Thursday, 30 October 2025

ചുവന്ന കരടിപ്പാവ

വീടിനകത്തെ നിശ്ശബ്ദത അൽപം നീണ്ടുപോയാൽ ഫാത്തിമക്ക് ഭയമാണ്. കാരണം, അതൊരു പൊട്ടിത്തെറിയിലേക്കുള്ള തയ്യാറെടുപ്പാണെന്ന് അവൾക്കറിയാം.

ജഫയും റഫയും തമ്മിലുള്ള എല്ലാ വഴക്കുകളും നിശ്ശബ്ദമായിട്ടായിരുന്നു തുടങ്ങാറ്. ആദ്യം കൂർത്ത നോട്ടത്താൽ പരസ്പരം മുറിവേൽപിച്ച്, സാവധാനം വേഗം കൈവരിക്കുന്ന ശ്വാസോച്ഛ്വാസത്തിനൊടുക്കം, ഇരു തൊണ്ടക്കുഴികളിൽ നിന്നെങ്കിലും, ഒരേ തീവ്രതയിൽ, താളത്തിൽ, മുഴക്കത്തിലൊരൊറ്റക്കരച്ചിൽ പൊട്ടിവിടരും. പോരാട്ടം  കായികമാവുന്നതിൻ്റെ സൂചനയാണത്. അതിന് മുമ്പേ ഫാത്തിമ ഓടിച്ചെന്നവരെ പിടിച്ചു മാറ്റുന്നതാണ്. പക്ഷെ, ചിലപ്പോഴൊക്കെ, നിലക്കാത്ത വെടിയൊച്ചയും സ്ഫോടനങ്ങളും വിമാന ഇരമ്പലുകളും അവളുടെ കേൾവിയെ മറച്ചു കളയാറുണ്ട്. നീണ്ട നിശബ്ദതയും കരച്ചിലാരവവും തിരിച്ചറിയാനാകാതെ ഉമ്മ വൈകിയെത്തുമ്പോഴേക്കും കുട്ടികളുടെ വെട്ടിയൊതുക്കാത്ത നഖങ്ങളന്യോന്യം തൊലികളുടെ ആഴമളന്നു കഴിഞ്ഞിട്ടുണ്ടാവും. രണ്ട് വയസ്സിൻ്റെ മാത്രം വലുപ്പമുള്ള അവരുടെ കുഞ്ഞുശരീരങ്ങളിലെമ്പാടും അത്തരം ചോരവരകൾ പൊറ്റകെട്ടി കിടക്കുന്നുണ്ട്. 

കുട്ടികളുടെ വഴക്കുകൾ ഭൂരിഭാഗവും കളിപ്പാട്ടത്തിന് വേണ്ടിയായിരുന്നു - ആ ചുവന്ന കരടിപ്പാവക്ക് വേണ്ടി.

ജനിച്ചപ്പോൾ തൊട്ട് അതവർക്കൊപ്പമുണ്ട്; അവരുടെ ഒരേയൊരു കളിപ്പാട്ടം. ഒരുപക്ഷെ ആശുപത്രിയിലെ ഡോക്ടർമാരോ നഴ്സുമാരോ കൊടുത്തതാവണം. 

പിടിവലി കൂടി ആ തുണിപ്പാവ പിന്നിപ്പോകുമെന്ന് തോന്നുമ്പോൾ അത് രണ്ടാക്കി രണ്ടു പേർക്കും കൊടുത്താലോ എന്ന് ഫാത്തിമ പലവട്ടം ചിന്തിച്ചതാണ്. പക്ഷെ, അങ്ങനെയൊന്ന് സൂചിപ്പിച്ചാൽ മതി, ഉടനെയവർ പിടിവലി നിർത്തി പാവയുമായി ഒരുമിച്ച് കളിക്കാൻ പോകും. ആ പാവയെ കീറിമുറിച്ച് രണ്ടാക്കിയാൽ അതവരുടെ പ്രിയപ്പെട്ട പാവയല്ലാതായിപ്പോകുമെന്ന് കുട്ടികൾക്കറിയാമായിരിക്കണം. 

നീണ്ട ഇടവേളക്ക് ശേഷം യുദ്ധം അതിൻ്റെ വിശ്വരൂപത്തിൽ തിരിച്ചെത്തിയത് കുട്ടികളുടെ  ജനന ദിവസമാണ്. 

പിറക്കുന്ന കുഞ്ഞിന്, ആണായാലും പെണ്ണായാലും, തങ്ങൾക്ക് നഷ്ടപ്പെട്ട നഗരമായ ജഫയുടെ പേര് നൽകണമെന്ന് ഫാത്തിമയും ഹമീദും നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണ്. അപ്രതീക്ഷിതമായി, രണ്ടാമതൊരാൾ കൂടിയുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ, അവളുടെ പേര് ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത റഫയുടേതാക്കാൻ അവർക്കു കൂടുതലാലോചിക്കേണ്ടി വന്നിരുന്നില്ല.

രാത്രിയുടനീളം നീണ്ട മിസൈൽ വർഷത്തിൽ ജഫയുടേയും റഫയുടേയും  ആദ്യ കരച്ചിലുകൾ മുങ്ങിപ്പോയിരുന്നു. പരിക്കേറ്റു വരുന്നവരെ കൊണ്ട് ആശുപത്രിയിലെ  പ്രസവ വാർഡടക്കം നിറഞ്ഞുകവിഞ്ഞു. അവിടെയൊരു മൂലയിൽ കുഞ്ഞുങ്ങളെ നെഞ്ചോടടുക്കി ഫാത്തിമയും ഹമീദുമിരുന്നു. ആശുപത്രി ആക്രമിക്കപ്പെടില്ലെന്ന വിശ്വാസം മാത്രമായിരുന്നു അവർക്കു തുണ.

താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോൾ ആശുപത്രിയിലുണ്ടായവരെ അഭയാർത്ഥി ക്യാമ്പിലേക്ക് മാറ്റി. അവരുടെ വീട് നിന്നിരുന്ന സ്ഥലം അപ്പോഴേക്ക് ശത്രുരാജ്യത്തിൻ്റെ അധീനതയിലായിരുന്നു. മുഷിഞ്ഞ വസ്ത്രങ്ങൾ കുത്തിനിറച്ച തുകൽ ബാഗും കുഞ്ഞുങ്ങൾക്കായി ജീവകാരുണ്യ സംഘടന നൽകിയ പാൽപ്പൊടി പാക്കറ്റുകളും ഡയപ്പറുകളും ഒരു ബക്കറ്റും മാത്രമായിരുന്നു അവരുടെ സമ്പാദ്യം. ഫാത്തിമ ഒരേ ബക്കറ്റിൽ കുടിവെള്ളം ശേഖരിക്കുകയും, അലക്കുകയും, കുട്ടികളെ നിർത്തി കുളിപ്പിക്കുകയും ചെയ്തു പോന്നു.  

ഭക്ഷണപ്പാക്കറ്റുകൾ വിതരണം ചെയ്യുന്നെന്നറിഞ്ഞ് സമീപത്തെ ടെൻ്റുകളിലുള്ളവർക്കൊപ്പം ഇറങ്ങിപ്പുറപ്പെട്ടതാണ് ഹമീദ്. വെളിച്ചത്താലാകർഷിച്ച് ഈയാംപാറ്റകളെ ചുട്ടെരിക്കും പോലെ, ഭക്ഷണത്തിനായി വരി നിന്നവരിലേക്ക്  ശത്രുരാജ്യത്തിൻ്റെ തോക്കുകൾ തുരുതുരാ നിറയൊഴിച്ചു. ഹമീദ് ജോലി നോക്കി പോയതാണെന്നും ഉടനെ തിരിച്ചെത്തുമെന്നും ഫാത്തിമ സ്വയം വിശ്വസിച്ചാശ്വസിച്ചു. ഇനിയും ബുദ്ധിയുറച്ചിട്ടില്ലാത്ത  കുഞ്ഞുങ്ങളേയും അവളത് തന്നെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു.

അഭയാർത്ഥി ജീവിതം  മാറ്റമേതുമില്ലാതെ കടന്നുപോയി. കടൽ മാത്രമായിരുന്നു അക്കാലത്ത് അവർക്കാശ്വാസം. നിയന്ത്രണങ്ങളയയുമ്പോൾ അവൾ കുഞ്ഞുങ്ങളെയും കൊണ്ട് തീരത്ത് പോകും. പോഷകക്കുറവ് കാരണം ഇനിയും ഉറച്ചിട്ടില്ലാത്ത കാൽവെയ്പുകളോടെ ജഫയും റഫയും തീരത്ത് തത്തി നടക്കുന്നത് കാണുമ്പോൾ ഫാത്തിമക്ക് ഒരേ സമയം ദുഃഖവും സമാധാനവുമനുഭവപ്പെടും.

