Sunday 23 November 2014

ബൈപ്പാസ്

"ബൈപ്പാസിൽ  രണ്ടു വൃദ്ധർ ഗ്യാസ്  ടാങ്കറിനടിയിൽ പെട്ട് മരിച്ചു"

നാട്ടിൽ കാട്ടുതീ പോലെ പടർന്ന വാര്‍ത്ത കണാരേട്ടന്‍റെ  ചായക്കടയില്‍ എത്തിയപ്പോഴേക്കും മരിച്ചത് അപ്പ്വേട്ടനും അപ്പൂട്ടേട്ടനുമാണെന്ന് സ്ഥിതീകരിക്കപ്പെട്ടിരുന്നു.

അപ്പ്വേട്ടനും അപ്പൂട്ടേട്ടനും  എന്നും ഒന്നിച്ചായിരുന്നു. ഒന്നിച്ചു  കളിച്ചു വളർന്ന്, ഒന്നിച്ചധ്വാനിച്ച്, അയല്‍ക്കാരായി  ജീവിക്കുന്ന ഉറ്റസ്നേഹിതർ. അതിരാവിലെ പണിക്കിറങ്ങിയാൽ തിരിച്ചെത്തുന്നത് സന്ധ്യ കഴിഞ്ഞാണ്. കുളിയും അത്താഴവും കഴിഞ്ഞാൽ രണ്ടാളും തോട്ടരികിലെത്തും. ആ നാട്ടു തോടാണ് രണ്ടു പുരയിടങ്ങളുടെയും ഇടയിലെ അതിര്. ആ തോട്ടിലൂടെ ഒഴുകി പോയതാണ് അവരുടെ ബാല്യവും കൌമാരവും യൗവനവുമെല്ലാം. അതിനപ്പുറമിപ്പുറം ഇരുന്നാണ്  തങ്ങളുടെ ദുഖങ്ങളും സന്തോഷങ്ങളും കൊച്ചു കൊച്ചു സ്വപ്നങ്ങളുമെല്ലാം അവർ പങ്കു വെക്കുന്നത്.  അവിടെയങ്ങനെ ഇരിക്കുമ്പോൾ സമയം പോകുന്നത് അവരറിയില്ല. ആ ഇരുത്തം ചിലപ്പോൾ പാതിരാ വരെ നീണ്ടെന്നിരിക്കും. ചുറ്റുമുള്ള വെട്ടങ്ങളെല്ലാം അണഞ്ഞാലും ഇരുകരകളിലായി എരിയുന്ന ബീഡിക്കുറ്റികളുടെ വെട്ടം മാത്രം ബാക്കിയാവും.

ആയിടയ്ക്കാണ്, പുതുതായി അനുവദിക്കപ്പെട്ട ബൈപ്പാസ്  ഗ്രാമത്തിലൂടെ കടന്നു പോകുന്നുവെന്ന വാർത്ത‍ കേട്ടത്. ടാറിട്ട ഒരു റോഡു പോലുമില്ലാത്ത നാട്ടിൽ അതൊരാഘോഷമായി; രണ്ടു പെർക്കൊഴികെ. സ്വന്തം പറമ്പിന്‍റെ  ഒരു ഭാഗം പോകുമെന്ന് ഓർത്തല്ല
അപ്പ്വേട്ടനും അപ്പൂട്ടേട്ടനും വിഷമിച്ചത്. അവരുടെ എല്ലാമെല്ലാമായ കൈത്തോടിനു മുകളിലൂടെയാണ് ആ 'ദുരന്തം' കടന്നു പോകുന്നത്. തോട് മാത്രമല്ല വയലുകളും വലിയ തോതിൽ നികത്തപ്പെടുമെന്ന് അറിഞ്ഞതോടെ, നാട്ടിൽ ബാക്കിയുള്ള ചുരുക്കം ചില കൃഷിക്കാരും, ''ടാറിട്ട റോഡുകൾ മാത്രമല്ല; വിളയുന്ന വയലുകളും നാടിന് വേണം" എന്ന് ചിന്തിക്കുന്ന ചില 'വികസന വിരോധികളും' അവർക്കൊപ്പം ചേർന്നതോടെയാണ് ജനകീയ സമര സമിതി രൂപമെടുത്തത്.

