Wednesday 29 June 2016

നാളത്തെ കേരളം...

 കടന്നു പോയ ബൈക്കുകാരൻ ലൈറ്റടിച്ചു കാണിച്ചപ്പോഴേ അപകടം മണത്തതാണ്. വളവങ്ങു കഴിഞ്ഞതേയുള്ളു ദേ നിക്കുന്നു യൂണിഫോംധാരികൾ. മൂന്നു നാലു പേരുണ്ട്. അയാൾ കീശ തപ്പി നോക്കി. ആസ് യൂഷ്വൽ;എടുക്കാൻ മറന്നിരിക്കുന്നു.

പയറു  പോലെ ഓടി നടക്കുന്ന അമമായിയച്ഛനെ മരണക്കിടക്കയിലാക്കി കിട്ടിയ  സ്‌പെഷ്യൽ പെർമിഷനുമായിട്ടാണ്  രണ്ടു  സെക്കന്റ് ഷോ ടിക്കറ്റ് പോയെടുത്തത് .അതിങ്ങനെമായി.നാശം...അയാൾ പ്രാകി.

"നമുക്ക് പോയി എടുത്തിട്ടു വന്നാലോ??" 
വണ്ടി തിരിക്കുമ്പോൾ പുറകിലിരുന്നു അവളുടെ ചോദ്യം.

"നേരെ കത്തിച്ചു വിട്ടാത്തന്നെ "ശ്വാസകോശം" കഴിയാണ്ടെത്താൻ പറ്റൂല. അപ്പഴാ പോയിട്ടു എടുത്തോണ്ടുണ്ടാക്കാൻ പോണേ..മിണ്ടാതിരുന്നോ അവിടെ." അയാൾക്ക് കലി അടക്കാനായില്ല.

"നിങ്ങളെന്തിനാ എന്നോട് ചാടികടിക്കാൻ വരണേ. എത്ര നാളായി ഞാൻ പറേണതാ. സുമ ടീച്ചർടെ കയ്യിന്നു കടേടെ അഡ്രസ്സും വാങ്ങി തന്നതാ.എന്നിട്ടോ?
അതെങ്ങനാ എന്റെ വാക്കിനു വല്ല വേലെമുണ്ടോ? എന്നിട്ടിപ്പോ ഞാൻ ചോദിച്ചതായി കുറ്റം...."

പുല്ല് ...മിണ്ടാതിരുന്നാ മതിയായിരുന്നു...പുറകിൽ വാക്കുകൾ അനർഗ്ഗനിർഗ്ഗളം പ്രവഹിച്ചു കൊണ്ടിരിക്കെ അയാൾക്ക്‌ തിരിച്ചറിവുണ്ടായി .

ഏതായാലും പിറ്റേ ദിവസം കാലത്തു തന്നെ, സുമ ടീച്ചർ പറഞ്ഞ കട അയാൾ കണ്ടു പിടിച്ചു. നീണ്ട ക്യൂവിന് പുറകിൽ നിന്നു കൊണ്ടയാൾ മുന്നിലെ ബോർഡ് വായിച്ചു.

"മാര്യേജ്  സർട്ടിഫിക്കറ്റ് ഏടിഎം  കാർഡ് രൂപത്തിലാക്കി കൊടുക്കപ്പെടും"

No comments:

Post a Comment