സമാധാനത്തിൻ്റെ ഹ്രസ്വമായ ഇടവേളക്ക് ശേഷം രണ്ടാം വാർഷികത്തിൽ യുദ്ധം  പൂർവ്വാധികം ശക്തിയോടെ ആഞ്ഞടിച്ചു.

റഫ ഉമ്മക്കൊപ്പം വെള്ളമെടുക്കാൻ പോയതായിരുന്നു. കടൽതീരത്തിനരികെ  ജഫ ചുവന്ന കരടിപ്പാവയെയും കൊണ്ട് കളിക്കുന്നിടത്താണ്  മിസൈൽ പതിച്ചത്. ഫാത്തിമ റഫയോട് വീണ്ടുമൊരു നുണ പറഞ്ഞു - ജഫയെ  ഉപ്പ കൂടിക്കൊണ്ട് പോയിരിക്കുന്നു. അവരിരുവരും വേഗം തിരിച്ചു വരും.

ഉപ്പ തന്നെ കൂട്ടാതെ ജഫയെ മാത്രം കൊണ്ട് പോയതിലായിരുന്നില്ല, തൻ്റെ പ്രിയപ്പെട്ട കരടിപ്പാവ നഷ്ടപ്പെട്ടതിലായിരുന്നു റഫക്കേറെ സങ്കടം. അവളതോർത്ത് നിർത്താതെ കരഞ്ഞു കൊണ്ടേയിരുന്നു.

അന്താരാഷ്ട്ര ഇടപെടലുകളെത്തുടർന്ന്  ദിവസങ്ങൾക്കും  യുദ്ധം അവസാനിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.

മറ്റൊരു പലായനത്തിന് പുറപ്പെടും മുമ്പേ ഫാത്തിമ റഫയേയും കൊണ്ട് കടൽത്തീരത്തേക്ക് പോയി.

കടൽത്തീരത്ത് തത്തി നടക്കുമ്പോൾ പെട്ടെന്ന് അവളത് കണ്ടു— കെട്ടിടാവശിഷ്ടങ്ങളുടെ കൂമ്പാരത്തിനിടയിൽ  ഒരു ചുവപ്പ് പൊട്ടു പോലെ അവളുടെ പ്രിയപ്പെട്ട ചുവന്ന കരടിപ്പാവ.

അവളോടിയടുക്കലെത്തി. പാവയെ മുറുകെ പിടിച്ചിരിക്കുന്ന ജഫയുടെ കൈ അപ്പോഴാണവൾ ശ്രദ്ധിച്ചത്. എത്ര വലിച്ചു നോക്കിയിട്ടും റഫക്കാ പാവയെ കിട്ടുന്നില്ല. കിണഞ്ഞു ശ്രമിച്ചിട്ടും ജഫയുടെ വിരലുകൾ വേർപെടുത്താനാവുന്നില്ല. നഖങ്ങളാഴ്ത്തി മാന്തിയിട്ടും ജഫ കരയുന്നില്ല; പിടി അയയുന്നുമില്ല. 

“ഉമ്മാ!” റഫ നിലവിളിച്ചു കൊണ്ട് ഫാത്തിമക്കരികിലേക്കാേടിച്ചെന്നു. “ജഫ…ജഫ അവിടെ ഒളിച്ചിരിക്കുന്നു! അവളെനിക്ക്  പാവ തരുന്നില്ല!”. 

റഫക്കൊപ്പം ഓടിച്ചെന്ന ഫാത്തിമ, ആ കാഴ്ച്ചയുടെ ആഘാതത്തിൽ റഫയെ ചേർത്ത് പിടിച്ചു. അവളോട് പറയാൻ പുതിയൊരു നുണ പരതി. 

ജഫയുടെ പച്ചപ്പറ്റ കുഞ്ഞുവിരലുകൾക്കുള്ളിലെ ആ ചുവന്ന കരടിപ്പാവ വെൺമണലിൽ ഒരു പതാകയായി വിടർന്നു. കറുത്ത കടൽ അവർക്കു പിന്നിൽ ഗർജ്ജിച്ചു.


Monday, 15 September 2025

ലച്ചി


പരമാവധി വൈകിയെണീറ്റ്, പ്രാതലും ഉച്ചഭക്ഷണവും ഒന്നിച്ചാക്കി, ടിവി കാണലും വായനയും ഉറക്കവുമൊക്കെയായി ഫ്ലാറ്റിനുള്ളിൽ തന്നെ ഒതുങ്ങിക്കൂടാറാണ് വാരാന്ത്യങ്ങളിലെ ഞങ്ങളുടെ  പതിവ്. ട്രിപ്പിനും ട്രെക്കിങ്ങിനും  പാർട്ടികൾക്കുമൊക്കെ വിളിച്ചു വിളിച്ചു സുഹൃത്തുക്കൾക്കു മടുത്തു കഴിഞ്ഞിരുന്നു. പുറത്തുള്ള കറക്കം പോട്ടെ, അപാർട്ട്മെൻറ് കോമ്പൗണ്ടിനകത്ത് തന്നെയുള്ള വിശാലമായ പുൽത്തകിടിയോ ഇൻഡോർ കളിസ്ഥലങ്ങളോ സ്വിമ്മിങ്ങ് പൂളോ ഒന്നും തന്നെ ഫ്ലാറ്റിനുള്ളിലെ ഇളം തണുപ്പിനേക്കാൾ  ആകർഷകമായി ഞങ്ങൾക്ക് തോന്നാറില്ലെന്നതാണ് സത്യം. അക്കാര്യത്തിൽ മാത്രമാണ് എനിക്കും എൻറെ ലിവിങ്ങ് പാർട്ട്ണർ ഷാനുവിനും ഏകാഭിപ്രായമുള്ളത്. എന്നാൽ, പതിവുകളൊക്കെ തെറ്റിച്ച, ഭ്രാന്തമായി തിരക്കു പിടിച്ചൊരു വാരാന്ത്യമായിരുന്നു അത്. 


മാറിമാറി നിന്ന വാടകയിടങ്ങളിൽ നിന്നും സ്വന്തം ഫ്ലാറ്റിലേക്ക് താമസം മാറിയിട്ട് മാസം രണ്ടായെങ്കിലും അത്യാവശ്യം ഫർണിച്ചറുകൾ വാങ്ങിയിട്ടതൊഴിച്ചാൽ  ബാക്കിയിടമെല്ലാം ഒഴിഞ്ഞു കിടക്കുകയായിരുന്നു. സാധനങ്ങൾ പോയി വാങ്ങാൻ സമയം കിട്ടാതിരുന്നത് മാത്രമായിരുന്നില്ല കാരണം. 


സ്വന്തം വാസസ്ഥലമെന്ന ജീവിതാഭിലാഷം സാക്ഷാത്കരിക്കാൻ ബാങ്ക് ലോൺ എന്ന ആജീവനാന്ത ബാധ്യത തലയിലേറ്റണോ അതോ മാസവാടക നൽകി രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ കൂട് വിട്ട് കൂട് മാറുന്ന പരിപാടി തുടരണോ എന്ന സാർവ്വദേശീയ പ്രശ്നത്തിന് ഞങ്ങൾക്കൊടുവിൽ ഉത്തരമായത് ഈ രണ്ട് മുറി ഫ്ലാറ്റാണ്. സ്വന്തമായി ഒരാസ്തിയെന്നതിനേക്കാൾ കോവിഡിനു ശേഷം നഗരത്തിൽ കുത്തനെയുയരുന്ന വാടകയാണ് അത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചത്. പക്ഷെ, ഷാനുവിൻറെ ഭാഷയിൽ ഞങ്ങളിപ്പോഴും വാടകക്കാരാണ്. ‘“ഞങ്ങളല്ല, വിലയുടെ തൊണ്ണൂറ് ശതമാനം മുടക്കിയ സ്റ്റേറ്റ് ബാങ്കാണ് ശരിക്കും ഈ ഫ്ലാറ്റിൻറെ ഉടമകൾ; വാടക മാസത്തവണയെന്ന പേരിൽ ഞങ്ങളുടെ അക്കൗണ്ടിൽ നിന്നും അവർ കൃത്യമായി വലിക്കുന്നുമുണ്ട്.“ - പുതിയ വീടു വാങ്ങിച്ചതിന് അഭിനന്ദിക്കുന്നവർക്കും അതിൻറെ വകയിൽ ‘ചിലവ്’ ചോദിക്കുന്നവർക്കും, പകുതി കാര്യമായും പകുതി തമാശയായും അവൻ നൽകുന്ന സ്ഥിരം മറുപടിയിതാണ്.