അപ്പ്വേട്ടനു ആദ്യമായി അറ്റാക്ക്‌ വന്നത്, സമിതിയുടെ നേതൃത്വത്തിൽ ബൈപ്പാസിനു സർവ്വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ 'അറ്റാക്ക്‌' ചെയ്യാൻ പോയപ്പോഴാണെന്നത് നാട്ടില്‍ പാട്ടാണ്. 
സർവ്വായുധ വിഭൂഷിതരായി നിരന്നു നിൽക്കുന്ന പോലീസുകാരും മുന്നിൽ പടനായകനായി നാട്ടിലെ യുവ എം.എൽ.ഏയും. ഇവരുടെ മുന്നിലേക്കാണ് സമരക്കാരുടെ കൂട്ടത്തിൽ നിന്നും അപ്പ്വേട്ടൻ ഇറങ്ങി ചെല്ലുന്നത്.

"ദേ...അപ്പാപ്പാ...നാടിന് ഗുണമുള്ള കാര്യം വരുമ്പോ സ്വന്തം കാര്യം സിന്ദാബാദും വിളിച്ച് ഒടക്കുണ്ടാക്കാൻ വന്നാൽ പാർട്ടീം സർക്കാരും നോക്കി നിക്കില്ല. പറഞ്ഞേക്കാം"

എം.എൽ.ഏ. മുണ്ട് മടക്കിക്കുത്തി.

"സഖാവേ....നിങ്ങളിത് കണ്ട്നാ?"

ചെങ്കൊടി പാറുന്ന, അറ്റം ചെത്തി കൂർപ്പിച്ച മുള വടി എം.എൽ.ഏക്ക് നേരെ നീട്ടിയാണ് അപ്പ്വേട്ടന്റെ ചോദ്യം.

"പുന്നപ്രേലും വയലാറിലും സഖാക്കള് വാരിക്കുന്തം വെച്ച് സീപീന്റെ പട്ടാളത്തെ നേരിട്ടത് കേട്ട പൂതിക്ക് ഇണ്ടാക്കി വെച്ചതാ. ആടംബരെയൊന്നും പോയിക്കില്ലാന്നേള്ള് ഈന്റെയറ്റത്തും ഇത്തിരീശ്ശെ ചോരയൊക്കെ പറ്റീട്ട്ണ്ട്ടോ. അല്ല... ഞാമ്പറയണത് അനക്ക് തിരിയണണ്ടല്ലോല്ലേ."

ഒരു ചെറു പുഞ്ചിരിയോടെ, കൊടി നിലത്ത് കുത്തിപ്പിടിച്ച്, പറ്റാവുന്നിടത്തോളം നിവർന്നു നിൽക്കുന്ന അപ്പ്വേട്ടനിൽ നിന്നും കണ്ണുകൾ  പറിച്ചെടുത്ത് എം.എൽ.എ. തിരിഞ്ഞു നടന്നതും പോലീസ് മുന്നിലേക്കിരച്ചു കയറി. ഉന്തും തള്ളിലും കുഴഞ്ഞു വീണു പോയ അപ്പ്വേട്ടനെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

"ബൈപ്പാസ് കൂടിയേ തീരു"

കയ്യിലെ കടല്ലാസു നോക്കി ഡോക്ടർ പറയുന്നത് കേട്ടതോടെ അപ്പ്വേട്ടന്‍റെ  സകല നിയന്ത്രണവും വിട്ടു പോയി.

"അത് ങ്ങളാ പറയ്വാ? പോണത് ഞാളെ തോടല്ലേ? ഏതു കത്തണ വെയിലത്തും ചതിക്കാത്ത ഞാളെ തോട്. ഞാൻ ചാവാണ്ട് ഇങ്ങക്കത് മൂടാമ്പറ്റൂല"

എന്താണ് നടക്കുന്നതെന്ന് മനസ്സിലാകാതെ, ഡോക്ടര്‍ പേടിച്ചു പിന്നോക്കം മാറി.

"അച്ഛാ..ഡോക്ടർ ആ ബൈപ്പാസിന്‍റെ  കാര്യല്ല; ഓപറേഷന്‍റെ കാര്യാ പറഞ്ഞെ."

അപ്പ്വേട്ടനെ  ബലമായി കട്ടിലിൽ പിടിച്ചിരുത്തിക്കൊണ്ട് മോൻ പറഞ്ഞു.

അപ്പ്വേട്ടനെ വീട്ടിൽ നിന്നും മാറ്റി നിർത്തുക എന്നത് സർക്കാരിനെ പോലെ മക്കളുടെയും ആവശ്യമായിരുന്നു.  ബൈപ്പാസിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന് കിട്ടുന്ന നഷ്ടപരിഹാര തുക ചെറുതാവില്ലെന്ന്, തന്‍റെ കാലശേഷം മതി സ്വത്തു ഭാഗം വെയ്ക്കലെന്ന അപ്പ്വേട്ടന്റെ നിലപാടിനെതിരെ ശീതസമരത്തിലുള്ള, മക്കൾക്കറിയാമായിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം, ബൈപ്പാസിന്റെ നീളൻ മുറിവടയാളം പേറുന്ന  നെഞ്ചും തടവി ബൈപ്പാസിലേക്ക് കണ്ണും നട്ടിരിക്കുന്ന അപ്പ്വേട്ടൻ നാട്ടുകാർക്കൊരു പരിചിത കാഴ്ചയായിരുന്നു. തിമിരം ബാധിച്ചു തുടങ്ങിയ കണ്ണുകൾ അപ്പൂട്ടെട്ടന്‍റെ  ഉമ്മറം വരെ ചെന്നെത്താറില്ല.

ഇന്ന് അപ്പ്വേട്ടൻ പതിവില്ലാത്ത വിധം ഉത്സാഹിയാണ്. പട്ടണത്തിൽ മൂത്ത മകന്‍റെ   കൂടെ നില്ക്കുന്ന അപ്പൂട്ടെട്ടൻ നാട്ടിൽ വരുന്നുവത്രേ. ഇളയ മകന്‍റെ പേരിലാക്കി കൊടുത്ത പഴയ വീട് പുതുക്കി പണിഞ്ഞതിന്‍റെ  പാല് കാച്ചലാണ് പോലും.

ടിഫിൻ കാര്യറിലടച്ചു വെച്ചിരിക്കുന്ന ഉച്ചയൂണിന്‍റെ  കാര്യമോർമ്മിപ്പിച്ചു കൊണ്ട് മകളും ഭർത്താവും കാറിൽ കയറി ബൈപാസിലൂടെ പറന്നു പോയി. അപ്പ്വേട്ടനു ഇരിപ്പുറക്കുന്നില്ല. ഗൾഫിൽ നിന്നും മകൻ അയച്ചു കൊടുത്ത നീലപ്പിടിയുള്ള പുത്തൻ വടിയും കുത്തി വേച്ച് വേച്ച് റോഡിലെത്തി. തലങ്ങും വിലങ്ങും ചീറി പായുന്ന വണ്ടികൾ അയാളെ ഭയപ്പെടുത്തി. അണമുറിയാത്ത വാഹന പ്രവാഹത്തിനിടയിലെവിടെയോ ആ പഴയ ചങ്ങാതിയുടെ മുഖം  മിന്നി മാഞ്ഞു. അവരുടെ വാക്കുകൾ ചക്രങ്ങൾക്കടിയിൽ പെട്ടു ചതഞ്ഞരഞ്ഞു. അപ്പ്വേട്ടൻ നിരാശയോടെ തിരിഞ്ഞു നടന്നു.

ലോറി ഓടിച്ചിരുന്ന തമിഴൻ ഡ്രൈവറുടെ മൊഴി പ്രകാരം വണ്ടിയുടെ ബാറ്ററി വീക്കായിരുന്നു. ഹെഡ് ലൈറ്റിന്റെ മങ്ങിയ വെട്ടത്തിൽ  റോഡിനു നടുവിൽ എരിഞ്ഞു നിന്ന തീപ്പൊരി വെട്ടങ്ങള്‍ ശ്രദ്ധയിൽപ്പെട്ടപ്പോഴേക്കും വൈകിപ്പോയിരുന്നു. ഗ്യാസ് ടാങ്കറായാതിനാൽ സഡൻ ബ്രേക്ക് ചെയ്യാനും പറ്റിയില്ല.

