Wednesday 26 April 2017

ഷെയർ

"ചേട്ടനിതൊന്ന് നോക്കിക്കേ.. എന്നിട്ട് പറ"

അവൻ മൊബൈൽ ഫോൺ അടുത്തിരുന്ന കാവി മുണ്ടുകാരന് നീട്ടി.       

"ഇതത് തന്ന്യാ....ഒര് സംശ്യോല്യാ..."  

വായിൽ നിറഞ്ഞ മുറുക്കാൻ തുളുമ്പാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ടാണ് അയാൾ മറുപടി നൽകിയത്.
     
ട്രാക്കിലേക്കൊന്ന് നീട്ടിത്തുപ്പി, പല നിറത്തിലുള്ള ചരടുകൾ വരിഞ്ഞു കെട്ടിയ വലത് കൈ കൊണ്ട് ചിറിയൊന്ന് തുടച്ച്, അയാളാ മൊബൈൽ വാങ്ങി കൂടെയുള്ളവരെ കാണിച്ചു. 

"ദേ ഫോട്ടോല് കാണണ കൊച്ചിനെ കൊറച്ചീസായി കാണാനില്യാന്ന് പറഞ്ഞ് ഈ ചേട്ടന് വാട്ട്സാപ്പിലാരോ ഷേയറേയ്തതാ... കൊച്ചല്ലേ ദാ അവിടെ  കെടക്കണത്. നോക്ക്യേ നിങ്ങള്..."

പ്ലാറ്റ്ഫോമിലെ സിമന്റ്  ബഞ്ചിൽ മലർന്ന് കിടന്നുറങ്ങുന്ന കുഞ്ഞിന് നേരെയാണ് അയാൾ വിരൽ ചൂണ്ടിയത്. തൊട്ടരികിലായി, പാറിപ്പറക്കുന്ന ചെമ്പൻ മുടിയും നീട്ടി വളർത്തിയ താടിയുമുള്ള മുഷിഞ്ഞ വസ്ത്രധാരിയായ ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നുണ്ട്അവരുടെ
നോട്ടവും സംസാരവും ശ്രദ്ധിച്ചിട്ടാവണം അയാൾ ഇടക്കിടെ പാളി നോക്കുന്നുണ്ട്. അത് അവരുടെ സംശയം ബലപ്പെടുത്തി. പിന്നെയൊട്ടും അമാന്തിച്ചില്ല. അവരൊരു കൂട്ടമായി അയാൾക്കരികിലേക്ക് നീങ്ങി.

തുടക്കത്തിൽ അവരുടെ ചോദ്യങ്ങൾക്കുള്ള മറുപടികൾ കൃത്യമായിരുന്നുവെങ്കിലും  അവര്‍  റാപ്പിഡ് ഫയർ റൗണ്ടിലേക്ക് കടന്നതോടെ അയാൾക്ക് അടിപതറി. അതോടെ അവരുടെ സംശയം സ്ഥിതീകരിക്കപ്പെട്ടു. തികച്ചും അപ്രതീക്ഷിതമായാണ് അവർക്കിടയിൽ നിന്നും ഒരു കൈ നീണ്ടു ചെന്ന് അയാൾക്ക് മേൽ പതിച്ചത്. അതൊരു തുടക്കം മാത്രമായിരുന്നു. പല നിറത്തിലും സൈസിലുമുള്ള കരങ്ങൾ അയാളുടെ മെലിഞ്ഞ ശരീരത്തിൽ നിർബാധം വന്ന് പതിച്ചു കൊണ്ടിരുന്നു. റെയിൽവേ പോലീസുകാർ വന്ന് ലാത്തി വീശും വരെ ആ കലാപരിപാടി തുടർന്നു.

കരഞ്ഞു തളർന്ന കുഞ്ഞിനോടൊപ്പം  സ്റ്റേഷനിലേക്ക് കൊണ്ടു പോയ അവരെ പോലീസുകാർ എസ്.ഐയുടെ റൂമിന് പുറത്ത് ബെഞ്ചിലിരുത്തി. ഡിസ്പൻസറിയിൽ കൊണ്ട് പോയി മുറിവുകളിൽ മരുന്ന് വെച്ച് കെട്ടിയ ശേഷമാണ് ചെറുപ്പക്കാരനെ കൊണ്ട് വന്നത്. അപ്പോഴേക്കും സൽപ്രവർത്തിയുടെ ക്രെഡിറ്റ് ഷെയർ ചെയ്തു പോകണ്ടയെന്ന 'സദുദ്ദേശത്തോടെ' അവൻ കൂടെയുളളവരെയൊക്കെ നിർബന്ധിച്ച് പറഞ്ഞയച്ചു കഴിഞ്ഞിരുന്നു.

പോലീസുകാരുടെയും,  അവർ പറഞ്ഞറിഞ്ഞ സ്റ്റേഷനിൽ വന്നു പോകുന്നവരുടെയും ബഹുമാനത്തോടെയുള്ള നോട്ടം കണ്ട് അവന്‍റെ  നട്ടെല്ല് കൂടുതൽ നിവർന്നു.

"സാറേ ഇവിടെ വൈഫൈയുണ്ടോ?"

അവൻ മുന്നിലിരിക്കുന്ന റൈറ്ററോട് ചോദിച്ചു.

"ഉണ്ടല്ലോ" 

"പാസ് വേഡ് ഒന്ന് തരാമോ? അത്യാവശ്യമായൊരു മെയിൽ ചെക്ക് ചെയ്യാനുണ്ടായിരുന്നു." 

"ഓ.. പിന്നെന്താ.."

അയാൾ കാര്യം മനസ്സിലാക്കിയ പോലൊരു ചിരി പാസാക്കി. പാസ്‌വേഡ് കിട്ടിയതും അവൻ എഫ്.ബി.യിൽ കേറി അന്നുണ്ടായ സംഭവം അൽപം പൊലിപ്പിച്ചും, അവന്‍റെ  സമയോചിതമായ ഇടപെടൽ ഹൈലൈറ്റ്  ചെയ്തും കൊണ്ടൊരു പോസ്റ്റിട്ടു.

മൊബൈലിൽ നിന്നും അവൻ കണ്ണുകളുയർത്തിയത് മുന്നിൽ നിൽക്കുന്ന എസ്.ഐയുടെ ചുവന്നു തുടുത്ത മുഖത്തേക്കാണ്. "നായിന്‍റെ  മോനേ" എന്നൊരു വിളിയോടെ എസ്.ഐയുടെ വലിയ കൈപത്തി വലത് കരണം പുകച്ചത് മാത്രമേ അവനോർമ്മയുള്ളു.

കുട്ടിയെ കാണാനില്ലെന്ന മെസേജ് പലരും ഷെയർ ചെയ്ത് അവന്‍റെ  മൊബൈലിലെത്താൻ ഏതാണ്ട് ഒരു മാസമെടുത്തെന്നും അതിനിടയിലെപ്പഴോ കുട്ടിയെ മാതാപിതാക്കൾക്ക് തിരിച്ച് കിട്ടിയിരുന്നെന്നും സുഹൃത്തുക്കൾ പറഞ്ഞ് അവനറിഞ്ഞു. അപ്പോഴേക്കും, ലൈക്കുകളും കമന്ടുകളും കുമിഞ്ഞു കൂടിയ അവന്റെ എഫ്.ബി. പോസ്റ്റ് ഒരുപാട് പേർ ഷെയർ ചെയ്ത് കഴിഞ്ഞിരുന്നു.

No comments:

Post a Comment