ബാങ്ക് ബാലൻസ് മുഴുവൻ അടിച്ചു തുടച്ചെടുത്തിട്ടാണ് ഫ്ലാറ്റിൻറെ വിലയിൽ ബാങ്ക് ലോൺ കഴിഞ്ഞുള്ള ബാക്കി തുകയൊപ്പിച്ചത്. രസമെന്താണെന്ന് വെച്ചാൽ, ബാക്കി ഫർണിച്ചറുകളും മറ്റുപകരണങ്ങളും വാങ്ങാൻ വൈകുന്നതിനുള്ള യഥാർത്ഥ കാരണം കൈയിൽ കാശില്ലാത്തതാണെന്ന് ഞങ്ങൾ പരസ്പരം തുറന്ന് സമ്മതിച്ചിരുന്നില്ല. പകരം, ജോലിത്തിരക്ക് കാരണമാക്കി സാധനങ്ങൾ വാങ്ങാനിറങ്ങുന്നത് ഞങ്ങൾ വൈകിപ്പിച്ചു. ഒടുവിൽ ഈ വർഷത്തെ ബോണസ് തുക അക്കൗണ്ടിൽ കയറിയപ്പോൾ രണ്ടാളും നേരെ വെച്ചു പിടിച്ചു.  രണ്ട് ദിവസം കൊണ്ട് നഗരത്തിലെ ഷോപ്പുകൾ ഒരുപാട് കയറിയിറങ്ങേണ്ടി വന്നെങ്കിലും അത്യാവശ്യം വേണ്ട ഉപകരണങ്ങളും ബാക്കി ഫർണിച്ചറുകളും ഒപ്പിക്കാനായി.  ഒടുക്കം എല്ലാം കഴിഞ്ഞ് വീടെത്തി ഒന്ന് മേൽ കഴുകാൻ പോലും നിൽക്കാതെ കട്ടിലിലേക്ക് വീണപ്പോഴാണ് എൻറെ നശിച്ച ഫോൺ റിങ് ചെയ്തത്.


"റോഷ്നിയല്ലേ” - അപ്പുറത്ത് പരുക്കൻ സ്ത്രീ ശബ്ദം.


ഉറക്കച്ചടവോടെ ഞാൻ അതേയെന്ന് പറഞ്ഞപ്പോൾ അവർ തുടർന്നു.


‘“ഇത് ആര്യാവർത്തം പോലീസ് സ്റ്റേഷനിൽ നിന്നാണ്.”


പോലീസെന്ന് കേട്ടപ്പോൾ ചാടിയെണീറ്റു പോയെങ്കിലും അവർ പറഞ്ഞ സ്ഥലപ്പേരെനിക്കങ്ങ് മനസിലായിരുന്നില്ല. അത് തിരിച്ചറിഞ്ഞെന്നോണം അവർ തുടർന്നു:


‘“പഴയ ആസാദാബാദില്ലേ. ആഹ്…അത് തന്നെ. പേര് മാറിയതൊന്നുമറിഞ്ഞില്ലേ...?”


സ്വരം അൽപം കൂടി പരുക്കനായത് പോലെ.


ഞങ്ങൾ താമസിക്കുന്ന നഗരഭാഗത്തിൻറെ പേരുമാറ്റത്തെക്കുറിച്ച് എവിടെയോ കണ്ടതോർത്തു. പക്ഷെ,   ഇക്കാലത്ത് സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയുമൊക്കെ പേരുമാറ്റങ്ങൾ രാജ്യത്ത് സ്ഥിരമായതിനാൽ ഓർമ്മയിൽ തങ്ങിയിരുന്നില്ലെന്നതാണ് നേര്.


‘“നിങ്ങൾക്കൊരു ലക്ഷ്മിപ്രഭയെ പരിചയമുണ്ടോ?”


ചോദ്യം കേട്ട് ഞാൻ പരിചയത്തിലുള്ള ‘ലക്ഷ്മി’കൾക്കായി പരതി.


‘“നിങ്ങളുടെ വീട്ടിൽ മുമ്പ് ജോലി ചെയ്തിട്ടുണ്ടെന്നാണ് അവൾ പറഞ്ഞത്.”


“ഓ..ലച്ചി…” പറഞ്ഞത് അൽപം ഉറക്കെയാണ്.  ഇത്രയും വർഷങ്ങൾക്ക് ശേഷം തികച്ചും അപ്രതീക്ഷിതമായി ലച്ചിയുടെ പേര് കേട്ടപ്പോഴുണ്ടായ അമിതാവേശത്തെ സ്വയം നിയന്ത്രിച്ചു കൊണ്ട് ഞാൻ കൂട്ടിച്ചേർത്തു: ‘“അവളെയെനിക്കറിയാം  മാഡം”


“ശരി..എങ്കിൽ നിങ്ങൾ എത്രയും പെട്ടെന്ന് സ്റ്റേഷനിലേക്കെത്തണം.”


എനിക്ക് കൂടുതലെന്തെങ്കിലും ചോദിക്കാനാകും മുമ്പെ അവർ ഫോൺ വെച്ചു കളഞ്ഞു. ആ പരുക്കൻ ശബ്ദമോർത്തപ്പോൾ തിരിച്ചു വിളിക്കാനുള്ള ധൈര്യം വന്നതുമില്ല.


“നിൻറെ ഉറക്കം കളയുന്ന പരിപാടി അവളിനിയും നിർത്തിയില്ലേ?”


പുതപ്പിനുള്ളിൽ നിന്നും ഷാനു തല നീട്ടി.


ലച്ചിയെ പറ്റിയാണ് അവൻറെ കുസൃതി ചോദ്യം.


പക്ഷെ, വിവർണ്ണമായ എൻറെ മുഖം കണ്ട് കാര്യം പന്തിയല്ലെന്ന് തിരിച്ചറിഞ്ഞിട്ടാവണം അവൻ വേഗമെണീറ്റു വന്നു. വിവരം പറഞ്ഞപ്പോൾ അവനും കൂടെ വരാമെന്ന് നിർബന്ധം പിടിച്ചെങ്കിലും വേണ്ടെന്ന് പറയാനാണ് എനിക്കപ്പോൾ തോന്നിയത്. 


കാർ അപ്പാർട്ട്മെൻറ് ഗേറ്റിന് പുറത്തേക്കെടുക്കുമ്പോൾ മഴ ചാറുന്നുണ്ടായിരുന്നു. 




2


ഷാനുവിന് ലച്ചിയെ നേരിട്ടറിയില്ല; ഞാൻ പറഞ്ഞുള്ള അറിവാണ്.


ജോലി ലഭിച്ച് ഈ നഗരത്തിലേക്കെത്തിയപ്പോൾ ഞാനാദ്യം നിന്നത് കർത്താവിൻറെ മണവാട്ടികൾ നടത്തുന്ന ഒരു വർക്കിങ്ങ്  വിമൻസ് ഹോസ്റ്റലിലായിരുന്നു. പക്ഷെ, അവിടുത്തെ ചിട്ടയും ചട്ടങ്ങളും ഭക്ഷണവുമെല്ലാം മടുത്തത് കാരണം, ഒരു മാസത്തിനകം തന്നെ, ഓഫീസിലുള്ള മറ്റു രണ്ട് പേരുമായി ചേർന്ന് ഒരു മൂന്നു-മുറി-ഫ്ലാറ്റിലേക്ക് മാറിയിരുന്നു. നഗരഹൃദയത്തിൽ തന്നെയുള്ള ‘“സനാതൻസ്ഥാൻ” എന്ന ആ അപാർട്ട്മെൻറ് സമുച്ചയം  നഗരത്തിൽ ആദ്യമുയർന്ന വലിയ കെട്ടിടങ്ങളിലൊന്നായിരുന്നുവെങ്കിലും, നന്നായി പരിപാലിച്ചതിനാലാവണം, അത്രയധികം പഴക്കം തോന്നിച്ചിരുന്നില്ല. വാടക വളരെ കൂടുതലായിരുന്നെങ്കിലും ഓഫീസിലേക്കുള്ള ദൂരക്കുറവായിരുന്നു അവിടം തിരഞ്ഞെടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. 


സനാതൻസ്ഥാനിലെ വീട്ടുജോലിക്കാരിയായിരുന്ന കോമളാക്കയുടെ മകളായിരുന്നു ലച്ചിയെന്ന് വിളിപ്പേരുള്ള ലക്ഷ്മിപ്രഭ. തീരെ മെല്ലിച്ച ഒരു പെണ്ണായിരുന്നു അവൾ. എണ്ണക്കറുപ്പാർന്ന മുഖത്ത് കത്തി നിൽക്കുന്ന അവളുടെ വലിയ കണ്ണുകളാണ് ആദ്യകാഴ്ചയിൽ തന്നെ എന്നെയാകർഷിച്ചത്.  പ്രായം കൗമാരത്തിൻറെ പടിവാതിൽക്കലെത്തിയെന്ന് ശരീരവും മനസ്സും വകവെച്ചു കൊടുക്കാത്തത് പോലെയായിരുന്നു അവളുടെ പ്രകൃതം. ഞങ്ങളുടെതടക്കം, അമ്മ ജോലിക്ക് പോകുന്ന ഫ്ലാറ്റുകളിൽ മാത്രമല്ല, ആ അപാർട്ട്മെൻറാകെ അവൾ പാറിപ്പറന്നു നടന്നു; അക്കയുടെ ഭാഷയിൽ പറഞ്ഞാൽ ‘ഒരു തെറിച്ചി പെണ്ണ്”. ആ കെട്ടിടമാകെ  ലച്ചിയുടെ ചിരിയുടെയും കുപ്പി വളകളുടെയും  കൊലുസിൻറെയും കിലുക്കം നിറഞ്ഞു നിന്നിരുന്നുവെന്ന് പറഞ്ഞാലത് അതിശയോക്തിയാവില്ല. 


അക്കാലത്ത് ഞങ്ങളുടെ ഫ്ലാറ്റായിരുന്നു അവളുടെ ഇഷ്ടതാവളം. അവളെങ്ങനെയെപ്പോൾ കയറി വരുന്നെന്നോ ഇറങ്ങി പോകുന്നെന്നോ ഞങ്ങളറിയാറില്ല. ഒരു കാറ്റു കയറിയിറങ്ങി പോകുമ്പോലെയെന്നാണ് എൻറെ കൂട്ടുകാരികൾ തമാശയായി പറയാറുള്ളത്. മുറിയിൽ വന്നാലും അനുവാദം ചോദിക്കാതെ ഒരു വസ്തുവിലും അവൾ തൊടാറില്ല. പകരം, സ്ഥാനം തെറ്റിക്കിടക്കുന്നത് വല്ലതും പറയാതെ തന്നെ അടുക്കിവെക്കുകയും ചെയ്യും. കലപിലകൂട്ടുമെന്നതൊഴിച്ചാൽ അവളുടെ വരവിനോട് ഞങ്ങൾക്ക് പ്രത്യേകിച്ച് ഇഷ്ടക്കേടൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, ആഴ്ച്ചയറുതികളിൽ പിശുക്കില്ലാതെ ഉറക്കം വലിച്ചു നീട്ടാനുള്ള ഞങ്ങളുടെ ആഗ്രഹത്തെ നിർദ്ദയം റദ്ദു ചെയ്ത് കൊണ്ട് എഴ് മണിക്കു തന്നെ വന്നു ബെല്ലടിക്കുന്ന കാര്യത്തിൽ മാത്രമായിരുന്നു അവളോട് ഞങ്ങൾ ദേഷ്യപ്പെടാറുള്ളത്. ഞങ്ങളും അക്കയുമെല്ലാം എങ്ങനെയൊക്കെ പറഞ്ഞു നോക്കിയിട്ടും അവളത് ചെയ്തു കൊണ്ടേയിരുന്നു. ആഴ്ച്ചയിൽ ആകെ രണ്ട് ദിവസം മാത്രമാണ് അവൾക്ക് ഞങ്ങളെ മുഴുവൻ നേരവും കിട്ടുന്നുള്ളുവെന്നതായിരുന്നു ആ അനുസരണക്കേട് തുടരുന്നതിനുള്ള അവളുടെ ന്യായീകരണം.


ഞങ്ങൾ മൂവരോടും വലിയ കൂട്ടാണെങ്കിലും ലച്ചിക്ക് എന്നോട് പ്രത്യേക സ്നേഹമാണെന്ന് അവളുടെ അമ്മ പറഞ്ഞിട്ടുണ്ട്’. എനിക്കുമത് തോന്നിയിട്ടുള്ളതാണ്; ഞാൻ കേരളത്തിൽ നിന്നാണെന്നറിഞ്ഞ ശേഷമാണത്. അവളുടെ അച്ഛൻ, ഏതോ കൺസ്ട്രക്ഷൻ കമ്പനിക്ക് വേണ്ടി, വർഷങ്ങളായി കേരളത്തിലായിരുന്നു പണിയെടുത്തിരുന്നതത്രേ. ഒരിക്കൽപ്പോലും പോയിട്ടില്ലെങ്കിലും, കേരളമെന്നാൽ അവൾക്ക്, മാസത്തിലൊരിക്കൽ അച്ഛൻ കൊണ്ട് കൊടുക്കാറുള്ള കായ ചിപ്സും അച്ഛനിൽ നിന്നും കേട്ടറിഞ്ഞ പച്ചപ്പാർന്ന മലകളും കടലും പുഴകളും ആനകളും മഴയുമെല്ലാമായിരുന്നു. കഴിഞ്ഞ വർഷത്തെ മഴക്കാലത്താണ്  റോഡ് പണിക്കിടെ മണ്ണിടിഞ്ഞു വീണു ലച്ചിയുടെ അച്ഛനെ കാണാതാവുന്നത്. ഓണത്തിന് നാട്ടിൽ പോയി വന്നപ്പോൾ ഞാൻ കൊണ്ടു വന്ന കായ ചിപ്സ് വാങ്ങാതെ ലച്ചി കണ്ണു നിറക്കുന്നത് കണ്ട് അങ്കലാപ്പിലായ എന്നോട് കോമളാക്കയാണ് ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്. അതു കേട്ടതോടെ എനിക്കവളോട് കൂടുതൽ സ്നേഹം തോന്നി. അച്ഛൻ പഠിപ്പിച്ചു കൊടുത്തിരുന്ന ചില മലയാളം വാക്കുകൾ അവളെന്നോട് പ്രയോഗിക്കാറുണ്ടായിരുന്നു. പുതിയവ എന്നോട് ചോദിച്ചു പഠിക്കാൻ ശ്രമിക്കുകയും ചെയ്തു. മലയാളത്തിലൂടെ അവൾ തൻറെ അച്ഛനെ വീണ്ടെടുക്കാൻ ശ്രമിക്കുകയാണെന്നെനിക്ക് തോന്നി. വലുതാകുമ്പോൾ അമ്മയെയും കൂട്ടി കേരളത്തിൽ അച്ഛനുണ്ടായിരുന്ന ഇടങ്ങളിൽ പോകുമെന്ന് അവളെന്നോട് അടക്കം പറയുമായിരുന്നു. അപ്പോൾ ആ വലിയ കണ്ണുകൾക്ക് തിളക്കമേറുന്നത് ഞാൻ കണ്ടു.


3


ആ വർഷത്തെ അപാർട്ട്മെൻറ് തെരഞ്ഞെടുപ്പിൽ, കാലങ്ങളായി തുടരുന്ന ഭാരവാഹികളെ പരാജയപ്പെടുത്തിക്കൊണ്ട്, പുതിയ പാനൽ തിരഞ്ഞെടുക്കപ്പെട്ടതോടെ കാര്യങ്ങളെല്ലാം മാറി മറിഞ്ഞു.