തോട്ടു വക്കിൽ ബീഡിയും വലിച്ച് കഥ പറഞ്ഞിരിക്കുന്ന അപ്പ്വേട്ടനേയും  അപ്പൂട്ടേട്ടനേയും തമിഴൻ ഡ്രൈവർക്കറിയില്ലല്ലോ.

Saturday 29 March 2014

പാര്‍ട്ടിചിഹ്നം

മാര്‍ക്കറ്റില്‍ നിന്ന് വരുന്ന വഴിക്കാണ് കണാരേട്ടന്‍ ആ അനൌണ്‍സ്മെന്‍റ് കേട്ടത്.

".......പാവങ്ങളുടെ പടത്തലവന്‍....നീതിയുടെ കാവലാള്‍..നമ്മുടെയൊക്കെ കണ്ണിലുണ്ണിയായ നേതാവ് അല്പസമയത്തിനകം നിങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതാണ്..."

കണാരേട്ടന് പ്രത്യേക രാഷ്ട്രീയ ചായ്‌വൊന്നുമില്ല..രാഷ്ട്രീയക്കാരുടെ ഭാഷയില്‍  പറഞ്ഞാല്‍ ഒരു ടിപ്പിക്കല്‍ അരാഷ്ട്രീയവാദി.എന്നിരുന്നാലും, മറ്റു പല അരാഷ്ട്രീയരെയും പോലെ ഈ നേതാവിനെ എന്തോ കണാരേട്ടന് ഇഷ്ടമാണ്. വയസ്സ് തൊണ്ണൂറു കഴിഞ്ഞിട്ടും കേരള രാഷ്ട്രീയത്തിലെ  നിറസാന്നിദ്ധ്യമായി അങ്ങേരെ കാണുമ്പോള്‍, ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും ഇപ്പുറത്ത്‌ സച്ചിന്‍ ഉണ്ടല്ലോ എന്ന പോലെയൊരു ആശ്വാസമാണ്. ഒരുപാട് കാലമായുള്ള മോഹമാണ് അങ്ങേരെ ഒന്ന് നേരില്‍ കാണുക എന്നുള്ളത്‌. ഇന്ന് നടന്നില്ലെങ്കില്‍ പിന്നെന്നാ?? കണാരേട്ടന്‍ പതുക്കെ മൈതാനിയിലേക്ക് കയറി.

മൈതാനം കൊടിതോരണങ്ങളാല്‍ നിറഞ്ഞിരിക്കുന്നു.നേതാവിനു സംസാരിക്കാനുള്ള വേദി റെഡിയാണ്..ആളുകള്‍ എത്തി തുടങ്ങുന്നതെയുള്ളു. ഇനി എത്ര തിരക്കായാലും ഇവിടെ നിന്നാല്‍ നേതാവിനെ വൃത്തിയായി കാണാം.കണാരേട്ടന്‍ സദസ്സിന്‍റെ മുന്‍വശത്തു തന്നെ നിലയുറപ്പിച്ചു.

ചുമലിലൊരു കൈ വന്നു വീണപ്പോഴാണ് കണാരേട്ടന്‍ തിരിഞ്ഞു നോക്കിയത്.

"ഞങ്ങടെ യോഗസ്ഥലത്ത്‌ മറ്റവന്‍മാരുടെ ചിഹ്നോ൦ പൊക്കിപ്പിടിച്ചു  വരാറായോടാ കഴുവേറീടെ മോനെ...???"

മറുപടിക്കായി വായ തുറക്കും മുന്‍പ് ആദ്യത്തെ അടി വീണു കഴിഞ്ഞു.

ചൂലും വാങ്ങി ഇപ്പൊ വരാന്നു പറഞ്ഞു പോയ ആളെ ഒരു മണിക്കൂറായിട്ടും  കാണാതായപ്പോള്‍  ഭവാനിയമ്മ പരിഭ്രമിച്ചു തുടങ്ങിയിരുന്നു.

Friday 28 March 2014

നൊസ്റ്റാൾജിയ

എന്‍റെ  മുത്തശ്ശന്  ഒരു പഴയ മരപ്പെട്ടിയുണ്ടായിരുന്നു. വീട്ടിയിൽ  തീർത്ത, പിച്ചള പിടികളുള്ള ഒരു എഴുത്തുപ്പെട്ടി (പെട്ടിയുടെ  പുറ൦ എഴുതാൻ  ഉപയോഗിക്കുന്നതിനാലാവണ൦ അങ്ങനെയൊരു പേര്). കുട്ടിക്കാലത്ത് എന്നെ ഒരുപാടു കൊതിപ്പിച്ചിരുന്നു ആ പെട്ടി.

