രായത്തിൽ അച്ഛന് വേണ്ടത് പെൺകൂട്ടല്ലെന്നും; വീണു പോയാൽ പിടിച്ചെഴുന്നേൽപ്പിക്കാൻ കെൽപ്പുള്ള ആൺ സഹായിയെ ആണെന്നും അവർ വിധിച്ചു.  

ആണ്ടുചടങ്ങുകൾ കഴിഞ്ഞ് തിരിച്ചു പോകുമ്പോഴേക്കും പുരുവേട്ടന്റെ അകന്ന ബന്ധത്തിലുള്ള ഒരു മെയിൽ നഴ്സിനെ അച്ഛന് വേണ്ടി അവർ ഏർപ്പാടാക്കിയിരുന്നു. ഏതായാലും, തിരിച്ചു പോകുന്നതിന് മുമ്പേ രഘു അച്ഛനൊരു  സ്മാർട്ട്ഫോൺ വാങ്ങി നൽകി. അച്ഛനത് വലിയ സമ്മതമില്ലായിരുന്നു. എങ്കിലും, വീഡിയോ കാളിലൂടെ എല്ലാവരെയും ഇടക്കിടെ കാണാമെന്ന പ്രലോഭനത്തിലും ഫോണിന്റെ അടിസ്ഥാന ഉപയോഗങ്ങൾ നഴ്സ് പയ്യൻ പഠിപ്പിച്ചു നൽകുമെന്ന ഉറപ്പിലും അച്ഛൻ വഴങ്ങി.

ഏറെ വൈകാതെ തന്നെ, ആഴ്ച്ചയിലൊരിക്കലെങ്കിലും അച്ഛനും മക്കളും വാട്സാപ്പ് ഗ്രൂപ്പ് കോളിൽ സംസാരിക്കാൻ തുടങ്ങി. അത്തരം ഒത്തുചേരലുകൾ ഒറ്റപ്പെട്ടുവെന്ന തോന്നലിൽ നിന്നും രക്ഷപ്പെടാൻ കേസിയെ വളരെയധികം സഹായിച്ചിരുന്നു. എന്നാൽ അൽപം കഴിഞ്ഞതോടെ, എല്ലാവരും ഒരുമിച്ച് കാളിൽ വരാതായി. പതുക്കെ കോളുകളുടെ ദൈർഘ്യം കുറയുകയും ഇടവേളകൾ കൂടുകയും ചെയ്തു.  പിന്നീട് ഓഡിയോ കാളിലേക്കും അവിടെ നിന്നും വോയ്സ് മെസേജുകളിലേക്കും ചുരുങ്ങുകയും ചെയ്തു. അപ്പോഴേക്കും കേസി സ്വന്തമായൊരു ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കി സോഷ്യൽ മീഡിയയിൽ ഇടപെട്ടു തുടങ്ങിയിരുന്നു. അച്ഛന്റെ ഈ പ്രകടമായ മാറ്റത്തിന് ഒരു കാരണമാവാൻ സാധിച്ചതിൽ രഘു രഹസ്യമായി അഭിമാനിച്ചിരുന്നു. 

പക്ഷെ, അതിനിടയിൽ  കേസിക്ക് വലിയൊരബദ്ധം പറ്റി.  ഒരശ്ലീല വീഡിയോ ക്ലിപ് അയാളുടെ ഫേസ്ബുക്ക് പ്രാെഫൈലിലൂടെ അറിയാതെ പങ്ക് വെക്കപ്പെട്ടു. മാധ്യമങ്ങളേറ്റെടുത്തതോടെ വിഷയമാകെ വഷളായി. ഒടുക്കം, "എന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തിരിക്കുന്നു" എന്ന് നഴ്സ് പയ്യനെ കൊണ്ട് പോസ്റ്റ് ചെയ്യിപ്പിച്ച ശേഷം കേസിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യിക്കുകയാണുണ്ടായത്.അവരോടാലോചിക്കാതെ അച്ഛന് സ്മാർട്ട്ഫോൺ വാങ്ങിച്ചു കൊടുത്തതിന്റെ പേരിൽ കുറ്റം മുഴുവൻ സഹോദരങ്ങളന്ന് രഘുവിന്റെ മേൽ ചാർത്തിക്കൊടുത്തിരുന്നു. 

"അന്നേ ആ ഫോൺ തിരികെ വാങ്ങിക്കേണ്ടതായിരുന്നു. അതെങ്ങനാ തനിക്ക് മാത്രേ അച്ഛനോട് സ്നേഹള്ളൂന്ന് തെളിയാക്കാനല്ലേ ഇവിടെ ഒരോരുത്തര് വല്ലാണ്ടെ ശ്രമിക്കുന്നേ" - തന്നെ കുറ്റപ്പെടുത്താൻ കിട്ടുന്ന ഒരവസരവും ഭാസ്കരേട്ടൻ പാഴാക്കില്ലെന്ന്  രഘുവിനറിയാം.

"മാനം പോവുമ്പോ അതെല്ലാർടേം പൂവല്ലോ. നാട്ടിലെപ്പോലല്ല; ഇനിയിവിടുത്തെ മലയാളി അസോസിയേഷൻകാരുടെ മുഖത്തൊക്കെ എങ്ങനെ നോക്കുന്നാലോചിക്കുമ്പഴാ..." - ഉദയേച്ചി പറഞ്ഞു.

"നടന്നത് നടന്നിട്ട് നമ്മളിങ്ങനെ തമ്മാമ്മിൽ കുറ്റപ്പെടുത്തിയിട്ടെന്താ കാര്യം" - പുരുവേട്ടൻ ഇടപെട്ടു.

"ഇതാ നഴ്സ് പയ്യന്റെ തലയിലങ്ങ് വെക്കാം; അല്ലാതെന്ത്. അച്ഛനറിയാതെ ഫോണും ബാങ്ക് അക്കൗണ്ടും അവനുപയോഗിച്ചു. അത്ര തന്നെ" - പുരുവേട്ടൻ പോംവഴി പറഞ്ഞു.

"അവൻ സമ്മതിക്കുമോ ..." - ഭാസ്കരേട്ടന് സംശയം

"സമ്മതിപ്പിക്കാം. നമ്മുടെ പയ്യനാണ്. പക്ഷെ അതിനളിയന്റെ ചെറിയ സഹായം വേണം. ഇങ്ങനൊരു മോശം പേരുണ്ടായാൽ അവന് പിന്നെ നാട്ടിൽ നിൽക്കാനാവില്ലല്ലോ. അത് കൊണ്ട്, കേസാെക്കെ വേഗം തീർത്ത് അവനെയങ്ങ് അമേരിക്കക്ക് കൊണ്ട് പോയി ഒരു ജോലി ശര്യാക്കി കൊടുക്കണം."

ഭാസകരേട്ടന് സമ്മതിക്കാതെ നിവൃത്തിയില്ലായിരുന്നു. മൂത്ത മകളുടെ വിവാഹം ഏതാണ്ടുറച്ചതാണ്; റിസ്കെടുക്കാനാവില്ല.

രഘുവിനോട് നാളെ തന്നെ നാട്ടിൽ പോയി അച്ഛനെ കൊണ്ട് പത്ര സമ്മേളനം നടത്തിച്ച് നഴ്സ് പയ്യനെ കുറ്റക്കാരനാക്കാൻ നിർദ്ദേശിച്ചു കൊണ്ട് യോഗം പിരിഞ്ഞു.

***********

അടുത്ത ദിവസം അതിരാവിലെ കേസീയുടെ വീട്ടിൽ:

"മുറ്റം നിറയെ പത്രക്കാരാ മാഷേ... ഇങ്ങളൊന്ന് വേഗം വന്നേ..." - നഴ്സ് പയ്യൻ വാതിലിൽ വീണ്ടുമൊരു വട്ടം കൂടി ആക്കത്തിൽ തട്ടി

"എന്തേടോ, എനിക്ക് പുതിയ അവാർഡ് വല്ലതും തരപ്പെട്ടോ" - വെളുക്കെ ചിരിച്ചു കൊണ്ട് കേസി വാതിൽ തുറന്നു.

"ഇതതൊന്ന്വല്ല...കാര്യായിട്ടെന്തോ പ്രശ്നണ്ട്" പുതിയൊരു സർജിക്കൽ മാസ്ക് മാഷിന്റെ കൈയ്യില് വെച്ച് കൊടുത്തിട്ട്  പയ്യൻ ധൃതിയിൽ ഉമ്മറത്തേക്ക് നടന്നു. അരക്കെെയ്യൻ ബനിയന് മീതെ കാവിമുണ്ട്  മുറുക്കിയുടുത്തു കൊണ്ട് കേസി പുറകെയും.

ഉമ്മറം നിറയെ മാസ്ക്ധാരികളാണ്. വാതിൽക്കൽ തെളിഞ്ഞ മാഷിന്റെ മുഖത്തെ ചാനൽ മൈക്കുകൾ പൊതിഞ്ഞു. .

"അല്ലാ, എന്തേപ്പോ എല്ലാരൂടെ ?"

അമ്പരപ്പ് ഒട്ടും പ്രകടമാക്കാതെ മാഷ് പോയി ഉമ്മറക്കസേരയിലമർന്നു.

"മാഷിന്റെ പ്രതികരണമറിയാൻ വന്നതാണ്" - കൂട്ടത്തിലാെരാൾ പറഞ്ഞു.

"എന്തിനോട് ?"

"തേൻകെണി സംഘത്തിന്റെ വാർത്ത കണ്ടില്ലേ?"  

"തേൻകെണിയോ... അതെന്താത്?"

"മാഷ് ടിവീം പത്രോമൊന്നും വായിക്കാറില്ലേ ?"

ചെറുപ്പക്കാരൻ റിപ്പോർട്ടർക്ക് ക്ഷമ നശിച്ചു തുടങ്ങി.

"സത്യം പറഞ്ഞാ...ഇല്ല.. പത്രോം കേബിളും നിർത്തീട്ടിപ്പോ മാസം കൊറച്ചായി. വേണ്ടതൊക്കെ ഇപ്പോ ഇതിലുണ്ടല്ലോ"  മാഷ് സ്മാർട്ട്ഫോണുയർത്തി കാട്ടി.

"മാഷേ, സ്ത്രീകളെ ഉപയോഗിച്ച് ആളുകളോട് അടുപ്പമുണ്ടാക്കി നേടുന്ന സ്വകാര്യ ഫോട്ടോകളും വീഡിയോകളും സന്ദേശങ്ങളുമൊക്കെ കാണിച്ച് കാശടിക്കുന്നതിനെയാണല്ലോ "ഹണിട്രാപ്പ്" എന്ന് പറയുന്നത്; അതിനെ ഒന്ന് മലയാളീകരിച്ചതാണ് 'തേൻകെണി'  എന്നത്. "

കേസീയുടെ കഥകളിലെ ദുർഗ്രാഹ്യതയെ പറ്റി നല്ല ബോധ്യമുള്ള, കൂട്ടത്തിലെ തല മുതിർന്ന റിപ്പോർട്ടർ കാര്യങ്ങൾ വിശദീകരിച്ചു.

"ആയ്ക്കോട്ടെ, സാധിക്കുന്നത്ര വാക്കുകൾ മലയാളത്തിലാക്കുന്നത് നല്ല കാര്യല്ലേ. പക്ഷെ ഇതിലിപ്പം ഞാനെന്ത് പ്രതികരിക്കണമെന്നാ തിരിയാത്തെ?"

ചെറുപ്പക്കാരൻ റിപ്പോർട്ടറുടെ ക്ഷമ കെട്ടു.

"മാഷേ, ഇങ്ങനൊരു സംഘം ഇന്നലെ പോലീസിന്റെ പിടിയിലായിട്ടുണ്ട്. അതിലൊരു യുവതിയുടെ അക്കൗണ്ടിലേക്ക് മാഷിന്റെ അക്കൗണ്ടിൽ നിന്നും  അയ്യായിരം രൂപ വീതം, കഴിഞ്ഞ കുറെ മാസങ്ങളായി  പോയിട്ടുമുണ്ട്. അതെന്തിനാണെന്നറിയാനാണ് ഞങ്ങൾ വന്നത്"

"ദാ...ഇവളാണ് ആള്" - മറ്റൊരാൾ ഫോൺ കേസിയുടെ നേരെ ഉയർത്തി.

മാഷിന്റെ മുഖമിരുണ്ടത് എല്ലാവരും ശ്രദ്ധിച്ചു. പക്ഷെ, പെട്ടെന്നു തന്നെ മുഖത്ത് പ്രസന്നത വരുത്തിക്കൊണ്ട് അയാൾ പറഞ്ഞു - 

"ഓഹ്... ഇപ്പോ സംഗതി പിടികിട്ടി. അതിനെ പറ്റിയാവുമ്പോ കുറച്ചേറെ പറയാനുണ്ട്. നിങ്ങളിങ്ങനെ വന്ന കാലിൽ നിൽക്കാതെ ഉള്ള സ്ഥലത്തൊക്കെ അഡ്ജസ്റ്റ് ചെയ്തിരിക്ക്."

മാഷിന്റെ സ്വഭാവം വെച്ച്, ഒരു പ്രതികരണം പോലും  കിട്ടാതെ ചീത്ത കേട്ട് മടങ്ങേണ്ടി വരുമോ എന്ന് ഭയന്നിടത്ത് ഒരു പത്രസമ്മേളനം തന്നെ ഒത്ത് കിട്ടിയേക്കാമെന്ന തോന്നലിൽ റിപ്പോർട്ടർമാരൊക്കെ ഉഷാറായി. കസേരകളിലും ചാരുപടിയിലും നിലത്തുമൊക്കെയായി അവർ നിരന്നു; മാഷിന് ചുറ്റും കുട്ടികളെന്ന പോലെ.

ദീർഘമായൊന്ന് നിശ്വസിച്ച ശേഷം മാഷ് പറഞ്ഞു തുടങ്ങി -

"ഒരു ദിവസം, വാട്ട്സാപ്പിൽ ഈ പെൺകുട്ടി എന്നെ ഇങ്ങോട്ട്  വിളിക്കുകയായിരുന്നു. നമ്പർ തെറ്റിയെന്നാെക്കെയാണ് പറഞ്ഞതെങ്കിലും അതങ്ങനെയല്ലെന്ന് പിന്നീടുള്ള സംസാരത്തിൽ മനസിലായി. എന്റെ പുസ്തകങ്ങളെ പറ്റിയൊക്കെ നല്ല അറിവോടെയാണ് സംസാരിച്ചത്. പിന്നെ പതിയെ വ്യക്തിപരമായ കാര്യങ്ങളൊക്കെ സംസാരിച്ചു തുടങ്ങി. അങ്ങനെ കുറച്ച് ദിവസം നല്ല രീതിയിൽ തുടർന്ന സംഭാഷണം പിന്നെ വീഡിയോ കാളിലേക്കും വളർന്നു. ദിവസവും വിളിച്ച് എന്റെ ആരോഗ്യസ്ഥിതിയൊക്കെ അന്വേഷിക്കും. അടുത്ത് വായിച്ച പുസ്തകങ്ങളെ പറ്റി ചർച്ച ചെയ്യും. അങ്ങനെ എനിക്ക് തുടക്കത്തിലുണ്ടായിരുന്ന സംശയമൊക്കെ മുഴുവനായും മാറിയിരുന്നു. പക്ഷെ, പിന്നീടെപ്പോഴോ സംസാരത്തിന്റെ രീതി മാറിത്തുടങ്ങി. ഒരു ദിവസം ശരീരമൊക്കെ പ്രദർശിപ്പിക്കുന്ന രീതിയിലാണ് വീഡിയോ കാളിൽ വന്നത്. ഇത്തരം തട്ടിപ്പുകളെ പറ്റി വായിച്ചറിഞ്ഞിരുന്നതിനാൽ ഞാൻ ദേഷ്യപ്പെട്ട് കാൾ കട്ട് ചെയ്തു. അവൾ തിരിച്ചു വിളിച്ചിട്ടും എടുത്തില്ല. പക്ഷെ, ആ ബന്ധം അത്ര പെട്ടെന്നുപേക്ഷിക്കാൻ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല അപ്പോൾ ഞാൻ. കാശ് തട്ടിക്കുക മാത്രമായിരുന്നു ഉദ്ദേശ്യമെന്ന് മനസിലായെന്നും തട്ടിപ്പിനിരയാവാൻ താൽപര്യമിലെന്നും എന്നാൽ പഴയത് പോലെ തുടർന്നും എന്നോട് സംസാരിക്കാമെങ്കിൽ വേണ്ട കാശ് തരാൻ തയ്യാറാണെന്നും ഞാനവൾക്കൊരു മെസേജയച്ചു. പക്ഷെ അവളതിന് മറുപടിയൊന്നും തന്നില്ല. ആ നമ്പറിലേക്ക് പിന്നീടെനിക്ക് ബന്ധപ്പെടാൻ സാധിച്ചതുമില്ല.

ആഴ്ചകൾക്ക് ശേഷം മറ്റൊരു നമ്പറിൽ നിന്നും അവളെന്നെ വിളിച്ചു. പറ്റിയ തെറ്റിന് മാപ്പപേക്ഷിച്ചു. കൂടുതലൊന്നും പറയാൻ ഞാൻ അനുവദിച്ചില്ല. ഞങ്ങൾ വീണ്ടും പഴയത് പോലെ സംസാരിച്ച് തുടങ്ങി. ഇപ്പോഴും മിക്ക ദിവസവും വിളിക്കാറുണ്ട്. ഒരുപാട് നേരം പലതും സംസാരിക്കാറുമുണ്ട്. പിന്നെ, നിങ്ങൾ പറഞ്ഞ പാേലെ, കൃത്യമായ ഒരു തുക ഞാനവളുടെ അക്കൗണ്ടിലേക്ക് മാസം തോറും അയക്കുന്നുമുണ്ട്.അതിലെന്തെങ്കിലും തെറ്റുള്ളതായി ഞാൻ കരുതുന്നില്ല. എന്റെ ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഏർപ്പാടാക്കിയ നഴ്സിന് കൃത്യമായ ശമ്പളം ലഭിക്കുന്നുണ്ട്. അപ്പോൾ പിന്നെ, മാനസികാരോഗ്യം നിലനിർത്താൻ സഹായിക്കുന്നവൾക്കും ഞാൻ ശമ്പളം കൊടുക്കണ്ടേ?" 

മാഷ് എല്ലാവരോടുമായാണ് ചോദിച്ചതെങ്കിലും മറുപടിയൊന്നും കിട്ടിയില്ല.

"മാഷേ, എന്താെക്കെ വിഷയങ്ങളാണ് നിങ്ങൾ സംസാരിക്കാറ്?"

ബസിൽ സ്ത്രീകളുടെ സീറ്റിലിരുന്ന യുവാവ് യുവതിക്ക് സീറ്റൊഴിഞ്ഞു കൊടുക്കാതിരുന്ന വാർത്തക്ക് "ബസിനകത്ത് യുവാവ് യുവതിയോട് ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും" എന്ന രീതിയിൽ തലക്കെട്ടെഴുതുന്ന ഓൺലൈൻ മാധ്യമ ലേഖകന് തന്റെ ആദിമചോദന അടക്കാനായില്ല.

"ഒരു മുതിർന്ന ആണും പെണ്ണും സ്വതന്ത്രമായി സംസാരിക്കുന്ന വിഷയങ്ങളെല്ലാം ഞങ്ങൾ സംസാരിക്കാറുണ്ട്. അതിൽ നിങ്ങളുദ്ദേശിച്ച വിഷയവുമുണ്ട്. പക്ഷെ ഒരാണിനും പെണ്ണിനും സംസരിക്കാൻ സെക്സ്‌ മാത്രമേയുള്ളു എന്ന് കരുതുന്നതാണ് സുഹൃത്തേ പ്രശ്നം."

മാസ്ക് വലിച്ചു നേരെയിട്ട് കൊണ്ട് ലേഖകൻ മുഖത്തെ ചമ്മൽ മറക്കാൻ ശ്രമിച്ചു. 

"അല്ല മാഷേ , തട്ടിപ്പാണെന്നറിഞ്ഞിട്ടുമെന്തിനാണ് പിന്നെയും ഇതിനൊക്കെ നിന്ന് കൊടുത്തത് " - കൂട്ടത്തിൽ മുതിർന്ന റിപ്പോർട്ടറാണ്

"അതൊരു നല്ല ചാേദ്യമാണ്.  അതിന് മറുപടി വിശദമായി തന്നെ പറയേണ്ടതുണ്ട്."

മാഷ് നിവർന്നിരുന്നു

"ഭാര്യ പെട്ടെന്ന് മരിച്ചതോടെ തന്നെ ഞാൻ വല്ലാതെ ഒറ്റപ്പെട്ടു പോയിരുന്നു. മക്കളെല്ലാവരും അകലെയാണ്. കോവിഡും കൂടി വന്നതോടെ മനസ് പാളം തെറ്റാൻ തുടങ്ങി. അങ്ങനെയാണ്, തനിച്ചായിപ്പോയ ഒരാളെ കൂടെ നിർത്താമെന്ന് ഇളയ മകൻ പറഞ്ഞപ്പോൾ ഞാൻ സമ്മതം മൂളിയത്. ജീവിച്ചിരിക്കുന്നു എന്ന് സ്വയം ബോധ്യപ്പെടുത്താൻ എനിക്കപ്പോഴൊരു കൂട്ട് അത്യാവശ്യമായിരുന്നു. പക്ഷെ എന്റെ മൂത്ത മക്കൾക്ക് അത് ശരിയായി തോന്നിയില്ല. പകരം അവരെനിക്കൊരു മെയിൽ നഴ്സിനെ ഏർപ്പാടാക്കി തന്നു. അവന്റ നിർദേശം തള്ളപ്പെട്ടതിൽ നിരാശനായെങ്കിലും ഒരു സ്മാർട്ട്ഫോൺ എനിക്ക് വാങ്ങി തന്നിട്ടാണ് ഇളയവൻ മടങ്ങിയത്.

ഇനി എനിക്ക് പറയാനുള്ളത് എന്നെപ്പോലെ ജീവിതാന്ത്യത്തിൽ പെട്ടെന്നൊരു നാൾ ഒറ്റപ്പെട്ടു പോയവരെ പറ്റിയാണ്. ഏറെ പഴുത്തു പോയ ഞങ്ങൾക്ക് വേണ്ടത് മരുന്നും ശ്രുശ്രൂഷയും മാത്രമാണെന്ന് നിങ്ങൾ പച്ചിലകൾ തെറ്റിദ്ധരിക്കരുത്. എഴുപതും എൺപതും വർഷം ജീവിച്ചതാേടെ ഞങ്ങൾക്ക് ജീവിതം മടുത്തുവെന്ന് കരുതുകയുമരുത്. ഈ മൊബൈൽ ഫോണെന്നത് നിങ്ങൾ ചെറുപ്പക്കാർക്ക് അതിവേഗ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാവും. പക്ഷെ ഞങ്ങളുടെ തലമുറയിൽപ്പെട്ട ഭൂരിഭാഗത്തിനും ഒറ്റപ്പെടലിന്റെ പടുകുഴിയിൽ നിന്നും രക്ഷപ്പെടാൻ കിട്ടുന്ന ഒരു കച്ചിത്തുരുമ്പാണത്. തേഞ്ഞു തീരാറായ ഞങ്ങളുടെ തലച്ചോറിന് അതിന്റെ പ്രവർത്തനം പൂർണ്ണമായി മനസിലാക്കാനാവില്ലായിരിക്കാം. എങ്കിലും വാശിയോടെ ഞങ്ങൾ പഠിക്കാൻ ശ്രമിക്കും. ചിലപ്പോൾ അബദ്ധങ്ങളും പറ്റും. എന്നാലും തോറ്റു കൊടുക്കില്ല. തങ്ങളുടെതെന്ന് വിശ്വസിച്ചിരുന്ന ലോകത്തിൽ ഒറ്റപ്പെടുന്നു എന്ന് തിരിച്ചറിയുമ്പോൾ, നിരാശരാവാതെ പുതുലോകങ്ങളിലേക്കുള്ള വാതായനങ്ങൾ  ഇത് ഞങ്ങൾക്ക് തുറന്നു തരുന്നു.