ഹിന്ദു മതത്തിലെ ഒരു പ്രത്യേക വിഭാഗത്തിൻറെ ട്രസ്റ്റ് പണിത അപാർട്ട്മെൻറായിരുന്നതിനാൽ   ഉടമകളെല്ലാം അതേ സമുദായക്കാരായിരുന്നു. എന്നാൽ വാടകക്കാരിൽ സകല ജാതി - മതസ്ഥരുമുണ്ടായിരുന്നു. പുതിയ അസോസിയേഷൻ ചുമതലയേറ്റപ്പോൾ  ആദ്യം കത്തി വെച്ചതുമതിലാണ്.  ട്രസ്റ്റ് പ്രതിനിധാനം ചെയ്യുന്ന സമുദായക്കാരോ അല്ലെങ്കിൽ ജാതിക്കോൽ പ്രകാരം തുല്യ നിലയിലുള്ളവരോ വാടകക്കാരായി മതിയെന്നതായിരുന്നു പ്രഥമ യോഗത്തിലെ പ്രധാന തീരുമാനം. വാടകക്കാരിൽ ചിലർ എതിർപ്പുയർത്തിയെങ്കിലും കാര്യമൊന്നുമുണ്ടായില്ല. ഉടമകൾക്കൊപ്പം വാടകക്കാരിലെ ‘ഉന്നതകുലജാതരും’ ഈ പരിഷ്ക്കാരത്തിന് കൈയ്യടിച്ചതോടെ ഭൂരിഭാഗം ഇതര മതസ്ഥരും ‘താഴ്ന്ന ജാതിക്കാരും‘ ഒഴിഞ്ഞു പോകാൻ നിർബന്ധിതരായി. ഒഴിയാൻ തയ്യാറാവാത്തവരെ അധികാരവും ബലവുമുപയോഗിച്ച് അവർ തുരത്തി. ഉത്തരേന്ത്യക്കാരായ എൻറെ ഫ്ലാറ്റ്മേറ്റ്സിൻറെ ജാതിവാലുകളുടെ ബലത്തിൽ തൽക്കാലം ഞങ്ങൾക്കവിടെ തുടരാൻ സാധിച്ചു. എന്നാൽ അതൊരു തുടക്കം മാത്രമായിരുന്നു. തുടർന്നുള്ള അസോസിയേഷൻ യോഗങ്ങളിൽ  കോമ്പൗണ്ടിനകത്തെ ക്ഷേത്രത്തിൻറെ പേര് പറഞ്ഞ്, തുടക്കത്തിൽ  ഭാഗികമായും പിന്നെ പൂർണ്ണമായും, അപാർട്ട്മെൻറിനകത്ത് മദ്യ-മാംസ നിരോധനം നടപ്പിലാക്കി. പുറകെ, സദാചാരലംഘന സാധ്യത മുൻനിർത്തി ബാച്ചിലേഴ്സിന് വാടകയ്ക്ക് ഫ്ലാറ്റ് നൽകരുതെന്ന ഉത്തരവ് കൂടി വന്നതോടെ എനിക്കും സുഹൃത്തുക്കൾക്കും അവിടെ നിന്നുമിറങ്ങേണ്ടി വന്നു .


അതിനു ശേഷം, ഇടക്കൊക്കെ ഓർത്തിരുന്നെങ്കിലും, പിന്നീടെനിക്ക് ലച്ചിയെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. കാലക്രമേണ ഞാനവളെ മറക്കുകയും ചെയ്തു. എട്ടു വർഷങ്ങൾക്കിപ്പുറം ഇന്നാണ് വീണ്ടുമവളെപ്പറ്റി കേൾക്കുന്നത്. എൻറെ ഓർമ്മപ്പെയ്തിനൊപ്പം പുറത്തെ മഴയും പെയ്തു തോർന്നിരുന്നു. തിരക്കൊഴിഞ്ഞ നിരത്തിലൂടെ കാർ വേഗതയിൽ പാഞ്ഞു.



4


കാർ റോഡരികിലൊതുക്കിയിട്ട് ഗേറ്റ് കടന്ന് ഞാൻ അകത്തേക്ക് കയറി. കെട്ടിടത്തിന് മുൻവശത്ത് കത്തി നിൽക്കുന്ന ബോർഡിൽ ‘ആര്യാവർത്തം’ എന്ന് സ്റ്റിക്കറൊട്ടിച്ച ഭാഗം വേറിട്ട് കാണുന്നുണ്ട്. ഒരു പോലീസ് സ്റ്റേഷനിലേക്ക് ആദ്യമായി കയറുന്നതിൻറെ പരിഭ്രമം കലശലായതോടെ, ഒപ്പം വരാമെന്ന ഷാനുവിൻറെ ഓഫർ നിരാകരിച്ചതിൽ ഞാൻ ആത്മാർത്ഥമായി പശ്ചാത്തപിച്ചു.  ഞാനവിടെ നിന്നു പരുങ്ങുന്നത് കണ്ടിട്ടാവണം പാറാവിലുണ്ടായിരുന്ന പോലീസുകാരൻ ഇറങ്ങി വന്നത്. കാര്യം പറഞ്ഞപ്പോൾ അയാളെന്നെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി ഒരു മേശക്കരികിലിരുത്തി.


“റോഷ്നിയല്ലേ” - ഷാനുവിന് മെസേജ് ടൈപ്പ് ചെയ്യുന്നത് നിർത്തി ഞാൻ തലയുയർത്തി നോക്കി. ഫോണിൽ കേട്ടതിനേക്കാൾ പരുക്കനാണ് ശബ്ദം. അത്രയും ചെറിയ ശരീരത്തിൽ നിന്നാണ് ആ ശബ്ദം വരുന്നതെന്ന് തോന്നുകയേയില്ല. യൂണിഫോമിലല്ലാതെ അവരെ കണ്ടാൽ ഒരു പോലീസുകാരിയെന്ന് വിശ്വസിക്കാൻ തന്നെ  പ്രയാസമാകുമെന്നെനിക്ക് തോന്നി.


എൻറെ മറുപടിക്ക് കാക്കാതെ ‘“വരൂ” എന്ന് പറഞ്ഞു കൊണ്ട് അവർ അകത്തേക്ക് നടന്നു കഴിഞ്ഞിരുന്നു. ഞാൻ ധൃതിയിൽ  പുറകെ ചെന്നു. പുറത്തു നിന്നും കാണുന്നത് പോലെയല്ല; ആ സ്റ്റേഷനു നല്ല വലിപ്പമുണ്ട്. ഒരു വശത്ത് നിരയായി ജയിലറകളുള്ള ഇരുണ്ട ഇടനാഴിയിലൂടെ നടക്കുമ്പോൾ തല നേരെ തന്നെ പിടിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. അടച്ചിട്ട ചില മുറികൾ കൂടി കടന്ന് പാതി ചാരിയിട്ട ഒരു വാതിലിന് മുന്നിലവർ ചെന്നു നിന്നു.


“നിങ്ങളുടെ സുഹൃത്ത് ഈ മുറിയിലുണ്ട്.“


അവളെൻറെ സുഹൃത്തല്ലെന്ന് എനിക്ക് പറയണമെന്നുണ്ടായിരുന്നു. ലച്ചിയെന്ന കുട്ടിയെ മാത്രമേ എനിക്കറിയുമായിരുന്നുള്ളു; ഇന്നവളൊരു യുവതിയാണ്. ഇവിടെ എത്തിപ്പെടാൻ മാത്രം എന്ത് തെറ്റാണവൾ ചെയ്തതെന്ന് പോലുമറിയാതെ ചാടിപ്പുറപ്പെട്ടതിൽ എനിക്കപ്പോൾ കുറ്റബോധം തോന്നി. എൻറെ ചിന്തകൾ വായിച്ചിട്ടെന്നവണ്ണം പോലീസുകാരി ചോദിച്ചു:


‘“എന്തിനാണവളെ ഞങ്ങൾ കസ്റ്റഡിയിൽ എടുത്തതെന്നറിയണ്ടേ?” 


മറുപടിയൊന്നും പറയാനാകാതെ ഞാനവരെ വെറുതെ നോക്കിയതേയുള്ളു. പതിഞ്ഞ ശബ്ദത്തിലാണവർ തുടർന്നത്- ‘“ഇന്നലെ മാത്രം പെറ്റിട്ട സ്വന്തം ചോരക്കുഞ്ഞിനെയാണവൾ വിൽക്കാൻ നോക്കിയത്.”


പോലീസുകാരി പല്ലുകൾക്കിടയിൽ ഞെരിച്ചമർത്തിയ തെറിവാക്ക് ഞാൻ  ശ്രദ്ധിച്ചില്ല. എൻറെ കണക്കുകൂട്ടലനുസരിച്ച് ലച്ചിക്ക്  ഇരുപത് വയസ് പോലും തികഞ്ഞിട്ടുണ്ടാവില്ല. അതിനു മുമ്പെ അവളൊരമ്മയായല്ലോ എന്നത് മാത്രമാണ് ഞാനപ്പോൾ ചിന്തിച്ചത്.  


‘“എന്തായാലും അവൾക്ക് നല്ല ഭാഗ്യമുണ്ട്. കുഞ്ഞിനെ വാങ്ങാൻ വന്നവരുടെ പിടിപാട് കാരണം കേസൊതുങ്ങിപ്പോയി. വാങ്ങിയവരില്ലെങ്കിൽ പിന്നെ വിൽക്കുന്നവരുമില്ലല്ലോ. പക്ഷെ, കുഞ്ഞിനെ  ഇവൾക്കൊപ്പം വിടാൻ ഞങ്ങൾക്കാവില്ല. തക്കം കിട്ടിയാൽ ഇനിയുമവൾ വിൽക്കാൻ ശ്രമിച്ചാലോ. അതിനെ ഞങ്ങൾ  സർക്കാർ വക ആശ്രയ കേന്ദ്രത്തിലാക്കിയിട്ടുണ്ട്.“


ലച്ചിയുടെ കുഞ്ഞിനെ പറ്റി അപ്പോൾ മാത്രമാണ് ഞാനോർത്തത്.


‘“അവളെ ഇറക്കിവിട്ടേക്കാൻ പറഞ്ഞിട്ടാണ് സി.ഐ. സാർ പോയത്. എന്നാലും ഈ അവസ്ഥയിൽ തനിച്ച് വിടാൻ തോന്നിയില്ല; കൈയ്യിലിരിപ്പ് പിശകാണെങ്കിലും ഇന്നലെ പെറ്റെണീറ്റതല്ലേയുള്ളു.” 


പരുക്കൻ ശബ്ദത്തിലെ ആർദ്രത ഞാൻ തിരിച്ചറിഞ്ഞു.


“ഞാനുമൊന്ന് പെറ്റതാണ്. അതിൻറെ ബുദ്ധിമുട്ടുകൾ ശരിക്കും മനസിലാവും. ഒപ്പം വിടാൻ വേണ്ടി സ്വന്തക്കാരുടെ പേരു ചോദിച്ച്  ഒരുപാട് നിർബന്ധിച്ചപ്പോൾ ഒടുക്കം കിട്ടിയത് നിങ്ങളുടെ നമ്പരാണ്.“


എൻ്റെ നമ്പർ കൈയ്യിലുണ്ടായിട്ടും ഒരിക്കൽ പോലും ലച്ചിയെന്നെ വിളിച്ചില്ലല്ലോ എന്നാണ് ഞാനാലോചിച്ചത്. അതോ, അവഗണിച്ചു കളഞ്ഞ അനേകം അജ്ഞാത നമ്പരുകളിലൊന്ന് അവളുടേതായിരുന്നുവോ?


പോലീസുകാരിക്കൊപ്പം ഞാനും മുറിയിലേക്ക് കയറി.


5

തീരെ ചെറിയൊരു  മുറിയായിരുന്നു അത്. പോലീസുകാർ വസ്ത്രം മാറാനൊക്കെ ഉപയോഗിക്കുന്നതാവണം; ചുവരിൽ ചില യൂണിഫോമുകൾ തൂക്കിയിട്ടിട്ടുണ്ട്. ചുവരിനോട് ചേർത്തിട്ടിരിക്കുന്ന ഒരു ബെഞ്ചിൽ ലച്ചി ഇരിക്കുന്നു. ഞങ്ങൾ മുറിയിലേക്ക് കയറിയപ്പോൾ അവളൊന്ന്  തലയുയർത്തി നോക്കി. വലിയ കണ്ണുകൾ എൻറെ മുഖത്ത് വന്നു തൊട്ടപ്പോൾ ആ പഴയ തിളക്കം ഞാൻ വീണ്ടും കണ്ടു. പക്ഷെ, ഒരു നിമിഷത്തേക്ക് മാത്രം; അവളുടെ മുഖം വീണ്ടും കുനിഞ്ഞു. ഞാൻ പ്രതീക്ഷിച്ചിരുന്ന പോലെ ചേച്ചിയെന്ന് വിളിച്ച് അവൾ ഓടി വരികയോ എന്നെ കെട്ടിപ്പിടിക്കുകയോ ഉണ്ടായില്ല. അവളുടെ തണുപ്പൻ പ്രതികരണം കണ്ട് ഞാനുദ്ദേശിച്ച ആള് തന്നെയല്ലേ അവളെന്ന് പോലീസുകാരി എൻറെ നേരെ സംശയിച്ച് നോക്കി. പക്ഷെ, ഒരു നിമിഷത്തേക്കെങ്കിലും ആ കണ്ണുകളിൽ മിന്നിമാഞ്ഞ തിളക്കം മതിയായിരുന്നു എനിക്കതെൻറെ ലച്ചിയാണെന്നുറപ്പിക്കാൻ. പതിയെ അടുത്തു ചെന്നിരുന്ന്, ഞാനവളുടെ മെല്ലിച്ച കൈയ്യെടുത്തു എൻറെ കൈക്കുള്ളിൽ വെച്ചു. അവളെതിർത്തില്ല. കുറച്ചു നേരം ഞങ്ങളങ്ങനെ ഇരുന്നു; പരസ്പരം ഒന്നും ചോദിക്കാതെ, പറയാതെ.


പോലീസുകാരി തിരിച്ചു വരുന്നത് വരെ ഞങ്ങളങ്ങനെയിരുന്നു. അവർ കൊണ്ടു വന്ന കടലാസുകളിൽ പറഞ്ഞിടത്തെല്ലാം ഒപ്പിട്ടു കൊടുത്ത് ഞാൻ അവളേയും കൊണ്ട് പുറത്തേക്കിറങ്ങി. അപ്പോഴേക്കും അവളെൻറെ പഴയ ലച്ചിയാണെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. കാരണം, പണ്ടു ചെയ്യാറുള്ളത് പോലെ,  എൻറെ കൈകൾ അവൾ മുറുക്കെ ചുറ്റിപ്പിടിച്ചിരുന്നു.


കാറിൽ കയറിയ ശേഷവും ഞാനൊന്നും ചോദിച്ചില്ല. എന്നാൽ, എന്നോട് ഒരുപാട് പറയാനുള്ള തയ്യാറെടുപ്പിലാണവളെന്ന്  എനിക്ക് മനസിലായിരുന്നു.


‘“ചേച്ചീ, നിങ്ങളവിടെ നിന്ന് രക്ഷപ്പെട്ട് പോയത് നന്നായി. നരകമായിരുന്നു പിന്നീടവിടെ.“


മുഖവുരയേതുമില്ലാതെ അവൾ പറഞ്ഞു തുടങ്ങി.


6


ഫ്ലാറ്റുകളിലെ താമസക്കാരുടെ ‘ജാതി ശുദ്ധീകരണം’ പൂർത്തിയായ ശേഷം അസോസിയേഷൻ ഭാരവാഹികൾ പിന്നെ ഉന്നം വെച്ചത് അപാർട്ട്മെൻറിലെ മെയിൻ്റെനൻസ് സ്റ്റാഫിനെയും വീട്ടുജോലിക്കാരേയുമായിരുന്നു. കാലങ്ങളായി,  അടുത്തുള്ള ഹരിജൻ കോളനിക്കാരായിരുന്നു അപാർട്ട്മെൻറിൽ ജോലിക്കായി വന്നു കൊണ്ടിരുന്നത്.  എന്നാൽ, കോളനിക്കാരെ അപ്പാർട്ട്മെൻറ് കെട്ടിടത്തിനകത്ത് ജോലി ചെയ്യുന്നതിൽ നിന്നും വിലക്കിക്കൊണ്ട് അസോസിയേഷൻ ഉത്തരവിറക്കി. അവർ വേണ്ടത്ര വ്യക്തിഗതശുചിത്വം പാലിക്കുന്നില്ലെന്നും തദ്വാരാ കുട്ടികളും വയോജനങ്ങളുമടങ്ങുന്ന താമസക്കാർക്കുണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നസാധ്യതകളും  മുൻനിർത്തിയാണ് തീരുമാനമെന്നായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്. അവർക്കു പകരം, ഭാരവാഹികളിൽത്തന്നെ ഒരാളുടെ ഉടമസ്ഥതയിലുള്ള ഏജൻസിയിൽ നിന്നും, ക്ലീനിങ്ങിനും അടുക്കളപ്പണിക്കും കുട്ടികളെ നോക്കാനുമൊക്കെയായി യൂണിഫോംധാരികളെ ഇറക്കുമതി ചെയ്തു.  കോളനിക്കാർക്ക് വേണമെങ്കിൽ കോമ്പൗണ്ടിനകത്തെ പുറംപണികളിൽ തുടരാമെന്ന ഇളവ് നൽകിയതോടെ വലിയ എതിർപ്പുകളാെന്നുമില്ലാതെ ആ തീരുമാനവും നടപ്പിലായി.  


രാവിലെത്തൊട്ട് വൈകിട്ട് വരെ ദിവസവും നാലഞ്ച് വീടുകളിൽ പണിയെടുത്തിരുന്നവർക്ക് പക്ഷെ പുറംപണികൾ മാത്രമായതോടെ വരുമാനം പകുതിയായി കുറഞ്ഞു. തുടർച്ചയായി വെയിലത്ത് പണിയെടുക്കേണ്ടി വന്നപ്പോൾ പ്രായമേറിയവർക്ക് ആരോഗ്യ പ്രശ്നങ്ങളുമുണ്ടായി. അതോടെ, കോളനിക്കാരിൽ ഭൂരിഭാഗവും അടുത്തുള്ള തുണിമില്ലുകളിൽ തൊഴിലന്വേഷിച്ച് പോയെങ്കിലും ലച്ചിയുടെ അമ്മയടക്കം ചിലർ അപ്പാർട്ട്മെൻറിലെ പുറംപണികളിൽ തുടർന്നു. 


അങ്ങനെയിരിക്കെയാണ്, ഒരു ദിവസം ലച്ചിയുടെ അമ്മയോട് പതിനാറാം നിലയിലെ ഒരു ഫ്ലാറ്റിലേക്ക് ക്ലീനിങ്ങിനായി ചെല്ലാൻ സൂപ്പർവൈസർ പറഞ്ഞത്. കാര്യങ്ങളെല്ലാം പഴയ പടിയാകുമെന്ന പ്രതീക്ഷയിൽ വലിയ സന്തോഷത്തോടെയാണ് അവരന്നു പോയത്. പക്ഷെ, അവിടെ ചെന്നപ്പോഴാണ് ബ്ലോക്കായ കക്കൂസ് മാലിന്യം കൈയ്യിട്ടു കോരി മാറ്റാനാണ് തന്നെ വിളിപ്പിച്ചതെന്ന് അവരറിഞ്ഞത്. അത് ചെയ്യാൻ പറ്റില്ലെന്ന് അമ്മ തീർത്തു പറഞ്ഞു. അസോസിയേഷൻ പ്രസിഡൻറിൻറെ സ്വന്തക്കാരൻറെ ഫ്ലാറ്റായിരുന്നതിനാൽ അയാൾ ഇടപെട്ടു. ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും വഴങ്ങാതായതോടെ, ‘“മലം കോരലല്ലേടി നിൻറെയൊക്കെ വർഗ്ഗത്തിൻറെ കുലത്തൊഴിൽ, പിന്നെയത് ചെയ്താലെന്താ?”  എന്നും പറഞ്ഞ് അമ്മയ്ക്ക് നേരെ പ്രസിഡൻറ് പരസ്യമായി ജാത്യധിക്ഷേപം ചൊരിഞ്ഞു. തിരിച്ചു പോകാനൊരുങ്ങിയ അമ്മയെ ലിഫ്റ്റുപയോഗിക്കാൻ അവരനുവദിച്ചില്ല. പതിനാറ് നില നടന്നിറങ്ങി വന്നപ്പോഴേക്കും അമ്മയുടെ മനസ്സും ശരീരവും തളർന്നിരുന്നു. ശ്വാസം കിട്ടാതെ പിടയുന്ന അവരേയും കൊണ്ട് ലച്ചി  ഹോസ്പിറ്റലിലേക്ക് പാഞ്ഞെങ്കിലും പാതി വഴിയായപ്പോഴേക്കും ഓട്ടോയിൽക്കിടന്ന് അവർ തൻറെ അവസാനശ്വാസമെടുത്ത് കഴിഞ്ഞിരുന്നു.


വിവരമറിഞ്ഞെത്തിയ കോളനിക്കാരും അപാർട്ട്മെൻറിനടുത്തുള്ള റെയിൽവേ സ്റ്റേഷനിലെ തൊഴിലാളി യൂണിയൻകാരുമിടപെട്ട് അത് വലിയ പ്രശ്നമാക്കി. അമ്മയുടെ മൃതദേഹം അപാർട്ട്മെൻറ് ഗേറ്റിനു മുന്നിൽ വെച്ച് അവർ പ്രതിഷേധിച്ചു.  ഒടുവിൽ, കോളനിക്കാരുടെ സമുദായത്തിൽ നിന്നു തന്നെയുള്ള സ്ഥലം എം.എൽ.എ. ഇടപെട്ട്  നഷ്ടപരിഹാരമൊക്കെ വാങ്ങിക്കൊടുത്ത് പ്രശ്നം ഒത്തു തീർപ്പാക്കി. ആ സംഭവത്തിന് ശേഷം ലച്ചിയവിടെ ജോലിക്ക്  പോയില്ല. നഷ്ടപരിഹാരത്തുകയുപയോഗിച്ച് വീട്ടിൽത്തന്നെ ഒരു ചെറിയ മെസ്സ് തുടങ്ങി. റെയിൽവേ തൊഴിലാളികളും ഡ്രൈവർമാരുമൊക്കെ സ്ഥിരമായി വന്നു തുടങ്ങിയതോടെ കച്ചവടം ഭേദപ്പെട്ട നിലയിൽ മുന്നോട്ട് പോയിക്കൊണ്ടിരുന്നു.


റെയിൽവേ തൊഴിലാളികളുടെ നേതാവ് അനീഷുമായി ലച്ചി പരിചയത്തിലാവുന്നത് ആയിടയ്ക്കാണ്. അസോസിയേഷൻകാരുമായുണ്ടായ പ്രശ്നത്തിൽ യാതൊരു ഭീഷണിക്കും വഴങ്ങാതെ ഉറച്ചു നിന്നു പൊരുതാൻ കോളനിക്കാർക്ക് ധൈര്യം പകർന്നത് അനീഷായിരുന്നു. അയാൾ മലയാളിയാണെന്നും മാതാപിതാക്കളുടെ മരണത്തോടെ നാടുവിട്ടു വന്നതാണെന്നുമറിഞ്ഞതോടെ ലച്ചിക്ക് അയാളോട് കൂടുതലടുപ്പം തോന്നി. പരിമിതമെങ്കിലും, അവളുടെ മലയാളഭാഷാ പരിചയമുപയോഗിച്ച് അനീഷിന് കോളനിക്കാരുമായി കൂടുതൽ സംവദിക്കാൻ സാധിച്ചു. കൂലിത്തർക്കമടക്കം അവരുടെ ഏത് പ്രശ്നങ്ങളിലും അയാൾ ആത്മാർത്ഥമായി ഇടപെടുകയും ചെയ്തു. അയ്യങ്കാളിയെയും അംബേദ്കറേയും പറ്റി തനിക്കറിയാവുന്നതൊക്കെ പറഞ്ഞു കൊടുത്ത് അവരെ ഉദ്ബോധിപ്പിക്കാൻ അനീഷിന് സാധിച്ചു. പതുക്കെ, കോളനിക്കാർ അയാളിൽ തങ്ങളുടെ നേതാവിനെ കണ്ടു തുടങ്ങി. ജോലി സമയം മനസിലാക്കാനും കൂലി കണക്കു പറഞ്ഞു വാങ്ങിക്കാനും കോളനിക്കാർ പഠിച്ചു തുടങ്ങിയതോടെ അസോസിയേഷൻകാരുടെ മാത്രമല്ല ചുറ്റുമുള്ള പല തൊഴിലുടമകളുടെയും കണ്ണിലെ കരടായി അനീഷ് പെട്ടെന്ന് മാറി. ഏറെ വൈകാതെ തന്നെ, ലച്ചിയും അനീഷും വിവാഹിതരുമായി. 


അങ്ങനെയിരിക്കെയാണ്, അനീഷിൻറെ നേതൃത്വത്തിൽ കോളനിക്കാർ നടത്തിയ ശ്രമങ്ങളുടെ ഫലമായി  ഹരിജൻ കോളനി എന്നത് ‘അംബേദ്കർ നഗർ’ എന്ന് പുനർനാമകരണം ചെയ്ത് സർക്കാരുത്തരവായത്. അക്കൊല്ലത്തെ അംബേദ്കർ ജയന്തി വിപുലമായി ആഘോഷിക്കാനും നഗറിൻറെ വാതുക്കൽ ഒരു അംബേദ്കർ പ്രതിമ സ്ഥാപിക്കാനും അവർ തീരുമാനിച്ചു. അത് പക്ഷെ അസോസിയേഷൻ നേതാക്കൾക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു. പ്രതിമ അപാർട്ട്മെൻറ് ഗേറ്റിന് മുന്നിലാണെന്നും വഴി തടസ്സപ്പെടുമെന്നുമൊക്കെ പറഞ്ഞ് അത് മുടക്കാൻ അസോസിയേഷനുകാർ കിണഞ്ഞ് പരിശ്രമിച്ചു. പക്ഷെ, ഇലക്ഷൻ അടുത്ത സമയമായത് കൊണ്ട്  അവർക്ക് രാഷ്ട്രീയക്കാരുടെ പിന്തുണ വേണ്ടത്ര ലഭിച്ചില്ല. ഒടുക്കം ജയന്തിയുടെ തലേ രാത്രി അനാച്ഛാദനത്തിന് തയ്യാറായ പ്രതിമയിലേക്ക് അവരുടെ ആളുകൾ ഒരു ലോറി ഇടിച്ചു കയറ്റി. അനീഷിൻറെ നേതൃത്വത്തിൽ പ്രതിഷേധവുമായി ചെന്ന കോളനിക്കാരെ നേരിട്ടത് അപാർമെൻറിലെ സായുധരായ സെക്യുരിറ്റി ജീവനക്കാരാണ്. സ്ത്രീകളും കുട്ടികളുമുൾപ്പടെ നിരവധിപ്പേർക്ക് പരിക്കേറ്റു. ആ സമയത്ത് പൂർണ്ണ ഗർഭിണിയായിരുന്ന ലച്ചിയെ പോലും അവർ വെറുതെ വിട്ടില്ല. തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ വിവരമറിഞ്ഞിരുന്നെങ്കിലും ഏറെ വൈകിയാണ് പോലീസെത്തിയത്.


മഹാത്മാ അംബേദ്കറെയടക്കം അപമാനിക്കുകയും തങ്ങളെ ആക്രമിക്കുകയും നിരന്തരം മലങ്കോരികളെന്ന് വിളിച്ചധിക്ഷേപിക്കുകയും ചെയ്യുന്നവരോട് തക്കതായ രീതിയിൽ  പ്രതികരിക്കണമെന്ന് കോളനിയിലെ ചോരത്തിളപ്പുള്ള ചെറുപ്പക്കാർ ആവശ്യപ്പെട്ടു. അനീഷും ചില മുതിർന്നവരും തടയാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. അന്ന് രാത്രി, തൻറെ തുണിമില്ലിൽ നിന്നും തിരികെ വരുമ്പോൾ, അസോസിയേഷൻ പ്രസിഡൻറിനെ വഴിയിൽ തടഞ്ഞ് അവരയാളുടെ കാറിനെ സെപ്റ്റിക് ടാങ്ക് മാലിന്യത്തിൽ മുക്കിക്കളഞ്ഞു. 


രാത്രിയിൽ പ്രസവവേദന വന്ന് ആശുപത്രിയിലാക്കിയ ലച്ചിയുടെ അടുത്ത് നിന്നാണ് അനീഷിനെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോയത്. പ്രസിഡൻറിൻറെ പരാതിയിൽ, വധശ്രമമടക്കം ചേർത്താണ് അയാൾക്കെതിരെ കേസെടുത്തത്. പ്രസവവേദനയുടെ കയം മുങ്ങിക്കയറി ബോധം തെളിഞ്ഞപ്പോൾ ലച്ചി കേൾക്കുന്നത്, കസ്റ്റഡിയിൽ അതിക്രൂരമായ മർദ്ദനം അനീഷിന് ഏൽക്കുന്നുണ്ടെന്നും അയാളെ ജീവനോടെ വേണമെങ്കിൽ എത്രയും പെട്ടെന്ന് ജാമ്യത്തിനേർപ്പാട് ചെയ്യണമെന്നുമായിരുന്നു. നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട മറ്റേതൊക്കെയോ വലിയ കേസുകൾ കൂടി അയാളുടെ തലയിൽ വെച്ചു കെട്ടി സ്ഥിരമായി പൂട്ടാനാണ് പ്ലാനെന്നും പോലിസിലുള്ള ചിലർ വഴിയാണ് ലച്ചി അറിഞ്ഞത്. വക്കീൽ ഫീസും ജാമ്യത്തുകയുമെല്ലാം ചേർത്ത് രണ്ട് ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നും അവൾ മനസിലാക്കിയിരുന്നു. അവളുടെയും കൂട്ടരുടെയും സമ്പാദ്യവും കിട്ടാവുന്നിടത്തു നിന്നെല്ലാം  കടം വാങ്ങിയതും ചേർത്തിട്ടും അമ്പതിനായിരത്തിലധികത്തിൻറെ കുറവുണ്ടായിരുന്നു. ആ സാഹചര്യം മുതലെടുത്ത് കൊണ്ട്, മണിക്കൂറുകൾക്കു മുമ്പ് മാത്രം അവൾ നൊന്തു പ്രസവിച്ച ആൺകുഞ്ഞിന്  പകരമായി അനീഷിനെ പുറത്തിറക്കാനുള്ള ബാക്കിത്തുക നൽകാമെന്ന ഏജൻറിൻറെ ഓഫർ അവൾക്ക് നിരസിക്കാനായില്ല. കാരണം, അനീഷിനെ ജയിലിൽ നിന്നും മോചിപ്പിക്കണമെന്ന അവളുടെ തീരുമാനം പാറ പോലെ ഉറച്ചതായിരുന്നു.


7


“ചേച്ചീ…” ലച്ചി പതുക്കെ വിളിച്ചു.


കാർ റോഡരികിലായി  നിർത്തിയിരിക്കുകയായിരുന്നു. അവൾ പറഞ്ഞതെല്ലാം കേട്ട മരവിപ്പിലായിരുന്നു ഞാനപ്പോഴും.


‘“വലിയ തെറ്റാണ് ഞാൻ ചെയ്തതെന്നാണ് എൻറെ കൂട്ടക്കാരടക്കം പറഞ്ഞത്. ശരിയായിരിക്കാം; പക്ഷെ, മറ്റെന്തായിരുന്നു ഞാൻ ചെയ്യേണ്ടിയിരുന്നതെന്ന് അവരാരും പറയുന്നുമില്ല.”


അവൾ കരച്ചിലടക്കാൻ പാടുപെടുന്നത് മനസിലായിട്ടും എനിക്കവളെ ആശ്വസിപ്പിക്കാനായില്ല.


‘“അയ്യങ്കാളിയുടെ കഥ അനീഷ് ഇടയ്ക്കിടക്കു പറയുമായിരുന്നു. വില്ലുവണ്ടിയിൽ നെഞ്ചു വിരിച്ചു വരുന്ന അദ്ദേഹത്തെ കാണുന്ന മേൽജാതിക്കാർക്ക് മുട്ടിടിക്കുന്നത് കേൾക്കുമ്പോൾ  ഞങ്ങൾക്കെന്തൊരു ആവേശമാണെന്നോ. ഒരു ദിവസം അദ്ദേഹത്തെ പോലെ ഞങ്ങളും നിവർന്നു നിൽക്കുന്നത് സ്വപ്നം കാണാനുള്ള ധൈര്യം തന്നത് അനീഷായിരുന്നു. അത് കണ്ട് വേണം ഞങ്ങളുടെ മക്കൾ വളരാനെന്ന് അവൻ പറയുമായിരുന്നു. അവനെ മരണത്തിന് വിട്ടു കൊടുക്കാനാനെനിക്കാവില്ലായിരുന്നു; എനിക്കു വേണ്ടി മാത്രമല്ല ഞങ്ങളുടെ കൂട്ടക്കാർക്കു വേണ്ടി, ഇനി വരുന്ന ഞങ്ങളുടെ മക്കൾക്ക് വേണ്ടി. അപ്പോൾ മറ്റൊന്നുമാലോചിക്കാൻ എനിക്കായില്ല ചേച്ചീ. പക്ഷെ… പക്ഷെ… ഞാൻ ചെയ്തതറിഞ്ഞാൽ അവനെന്നെ വെറുക്കുമോ ചേച്ചീ? അയ്യോ…എൻ്റെ കുഞ്ഞിനോട് എന്താെരു ദ്രോഹമാണ് ഞാൻ ചെയ്തത്…അമ്മയുടെ  കുഞ്ഞീ…”


പെട്ടെന്ന്, കാറിൻറെ ഡാഷ്ബോർഡിലേക്ക് തലയിട്ടടിച്ചു കൊണ്ട് ലച്ചി നിലവിട്ട് പൊട്ടിക്കരയാൻ തുടങ്ങി.


ഞാനവളെ മുറുക്കെ ചേർത്തു പിടിച്ചു. എനിക്കതു മാത്രമേ ചെയ്യാൻ സാധിക്കുമായിരുന്നുള്ളു. അവളുടെ ശരിതെറ്റുകൾ വിധിക്കാൻ ഞാൻ അശക്തയായിരുന്നു.


അപ്പോൾ, എൻറെയുള്ളിൽ മുഴങ്ങിക്കൊണ്ടിരുന്ന വില്ലുവണ്ടിയുടെ കിലുക്കത്തെ കീറിമുറിച്ചു കൊണ്ടൊരു സൈറൺ അടുത്തടുത്തു വന്നു. ഞങ്ങളെക്കടന്ന് ഒരു ആംബുലൻസ് അതിവേഗം പാഞ്ഞു പോയി. അതിനകത്തെ തണുപ്പിൽ ഒരു യുവാവ് മരവിച്ചു കിടക്കുന്നുണ്ടായിരുന്നു.


x–x–x