ഓരോ തവണ അമ്മേടവിടെ പോവുമ്പോഴും എനിക്ക് ആ പെട്ടി തുറന്നു കാണണം.അതിലുള്ളത് പലതും ഞാൻ  ആവശ്യപ്പെടും എന്ന പേടി കൊണ്ടാവണം മുത്തശ്ശൻ  ആ ആവശ്യം പരമാവധി കണ്ടില്ലെന്നു നടിക്കും.ഒടുക്കം, ഒന്നുകില്‍ എന്‍റെ  വാശി സഹിക്ക വയ്യാതാവുമ്പോ അല്ലെങ്കിൽ  മുത്തശ്ശിയുടെ നിർബന്ധത്തിനു വഴങ്ങി, മുത്തശ്ശൻ അതെനിക്ക് തുറന്നു  തരും.

വിവിധ തര൦ നാണയങ്ങൾ,പൊട്ടിയതും പൊട്ടാത്തതുമായ വ൪ണചില്ലുകൾ, മുത്തശ്ശൻ  എഴുതി പഠിച്ച എഴുത്താണി,ഓലക്കീറുകൾ, മുഴുവൻ വിരിഞ്ഞ മയില്പീലിതുണ്ടുകൾ,അറകളിൽ  നിറയെ മഞ്ചാടിയും കുന്നിക്കുരുക്കളും, കത്തുകളിൽ  നിന്ന് കീറിയെടുത്ത സ്റ്റാമ്പുകൾ.....അങ്ങനെ അറിയുന്നതും അറിയാത്തതുമായ ഒരുപാടു വസ്തുക്കൾ. മുന്നിൽ  ഒരു നിധികുംഭം തുറന്നു വെച്ച പോലെ. പലവട്ടം കണ്ടതെങ്കിലും ഓരോ തവണയും എന്‍റെ  കണ്ണുകൾ അത്ഭുതത്താൽ  വികസിക്കും. പക്ഷെ  കണ്ടു കൊതി തീരും മുമ്പേ  മുത്തശ്ശൻ പെട്ടി ഭദ്രമായി പൂട്ടി വെക്കും.

ഒരുപാട് ബാല്യകാലസ്വപ്നങ്ങളിൽ  ആ നിധിപെട്ടി എന്‍റെ  സ്വന്തമായിരുന്നു. അത് കിട്ടുവാൻ  വേണ്ടി മുത്തശ്ശന്‍റെ  മരണം പോലും  ഞാനാഗ്രഹിച്ചു കാണണം. പക്ഷെ ബാല്യത്തിൽ  നിന്നും കൌമാരത്തിലേക്കുള്ള യാത്രയിലെവിടെയോ ആ എഴുത്തുപെട്ടി എനിക്ക് നഷ്ടപ്പെട്ടു.

മുത്തശ്ശന്‍റെ  മരണ ശേഷം എന്നോ ആ എഴുത്തുപ്പെട്ടി എന്‍റെ  വീട്ടിലേക്കു കൊണ്ടു വന്നിരുന്നു. ഇന്ന് തീർത്തും അവിചാരിതമായി ആ പെട്ടി തുറന്നു നോക്കിയപ്പോൾ ഞാൻ കണ്ടത് എന്നോ കളഞ്ഞു പോയ എന്‍റെ  ബാല്യമാണ്. ശ്വസിച്ചത് ആ കാലത്തിൻറെ ഗന്ധമാണ്. കേട്ടത് മറന്ന്  ഒരുപാടീണങ്ങളാണ്. മനസ്സ് നിറഞ്ഞു പെയ്തത് ഓർമ്മകളുടെ കുളിർമാരിയാണ്...ഞാൻ  വല്ലാതെ നൊസ്റ്റാൾജിക്കായി.    

പിറ്റേന്ന്, ഓ.എൽ.എക്‌സിൽ ഞാൻ പോസ്റ്റ് ചെയ്ത ആൻറീക് എഴുത്തുപെട്ടിക്കു ആവശ്യക്കാർ ഏറെയായിരുന്നു.