സ്മാർട്ട് ഫോൺ കിട്ടിയപ്പോൾ ഇടക്കെങ്കിലും മക്കളെ കണ്ട് സംസാരിക്കാൻ സാധിച്ചിരുന്നു. അതോടെ ഒറ്റക്കായെന്ന തോന്നൽ തന്നെ മാറി വന്നതാണ്. പക്ഷെ, അവർ വീണ്ടുമവരുടെ തിരക്കുകളിലേക്ക് മടങ്ങിയപ്പോൾ ഞാൻ പഴയതിലുമേറെ ഒറ്റപ്പെട്ടു. അങ്ങനെയുള്ള സമയത്താണ് ആ പെൺകുട്ടിയോട് ഞാനടുക്കുന്നത്. പിന്നീട്, അതൊരു കെണിയായിരുന്നു എന്നറിഞ്ഞപ്പോഴും, എന്നോട് സംസാരിക്കാൻ സമയം കണ്ടെത്തുന്ന ഒരാളെ നഷ്ടപ്പെടുത്താൻ സാധിക്കുന്ന സാഹചര്യമായിരുന്നില്ല എന്റേത്. അവൾക്ക് വേണ്ടത് കാശായിരുന്നെങ്കിൽ എനിക്ക് വേണ്ടതൊരു കൂട്ടായിരുന്നു. അത് ഞങ്ങൾ പരസ്പരം നൽകി. ശാസ്ത്രത്തിൽ പറയുന്നത് പോലൊരു സിമ്പയോട്ടിക് റിലേഷൻഷിപ്പ്.

എലിപ്പെട്ടിയിൽ കപ്പ വെച്ചിട്ടല്ലേ നമ്മൾ എലിയെ പിടിക്കുന്നത്. പാരമ്പര്യമായി ആർജിച്ച അറിവ് വെച്ച് അതൊരു കെണിയാണെന്നും തങ്ങളെ ആകർഷിക്കാനാണ് അതിനകത്ത് കപ്പക്കഷ്ണം വെച്ചിരിക്കുന്നതെന്നും എലികൾക്കറിയേണ്ടതാണ്. എന്നിരുന്നാലും, വിശപ്പ് സഹിക്കാതെ വരുമ്പോൾ, കപ്പയെന്ന ഒറ്റ ലക്ഷ്യം മാത്രം മുന്നിൽ കണ്ട്,  ചില എലികൾ അറിഞ്ഞു കൊണ്ട് കെണിയിലേക്ക് നടന്നു കയറുമെന്ന് ഞാൻ പണ്ടേ എഴുതി വെച്ചിട്ടുണ്ടല്ലോ. കുഞ്ചനും ആശാനും മാത്രമല്ല കേസീക്കും അറം പറ്റാമല്ലോ. ഇനി നാളേക്ക് പറ്റിയ ഒരു തലക്കെട്ട് കൂടിയങ്ങ് പറഞ്ഞു തന്നേക്കാം -  'കെണിയിലായ കേസി' ... ഏങ്ങനൊണ്ട് ?

കുംഭ കുലുക്കിക്കൊണ്ട് മാഷ് വിടർന്നു ചിരിച്ചു. ആ ചിരി ഒരു നറു നിലാവു പോലെ ചുറ്റിലുമിരുന്നവരിലേക്കും പടർന്നു.