Saturday 29 March 2014

പാര്‍ട്ടിചിഹ്നം

മാര്‍ക്കറ്റില്‍ നിന്ന് വരുന്ന വഴിക്കാണ് കണാരേട്ടന്‍ ആ അനൌണ്‍സ്മെന്‍റ് കേട്ടത്.

".......പാവങ്ങളുടെ പടത്തലവന്‍....നീതിയുടെ കാവലാള്‍..നമ്മുടെയൊക്കെ കണ്ണിലുണ്ണിയായ നേതാവ് അല്പസമയത്തിനകം നിങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതാണ്..."

കണാരേട്ടന് പ്രത്യേക രാഷ്ട്രീയ ചായ്‌വൊന്നുമില്ല..രാഷ്ട്രീയക്കാരുടെ ഭാഷയില്‍  പറഞ്ഞാല്‍ ഒരു ടിപ്പിക്കല്‍ അരാഷ്ട്രീയവാദി.എന്നിരുന്നാലും, മറ്റു പല അരാഷ്ട്രീയരെയും പോലെ ഈ നേതാവിനെ എന്തോ കണാരേട്ടന് ഇഷ്ടമാണ്. വയസ്സ് തൊണ്ണൂറു കഴിഞ്ഞിട്ടും കേരള രാഷ്ട്രീയത്തിലെ  നിറസാന്നിദ്ധ്യമായി അങ്ങേരെ കാണുമ്പോള്‍, ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും ഇപ്പുറത്ത്‌ സച്ചിന്‍ ഉണ്ടല്ലോ എന്ന പോലെയൊരു ആശ്വാസമാണ്. ഒരുപാട് കാലമായുള്ള മോഹമാണ് അങ്ങേരെ ഒന്ന് നേരില്‍ കാണുക എന്നുള്ളത്‌. ഇന്ന് നടന്നില്ലെങ്കില്‍ പിന്നെന്നാ?? കണാരേട്ടന്‍ പതുക്കെ മൈതാനിയിലേക്ക് കയറി.

മൈതാനം കൊടിതോരണങ്ങളാല്‍ നിറഞ്ഞിരിക്കുന്നു.നേതാവിനു സംസാരിക്കാനുള്ള വേദി റെഡിയാണ്..ആളുകള്‍ എത്തി തുടങ്ങുന്നതെയുള്ളു. ഇനി എത്ര തിരക്കായാലും ഇവിടെ നിന്നാല്‍ നേതാവിനെ വൃത്തിയായി കാണാം.കണാരേട്ടന്‍ സദസ്സിന്‍റെ മുന്‍വശത്തു തന്നെ നിലയുറപ്പിച്ചു.

ചുമലിലൊരു കൈ വന്നു വീണപ്പോഴാണ് കണാരേട്ടന്‍ തിരിഞ്ഞു നോക്കിയത്.

"ഞങ്ങടെ യോഗസ്ഥലത്ത്‌ മറ്റവന്‍മാരുടെ ചിഹ്നോ൦ പൊക്കിപ്പിടിച്ചു  വരാറായോടാ കഴുവേറീടെ മോനെ...???"

മറുപടിക്കായി വായ തുറക്കും മുന്‍പ് ആദ്യത്തെ അടി വീണു കഴിഞ്ഞു.

ചൂലും വാങ്ങി ഇപ്പൊ വരാന്നു പറഞ്ഞു പോയ ആളെ ഒരു മണിക്കൂറായിട്ടും  കാണാതായപ്പോള്‍  ഭവാനിയമ്മ പരിഭ്രമിച്ചു തുടങ്ങിയിരുന്നു.

1 comment:

  1. ചൂല്‍ പോലും അപകടമാകുന്ന ഒരു കാലം

    ReplyDelete