Saturday 28 March 2015

കാഴ്ചവട്ടം

സ്ഥലം : എറണാകുളം  നോർത്ത്  റെയിൽവേ സ്റ്റേഷൻ
സമയം : പുലർച്ചെ 3 മണി
രാജ്യറാണി  എക്സ്പ്രസ്സ്  അര മണിക്കൂർ വൈകി ഓടുന്നതിനാൽ  യാത്രക്കാർക്ക് നേരിട്ട അസൌകര്യത്തിൽ  ഖേദിച്ചു കൊണ്ടുള്ള അറിയിപ്പു കേട്ടു കൊണ്ടാണ് മനുഷ്യരും പട്ടികളും പലയിടത്തായി ചുരുണ്ട് കൂടിക്കിടന്നുറങ്ങുന്ന പ്ലാറ്റ്ഫോമിലേക്കു കാലെടുത്ത് വെച്ചത്. ടീ സ്റ്റാളില്‍ നിന്നും വാങ്ങിയ  ചായയും മൊത്തിക്കൊണ്ട്  ഒരിടത്തിരുന്നപ്പോഴാണ് അവരെന്‍റെ   ശ്രദ്ധയിൽപ്പെട്ടത്. 

ഇരുമ്പ് ബെഞ്ചില്‍ ചുരുണ്ട്  കൂടി  കിടന്നുറങ്ങുന്ന  ഒരു വൃദ്ധനും ബെഞ്ചിന്‍റെ അറ്റത്തായി  പത്തു പതിനെട്ടു വയസ്സ് തോന്നിക്കുന്ന  പട്ടു പാവാടക്കാരിയും. കറുത്ത കണ്ണട വെച്ച  വൃദ്ധൻ ഉറക്കത്തിനിടയിലും എന്തൊക്കെയോ പുലംബുന്നുണ്ട്. മദ്യപിച്ചിട്ടുണ്ടാവണം. തേന്മാവിൻ കൊമ്പിലെ  കുതിരവട്ടം പപ്പുവിനെയും ശോഭനയേയുമാണ് പെട്ടെന്നെനിക്കോർമ്മ വന്നത്.
കഴുകൻ കൂട്ടം ഇരക്കു ചുറ്റും സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു. ചൂളമടിച്ചും പലതും പറഞ്ഞും ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഒരു മന്ദസ്മിതത്തോടെ  മുന്നിൽ പരന്നു കിടക്കുന്ന ഇരുളിലേക്ക്  നോക്കിയിരിക്കുന്ന അവളതൊന്നും ശ്രദ്ധിക്കുന്നതായി പോലും  തോന്നിയില്ല.
ഏതോ ട്രെയിൻ പ്ലാറ്റ്ഫൊമിലെക്കു വന്നു കൊണ്ടിരിക്കുന്നതായി അറിയിപ്പ് വന്നതും അവളാ വൃദ്ധനെ  തട്ടിയുണർത്തി, താഴേക്ക് കുനിഞ്ഞു സീറ്റിനടിയിൽ നിന്നും ചക്രങ്ങള്‍ പിടിപ്പിച്ചൊരു മരപ്പലക  വലിച്ചെടുത്തു. അതിലിരുന്നു കൊണ്ട് എനിക്ക് മുന്നിലൂടെ നിരങ്ങി നീങ്ങി മുന്നോട്ടു പോകുന്ന അവളെ ഞാനെന്‍റെ മൊബൈല്‍ ക്യാമറയില്‍ ഒപ്പിയെടുത്തു.

1 comment: