Saturday 19 August 2017

ഒരു ക്രൈം സ്റ്റോറി

ബസ് സ്റ്റാൻഡിൽ വെച്ചാണ് അയാളെ ഞാൻ ആദ്യം കണ്ടത്. സ്റ്റാൻഡിന് പുറത്തേക്ക് നീളുന്ന ചെമ്മൺപാതയിൽ ചാറ്റൽ മഴ നനഞ്ഞ് നടക്കുമ്പോഴാണ് സ്റ്റാൻഡിലെ തിരക്കിലെവിടെയോ മുങ്ങിപ്പോയ അയാളെ പിന്നീട് കാണുന്നത്. കാൽപ്പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ പുറകിൽ അയാളുണ്ട്. അയാൾ എന്നെ തന്നെ നോക്കുകയായിരുന്നുവെന്ന് തീർച്ചയാണ്. ഞാൻ നോക്കിയത് കണ്ടിട്ടാവണം അയാളുടെ നോട്ടം കൈയ്യിലെ മൊബൈലിലേക്കായി.

നഗരഹൃദയമായിരുന്നിട്ടും സമയം അത്രയൊന്നും 'അസമയം' ആയിട്ടില്ലെങ്കിലും അവിടവിടെ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളും ചാറ്റൽ മഴയിൽ നിന്നും രക്ഷ നേടാനായി അതിനടിയിൽ ചുരുണ്ടുകൂടിയ തെരുവ് പട്ടികളുമൊഴികെ അവിടം എതാണ്ട് പൂർണ്ണമായും തന്നെ വിജനമായിരുന്നു.
സ്റ്റാൻഡിലെ ഹൈമാസ്റ്റ് ലൈറ്റിൽ നിന്നും വരുന്ന വെട്ടത്തിനപ്പുറം ഇരുട്ട് കനത്ത് പെയ്യുകയാണ്.

അയാൾ കടന്ന് പോകട്ടെ എന്ന് കരുതി ഞാൻ നടത്തത്തിന്റെ വേഗത അൽപം കുറച്ചു. പക്ഷെ പ്രതീക്ഷിച്ച പോലെ അടുത്തടുത്ത് വരുന്ന കാലൊച്ച കേൾക്കാനായില്ല. അയാളും വേഗത കുറച്ച് കാണണം. ഒന്ന് രണ്ട് തവണ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ ഷൂ ലേസ് കെട്ടാനെന്ന വ്യാജേന ഞാൻ മുന്നോട്ട് കുനിഞ്ഞു നിന്നു. എന്നെ തറപ്പിച്ച് നോക്കിക്കൊണ്ട് കടന്ന് പോയ അയാൾ മുന്നിലെ ഇരുട്ടിൽ മറഞ്ഞു.

ഇടക്കിടെ തെളിയുന്ന മൊബൈൽ സ്ക്രീനിന്റെ വെട്ടം നോക്കിയാണ് അയാളിലേക്കുള്ള ദൂരം ഞാൻ നിജപ്പെടുത്തിയത്. ഒറ്റത്തള്ളിൽ തന്നെ അയാൾ മറിഞ്ഞു പോയിരുന്നു. വീഴുന്നതിന് മുമ്പായി അയാളുടെ മൊബൈലും പാന്റിന്റെ കീശയിലുണ്ടായിരുന്ന തടിച്ച പഴ്സും ഇരുട്ടിലേക്ക് ഓടിയകലുന്ന എന്റെ കൈകളിലായി കഴിഞ്ഞിരുന്നു.

No comments:

Post a Comment